ഐ.എസ്.ആര്‍.ഒയുടെ ആസ്‌ട്രോസാറ്റ്  2015ല്‍ വിക്ഷേപിക്കും
ഐ.എസ്.ആര്‍.ഒയുടെ ജ്യോതിശാസ്ത്ര ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് 2015ഓടെ വിക്ഷേപണത്തിന് തയ്യാറാവുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ അറിയിച്ചു. വാന നിരീക്ഷണത്തിന് മാത്രമായുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് പി.എസ്.എല്‍.വി ഉപയോഗിച്ച് വിക്ഷേപിക്കാനാണ് ബഹിരാകാശ സംഘടന പദ്ധതിയിടുന്നത്. കാലാവസ്ഥ, പരിസ്ഥിതി, ജലസുരക്ഷ തുടങ്ങിയവയെക്കുറിച്ച് പഠിക്കാനും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുമായി ഇന്ത്യക്ക് നിലവില്‍ ഉപഗ്രഹങ്ങളുണ്ടെന്നും ആസ്‌ട്രോസാറ്റ് കൂടി വിക്ഷേപിക്കുന്നതിലൂടെ ബഹിരാകാശ ഗവേഷക രംഗത്തെ വമ്പന്മാര്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നുകൂടി മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ആറ് തരം ഉപകരണങ്ങളടങ്ങുന്ന ഉപഗ്രഹത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളും ദൃശ്യ പ്രകാശവും എക്‌സ് റേകളും നിരീക്ഷിക്കുവാനുള്ള സൗകര്യമുണ്ടാവും. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളില്‍ ഇവയുടെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2008-09 വേളയില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ആസ്‌ട്രോസാറ്റിന്റെ വിക്ഷേപണം പിന്നീട് വിവിധ കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. ഐ.എസ്.ആര്‍.ഒക്കും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്ക്‌സിനും പുറമെ ബാംഗ്ലൂരിലെ രാമന്‍ റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മുംബൈയിലെ ഭാഭ അറ്റോമിക് റിസേര്‍ച് സെന്റര്‍, പൂനെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്റ് ആസ്‌ട്രോഫിസിക്‌സ്, കൊല്‍ക്കത്തയിലെ എസ്.എന്‍. ബോസ് നാഷണല്‍ സെന്റര്‍ ഫോര്‍ ബേസിക് സയന്‍സസ്, ബ്രിട്ടനിലെ ലെസ്റ്റര്‍ സര്‍വ്വകലാശാല, കനേഡിയന്‍ ബഹിരാകാശ സംഘടന തുടങ്ങിയവയും ആസ്‌ട്രോസാറ്റിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter