ദേശീയ വിദ്യാഭ്യാസ നയം ഇരുതല മൂർച്ചയുള്ള വാൾ- സിറാജ് ഇബ്രാഹിം സേട്ട്
മലപ്പുറം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം ചർച്ച ചെയ്യാൻ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് വിളിച്ചുചേർത്ത സൂം മീറ്റിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്‌വത്തുൽ മുജാഹിദീൻ, ജമാഅതെ ഇസ്‌ലാമി, എംഇഎസ്, തുടങ്ങിയ കേരളത്തിലെ മത, സാമൂഹിക, സാംസ്കാരിക സംഘടനകൾ പങ്കെടുത്തു.

മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി എം പി, ഇടി മുഹമ്മദ് ബഷീർ എംപി, മുസ്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് എന്നിവർ പങ്കെടുത്തു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നു.

പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) പുറമേ മധുരിക്കുന്നതും അകം കൈപ്പ് നിറഞ്ഞതുമാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് സമിതി അംഗവുമായ സിറാജ് ഇബ്രാഹിം സേട്ട് അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഫെഡറൽ ഘടന തച്ചു തകർക്കുന്ന ഈ നയം വിദ്യാഭ്യാസ മേഖല വർഗീയ വൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൻഇപിയെ കുറിച്ച് സമഗ്രമായ പഠനം നടത്താൻ പ്രഗൽഭരായ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമിതിയിൽ മുസ്‌ലിം പ്രതിനിധികൾക്ക് പുറമേ ദലിത് പിന്നാക്ക ജാതി വിഭാഗങ്ങളെയും ഉൾപ്പെടുത്തുമെന്നും സിറാജ് സേട്ട് പറഞ്ഞു.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ അപകടത്തെക്കുറിച്ച് ഇന്ത്യയിലെ മുഴുവൻ ജനവിഭാഗങ്ങളെയും ബോധവൽക്കരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പറഞ്ഞ അദ്ദേഹം പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യ പട്ടികയും പാർലമെന്റിൽ ചർച്ച ചെയ്യാതിരുന്നത് പോലെ ഈ നയത്തെയും ഒളിച്ചു കടത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ മുഴുവൻ മുസ്‌ലിം സംഘടനകളെയും കോർത്തിണക്കി ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വേണ്ടിവന്നാൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter