ദേശീയ സർവ്വകലാശാല റാങ്കിംഗ്:  ജാമിയ മില്ലിയ്യക്ക്  ഒന്നാം സ്ഥാനം
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സർവ്വകലാശാല റാങ്കിംഗിൽ ജാമിയ മില്ലിയ ഇസ്‌ലാമിയ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 90 ശതമാനം മാർക്ക് നേടിയാണ് സമീപ മാസങ്ങളിലായി സർക്കാർ വിരുദ്ധ സമരങ്ങളിൽ നിറഞ്ഞുനിന്ന ജാമിഅ മുഴുവൻ കേന്ദ്ര സർവ്വകലാശാലകളെയും പിന്നിലാക്കിയത്. ജാമിയ മില്ലിയ 90 ശതമാനം മാർക്ക് നേടിയപ്പോൾ 83% സ്കോർ നേടി അരുണാചൽ പ്രദേശിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനവും 82% സ്കോറോടെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും 78% സ്കോർ നേടി അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി നാലാം സ്ഥാനവും സ്വന്തമാക്കി.

2019-20 കാലയളവിൽ ഏർപ്പെടുത്തിയ ധാരണപത്രം അടിസ്ഥാനത്തിൽ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചാണ് മൂല്യനിർണയം നടത്തിയിരിക്കുന്നത്. നിരന്തര മൂല്യനിർണയത്തിനായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവുമായും യുജിസിയുമായും പ്രത്യേക ധാരണപത്രം ഒപ്പിടേണ്ടിയിരുന്നു. 2017 ൽ ജാമിയ ആണ് ആദ്യമായി ഈ ധാരണാപത്രത്തിൽ ഒപ്പിടാൻ മുന്നോട്ടു വന്നത്.

യുജി, പിജി, പിഎച്ച്ഡി, എംഫിൽ കോഴ്സുകളിലുള്ള വിദ്യാർത്ഥികളുടെ എണ്ണം, വിദ്യാർത്ഥി ബഹുസ്വരത, വിദ്യാർഥിനികൾ, ഇതര സംസ്ഥാന വിദ്യാർത്ഥികൾ വിദേശ വിദ്യാർത്ഥികൾ എന്നിവരുടെ എണ്ണം എന്നിവയെല്ലാം റാങ്കിംഗ് മാനദണ്ഡങ്ങളിൽ പെടുന്നു. ഫാക്കൽറ്റി മികവ്, വിദ്യാർത്ഥി അധ്യാപക അനുപാതം, അധ്യാപക ഒഴിവ്, വിസിറ്റിംഗ് ഫാക്കൽകറ്റി തുടങ്ങിയവയും റാങ്ക് മാനദണ്ഡങ്ങളിൽ പരിഗണിച്ചിട്ടുണ്ട്.

ക്യാമ്പസ് ഇൻറർവ്യൂ കളിലൂടെ വിദ്യാർഥികൾക്ക് പ്ലേസ്മെന്റ് ലഭിച്ചതും നെറ്റ്, ഗെയിറ്റ് പരീക്ഷകൾ പാസായതും മൂല്യ നിർണയത്തിനായി പരിശോധിച്ചിരുന്നു. ഭരണമികവ്, സമ്പദ് രംഗം, എൻ.ഏ.ആർ.എഫ്, നാക് തുടങ്ങിയ ദേശീയ അന്തർദേശീയ റാങ്കിംഗുകൾ, കരിക്കുലർ കോ- കരിക്കുലർ പ്രവർത്തനങ്ങൾ എന്നിവയെല്ലാം സ്ഥാപനം മികവ് പുലർത്തിയിട്ടുണ്ടെന്ന് ജാമിയ മില്ലിയ പുറത്തുവിട്ട പത്ര റിപ്പോർട്ടിൽ അവകാശപ്പെട്ടു. സമീപ മാസങ്ങളിലായി നടന്ന സർവകലാശാലയിലെ പ്രശ്നങ്ങൾക്കിടയിലും ഇത്തരം നേട്ടം കൈവരിച്ചത് ഏറെ അഭിമാനാർഹമാണെന്ന് വൈസ് ചാൻസലർ നജ്മ ഹെപ്തുള്ള പറഞ്ഞു. ഉന്നത നിലവാരത്തിലുള്ള അധ്യാപനവും പ്രസക്തവും കൃത്യവുമായ ഗവേഷണങ്ങളുമാണ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കാൻ സ്ഥാപനത്തെ പ്രാപ്തമാക്കിയതെന്ന് അവർ പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ തങ്ങൾ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter