നോമ്പ്: നിയ്യതിന്‍റെ സമയവും മദ്ഹബുകളുടെ വീക്ഷണങ്ങളും

ആശ്വാസത്തിന്റെ തുരുത്തായി വിശുദ്ധ റമളാന്‍ മാസം ഒരിക്കല്‍ കൂടി നമുക്ക് സമാഗതമാവുകയാണ്. നാളിതുവരെ നാം അഭിമുഖീകരിക്കാത്ത ഭീഷണമായ അവസ്ഥയിലൂടെയാണ് ലോകം മുഴുവനും കടന്ന് പോകുന്നത്. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന ഈ വിശുദ്ധ മാസം അന്യമായിപ്പോകുമോ എന്ന ആശങ്ക ഓരോ മുസ്ലിമിന്‍റെ മനസ്സിനെയും മഥിക്കുന്നുണ്ടാവും. വ്രതമെടുത്തും ഇഅ്തികാഫ് ഇരുന്നും ഖുര്‍ആന്‍ പാരായണം ചെയ്തും നിസ്കാരങ്ങളിലും പ്രാര്‍ത്ഥനകളിലും വ്യാപൃതരായി പള്ളികളും പരിസരങ്ങളും അലംകൃതമാക്കാനുള്ള സൌഭാഗ്യം നമുക്ക് തടയപ്പെടുന്നത് കര്‍മ്മ ഫലം കൊണ്ടല്ലാതെ മറ്റൊന്നാവാന്‍ തരമില്ല. നാം ചെയ്തുകൂട്ടിയ പാപങ്ങള്‍ പൊറുത്ത് കാരുണ്യവാനായ സ്രഷ്ടാവ് ഇത്തരം വിപത്തില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും മുക്തിയും വിജയവും തരട്ടെ,  ലോക ജനതക്ക് സമാധാനവും ശാന്തിയും ഭവിക്കാനുള്ള അവസരമായി ഈ പരിശുദ്ധ മാസം പരിണമിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. അതോടൊപ്പം ലഭിച്ച അവസരങ്ങളെയും സാഹചര്യങ്ങളെയും അര്‍ഹമായ രീതിയില്‍ വിനിയോഗിക്കാനും വീടുകളെ ഖുര്‍ആന്‍ പാരായണങ്ങളാല്‍ മുഖരിതവും ആരാധാനാ കര്‍മ്മങ്ങളാല്‍ പള്ളികള്‍ തന്നെയുംആക്കാനുമുള്ള ആത്മാര്‍ത്ഥമായ ശ്രമം നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവുമ്പോഴാണ് പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണുന്നത്. നാഥന്‍ തുണക്കട്ടെ.

റമളാനിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും പ്രധാന ആരാധനയും നോമ്പനുഷ്ഠിക്കുക എന്നത് തന്നെയാണ്. എല്ലാ ആരാധനകള്‍ക്കുമെന്നപോലെ നോമ്പിനും നിയ്യത് ഒരു നിര്‍ബന്ധ ഘടകമാണ്. നോമ്പിന്‍റെ നിയ്യത് എങ്ങനെയാവണമെന്നത് നമ്മുടെ കര്‍മ്മ ശാസ്ത്രത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശാഫിഈ മദ്ഹബ് പ്രകാരം ഇബാദതുകള്‍ ചെയ്യുന്ന നാം ചിലപ്പോഴെങ്കിലും നിബന്ധനകള്‍ക്ക് വിധേയമായി, വിശിഷ്യാ നോമ്പിന് നിയ്യത് വെക്കാനള്ള സമയവുമായി ബന്ധപ്പെട്ട്, മറന്ന് പോകുന്നത് മൂലമോ മറ്റോഇതര മദ്ഹബുകളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ച് അമല്‍ ചെയ്യേണ്ടിവരാറുണ്ട്. അതേ കുറിച്ച് നമ്മുടെ ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ കൃത്യമായ വിവരണങ്ങളും കാണാന്‍ സാധിക്കും.

നോമ്പിന്‍റെ നിയ്യതിനെ കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് ഫത്ഹുല്‍ മുഈനില്‍ ഹനഫീ മാലികീ മദ്ഹബുകളനുസരിച്ച് നിയ്യത് വെക്കാവുന്ന വിധം വിവരിക്കുന്നുണ്ട്. റമളാന്‍ മാസം വരുന്നതോടെ ഇത്തരം ചര്‍ച്ചകള്‍ നമ്മുടെ മത വിജ്ഞാന സദസ്സുകളിലും ആനുകാലികങ്ങളിലും നിറഞ്ഞ് നില്‍ക്കാറുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട് നാം ശ്രദ്ധിക്കേണ്ട നിബന്ധനകളും മാനദണ്ഢങ്ങളും ഉള്‍കൊള്ളിച്ചുള്ള, പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഭാഗം മാത്രം ഉള്‍പ്പെടുത്തിയ ഒരു ചെറു പഠനമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

ശാഫിഈ മദ്ഹബ് പ്രകാരം എല്ലാ ഓരോ നോമ്പിനും തലേന്ന് രാത്രിയില്‍ തന്നെ നിയ്യത് വെക്കേണ്ടതാണ്.  റമളാന്‍ പോലുള്ള നിര്‍ബന്ധ നോമ്പുകള്‍ക്ക് അപ്രകാരം ചെയ്തെങ്കില്‍ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. എന്നാല്‍ സുന്നത് നോമ്പുകള്‍ക്ക് ആ ദിവസം പകലിന്‍റെ ആദ്യത്തില്‍ നിയ്യത് വെച്ചാലും മതി. ഇനി ഇതര മദ്ഹബുകളിലെ നിയമങ്ങള്‍ ആ മദ്ഹബുകളിലെ പ്രാമാണിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.

ഹനഫീ മദ്ഹബ്

ശാഫിഈ മദ്ഹബ് പോലെ തന്നെ ഹനഫീ മദ്ഹബ് പ്രകാരം എല്ലാ നോമ്പും രാത്രിയില്‍ നിയ്യത് വെച്ച് അനുഷ്ഠിക്കുന്നതാണ് ഏറ്റവും ഉത്തമം. ഓരോ നോമ്പിനും നിയ്യത് പ്രത്യേകം വേണമെന്നുണ്ട്. എങ്കിലും റമളാനിലെ നോമ്പ് അല്ലെങ്കില്‍ നിശ്ചിത ദിവസങ്ങളില്‍ നേര്‍ച്ചയാക്കിയ നോമ്പ്, തുടങ്ങി സമയബന്ധിതമായി അനുഷ്ഠിക്കേണ്ട നിര്‍ബന്ധ നോമ്പുകള്‍ക്കും, കൂടാതെ സുന്നത് നോമ്പുകള്‍ക്കും പകലിന്‍റെ ആദ്യത്തില്‍ നിയ്യത് ചെയ്താലും പരിഗണിക്കപ്പെടുന്നതാണ്. എന്നാല്‍  റമളാനിലെ നോമ്പ് ഖളാഅ് വീട്ടുക, നിര്‍ണ്ണിതമല്ലാത്ത ദിവസം നോമ്പെടുക്കാന്‍ നേര്‍ച്ചയാക്കുക, പ്രായശ്ചിത്ത (കഫാറത്) ത്തിന് വേണ്ടി നോമ്പെടുക്കുക തുടങ്ങിയ സമയബന്ധിതമല്ലാത്ത നിര്‍ബന്ധ നോമ്പുകള്‍ക്ക് രാത്രിയില്‍ തന്നെ നിയ്യത് വെക്കേണ്ടതാണ്, പകലില്‍ വെച്ചാല്‍ സ്വീകാര്യമല്ല.

അവ രണ്ടും തമ്മിലുള്ള വ്യത്യാസം നമുക്കിങ്ങനെ മനസ്സിലാക്കാം. ആദ്യം സൂചിപ്പിച്ച റമളാന്‍ പോലുള്ള സമയബന്ധിത നിര്‍ബന്ധ നോമ്പുകള്‍, പ്രസ്തുതദിവസങ്ങളില്‍ ഏത് വിധേനയും നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്നതിനാല്‍ പകലിന്‍റെ ആദ്യ സമയത്ത് നിയ്യത് ഉണ്ടായാല്‍ തന്നെ മതിയാവുന്നതാണ്. യാത്രക്കാരന്‍, രോഗി തുടങ്ങിയ റമളാന്‍ നോമ്പ് ഒഴിവാക്കാന്‍ അനുവദിക്കപ്പെട്ടവര്‍ക്കും പ്രബലാഭിപ്രായപ്രകാരം വിധി ഇത് തന്നെ. എന്നാല്‍ രണ്ടാമത് സൂചിപ്പിച്ച സമയബന്ധിതമല്ലാത്ത നിര്‍ബന്ധ നോമ്പുകള്‍ ആ ദിവസമോ മറ്റൊരു ദിവസമോ വീട്ടാവുന്നതാണ് എന്നതിനാല്‍, രാത്രിയില്‍ നിയ്യത് വെച്ച് നേരം പുലരുന്നതിന് മുമ്പ് തന്നെ നോമ്പ്കാരനാവേണ്ടതുണ്ട്. ഹനഫീ ഗ്രന്ഥമായ ബിദായതുല്‍ മുബ്തദീ (പേജ് 39) ലും അതിന്‍റെ വിശദീകരണമായ ഹിദായ (പേജ് 1/116)ലും ഈ വിഷയം വ്യക്തമാക്കിയതായി കാണാം.

ഇവിടെ മറ്റൊരു പ്രധാന വിഷയം കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്. പകലില്‍ ഏത് സമയം വരെ നിയ്യത് വെക്കാം? സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റുന്നത് (സവാല്‍) വരെയാണെന്ന് പൊതുവെ പറയപ്പെടാറുണ്ടെങ്കിലും അതിന്‍റെ കൃത്യമായ സമയം ഹനഫീ കിതാബുകളില്‍ വിശദീകരിക്കുന്നുണ്ട്. അതനുസരിച്ച്, ശര്‍ഇയ്യായപകലിന്‍റെ പകുതിക്കു മുമ്പ് നിയ്യത് സംഭവിച്ചിരിക്കണം. വ്യക്തമായിപ്പറഞ്ഞാല്‍ പകല്‍ ആരംഭിക്കുന്ന (ഫജ്റിന്‍റെ അഥവാ സുബ്ഹിയുടെ സമയം) മുതല്‍ മധ്യാഹ്നത്തിന്മുമ്പ് വരെയുള്ള സമയം. മധ്യാഹ്ന സമയത്തോ അതിന് ശേഷമോ നിയ്യത് വെച്ചാല്‍ പരിഗണിക്കപ്പെടുന്നതല്ല. റദ്ദുല്‍ മുഹ്താര്‍ അലാ ദുറില്‍ മുഖ്താര്‍ (പേജ് 2/377)ലും മറ്റ് ഗ്രന്ഥങ്ങളിലും ഇത് വ്യക്തമാക്കുന്നുണ്ട്.

മറ്റൊരു രീതിയില്‍ ഇതേ കിതാബില്‍ വ്യക്തമാക്കുന്നത് ഏറെ ശ്രദ്ധേയമാണ്. ശറഇയ്യായ പകല്‍ എന്നത് ഫജ്ര്‍ വെളിവായത് മുതല്‍ അസ്തമയം വരെയാണെന്നുള്ളത് വ്യക്തം. ഓരോ പ്രദേശത്തയെും പകലിന്‍റെ പകുതി എന്നുള്ളത് സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റുന്നതി (സവാല്‍) ന് മുമ്പ്, ഫജ്റിന്‍റെയും സൂര്യോദയത്തിന്‍റെയും ഇടയിലുള്ള സമയത്തിന്‍റെ പകുതിയുടെ സമാനമായ സമയത്തിന് മുമ്പാണ്. അതിനാല്‍ സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റുന്നതി (സവാല്‍) ന് ഈ പകുതിയേക്കാള്‍ സമയം ബാക്കി നില്‍കെ നിയ്യത് വെച്ചാല്‍ സാധുവാകും അല്ലാത്ത പക്ഷം ആസാധുവും (റദ്ദുല്‍ മുഹ്താര്‍ അലാ ദുറില്‍ മുഖ്താര്‍ പേജ് 2/377). ഖുദൂരി പോലെയുള്ളചില ഹനഫീ ഗ്രന്ഥങ്ങളില്‍ സവാല്‍ വരെ എന്ന് കൊടുത്തത് കാണാമെങ്കിലും അതിനെ ഇവ്വിധം വ്യാഖ്യാനിക്കണമെന്നാണ് മദ്ഹബിലെ പഢിതന്മാര്‍ പറയുന്നത്.

മുകളില്‍ പറഞ്ഞ സമയക്രമം ഒരു ഉദാഹരണത്തിലൂടെ വേഗത്തില്‍ മനസ്സിലാക്കാം. ഫജ്റ് അഥവാ സുബ്ഹിയുടെ സമയം 4.50 നും സൂര്യോദയം 6.00 മണിക്കും സവാലിന്‍റെ സമയം 12.20 നും ആണെന്നിരിക്കട്ടെ. ഇതില്‍ ഫജ്റിന്‍റെയും സൂര്യോദയത്തിന്‍റെയും ഇടയിലുള്ള സമയം 1 മണിക്കൂറും 10 മിനുട്ടുമാണ്. ഇതിന്‍റെ പകുതി 35 മിനുട്ടാണല്ലോ. ഇത്രയും സമയം സവാലിന്‍റെ സമയമായ 12.20 ല്‍ നിന്ന് കുറച്ചാല്‍ (12.20 – 0.35) കിട്ടുന്ന സമയം 11 മണിയും 45 മനിട്ടും ആയിരിക്കും. അപ്പോള്‍ ഈ ഉദാഹരണത്തില്‍ 11.45 നാണ് ശര്‍ഇയ്യായ പൂര്‍വ്വാഹ്നം അവസാനിക്കുക. അഥവാ 11.45ന് മുമ്പ് നിയ്യത് ഉണ്ടായാല്‍ മാത്രമെ അന്നത്തെ നോമ്പ് പരിഗണിക്കപ്പെടുകയുള്ളൂ.

ചുരുക്കത്തില്‍, ഹനഫീ മദ്ഹബില്‍ എല്ലാ നോമ്പിനും പ്രത്യേകം നിയ്യത് വേണം. അത് പകലിന്‍റെ ആദ്യത്തില്‍ വെച്ചാല്‍ മതിയെന്നുള്ളത് നിരുപാധികമല്ല. നിര്‍ബന്ധമായ ചില നോമ്പുകള്‍ക്ക് പകലിലെ നിയ്യത് മതിയാവുമെങ്കിലും മറ്റു ചില നിര്‍ബന്ധ നോമ്പുകള്‍ക്ക് നിയ്യത് രാത്രിയില്‍ തന്നെയാവണമെന്നുണ്ട്. സുന്നത് നോമ്പുകള്‍ക്ക് പകലിലും ആകാവുന്നതാണ്. അതോടൊപ്പം പകലില്‍ നിയ്യത് പരിഗണിക്കപ്പെടുന്ന സമയം സവാല്‍ (ളുഹ്റ് നിസ്കാരത്തിനുള്ള സമയം) ആകുന്നതിനും ഏകദേശം മുക്കാല്‍ മണിക്കൂര്‍ മുമ്പ് വരെയാണ്. അതിന് ശേഷമുള്ള നിയ്യത് പരിഗണനീയമല്ല.

മാലികീ മദ്ഹബ്

മറ്റ് മദ്ഹബുകള്‍ക്ക് വിഭിന്നമായി മാലികീ മദ്ഹബില്‍ എല്ലാ നോമ്പിനും പ്രത്യേകം നിയ്യത് വേണമെന്നില്ല. പക്ഷെ പ്രത്യേകം നിയ്യത് വെക്കലാണ് അഭികാമ്യം. റമളാന്‍ നോമ്പ്, സംയോഗം കാരണം റമളാനിലെ നോമ്പ് നിഷ്ഫലമാക്കല്‍ കൊണ്ട് നിര്‍ബന്ധമാവുന്ന കഫാറത് (പ്രായശ്ചിത്ത) നോമ്പ്, കൊല, ളിഹാര്‍ എന്നിവക്ക് പ്രായശ്ചിത്തമായി വരുന്ന നോമ്പ്, നിശ്ചിത ദിവസങ്ങള്‍ തുടര്‍ച്ചയായി അനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയ നോമ്പ് തുടങ്ങി, തുടര്‍ച്ചയായി അനുഷ്ഠിക്കല്‍ നിര്‍ബന്ധമുള്ള നോമ്പുകള്‍ക്ക് അവയുടെ ആദ്യ രാത്രിയില്‍ ഈ നോമ്പുകളെല്ലാം അനുഷ്ടിക്കാന്‍ നിയ്യത് വെക്കുന്നു എന്ന ഒറ്റ നിയ്യത് ഉണ്ടായാല്‍ മതിയാവുന്നതാണ്. അപ്പോള്‍ റമളാനിന്‍റെ ആദ്യ രാത്രിയില്‍ ഈ റമളാന്‍ മാസം മുഴുവനും നോമ്പെടുക്കാന്‍ നിയ്യത് വെച്ചാല്‍ മാലികീ മദ്ഹബ് അനുസരിച്ച് ബാക്കിയുള്ള നോമ്പുകള്‍ക്ക് ഇനി നിയ്യതുകള്‍ വേണമെന്നില്ല. തുടര്‍ച്ചയായി അനുഷ്ഠിക്കല്‍ നിര്‍ബന്ധമുള്ള നോമ്പുകളെ ഒറ്റ ഇബാദത് ആയി പരിഗണിച്ചതിനാലാണ് ഒന്നിച്ചുള്ള ഒരു നിയ്യത് മതി എന്ന് ഈ മദ്ഹബ് അഭിപ്രായപ്പെടുന്നത്. ആദ്യ രാത്രിയില്‍ ഒന്നിച്ച് നിയ്യത് വെക്കാന്‍ മറന്നാല്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ രാത്രിയില്‍ അതുമല്ലെങ്കില്‍ ഒരാഴ്ച കഴിഞ്ഞുള്ള രാത്രിയില്‍ ബാക്കിയുള്ള നോമ്പുകള്‍ക്ക് ഇപ്രകാരം ഒന്നിച്ച് നിയ്യത് വെച്ചാലും മതി.  മാലികി മദ്ഹബിലെ പ്രശസ്ത ഗ്രന്ഥമായ ശറഹുല്‍ കബീറില്‍ (പേജ് 1/521) ല്‍ഇത് വിശദീകരിക്കുന്നുണ്ട്.

എന്നാല്‍ ദുല്‍ഹിജ്ജ 1 മുതല്‍ 9 വരെ പോലെയുള്ള തുടര്‍ച്ചയായി അനുഷ്ഠിക്കുന്ന സുന്നത് നോമ്പ്, റമളാനിലെ നോമ്പ് ഖളാഅ് വീട്ടുക, മറ്റ് കഫാറത്തിന്‍റെയോ ഫിദ്‍യയുടെയോ നോമ്പ്, തിങ്കള്‍ തോറും അല്ലെങ്കില്‍ വ്യാഴം തോറും അനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയ നോമ്പ് ഇത്തരം തുടര്‍ച്ച നിര്‍ബന്ധമില്ലാത്ത നോമ്പുകള്‍ക്ക് ഒന്നിച്ചുള്ള നിയ്യത് മതിയാവുകയില്ല. ഓരോന്നിനും രാത്രി പ്രത്യേകം നിയ്യത് വെക്കേണ്ടതുണ്ട്. ഒരാള്‍ ദുല്‍ഹിജ്ജ 1 മുതല്‍ 9 വരെയുള്ള നോമ്പുകളെടുക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അവ തുടര്‍ച്ചയായി അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്നതിനാല്‍ ഒന്നിച്ചൊരു നിയ്യത് കൊണ്ട് മതിയാക്കാവുന്നതാണ്.

ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, റമളാന്‍ പോലെയുള്ള തുടരെ അനുഷ്ഠിക്കല്‍ നിര്‍ബന്ധമായ നോമ്പുകള്‍ക്കിടയില്‍ നോമ്പ് നിര്‍ബന്ധമില്ലാത്ത അവസ്ഥ വാന്നാല്‍ ആദ്യത്തെ നിയ്യതിന്‍റെ തുടര്‍ച്ച നഷ്ടപ്പെടും. റമളാന്‍ മാസത്തില്‍ നോമ്പ് ഒഴിവാക്കാന്‍ അനുവദിക്കപ്പെട്ട യാത്രക്കാരന്‍, രോഗ ബാധിതന്‍ തുടങ്ങിയവര്‍ക്ക് നോമ്പ് നിര്‍ബന്ധമെല്ലന്നതിനാല്‍ ഈ അവസ്ഥയില്‍ അവര്‍ നോമ്പെടുക്കുകയാണെങ്കില്‍ പോലും ഓരോ നോമ്പിനും ഓരോ നിയ്യത് തന്നെ വേണം. അത്തരക്കാര്‍ക്ക് നോമ്പ് ഒഴിവാക്കാനുള്ള (യാത്ര, രോഗം പോലുള്ള) അവസ്ഥ അവസാനിച്ച്  നോമ്പെടുക്കല്‍ നിര്‍ബന്ധമാവുന്നതോട് കൂടെ ബാക്കി വരുന്ന നോമ്പുകള്‍ക്ക് ഒന്നിച്ചുള്ള ഒരു നിയ്യത് ആകാവുന്നതാണ്. അപ്രകാരം തന്നെ ഹൈള്, നിഫാസ് പോലെയുള്ള കാരണത്താല്‍ നോമ്പ് ഒഴിവാക്കേണ്ടി വന്നാലും ആദ്യത്തെ നിയ്യതിന്‍റെ സാധുത അവസാനിക്കുന്നതാണ്. പ്രസ്തുത കാരണങ്ങളില്‍നിന്ന് മുക്തമാകുന്നതോടെ ബാക്കിയുള്ള നോമ്പുകള്‍ക്ക്, ശേഷം ഒന്നിച്ചള്ള ഒരു നിയ്യത് വെച്ചാലും മതി. ശറഹുല്‍ കബീറിലും, ഹാശിയതുല്‍ ദുസൂഖിയിലും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഒരാള്‍ക്ക് സൂര്യാസ്തമയത്തിന് ശേഷം നോമ്പ് നിര്‍ബന്ധമല്ലാത്ത അവസ്ഥ വരികയും ഫജ്റിന് മുമ്പായി ആ അവസ്ഥ നീങ്ങുകയും ചെയ്താല്‍ പോലും ആദ്യത്തെ നിയ്യതിന്‍റെ സാധുത നഷ്ടപ്പെടും. അത്തരം അവസ്ഥയിലും നിയ്യത് പുതുക്കേണ്ടതാണ്. ഈ വിഷയം ശറഹ് സ്വഗീറില്‍ (പേജ് 1/697) ല്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

സുന്നത് നോമ്പുകള്‍ക്ക് രാത്രിയില്‍ തന്നെ നിയ്യത് വെക്കണമെന്നാണ് മാലികീ മദ്ഹബിലെ പ്രബലാഭിപ്രായം. മറ്റ് മദ്ഹബുകളെപ്പോലെ പകലിന്‍റെ ആദ്യത്തില്‍ മതിയാവുകയില്ല. ശറഹുല്‍ കബീറിലും(1/520), ഹാശിയതു ദുസഖി (1/521) ലും ഇത് കാണാവുന്നതാണ്.

ചുരുക്കത്തില്‍, മാലികീ മദ്ഹബ് പ്രകാരം ഒന്നിനു പിറകെ ഒന്നായി അനുഷ്ഠിക്കല്‍ നിര്‍ബന്ധമുള്ള നോമ്പുകള്‍ക്ക് ആദ്യത്തെ രാത്രിയില്‍ ഒന്നിച്ച് നിയ്യത് വെച്ചാല്‍ മതി. ഈ നിര്‍ബന്ധത്തെ ബാധിക്കുന്ന വല്ല കാരണവും ഇടക്കുണ്ടായാല്‍ പിന്നീടുള്ള നോമ്പുകള്‍ക്ക് ആദ്യത്തെ നിയ്യത് മതിയാവുകയില്ല. ഓരോന്നിനും പ്രത്യേകം കരുതണം. പ്രസ്തുത കാരണം നീങ്ങുന്നതോടെ ബാക്കിയുള്ള നോമ്പുകള്‍ക്ക് ഒന്നിച്ച് വീണ്ടും കരുതാവുന്നതുമാണ്. എന്നാല്‍ തുടര്‍ച്ചയായി അനുഷ്ഠിക്കണം എന്നില്ലാത്ത നിര്‍ബന്ധ നോമ്പുകള്‍ക്കും മറ്റ് സുന്നത് നോമ്പുകള്‍ക്കും ഓരോ രാത്രിയിലും നിയ്യത് പ്രത്യേകം വേണം. സുന്നത് നോമ്പാണെങ്കില്‍ പോലും പകലിലെ നിയ്യതിന് മാലികി മദ്ഹബില്‍ വകുപ്പില്ല.

ഹമ്പലി മദ്ഹബ്

നിയ്യതിന്‍റെ സമയത്തെ കുറിച്ച് ഹമ്പലി മദ്ഹബിന്‍റെ കാഴ്ചപ്പാട് ഏകദേശം ശാഫീ മദ്ഹബിനോട് സമാനമാണ്. അതടിസ്ഥാനത്തില്‍ ഫര്‍ള് നോമ്പുകള്‍ ഓരോന്നിനും രാത്രിയില്‍ തന്നെ നിയ്യത് വേണം. സുന്നത് നോമ്പുകള്‍ക്ക് പകലിന്‍റെ ആദ്യത്തിലും ആകാവുന്നതാണ്. ഇമാം ഇബ്‍നു ഖുദാമ(റ)യുടെ മുഗ്‍നിയില്‍ (3/109) ഈ കാര്യം വ്യകത്മാക്കിയത് കാണാം.

എന്നാല്‍ മാലികി മദ്ഹബിന് സമാനമായി റമളാന്‍ നോമ്പിന് ആദ്യ രാത്രിയില്‍ ഒന്നിച്ചുള്ളൊരു നിയ്യത് മതി എന്ന് ഇമാം അഹ്‍മദ് ബിന്‍ ഹമ്പല്‍ (റ) ന് ഒറ്റപ്പെട്ട ഒരഭിപ്രായം ഉണ്ട്. ഹമ്പലി മദ്ഹബിലെ ഗ്രന്ഥമായ ശറഹുല്‍ കബീറ് അലാ മത്‍നില്‍ മുഖ്നിഅ് (3/25) ല്‍ ഇത് സൂചിപ്പിച്ചതായി കാണാം.

ശാഫീ മദ്ഹബിന് വ്യത്യസ്തമായി, സുന്നത് നോമ്പുകള്‍ക്ക് സവാലിന് മുമ്പും ശേഷവും നിയ്യത് വെക്കാമെന്ന അഭിപ്രായവും ഹമ്പലി മദ്ഹബിലുണ്ട്. ഹമ്പലി മദ്ഹബിലെ ഗ്രന്ഥമായ ഹിദായ (157) ലും ശറഹുല്‍ കബീറ് അലാ മത്‍നില്‍ മുഖ്നിഅ് (3/29) ലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.

നോമ്പിന്നിയ്യത്  വെക്കേണ്ട സമയവുമായി ബന്ധപ്പെട്ട് മദ്ഹബുകളുടെ പ്രബല വീക്ഷണങ്ങളാണ് ഇത്രയും പരാമര്‍ശിച്ചത്.  നിബന്ധനകള്‍ക്ക് വിധേയമായി സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ വീക്ഷണങ്ങളെ അവലംബാക്കി വ്രതം അനുഷ്ഠിക്കാവുന്നതാണ്.  ശാഫീ മദ്ഹബനുസരിച്ച് അമല്‍ ചെയ്യുന്ന നാം റമളാനിന്‍റെ ആദ്യ രാത്രിയില്‍ ഈ മാസം മുഴുവനും നോമ്പെടുക്കാന്‍ നിയ്യത് വെച്ചാല്‍, പിന്നീട് ഏതെങ്കിലും ഒരു ദിവസം രാത്രിയില്‍ നിയ്യത് വെക്കാന്‍ മറന്ന് പോവുകയാണെങ്കില്‍ മുകളില്‍ വിശദീകരിച്ച പോലെ രണ്ടാലൊരു മദ്ഹബനുസരിച്ച് നമുക്ക് ആ ദിവസത്തെ നോമ്പ് പിടിക്കാവുന്നതാണ്. റമളാന്‍റെ ആദ്യത്തില്‍ ഒന്നിച്ച് നിയ്യത് വെച്ചതിനാല്‍ മാലികീ മദ്ഹബ് പ്രകാരം അന്നവന്‍ നോമ്പ് കാരനായി. അല്ലെങ്കില്‍ പകലിന്‍റെ ആദ്യ സമയത്ത് നിയ്യത് വെച്ച് ഹനഫീ മദ്ഹബ് പ്രകാരം അവന് നോമ്പ് പൂര്‍ത്തിയാക്കുകയും ചെയ്യാം. ഇത്തരം സാഹചര്യങ്ങളില്‍ ഏത് മദ്ഹബനുസരിച്ചാണ് നാം കര്‍മ്മം ചെയ്യുന്നതെന്ന ബോധ്യം നമുക്ക് വേണ്ടതുണ്ട്. കൂടാതെ നാം ആചരിക്കുന്ന ആരാധനയുമായി ബന്ധപ്പെട്ട് ആ മദ്ഹബ് നിഷ്കര്‍ഷിക്കുന്ന മറ്റ് വ്യവസ്ഥകുളും നാം പരിഗണിക്കണം എങ്കില്‍ മാത്രമെ നാം ചെയ്യുന്ന ആരാധനക്ക് ആധാരമുള്ളൂ. അല്ലാത്ത പക്ഷം, അത് അസാധുവാകുന്നതും ശേഷം മടക്കേണ്ടതുമാണ്.

 

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter