ഖുര്‍ആന്‍ സൂക്തങ്ങളുടെ ക്രമം
ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളില്‍ മുഖ്യമായ വിശുദ്ധ ഖുര്‍ആന്‍ ഇരുപത്തിമൂന്നു വര്‍ഷങ്ങളിലായി, അവതരണ കാലഘട്ടത്തില്‍ സൂഹത്തിലുണ്ടായ സംഭവവികാസങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായാണ് പ്രവാചകര്‍ക്ക് അവതരിച്ചത്. എന്നാല്‍, ഖുര്‍ആനിക സൂറകളുടെ അനുക്രമണിക അവതരണ ക്രമമനുസരിച്ചല്ല അവ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. ദിവ്യസന്ദേശമനുസരിച്ച് പ്രവാചകര്‍ നിര്‍ദ്ദേശിച്ച പോലെ ആദ്യം സൂറത്തുല്‍ ഫാത്തിഹ, പിന്നീട്, സൂറത്തുല്‍ ബഖറ, ആലു ഇംറാന്‍, അവസാനം സൂറത്തു ന്നാസ് എന്നിങ്ങനെയാണ് ഇന്ന് മുസ്ഹഫുകളില്‍ കണ്ടുവരുന്ന അധ്യായങ്ങളുടെ ആവിഷ്‌കരണ രൂപം.
ഈ ക്രമം സ്വീകരിക്കപ്പെട്ടത് നബിയുടെ ആജ്ഞയനുസരിച്ച് മാത്രമാണ്. മൂന്നാം ഖലീഫ ഉസ്മാന്‍ (റ) വിന്റെ ഭരണകാലത്താണ് പ്രഗല്‍ഭ സഹാബികളുടെ നേതൃത്വത്തില്‍ ഇന്നു കാണുന്ന മുസ്ഹഫിന്റെ ക്രോഡീകരണം നടന്നത്. ഉസ്മാന്‍ (റ) വിന്റെ മുമ്പു ചില പ്രമുഖ സഹാബികളാല്‍ ക്രോഡീകൃതമായ ഖുര്‍ആന്‍ സൂറകളുടെ ക്രമീകരണം അല്‍പാല്‍പം വ്യത്യസ്തമായിരുന്നു. ഉദാഹരണത്തിന് ഉബയ്യിബിന്‍ കഅബ് (റ) വിന്റെ പ്രതിയെടുക്കാം. അതിലെ ക്രമീകരണം ആദ്യം സൂറത്തുല്‍ ഫാത്തിഹ, പിന്നെ, സൂറത്തുല്‍ ബഖറ, ശേഷം സൂറത്തു ന്നിസാഅ് എന്നിങ്ങനെയാണ്. ഇബ്‌നു മസ്ഊദ് (റ) ന്റെ ക്രമീകരണമാകട്ടെ ആദ്യം സൂറത്തുല്‍ ബഖറ, ശേഷം സൂറത്തു ന്നിസാഅ്, പിന്നെ, ആലു ഇംറാന്‍ എന്നീ ആലു ഇംറാന്‍ എന്നീ പ്രകാരവും. ഹസ്‌റത്ത് അലി (റ) ന്റെ മുസ്ഹഫില്‍ ഒന്നാമതായി ഇഖ്‌റഉം പിന്നെ മുദ്ദസിര്‍, ഖാഫ്, മുസ്സമ്മില്‍ തുടങ്ങിയവയുമാകുന്നു. ഇങ്ങനെ മക്കീ സൂറത്തുകള്‍ കഴിഞ്ഞാണ് മദനീ സൂറത്തുകള്‍ തുടങ്ങുന്നത്. സ്വഹാബത്തിന്റെ ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ ആദ്യമുണ്ടായിരുന്ന ഈ ഭിന്നത ഉസ്മാന്‍ (റ) ന്റെ മുസ്ഹഫ് നിലവില്‍ വന്നതോടെ പൂര്‍ണമായും അവസാനിച്ചു. ദിവ്യനിര്‍ദേശപ്രകാരമാണ് സൂറകളുടെ ക്രമീകരണം വേണ്ടതെന്ന് ആദ്യം അവര്‍ ഗ്രഹിച്ചിരുന്നില്ല. അതു മനസ്സിലാവുകയും അഭിപ്രായൈക്യത്തോടെ ഉസ്മാന്‍ (റ) വിന്റെ മുസ്ഹഫ് നിലവില്‍ വരികയും ചെയ്തതോടെ ബാക്കിയുള്ളവ മുഴുവന്‍ കരിച്ചുകളയുകയും അതുമാത്രം നിലനിറുത്തുകയും ചെയ്തു.
ഓരോ സൂറയും അതതിന്റെ സ്ഥാനങ്ങളില്‍ പ്രത്യേകം വെക്കണമെന്ന് നബിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. അതു പാലിച്ചുകൊണ്ടാണ് ഉസ്മാനീ മുസ്ഹഫ് രൂപം കൊണ്ടിട്ടുള്ളത്. അല്ലാതെ, ഖുര്‍ആന്‍ ക്രമീകരണത്തില്‍ യൂക്തി ചിന്തക്കോ മറ്റോ യാതൊരു പ്രവേശനവുമില്ല. ബുദ്ധിപരമായ ന്യായങ്ങള്‍ വെച്ചുകൊണ്ടാണ് സൂറകളുടെ ക്രമീകരണം നടന്നിരുന്നതെങ്കില്‍ ഇന്നുള്ള രൂപത്തില്‍നിന്നും ചില മാറ്റങ്ങള്‍ കാണുമായിരുന്നു. അലിഫ്, ലാം, മീം തുടങ്ങി ഏകാക്ഷരങ്ങളില്‍ തുടങ്ങുന്ന സൂറകളെല്ലാം ഒരു ഭാഗത്തും മുസബ്ബിഹാത്തുകള്‍ (സബ്ബഹ എന്നോ യുസബ്ബിഹു എന്നോ തുടങ്ങുന്നത്) എല്ലാം ഒരു ഭാഗത്തും ത്വാസീന്‍മീം ത്വാസീന്‍ വര്‍ഗം മുഴുവനും ഒരു ഭാഗത്തും വെക്കേണ്ടതായിരുന്നു. സൂറത്ത് എന്ന പദത്തിന് പദവി, സ്ഥാനം, അടയാളം എന്നെല്ലാമാണ് ഭാഷാര്‍ത്ഥം. 'നിശ്ചതി തുടക്കവും അവസാനവുമുള്ള ഖുര്‍ആനിലെ ഒരു പ്രത്യേക വിഭാഗം' എന്ന് സാങ്കേതികമായി അതിനെ നിര്‍വ്വചിക്കാം. സൂക്തങ്ങളുടെ ക്രമീകരണവും ഇതുപോലെ അല്ലാഹുവില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരം തന്നെയാണ്  നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ജിബ്‌രീല്‍ ദിവ്യ സൂക്തങ്ങളുമായി നബിയെ സമീപിക്കുകയും ഈ സൂക്തം ഇന്ന അധ്യായത്തില്‍ ഇന്ന സ്ഥലത്ത് ചേര്‍ക്കണമെന്ന് പറയുകയും ചെയ്യും. നബി അപ്രകാരം സ്വഹാബികള്‍ക്ക്  പാരായണം ചെയ്തുകേള്‍പ്പിക്കുകയും വഹ്‌യ് എഴുതാന്‍ പ്രത്യേകം നിയുക്തരായ എഴുത്തുകാര്‍ക്ക് എങ്ങനെ എഴുതണമെന്ന് നിര്‍ദ്ദേശോപദേശങ്ങള്‍ നല്‍കുകയും ചെയ്യുമായിരുന്നു.
നമസ്‌കാരങ്ങളിലും ഉപദേശങ്ങളിലും മറ്റു സന്ദര്‍ഭങ്ങളിലുമായി ക്രമാനുസൃതം നബി ഖുര്‍ആന്‍ പാരായനം ചെയ്യുന്നത് കേള്‍ക്കാന്‍ സഹാബത്തിന്  പലപ്പോഴും അവസരമുണ്ടായി. എല്ലാവര്‍ഷവും റമളാനില്‍ ജിബ്‌രീല്‍ നബിക്ക് ഖുര്‍ആന്‍ ഒരാവൃത്തി പാരായണം ചെയ്തു കേള്‍പ്പിക്കുക പതിവാണ്. എന്നാല്‍, തങ്ങള്‍ വഫാത്തായ വര്‍ഷം രണ്ടു തവണ കേള്‍പിക്കുകയുണ്ടായി. ഇന്ന് നമ്മുടെ മുസ്ഹഫുകളില്‍ കണ്ടുവരുന്ന ക്രമത്തിലായിരുന്നു പ്രസ്തുത പാരായണം. സ്വഹാബികളില്‍ ഖുര്‍ആന്‍ പൂര്‍ണമായോ ഭാഗികമായോ ഹൃദിസ്ഥമാക്കിയവര്‍ പാരായണം ചെയ്തിരുന്ന രൂപവും ഇതു തന്നെ. ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ സ്വഹാബികളോ ഖുലഫാഉര്‍റാശിദോ യാതൊരു കൈകടത്തലുകളും നടത്തിയിട്ടില്ല. പ്രവാചക നിര്‍ദ്ദേശം പൂര്‍ണമായും പാലിച്ച് ക്രോഡീകരണം പൂര്‍ത്തീകരിക്കുക മാത്രമാണ് അവര്‍ ചെയ്തത്.
ശിലകളിലും എല്ലിന്‍ കഷ്ണങ്ങളിലും മറ്റും നബിയുടെ കാലത്തുതന്നെ അങ്ങിങ്ങായി എഴുതി വെക്കപ്പെട്ടിരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ഏടുകളില്‍ ശേഖരിക്കുക മാത്രമാണ് ഒന്നാം ഖലീഫ അബൂബക്ര്‍ (റ) വിന്റെ കാലത്ത് ചെയ്തത്. പ്രത്യേക ക്രമീകരണമില്ലാതെ ഏടുകളില്‍ രേഖപ്പെടുത്തപ്പെട്ടവ നബിയുടെ നിര്‍ദ്ദേശമുള്ളതുപോലെ ക്രമീകരിച്ച് മുസ്ഹഫുകളിലേക്ക് പകര്‍ത്തുകയാണ് ഉസ്മാന്‍ (റ) ചെയ്തത്. ഇവര്‍ രണ്ടുപേരും ചെയ്ത ഈ മഹത്തായ സേവനം റസൂല്‍ (സ) പഠിപ്പിച്ചതുമാണ്. മുസ്‌ലിം ലോകത്തിന് ഈ വിഷയത്തില്‍ ഏകാഭിപ്രായമാണ് ഉള്ളതെന്ന് ഇമാം സര്‍ക്കശി തന്റെ ബുര്‍ഹാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ഒരു വര്‍ഷക്കാലം ദു:മാചരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ആയത്തിലെ വിധി ദുര്‍ബലപ്പെട്ടതാണെ (മന്‍സൂഖ്) ന്നിരിക്കെ അത് എന്തിന് മുസ്ഹഫില്‍ എഴുതണമെന്ന സംശയം ഇബ്‌നു സ്സുബൈര്‍ (റ) ഉന്നയിക്കുകയുണ്ടായി. അപ്പോള്‍, വിശുദ്ധ ഖുര്‍ആനിലെ യാതൊന്നും അതതിന്റെ സ്ഥാനത്തുനിന്നും മാറ്റാന്‍ എനിക്ക് സാധ്യമല്ലെന്നായിരുന്നു ഖലീഫ ഉസ്മാന്റെ പ്രത്യുത്തരം. നസ്ഖ് ചെയ്യപ്പെട്ടതാണെന്നു സ്ഥിരപ്പെട്ടിട്ടുകൂടി ഈ സൂക്തം അതിന്റെ യഥാസ്ഥാനത്തുതന്നെ നിലനിറുത്തിയത്, സ്വഹാബത്ത് ഈ വിഷയത്തില്‍ വളരെ നിഷ്‌കര്‍ഷ പാലിച്ചിരുന്നുവെന്നും അവര്‍ റസൂലിന്റെ കല്‍പന അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും വ്യക്തമാക്കുന്നു.
സൂറകളുടെ ക്രമീകരണം ചിലത് നബിയുടെ നിര്‍ദ്ദേശപ്രകാരവും മറ്റുചിലത് സഹാബത്തിന്റെ സഹാബത്തിന്റെ ഗവേഷണാടിസ്താനത്തിലാണെന്ന് ഒരഭിപ്രായമുണ്ട്. എന്നാല്‍, ഏതെല്ലാം സൂറകളുടെ ക്രമീകരണമാണ് വഹ്‌യ് മുഖേനയുള്ളതെന്നും ഏതെല്ലാമാമ് ഇജ്തിഹാദ് മുഖേനയുള്ളതെന്നും നിജപ്പെടുത്തല്‍ ഈ അഭിപ്രായക്കാര്‍ക്ക് കഴിയാതെപോയി. ഏതാവട്ടെ, ക്രമീകരണത്തെക്കുറിച്ചുള്ള അഭിപ്രായ ഭിന്നത തികച്ചും വാദപരമാണ്, വിഷയത്തിന്റെ പൊരുളില്‍ യാതൊരു ഭിന്നതയുമില്ല. ഖുര്‍ആനിക വചനങ്ങളെ വിവിധ ഭാഗങ്ങളായും (ജുസ്അ്) സൂറകളായും (അധ്യായം) തിരിച്ചിരിക്കുന്നു. മന:പാഠമാക്കുന്നവര്‍ക്കും പഠനം നടത്തുന്നവര്‍ക്കും സൗകര്യമാണിത്.
ഓരോ സൂറകള്‍ക്കും തൊട്ടടുത്തുള്ള സൂറകളോട് വിഷയ ബന്ധമുണ്ട്. ചില പ്രത്യേക വിഷയങ്ങളെ കൂടുതല്‍ പരാമര്‍ശിക്കുന്ന സൂറകള്‍  കാണാം. സൂറത്തു യൂസുഫ്, സൂറത്തു ന്നംല്, സൂറത്തുല്‍ ബഖറ, സൂറത്തുല്‍ ജിന്ന് തുടങ്ങിയവയില്‍ സൂറയുടെ പേരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു ഊന്നല്‍ നല്‍കുന്നതു കാണാം. ഖുര്‍ആനിക സൂറകള്‍ ത്വിവാല്‍, മിഈന്‍, മസാനി, മുഫസ്സല്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സൂറത്തുല്‍ ബഖറ, ആലു ഇംറാന്‍, നിസാഅ്, മാഇദ, അന്‍ആം, അഅ്‌റാഫ് ഇവ ആറും ഏഴാമത്തെ സൂറത്തുല്‍ അന്‍ഫാലും ബറാഅത്തും (ഏഴാമത്തേത് സൂറത്ത് യൂനുസ് ആണെന്ന് അഭിപ്രായമുണ്ട്) ത്വിവാല്‍ വിഭാഗത്തില്‍ ഉള്‍പെടുന്നു. നൂറില്‍ കൂടുതല്‍ ആയത്തുകള്‍ ഉള്ളവയും അതിനോട് തുല്യമാവയും മിഈന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവയാണ്. അതിനു തൊട്ടു താഴെ നില്‍ക്കുന്നവയാണ് മസാനീ.  ഖുര്‍ആനിലെ അവസാന സൂറകളെ മുഫസ്സല്‍ വിഭാഗത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നു. ഈ ഇനത്തിന് മുഹ്കം എന്നും പേരുണ്ട്. ഈ ഭാഗത്ത് നസ്ഖ് വളരെ കുറവാണ്. മുഫസ്സല്‍ തന്നെ മൂന്നു വിഭാഗങ്ങളാണ്. ഹുജ്‌റാത്ത് മുതല്‍ ബുറൂജ് കൂടിയവയെ ത്വിവാല്‍ എന്നും  സൂറത്തു ത്ത്വാരിഖ് മുതല്‍ ബയ്യിന വരെ ഔസ്വാത്ത് എന്നും സൂറത്തുസ്സ്വില്‍സാല്‍ മുതല്‍ സൂറത്തുന്നാസ് വരെ ഖിസ്വാര്‍ എന്നും വിളിക്കപ്പെടുന്നു. എന്നാല്‍, ഖുര്‍ആന്‍ പാരായണത്തില്‍ ഈ ക്രമീകരണം നിര്‍ബന്ധമില്ല. ഏതു സൂറത്ത് വേണമെങ്കിലും ആദ്യാന്ത്യം നോക്കാതെ ഇഷ്ടാനുസരണം പാരായണം ചെയ്യാവുന്നതാണ്. എങ്കിലും മുസ്ഹഫിലെ ക്രമമനുസരിച്ച് ചെയ്യുന്നതാണുത്തമം.
ഇമാം നവവി (റ) വിവരിക്കുന്നു: മുസ്ഹഫില്‍ രേഖപ്പെടുത്തിയതനുസരിച്ച് ആദ്യം ഫാതിഹ പിന്നെ ബഖറ, ആലു ഇംറാന്‍ എന്നിങ്ങനെ ക്രമാനുസൃതം പാരായണം ചെയ്യുന്നതാണ് ഉത്തമം (കിത്താബുത്തിബ്‌യാന്‍). നമസ്‌കാരത്തിലും പുറത്തും ഈ  ക്രമം സ്വീകരിക്കുന്നതാണ് ഏറെ നല്ലത്. ഏന്നാല്‍, ജുമുഅയുടെ സുബ്ഹിലെ ഒന്നാം റകഅത്തില്‍ സൂറത്തുസ്സജദയും രണ്ടാമത്തേതില്‍ സൂറതുല്‍ ഇന്‍സാനും ഓതുന്നത് നബി ചര്യയാണ്. പെരുന്നാല്‍ നിസ്‌കാരത്തിലെ ഒന്നാം റകഅത്തില്‍ ഖാഫും രണ്ടാം റകഅത്തില്‍ ഖമറും പാരായണം ചെയ്യുന്നതും പ്രവാചക സുന്നത്തില്‍ വന്നിരിക്കുന്നു. സുബ്ഹിന്റെ സുന്നത്ത് നിസ്‌കാരത്തില്‍ കാഫിറൂനയും ഇഖ്‌ലാസും വിത്‌റ് നിസ്‌കാരത്തിലെ ഒന്നാം റകഅത്തില്‍ സൂറത്തുല്‍ അഅ്‌ലായും രണ്ടില്‍ കാഫിറൂനയും മുന്നില്‍ ഇഖ്‌ലാസും മുഅവ്വിദത്തൈനിയും ഓതണമെന്ന് പ്രത്യേകം കല്‍പനയുണ്ട്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ (വുറൂദ്) പ്രത്യേകം പരിഗണിക്കപ്പെടേണ്ടതാണ്. ക്രമനിയമം ഇത്തരം  സന്ദര്‍ഭങ്ങളില്‍ പ്രശ്‌നമാക്കേണ്ടതില്ല. പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്ത മറ്റെല്ലാ സ്ഥാനങ്ങളിലും ക്രമനിയമം (തര്‍ത്തീബ്) പരിഗണിക്കുന്നത് ഉത്തമമാകുന്നു. ഒരാള്‍ ഖുര്‍ആന്‍ ക്രമവിരുദ്ധമായി പാരായണം ചെയ്യുന്നത് കണ്ടപ്പോള്‍ അവന്റെ ഹൃദയത്തിനുമ ക്രമരാഹിത്യം പറ്റിപ്പോയെന്നാണ് ഇബ്‌നു മസ്ഊദ് (റ) പറഞ്ഞത്. കുട്ടികള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുമ്പോള്‍ ചെറിയ അധ്യായങ്ങള്‍ മാത്രമുള്ള അവസാന ഭാഗം എടുക്കാറുണ്ട്. അവരുടെ മാനസിക നിലയും പഠന സൗകര്യവും കണക്കിലെടുത്താണിത്.
(ഖുര്‍ആന്‍ ഡൈജസ്റ്റ്, 1985, എസ്.പി.സി., ചെമ്മാട്, മലപ്പുറം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter