ജനറല്‍ സയന്‍സും ഖുര്‍ആനും
വിരലടയാളം
''നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന് മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ? അതെ, നാം അവന്റെ വിരല്‍തുമ്പുകള്‍ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനാണ്''(75:3)
മനുഷ്യന്‍ മരിച്ചു മണ്ണടഞ്ഞാല്‍ ഒരിക്കലൂടെ പുനര്‍ജന്മം സാധ്യമാണോ എന്നും വിധിന്യായ ദിവസം ഓരോ വ്യക്തിയെയും പ്രത്യേകം തിരിച്ചറിയുമോയെന്നും ചോദിക്കുന്ന അവിശ്വാസികളുണ്ട്. എന്നാല്‍, മരിച്ചുപോയവരുടെ എല്ലുകള്‍ ഒരുമിച്ചുകൂട്ടാന്‍ മാത്രമല്ല, അവരുടെ ഓരോരുത്തരുടെയും വിരലടയാളങ്ങള്‍ വെവ്വേറെയായി പുന:സൃഷ്ടിക്കാന്‍വരെ കഴിവുള്ളവനാണെന്നാണ് അല്ലാഹു ഇതിനോട് പ്രതികരിക്കുന്നത്.
മനുഷ്യന്റെ വൈയക്തികമായ വ്യതിരിക്തതയെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആന്‍ എന്തുകൊണ്ടാണ് വിരലടയാളത്തെ മാത്രം എടുത്തുപറയുന്നത്? 1880 ല്‍ വ്യക്തി തിരിച്ചറിവിന്റെ ശാസ്ത്രീയ ശൈലിയായി വിരലടയാളം തീരുമാനിക്കപ്പെട്ടിട്ടുണ്ട്. സര്‍ ഫ്രാന്‍സിസ് ഗോള്‍ട്ടിന്റെ ഗവേഷണത്തെ തുടര്‍ന്നായിരുന്നു ഇത്. ലേകത്തെവിടെയും ഒരേ ഫിങ്കര്‍ പ്രിന്റുള്ള രണ്ടു പേരുണ്ടാവില്ല. അതുകൊണ്ടാണ് കുറ്റവാളിയുടെ ഫിങ്കര്‍ പ്രിന്റ് എടുക്കാന്‍ പോലീസുകാര്‍ ജാഗ്രത കാണിക്കാറ്. ആയിരത്തിനാന്നൂറു വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഈ വിരല്‍വിസ്മയത്തെ ആരാണ് തിരിച്ചറിഞ്ഞത്? മറ്റാരുമല്ല, അത് സംവിധാനിച്ച ജഗന്നിയന്താവായ അല്ലാഹു തന്നെ.
തൊലിയും വേദനയും വിഷമങ്ങളും മസ്തിഷ്‌കത്തെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മനുഷ്യശരീരത്തില്‍ വേദന സ്വീകര്‍ത്താക്കള്‍ (പെയ്ന്‍ റിസപ്‌റ്റേഴ്‌സ്) ഉണ്ടെന്നും അതില്ലാത്തവര്‍ക്ക് വേദന അനുഭവിക്കാന്‍ സാധിക്കില്ലെന്നും പില്‍കാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുറിവ് പറ്റിയ ഒരു രോഗിയെ ഡോക്ടര്‍ ചികിത്സിക്കുന്നത്, മുറിവിന്റെ തോത് എത്രമാത്രമുണ്ടെന്നറിയാന്‍ ഒരു സൂചിമുന ഉപയോഗിച്ചാണ്. രോഗിക്ക് വേദന ഉണ്ടാകുന്നുണ്ടെങ്കില്‍ പെയ്ന്‍ റിസപ്‌റ്റേഴ്‌സ് നഷ്ടപ്പെട്ടിട്ടില്ലെന്നും മുറിവ് ഉപരിപ്ലവമാണെന്നും തിരിച്ചറിഞ്ഞ് ഡോക്ടര്‍ക്ക് സന്തോഷിക്കാന്‍ അവസരമുണ്ടാകുന്നു. ഇനി, രോഗിക്ക് വേദനയുണ്ടാകുന്നില്ലെങ്കില്‍ റിസപ്‌റ്റേഴ്‌സ് നഷ്ടപ്പെട്ടിട്ടുണ്ടെന്നും മുറിവ് ആഴത്തിലുണ്ടെന്നും ഡോക്ടര്‍ മനസ്സിലാക്കുന്നു. പെയ്ന്‍ റിസപ്‌റ്റേഴ്‌സിന്റെ സാന്നിദ്ധ്യത്തിലേക്കു സൂചന നല്‍കി ഖുര്‍ആന്‍ പറയുന്നു: ''നിശ്ചയം, നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം നാം അവര്‍ക്ക് വേറെ തൊലികള്‍ മാറ്റിക്കൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചുകൊണ്ടിരിക്കുവാന്‍ വേണ്ടിയാണിത്. നിശ്ചയം, അല്ലാഹു പ്രതാപിയും യുക്തനുമത്രെ'' (4:56). തായലന്റിലെ ചിയാങ് മായ് യൂണിവേഴ്‌സിറ്റി അനാട്ടമി വിഭാഗം ചെയര്‍മാന്‍ ഡോ. റ്റാജറ്ററ്റ് ടേജസണ്‍ വേദനാ സ്വീകര്‍ത്താക്കളെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍, ആയിരത്തിനാന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പു വന്ന വിശുദ്ധ ഖുര്‍ആന്റെ ഈ പരാമര്‍ശം അയാള്‍ക്ക് വിശ്വസിക്കാനായിരുന്നില്ല. തുടര്‍ന്ന്, ഈ സൂക്തം മുമ്പില്‍വെച്ചു അദ്ദേഹം പഠനം നടത്തി. ആന്തരാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞു. അവസാനം, വിശുദ്ധ ഖുര്‍ആന്റെ ശാസ്ത്രീയ കൃത്യത ശരിക്കും ബോധ്യപ്പെടുകയും അങ്ങനെ 'ഖുര്‍ആനിലെയും സുന്നത്തിലെയും വെളിപ്പെടുത്തലുകള്‍' എന്ന വിഷയത്തെ അധികരിച്ച് റിയാദില്‍ വെച്ചുനടന്ന എട്ടാം സൗദി മെഡിക്കല്‍ കോണ്‍ഫ്രന്‍സില്‍ പരസ്യമായി തന്റെ ഇസ്‌ലാമാശ്ലേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter