ഖുര്‍ആന്‍ : വെളിച്ചെത്തിനുമേല്‍ വെളിച്ചം
ഖുര്‍ ആന്‍ ആ പദത്തില്‍ പോലും ഒരു വശ്യതയും മാസ്‌കരികതയും ഉണ്ട്. വിമര്‍ശകരാലും പ്രശംസകരാലും പല കാലങ്ങളിലും പരാമര്‍ശവിധേയമായ മഹിതമായ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. വേദഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഉന്നതമായ സ്ഥാനം വിശുദ്ധ ഖുര്‍ആനിനുണ്ട് മറ്റെല്ലാ മതഗ്രന്ഥങ്ങളെക്കാളും മുകളില്‍ ഈ ഗ്രന്ഥം പ്ര,തിഷ്ഠിക്കപ്പെടുവാനും മനുഷ്യരുടെ വിവിധ മേഖലകളിലെ സനാതന വിഷയങ്ങളടക്കം സകല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമായി മേല്‍ഗ്രന്ഥം ചൂണ്ടികാണിക്കപ്പെടുവാനുള്ള പ്രഥമ കാരണം ഇത് ദൈവീക ഗ്രന്ഥമാണെന്നതാണ്. അത് വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ രീതിയില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ലോക വ്യവസ്ഥിതിക്കും നടപടി ക്രമങ്ങള്‍ക്ക് നൂതനമായ രീതികള്‍ പകര്‍ന്ന് നല്‍കിയ ഇസ്‌ലാമിന്റെ മൂല്യപ്രമാണ് വിശുദ്ധ ഖുര്‍ആനാണ്. വിശുദ്ധ ഖുര്‍ആനിനെ അവലംബമാക്കിക്കൊണ്ടാണ് മറ്റു പ്രമാണങ്ങള്‍ നാം സ്വീകരിക്കുന്നതും, നിയമരേഖയായി അംഗീകരിക്കുന്നതും. ഖുര്‍ആന്റെ വിശദീകരണം, വിവരണം തുടങ്ങിയവയ്ക്ക് ഖുര്‍ആന്‍ വ്യാഖാനം എന്ന് പറയുന്നു. അഥവാ ഖുര്‍ആന്റെ പദമോ, വാക്യമോ, പ്രയോഗമോ, ആശയമോ മനസ്സിലാക്കാതെ വരുമ്പോള്‍ മറ്റൊന്ന് കൊണ്ട് വിശദീകരിക്കുന്നതിനെയാണ് വ്യാഖാനം എന്ന് പറയുന്നത്. ഒപ്പം ഇതിലൂടെ ദുര്‍ബലപ്പെടുത്തിയ നിയമങ്ങള്‍, ദുര്‍ബലപ്പെടുത്തിയ സൂക്തങ്ങള്‍, സൂക്തങ്ങളുടെ അവതരണകാരണങ്ങള്‍, സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടവയുമായി ബന്ധപ്പെടുന്ന ചരിത്രങ്ങള്‍ എന്നിവ ലഭിക്കുന്നു.
ഖുര്‍ആന്‍ പാരായണ ശാസ്ത്രവും (തജ്വീദ്) ഖുര്‍ആന്‍ വ്യാഖാനത്തിലാണ് മിക്കവാറും പണ്ഡിതര്‍ പെടുത്തുന്നത്. ഖുര്‍ആനിന് ധാരാളം വ്യാഖാനങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. ഏറ്റവും എഴുതപ്പെട്ടിരിക്കുന്നത് അറബി ഭാഷയിലാണ്. ഉര്‍ദു, ഇംഗ്ലീഷ്, മലയാളം, ഫാര്‍സി, ബംഗാളി എന്നീ ഭാഷകളിലൊക്കെ നിരവധി വ്യാഖാനങ്ങളുണ്ട്. ഫഖ്‌റുദ്ധീന്‍ റാസിയുടെ തഫ്‌സീറുല്‍ കബീര്‍, ഇബ്‌നുകബീറിന്റെ തഫ്‌സീറുബ്‌നു കസീര്‍ , ഖുര്‍ത്തുബിയുടെ അല്‍ജാമിഉ-ലില്‍ അഹ്കാമില്‍ ഖുര്‍ആന്‍ തുടങ്ങിയവ പ്രധാന വ്യാഖാനങ്ങളാണ്. ഖുര്‍ആന്‍ അള്ളാഹുവിന്റെ വചനമാണ്. അതിന്റെ വിശദീകരണവും അത് വ്യാഖാനിക്കുവാനുള്ള അനുവാദവും ഉത്തവാദിത്വവും അള്ളാഹു നബി(സ)ക്ക് നല്‍കി. അത് നബി(സ) നിര്‍വ്വഹിക്കുകയും റസൂല്‍(സ) സ്വഹാബത്തിന്നും, സ്വഹാബത്ത് താബീഈങ്ങള്‍ക്കും, താബീഈങ്ങള്‍ താബിഇത്താബിഈങ്ങള്‍ക്കും പകര്‍ന്ന് നല്‍കുകയും ചെയ്തു. ഈ മൂന്ന് വിഭാഗത്തില്‍ നിന്നും ബഹുമുഖ പണ്ഡിതന്മാരും ഗവേഷകരുമായ ഇമാമുകള്‍ വ്യാഖാനം പഠിക്കുകയും ഉള്‍ക്കൊള്ളുകയും ഈ ഭൂമിയില്‍ നിന്ന് കൊണ്ട് ആവശ്യമായ ഗവേഷണ-നിരീക്ഷണങ്ങള്‍ നടത്തുകയും ഇസ്‌ലാമിക വിശ്വാസ അനുഷ്ഠാനങ്ങളും നിയമശാസ്ത്രവും നിയമ നിര്‍മ്മാണ ശാസ്ത്രവും തെളിവുകളോടെ ക്രോഡീകരിച്ച് ലോകത്തിന് മുമ്പാകെ സമരര്‍പ്പിക്കുകയും ചെയ്തു.
ഇമാം അബുഹനീഫ (റ), ഇമാം  മാലിക് (റ), ഇമാം ശാഫിഅ് (റ), ഇമാം അഹമമ്ദുബ്‌നു ഹബ്ബല്‍ എന്നിവര്‍ ഇവരില്‍ പ്രധാനികളാണ്. നബി(സ) തന്റെ വാക്ക് പ്രവര്‍ത്തി, മൗനാനുവാദം എന്നിവയിലൂടെയാണ് സ്വഹാബത്തിന് വ്യാഖ്യാനം പഠിപ്പിച്ചത്. ഇത് അവലംബമാക്കിയാണ് സ്വഹാബികള്‍ പിന്‍ഗാമികളെ പഠിപ്പിച്ചത്. ഇതേ പോലെ അംഗീകരിക്കപ്പെട്ട ത്ത്വങ്ങളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ ഉള്ള വ്യാഖാനങ്ങള്‍ മാത്രമാണ് ശരിയായ വ്യാഖ്യാനങ്ങള്‍. ഇതിന് എതിരായി സ്വന്തമായി എഴുതി ഉണ്ടാക്കുന്ന വ്യാഖ്യാനം കുറ്റകരമായതും അതിന്റെ അവസാന ഫലം നരകവുമാണ്. ശരിയായ വ്യാഖ്യാനങ്ങളിലൂടെ ഇസ്‌ലാമിക വിജ്ഞാനശാഖകള്‍ വിപുലമാവുകയും ലോകപ്രശ്‌നങ്ങളില്‍ വ്യവസ്ഥാപിതമായ രീതിയില്‍ ഇടപെടാന്‍ കഴിയുന്ന തലങ്ങളില്‍ അത് വളരുകയും ചെയ്തു. വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനമോ പരിഭാഷയോ യഥാര്‍ത്ഥത്തില്‍ ഖുര്‍ആനല്ല. അതിന്റെ സ്ഥാനത്തുമല്ല. അതേ സമയം ഖുര്‍ആന്റെ ആശയങ്ങളില്‍ ചിലത് മനസ്സിലാക്കാനുള്ള സംവിധാനമാണ് വ്യാഖ്യാനം. ഖുര്‍ആനിന്റെ അര്‍ത്ഥവ്യാപ്തിയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളിക്കാന്‍ വ്യാഖ്യാനങ്ങള്‍ക്കാവില്ല. ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. അതിന്റെ അസ്ഥത്വത്തിന് പ്രത്യക ഭാഷയോ ലിപിയോ ഇല്ല. അത് ശ്രവിക്കാനോ സ്പര്‍ശിക്കുവാനോ നമുക്കാവില്ല. അതേ സമയം ആ അസ്ഥത്വത്തില്‍ പ്രകടമാവുന്ന വിശേഷണങ്ങള്‍ വെളിവാക്കുന്ന പഥങ്ങളാണ് നാം കേള്‍ക്കുന്നതും കാണുന്നതും പാരായണം ചെയ്യുന്നതും.
പ്രത്യേക സംവിധാനത്തോടും ഘടനയോടും കൂടി അവതരിപ്പിച്ച പഥങ്ങളാണ് ഖുര്‍ആന്‍ എന്നിരിക്കേ അത്തരം ഘടനക്കോ പദത്തിനോ മാറ്റം സംഭവിക്കുകയാണെങ്കില്‍ അത് ഖുര്‍ആന്‍ അല്ലാതെയാവും. പദക്രമം തെറ്റിച്ചാലും മറ്റ് അറബി അനര്‍ബി പഥം കൂട്ടിച്ചേര്‍ത്താലും തഥൈവ. അവതരണ ക്രമം അനുസരിച്ചല്ല ഖുര്‍ആന്‍ ക്രോഡീകരിച്ചിട്ടുള്ളത്. നമ്മുടെ പക്കലുള്ള ഖുര്‍ആനില്‍ ഫാതിഹ ആദ്യ അദ്ധ്യായവും അന്നാസ്സ് അവസാനത്തെ അദ്ധ്യായവുമാണ്. എന്നാല്‍ ആദ്യം പൂർണ്ണമായി അവതരിച്ചത് അല്‍-ഖലം സൂറത്തും അവസാനം അവതരിച്ചത് അന്നസ്ർ സൂറത്തുമാണ്. ആയത്തുകളില്‍ ആദ്യവും അവസാനവും അവതരിച്ചത് യഥാക്രമം അല്‍-ഖലമിലെ ഇഖ്‌റഅ്ബിസ്മി റബ്ബിക എന്ന് തുടങ്ങുന്ന ആയത്തും അല്‍-ബഖറയിലെ 281-ാമത്തെ ആയത്തുമാണ്. ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യേണ്ടവന്‍ സ്വീകരിക്കണ്ട ക്രമമാണ് ഇപ്പോള്‍ ഖുര്‍ആനില്‍ കാണുന്നത്. ഇത് പ്രവാചകന്‍(സ) പഠിപ്പിച്ചതാണ്. പിന്നീട് അനുജരന്മാര്‍ ഖുര്‍ആനിന്റെ വിവിധ കോപ്പികള്‍ തയ്യാറാക്കിയപ്പോഴും ഇതേ ക്രമം തന്നെ തുടര്‍ന്നു.
സാധുവായ പാരായണരീതി ഏഴ് വിധമാണ് പ്രബലമായ പരമ്പരയിലൂടെ നബിയില്‍ നിന്ന് ഉദ്ധരിക്കപ്പെടുകയെന്നതാണ് സാധുവായ പാരായണത്തിന് നിദാനം. അസാധുവായ പാരായണരീതി കുറ്റകരമാണ്. മേല്‍ പറയപ്പെട്ട ഏഴ് പാരായണരീതി ഏഴ് ഇമാമുകളാണ്.  (1) അബൂ അംറ്ബ്‌നുല്‍ അലാഅ (അഉ 689-770)  (2). ഇബ്‌നുകബീര്‍ (അഉ 738)  (3). നാഫിഇബ്‌നു അബ്ദുറഹ്മാന്‍ (ഹി. 169)  (4). ഇബ്‌നു ആമിര്‍ (ഹി. 118)    (5). ആസിമിബ്‌നു അബീനജൂദ് (ഹി. 128)   (6). അലിബ്‌നു ഹംസല്‍ കസാഈ (ഹി. 189)   (7). ഹംസത്ത്ബ്‌നുഹബീബ് (ഹി. 156) എന്നിവരാണ് ആ ഇമാമുകള്‍. ആസിമിബ്‌നു അബീനജൂദ് (റ)ന്റെ റിപ്പോര്‍ട്ടറാണ് ഹഫ്‌സ് (റ) ഇദ്ദേഹം വഴിക്കുള്ള പാരായണവും നിയമവുമാണ് കേരളത്തില്‍ പ്രചുര പ്രചാരത്തിലുള്ളത്.
വിശുദ്ധ ഖുര്‍ആന്റെ ഒരു പ്രത്യേകത അത് സര്‍വ്വതാലികമാണെന്നതാണ്. 14 നൂറ്റാണ്ട് മുമ്പുള്ള തമസ്സ് വാഹകിലേക്ക് മാത്രമല്ല 21-ാം നൂറ്റാണ്ടിലെ ഇന്‍ഫര്‍മേഷന്‍ മനുഷ്യരിലേക്ക് കൂടിയാണ് ഇതിനെ ഇറക്കപ്പെട്ടത്. ആധുനിക പ്രശ്‌നങ്ങളില്‍ ബഹുഭൂരിഭാഗവുമായി ഖുര്‍ആന്‍ സംവദിക്കുന്നുണ്ട്. ആധുനിക പ്രശ്‌നങ്ങളെ സാമ്പത്തിക മേഖലയിലുള്ളവ, രാഷ്ട്രീയ മേഖലയിലുള്ളവ, സാമൂഹിക മേഖലയിലുള്ളവ, വൈജ്ഞാനിക മേഖലയിലുള്ളവ, എന്നിങ്ങനെ നാലായി തരം തിരിക്കാം. ഈ നാലിലും ഖുര്‍ആന്‍ സര്‍വ്വാധിപത്യം ചെലുത്തുന്നു. ആധുനികലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാകുന്നത് സാമ്പത്തിക മേഖലയേയാണ്. അടുത്തിടെയുണ്ടായി സാമ്പത്തിക മാന്ദ്യം എന്നത് വസ്തുതയാണ്. ലോകത്തെ കയ്യിലെടുത്ത് അമ്മാനമാടിയ, നമ്മുടെ കീഴിലാണ് ലോകമെന്ന് അഹങ്കരിച്ച ഒട്ടുമിക്ക ഇന്റര്‍നാഷണല്‍ സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവാതെ കൂപ്പ് കുത്തുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഖുര്‍ആനിക്ക് സാമ്പത്തിക വ്യവസ്ഥിതി ഒന്ന് അവലോകനം ചെയ്യുന്നത് നന്നായിരിക്കും.
പ്രകൃതിയുടെ മതമായ, ദൈവിക മതമായ ഇസ്‌ലാം തന്നെയാണല്ലോ ശരിയായ സാമ്പത്തിക വ്യവസ്ഥിതി ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കുവാന്‍ അവകാശപ്പെട്ടതും, ഉത്തരവാദപ്പെട്ടതും അതിനാലായിരിക്കാം ഖുര്‍ആനിലുള്ള പല വസ്തുതകളും നമ്മേ അദ്ഭുതപ്പെടുത്തുന്നത്. സ്ഥിരമായ ഒരു സാമ്പത്തിക വ്യവസ്ഥിതിക്കായി ആവശ്യമായവ, അത്യാവശ്യമായവ, അനാവശ്യമായവ എന്നിങ്ങനെ പലതരത്തില്‍ ഓഹരി ചെയ്യുന്നുണ്ട്. പലിശ, പൂഴ്ത്തിവെയ്പ്പ്, കൊള്ള, കൊള്ളിവെപ്പ്, കൊള്ള ലാഭം, ധൂര്‍ത്ത് എന്നിവ സാമ്പത്തിക മേഖലയില്‍ അനാവശ്യമായി ഖുര്‍ആന്‍ കാണുന്നു എന്ന് മാത്രമല്ല ശക്തമായി രീതിയില്‍ ഇവയെക്കെതിരെ പ്രതികരിക്കുകയും ഇവയില്ലാത്ത ഒരു സാമ്പത്തിക വ്യവസ്ഥിതി കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പലിശയാണ് ഇന്നത്തെ ആഗോള പ്രതിസന്ധിക്ക് സുപ്രധാനകാരണമായി സാമ്പത്തിക വിദഗ്ധന്മാര്‍ വിലയിരുത്തുന്നത്. പൂഴ്ത്തിവെയ്പ്പിലൂടെയാണ് ലോക മാര്‍ക്കറ്റില്‍ പ്രൊഡക്റ്റുകള്‍ക്ക് കൃത്രിമ ഡിമാന്റുണ്ടായിത്തീരുന്നത്. അപ്പോള്‍ ഉല്പ്പാദകര്‍ കൊള്ളലാഭം ലക്ഷ്യമിടുന്നു. ഇതെല്ലാം ബാധിക്കുന്നത് ഉപഭോക്താവിനെയാണ്.
ന്യായവിലയ്ക്ക് വാങ്ങേണ്ട വസ്തുവകകള്‍ ഇരട്ടിയും രണ്ടിരട്ടിയും വില കൊടുത്താണ് ഉപഭോക്താവ് വാങ്ങാന്‍ നിര്‍ബന്ധിതനാവുന്നത്. ഓരോ പൗരനും ലഭിക്കേണ്ട അവകാശങ്ങള്‍ പലപ്പോഴും അഴിമതിയില്‍ തട്ടി ഇല്ലാതാവുന്നു. സമൂഹത്തിലെ സമ്പന്നന്‍ അവന്റെ സമ്പത്ത് മുഴുവന്‍ ആഡംബരത്തിനും ധൂര്‍ത്തിനും വേണ്ടി ചെലവഴിക്കുമ്പോള്‍ ശരിയായ സാമ്പത്തിക മുഖമാണ് നഷ്ടപ്പെടുന്നത്. പലിശയും കൊള്ളയും, കൊള്ളലാഭവും, പൂഴ്ത്തിവെയ്പ്പും, അഴിമതിയും, ധൂര്‍ത്തുമാണ് നിലവിലുള്ള സാമ്പത്തിക ക്രമങ്ങളെ തകര്‍ത്തെറിയുന്നത്. ഇവയ്‌ക്കെല്ലാമെതിരെ ശക്തമായ നടപടിയാണ് ഖുര്‍ആനെടുക്കുന്നത്. ഇവയൊന്നുമില്ലാത്ത. ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന, സമത്വം പാലിച്ചേക്കാവുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതിയാണ് ഇസ്‌ലാം വിദാവനം ചെയ്യുന്നത്. മറ്റെല്ലാ സാമ്പത്തിക വ്യവസ്ഥിതിയും പരാജയപ്പെടുന്നതും ഇത് ഉയര്‍ന്നു നില്‍ക്കുന്നതും മറ്റൊന്നും കൊണ്ടല്ല.
സാമൂഹിക മേഖലയില്‍ തീര്‍ത്തും മാതൃകാപരമായ ഒരു വ്യവസ്ഥിതി ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്. ഉത്തമപൗരനിലൂടെ ഉന്നത കുടുംബവും ഉന്നത കുടുംബത്തിലൂടെ ഔന്നിത്യപൂര്‍ണ്ണമായ സമൂഹവും ഔന്നിത്യപൂര്‍ണ്ണമായ സമൂഹത്തിലൂടെ ക്ഷേമരാഷ്ട്രവും പിറവികൊള്ളുന്നതെന്ന കാര്യം വ്യക്തിത്വമാണ്. ഈ തത്വത്തിലധിഷ്ടിതമായി ഉത്തമപൗരന്റെ നിര്‍മ്മാണമാണ് ഖുര്‍ആന്‍ ആദ്യം ലക്ഷ്യമിടുന്നത്. ആധുനിക ലോകത്തിന്റെ മുക്കിലും മൂല.യിലും അപജയം പ്രകടമാണ്. വ്യഭിചാരം അനുവദനീയമാണെന്ന നിയമം നിര്‍മ്മിക്കുമെന്നാണ് ലോകരാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടന പത്രകയിലൂടെ വിളംബരം ചെയ്യുന്നത്. സ്വവര്‍ഗരതി സാര്‍വ്വത്രികമായിരിക്കുന്നു. കുടുംബസമേതം മദ്യപിക്കുന്ന ജനസമൂഹം വളര്‍ന്ന് വന്ന് കൊണ്ടിരിക്കുന്നു. കൊലപാതകം വാര്‍ത്തയല്ലാതായി മാറിയ ലോകമാണ് നമ്മുടെ ലോകം. മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും, ഗുരുക്കന്മാരെ കാലിനടിയിലുമാക്കി, വന്ദിക്കേണ്ടതിനെ നിന്ദിക്കുവാനും, നിന്ദ്യമായതിനെ ആദരിക്കുവാനും ആധുനിക മനുഷ്യന്‍ തയ്യാറായിരിക്കുന്നു. സാമൂഹിക ക്രമത്തില്‍ വമ്പന്‍ പുരോഗതി നേടിയെന്ന് അവകാശപ്പെടുന്ന ആധുനിക യുഗത്തിലും തൊട്ടുകൂടായ്മയും വര്‍ണ്ണവിവേചനവും നമ്മെ അദ്ഭുതപ്പെടുത്തുന്നു.
ഇത്തരം മലീമസമായ സാഹചര്യത്തില്‍ മാറ്റത്തിനായി ലോകജനതയില്‍ ബഹുഭൂരിഭാഗവും ഖുര്‍ആനിക അധ്യാപനത്തിലേക്ക് ശ്രദ്ധതിരിച്ച് കൊണ്ടിരിക്കുകയാണ്. പലകാര്യങ്ങളിലും പലരും പലതും പറഞ്ഞുവെങ്കിലും പ്രായോഗികമായി പുലര്‍ത്തികാണിക്കുവാന്‍ ഖുര്‍ആനിനൊഴികെ സാധിച്ചില്ല. അവതരണകാലത്ത് നിലവിലുള്ള അടിമത്ത സമ്പ്രദായം ഒരു സാമൂഹിക നിയമം എന്ന നിലയ്ക്കുമാത്രം അംഗീകരിച്ച ഖുര്‍ആന്‍ അത് ലോകത്ത് നിന്ന് തുടച്ച് നീക്കാനുള്ള എല്ലാ മാര്‍ഗവും ക്രമേണ സ്വീകരിച്ചു. സമൂഹത്തില്‍ ആഴ്ന്നിറങ്ങിയ ഇത്തരം വൃത്തികേടുകള്‍ മെല്ലേ മെല്ലേ ശാസ്ത്രീയമായി ഇല്ലായ്മ ചെയ്യാനാണ് ഖുര്‍ആന്‍ ശ്രമിച്ചത്. ഇതേ ഒരു രീതിയാണ് അടിമത്തത്തിനും മദ്യപാനത്തിനുമെതിരെ ഖുര്‍ആന്‍ കൈ കൊണ്ടത്. ഖുര്‍ആന്‍ അടിമത്വത്തെ അനുകൂലിക്കുകയാണ് ചെയ്തതെന്ന് പറയുന്ന ബുദ്ധിയില്ലാത്ത ബുദ്ധിജീവികള്‍ നമ്മുടെ ഇടയിലുമാണ്.
വാസ്തവത്തില്‍ നട്ടുച്ചനേരം നട്ടപ്പാതിരയാണെന്ന് പറയുന്നത് പോലെയാണിത്. അടിമയെ അസഭ്യം പറയുക, മര്‍ദ്ദിക്കുക, ആഹാരം നല്‍കാതെ ശിക്ഷിക്കുക, ജീവിതസൗകര്യങ്ങള്‍ കൊടുക്കാതിരിക്കുക, താങ്ങാനാവാത്ത ഭാരം വഹിക്കാന്‍ കല്‍പിക്കുക, രാപ്പകല്‍ ഭേദമന്യേ കഠിനമായി ജോലി ചെയ്യിക്കുക, അടിമസ്ത്രീകളെ വ്യഭിചാരത്തിന് വിട്ട് കൊടുത്ത് പണം വാങ്ങുക എന്നിവയൊക്കയാണ് ആദ്യകാല അടിമത്വത്തിന്റെ നിര്‍വ്വചനം. ഇതെല്ലാം ഇല്ലായ്മ ചെയ്ത് വെറും പരിചരണം എന്ന തലത്തിലേക്ക് അടിമത്വത്തേ മാറ്റാന്‍ വിശുദ്ധ ഖുര്‍ആന്‍ തുടക്കത്തിലെ സാധിച്ചിട്ടുണ്ട്. ഇതോടെ സമൂഹത്തില്‍ പുതുതായി അടിമകള്‍ രൂപം കൊള്ളാതെ വന്നു. അതേ സമയം അടിമമോചനം നിങ്ങളുടെ തെറ്റുകള്‍ക്കിടയിലുള്ള പ്രായശ്ചിത്തമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കലിലൂടെ 23 വര്‍ഷം കൊണ്ട് ഭൂമിയില്‍ നിന്നും അടിമത്വം നിര്‍മ്മാര്‍ജ്ജനം ചെയ്ത് മനുഷ്യന് പൗരസ്വാതന്ത്ര്യം പൂര്‍ണ്ണവും വ്യവസ്ഥാപിതവുമായി നല്‍കാന്‍ ഖുര്‍ആന് സാധിച്ചു.
സ്ത്രീസ്വാതന്ത്ര്യവും ബഹുഭാര്യത്വവുമൊക്കെയാണ് ചിലര്‍ ഖുര്‍ആനെ അടിക്കാനുള്ള വടിയായി കാണുന്നത്. എന്നാല്‍ ഈ രണ്ട് വിഷയത്തിലും ഇസ്‌ലാം വെച്ച് പുലര്‍ത്തുന്ന കാഴ്ചപ്പാട് മാത്രയാണ് പ്രകൃതിക്ക് അനുയോജ്യമെന്ന് നിഷ്പക്ഷമതികള്‍ സമ്മതിക്കും. തുല്ല്യര്‍ക്ക് തുല്യനീതി എന്ന് പ്ലാറ്റോ പറഞ്ഞാലോ, ഓടക്കുഴല്‍ വായ്ക്കാനറിയുന്നവന് മാത്രമേ ഓടക്കുഴല്‍ നല്‍കാവൂ എന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞാലോ സ്ത്രീ സംവരണം 33% (തുല്ല്യത വേണമെങ്കില്‍ 50% ആണ് ആക്കേണ്ടത്) ആക്കുന്നതില്‍ രാഷ്ട്രീയ പാര്‍#്ടടികള്‍ മലക്കം മറിയുന്നതിലോ ആര്‍ക്കും പരിഭവമില്ല. സ്ത്രീ പൂര്‍ണ്ണ ഹിജാബിലായ് പുറത്തിറങ്ങണമെന്ന് ഇസ്‌ലാം പറയുമ്പോഴാണ് എല്ലാവര്‍ക്കും ചൊറിച്ചില്‍ പിടിപെടുന്നത്. ഖുര്‍ആന്‍ ആണ് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അവകാശം നല്‍കിയത്. പിതാവിന്റെ സ്വത്തില്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കിയത് ഖുര്‍ആന്‍ മാത്രമാണ്. പുരാതന സംസ്‌കാരങ്ങളോ ആധുനിക ദര്‍ശനങ്ങളോ ഒരു രീതിയിലും സ്ത്രീകളെ പരിഗണിച്ചിരുന്നില്ല. നാല് കെട്ടാന്‍ അള്ളാ പറയുന്നുണ്ടെങ്കില്‍ അങ്ങനെയുള്ള അള്ളാ നമുക്ക് വേണ്ട എന്ന് പറഞ്ഞ് നടന്ന ഞാഞ്ഞൂലുകള്‍ ഈ കേരളത്തില്‍ തന്നെയുണ്ടായിട്ടുണ്ട്. ലോകവിവരമില്ലാത്തവര്‍ ഇങ്ങനെ ചിന്തിച്ച് പോയിട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ.
രാഷ്ട്രീയം എന്നത് മര്‍കടന്റെ കൈയിലെ പൂമാലയായി മാറിയിരിക്കുകയാണ്. രാഷ്ട്രീയ കളരിയിലുള്ളവര്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി എന്ന് പറഞ്ഞത് പോലെയാണ്. രാഷ്ട്രീയമെന്നത് പദത്തില്‍ നിന്ന് മനസിലാകുമെന്നത് പോലെ രാഷ്ട്രപുരോഗതിയും അതിന്റെ നിലനില്‍പുമായി ബന്ധപ്പെട്ടതായിരിക്കണമെന്നാണ് പൗരന് എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ലഭിക്കുകയും ധാര്‍മിക മൂല്ല്യങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുമ്പോഴായിരിക്കും രാഷ്ട്രം നിലനില്‍ക്കുക. ഈ ഒരു അര്‍ത്ഥവ്യാപ്തി ഇന്നത്തെ രാഷ്ട്രീയ മേഖലയില്‍ ലഭിക്കുന്നുണ്ടോ? എന്നാല്‍ ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതി ഇത്തരം അര്‍ത്ഥവ്യാപ്തി ഉള്‍ക്കൊള്ളുന്നതാണ്. അറേബ്യന്‍ സാമ്രാജ്യത്തിന്റെ അധിപനായ പ്രവാചകന്‍(സ)യുടെ മുഖത്ത് നോക്കി 'ഇഅ്ദില്‍യാ മുഹമ്മദ്' (മുഹമ്മദ്, നീതി പാലിക്കുക) എന്നൊന്നു കാട്ടറബിക്ക് പറയാന്‍ കഴിഞ്ഞുവെന്നത് ഖുര്‍ആന്‍ പ്രകടിപ്പിക്കുന്ന വിശാലമായ പൗരസ്വാതന്ത്ര്യത്തിന്റെ തെളിവാണ്.
ജനാധിപത്യം, മതേതരത്വം, സ്ഥിതിസമത്വം എന്നൊക്കെ വിളിച്ചുപറയുന്നവര്‍ യഥേഷ്ടം നമ്മുടെ ഭൂമിയിലുണ്ട്. പക്ഷേ! പ്രായോഗികതലങ്ങളില്‍ കൊണ്ട് വരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രങ്ങള്‍ക്കും സാധിക്കുന്നില്ല. വോട്ട് ചെയ്യാന്‍ വേണ്ടി ആവേശത്തോടെ ബൂത്തിലെത്തുന്ന പൗരനോട് താങ്കളുടെ വോട്ട് ചെയ്തിരിക്കുന്നുവെന്ന് പറയപ്പെടുമ്പോള്‍ അവന് ലഭിക്കുന്ന പൗരസ്വാതന്ത്ര്യവും ജനാധിപത്യബോധവും ഊഹിച്ചെടുക്കാവുന്നതാണ്. അധികാരത്തിന് വേണ്ടി ഇന്ത്യന്‍ ഭരണഘടനയുടെയും ലോകത്തേ മിക്കവാറും ജനാധിപത്യ ഭരണഘടനയുടെയും അകകാമ്പായ മതേതരത്വം പണയം വെച്ച് അവിരുദ്ധ കൂട്ട്‌കെട്ടുണ്ടാകുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് ഇന്നത്തേ ശാപം. ഇവിടെയാണ് ഖുറാനിക ജനാധിപത്യം (Qur-anic Democracy) സമ്പൂര്‍ണ്ണ ബദലായി ലോകത്തിന് മുമ്പില്‍ വിരിയുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും നല്ല രീതിയായ പ്രത്യക്ഷ ജനാധിപത്യത്തേയാണ് ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നത്. ജനങ്ങളെ ബാധിക്കുന്ന പൊതുകാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു.
പ്രവാചകന് ശേഷം ഭരണാധികാരി അബൂബക്കര്‍(റ)ആയിരിക്കുമെന്ന് റസൂല്‍ (സ) ക്ക് പറയാമായിരുന്നു. റസൂല്‍(സ) എന്ന് പറയുന്നുവോ അത് അനുസരിക്കുന്ന സ്വഹാബത്തിന് മുമ്പില്‍ റസൂല്‍(സ) ആ വിഷയത്തില്‍ കല്‍പിക്കാതെ വിട വാങ്ങി. എന്നാല്‍ പിന്നീട് ജനാധിപത്യ രൂപത്തിലാണ് അബൂബക്കര്‍ സിദ്ധീഖ്(റ) നെ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെടുന്നത്. നാല് ഖലീഫമാരേയും ഇതേ രൂപത്തില്‍ തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. യാ അയ്യുഹന്നാസ് എന്ന സംബോധനയും ജനങ്ങള്‍ വിശ്വസിച്ച പോലെ നിങ്ങള്‍ വിശ്വസിക്കണം. എന്ന കല്‍പനയുമൊക്കെ ഖുര്‍ആന്‍ ജനാധിപത്യ പ്രമേയമാണ് മുന്നോട്ട് വെക്കുന്നത്. എന്നതിന് തെളിവാണ്. ദേശ-ഭാഷാ-ജാതി-വര്‍ണ്ണ വ്യത്യാസമില്ലാതെ ജനങ്ങളെല്ലാം സമര്‍ത്ഥന്മാരാണെന്നും സമൂഹത്തില്‍ ഏറ്റവും ആദരണീയന്‍ ദൈവ ഭക്തനാണെന്നുമാണ് ഖുര്‍ആന്റെ പ്രഖ്യാപനം. സ്രഷ്ടാവിനോട് ഭക്തിയുള്ളവന് മാത്രമേ സൃഷിടിയുടെ പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥമായും ആധികാരികമായും ഇടപെടാന്‍ കഴിയുകയുള്ളൂ എന്ന് പറഞ്ഞാല്‍ നല്ലൊരു ജനസേവകനാക്കാന്‍ കഴിയൂ. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു കാര്യം മനുഷ്യ നെ വ്യത്യസ്ത പരിഗമന വെച്ച് കൊണ്ട് ഭിന്നിപ്പിക്കുക എന്നതല്ല ഖുര്‍ആന്റെ ലക്ഷ്യം. മറിച്ച് ദൈവിക പന്ഥാവില്‍ അവനെ ഏകീകരിക്കുക എന്നതാണ് ഖുര്‍ആന്‍ ലക്ഷ്യമിടുന്നത്.
ആധുനിക ലോകം വീമ്പിളക്കുന്ന സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും ലോകത്തെ എല്ലാ പൗരനും സാധ്യമാക്കിക്കൊടുത്തത് ഖുര്‍ആനിന്റെ ധ്വജവാഹകരാണ്. അവരെ അതിന് പ്രേരിപ്പിച്ചത് ഖുര്‍ആനിന്റെ വചസുകളാണ്. സൂചിനൂലിന് സൂര്യനുദിക്കുന്ന ദിവസങ്ങിലെല്ലാം പോരടിച്ച ഔസ്-ഖസ്‌റജിനെ യുദ്ധക്കളത്തില്‍ സഹോദരന്‍ വെള്ളം കുടിക്കാതെ രക്തസാക്ഷിയായത് കൊണ്ട് എനിക്കും വേണ്ട എന്ന് പറയുന്ന തലത്തിലേക്ക് സാഹോദര്യം അവരുടെ ഇടയില്‍ വളര്‍ത്തിയെടുക്കുവാന്‍ പ്രവാചകന് കഴിഞ്ഞത് വിശുദ്ധ ഖുര്‍ആനിന്റെ പ്രേരണയായിരുന്നു. കത്രിക കൊണ്ട് റിബണ്‍ കട്ട് ചെയ്ത് ആയിരക്കണക്കിന് രജപുത്രരുടെ സ്ഥാപനം ഉല്‍ഘാടനം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ കത്രിക ദൂരത്തേക്ക് വലിച്ചെറിഞ്ഞ് റിബണുകള്‍ കൂട്ടിച്ചേര്‍ത്ത് ഐക്യത്തിന്റെ സന്ദേശം പറയാന്‍ മുഈനുദ്ധീന്‍ ചിഗ്തിക്ക് പ്രചോദനം നല്‍കിയത് ഖുര്‍ആനിന്റെ മധുരമായ സുവിശേഷങ്ങളായിരുന്നു.
കഴിഞ്ഞ കാലങ്ങളിലെ പ്രവാചകന്മാര്‍, രാജാക്കന്മാര്‍, സ്വേച്ഛാധിപതികള്‍, ഈശ്വര-നിരീശ്വരവാദികള്‍, ചരിത്രാതീതകാലത്തേ ജനവിഭാഗങ്ങള്‍, ശിലായുഗങ്ങള്‍, ശിലായുഗനഗരങ്ങള്‍, ഗ്രാമങ്ങള്‍, കെട്ടിടങ്ങള്‍, കരകൗശലങ്ങള്‍, ഗുഹാവാസികള്‍, ചരിത്രപ്രാധാന്യമുള്ള വ്യക്തികള്‍, കടല്‍, കര, ആകാശം, നക്ഷത്രാദിഗോളങ്ങള്‍ തുടങ്ങി പലകാര്യങ്ങളും ചരിത്രപരമായ വസ്തുതകള്‍ വിവിധ സന്ദര്‍ഭങ്ങളോടെ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. ഇവിടെ എടുത്തു പറയേണ്ട കാര്യം ഖുര്‍ആന്‍ ചരിത്രം. പറയുവാന്‍ വന്ന ഗ്രന്ഥമല്ല എന്നതാണ്. ഖുര്‍ആന്‍ ചരിത്രം പറയുന്നത് തന്നെ അതിലൂടെ ധാര്‍മ്മിക മുന്നേറ്റം ഉണ്ടാകുവാന്‍ വേണ്ടിയാണ്. ഇത് ഞാന്‍ പ്രത്യേകം പറയുവാനുള്ള കാരണം, ആ ചരിത്രം ഖുര്‍ആനിലുണ്ടോ ഈ ചരിത്രം ഖുര്‍ആനിലുണ്ടോ എന്ന് ചോദിക്കുന്ന അല്പന്മാര്‍ നമ്മുടെ ഇടയിലുണ്ട്. അവര്‍ക്കുള്ള മറുപടി കൂടിയാണ് ഇത്. പക്ഷേ! ഒരു കാര്യം ഉറപ്പായിട്ടും നമുക്ക് പറയാം. ഖുര്‍ആന്‍ എവിടെ ചരിത്രം പറഞ്ഞിട്ടുണ്ടോ അത് വസ്തുനിഷ്മായിരിക്കും. അതിന് ഒരു കാരണം ഇത് ദൈവിക ഗ്രന്ഥമാണെന്നതാണ് മറ്റുള്ള വേദഗ്രന്ഥങ്ങള്‍ കൊണ്ടും ഈ സത്യസന്ധത പുലര്‍ത്താന്‍ കഴിയാതെ പോയത് അവ ദൈവികമല്ലാത്തത് കൊണ്ടാണ്. പ്രപഞ്ചോല്‍പ്പത്തിയെകുറിച്ചും മനുഷ്യോല്‍പ്പത്തിയെ കുറിച്ചും ഇത്ര ആധികാരികവും സുവ്യക്തവുമായ രീതിയില്‍ വേറെ ഏത് ഗ്രന്ഥമാണ് പരാമര്‍ശിച്ചിട്ടുള്ളത്.
ആധുനിക ക്ഷേമരാഷ്ട്രങ്ങളുടെ ഭരണഘടനയെല്ലാം ഊന്നിപ്പറയുന്ന ഒന്നാണ് മതേതരത്വം (Securalism). ഒരു മതത്തിനോടും പ്രത്യേകം ആഭിമുഖ്യം പ്രകടിപ്പിക്കാതെ എല്ലാ മതങ്ങളേയും ഓരോ പോലെ കാണുന്ന കാഴ്ചപ്പാടിനെയാണ് മതേതരത്വം എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് പറഞ്ഞാല്‍ സ്വന്തമായി ഒരു മതക്കാരനും ആവരുത് എന്നല്ല മറിച്ച് സ്വന്തം മതത്തേപ്പോലെ തന്നെ മറ്റു മതങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നാണ് ഈ വാക്ക് താല്പര്യപ്പെടുന്നത്. ഭരണഘടനകളില്‍ ഇത് ഊന്നിപറയാനുള്ള കാരണം ഒരു രാഷ്ട്രത്തില്‍ മതങ്ങളുടെ പേരിലുള്ള ഭിന്നിപ്പില്ലാതാവുകയാണ്. അത്തരം ഭിന്നിപ്പുകള്‍ രാഷ്ട്രത്തിന്റെ പുരോഗതിയെ സാരമായി ബാധിക്കുമെന്നത് സുവീതിതമാണ്. ഖുര്‍ആന്‍ ഈ ഒരു വിഷയത്തില്‍ സമാനമായ ചിന്താഗതി വെച്ച് പുലര്‍ത്തുന്നുണ്ട്. ഇത് പറഞ്ഞതിന്റെ താല്പര്യം സ്വന്തം മതവിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല എന്നല്ല. ഖുര്‍ആന്‍ അവതരിപ്പിച്ചത് തന്നെ അസ്‌ലാം എന്ന ദൈവികവിളക്ക് ജനങ്ങള്‍ക്ക് നല്‍കുവാന്‍ വേണ്ടിയാണ്. അപ്പോള്‍ ഖുര്‍ആന്‍ വിവരിക്കുന്ന മതേതരത്വം എന്നത് അര്‍ത്ഥമാക്കുന്നത്, ഒരു മതങ്ങളുമായി സ്പര്‍ദ്ധവെക്കുവാനോ മറ്റുള്ളവരുടെ ദൈവങ്ങളെ ചീത്തപറയുവാനോ പാടില്ല എന്നതാണ്. ഖുര്‍ആന്റെ മതേതരത്വക്കാഴ്ചപ്പാടില്‍ തന്നെ തീവ്രവാദവിരുദ്ധ നിലപാട് ഉള്‍ക്കൊണ്ടിരിക്കുന്നു. ജനങ്ങളെ നിര്‍ബന്ധിച്ച് വിശ്വസിപ്പിക്കുവാന്‍ തിരുമേനി(സ)ക്ക് പോലും അനുവാദമുണ്ടായിരുന്നില്ല. എന്നതിലേക്കാണ് ''ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? ദൈവഹിതമില്ലാതെ ഒരാള്‍ക്കും വിശ്വാസിയാവുക സാധ്യമല്ല'' (വി.ഖു 10:99) എന്ന വചനം വിരല്‍ ചൂണ്ടുന്നത്.
മദീന എന്ന പുതിയ രാഷ്ട്രം കെട്ടിപ്പടുക്കുമ്പോള്‍ അവിടുത്തേ ന്യൂനപക്ഷ അന്തേവാസികളായ ജൂതന്മാരുമായും ക്രൈസ്തവരുമായും അങ്ങോട്ടും ഇങ്ങോട്ടും സംരംക്ഷണം നല്‍കുമെന്ന സന്ധിചെയ്യാനാണ് മദീനയുടെ രാഷ്ട്രപിതാവ് ആദ്യം തുനിഞ്ഞത്. ഇവിടെ നയതന്ത്രത്തിന്റെ  അനിവാര്യതയും മതേതരത്വത്തിന്റെ ആവശ്യകതയുമാണ് പ്രവാചകന്‍ നമ്മെ  പഠിപ്പിക്കുന്നത്. ഇത് വെറും വാക്കുകളിലൊതുക്കാതെ ജൂതന്റെ മൃതദേഹം കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൊണ്ടും, ജൂതന് ആതിഥ്യം വഹിച്ച് കൊണ്ടും, ജൂതനില്‍ നിന്ന് കടം വാങ്ങി കൊണ്ടും പ്രവൃത്തി പദത്തില്‍ കൊണ്ടുവരുകയും ചെയ്തു. ഈ ഖുര്‍ആനിക മാര്‍ഗ്ഗം പിന്തുടരുന്നതില്‍ പ്രവാചകന്റെ അനുചരന്മാരും മാതൃക കാട്ടിയിരുന്നു. നിര്‍ബന്ധ മതപരിവര്‍ത്തനം ഖുര്‍ആനിന്റെ രീതിയെന്ന് വിമര്‍ശിക്കുന്നവര്‍ ഇസ്‌ലാമിക ചരിത്രം പഠിക്കാത്തതാണ്. ഇസ്‌ലാമിനേയും നിഷ്പക്ഷമായി പഠിക്കാന്‍ ഒരാള്‍ തയ്യാറായാല്‍ അവന്റെ എല്ലാ സംശയങ്ങള്‍ക്കും മറുപടി കണ്ടെത്താന്‍ കഴിയും. സത്യാന്വേഷി സത്യം കണ്ടെത്തുമെന്നാണല്ലോ ത്വാതീക വീക്ഷണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter