തവസ്സുല്‍ അഥവാ ഇസ്തിഗാസ

സൃഷ്ടികള്‍ അവരുടെയും അല്ലാഹുവിന്റെയും ഇടയില്‍ ഒന്നിനെ മധ്യവര്‍ത്തിയാക്കി നിറുത്തി അതുമുഖേന അല്ലാഹുവിലേക്ക് അടുക്കുവാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനങ്ങളാണല്ലോ തവസ്സുല്‍ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രവര്‍ത്തനങ്ങള്‍ എന്ന് പറയുമ്പോള്‍ അത് നാവ് കൊണ്ടും ഹൃദയം കൊണ്ടും മറ്റ് അവയവങ്ങള്‍ കൊണ്ടുമാവാം.
അല്ലാഹുവിന്റെ കല്‍പന നിരോധങ്ങള്‍ ബാധകമാവുന്ന ഒരു മുകല്ലഫിന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍പെട്ട ഒന്നാണ് തവസ്സുലെന്ന പ്രവര്‍ത്തനവും. ഒരു മുകല്ലഫിന് എന്ത് പ്രവര്‍ത്തിക്കണം എന്ത് പ്രവര്‍ത്തിക്കരുത് എന്നതില്‍ പരിശുദ്ധ ശരീഅത്തിന് വ്യക്തമായ കാഴ്ചപ്പാടും നിലപാടും ഉണ്ട്. അഥവാ അവന്റെ ഏതൊരു പ്രവര്‍ത്തനവും വാജിബ്, സുന്നത്ത്, ഹറാം, കറാഹത്ത്, ഖിലാഫുല്‍ ഔലാ, മുബാഹ് എന്നിവയില്‍നിന്ന് ഏതെങ്കിലും ഒരു വിധി ബാധകമായതായിരിക്കും. ജംഉല്‍ ജവാമിഅ് 80-81 നോക്കുക. ഈ വിധികളില്‍ ഒന്ന് തവസ്സുലെന്ന പ്രവര്‍ത്തനത്തിനും ബാധകമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇതില്‍ ജാഇസ് എന്ന ഒരു ഹുകുമ് ഇല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഹറാമല്ലാത്ത ഏത് ഹുകുമിനും ജാഇസ് എന്ന് പറയാവുന്നതാണ്. അപ്പോള്‍ ഒരു കാര്യം ജാഇസ് എന്ന് കണ്ടാല്‍ ബാക്കിയുള്ള 5 ഇനത്തില്‍ ഏതെന്ന് അന്വേഷിക്കേണ്ടിവരും. അതുപോലെ തവസ്സുലിനെ പോലോത്തെ ഏത് പ്രവര്‍ത്തനത്തിന്റെ ഹുകുമ് എന്തെന്ന് ചോദിച്ചാല്‍ ജാഇസ് എന്ന് പറയാവതല്ല. കാരണം, അങ്ങനെ ഒരു ഹുകുമില്ല. ഹുകുമുകളിലെ 5 എണ്ണത്തെ ഉള്‍കൊള്ളിക്കുന്ന ഒരു വാക്ക് മാത്രമാണ് ജാഇസ് എന്നത്. തവസ്സുലെന്ന പ്രവര്‍ത്തനത്തിന് മുകളില്‍ പറഞ്ഞ ഏത് വിധിയാണ് ബാധകമാവുകയെന്ന് നമുക്ക് പരിശോധിക്കാം.
ഓരോ വിധികളും ഉള്ള പ്രവര്‍ത്തനങ്ങളുടെ കൂലിയും ശിക്ഷയും വ്യത്യസ്തങ്ങളാണെന്ന് വിധികളെ കുറിച്ച് മനസ്സിലാക്കുന്നവര്‍ക്ക് ഗ്രഹിക്കാന്‍ പ്രയാസമുണ്ടാവില്ല. മുകല്ലഫിന്റെ പ്രവര്‍ത്തനങ്ങളുടെ വിധി അന്വേഷിക്കേണ്ടത് അത് ചര്‍ച്ച ചെയ്യുന്ന വിജ്ഞാന ശാഖകളിലും അതിന്റെ ഗ്രന്ഥങ്ങളിലുമാണ്. അഥവാ, അഫ്ആലുല്‍ മുകല്ലഫ് ചര്‍ച്ചാ വിഷയമായി തിരഞ്ഞെടുത്ത ഒരു കര്‍മ്മശാസ്ത്ര ഗ്രന്ഥത്തില്‍നിന്നാണ് നമുക്ക് തവസ്സുലിന്റെ വിധി അറിയുക. അപ്പോള്‍ ഇതിനുവേണ്ടി നബിയുടെ ദാത്ത് ചര്‍ച്ച ചെയ്യുന്ന ഹദീസ് ഗ്രന്ഥങ്ങളോ അല്ലാഹുവിന്റെ കലാം ചര്‍ച്ച ചെയ്യുന്ന തഫ്‌സീര്‍ ഗ്രന്ഥങ്ങളോ അന്വേഷിക്കുന്നതിന്റെ വിഡ്ഢിത്തം മനസ്സിലാക്കാമല്ലോ. വിശ്വാസത്തോട് ബന്ധിക്കുന്ന തൗഹീദിനെ കര്‍മ്മശാസ്ത്രത്തില്‍ അന്വേഷിക്കലും തഥൈവ.
ഇന്ന് കര്‍മ്മശാസ്ത്രം 4 മദ്ഹബില്‍ പരിമിതമാണല്ലോ. ഒരു പ്രവര്‍ത്തനത്തിന് 4 മദ്ഹബിലും ഒരേ വിധിയാണെങ്കില്‍ ആ കാര്യം ഇജ്മാഅ് ആവുമല്ലോ. ഇജ്മാഇനെ നിഷേധിക്കല്‍ മതത്തില്‍നിന്ന് പുറത്തുപോവാന്‍ വരെ കാരണമാവും. അല്ലെങ്കില്‍ മുബ്തദിഅ് ആകും. തവസ്സുലിനെ കുറിച്ച് 4 മദ്ഹബിലെ ഗ്രന്ഥങ്ങള്‍ നാം പരിശോധിച്ചാല്‍ അതൊരു സുന്നത്തായ കര്‍മ്മമാണെന്ന് ബോധ്യപ്പെടും. അഥവാ, തവസ്സുല്‍ സുന്നത്താണെന്നതില്‍ ഇജ്മാഅ് ഉണ്ടെന്നര്‍ത്ഥം. തവസ്സുല്‍ ചെയ്താലും ഇല്ലെങ്കിലും സുന്നത്തെന്ന ഇജ്മാഇനെ നിഷേധിച്ചാല്‍ അവന്‍ മുബ്തദിഅ് ആവും.
ശാഫിഈ മദ്ഹബിലെ ഖല്ലൂബി 1/316, മഹല്ലി 126/2, ശര്‍വാനി, 3/79 മുഗ്‌നി 1/323, ഖുര്‍ദി 2/64, ഇഖ്‌നാഅ് 178/1, ബാഫളല്‍ 2/64, ജമല്‍, നിഹായ, റൗള എന്നിവയില്‍ ഇസ്തിസ്ഖാഇന്റെ ബാബ് എന്നിവ പരിശോധിക്കുമ്പോള്‍ ഈ മദ്ഹബില്‍ തവസ്സുല് സുന്നത്തായ ഒരു കര്‍മ്മമായി മനസ്സിലാവും.
അപ്രകാരം ഹമ്പലി മദ്ഹബിലെ ഇബ്‌നു ഖുദാമയുടെ മുഗ്‌നി 467/5, ഹനഫീ മദ്ഹബിലെ ഇബ്‌സുഹിമാമിന്റെ ഫത്ഹുല്‍ ഖദീര്‍, മാലികീ മദ്ഹബിലെ ഹാശിയത്തുല്‍ സ്സ്വാവി അലാ ശറഹു സ്വഗീര്‍ എന്നിവയിലെ ഹജ്ജിന്റെ ബാബിന്റെ അവസാന ഭാഗം എന്നിവ നോക്കുമ്പോള്‍ പ്രസ്തുത കാര്യം എല്ലാ മദ്ഹബിലും സുന്നത്താണെന്ന് മനസ്സിലാവും. അതുകൊണ്ടാണ് ബിഗ്‌യ 297-ല്‍ തവസ്സുല്‍ സുന്നത്താണെന്ന കാര്യം ഇജ്മാഉണ്ടെന്ന് വ്യക്തമായി പറഞ്ഞത്. ബിഗ്‌യയിലുള്ള ത് താഴെ വിശദീകരിക്കുന്നു.
ഹിജ്‌റ 756-ല്‍ വഫാത്തായ തഖ്‌യുദ്ദീനുബ്‌നു സുബ്കി തന്റെ ശിഫാഉല്‍ അസ്ഖാമില്‍ നബിയുടെ ജനനത്തിന് മുമ്പും ശേഷവും ജീവിതകാലത്തും വഫാത്തിന് ശേഷവും പുനര്‍ജന്മത്തിന് ശേഷവും നബിയെ കൊണ്ട് തവസ്സുല്‍ അനുവദനീയമാണെന്ന് പ്രസ്താവിച്ചിരിക്കുന്നു (പേജ് 134).
മുകളില്‍ വിശദീകരിച്ച തവസ്സുലിന് പല പേരുകളും പറയാറുണ്ട്. തശഫുഅ്, ഇസ്തിഗാസ, തജവ്‌വുഫ്, തവജ്ജുഹ് എന്നീ പേരുകളില്‍ തവസ്സുല്‍ പറയപ്പെടുമെന്ന് ഇമാം സുബ്കി ശിഫാഉല്‍ അസ്ഖാം 146-ല്‍ പറയുന്നു.
അഥവാ, തവസ്സുല്‍ എന്നതുകൊണ്ട് എന്ത് ഉദ്ദേശിക്കുന്നുവോ അതുതന്നെയാണ് ഇസ്തിഗാസ പോലോത്ത മുകളില്‍ പറഞ്ഞ വാക്കുകളെ കൊണ്ടും ഉദ്ദേശിക്കുന്നത്. തവസ്സുല്‍ സുന്നത്താന്നെ് ഇജ്മാഉണ്ടെങ്കില്‍ അതേ ആശയത്തിന്റെ മറ്റൊരു പദമായ ഇസ്തിഗാസയും സുന്നത്താണെന്നതിലെ ഇജ്മാഅ് ഉണ്ടാവുമല്ലോ.  ഇജ്മാഇനെ നിഷേധിച്ചവന്റെ നിയമം ഇസ്തിഗാസ സുന്നത്താണെന്ന് നിഷേധിക്കുന്നവനും ബാധകമാകുന്നതാണ്.
ഇസ്തിഗാസ ചര്‍ച്ച ചെയ്യുന്ന വേദികളില്‍ പലപ്പോഴും ഉയര്‍ന്നുവരാറുള്ള ഒരു ചോദ്യമാണ് അതിന്റെ ഹുക്‌മെന്താണെന്ന്. പല പണ്ഡിതരും വ്യക്തമായി മറുപടി പറയാതിരിക്കുകയോ, ജാഇസെന്ന് പറഞ്ഞ് തടി രക്ഷപ്പെടുത്തുകയോ ചെയ്യുന്നതായി പലപ്പോഴും അനുഭവപ്പെടാറുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ അന്വേഷിക്കുന്ന ഏതൊരാള്‍ക്കും അത് സുന്നത്താണെന്ന് പറയാന്‍  പ്രയാസമുണ്ടായിരിക്കില്ലെന്ന് ഇതുവരെയുള്ള ചര്‍ച്ചകളില്‍നിന്ന് ഗ്രഹിച്ചിട്ടുണ്ടാവും.
തശഫുഅ്, ഇസ്തിഗാസ, തവജ്ജുഹ് തുടങ്ങിയ പേര് പറയുന്ന  മുകല്ലഫിന്റെ പ്രവര്‍ത്തനപരിധിയിലെ ഒരു പ്രവര്‍ത്തനമായ തവസ്സുലിനെ പണ്ഡിതന്മാര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ട്. ഇങ്ങനെ തവസ്സുലിന് മൂന്ന് ഇനങ്ങളുണ്ടെന്ന് ഇമാം സുബ്കി തന്നെ തന്റെ ശിഫാഉല്‍ അസ്ഖാം 124-ല്‍ പറയുന്നുണ്ട്. ഇതില്‍നിന്ന് ഈ മൂന്ന് ഇനത്തിനും തവസ്സുല്‍ എന്ന പോലെ ഇസ്തിഗാസ എന്നും പറയാം എന്ന് ഗ്രഹിക്കാവുന്നതിന് മുന്‍കാല ഉലമാഅ് ആരും തന്നെ ഈ രണ്ട് വാക്കിനെയും രണ്ട് ആശയത്തിനായി വെച്ചിട്ടില്ല രണ്ടിനും രണ്ട് ഹുകുമും പറഞ്ഞിട്ടില്ല അതുകൊണ്ട് നമുക്കും തവസ്സുലില്‍നിന്ന് ഇസ്തിഗാസയെ വേര്‍തിരിച്ച് ഓരോന്നിനും ഓരോ ഹുകുമ് പറയാന്‍ പറ്റില്ല.
എന്നാല്‍ ഇത് രണ്ടും രണ്ടാണെന്നും മരണപ്പെട്ടവരോട് സഹായം തേടലാണ് ഇസ്തിഗാസ എന്നും അത് ശിര്‍ക്കാണെന്നും ലോകത്ത് ആദ്യം വാദിച്ചത് ഹിജ്‌റ 661-ല്‍ ജനിച്ച് 728-ല്‍ മരിച്ച ഇബ്‌നുതീമിയ്യയാണ്. അദ്ദേഹം തന്നെ തന്റെ ഗ്രന്ഥങ്ങളില്‍ ഈ ആശയത്തിന് എനിക്ക് മുന്‍ഗാമികള്‍ ഇല്ലാ എന്ന് പറയുന്നുണ്ട്. ഇബ്‌നുതീമിയ്യയെ കുറിച്ച് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതര്‍ വളരെ മോശമായ പ്രയോഗങ്ങള്‍ പറഞ്ഞതു കൊണ്ട് അദ്ദേഹത്തെ നമുക്ക് അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ല. സുന്നത്തെന്ന്് ഇജ്മാഉള്ള ഒരു കാര്യത്തിന്റെ ഒരു ഇനത്തെ ശിര്‍ക്കാക്കുകവഴി അദ്ദേഹം മുബ്തദിഅ് ആയി എന്നുമാത്രം. അദ്ദേഹത്തെ കുറിച്ച് ഇബ്‌നു ഹജര്‍ തന്റെ തുഹ്ഫയുടെ 4/144-ല്‍ പറയുന്നത് ഇബ്‌നുതീമിയ്യ ളാല്ലും മുളില്ലുമാണ് എന്നാണ്. സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനും എന്ന് സാരം. ഫതാവല്‍ ഹദീസിയ്യയിലും ഇബ്‌നു ഹജര്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്.
ഈ ലോകത്ത് നമ്മുടെ പണ്ഡിതരും ഇസ്തിഗാസക്ക് മരണപ്പെട്ടവരോട് സഹായം തേടല്‍ എന്ന് മാത്രം അര്‍ത്ഥം നല്‍കി ശിര്‍ക്കിന്റെ പട്ടികയില്‍നിന്ന് രക്ഷപ്പെടുന്ന വഴി അന്വേഷിക്കുന്നത് ഖേദകരമാണ്. മരണപ്പെട്ടവരോട് സഹായം തേടല്‍ ഇതില്‍ പെടുമോ ഇല്ലെയോ എന്ന് അതിന്റെ ഇനങ്ങള്‍ വിശദീകരിക്കുന്നതില്‍നിന്ന് നമുക്ക് മനസ്സിലാക്കാം.
(ഇ.അ.)
തവസ്സുലിനെ കുറിച്ച് വളരെ വ്യക്തമായി ശാഫിഈ മദ്ഹബിലെ ബിഗ്‌യത്തുല്‍ മുസ്തര്‍ശിദീനിന്റെ 297-ാമത്തെ പേജില്‍ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക:
സ്വഹീഹായ ഹദീസുകളില്‍ വന്നപോലെ അമ്പിയാക്കളെക്കൊണ്ടും ഔലിയാക്കളെക്കൊണ്ടും അവരുടെ ജീവിതകാലത്തും മരണാനന്തരവും തവസ്സുല്‍ ചെയ്യല്‍ ശറഇല്‍ അംഗീകരിക്കപ്പെട്ട കാര്യമാകുന്നു. നമുക്ക് ശരീഅത്ത് പഠിപ്പിച്ചുതന്ന മുന്‍കാല ഉലമാഅ് കാലങ്ങളായി വിവിധ പ്രദേശങ്ങളിലായി ചെയ്തുപോരുന്ന ഒരു പ്രവര്‍ത്തനമാണ് തവസ്സുല്‍. ബുദ്ധിമുട്ട് വരുന്ന ഒരു സമയത്ത് യാ ഫുലാന്‍(മമ്പുറം തങ്ങളേ) എന്ന് വിളിച്ച് തവസ്സുല്‍ ചെയ്യുന്നവരുടെ ഈ പ്രയോഗം കുറ്റമറ്റതാണ്. കാരണം, ഇതിന്റെ ഉദ്ദേശ്യം ഏ ഫുലാനേ (തങ്ങളേ) എന്റെ രക്ഷിതാവിലേക്ക് നിങ്ങളെ കൊണ്ട് ഞാന്‍ തവസ്സുല്‍ ചെയ്യുന്നു എന്നാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെ തന്നെയാണ് വിളിക്കുന്നത്.
ഇത്രയും ബിഗ്‌യ പറഞ്ഞിട്ട് ഖുര്‍ദിയുടെ ഉദ്ദരണിയും ഇതിനു വേണ്ടി ഉദ്ധരിക്കുന്നു. അത് ഇപ്രകാരം:
അമ്പിയാഇനെ കൊണ്ടും സ്വാലിഹീങ്ങളെ കൊണ്ടും തവസ്സുലാക്കല്‍ സ്വഹീഹായ ഹദീസുകളെ കൊണ്ടും സ്ഥിരപ്പെട്ട, അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്. സ്വാലിഹായ സല്‍കര്‍മ്മങ്ങളെ കൊണ്ട് തവല്ലുലാക്കല്‍ സുന്നത്താണെന്നതില്‍ പണ്ഡിതര്‍ ഏകോപിച്ചിട്ടുണ്ട്. ഇത് ഗുണങ്ങളെ കൊണ്ടാണെങ്കില്‍ വ്യക്തികളെ കൊണ്ട് തവസ്സുലാക്കല്‍ ഏറ്റവും ബന്ധമായതാണ്.
ചുരുക്കത്തില്‍, തവസ്സുലെന്ന പ്രവര്‍ത്തനം എല്ലാ മദ്ഹബിലും അംഗീകരിച്ചതും അതിനു ഇസ്തിഗാസ, തവജ്ജുഹ്, തശഫുഅ്, തജവ്വഹ് എന്നീ പേരുകള്‍ പറയുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നമുക്ക് മനസ്സിലായി. ഇനി നമുക്ക് അതിന്റെ ഇനങ്ങളെ കുറിച്ച് ആലോചിക്കാം.


 ഇസ്തിഗാസയുടെ ഇനങ്ങള്‍
ഇസ്തിഗാസ ശറഇല്‍ സുന്നത്തായ ഒരു കര്‍മമാണെന്നും അതിനെ നിഷേധിക്കല്‍ മുബ്തദിഅ് ആവാന്‍ കാരണമാവുമെന്നും അതിനെ പണ്ഡിതര്‍ മൂന്ന് ഇനങ്ങളായി തിരിച്ചിട്ടുണ്ടെന്നും നാം മനസ്സിലാക്കി.
ഇബ്‌നുതീമിയ്യയുടെ 661-728 കാലം വരെ ഇസ്തിഗാസയുടെ വിഷയത്തിലും തര്‍ക്കമില്ലാത്തതുകൊണ്ട് പ്രസ്തുത വിഷയത്തില്‍ കാര്യമായ ചര്‍ച്ചകള്‍ മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ കുറവായി എന്നത് അന്നൊന്നും ഇസ്തിഗാസ നടന്നിരുന്നില്ല എന്നതിന് തെളിവല്ല. ഹനഫി ഇമാമിനെപ്പോലോത്ത ധാരാളം പണ്ഡിതരുടെ ജീവിതചരിത്രം പരിശോധിക്കുമ്പോള്‍ ഇസ്തിഗാസയുടെ ആവശ്യകത ബോധ്യപ്പെടും.
പ്രസ്തുത വിഷയത്തില്‍ ഇബ്‌നുതീമിയ്യ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ഇസ്തിഗാസ ചെയ്യുന്നവരെ ശിര്‍ക്ക് ആരോപിക്കുകയും ചെയ്‌പ്പോഴാണ് പിന്നീട് വന്ന പണ്ഡിതര്‍ അതിനെ ആഴത്തില്‍ ചര്‍ച്ച ചെയ്തത്. അങ്ങനെ ഇബ്‌നു തീമിയ്യയുടെ കാലക്കാരനായ മഹാനായ തഖ്‌യുദ്ദീനു സുബ്കി (683-756 ഹി.) ഇസ്തിഗാസയുടെ മതവിധിയും അതിന്റെ ഇനങ്ങളും വ്യക്തമായി പഠിച്ച് ജനങ്ങളെ യഥാര്‍ത്ഥ രീതിയിലേക്ക് ബോധം തെളിയിച്ചു. മഹാന്മാരുടെ ജീവിതവും പ്രവാചകരുടെ ഹദീസും മനസ്സിലാക്കി ഇസ്തിഗാസ എന്ന തവസ്സുലിന് കുഴപ്പമില്ലെന്ന് അദ്ദേഹം സമര്‍ത്ഥിച്ചപ്പോള്‍ ഇബ്‌നുതീമിയ്യയുടെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി ആയി.
പക്ഷേ, നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും ചിലയാളുകള്‍ ഇബ്‌നു തീമിയ്യയുടെ ആശയങ്ങളെ പൊടിതട്ടി പുറത്തെടുത്ത് ലോക മുസ്‌ലിംകളെ മുശ്‌രിക്കാക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. അന്ന് സുബ്കി ഇമാമിനെപ്പോലോത്ത പണ്ഡിതര്‍ ചെയ്തപോലെ നാം ശക്തമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അല്ലാഹുവിന്റെ ദീനിന്റെ നാശത്തിന് നാമും കാരണക്കാരാവും.
അല്ലാഹുവിലേക്ക് അടുക്കാന്‍ അവന്റെയും നമ്മുടെയും ഇടയില്‍ മധ്യവര്‍ത്തിയാക്കുന്നതില്‍ പ്രവാചകന്മാരായി അല്ലെങ്കില്‍ മഹാന്മാരോ മറ്റോ എന്നതിലല്ല തര്‍ക്കം നടക്കുന്നത്. മറിച്ച് അങ്ങനെ ഒന്നിനെ നിര്‍ത്താന്‍ പറ്റുമോ എന്നതിലാണ്. അതുകൊണ്ട് നബിയെ കൊണ്ട് തവസ്സുല്‍ പറ്റുമെങ്കില്‍ ഉന്നത വ്യക്തികളെ കൊണ്ട് പറ്റുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല.

 

ഒന്നാമത്തെ ഇനം
നാം ഒരുകാര്യം അല്ലാഹുവിനോട് നേരിട്ട് ചോദിക്കുമ്പോള്‍ നബിയെ പോലോത്ത ഒരു മഹാന്റെ ഹഖ്, ബര്‍കത്ത് കൊണ്ട് എന്ന പ്രയോഗത്തോടെ ചോദിക്കുക. ഉദാഹരണം: ”അല്ലാഹുവേ നബിയുടെ ഹഖ്‌കൊണ്ട് എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”
ഇത്തരത്തിലുള്ള ഇസ്തിഗാസ അതിന്റെ ഒരിനമാണ്. ഇങ്ങനെ ഒരു തവസ്സുല്‍ നബിയെ സൃഷ്ടിക്കുന്നതിന് മുമ്പും നബിയുടെ ജീവിത കാലത്തും വഫാത്തിന് ശേഷവും സംഭവിച്ചതായി ഹദീസ് ഗ്രന്ഥങ്ങളും മറ്റും സാക്ഷിയാണ്.
ഹഖ് കൊണ്ട് എന്നതിന്റെ ഉദ്ദേശ്യം സ്ഥാനം കൊണ്ട് എന്നാണ്. അല്ലാതെ അല്ലാഹുവിന് നിര്‍ബന്ധമാണ് എന്ന അര്‍ത്ഥത്തിലല്ല.
ഉമറി(റ)ല്‍ നിന്ന്ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബിതങ്ങള്‍ പറഞ്ഞതായി കാണാം. ആദം നബിക്ക് ഒരു പിഴവ് സംഭവിച്ചപ്പോള്‍ ആദം അല്ലാഹുവിനോട് പറഞ്ഞത്, ‘എന്റെ രക്ഷിതാവെ മുഹമ്മദ്(സ)യുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു’ എന്നാണ്. ഇത് നബിയുടെ ജനനത്തിന് മുമ്പ് സംഭവിച്ച ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയാണ്.
ഉസ്മാനുബ്‌നു ഹുനൈഫി(റ)യില്‍നിന്ന് ഉദ്ദരിച്ച ഒരു സംഭവം ശ്രദ്ധിക്കുക: കണ്ണ് കാണാത്ത ഒരു മനുഷ്യന്‍ നബിയുടെ അടുക്കല്‍ വന്ന് എന്നെ സഹായിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞപ്പോള്‍ നബി അദ്ദേഹത്തിന് ഒരു ദുആ പഠിപ്പിച്ച് കൊടുത്തു. അതിലുള്ളത് ഇപ്രകാരമായിരുന്നു: കാരുണ്യത്തിന്റെ നബിയായ മുഹമ്മദി(സ)നെ കൊണ്ട് ഞാന്‍ നിന്നിലേക്ക് ആവശ്യപ്പെടുന്നു.
ഈ സംഭവത്തില്‍ നിന്ന് നബിയുടെ ജീവിതകാലത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ ഉണ്ടായതായി മനസ്സിലാക്കാം.
ഉസ്മാനുബ്‌നു ഹുദൈഫി(റ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവം ഇപ്രകാരമാണ്: ഉസ്മാനുബ്‌നു അഫ്ഫാന്റെ ഭരണകാലത്ത് ഒരു മനുഷ്യന്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ വന്നപ്പോള്‍ ഖലീഫ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. പ്രശ്‌നം ഉസ്മാനുബ്‌നു ഹുദൈഫ്(റ) അറിഞ്ഞപ്പോള്‍ സ്വഹാബിയായ ഇദ്ദേഹം ആ മനുഷ്യനോട് പറഞ്ഞത് പള്ളിയില്‍പോയി വുളൂഅ് ചെയ്ത് തഹിയ്യത്ത് നിസ്‌കരിച്ച് നബിയുടെ ഖബറിന്റെ സാന്നിധ്യത്തില്‍ പോയി ഇപ്രകാരം പറയുക: കാരുണ്യത്തിന്റെ നബിയായ മുഹമ്മദ്(സ) നബിയെ കൊണ്ട് റബ്ബേ നിന്നിലേക്ക് ഞാന്‍ എന്റെ ആവശ്യം ബോധിപ്പിക്കുന്നു.
ഈ സംഭവം, നബിയുടെ വഫാത്തിന് ശേഷവും സ്വഹാബത്ത് ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ ചെയ്തിരുന്നതയി അറിയിക്കുന്നു.

രണ്ടാമത്തെ ഇനം
നാം ഉദ്ദേശിക്കപ്പെടുന്ന കാര്യങ്ങള്‍ നമുക്ക് ലഭിക്കുവാന്‍ വേണ്ടി നബിതങ്ങളോടോ മഹാന്മാരോടോ അല്ലാഹുവിനോട് ദുആ ചെയ്യാന്‍ ആവശ്യപ്പെടുക. ഇതും ഒരു ഇനം ഇസ്തിഗാസയാണ്. ഉദാഹരണം: നാം ഒരു മഹാനോടു പറയുക, നിങ്ങള്‍ എനിക്ക് നാഫിആയ ഇല്‍മ് ലഭിക്കാന്‍ അല്ലാഹുവിനോട് ദുആ ചെയ്യണമെന്ന്.
സ്വഹീഹായ ഹദീസിലും മറ്റും ഇത്തരം സംഭവങ്ങള്‍ക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്.
നബിതങ്ങള്‍ ഖുതുബ നിര്‍വഹിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ വരികയും നബിയെ വിളിച്ചുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു:  ”അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ സ്വത്തുക്കള്‍ നശിക്കുകയും വഴികള്‍ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങ് ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം.”
അപ്പോള്‍ നബിതങ്ങള്‍ കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം. ഈ ഇനത്തില്‍പ്പെട്ട ഇസ്തിഗാസ നബിയുടെ വഫാത്തിന് ശേഷവും സഭവിച്ചിട്ടുണ്ട്. ഒരു സംഭവം ശ്രദ്ധിക്കുക:
മാലിക്ക്ദ്ദാരിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉമറിന്റെ(റ) ഭരണകാലത്ത് ജനങ്ങള്‍ക്ക് ഒരു ക്ഷാമം നേരിട്ടപ്പോള്‍ ഒരു മനുഷ്യന്‍ നബിയുടെ ഖബ്‌റിന്റെ അടുക്കല്‍ വന്ന് നബിയോട് പറയുകയാണ്: ”നബിയെ നിങ്ങള്‍ നിങ്ങളുടെ ഉമ്മത്തിന് വേണ്ടി അല്ലാഹുവിനോട് മഴക്ക് വേണ്ടി പറയണം.”
ഇത് ഉമര്‍ അറിഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തില്ല. ഇത് നബിയുടെ വഫാത്തിന് ശേഷമാണ്.
പരലോകത്ത് വെച്ച് നബിതങ്ങള്‍ നടത്തുന്ന ശഫാഅത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസയുടെ കൂട്ടത്തിലാണ്. അവിടെ നബിതങ്ങള്‍ക്ക് ശഫാഅത്തുണ്ടെന്ന കാര്യം ഇജ്മാഅ് ആണെന്ന് റാസി 55/3-ല്‍ കാണാം.
അപ്രകാരം സൂറത്ത് നിസാഅ് 64-ാമത്തെ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി പറയുന്നത് ജനങ്ങള്‍ക്ക് വേണ്ടി അവരുടെ ആവശ്യപ്രകാരം അല്ലാഹുവിനോട് നബിതങ്ങള്‍ ദുആ ചെയ്യലും ഇതില്‍ പെടുമെന്നാണ്.

മൂന്നാമത്തെ ഇനം
നാം അല്ലാഹുവില്‍ നിന്ന് ലഭിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം നബിയില്‍ നിന്നോ മഹാന്മാരില്‍നിന്നോ നേരിട്ട് ചോദിക്കുക. ഉദാഹരണം: ”നബിയെ, എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”
ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയിലൂടെ പരലോകത്ത് കിട്ടേണ്ട കാര്യം വരെ ചോദിക്കാവുന്നതാണ്. ഈ ചോദ്യംകൊണ്ട് ഉദ്ദേശിക്കുന്നത് ഈ മഹാന്മാര്‍ ശിപാര്‍ശ ചെയ്ത് അല്ലാഹു നമുക്ക് കാര്യങ്ങള്‍ സാധിപ്പിക്കുമെന്നടിസ്ഥാനത്തിലാണ്. ശിപാര്‍ശ അഥവാ ശഫാഅത്ത് വിശദമായി മനസ്സിലാക്കുമ്പോള്‍ സ്വാഭാവികമായും വരുന്ന സംശയങ്ങള്‍ ഉയര്‍ന്ന് പോവും. (ഇ.അ.)
ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ നബിയുടെ ജീവിതകാലത്തും വഫാത്തിന് ശേഷവും ഉണ്ടായിട്ടുണ്ട്. ‘അസ് അലുക മുറാഫകത്ത ഫില്‍ജന്ന’ (സ്വര്‍ഗ്ഗത്തില്‍ നിങ്ങളോട് കൂടെയുള്ള സാമീപ്യം ഞാന്‍ നബിയെ അങ്ങയോട് ചോദിക്കുന്നു) എന്ന് ഒരു സ്വഹാബി പറഞ്ഞതും ഈ അടിസ്ഥാനത്തിലാണ്.
ഉസ്മാനുബ്‌നു അബില്‍ആസിയിലേക്ക് ചേര്‍ത്തി ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം നോക്കുക. അദ്ദേഹത്തിന് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ പ്രയാസമായപ്പോള്‍ നബിയുടെ അടുക്കല്‍ വന്ന് നേരിട്ട് സങ്കടം പറയുകയും തന്നെ ഈ വിഷമത്തില്‍നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നബി പറഞ്ഞു: ”ഖിന്‍സബ് എന്ന പിശാചിന്റെ പണിയാണിത്. എന്നിലേക്ക് അടുത്ത് വരിക” എന്ന് പറഞ്ഞ് നബിയുടെ കൈ അദ്ദേഹത്തിന്റെ നെഞ്ചില്‍ വെച്ച് ‘പിശാചേ പുറത്ത് പോ’ എന്ന് പറഞ്ഞു. ഉസ്മാനുബ്‌നു ആസി പറയുന്നു: ”പിന്നീട് ഞാന്‍ ഒന്നും മറന്നിട്ടില്ല.”
അപ്രകാരം നിരവധി തഫ്‌സീറിന്റെയും എല്ലാ മദ്ഹബിയും ഫിഖ്ഹിന്റെയും ഗ്രന്ഥങ്ങളില്‍ അറിയപ്പെട്ട നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉതുബിയുടെ സംഭവം. അത് നബിയുടെ വഫാത്തിന് ശേഷവും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ സ്വഹാബത്തിന്റെ കാലത്ത്ഉണ്ടായിരുന്നതായി അറിയിക്കുന്നു.
മുകളില്‍ പറയപ്പെട്ട ഇനങ്ങളിലായി ഇസ്തിഗാസ എന്ന തവസ്സുല്‍ ചെയ്യാമെന്നതിന്റെ തെളിവിന് വേണ്ടിയല്ല മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ ഉദ്ധരിച്ചത്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കപ്പെട്ട സുന്നത്തായ ഇസ്തിഗാസ ചെയ്യുന്നവര്‍ക്ക് ആശ്വാസമാവാനാണ്. അതുകൊണ്ട് ഹദീസുകളുടെ സിഹ്ഹത്ത്, ജുഅ്ഫ് നമുക്ക് ചര്‍ച്ച ചെയ്യേണ്ടതായി വരുന്നില്ല. മഹാന്‍മാരായ ഇമാമുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ പറയുന്നത് നമുക്ക് ധാരാളമാണ്. മുകളില്‍ പറഞ്ഞ സംഭവങ്ങളും ഇനങ്ങളും ഇമാം സുബ്കി തന്റെ ശിഫാഉല്‍ അസ്ഖാം എന്ന ഗ്രന്ഥത്തിന്റെ 134-ാമത്തെ പേജു മുതല്‍ വിവരിക്കുന്നുണ്ട്.

ശിര്‍ക്കാരോപണം
തവസ്സുലും ഇസ്തിഗാസയും ഒന്നാണെന്നും അതിന് മൂന്ന് ഇനങ്ങള്‍ ഉണ്ടെന്നും സുന്നത്തെന്ന വിധിയാണ് കര്‍മ്മശാസ്ത്രം അതിന് നല്‍കിയിട്ടുള്ളതെന്നും നാം മനസ്സിലാക്കി. അതിനെ മൂന്ന് ഇനങ്ങളായി തിരിച്ച പണ്ഡിതര്‍ ഓരോ ഇനത്തിനും പ്രത്യേകം വിധി പറയാതിരിക്കുകയും മൊത്തത്തിന് ഒരു വിധി പറയുകയും ചെയ്താല്‍ ആ ഹുകുമ് എല്ലാ ഇനത്തിനും ബാധകമാവുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല.
എന്നാല്‍, അതിലെ മൂന്നാമത്തെ ഇനത്തിന് മാത്രം ഇസ്തിഗാസ എന്ന് പറഞ്ഞ് ശിര്‍ക്കിന്റെ പട്ടികയില്‍ പെടുത്തിയത് ആദ്യമായി ഇബ്‌നുതീമിയ്യ യാണെന്നും സൂചിപ്പിച്ചു. തൗഹീദെന്നപോലെ ശിര്‍ക്കും പ്രവര്‍ത്തനങ്ങളോടല്ല ബന്ധപ്പെടുന്നത് മറിച്ച് വിശ്വാസങ്ങളോടാണെന്ന് മുമ്പ് മനസ്സിലാക്കിയ നമുക്ക് ഇസ്തിഗാസ എന്ന പ്രവര്‍ത്തനത്തെ ശിര്‍ക്കിന്റെ വിഭാഗത്തില്‍ എണ്ണുന്നതിന്റെ വിഡ്ഢിത്തം പെട്ടെന്ന് മനസ്സിലാക്കാവുന്നതാണ്.
നാം മനസ്സിലാക്കിയ മൂന്ന് ഇനത്തിനും തവസ്സുലെന്ന പദംപോലെ ഇസ്തിഗാസ എന്ന പദവും ഉപയോഗിക്കാമെന്ന കാര്യം മറക്കരുത്. ഇവിടത്തെ ബിദഈ പ്രസ്ഥാനക്കാര്‍ ആദ്യം ചെയ്തത് തവസ്സുലിനെയും ഇസ്തിഗാസയെയും രണ്ടാക്കുകയാണ്. അത് അവര്‍ക്ക് അവരുടെ ശിര്‍ക്കാരോപണത്തിന് സൗകര്യം ലഭിക്കുവാന്‍ വേണ്ടിയാണ്. ദൗര്‍ഭാഗ്യവശാല്‍ ചില സുന്നി പണ്ഡിതരും ഈ രണ്ടാക്കിയതിന്റെ കുഴപ്പം മനസ്സിലാക്കാതെ രണ്ടാണെന്ന് കരുതി ബിദഇകള്‍ക്ക് മറുപടി പറയാറുണ്ട്. അതിലൂടെ അവര്‍ ചെയ്ത ഒരു തിരിമറി നാമും സമ്മതിക്കുകയെന്ന ഒരു പ്രശ്‌നം വരും. കൂടാതെ, അനാവശ്യ ചര്‍ച്ചകളിലേക്ക് പോവേണ്ടിവരികയും ചെയ്യും.
കേരളത്തിലെ ബിദഇകള്‍ ഈ ഇനങ്ങളെ മുഴുവന്‍ നിഷേധിക്കുന്നവരോ ശിര്‍ക്ക് ആരോപിക്കുന്നവരോ അല്ല. സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതര്‍ എല്ലാ ഇനങ്ങളിലുമുള്ള ഇസ്തിഗാസയെയും അംഗീകരിക്കുകയും ശറഇല്‍ മത്വലൂബായ ഒരു പ്രവര്‍ത്തനമായി കാണുകയും ചെയ്യുന്നു. ബിദഇകള്‍ കൂടി അംഗീകരിക്കുന്നതാണെങ്കില്‍ കൂടുതല്‍ തെളിവുകളും അന്വേഷണവും ആവശ്യമാവാത്തത്ുകൊണ്ട് ഏതല്ലാമാണ് അവര്‍ അംഗീകരിക്കുന്നത് ഏതെല്ലാമാണ് ശിര്‍ക്കാരോപണം നടത്തുന്നത് എന്ന് നമുക്ക് പരിശോധിക്കാം.
കേരള വഹാബികളുടെ പുസ്തകങ്ങള്‍ പരിശോധിക്കുമ്പോള്‍ (പിളര്‍പ്പിനു മുമ്പും ശേഷവും) നാം വിവരിച്ച രണ്ടാമത്തെ ഇനം ഇസ്തിഗാസയെ അവര്‍ അംഗീകരിക്കുന്നുവെന്ന് മനസ്സിലാവും.
അവരുടെ പുസ്തകങ്ങളിലുള്ളത്:
‘മഹാന്മാരെ കൊണ്ട് അല്ലാഹുവോട് പ്രാര്‍ത്ഥിപ്പിക്കുക എന്നതാണ് ഈ സംഭവങ്ങളിലെല്ലാം കാണപ്പെടുന്ന തവസ്സുല്‍. ഈ തവസ്സുല്‍ മുസ്‌ലിം ലോകത്താരും എതിര്‍ക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നില്ല.’
(കെ.പി. മുഹമ്മദ്ബ്‌നു അഹമ്മദി മര്‍ഹൂം-ന്റെ അത്തവസ്സുല്‍ എന്ന പുസ്തകത്തിന്റെ 35-ാം പേജ്)
‘മറ്റൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടലും കുറ്റകരമായ ഇടതേട്ടമായിരുന്നില്ല. അത് അഭിപ്രായ വ്യത്യാസമുള്ള കാര്യവുമല്ല.’ (ibid 43)
‘കണ്ണ് പൊട്ടന്‍ പ്രവാചകനോട് തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത് . ഈ തവസ്സുലിനെ ഇവിടെ ആരും എതിര്‍ക്കുന്നില്ല.’
(തൗഹീദ് സമഗ്ര വിശകലനം- സലാം സുല്ലമി 374)
‘സല്‍കര്‍മ്മങ്ങള്‍ തവസ്സുലാക്കി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നതിനെ ഇവിടെയാരും വിരോധിക്കുന്നില്ല.”
        (അത്തവസ്സുല്‍: 49)
ബിദഇകളുടെ ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളാണ് മുകളിലുള്ളത്. ഇതില്‍നിന്ന് നാം വിശദീകരിച്ച രണ്ടാമത്തെ ഇനം തവസ്സുലില്‍ ലോകമുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് വഹാബികളും അംഗീകരിക്കുന്നതായി മനസ്സിലാക്കാം.
ഒന്നാമത്തെയും മൂന്നാമത്തെയും ഇനം തവസ്സുല്‍ കേരള വഹാബികള്‍ സമ്മതിക്കുന്നില്ല. അത് ശിര്‍ക്കും കുഫ്‌റും വെറുക്കപ്പെട്ട കാര്യവുമായൊക്കെയാണ് അവര്‍ പ്രചരിപ്പിക്കുന്നത്. അവരുടെ ഗ്രന്ഥങ്ങള്‍ പറയുന്നത് കാണുക:
‘ഹഖ് കൊണ്ടും ജാഹ് കൊണ്ടുമുള്ള ഇടതേട്ടങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഗ്രഹിക്കാവുന്നതാണ്.’
        (അത്തവസ്സുല്‍ : 54)
‘അപ്പോള്‍ ഹഖ് കൊണ്ടും ജാഹ് കൊണ്ടുമുള്ള ഇടതേട്ടത്തിന് തന്നെയും സ്വീകാര്യയോഗ്യമായ ഒരു തെളിവും തല്‍പരകക്ഷികള്‍ക്ക് ഉദ്ധരിക്കാനില്ലെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.’
        (അത്തവസ്സുല്‍ : 58)
”ഔലിയാക്കളുടെ ഹഖ് കൊണ്ട് എന്നോ കഅ്ബയുടെ ഹഖ് കൊണ്ട് എന്നോ പറഞ്ഞ് അല്ലാഹുവോട് ചോദിക്കല്‍ തെറ്റായ വെറുക്കപ്പെട്ട കാര്യമാവുന്നു.”   (ibid : 95)
”നബിയുടെ ഹഖ് ജാഹ് കൊണ്ട് തവസ്സുലാക്കുവാന്‍ ഇതില്‍ രേഖയില്ല. തിരുനബി(സ) അദ്ദേഹത്തോട് ഹഖ് ജാഹ് കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലല്ലോ”
(തൗഹീദ് സമഗ്രവിശകലനം: 378)
”അല്ലാഹുവില്‍നിന്ന് കാര്യം സാധിച്ചുതരുമെന്ന വിശ്വാസത്തില്‍ നടത്തുന്ന ഇടതേട്ടം (തവസ്സുല്‍) കുഫ്‌റും ശിര്‍ക്കുമാണെന്നതില്‍ പണ്ഡിതന്മാര്‍ക്ക് സംശയമില്ല.”          (അത്തവസ്സുല്‍ : 94)
ഈ ഉദ്ധരണികളില്‍നിന്നും കേരള വഹാബികള്‍ ഇസ്തിഗാസയുടെ ഒന്നാമത്തെയും മൂന്നാമത്തെയും ഇനങ്ങളെ അംഗീകരിക്കാത്തവരാണെന്ന് മനസ്സിലാക്കാം.
എന്നാല്‍, ബിദഈ പണ്ഡിതനായ അല്ലാമാ ആലൂസി തന്റെ തഫ്‌സീര്‍ റൂഹുല്‍ മആനിയുടെ 187/4-ല്‍ പറയുന്നത് നബിതങ്ങളുടെ ജാഹ് കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുല്‍ ചെയ്യുന്നതിന് കുഴപ്പമുള്ളതായി എനിക്ക് അഭിപ്രായമില്ല എന്നാണ്. ഇതില്‍നിന്ന് ഒന്നാമത്തെ ഇനം അംഗീകരിക്കാതിരിക്കുന്നതില്‍ ബിദഇകള്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ളവരായി നമുക്ക് മനസ്സിലാക്കാവുന്നതാണ്.
ശിര്‍ക്കാരോപകര്‍ പലപ്പോഴും ഇസ്തിഗാസയുടെ ആവശ്യകത ചോദ്യം ചെയ്യുന്നതിന് കാരണമായി പറയാറ് സൂറത്ത് ഗാഫിറിലെ 60-ാമത്തെ വചനമാണ്. അതില്‍ അല്ലാഹു പറയുന്നത്, നിങ്ങള്‍ എന്നോട് ചോദിക്കുക; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം എന്നാണ്. ഇതുകൊണ്ട്, എന്തിനാണ് മറ്റൊരാളെ ഇടയില്‍ നിര്‍ത്തുന്നത്, നേരെ ചോദിച്ചാല്‍ പോരേ -സല്‍കര്‍മ്മങ്ങളെ കൊണ്ടുള്ള തവസ്സുലും രണ്ടാമത്തെ ഇനം തവസ്സുലും അവര്‍ അംഗീകരിക്കുക മാത്രമല്ല ലോക മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നതായി നാം കണ്ടു. ഈ അവസ്ഥയിലും സൂറത്ത് ഗാഫിറിന്റെ 60-ാമത്തെ വചനം അപ്രകാരം തന്നെയല്ലെയെന്ന് നമുക്ക് തിരിച്ച് ചോദിക്കാം. അതില്‍ അല്ലാഹു ഓരോ അടിമയോടും നേരിട്ട് ചോദിക്കാനാണ് പറയുന്നതെങ്കില്‍ എന്തിനാണ് നമ്മുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി മറ്റൊരാളെ പ്രാര്‍ത്ഥിക്കാന്‍ ഏല്‍പിക്കുന്നത്, അപ്രകാരം നമുക്ക് ചോദച്ചാല്‍ പോരെ, എന്തിനാണ് സല്‍കര്‍മ്മങ്ങള്‍ മുന്‍നിര്‍ത്തുന്നത് -അഥവാ അവര്‍ക്ക് ഇസ്തിഗാസ മനസ്സിലാകാത്ത പോലെ ഗാഫിര്‍ 60ഉം മനസ്സിലായിട്ടില്ല.
ദുആ ചെയ്യുമ്പോള്‍ ഹംദ് കൊണ്ട് തുടങ്ങണമെന്ന് എല്ലാ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലും കാണാം. അപ്രകാരം റാസി 94/5-ലും പറയുന്നത് ദുആഇന് ഹംദ് മുന്‍കടക്കണമെന്നാണ്. എന്നാല്‍, സൂറത്ത് ഗാഫിര്‍ 60-ല്‍ എവിടെയാണ് ദുആക്ക് ഹംദ് വേണമെന്ന് പറഞ്ഞത്. അപ്പോള്‍ ഈ ആശയത്തില്‍നിന്ന് ദുആക്ക് ഹംദ് വേണ്ട എന്ന് കണ്ടുപിടിക്കുന്നവന്റെ തൊലിക്കട്ടി അപാരം തന്നെ. സൂറത്ത് ഗാഫിറില്‍ പറയുന്നത് നിങ്ങള്‍ എന്നോട് ചോദിക്കുക. എങ്ങനെ ചോദിക്കണമെന്ന് പറയുന്നില്ല. അത് നബിയുടെയും അവിടത്തെ അനന്തരക്കാരായ പണ്ഡിതരുടെയും വിശദീകരണത്തില്‍നിന്ന് ഗ്രഹിക്കണം. അവരുടെ വിശദീകരണങ്ങളില്‍ നിന്നാണ് ഹംദും സ്വലാത്തുമെന്നപോലെ ദുആ ചെയ്യുമ്പോള്‍ ഇസ്തിഗാസയും വേണമെന്ന് കിട്ടിയത്.
ഇസ്തിഗാസ ചര്‍ച്ച ചെയ്യുന്ന വേദികളില്‍ ചോദിക്കപ്പെടുന്ന ഒരു ഭയങ്കര ചോദ്യമാണ് നബിതങ്ങളോ മറ്റ് പ്രവാചകരോ ഇസ്തിഗാസ ചെയ്തിട്ടുണ്ടോ എന്ന്. ചോദ്യം കേട്ടപാടെ ഉള്ളതും ഇല്ലാത്തതുമായ പല സംഭവങ്ങള്‍ വിശദീകരിക്കാന്‍ നമ്മുടെ പ്രഭാഷകര്‍ മുതിരാറുണ്ട്. കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും എന്തിന് കയറെടുക്കണം. നമ്മുടെ ശരീഅത്തില്‍ ഇസ്തിഗാസ എന്നപോലെ സുന്നത്തായ നിരവധി കാര്യങ്ങളുണ്ട്. കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളില്‍ നല്ലൊരു ഭാഗവും സുന്നത്തായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാനാണ് വിനിയോഗിച്ചിരിക്കുന്നത്. അവകളെല്ലാം നബിയോ മറ്റ് അമ്പിയാക്കളോ ചെയ്തിരുന്നോ എന്നൊന്നും ആരും ചോദിക്കാറില്ല. കാരണം, സുന്നത്ത് എന്നാല്‍ അവര്‍ ചെയ്തത് എന്ന അര്‍ത്ഥത്തിനല്ലല്ലോ കര്‍മ്മശാസ്ത്രം പറയുന്നത്. അപ്രകാരം അതിലൊരു പ്രവര്‍ത്തനമായ ഇസ്തിഗാസയും സുന്നത്താവണമെങ്കില്‍ നബിയോ മറ്റ് പ്രവാചകരോ ചെയ്യണമെന്നില്ല. ഇതില്‍നിന്ന് അവര്‍ ഇത് ചെയ്തിട്ടില്ല എന്നു ഗ്രഹിക്കേണ്ടതില്ല. തുടര്‍ന്ന് നമുക്ക് അതും പരിശോധിക്കാം. (ഇ.അ.) അത്തരം ഒരു ചോദ്യത്തിന് ചാടി വീണ് അത് സ്ഥാപിക്കല്‍ നമുക്ക് അനിവാര്യമില്ലെന്ന് സൂചിപ്പിക്കാനാണ് ഇത് കുറിച്ചത്.
ബിദഇകള്‍ ശിര്‍ക്കാരോപിക്കുന്ന രണ്ടിനം തവസ്സുലും ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ടതാണെന്ന് ചെറിയ നിലക്ക് നാം മനസ്സിലാക്കി. ആ ഇനം തവസ്സുലുകളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാത്തതുകൊണ്ടോ തെറ്റായി മനസ്സിലാക്കിയതുകൊണ്ടോ  ആണ് അവര്‍ക്ക് ഇത്തരം ഒരു വാദമുണ്ടായത്. നമുക്ക് അതിനെക്കുറിച്ച് വിശദമായി ആലോചിക്കാം. 

ഇസ്തിഗാസയിലുള്ളത് ശഫാഅത്ത്
ഇസ്തിഗാസയുടെ ഇനങ്ങളും വിധികളും നാം മനസ്സിലാക്കി. അപ്രകാരം സുന്നി – ബിദഈ പ്രസ്ഥാനങ്ങളുടെ അഭിപ്രായ വ്യത്യാസത്തിന്റെ കേന്ദ്രവും ചര്‍ച്ച ചെയ്തു. ചിലയിനം ഇസ്തിഗാസകളില്‍ ബിദഈ പ്രസ്ഥാനക്കാര്‍ ശിര്‍കാരോപണവുമായി രംഗത്തുവരുമ്പോള്‍ ഒരുപറ്റം നല്ല മുസ്‌ലിംകള്‍ ആ പ്രചാരണത്തില്‍ വീണു സ്വയം ചോദിക്കുന്നു- ”ഒരുകൂട്ടര്‍ ഇസ്തിഗാസ അനുവദനീയമാണെന്ന് പറയുന്നു. മറ്റൊരു വിഭാഗം ശിര്‍ക്കാണെന്നാണ് പ്രചരിപ്പിക്കുന്നത്. നാം അത് ചെയ്താല്‍ ഒന്നിരിക്കല്‍ ശിര്‍ക്ക്, അല്ലെങ്കില്‍ നിര്‍ബന്ധം പോലുമില്ലാത്ത ഒരുകാര്യം ചെയ്തു എന്നാകും. അതുകൊണ്ട് സൂക്ഷ്മതക്കുവേണ്ടി നമുക്ക് നല്ലത് അത് ചെയ്യാതിരിക്കലല്ലേ”. എന്ന് കേവല ബുദ്ധിയില്‍ ഉദിക്കുന്ന നല്ലൊരു ആശയം. ബിദഇകളുടെ പ്രചാരണം 90 ശതമാനം വിജയിച്ചു. അവര്‍ക്ക് കുറെ പേരെ ചിന്തിപ്പിച്ച് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം! ഈ പ്രവൃത്തി കൊണ്ട് എന്താണ് ഉദ്ധേശിക്കപ്പെടുന്നത് എന്ന് മനസ്സിലാവാത്തതിനാല്‍ വന്ന ഒരു അബദ്ധമാണിത്. നമുക്ക് അതിനെക്കുറിച്ച് ഒന്ന് ആലോചിക്കാം.
നേരത്തെ സൂചിപ്പിക്കപ്പെട്ട പോലെ നബിതങ്ങള്‍ ഇസ്തിഗാസ ചെയ്‌തോ എന്നൊരു ചോദ്യം വരാറുണ്ട്. ആ ചോദ്യത്തിന്റെ മുന്‍പ്രസക്തി മനസ്സിലാക്കിയെങ്കിലും ഹദീസുകള്‍ പരതുമ്പോള്‍ അതും സംഭവിച്ചിട്ടുണ്ട്. നാം ഇസ്തിഗാസയെ തേടപ്പെടുന്ന ഒരു കര്‍മ്മമായി പരിഗണിക്കാന്‍ നബിതന്നെ ചെയ്യണമെന്ന വാശി കര്‍മ്മശാസ്ത്രം മനസ്സിലാക്കിയ ഒരു മുസ്‌ലിമില്‍നിന്ന് ഉണ്ടാവുമെന്ന് തോന്നുന്നില്ല.
ഇമാം മാലിക്കിന്റെ മുവത്വയും അപ്രകാരം പ്രഗല്‍ഭ തഫ്‌സീര്‍ ഗ്രന്ഥമായ റാസി ഒന്നാം ഭാഗം 74, 75, 81 എന്നീ പേജുകളും മാത്രം നോക്കിയാല്‍ തന്നെ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന ഒരു കാര്യമാണ്, ‘ചില സമയങ്ങളില്‍ നബി(സ) സ്വന്തവും മറ്റുചില സമയങ്ങളില്‍ സ്വഹാബത്തിനോട് പറയാന്‍ ആവശ്യപ്പെട്ടതുമായ ഒരു വാചകമാണ് അഊദു ബകലിമാത്തില്ലാഹിത്താമ്മാത്ത്’ എന്നത്. അതേ റാസിയില്‍ തന്നെ ഈ കലിമാത്തു കൊണ്ടുള്ള ഉദ്ദേശ്യം വിശദീകരിക്കുന്നുണ്ട്: പരിശുദ്ധരും ഉന്നതരുമായ ആത്മാക്കളാകുന്നു ഈ കലിമാത്തു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. (റാസി 1:72) അഥവാ പരിശുദ്ധാത്മാക്കളെ കൊണ്ട് നബി സ്വന്തം സഹായം തേടുകയും മറ്റു സ്വഹാബത്തിനെ കൊണ്ട് സഹായം തേടിപ്പിക്കുകയും ചെയ്തു എന്നര്‍ത്ഥം. ഇനി ഈ കലിമാത്തിന് മറ്റു അഭിപ്രായങ്ങള്‍ വന്നു എന്നതിന് എതിരാവുന്നില്ല. കാരണം, ആ അഭിപ്രായങ്ങളുടെ കാരണം ആത്മാക്കള്‍ എന്ന അര്‍ത്ഥം ആശയപരമായി അബദ്ധം ഉണ്ടായതുകൊണ്ടല്ല. മറിച്ച് പല പണ്ഡിതരും കലിമാത്ത് എന്നതിന് പല അഭിപ്രായം പറഞ്ഞുവെന്ന് മാത്രം. നാം ഇസ്തിഗാസ സുന്നത്താണെന്നു വിശ്വസിക്കുന്നത് നബിതങ്ങള്‍ ഇത്തരം ഒരു വാചകം പറഞ്ഞു എന്നതുകൊണ്ടല്ല എന്ന കാര്യം ശ്രദ്ധയിലുണ്ടാവുമല്ലോ.
കേരള വഹ്ഹാബികള്‍ അംഗീകരിക്കാത്ത ഇസ്തിഗാസയില്‍ പെട്ടതാണ് അതിന്റെ ഒന്നാമത്തെ ഇനം എന്ന് നാം മനസ്സിലാക്കി. ബിദഈ നേതാവായ അല്ലാമാ ആലൂസി തന്നെ ഈ വിഷയത്തില്‍ ഇവരോടൊപ്പമില്ലെന്നകാര്യം ശ്രദ്ധേയമാണ്. പ്രവാചകരില്‍ നിന്ന് നേരിട്ട് ദീന്‍ പഠിച്ച പല സ്വഹാബത്തും അപ്രകാരം ഇസ്തിഗാസ ചെയ്തതായി ധാരാളം രേഖയുണ്ട്. നമുക്ക് അതിലൊന്ന് മാത്രം തന്നെ ധാരാളമാണ്. കാരണം, മറുകക്ഷിയുടെ ആരോപണം ശിര്‍ക്ക് വരുമെന്നാണ്. ലോകം അംഗീകരിച്ച ഒരു സ്വഹാബി ഒരിക്കല്‍ ചെയ്താലും ശിര്‍ക്കാവുമല്ലോ. അവര്‍ അപ്രകാരം ഒരിക്കലെങ്കിലും ചെയ്യുകയും ഇസ്‌ലാമില്‍നിന്ന് പോയതായി റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും ചെയ്താല്‍ ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് അതുതന്നെ വലിയ തെളിവാണ്.
ശര്‍വാനി 145/4-ല്‍ ഇമാമും പ്രമുഖ സ്വഹാബിയുമായ ഇബ്‌നു ഉമറിന്റേതായി പറയുന്ന ഒരു സംഭവം കാണുക:
‘ഇബ്‌നു ഉമര്‍ യാത്രകളില്‍ തിരിച്ച് വന്നാല്‍ മദീന പള്ളിയില്‍ പ്രവേശിക്കും. പിന്നെ റൗളയില്‍ വന്ന് (പ്രവാചകരുടെ ഖബറിന് സമീപം) നബിതങ്ങള്‍ക്കും സിദ്ദീഖ്(റ)വിനും തന്റെ പിതാവും രണ്ടാം ഖലീഫയുമായ ഉമര്‍
(റ)വിനും സലാം പറയും. (അവരുടെ ഖബറും നബിയുടെ ഖബറിന്റെ അടുത്താണല്ലോ) പിന്നെ നബിതങ്ങളുടെ ഖബറിന്റെ അടുത്തുനിന്ന് നബിയിലേക്ക് മുന്നിട്ട് നബിയെ കൊണ്ട് തവസ്സുല്‍ ചെയ്യും. ശര്‍വാനിയിലെ ഇബാറത്ത് ഇപ്രകാരമാണ്: ‘വ യതവസ്സലു ബിഹി ഫീ ഹഖി നഫ്‌സിഹി വ യസ്തശ്ഫഉ ബിഹി ഇലാ റബ്ബിഹി.’ ശേഷം ഖിബ്‌ലയിലേക്ക് മുന്നിട്ട് ദുആ ചെയ്യും.
അപ്രകാരം ലോക ബിദഇകള്‍ക്ക് തീരെ പിടിക്കാത്ത ഒരിനം ഇസ്തിഗാസയാണ് മൂന്നാമത്തേത്. അഥവാ അല്ലാഹുവില്‍നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ നബിയില്‍ നിന്നോ മറ്റു മഹാന്‍മാരില്‍ നിന്നോ നേരിട്ട് ആവശ്യപ്പെടുക. നബിതങ്ങളെ എന്റെ ദോഷം പൊറുക്കണേ എന്ന് പറയുംപോലെ. ഈ ഇനപ്രകാരം മഹാന്മാരുടെ മരണശേഷവും കാര്യങ്ങള്‍ അവരോട് ചോദിക്കാം എന്നുകൂടി നാം പറയുമ്പോള്‍ ബിദഇകള്‍ക്ക് രോഷം കൂടുന്നു. ശിര്‍ക്കിന്റെ സ്റ്റാന്റേര്‍ഡ് കൂട്ടുന്നു. പിന്നെ ചര്‍ച്ച മനുഷ്യന്റെ കഴിവിലും മരണാനന്തരം നമുക്ക് എന്തു സംഭവിക്കുമെന്നതിലുമൊക്കെയായി. പലപ്പോഴും നാമും അതില്‍ വഞ്ചിതരായി ഈ ഇനം ഇസ്തിഗാസ സ്ഥാപിക്കാന്‍ വേണ്ടി മരണപ്പെട്ടവരെക്കുറിച്ചും നമ്മുടെ കഴിവിനെകുറിച്ചും പ്രസംഗിക്കുകയും വിഷയത്തിന്റെ ദിശ തിരിച്ചുവിടുകയും ചെയ്യുന്നത് ഖേദകരമായ കാര്യമാണ്. നമുക്ക് യഥാര്‍ത്ഥം ആലോചിക്കാം.
ഈ ഇനം ഇസ്തിഗാസ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് നാം ചോദിക്കുന്ന കാര്യം അല്ലാഹു നമുക്ക് സാധിപ്പിച്ച് തരുന്നതില്‍ ഈ മഹാന്മാര്‍ കാരണക്കാരാവും എന്നടിസ്ഥാനത്തിലാണ്. അവര്‍ കാരണക്കാരാല്‍ ഒന്നിരിക്കല്‍ അവര്‍ അല്ലാഹുവിനോട് ചോദിക്കുക, അല്ലെങ്കില്‍ ശഫാഅത്ത് ചെയ്യുക. അവരുടെ ജീവിതകാലത്താവുമ്പോള്‍ രണ്ടുകൊണ്ടുമാവാം. മരണാനന്തരവും ശഫാഅത്ത് ഉണ്ടാവുമെന്ന് അതിനെ മനസ്സിലാക്കുന്നതില്‍നിന്ന് ഗ്രഹിക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ പ്രകാരമാണ് ഈ ഇസ്തിഗാസയുടെ ഉദ്ദേശ്യമെന്ന് ഇമാം സുബ്കി ശിഫാഉല്‍ അസ്ഖാമിന്റെ 145-ല്‍ പറയുന്നുണ്ട്. ഈ നിലക്ക് ഈ ഇനം ഇസ്തിഗാസ മഹാന്മാരോട് അവരുടെ ജീവിതകാലത്തും മരണാനന്തരവും അനുവദനീയമാണ്. അഥവാ നാം ഒരു കാര്യം അല്ലാഹുവിനോട് ചോദിക്കുമ്പോള്‍ അവന്‍ അതിന്റെ ഖാലിഖാണ് ‘മൂജിദാ’ണ് എന്നടിസ്ഥാനത്തിലും മറ്റ് മഹാന്മാരോട് ചോദിക്കുമ്പോള്‍ സബബാ (കാരണക്കാരന്‍) ണ് ശാഫിഅ് (ശിപാര്‍ശകന്‍) ആണ് എന്നടിസ്ഥാനത്തിലുമാണ്.
ഭാഷാപരമായും ശറഇന്റെ അടിസ്ഥാനത്തിലും ഇസ്തിഗാസ എന്ന പദം ഈ രണ്ടര്‍ത്ഥത്തിനും ഉപയോഗിക്കാമെന്ന് തെളിവടിസ്ഥാനത്തില്‍ ഇമാം സുബ്കി തന്നെ വിശദീകരിക്കുന്നുണ്ട്. സൂറത്തുല്‍ അന്‍ഫാല്‍ 9-ാമത്തെ വചനവും സൂറത്ത് ഖസ്വസ് 15-ാമത്തെ വചനവും നോക്കിയാല്‍ ആ കാര്യം നമുക്കും ബോധ്യപ്പെടും.
ചുരുക്കത്തില്‍ കാരണക്കാരന്‍ ശിപാര്‍ശകന്‍ എന്ന നിലക്ക് അല്ലാഹുവിനോട് ചോദിക്കുന്ന ഏത് കാര്യവും അത് ദോഷം പൊറുക്കലാവട്ടെ, സ്വര്‍ഗ്ഗമാവട്ടെ മറ്റ് എന്തുമാവട്ടെ മഹാന്മാരോട് ജീവിതകാലത്തോ മരണാനന്തരമോ ചോദിക്കാമെന്നത് തീര്‍ച്ചയാണ്.
അതിന് തവസ്സുലെന്നപോലെ
ഇസ്തിഗാസയെന്നും ഭാഷാപരമായും ശറഇന്റെ അടിസ്ഥാനത്തിലും പറയാവുന്നതുമാണ്.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് മഹാന്മാരുടെ ശഫാഅത്ത് എന്താണെന്നതാണ്. അത് തിരിയുമ്പോള്‍ ഈ വിഷയത്തില്‍ ബിദഇകള്‍ ചോദിക്കാറുള്ള ചോദ്യങ്ങളുടെ അപ്രസക്തി മനസ്സിലാവും.
മഹാന്മാരുടെ ശഫാഅത്ത് എന്താണെന്ന് രണ്ടാം ശാഫിഈ എന്നറിയപ്പെടുന്നവരും ലോക മുസ്‌ലിംകള്‍ അംഗീകരിക്കുന്നവരുമായ ഇമാം ഗസ്സാലി (ഹി. 450- 505) തന്റെ അല്‍ മള്‌നൂനുല്‍ കബീര്‍ 349-ാം പേജ് മുതല്‍ വിശദീകരിക്കുന്നത് കാണുക. അതില്‍ നിന്ന് ഈ വിഷയത്തില്‍ വരുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. (പരലോകത്ത് വെച്ച് നബിതങ്ങള്‍ക്ക് ശഫാഅത്തുണ്ടെന്നകാര്യം ഇജ്മാആണെന്ന് സൂചിപ്പിച്ചത് ഓര്‍ക്കുന്നുണ്ടാവുമല്ലോ?)
അല്ലാഹുവിന്റെ ഹള്‌റത്തില്‍ നിന്നും നുബുവ്വത്ത് (വിലായത്ത്) കിട്ടിയ ആളിന്റെ മേല്‍ വെളിവാക്കപ്പെടുന്ന പ്രകാശമാണ് ശഫാഅത്ത്. നുബുവ്വത്ത് കിട്ടിയ ആളുമായി ബന്ധംസ്ഥാപിക്കുന്നവര്‍ക്ക് ആ നബിയിലുള്ള ഈ പ്രകാശ കിരണങ്ങളില്‍ നിന്ന് പ്രകാശം പരക്കും.  (ഇമാം ഗസ്സാലി, പേജ് 349)
അഥവാ, മഹാന്മാരോട് ആത്മീയ ബന്ധം സ്ഥാപിക്കുന്നവര്‍ക്ക് അവരിലേക്ക് അയക്കപ്പെട്ട പ്രകാശം അവരില്‍ നിന്ന് പരന്നുകിട്ടുകയെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വെള്ളത്തിലേക്ക് ടോര്‍ച്ച് അടിച്ചാല്‍ അതിലെ പ്രകാശം അടുത്തുള്ള മതിലിലേക്കുവരുന്ന പോലെയെന്ന് ഇമാം ഗസ്സാലി തന്നെ ഉദാഹരിച്ചിട്ടുണ്ട്. ഇവിടെ അല്ലാഹുവില്‍നിന്നുള്ള ഈ പ്രകാശം ഈ മഹാന്മാര്‍വഴി നമുക്ക് ലഭിക്കുകയെന്നാണ് ശഫാഅത്തിലൂടെ ഉദ്ദേശിക്കുന്നത്. ഈ പ്രകാശം നമുക്ക് കിട്ടാന്‍ നാം ചെയ്യേണ്ടത് അവരുമായി ബന്ധം സ്ഥാപിക്കലാണ്. അതിനുള്ള മാര്‍ഗ്ഗവും ഗസ്സാലി തന്നെ വിശദീകരിക്കുന്നുണ്ട്. ആ മഹാന്മാരിലൂടെ നമുക്ക് ഈ പ്രകാശം കിട്ടുമ്പോള്‍ അവര്‍ അത് അറിയണമെന്നുപോലുമില്ലെന്ന് ഗസ്സാലി(റ) പറയുന്നു. അവര്‍ക്ക് അല്ലാഹുവിന്റെ അടുക്കലുള്ള ഉന്നത സ്ഥാനമാണ് യഥാര്‍ത്ഥത്തില്‍ ശുപാര്‍ശകന്‍, അല്ലാതെ ആ വ്യക്തിയല്ല. ഈ ഉന്നതസ്ഥാനം അവരുടെ മരണംമൂലം നശിക്കാത്തതുകൊണ്ട് ശഫാഅത്തിന് മഹാന്മാര്‍ ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആരുമാവാം. നാം പറയുന്ന കാര്യം അവര്‍ അറിയുകയോ കേള്‍ക്കുകയോ വേണമെന്നില്ല. രണ്ടു കാര്യം മാത്രം ഉണ്ടായാല്‍ ഈ നിലക്കുള്ള ശഫാഅത്തുണ്ടായി.
(1) നാം ചോദിക്കുന്ന വ്യക്തിക്ക് അല്ലാഹുവിന്റെ അടുക്കല്‍ ഉന്നത സ്ഥാനം വേണം. (2) നമുക്ക് അവരുമായി ബന്ധം വേണം. ഈ ബന്ധത്തിന്റെ മാര്‍ഗ്ഗം നമുക്ക് വിശദീകരിക്കാം. കോടിക്കണക്കിനാളുകള്‍ വ്യത്യസ്ത ഭാഷയില്‍ വിളിച്ചാല്‍ എങ്ങനെ അവര്‍ കേള്‍ക്കുമെന്ന പോലോത്ത, അപ്രകാരം പ്രസവസമയങ്ങളിലൊക്കെ മഹാന്മാരെ വിളിച്ചാല്‍ അവര്‍ കാണുന്ന രംഗം മോശമാവില്ലേ പോലോത്ത ശിര്‍ക്കാരോപകരുടെ ചോദ്യമോ ഇവിടെ ഉദിക്കുന്നില്ല. അപ്പോള്‍ അല്ലാഹു ഉന്നതസ്ഥാനം നല്‍കിയവരുമായി നമുക്കുണ്ടാവുന്ന ബന്ധംവഴി അല്ലാഹു തന്നെയാണ് നമ്മുടെ കാര്യങ്ങള്‍ വീട്ടിത്തരുന്നവന്‍. നമുക്ക് അവരുമായുള്ള ബന്ധത്തിന്റെ ഒരു മാര്‍ഗ്ഗമായാണ് നാം അവരോട് നേരിട്ട് ചോദിക്കലുമെന്ന് ഗസ്സാലി വിശദീകരിക്കുന്നു. അമ്പിയാക്കള്‍ അല്ലാഹുവിന്റെയും അടിമകളുടെയും ഇടയില്‍ അല്ലെങ്കിലും മധ്യവര്‍ത്തി തന്നെയല്ലേ.
നബിതങ്ങളോട് ബന്ധമുണ്ടാവാനുള്ള മാര്‍ഗ്ഗമാണ് നബിതങ്ങളുടെ മേല്‍ സ്വലാത്ത്, നബിയുടെ ഖബര്‍ സിയാറത്ത്, ബാങ്കിന് ഇജാസത്ത്, നബിക്ക് വേണ്ടി പ്രാര്‍ത്ഥന തുടങ്ങി സ്‌നേഹപ്രകടനങ്ങള്‍. എല്ലാം ആ ബന്ധത്തിന് കാരണമാണെന്ന് ഗസ്സാലി ഇമാം പറയുന്നു. ഇപ്രകാരം മഹാന്മാരോടു സിയാറത്തിലൂടെയും അനുസ്മരണങ്ങളിലൂടെയും നമുക്ക് അതുണ്ടാകും. അമ്പിയാക്കളുടെയും മഹാന്‍മാരുടെയും ആത്മാക്കളോട് ആവശ്യങ്ങള്‍ വീട്ടിത്തരാന്‍ പറയല്‍, മഗ്ഫിറത്തിനെ ചോദിക്കല്‍ തുടങ്ങിയവകൊണ്ട് ഉദ്ദേശിക്കുന്നത് അവരോടുള്ള നമ്മുടെ ഈ ബന്ധമാണ്. അങ്ങനെ ഈ ബന്ധത്തിലൂടെ ശഫാഅത്ത് കിട്ടി കാര്യങ്ങള്‍ വീടിക്കിട്ടും. അപ്പോള്‍ മഹാന്മാരുടെ ഖബ്ര്‍ സിയാറത്തും അവരെക്കുറിച്ചുള്ള നല്ല സംസാരങ്ങളും ആവലാതികള്‍ പറയലും കുഴപ്പമില്ലാത്ത
കാര്യമായി മനസ്സിലാക്കാം.
തൗഹീദിന്റെ പരിപൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍കൊണ്ട് അല്ലാഹുവിന്റെ ഹള്‌റത്തുമായി രൂഢമായ ബന്ധമുള്ളവര്‍ക്ക് ആ പ്രകാശം കിട്ടാന്‍ മറ്റൊരാളുടെ മദ്യവര്‍ത്തി ആവശ്യമില്ലെന്നും
ഇമാം ഗസ്സാലി പറയുന്നുണ്ട്.
ഈ നിലക്ക് മഹാന്മാര്‍ നമ്മുടെയും അല്ലാഹുവിന്റെയും ഇടയില്‍ നില്‍ക്കുന്നവരായതുകൊണ്ട് അവരും നമ്മുടെ സഹായികളാവുമല്ലോ. അതാണ് സൂറത്ത് മാഇദയുടെ 55-ാം വചനത്തിന്
ഇമാം റാസി ‘മുഅ്മിനുകള്‍ നിങ്ങളുടെ വലിയ്യ്’ എന്ന പ്രയോഗത്തിന് സഹായി എന്നര്‍ത്ഥം കൊടുത്തത്.
ചുരുക്കത്തില്‍, പ്രാര്‍ത്ഥനാവേളകളിലും മറ്റും ഇസ്തിഗാസ ചെയ്യലോ ചെയ്യിപ്പിക്കലോ
ശറഇന്റെ അടിസ്ഥാനത്തില്‍ യാതൊരു കുഴപ്പവുമില്ലെന്ന്
മനസ്സിലാക്കാവുന്നതാണ്.

ഇസ്തിഗാസയും മരണപ്പെട്ടവരും
അഹ്‌ലുസ്സുന്നത്ത് വിശ്വസിക്കുന്ന തവസ്സിലിനും ഇസ്തിഗാസക്കും മരണപ്പെട്ടവരുടെ കഴിവും അവര്‍ നമ്മെ അറിയലും ഒന്നും തന്നെ ആവശ്യമില്ലെന്നും ഒരു വ്യക്തിക്ക് അല്ലാഹുവിന്റെ അടുക്കല്‍ ഉന്നതസ്ഥാനം ഉണ്ടാവുകയും ആ വ്യക്തിയുമായി നാം അടുക്കുമ്പോള്‍ നമുക്ക് അല്ലാഹു കാര്യങ്ങള്‍ സാധിപ്പിച്ച് തരുകയാണെന്നും നാം മനസ്സിലാക്കി. ഇമാം ഗസ്സാലി(റ)യെ പോലോത്ത മഹാപണ്ഡിതര്‍ ഇത് വ്യക്തമാക്കിയതുമാണ്. മഹാന്മാരുടെ മഖ്ബറകള്‍ സന്ദര്‍ശിക്കുന്നതും നേര്‍ച്ചകളും ഉറൂസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കുന്നതും ഈ മഹാന്മാരുമായി നമുക്ക് ബന്ധമുണ്ടാകുവാന്‍ വേണ്ടിയാണ്. അതുകൊണ്ടുതന്നെ പ്രസ്തുത കാര്യങ്ങളില്‍ ശിര്‍ക്കും കുഫ്‌റും ആരോപിക്കുന്നത് കാര്യബോധത്തിന്റെ കുറവുമൂലമാണെന്ന് മനസ്സിലാക്കാവുന്നതാണ്.
നമ്മുടെ സാധാരണ ജീവിതത്തില്‍ ഇതിന് ധാരാളം ഉദാഹരണം കാണാന്‍ കഴിയും. നമ്മുടെ നാടുകളിലോ മറ്റോ ഉള്ള സമ്പന്നരുടെ വേണ്ടപ്പെട്ടവര്‍ (ഉദാ:- പിതാവ്) അസുഖമായി കിടക്കുമ്പോള്‍, അല്ലെങ്കില്‍ അവര്‍ മരണപ്പെടുമ്പോള്‍ നാം അവരുടെ വീടുകളില്‍ പോവുകയും ആ ബന്ധുവിനെ സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട്. പലപ്പോഴും ഈ സന്ദര്‍ശനം കൊണ്ട് നാം ഉദ്ദേശിക്കാറ് ആ മുതലാളിയില്‍നിന്ന് വല്ല ഗുണവും ആയിരിക്കും. ഈ ഗുണം കിട്ടാന്‍ നാം നേരിട്ട് ചോദിക്കാതെ അദ്ദേഹം ഇഷ്ടപ്പെടുന്ന തന്റെ പിതാവിനെ രോഗസമയത്തോ മരണസമയത്തോ സന്ദര്‍ശിക്കുകവഴി നമ്മുടെ യഥാര്‍ത്ഥ ഉദ്ദേശം നിറവേറ്റപ്പെടുന്നു. ഇവിടെ ആ പിതാവ് നാം ചെന്നതോ നമ്മുടെ കാര്യമോ അറിയണമെന്ന് പോലുമില്ല. എന്നാലും അദ്ദേഹത്തെ സന്ദര്‍ശിച്ചതുകൊണ്ടാണ് തന്റെ മകനാവുന്ന മുതലാളിയില്‍നിന്ന് നമ്മുടെ കാര്യം കിട്ടിയത്. ഇവിടെ നമുക്ക് ആ പിതാവുമായി യഥാര്‍ത്ഥ സ്‌നേഹമുണ്ടോ എന്ന് മകന്‍ അറിയാത്തതുകൊണ്ട് ഒരുപക്ഷെ നമുക്ക് പിതാവിനെ യഥാര്‍ത്ഥത്തില്‍ ഇഷ്ടമില്ലെങ്കിലും മകനില്‍നിന്ന് കാര്യങ്ങള്‍ ഇതുമൂലം നേടിയെടുക്കാം.
എന്നാല്‍, അല്ലാഹു ഇഷ്ടപ്പെടുന്ന തന്റെ ഒരു അടിമയുമായി നമുക്ക് യഥാര്‍ത്ഥ സ്‌നേഹമില്ലാതെ അദ്ദേഹത്തിന്റെ ഖബര്‍ സന്ദര്‍ശിക്കല്‍ കൊണ്ടോ ആണ്ട് സംഘടിപ്പിക്കല്‍ കൊണ്ടോ അല്ലാഹുവില്‍നിന്നുള്ള ഗുണം ലഭിക്കാതെയും ഇരിക്കാം. കാരണം, നമ്മുടെ മനസ്സിന്റെ യഥാര്‍ത്ഥ അവസ്ഥ അല്ലാഹുവിന് അറിയുമല്ലോ. മുതലാളിക്ക് നമ്മുടെ യഥാര്‍ത്ഥ മനസ്സ് വായിക്കാന്‍ കഴിയില്ല. അഥവാ, മുതലാളിയെ പറ്റിച്ചത് പോലെ അല്ലാഹുവിനെ പറ്റിക്കാന്‍ കഴിയുകയുമില്ല. അതുകൊണ്ട് മഹാന്‍മാരെ തവസ്സുലാക്കുമ്പോള്‍ യഥാര്‍ത്ഥ സ്‌നേഹവും ബന്ധവും അനിവാര്യമാണ്.
കാര്യങ്ങള്‍ ഇപ്രകാരമാണെങ്കിലും സുന്നത്ത് ജമാഅത്തിന്റെ മറുകക്ഷികള്‍ ഈ വിഷയത്തെ മരണപ്പെട്ടവരുടെ കഴിവുകളിലേക്കും അവരുടെ അറിവിലേക്കും മാറ്റി ഒരാള്‍ മരണപ്പെട്ടാല്‍ പിന്നെ അദ്ദേഹത്തിന് ഈ ലോകവുമായി യാതൊരു ബന്ധവുമില്ലാത്തത് കൊണ്ട് അവരെ സന്ദര്‍ശിക്കലും സഹായങ്ങള്‍ പ്രതീക്ഷിക്കലും ശിര്‍ക്കിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. അവര്‍ക്ക് കഴിവ് ഉണ്ടാകട്ടെ ഇല്ലാതിരിക്കട്ടെ, അറിയട്ടെ അറിയാതിരിക്കട്ടെ, നാം ചെയ്യുന്ന ഇസ്തിഗാസക്ക് യാതൊരു കുഴപ്പവുമില്ലെന്ന് നാം മനസ്സിലാക്കി.
നമ്മുടെ മറുകക്ഷികള്‍ ഇതിനുവേണ്ടി മരണപ്പെട്ടവരുടെ ജീവിതം ചര്‍ച്ച ചെയ്തപ്പോള്‍ പ്രബലമായ പലഹദീസുകളില്‍ വന്ന പല കാര്യത്തെയും ബുദ്ധിപരമായി യോജിക്കാത്തതുകൊണ്ട് അവര്‍ തള്ളുകയുണ്ടായി. ഈ സമയത്ത് നമ്മുടെ പണ്ഡിതര്‍ അവരുടെ തെറ്റായ വാദത്തെ എതിര്‍ക്കാന്‍ മരണപ്പെട്ടവരുടെ ജീവിതം ചര്‍ച്ച ചെയ്യുകയും അവരുടെ വാദങ്ങളെ ഖണ്ഡിക്കുകയും ചെയ്തു. നമ്മുടെ പണ്ഡിതരുടെ വിശദീകരണ പ്രകാരം മരണപ്പെട്ടവര്‍ക്കും ചിലതൊക്കെ നമുക്ക് ചെയ്ത് തരാന്‍ നേരിട്ട് കഴിയുമെന്നതിനാല്‍ ജീവിച്ചിരിക്കുന്നവരുമായി നാം ബന്ധപ്പെടുംപോലെ, സഹായങ്ങള്‍ ആവശ്യപ്പെടുന്നതുപോലെ മരണപ്പെട്ടവരുമായി നമുക്ക് അതിന് കഴിയുമെന്ന് നമ്മുടെ പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്. ഇതില്‍നിന്ന് ഈ പണ്ഡിതരുടെ അഭിപ്രായങ്ങള്‍ നാം മുമ്പ് വിശദീകരിച്ച കാര്യങ്ങളോട് എതിരാവുന്നില്ലെന്ന് നാം പ്രത്യേകം മനസ്സിലാക്കണം.
അതുപോലെ നമ്മുടെ വേണ്ടപ്പെട്ടവര്‍ മരണപ്പെട്ടാല്‍ നാം അവര്‍ക്കുവേണ്ടി പലതും ചെയ്യാറുണ്ട്. ദിക്ര്‍ ചൊല്ലുക, മൂന്നും നാല്‍പതും ആണ്ടും നടത്തുക, മൗലിദുകളും ഖുര്‍ആന്‍ പാരായണവും ചെയ്യുക, സദ്യയും സ്വദഖയും കൊടുക്കുക തുടങ്ങി പലതും. ഈ കാര്യങ്ങളുടെ ചര്‍ച്ചകള്‍ക്കും ഇസ്തിഗാസയുമായി യാതൊരു ബന്ധവുമില്ല. പല ബിദഈക്കാരുടെയും തവസ്സുല്‍ ചര്‍ച്ചകളില്‍ കൂടുതലും സ്പര്‍ശിക്കാറ് മുകളില്‍ പറഞ്ഞ വിഷയങ്ങളാണ്. ഇസ്തിഗാസ-തവസ്സുലിന്റെ ചര്‍ച്ചയുടെ മടക്കം മനസ്സിലാക്കാത്തവരാണ് ഇവരെന്ന് ഇതില്‍നിന്നും നമുക്ക് ഗ്രഹിക്കാം.
മരണ ശേഷം ജീവിതമുണ്ടെന്നതില്‍ മുസ്‌ലിം ലോകത്താര്‍ക്കും അഭിപ്രായവ്യത്യാസമില്ല. പ്രവാചകന്മാരുടെ പ്രബോധന ലക്ഷ്യം തന്നെ ആ ജീവിതവിജയത്തിനു വേണ്ടിയായിരുന്നു. അവിടെ എന്ത് സംഭവിക്കുന്നു എന്ന് നമ്മുടെ കേവല ബുദ്ധികൊണ്ട് മനസ്സിലാക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അല്ലാഹു നേരിട്ട് ആ ജീവിതം മനസ്സിലാക്കി തരാന്‍ പ്രവാചകന്മാരെ നിയോഗിച്ചത്. ഇതില്‍നിന്ന് മരണശേഷം നാം എന്താവുമെന്ന ചര്‍ച്ചയില്‍ ബുദ്ധിപരമായ സമര്‍ത്ഥനത്തിനപ്പുറം ഒരു മുസ്‌ലിം എന്ന നിലക്ക് ഖുര്‍ആനും ഹദീസും എന്തു പറയുന്നു, അവകളെ വ്യാഖ്യാനിച്ച മഹാപണ്ഡിതര്‍ എന്ത് മനസ്സിലാക്കുന്ന എന്നടിസ്ഥാനത്തിലാവണം. അഥവാ സ്വഹീഹായ ഹദീസുകളില്‍ വന്ന കാര്യങ്ങളോട് പരലോക വിഷയത്തില്‍ ബുദ്ധിപരമായ പിന്തുണ എതിരായതിന്റെ പേരില്‍ അവകളെ അംഗീകരിക്കാതിരിക്കല്‍ മുസ്‌ലിമിന് യോജിച്ചതല്ല. ഇവിടെ പല കക്ഷികള്‍ക്കും പിഴവ് സംഭവിച്ചത് ഇതിലാണ്.
ചുരുക്കത്തില്‍, ഇസ്തിഗാസ ചര്‍ച്ചകളില്‍ മരണപ്പെട്ടവരുമായി ബന്ധിക്കുന്ന കാര്യത്തിന്റെ ബന്ധം മുകളില്‍ പറഞ്ഞ പ്രകാരമായതുകൊണ്ടും മരണപ്പെട്ടവരുടെ കഴിവുകളും മറ്റും പുതിയ മറ്റൊരു വിഷയമായതുകൊണ്ടും നാം അതിനെ ഈ ചര്‍ച്ചയില്‍നിന്ന് ഒഴിവാക്കുന്നു.
ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അവകളുടെ വ്യാഖ്യാനങ്ങളുടെയും വെളിച്ചത്തില്‍ പ്രസ്തുത വിഷയം നമുക്ക് മറ്റൊരവസരത്തില്‍ വിശദമായി ഗ്രഹിക്കാം. അല്ലാഹു തൗഫീഖ് നല്‍കട്ടെ.
ഇസ്തിഗാസ വിരോധികള്‍ നമ്മെ എതിര്‍ക്കാന്‍ വേണ്ടി ഹിജ്‌റ 1194 റബീഉല്‍ അവ്വലില്‍ മദീനയില്‍ മരണപ്പെട്ട ശാഫിഈ മദ്ഹബിലെ പണ്ഡിതനായ മുഹമ്മദ്ബ്‌നു സുലൈമാന്‍ എന്ന ഇമാം കുര്‍ദിയില്‍നിന്ന് ബിഗ്‌യത്തുല്‍ മുസ്തര്‍ഷിദീന്‍ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ച ഒരു ഇബാറത്ത് പറയാറുണ്ട്. ഇമാം കുര്‍ദിയോട് തവസ്സുല്‍ സംബന്ധമായ ഒരു ചോദ്യത്തിന് അദ്ദേഹം കൊടുത്ത മറുപടിയില്‍ ‘വഇന്‍ കാന ഫിഅ്‌ലുഹു ഖബീഹന്‍’ എന്നൊരു പരാമര്‍ശമുള്ളതായി ബിഗ്‌യ 297-ലുണ്ട്. ഈ വാചകം കണ്ട് ചില സുഹൃത്തുക്കള്‍ തെറ്റിദ്ധരിക്കുകയും മറ്റുചിലര്‍ ഇസ്തിഗാസയെ എതിര്‍ക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാറുണ്ട്. ഈ വാചകത്തെ അവര്‍ ഇപ്രകാരം വ്യാഖ്യാനിക്കും: ഇസ്തിഗാസ പ്രവര്‍ത്തിക്കല്‍ ഖബീഹ് (മോശം) ആണെന്ന് ബിഗ്‌യയില്‍ തന്നെ ഉണ്ട്. ഇബാറത്തുകളുടെ മുമ്പും പിമ്പും നോക്കാതെ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് കാര്യങ്ങളെ മനസ്സിലാക്കുമ്പോഴുണ്ടാകുന്ന അപകടത്തിന്റെ ഒരു ഉദാഹരണമായി നമുക്ക് ഇതിനെ മനസ്സിലാക്കാം.
തവസ്സുല്‍ സംബന്ധമായ ബിഗ്‌യയുടെ നിലപാട് നാം മുമ്പ് വിശദീകരിച്ചിട്ടുണ്ട്. സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളോട് പരിപൂര്‍ണമായി പിന്തുണ നല്‍കുന്ന പരാമര്‍ശം വളരെ വ്യക്തമായി ബിഗ്‌യ 297-ല്‍ നിന്ന് നാം മനസ്സിലാക്കി. ഇനി അതേ ഗ്രന്ഥത്തില്‍ തന്നെ അതിനെ എതിര്‍ക്കുന്ന വചനങ്ങള്‍ കണ്ടുപിടിക്കുന്നവരുടെ ബുദ്ധി ശക്തി അപാരം തന്നെ. നമുക്ക് പ്രസ്തുത വിഷയത്തിന്റെ യഥാര്‍ത്ഥ വിശദീകരണത്തിലേക്ക് ഒന്ന് ആലോചിക്കാം.
ബിഗ്‌യ 297-ല്‍ തവസ്സുലിനെ അംഗീകരിക്കുകയും ശറഇല്‍ മുബാഹായ കാര്യമായി എണ്ണുകയും ചെയ്തശേഷം പ്രസ്തുത ആശയത്തിന് തഅയീദ എന്നോണം കുര്‍ദിയുടെ ഒരു നഖ്‌ലും ഉദ്ധരിക്കുന്നുണ്ട്. അതില്‍ ബിഗ്‌യ പറയുന്നത് കുര്‍ദിയും തവസ്സുലിനെ അംഗീകരിക്കുന്നു എന്ന് മാത്രമല്ല അത് ത്വലബുള്ള (സുന്നത്തുള്ള) ഒരു കര്‍മ്മമാണെന്ന് ഇജ്മാഉമുണ്ടെന്നാണ്. എന്നിട്ട് കുര്‍ദിയില്‍ നിന്ന് ബിഗ്‌യ ഉദ്ധരിക്കുന്നു. അപ്പോള്‍ അടിമയുടെയും അല്ലാഹുവിന്റെയും ഇടയില്‍ വാസ്വിത്വത്തുകളെ ആക്കി അല്ലാഹുവിനോട് ദുആ ചെയ്യും പ്രകാരം ആ വസാഇത്വികളോട് ദുആ ചെയ്യുകയും അല്ലാഹുവിനെ കൂടാതെ കാര്യങ്ങളില്‍ ഈ വാസ്വിഇത്വികള്‍ക്ക് തക്‌സീര്‍ ഉണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നത് കുഫ്‌റാണ്. എന്നാല്‍ ഈ വാസ്വിത്വാത്തുകളുടെ ഉദ്ദേശ്യം അവരെക്കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കലാണെങ്കില്‍ (അല്ലാഹു തന്നെയാണ് നാഫിഉും ളാറും എന്ന വിശ്വാസത്തോടെ) അത് കുഫ്‌റല്ല എന്നാണ് വ്യക്തമാവുന്നത്. അവരുടെ ഈ പ്രവൃത്തി കബീഅ് ആണെങ്കിലും.
ബിഗ്‌യയുടെ ഈ ഉദ്ധരണി ചിലയാളുകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ട്. കാരണം, വസ്വീത്വത്ത്കളെ ആക്കുക എന്ന തവസ്സുലിനെ കുറിച്ച് ഖബീഅ് ആണെന്നാണല്ലോ അദ്ദേഹം പറഞ്ഞത്. ഇത് തവസ്സുല്‍ വാദികള്‍ക്ക് എതിരാണെന്നാണ് ചിലയാളുകള്‍ ഈ ഉദ്ധരണിയില്‍നിന്ന് മനസ്സിലാക്കിയത്.
തവസ്സുലിന്റെ ഏതെങ്കിലും ഒരു ഇനത്തെ സമ്മതിക്കുന്ന ഏതൊരാളും ഈ ഇബാറത്ത് തവസ്സുലിനെതിരാണെന്ന് പറയുകയില്ല. കാരണം, ഏതെങ്കിലും ഒരു ഇനം തവസ്സുലിനെയും അംഗീകരിക്കാത്ത ഒരു മുസ്‌ലിമും ഇല്ല. അവരുടെ വാദപ്രകാരം കുര്‍ദിയും ബിഗ്‌യയും മൊത്തം തവസ്സുലെന്ന പ്രവര്‍ത്തനത്തെയാണ് ഖബീഅ് ആക്കിയത്. അതുകൊണ്ട് ഈ ഇബാറത്തിന് പ്രഥമദൃഷ്ട്യാ കിട്ടുന്ന അര്‍ത്ഥം പറയാവതല്ല എന്ന് മനസ്സിലായി. നമുക്ക് ഈ സംശയത്തിന് രണ്ടു വിധത്തില്‍ മറുപടി പറയാം.
1) അമ്പിയാക്കളെ കൊണ്ടും ഔലിയാഇനെ കൊണ്ടും തവസ്സുല്‍ അനുവദനീയമാണെന്നും ഹദീസിന്റെ പിന്‍ബലങ്ങളുണ്ടെന്നും എല്ലാം പറഞ്ഞ ശേഷം അതിന്റെ മുഖാബില ആണ് ‘അമ്മാ ജഹലുല്‍’ കൊണ്ട് ഉദ്ധേശിക്കുന്നതെന്ന് ആര്‍ക്കും ബോധ്യപ്പെടും. അഥവാ, ഇതിലൂടെ പറയുന്നത് തവസ്സുലെന്ന അനുവനദീയമായ കാര്യത്തെക്കുറിച്ചല്ല മറിച്ച് അടിമകള്‍ ചിലപ്പോള്‍ കാര്യങ്ങള്‍ സാധിപ്പിക്കാന്‍ വേണ്ടി അനുവദനീയ മാര്‍ഗമല്ലാത്ത ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ട്. (ഉദാഹരണം: ജ്യോത്സന്മാരെ സമീപിക്കുക, കരിക്ക് പോലോത്തതില്‍ കള്ളിയും ആണിയും ഇട്ട് ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.) ഇതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതില്‍ കുഫ്ര്‍ വരുന്ന രൂപവും വരാത്ത രൂപവും വിശദീകരിച്ചതാണ് ഇവിടെ. കുഫ്ര്‍ വരാത്ത രൂപത്തിലും അത്തരം പ്രവര്‍ത്തനങ്ങള്‍ ഖബീഅ് ആണെന്നാണ് കുര്‍ദിയെ ഉദ്ധരിച്ച് ബിഗ്‌യ പറഞ്ഞത്. ഇതാണ് ഒരു മറുപടി.
രണ്ടാമത്തെ മറുപടി: ബിഗ്‌യ ചെയ്തത് കുര്‍ദിയിലുള്ളതിനെ ഉദ്ധരിക്കുകയാണല്ലോ. എന്താണ് കുര്‍ദിയിലുള്ളതെന്ന് നമുക്ക് നോക്കാം. കുറെ ചോദ്യങ്ങളും അവക്കുള്ള മറുപടികളും പറയുന്നതിന്റെ ഇടയില്‍ ഉള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഈ കാര്യം പ്രതിപാദിക്കുന്നത്. കുര്‍ദി പേജ് 256-ല്‍ ഇങ്ങനെ ഒരു ചോദ്യമുണ്ട്: അല്ലാഹുവിന്റെയും അടിമയുടെയും ഇടയില്‍ മധ്യവര്‍ത്തികളെ ആക്കി അവനോട് ചോദിക്കുകയും തവക്കലാക്കുകയും കുഫ്‌റാണ് എന്ന ചില പണ്ഡിതന്മാരുടെ അഭിപ്രായത്തെ കുറിച്ച് എന്തു പറയുന്നു? അതിന്റെ മറുപടിയായി പേജ് 259-ല്‍ കുര്‍ദി പറയുന്നു: അല്ലാഹുവിന്റെയും അടിമയുടെയും ഇടയില്‍ മധ്യവര്‍ത്തി ആക്കി അല്ലാഹുവിനോടു ദുആ ചെയ്യുംപോലെ അവരോട് ദുആ ചെയ്യലും അല്ലാഹുവിനെ കൂടാതെ അവര്‍ക്ക് ഫലം ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കലും കുഫ്‌റാണ്. എന്നാല്‍, അല്ലാഹുവാണ് യഥാര്‍ത്ഥ നാഫിഉം ളാറും എന്ന നിലക്ക് മധ്യവര്‍ത്തികളും ആക്കല്‍ കുഫ്‌റല്ലെന്ന കാര്യം വളരെ വ്യക്തമാണ്. എന്നതിന് ശേഷം ‘വഇന്‍ കാന ഹാദല്‍ലഫ്‌ളു ലബീഹന്‍ യതബാദറു മിന്‍ഹുല്‍കുഫ്‌റ്’ എന്ന ഒരു വാചകമുണ്ട്.
ഇതിലെ ‘വഇന്‍ കാന ഹാദല്‍ ലഫ്‌ളു’ എന്നതിന്റെ ആശയം കൊണ്ടുള്ള നഖ്ല്‍ ആണ് ബിഗ്‌യയിലുള്ളത്. എന്താണ് കുര്‍ദി ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് നോക്കാം. ‘ജഹലല്‍ വസാഇതു’ എന്നതിലെ ‘വസ്വാഇത്’ ജഹലിന്റെ ഒന്നാം മഫ്ഊല്‍ ആണെങ്കില്‍ ഇലാഹ് മുസ്തഹാസ് പോലോത്ത ഒരു രണ്ടാം മഫ്ഊലിനെ സങ്കല്‍പ്പിക്കേണ്ടി വരും. അപ്പോള്‍ അര്‍ത്ഥം ഇങ്ങനെയാവും: വസാഇതിനെ ഇലാഹ് ആക്കി. അപ്പോള്‍ ആ പ്രയോഗം കുഫ്‌റ് ആവുമല്ലോ. അതാണ് ‘യതബാദറു മിന്‍ഹുല്‍ കുഫ്‌റ്’ എന്ന് പറഞ്ഞത്. അഥവാ ഹാദല്‍ ലഫ്‌ളു എന്ന് ഖുര്‍ദി പറഞ്ഞതും ‘വഇന്‍ കാന ഫിഅ്‌ലുഹു’ എന്ന് ബിഗ്‌യ പറഞ്ഞതും ആ ഉലമാഇന്റെ ഈ പ്രയോഗത്തെ കുറിച്ചാണ്. അഥവാ ‘ജഹല’നെ പ്രയോഗിച്ച് ഒരു മഫ്ഊല്‍ കളഞ്ഞാല്‍ അതിനെ സങ്കല്‍പ്പിക്കേണ്ടി വരും. അപ്പോള്‍ കുഫ്‌റ് വരാന്‍ സാധ്യതയുള്ള അര്‍ത്ഥമായിരിക്കും നാം വെക്കുക.  അഥവാ തവസ്സുലിനെ കുറിച്ചല്ല മറിച്ച് ഒറു പ്രയോഗത്തെ കുറിച്ചാണ് ഈ ഇബാറത്തില്‍ പ്രതിപാദിക്കുന്നത് എന്നര്‍ത്ഥം.
ഒന്നാം മഫഊലിനെ കളഞ്ഞു വസാഇതിനെ രണ്ടാം മഫ്ഊല്‍ ആക്കിയാല്‍ വസ്തുക്കളെ/വ്യക്തികളെ വസ്വീതയാക്കുക എന്നര്‍ത്ഥം കൊടുത്താല്‍ കുഫ്ര്‍ അല്ലെങ്കിലും ഇബാറത്തിന്റെ ളാഹിര്‍ രണ്ടാം മഫ്ഊലിനെ കളഞ്ഞു എന്ന് വെക്കലായതുകൊണ്ടാണ് ‘ഹാദല്‍ ലഫ്‌ള് ഖബീഹ്’ എന്ന് പറഞ്ഞത്.
ചുരുക്കത്തില്‍ അഹ്‌ലുസുന്ന വിശ്വസിക്കുന്ന, സമര്‍ത്ഥിക്കുന്ന ഇസ്തിഗാസ ഇസ്‌ലാമികമല്ലെന്ന് സമര്‍ത്ഥിക്കാന്‍ മതബോധമുള്ള ഒരാള്‍ക്കും കഴിയില്ല. ഇവിടെ ജീവിച്ച് മരിച്ചുപോയ അനവധി മഹാന്മാര്‍ ഇവകളെ പ്രസംഗങ്ങളില്‍ ഒതുക്കുക മാത്രമല്ല ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടന്നിരുന്നതായി നമുക്ക് അറിയാന്‍ സാധിക്കും.
പ്രിയപ്പെട്ട മുസ്‌ലിം സമൂഹമേ, ഉണരുക. നമ്മുടെ ഇടയിലെ ചില ബിദഈ ചിന്താഗതിക്കാര്‍ തെറ്റിദ്ധരിപ്പിക്കും വിധം പ്രചാരണങ്ങളും പ്രഭാഷണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. അവരുടെ കെണിവലയില്‍ പെടാതെ അല്ലാഹുവിനെയും അവന്‍ ഇഷ്ടപ്പെട്ടതിനെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത് ജീവിത ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിന് തയ്യാറാവുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter