ആദം നബി (അ) ചരിത്രം

ആദിമ മനുഷ്യനും മനുഷ്യലോകത്തിന്റെ പിതാവുമാണ് മഹാനായ ആദം നബി(അ). പ്രപഞ്ചനാഥന്‍ ഇസ്‌ലാമിക പ്രബോധനം ലക്ഷ്യമാക്കി നിയോഗിച്ച പ്രവാചകരിലെ ആദ്യത്തെ പ്രവാചകനുമാണ് ആദം നബി(അ). രണ്ടാമത്തെ മനുഷ്യനും ആദ്യ സ്ത്രീയുമായ ഹവ്വാ(റ) ആദം (അ)മിന്റെ വാരിയെല്ലിനാല്‍ സൃഷ്ടിക്കപ്പെടുകയും പിന്നീട് ഭാര്യയായിത്തീരുകയും ചെയ്തവരാണ്.
ലോകത്തുള്ള എല്ലാ നിര്‍ജീവ വസ്തുക്കളെയും, ജീവനുള്ളവയെയും സൃഷ്ടിച്ചത് പോലെ മനുഷ്യന്‍ എന്ന നാമത്തില്‍ അറിയപ്പെടുന്ന ഒരു സമൂഹത്തെ അല്ലാഹു ഈ ലോകത്തേക്ക് അയക്കാന്‍ തീരുമാനിച്ചു. തന്മൂലം അല്ലാഹു തന്റെ ആദ്യ സൃഷ്ടികളായ മലക്കുകളോട് പറഞ്ഞു. ഞാന്‍ ലോകത്ത് ഖലീഫയായി മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം..(ഖലീഫ എന്നാല്‍ പ്രതിനിധി എന്നര്‍ഥം) പ്രതികൂലമായ പ്രതികരണമാണ് മലക്കുകളില്‍ നിന്നും അല്ലാഹുവിന് ലഭിച്ചത്. കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ നിയോഗിക്കുന്നുവോ? ഞങ്ങളാണെങ്കില്‍ സദാ നിന്നെ സ്തുതിക്കുന്നതിനോടൊപ്പം നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. ഇതായിരുന്നു മലക്കുകളുടെ മറുപടി. ഈ അഭിപ്രായം മലക്കുകള്‍ അല്ലാഹുവിന്റെ സമക്ഷം സമര്‍പ്പിച്ചപ്പോള്‍ അല്ലാഹു അവരോട് ഇപ്രകാരം പറഞ്ഞു. നിങ്ങള്‍ക്ക് അറിയാത്തത് ഞാന്‍ അറിയുന്നു. പിന്നീട് മലക്കുകള്‍ ഒന്നും പറഞ്ഞില്ല.
ശേഷം അല്ലാഹു ആദം നബി (അ) മിന് രൂപവും ജീവനും നല്‍കുകയും പിന്നീട് ലോകത്തുള്ള സകല വസ്തുക്കളുടെ പേരുകളും അവയെ കുറിച്ചുള്ള ഏകദേശ വിവരങ്ങളും അല്ലാഹു ആദം നബി(അ)മിന് പഠിപ്പിച്ച് കൊടുക്കുകയും ചെയ്തു. ശേഷം മലക്കുകളോട് ആ വസ്തുക്കളെ കാണിച്ച് കൊടുക്കുകയും ഇപ്രകാരം ചോദിക്കുകയും ചെയ്തു. നിങ്ങള്‍ ന്യായവാദികളാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എന്നോട് പറയുക. അവയെ കുറിച്ച് യാതൊരു അറിവുമില്ലാത്ത മലക്കുകള്‍ റബ്ബിനോട് പറഞ്ഞു. നിന്റെ പരിശുദ്ധിയെ ഞങ്ങള്‍ വാഴ്ത്തുന്നു. നീ ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുള്ളതല്ലാതെ മറ്റൊരു അറിവും ഞങ്ങള്‍ക്കില്ല. നിശ്ചയമായും സര്‍വജ്ഞനും യുക്തിയുക്തം പ്രവര്‍ത്തിക്കുന്നവനും നീ മാത്രമാകുന്നു.
പിന്നീട് ആദം നബി(അ) മിനെ വിളിച്ച് കൊണ്ട് അല്ലാഹു പറഞ്ഞു: ആദമേ, അവയുടെ നാമങ്ങള്‍ നിങ്ങള്‍ അവര്‍ക്ക് അറിയിച്ച് കൊടുക്കുക, അങ്ങനെ ആദം നബി(അ) അവയുടെ നാമങ്ങള്‍ അവര്‍ക്കറിയിച്ച് കൊടുത്തപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: ആകാശഭൂമികളിലുള്ള പരോക്ഷ കാര്യങ്ങളെല്ലാം എനിക്കറിയാമെന്നും നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതുമൊക്കെ ഞാനറിയുമെന്നും നിങ്ങളോട് പറഞ്ഞിരുന്നില്ലയോ?
പിന്നീട് അല്ലാഹു എല്ലാ മലക്കുകളോടും ആദം നബി(അ)മിന് സാഷ്ടാംഗം നമിക്കാന്‍ കല്‍പിച്ചു. എല്ലാ മലക്കുകളും ആദം നബി(അ)മിന് സാഷ്ടാംഗം ചെയ്തു. പക്ഷെ ഇബ്‌ലീസിന്റെ അഹങ്കാരം അവനെ അതില്‍ നിന്നും വിലങ്ങുകയും ചെയ്തു. ജനനം കൊണ്ടോ രൂപം കൊണ്ടോ അല്ല മഹത്വം സ്വീകരിക്കുന്നത് എന്നതാണ് ആദം നബി(അ)യുടെയും ഇബ്‌ലീസിന്റെയും ഇടയിലുണ്ടായ സംഭവം പറഞ്ഞ് തരുന്നത്. മണ്ണിനേക്കാള്‍ ഉത്തമമാണ് തീ എന്ന് വാദിച്ച് ആദം നബി(അ)മിന് സുജൂദ് നിര്‍വഹിക്കാത്ത ഇബ്‌ലീസിന്റെ അവസ്ഥ വളരെ ദുര്‍ബലമാണ്. വളരെ നല്ലവനായിരുന്നു ഇബ്‌ലീസ്. അനുസരണക്കേട് കാണിച്ചത് കൊണ്ട് ചീത്ത ആളുകളുടെ നേതാവായി. തീ കൊണ്ട് സൃഷ്ടിക്കപ്പെട്ട ഞാന്‍ മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെട്ട ആദം നബി(അ)മിന് സുജൂദ് ചെയ്യുകയോ? എന്ന് ചോദിച്ച് അഹങ്കരിക്കുകയാണ് ഇബ്‌ലീസ് ചെയ്തത്. ഇതിന്റെ ഭവിഷ്യത്ത് ഇപ്പോഴും ഇബ്‌ലീസ് അനുഭവിച്ച് കൊണ്ടിരിക്കുന്നു.
മലക്കുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് മനുഷ്യനെ സൃഷ്ടിച്ചത്. മലക്കുകള്‍ സദാ അല്ലാഹുവിന്റെ കല്‍പനകള്‍ അംഗീകരിക്കുന്നവരും അനുസരിക്കുന്നവരുമാണ്. ഭക്ഷണമോ മലമൂത്ര വിസര്‍ജ്ജനമോ ഉറക്കമോ ക്ഷീണമോ മറവിയോ അവര്‍ക്കില്ല. വികാരമോ സന്താനോല്‍പാദനമോ മലക്കുകളുടെ വിശേഷണങ്ങളില്‍പ്പെട്ടതല്ല. അല്ലാഹുവിന്റെ തിരുമുന്നില്‍ അനുസരണ മാത്രമേ അവര്‍ക്കറിയൂ. അല്ലാഹുവിന്റെ കല്‍പനകളെ യഥാവിധി അനുസരിക്കാനും അവന് വഴിപ്പെടാനും മാത്രമേ മലക്കുകള്‍ക്ക് കഴിയൂ.അല്ലാഹുവിന്റെ കല്‍പനകളെ ധിക്കരിക്കുന്ന പ്രവണത അവരിലില്ല. എന്നാല്‍ ഇതിനെല്ലാം എതിരായിട്ടാണ് മനുഷ്യവര്‍ഗത്തെ അല്ലാഹു സൃഷ്ടിച്ചത്. വികാരവും വിചാരവും മനുഷ്യന്റെ ആജന്മ സ്വഭാവമാണ്. ഭക്ഷണവും നിദ്രയും മറവിയും മലമൂത്രവിസര്‍ജനവും തുടങ്ങി മലക്കുകള്‍ക്കില്ലാത്ത നിരവധി വിശേഷണങ്ങളോട് കൂടെയാണ് മനുഷ്യ സമൂഹത്തെ ഭൂമിലോകത്തേക്ക് അയച്ചിട്ടുള്ളത്. മാത്രമല്ല, അല്ലാഹുവിന്റെ ആജ്ഞകള്‍ക്ക് എതിര് പ്രവര്‍ത്തിക്കാനും അനുസരിക്കാനും മനുഷ്യ സമൂഹത്തിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അല്ലാഹുവിന്റെ ആജ്ഞക്ക് എതിര് കാണിച്ചത് മൂലമാണ് ആദം നബി(അ)യെയും ഹവ്വാ ബീവിയേയും സ്വര്‍ഗത്തില്‍ നിന്നും ഭൂലോകത്തേക്ക് പുറം തള്ളിയത്. അവര്‍ണനീയ സുഖ സൗകര്യങ്ങളോട് കൂടെ ആദം നബി(അ)യും ഭാര്യ ഹവ്വാബീവിയും ജീവിക്കുന്നത് കണ്ട് ഇബ് ലീസിന് കഠിനമായ അസൂയ തോന്നുകയും അവരെ പുറത്താക്കാനുള്ള എല്ലാ ദുര്‍മാര്‍ഗങ്ങളും അവന്‍ സ്വീകരിക്കുകയും ചെയ്തു. ആദം നബി(അ) നിമിത്തമാണ് താന്‍ സുഖ സൗകര്യങ്ങളില്‍ നിന്നും പുറത്തായതെന്നും അത് കൊണ്ട് തന്നെ ആദമിനെയും അവന്റെ സന്തതികളേയും വഴിപിഴപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാന്‍ നടത്തും എന്ന മുദ്രാവാക്യങ്ങളോട് കൂടെ ഇബ്‌ലീസ് എല്ലാ തന്ത്രങ്ങളും പയററുകയും ഫലം കാണുകയും ചെയ്തു.

ആദംനബി (അ)യുടെ സൃഷ്ടിപ്പ്, മലക്കുകളുടെ സംഭാഷണം, ഇബ്‌ലീസിന്റെ അഹങ്കാരം, വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു

'നിശ്ചയം, ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്. അങ്ങനെ അവനു ഞാന്‍ ശരിയായ ആകൃതി നല്‍കുകയും എന്റെ ആത്മാവില്‍ നിന്ന് അതില്‍ ഊതുകയും ചെയ്താല്‍ അവനു നിങ്ങള്‍ സാഷ്ടാംഗം ചെയ്യണം,(സ്വാദ് 71-72) മലക്കുകള്‍ അല്ലാഹുവിനോട് പറഞ്ഞു' അവിടെ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരേയാണോ നീ നിശ്ചയിക്കുന്നത്, ഞങ്ങളാകട്ടെ നിന്റെ മഹത്വം പ്രകീര്‍ത്തിക്കുകയും പരിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നുണ്ട്' അല്ലാഹു പറഞ്ഞു ' നിങ്ങള്‍ക്കറിവില്ലാത്തത് എനിക്കറിയാം' (ബഖറ 30) അല്ലാഹു ആദ(അ)മിനെ സൃഷ്ടിച്ചു. ''ആദം നബിക്ക് അല്ലാഹു സകല വസ്തുക്കളുടെയും പേരുകള്‍ പഠിപ്പിക്കുകയും എന്നിട്ടവ മലക്കുകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് നിങ്ങള്‍ സത്യവാദികളാണെങ്കില്‍ എനിക്ക് ഇവയുടെ പേരുകള്‍ പറഞ്ഞുതരിക, എന്നാവശ്യപ്പെടുകയും ചെയ്തു, അവര്‍ പ്രതികരിച്ചു: 'നിന്റെ പരിശുദ്ധി ഞങ്ങള്‍ വാഴ്ത്തുന്നു. നീ പഠിപ്പിച്ചു തന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ലല്ലോ. നീ സര്‍വജ്ഞനും യുക്തിമാനും തന്നെ''. (ബഖറ 31,32) എന്നിട്ട് ആദമിനോട് അല്ലാഹു അരുളി; 'ആദമേ, ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ അറിയിച്ചു കൊടുക്കൂ. അദ്ദേഹം അവയുടെ നാമങ്ങള്‍ മലക്കുകള്‍ക്ക് അറിയിച്ചു കൊടുത്തപ്പോള്‍ അല്ലാഹു ചോദിച്ചു: 'ആകാശ ഭൂമികളിലെ അദൃശ്യങ്ങളും നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമൊക്കെ എനിക്കറിയാമെന്ന് നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നില്ലേ'. അനന്തരം അല്ലാഹു മലക്കുകളോട് ആദമിന് പ്രണാമം അര്‍പ്പിക്കാന്‍ കല്‍പിച്ചപ്പോള്‍ അവരൊന്നടങ്കം കല്‍പനക്ക് വഴിപ്പെട്ടു. ഇബ്‍ലീസ് ആദമിനോടുള്ള അസൂയയും ശത്രുതയും കാരണത്താല്‍ പ്രണാമമര്‍പ്പിക്കാന്‍ വിസമ്മതിച്ചു''. (ബഖറ 33,34) ആദമിനോട് അല്ലാഹു അരുളി: ''താങ്കളും സഹധര്‍മ്മിണിയും സ്വര്‍ഗത്തില്‍ വസിക്കുകയും അതില്‍ നിന്ന് ഇഷ്ടാനുസരണം സുഭിക്ഷമായി ആഹരിക്കുകും ചെയ്യുക. എന്നാല്‍ ഈ വൃക്ഷവുമായി അടുക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളിരുവരും അക്രമികളില്‍ പെടും''. (ബഖറ 35) അസൂയാലുവായ ഇബ്‍ലീസ് ആദം ഹവ്വ ദമ്പതികളെ ദൈവ കല്‍പനയില്‍ നിന്ന് തെറ്റിക്കാന്‍ പരമാവധി ശ്രമിച്ചു. 'പിശാച് അവരിരുവരെയും വ്യതിചലിപ്പിക്കുകയും തങ്ങളനുഭവിക്കുന്ന സ്വര്‍ഗീയ സൗഖ്യങ്ങളില്‍ നിന്ന് ബഹിഷ്‌കരിക്കുകയും ചെയ്തു. അല്ലാഹു അവരോട് പറഞ്ഞു: ''ഇറങ്ങിപ്പോവുക. നിങ്ങള്‍ പരസ്പരം ശത്രുക്കളാണ്. ഒരു നിശ്ചിത കാലം വരെ നിങ്ങള്‍ക്ക് ഭൂമിയില്‍ അധിവാസവും ജീവിത വിഭവങ്ങളുമുണ്ടായിരിക്കും''. (ബഖറ 36) 'ആദം നബി രക്ഷിതാവിങ്കല്‍ നിന്നും ചില വചനങ്ങള്‍ ഗ്രഹിച്ചു പശ്ചാത്തപിക്കുകയും അത് സ്വീകരിക്കുകയും ചെയ്തു''. (ബഖറ 37) അല്ലാഹു ആദമിനോടും ഹവ്വയോടും നിഷ്‌കര്‍ശിച്ചു. ''നിങ്ങളെല്ലാവരും സ്വര്‍ഗത്തില്‍ നിന്നിറങ്ങുക. എന്റെയടുത്ത് നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നെത്തുകയും അതാരെങ്കിലും പിന്തുടരുകയും ചെയ്യുന്നുവോ അവര്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടി വരില്ല''. (ബഖറ 38)

അല്ലാഹുവിന്‍റെ എല്ലാ പ്രിയദാസന്മാരെയും വഴിപിഴപ്പിക്കാന്‍ ഇബ്‌ലീസിന് കഴിഞ്ഞിട്ടില്ല. ഇനി കഴിയുകയുമില്ല. സ്വര്‍ഗത്തില്‍ എല്ലാ സൗകര്യങ്ങളോട് കൂടെയും ജീവിതം നയിച്ചിരുന്ന ആദം നബി(അ) മിനോടും ഭാര്യ ഹവ്വാഅ്(റ)യോടും ഒരു വൃക്ഷത്തിന്റെ പഴം ഭക്ഷിക്കരുതെന്ന് അല്ലാഹു ആജ്ഞാപിച്ചിരുന്നു. പക്ഷെ ഇബ്‌ലീസിന്റെ കുതന്ത്രങ്ങളില്‍ വഞ്ചിക്കപ്പെട്ട അവര്‍ ആ പഴം ഭക്ഷിച്ചു. അല്ലാഹു ഭക്ഷിക്കരുതെന്ന് പറഞ്ഞ പഴം ഭുജിച്ചതിന്റെ ശിക്ഷയായി സ്വര്‍ഗത്തില്‍ അവര്‍ ധരിച്ചിരുന്ന അവരുടെ വസ്ത്രം അഴിഞ്ഞ് പോകുകയും സ്വര്‍ഗത്തില്‍ നിന്നും അവരെ ഭൂമി ലോകത്തേക്ക് പുറത്താക്കുകയും ചെയ്തു. താമസിയാതെ അവര്‍ ഭൂമിലോകത്തെത്തി. പക്ഷെ രണ്ട് പേരും രണ്ട് സ്ഥലങ്ങളിലായിട്ടാണ് ഭൂമിയിലെത്തിയത്. വിജനമായ ഭൂമി, ആരെയും കാണുന്നില്ല. കാരണം അവര്‍ രണ്ട് പേര്‍ മാത്രമാണ് ഭൂമിയിലുള്ളത്. പ്രവിശാലമായ ഭൂമിയുടെ ഏതോ രണ്ട് മൂലയില്‍ രണ്ട് പേര്‍ക്കും അഭയം ലഭിച്ചു. ആരെയും കാണാതെ രണ്ട് പേരും കുറെ നാള്‍ അങ്ങുമിങ്ങും അലഞ്ഞു നടന്നു. പിന്നീട് അവരുടെ നിഷ്‌കളങ്കമായ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയും അവരെ ഒരുമിച്ച് കൂട്ടുകയും ചെയ്തു.
അല്ലാഹുവിന്റെ തീരുമാനപ്രകാരം ബൈത്തുല്‍ മഅ്മൂര്‍ എന്ന പള്ളി നിര്‍മിക്കപ്പെടുകയും സ്വര്‍ഗത്തില്‍ നിന്നും കൊണ്ടുവന്ന ഒരു കല്ല് അതിന്റെ യഥാസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തു. ശേഷം ആദം നബി(അ)നോട് ഹജ്ജിന് പോവാന്‍ വേണ്ടിയുള്ള അല്ലാഹുവിന്റെ കല്‍പന ജിബ്‌രീല്‍ മുഖേന അല്ലാഹു ആദം നബി(അ)യെ അറിയിച്ചു. മലക്കുകളുടെ സഹായത്താല്‍ ആദം നബി (അ) കഅ്ബയില്‍ പോവുകയും ഹജ്ജ് നിര്‍വഹിക്കുകയും ചെയ്തു.ആദം നബി (അ) ഇന്ത്യയില്‍ നിന്നും കാല്‍നടയായി 40 തവണ ഹജ്ജ് നിര്‍വ്വഹിച്ചിട്ടുണ്ടെന്നും ചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹജ്ജിന് ശേഷം ജിബ്‍രീല്‍ (അ)മിന്‍റെ സന്ദേശപ്രകാരം ആദം നബി(അ) ഇന്ന് അറഫ എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് യാത്രപോയി. വഴിമധ്യേ ആദം നബി(അ) നൂറ് വര്‍ഷത്തോളമായി തന്നെ പ്രതീക്ഷിച്ചിരിക്കുന്ന തന്റെ പ്രിയപത്‌നി ഹവ്വാഅ്(റ)യെ കണ്ട് മുട്ടി. ആദം നബി(അ) പ്രിയപത്‌നിയുമായി വേര്‍പിരിഞ്ഞിട്ട് ഏകദേശം നൂറ് വര്‍ഷമായിരുന്നു. ഇരുവരും യാദൃശ്ചികമായി കണ്ട് മുട്ടിയ ആ സ്ഥലത്തിന് സമ്മേളിക്കുന്ന സ്ഥലം എന്നര്‍ത്ഥമുള്ള മുസ്ദലിഫ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.
സര്‍വശക്തന്റെ കല്പനക്ക് എതിര് പ്രവര്‍ത്തിച്ചതോട് കൂടി ആദം നബി(അ)ന്റെ ശരീരവും മനസ്സും രോഗോസ്ത്രമായി തുടങ്ങിയിരുന്നു. പറുദീസയില്‍ നിന്നും പുറത്താക്കപ്പെട്ടതോട് കൂടി ആദം നബി(അ)ന്റെ ശരീരത്തിന്റെ വെളുപ്പ് കറുപ്പിന് വഴിമാറിക്കൊടുത്തു. സ്വര്‍ഗ ലോകത്ത് സുന്ദരവും അതിമനോഹരവുമായിരുന്നു ആദം നബി(അ)മിന്റെ ശരീരഭംഗി. താന്‍ ചെയ്ത പാപത്തിന് പകരമായി ആദം നബി(അ)നോട് ഓരോ മാസത്തിലും പതിമൂന്ന്, പതിനാല്, പതിനഞ്ച് ദിവസങ്ങളില്‍ വ്രതമനുഷ്ഠിക്കാന്‍ അല്ലാഹു കല്പിച്ചു.
അല്ലാഹുവിന്റെ ആജ്ഞ പരിപൂര്‍ണമായും ആദം (അ) അനുസരിക്കുകയും എല്ലാ മാസത്തിലും നിശ്ചയിക്കപ്പെട്ട മൂന്ന് ദിവസം ആദം നബി (അ) നോമ്പെടുക്കുകയും ചെയ്തു. തദ്ഫലമായി അല്ലാഹു ആദം നബി (അ) മിനെ പഴയ രൂപത്തിലേക്ക് മാറ്റി. ആദം നബി (അ) മിന് ഭംഗിയും സൗന്ദര്യവും തിരിച്ച് കിട്ടി. ആദം (അ) മിന് നല്‍കിയ ആ മൂന്ന് ദിവസത്തെ വ്രതം മൂസാ നബി (അ) വരെയുള്ള നബിമാരില്‍ നിര്‍ബന്ധമായിരുന്നു. പിന്നീട് ആ ദിവസങ്ങള്‍ അയ്യാമുല്‍ ബീള് എന്ന പേരില്‍ അറിയപ്പെട്ടു. ഇപ്പോഴും ആ ദിവസങ്ങളില്‍ സുന്നത്തായി വ്രതമനുഷ്ടിച്ച് വരുന്നു. മഹാനായ ആദം നബി (അ) ക്ക് അല്ലാഹു ആദം സന്തതികളുടെ രൂപം ചെറിയ രീതിയില്‍ കാണിച്ച് കൊടുത്തു. അവയില്‍ ചില രൂപങ്ങളെ ആദം നബി (അ) പ്രത്യേകം ശ്രദ്ധിക്കുകയും അവയെ കുറിച്ചന്വേഷിക്കുകയും ചെയ്തു.
പ്രത്യേക രൂപത്തിന് മേല്‍ ആദം നബി (അ] മിന്റെ ദൃഷ്ടി പതിക്കുകയും അതാരുടെ രൂപമാണെന്നതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. പിന്നീട് അത് ദാവൂദ് നബി (അ) മിന്റേതാണെന്നും അറുപത് വയസ്സാണ് ദാവൂദ് നബി (അ) യുടെ ആയുസ്സെന്നും ആദം നബി (അ) അറിഞ്ഞപ്പോള്‍ ദാവൂദ് നബിക്ക് ആയുസ്സ് ദീര്‍ഘിപ്പിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. ആദം നബി(അ)മിന് നല്‍കിയ ആയിരം വയസ്സില്‍ നിന്നും നാല്‍പ്പത് വയസ്സ് ദാവൂദ് നബിക്ക് നല്‍കാന്‍ അല്ലാഹു അനുമതി നല്‍കി.
പ്രവിശാലമായ ലോകത്തിന് അല്ലാഹു രൂപം നല്‍കിയപ്പോള്‍ തന്നെ കഅ്ബയുടെ സ്ഥാനം നിര്‍ണയിക്കുകയും അതിരിടുകയും ചെയ്തിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മലക്കുകള്‍ കഅ്ബ മന്ദിരത്തിന് രൂപം നല്‍കുകയും ആയിരം ത്വവാഫ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആദം നബിയുടെ കാലത്ത് കഅ്ബ സ്ഥാപിക്കപ്പെട്ടിരുന്നു. ഈ കഅ്ബയുടെ നേരെയായി ഏഴ് ആകാശങ്ങളിലും ഓരോ കഅ്ബയുണ്ട്. അര്‍ശിന് താഴെയുള്ള ബൈത്തുല്‍ മഅ്മൂറാണ് ആദ്യത്തെ കഅ്ബ.
ഓരോദിവസവും മാറി മാറി എഴുപതിനായിരം മലക്കുകള്‍ ബൈത്തുല്‍ മഅ്മൂറിനെ ത്വവാഫ് ചെയ്യാറുണ്ട്. ലോകാവസാനം വരെ ഇത് തുടര്‍ന്നുകൊണ്ടിരിക്കും. സര്‍വ ലോകര്‍ക്കും കാരുണ്യവാനായ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തും മലക്കുകള്‍ ത്വവാഫ് ചെയ്യുന്നുണ്ട്. ആദം നബിയും സന്തതികളും അല്ലാഹുവിന് ഇബാദത്ത് ചെയ്ത് പോന്ന കഅ്ബ നൂഹ് നബിയുടെ കാലത്തുണ്ടായ പ്രളയത്തില്‍ നശിച്ചു.
ആദം നബിയെയും ഹവ്വാഅ് ബീവിയെയും സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കിയതോടു കൂടി അവര്‍ ഭൂമിയില്‍ ദാമ്പത്യജീവിതത്തിന് തുടക്കം കുറിച്ചു. സ്വര്‍ഗത്തില്‍ നിന്നും അല്ലാഹു നല്‍കിയ ഒരാടിനെ അറുത്ത് അതിന്റെ രോമം കൊണ്ട് അവര്‍ വസ്ത്രമുണ്ടാക്കി. ഹവ്വാഅ് ബീവി രോമം കൊണ്ട് നൂലുണ്ടാക്കി. അത് നെയ്ത് ആദം നബിക്ക് ഒരു ഉടുപ്പും ഹവ്വാഅ് ബീവിക്ക് ഒരു പുതപ്പും നിര്‍മിച്ചു.
ഒരു വെള്ളിയാഴ്ച ദിവസം അവര്‍ വസ്ത്രമണിഞ്ഞു. കാലങ്ങള്‍ കടന്ന് പോയി. താമസിയാതെ ഹവ്വാഅ് ബീവി ഗര്‍ഭം ധരിച്ചു. ഇരുപത് തവണ. ഇരുപത് ഗര്‍ഭത്തില്‍ നിന്നും 40 മക്കളെ പ്രസവിച്ചു. ഓരോ പ്രവസവത്തിലും ഓരോ ആണും പെണ്ണും ഉണ്ടായിരുന്നുവെന്നും അതിനാല്‍ ഇരുപത് പെണ്‍മക്കളും 20 ആണ്‍മക്കളുമാണ് ഉള്ളതെന്നും അഭിപ്രായമുണ്ട്. മക്കളുടെ എണ്ണത്തില്‍ പല അഭിപ്രായവ്യത്യാസങ്ങളുണ്ട്. ആദം നബിയുടെ മകന്‍ ശീസ് നബിക്ക് പ്രവാചകത്വം നല്‍കാനുള്ളത് കൊണ്ട് ഒറ്റക്കാണ് പ്രസവിക്കപ്പെട്ടതെന്നും 40 ലേറെ മക്കള്‍ ആദം നബിക്ക് ഉണ്ടെന്നും പറയപ്പെടുന്നുണ്ട്. ആദം നബി (അ) സുന്ദരനും സുമുഖനുമായിരുന്നു. ആദം നബി (അ) ഉയരത്തില്‍ അറുപത് മുഴവും വീതിയില്‍ ആറ് മുഴവുമാണ് ഉണ്ടായിരുന്നതെന്ന് ചരിത്രം പറയുന്നു. ആദം നബിയുടെ മക്കളും ഏകദേശം ഇത്രത്തോളം ഉയരമുണ്ടായിരുന്നു.
ആദ്യ ഗര്‍ഭത്തില്‍ ഖാബീല്‍ എന്ന ആണ്‍കുഞ്ഞിനെയും ഇക്‌ലീമ എന്ന പെണ്‍കുഞ്ഞിനെയും പ്രസവിച്ചു. രണ്ടാമത്തെ ഗര്‍ഭത്തില്‍ ഹാബീല്‍ എന്ന ആണ്‍കുഞ്ഞിനെയും ലുഖൂദ എന്ന പെണ്‍കുട്ടിയെയും പ്രസവിച്ചു. ആദ്യ പ്രസവത്തിലുണ്ടായ ഇക്‌ലീമ അതിസുന്ദരിയും സുമുഖിയുമായിരുന്നു. എന്നാല്‍ ലുഖൂദ അത്ര സുന്ദരിയായിരുന്നില്ല. നിയമപ്രകാരം ഇക്‌ലീമയെ ഹാബീലിനും ലുഖൂദയെ ഖാബീലിനും വിവാഹം ചെയ്തു കൊടുത്തു. പക്ഷെ ഖാബീലിന് ഈ വിവാഹം തൃപ്തിയായില്ല. അതിനെ തുടര്‍ന്ന് ഖാബീല്‍ രോഷാകുലനാവുകയും ഹാബീലുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും ഹാബീലിനെ കൊലപ്പെടുത്തുകയും ചെയ്തു.

തന്റെ പുത്രന്മാര്‍ തമ്മിലുണ്ടായ കലഹത്തില്‍ ആദം നബി(അ)യും ഹവ്വാഅ് ബീവിയും വളരെയധികം ദുഖിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ആദം നബി(അ) രോഗബാധിതനായി. രോഗം തീവ്രമായപ്പോള്‍ ആദം നബി (അ) തന്റെ പുത്രനായ ശീസ് നബിയെ അടുത്ത് വിളിക്കുകയും വസ്വിയ്യത്ത് ചെയ്യുകയും ചെയ്തു. ഒരു വെള്ളിയാഴ്ച ദിവസം പരിശുദ്ധ മക്ക മണല്‍ തരികളെ സാക്ഷിയാക്കി ആദം നബി(അ) ഈ ലോകത്തോട് വിടപറഞ്ഞു.
ശീസ് നബി(അ)യും മലക്കുകളും ചേര്‍ന്ന് മയ്യിത്ത് പരിപാലനം ചെയ്തു. ശീസ് നബി(അ)യും ജീബ്‌രീ(അ)ലുംമയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. കഫന്‍ ചെയ്യാനായി അല്ലാഹു സ്വര്‍ഗത്തില്‍ നിന്നും ഒരു പെട്ടിയിലായി ഒരു വസ്ത്രം ഇറക്കിയിരുന്നു. ആ വസ്ത്രത്തില്‍ കഫൻ ചെയ്യുകയും ആ പെട്ടിയില്‍ വെച്ച് ആദം നബി(അ)മിനെ ഖബറടക്കം ചെയ്യുകയും ചെയ്തു. ആദം നബി(അ)യെ കബറടക്കിയത് മക്കത്താണെന്നും ജബല്‍ ഖുബൈസിലാണെന്നും രണ്ട് അഭിപ്രായമുണ്ട്. ഭൂമിയില്‍ സസന്തോഷം ജീവിക്കുകയും പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്ത ആദം നബി (അ) 960 വര്‍ഷം ജീവിച്ച് പരലോകം പുല്‍കി.
 

Leave A Comment

3 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter