നമ്മുടെ മക്കള്‍ വഴിതെറ്റാന്‍ ആരാണ് ഉത്തരവാദികള്‍?
വൃദ്ധസദനങ്ങളില്‍ തങ്ങളുടെ മാതാപിതാക്കളുടെ സീറ്റുറപ്പാക്കാന്‍ വെമ്പല്‍കൊള്ളുന്നവര്‍, വിജ്ഞാനത്തിന്റെ മധു നുകര്‍ന്നു നല്‍കുന്ന അധ്യാപകരുടെ നെഞ്ചത്തേക്ക് നിറയൊഴിക്കാന്‍ മടിയില്ലാത്തവര്‍, എന്നുവേണ്ട സമൂഹമധ്യത്തില്‍ നടക്കുന്ന ബഹുഭൂരിപക്ഷം നെറികേടുകള്‍ക്കും സാക്ഷ്യം വഹിച്ച് സായൂജ്യമടയുന്നവര്‍ -ഇന്നത്തെ സന്താനങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യന്റെയും മനസ്സില്‍ തികട്ടിവരുന്ന കറപുരണ്ട ചിത്രങ്ങളാണിതൊക്കെ. സാമൂഹിക-സാമുദായിക മേഖലകളിലെയും അതുവഴി രാഷ്ട്രത്തിന്റെ തന്നെയും ദിശ നിര്‍ണയിക്കേണ്ടവരും, വര്‍ത്തമാന-ഭാവി ജീവിതത്തില്‍ മാതാപിതാക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും താങ്ങും തണലുമാവേണ്ടവരുമായ നമ്മുടെ സന്താനങ്ങള്‍, സാമൂഹിക-കൗടുംബിക നിര്‍മിതികളിലെ ജീര്‍ണതകളെ മുതലെടുത്തുകൊണ്ട് വഴിമാറി സഞ്ചരിക്കുന്ന ഒരു അവസ്ഥാവിശേഷമാണ് ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. പ്രായപൂര്‍ത്തി എത്താത്ത സന്താനങ്ങള്‍ പോലും അതിക്രൂരവും ഒരിക്കലും ചെയ്യാന്‍ പറ്റാത്തതുമായ കുറ്റകൃത്യങ്ങള്‍ നടത്തുന്ന പുതിയ സാഹചര്യം ഇവിടെ വളര്‍ന്നുവരുന്നു. താളം തെറ്റിയ സന്താനങ്ങള്‍ സമൂഹമധ്യത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ പ്രശ്‌നങ്ങളുടെ വാലും തലയും നോക്കാതെ സന്താനങ്ങളെ കുറ്റക്കാരാക്കുന്നത് അനുചിതവും തെറ്റായ കീഴ്‌വഴക്കവുമാണ്. സന്താനങ്ങളുടെ അപഥസഞ്ചാരങ്ങളെ കുറിച്ച് ഒരു ദീര്‍ഘവീക്ഷണം നടത്തുമ്പോള്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നവര്‍ മാതാപിതാക്കള്‍ തന്നെയാണെന്നു കണ്ടെത്താന്‍ സാധിക്കും. വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തുവച്ച ഓരോ ദമ്പതികളുടെയും ആദ്യാഭിലാഷമാണ് സന്താന സൗഭാഗ്യമെന്നത്. ഇസ്‌ലാം വിവാഹത്തെ പ്രോത്സാഹിപ്പിച്ചതിലുള്ള യുക്തിയും ഇതുതന്നെയാണ്. കേവലം സന്താനങ്ങളെ ഉല്‍പാദിപ്പിക്കുക എന്നതിലുപരി, സന്താന ജനനത്തിനു ശേഷമുള്ള കുടുംബവും സന്താനവും തമ്മിലുള്ള എല്ലാ ഇടപാടുകളിലും കണിശമായിത്തന്നെ ഇടപെടുകയും അതിന്റെമേല്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ മതം നല്‍കുകയും ചെയ്യുന്നുണ്ട്. ഒരു ദമ്പതികള്‍ക്ക് ഒരു കുട്ടി ജനിക്കുന്നതോടെ, കുട്ടിയും മാതാപിതാക്കളും തമ്മിലുള്ള ഭൗതികവും ആത്മീയവുമായ ബന്ധങ്ങള്‍ക്കും അവര്‍ പരസ്പരം ചെയ്തു തീര്‍ക്കേണ്ടതായ കടമകള്‍ക്കും ബാധ്യതകള്‍ക്കും നാന്ദികുറിക്കുന്നു. ഇത്തരം കടമകളും ബന്ധങ്ങളും ഇരുവിഭാഗങ്ങളും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നിടത്താണ് കുടുംബാകം വിജയിക്കുന്നത്. ഇങ്ങനെയല്ലെങ്കില്‍ പൂര്‍ണ പരാജയമാണ് ഓരോ കുടുംബത്തിനുമുണ്ടാവുക. സന്താനങ്ങള്‍ക്ക് മാതാപിതാക്കളോട് അനേകം ബാധ്യതകളും കടപ്പാടുകളും ഉണ്ട് എന്നതുപോലെത്തന്നെ, മാതാപിതാക്കള്‍ക്ക് മക്കളോടും നിരവധി കടപ്പാടുകളുണ്ട്. മക്കളോടുള്ള കടമകള്‍ മാതാപിതാക്കള്‍ ചെയ്തുവീട്ടുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ മക്കള്‍ നന്നാവുന്നതും സമൂഹത്തിനും കുടുംബത്തിനും വേണ്ടപ്പെട്ടവരായി മാറുന്നതും. അങ്ങനെയല്ലാതെ വരുമ്പോള്‍ സമൂഹത്തിലും കുടുംബത്തിലും വിഷകരമായ പ്രത്യാഘാതങ്ങളാണ് വിളിച്ചുവരുത്തുക എന്നതില്‍ സന്ദേഹമില്ല. ഒരിക്കല്‍ തന്റെ പുത്രന്റെ അനുസരണാ രാഹിത്യത്തെ കുറിച്ച് പരാതിയുമായി ഒരാള്‍ ഉമര്‍(റ)വിനെ സമീപിച്ചു. ഉമര്‍(റ) ഉടന്‍ തന്നെ പരാതിക്കാരന്റെ മകനെ തന്റെ സവിധത്തിലേക്ക് വിളിപ്പിച്ചു കാര്യമന്വേഷിച്ചു. തത്സമയം ആ ചെറുപ്പക്കാരന്‍ ഉമര്‍(റ)വിനോടായി പറഞ്ഞു: ''അല്ലയോ അമീറുല്‍ മുഅ്മിനീന്‍! സന്താനങ്ങള്‍ക്ക് പിതാവ് ചെയ്തുകൊടുക്കേണ്ട ബാധ്യതകളില്ലേ? ''അതെ, ഉണ്ട്''-ഉമര്‍(റ) മറുപടി പറഞ്ഞു. ''എന്തൊക്കെയാണവ?''-അയാള്‍ ചോദിച്ചു. ''അവന്റെ ഉമ്മയെ അയാള്‍ നേരത്തേ തന്നെ തെരഞ്ഞെടുത്ത് കല്ല്യാണം കഴിക്കണം, അവനു നല്ല പേര് വിളിക്കണം, അല്ലാഹുവിന്റെ കിതാബ് ഓതിപഠിപ്പിക്കണം എന്നിവയൊക്കെയാണവ'' ഖലീഫയുടെ പ്രതികരണം. അപ്പോള്‍ ആ യുവാവ് മറുപടി നല്‍കി: ''അമീറുല്‍ മുഅ്മിനീന്‍! എന്നാല്‍ ഈ വക ബാധ്യതകളൊന്നും എന്റെ പിതാവ് എന്റെമേല്‍ നിര്‍വഹിച്ചിട്ടില്ല.'' ഹസ്‌റത്ത് ഉമര്‍(റ) അയാളുടെ പിതാവിനു നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു: ''മകന്‍ അനുസരണക്കേട് കാണിക്കുന്നുവെന്ന കേസുമായാണോ നീ വന്നിരിക്കുന്നത്? അവന്‍ നിന്നോട് അപമര്യാദയായി പെരുമാറും മുമ്പ് നീ അവനോട് അപമര്യാദയായി പെരുമാറിയിരിക്കുന്നു.'' (ഹഖ്ഖുല്‍ ആബാ-ഥാഹാ, പേജ് 73) മാതാപിതാക്കള്‍ മക്കളുടെ മേല്‍ ചെയ്തുതീര്‍ക്കേണ്ട ബാധ്യതകള്‍ ക്രമാനുഗതമായി ചെയ്തുതീര്‍ത്തില്ലെങ്കില്‍ അത് തങ്ങള്‍ക്കുതന്നെ ദോഷകരമായി വന്നു ഭവിക്കുമെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. സമകാലിക സമൂഹത്തില്‍ സന്താനങ്ങള്‍ വഴിതെറ്റി സഞ്ചരിക്കുന്നതിനുള്ള കാര്യ-കാരണങ്ങളും മറ്റും ഈ ചരിത്ര വസ്തുതയെ സാധൂകരിക്കുന്നുണ്ട്. സന്താനലബ്ധിയോടെ ഓരോ മാതാപിതാക്കള്‍ക്കും അവരുടെ കുട്ടിയുടെ മേലുള്ള കടമകള്‍ ആരംഭിക്കുന്നുണ്ട്. ഭൗതികം, ആത്മീയം എന്നിങ്ങനെ ആ കടമകളെ രണ്ടായി തിരിക്കാം. കുട്ടി ജനിച്ചതു മുതല്‍ പ്രായപൂര്‍ത്തി എത്തുന്നതുവരെയുള്ള ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുക എന്നതാണ് ഭൗതികം കൊണ്ടുള്ള വിവിക്ഷ. എന്നാല്‍, കുട്ടി ജനിച്ച സമയത്ത് ചെയ്യേണ്ടുന്ന മതപരമായ ആചാരങ്ങള്‍, പേരുവിളിക്കല്‍, ദീന്‍ പഠിപ്പിക്കല്‍ തുടങ്ങിയവ ആത്മീയവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കുട്ടിയുടെ ജനന പ്രക്രിയ കഴിഞ്ഞ ഉടനെ ധാരാളം മതപരമായ കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്. പ്രസവിച്ച ഉടനെ വലതു ചെവിയില്‍ വാങ്ക് വിളിക്കല്‍, ഇടതു ചെവിയില്‍ ഇഖാമത്ത് കൊടുക്കല്‍ തുടങ്ങിയ കര്‍മങ്ങളാണ് കുട്ടിയുടെ മാതാപിതാക്കള്‍ ആദ്യമായി ചെയ്യേണ്ടത്. പരിശുദ്ധ ഇസ്‌ലാമിന്റെ മര്‍മപ്രധാനമായ തൗഹീദിന്റെ വചനമടക്കം ഉള്‍ക്കൊള്ളുന്ന ഈ രണ്ടു കര്‍മങ്ങള്‍, കുട്ടിയുടെ പില്‍ക്കാല ജീവിതവിശുദ്ധിക്കും നല്ലനടപ്പിനും ഇവ ഹേതുവാകുന്നുണ്ടെന്നാണു പണ്ഡിതപക്ഷം. കുട്ടിക്ക് ചേര്‍ന്നതും അനുയോജ്യവുമായ പേരിടാനും മാതാപിതാക്കള്‍ ബാധ്യസ്ഥരാണ്. മൂല്യങ്ങള്‍ക്ക് വില നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ ലോകക്രമത്തില്‍, അര്‍ത്ഥമില്ലാത്തതും പുതുമയുള്ളതുമായ പേരുകള്‍ സന്താനങ്ങള്‍ക്കിടുന്നത് മാതാപിതാക്കള്‍ ഒരു 'ട്രെന്റാ'യി കാണുകയാണ്. സാനിയ, ബാസൂറ പോലുള്ള മോശം അര്‍ത്ഥംവച്ചുള്ള പേരുകളിടുന്നവരും വിരളമല്ല. മാതാപിതാക്കളുടെ പേരുകളില്‍നിന്നും അക്ഷരങ്ങള്‍ കടമെടുത്ത് കുട്ടികള്‍ക്ക് പേരിടുന്നവര്‍ക്കാണ് മേല്‍പറഞ്ഞ അമളി സംഭവിക്കുന്നത് എന്നത് പരിഹാസകരം തന്നെ. കുട്ടികള്‍ക്ക് പേരിടുന്നതില്‍ പ്രത്യേകതയുണ്ടെന്നും ആ പേരുകള്‍ കുട്ടികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഇസ്‌ലാമിക പ്രമാണങ്ങളില്‍ വെളിപ്പെട്ടതാണ്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നല്‍കിയ താഴ്ന്ന തരം പേരുകാരണം മനഃപ്രയാസമനുഭവിക്കുന്നവരെയും തങ്ങളുടെ പേരിനോട് അരോജകത്വ മനോഭാവം കാണിക്കുന്നവരെയും ഇന്ന് സമൂഹത്തില്‍ കാണാം. ഇതു മാതാപിതാക്കള്‍ക്ക് തന്നെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. തിരുനബി(സ്വ) പറഞ്ഞു: ''നിങ്ങളുടെയും പിതാക്കളുടെയും പേര് ചേര്‍ത്തുകൊണ്ടാണ് അന്ത്യനാളില്‍ നിങ്ങള്‍ വിളിക്കപ്പെടുന്നത്. അതിനാല്‍ നിങ്ങള്‍ നല്ല പേരുകള്‍ സ്വീകരിക്കുക.'' (അബൂദാവൂദ്) സന്താനങ്ങള്‍ക്ക് ആവശ്യമായ ദീനീ വിജ്ഞാനവും ചിട്ടകളും പഠിപ്പിക്കുക എന്നതാണ് മാതാപിതാക്കള്‍ക്ക് മക്കളുടെ മേല്‍ ചെയ്യേണ്ട മര്‍മപ്രധാന ബാധ്യതകള്‍. സന്താനങ്ങള്‍ക്ക് നല്‍കുന്ന ദീനീ വിജ്ഞാനങ്ങള്‍ക്ക് അനുസൃതമായിരിക്കും ഒരു സന്താനത്തിന്റെ ശുദ്ധിയും അശുദ്ധിയും കണക്കാക്കപ്പെടുന്നത്. മാതാപിതാക്കള്‍ നല്‍കുന്ന വിദ്യാഭ്യാസ രീതികളിലെ മതവിജ്ഞാനത്തിന്റെ ഏറ്റക്കുറച്ചിലുകളും മതചിട്ടകള്‍ പരിശീലിപ്പിക്കുന്നതിലെ അനാസ്ഥയുമാണ് നമ്മുടെ സന്താനങ്ങളെ വഴിതെറ്റിക്കുന്നത്. കുട്ടികള്‍ക്ക് സംസാര പ്രായം തികയുന്നതോടെ, മതവിദ്യ അഭ്യസിപ്പിക്കുന്ന പാഠശാലകളിലേക്ക് കുട്ടികളെ പറഞ്ഞയക്കാതിരിക്കുകയും കേവലം ഭൗതികതയും മതവിമര്‍ശനങ്ങളും പഠിപ്പിക്കുന്ന പ്രഫഷനല്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ പറഞ്ഞയക്കുകയും ചെയ്യുമ്പോള്‍, കുട്ടി സാഹചര്യങ്ങള്‍ക്കധിഷ്ഠിതമായി തികഞ്ഞ ഭൗതിക ചിന്തയുള്ളവനായി മാറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ആധുനികത അതിപ്രസരം നേടിയ ഇക്കാലത്ത് ഇത്തരം വിദ്യാര്‍ത്ഥികള്‍ (നമ്മുടെ മക്കള്‍) താന്തോന്നിത്തം പ്രവര്‍ത്തിക്കുന്നതിലും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിലും ആശ്ചര്യപ്പെടാനില്ല. ഇവിടെ പ്രതിസ്ഥാനത്ത് വരുന്നത് മാതാപിതാക്കളാണ്. ചെറുപ്പം മുതല്‍ തന്നെ ഖുര്‍ആന്‍ അടക്കമുള്ള മതവിജ്ഞാനീയങ്ങള്‍ വേണ്ടുവോളം സ്വായത്തമാക്കാനുള്ള സാഹചര്യങ്ങള്‍ മാതാപിതാക്കള്‍ ഉണ്ടാക്കിക്കൊടുക്കുകയും അതോടൊപ്പം നിസ്‌കാരം പോലുള്ള മതകര്‍മങ്ങളില്‍ ഫലപ്രദമായ പരിശീലനം നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ കുട്ടികള്‍ വഴിതെറ്റിസഞ്ചരിക്കുമായിരുന്നില്ല. ഭൗതികമായ വ്യവഹാരങ്ങളോട് മക്കളെ അടുപ്പിക്കുകയും മതസിംബലുകളായ പള്ളി, മദ്‌റസ തുടങ്ങിയവകളില്‍ നിന്നെല്ലാം നമ്മുടെ കുട്ടികളെ അകറ്റി നിര്‍ത്തുകയും ചെയ്തതിന്റെ അനന്തരഫലങ്ങളാണ് ഇന്നത്തെ കുട്ടികളുടെ സ്വഭാവ വൈകൃതങ്ങളിലൂടെ കാണാന്‍ സാധിക്കുന്നത്. കുട്ടികളോട് തങ്ങള്‍ക്ക് യാതൊരുവിധ കടപ്പാടുകളുമില്ലെന്നും അവര്‍ സ്വന്തിഷ്ടം പ്രവര്‍ത്തിക്കട്ടെ എന്നുമാണ് ഇന്നത്തെ ബഹുഭൂരിപക്ഷം മാതാപിതാക്കളുടെയും ധാരണ. ഇക്കാരണമൊന്നുകൊണ്ടു തന്നെയാണ് കുട്ടികള്‍ പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ വശംവതരാവുന്നതും അതുവഴി തിന്മകളുടെ ഉപാസകരായി മാറുന്നതും. ദിനേന കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുട്ടികളുടെ എണ്ണം അതിശ്രീഘ്രം വര്‍ധിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വര്‍ധിച്ചതോതിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു പുറമെ കൊലപാതകം, മദ്യപിക്കല്‍, പീഡനം തുടങ്ങിയ കുടുംബ-സാമൂഹിക മേഖലകളില്‍ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന കുറ്റകൃത്യങ്ങളിലും കുട്ടികള്‍ വില്ലന്‍മാരാവുന്നുണ്ടെന്ന് കണക്കുകള്‍ അടിവരയിടുന്നു. സംസ്‌കാര സമ്പന്നരായവരും മത-ഭൗതിക വിദ്യാധനരുമായ സന്താനങ്ങളാണ് നമുക്കാവശ്യം. അത്തരമൊരു സമൂഹത്തിനേ നമ്മുടെ പ്രതീക്ഷകള്‍ക്കൊത്തുയരാനും സാധിക്കുകയുള്ളൂ. സമൂഹത്തില്‍ പരിഹാരം കാണാതെ കിടക്കുന്ന ഒട്ടനേകം പ്രശ്‌നങ്ങളുടെ പരിഹാരവും ഇതുവഴി സാധിച്ചേക്കാം. ഇത്തരമൊരു തലമുറയുടെ സൃഷ്ടിക്ക് നേതൃത്വം വഹിക്കേണ്ടവര്‍ മാതാപിതാക്കളാണ്. ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കള്‍ക്ക് ആവശ്യമായ മതപരവും-ഭൗതികപരവുമായ വിദ്യാഭ്യാസം നല്‍കുകയും മതകര്‍മങ്ങളിലും സ്വഭാവ ശുദ്ധീകരണത്തിലും ഫലപ്രദമായ ശിക്ഷണം നല്‍കുകയുമാണ് ഇതിനായി മതാപിതാക്കള്‍ ചെയ്യേണ്ടത്. മതാപിതാക്കള്‍ മക്കളോടുള്ള ഇവ്വിധം ബാധ്യതകള്‍ ക്രിയാത്മകമായി നിറവേറ്റുകയാണെങ്കില്‍ സമുദായത്തിനും കുടുംബത്തിനും ഗുണം ചെയ്യുന്ന മക്കളായി നമ്മുടെ മക്കള്‍ മാറുമെന്നതില്‍ തര്‍ക്കമില്ല. മാതാപിതാക്കള്‍ മക്കളെ വേണ്ട രീതിയില്‍ പരിപാലിക്കാതിരിക്കുകയും അവരുടെ മേലുള്ള കടമകള്‍ നിറവേറ്റാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവരുത്. മക്കളുടെ അവകാശങ്ങളും ആവശ്യങ്ങളും വകവച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ ബാധ്യസ്ഥരാണ്. അവ നല്‍കാതെ വേലി തന്നെ വിള തിന്നുന്ന അവസ്ഥ സംജാതമായാല്‍, അതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടവര്‍ നാം തന്നെയായിരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter