അല്ലാഹു അല്ലാത്തവരെ ആശ്രയിച്ചാല്‍

അബ്ബാസി ഖലീഫമാരില്‍ പ്രമുഖനായിരുന്ന ഹാറൂന്‍ അല്‍റശീദിന്റെ ഭാര്യയായിരുന്നു സുബൈദ ഉമ്മു ജഅ്ഫര്‍. വലിയ ദാനശീലയായിരുന്ന അവര്‍ നടന്നുപോവുന്ന വഴികളിലെല്ലാം, അവരുടെ ഔദാര്യങ്ങളും ദാനധര്‍മ്മങ്ങളും പ്രതീക്ഷിച്ച് പലരും ഇരിക്കാറുണ്ടായിരുന്നു. 

അവര്‍ സ്ഥിരമായി പോകുന്ന വഴിയില്‍ അന്ധരായ രണ്ട് പേര്‍ ഇരിക്കുന്നത് പതിവായിരുന്നു. അതില്‍ ഒരാള്‍ ഇങ്ങനെ പറയുമായിരുന്നു, അല്ലാഹുവേ, നിന്റെ ഔദാര്യം എനിക്ക് നല്കേണമേ. അതേ സമയം രണ്ടാമന്റെ പ്രാര്‍ത്ഥന ഇങ്ങനെയായിരുന്നു, അല്ലാഹുവേ, ഉമ്മു ജഅ്ഫറിന്റെ ഔദാര്യം എനിക്ക് നീ നല്കേണമേ. ഈ പ്രാര്‍ത്ഥനകള്‍ കേട്ടാണ് സുബൈദ അത് വഴി കടന്നുപോവാറ്. ശേഷം, അവര്‍ കൂടെയുള്ള സേവകനോട്, ഒന്നാമന് രണ്ട് ദിര്‍ഹമും രണ്ടാമന് ഒരു ചുട്ട കോഴിയെയും നല്കാന്‍ കല്‍പിച്ചു. ചുട്ട കോഴിയുടെ അകത്ത് പത്ത് ദീനാര്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടായിരുന്നു. പത്ത് ദിവസം ഇത് തുടര്‍ന്നു. 

കോഴിയുടെ അകത്ത് ദീനാറുകളുള്ള വിവരം അറിയാതെ, രണ്ടാമന്‍ എന്നും തന്റെ കോഴി രണ്ട് ദീനാറിന് ഒന്നാമന് വില്‍ക്കുമായിരുന്നു. പതിനൊന്നാം ദിവസവും അതിലൂടെ കടന്നുവന്നപ്പോള്‍ ഇതേ പ്രാര്‍ത്ഥനയാണ് സുബൈദ കേട്ടത്. ഉടനെ അവര്‍ രണ്ടാമനോട് ചോദിച്ചു, ഇത്രയും ദിവസമായി എന്റെ ഔദാര്യം ലഭിച്ചിട്ടും നിനക്ക് മതിയായില്ലേ. കാര്യം അറിയാതെ, നിന്ന അയാളോട് സുബൈദ വിശദീകരിച്ചു, ആ കോഴിയുടെ ഉള്ളില്‍ പത്ത് ദീനാര്‍ വീതം ഞാന്‍ വെച്ചിരുന്നുവല്ലോ. അഥവാ, പത്ത് ദിവസം കൊണ്ട് നിനക്ക് നൂറ് ദീനാര്‍ ലഭിച്ചില്ലേ. എന്നിട്ട് ഇനിയും താങ്കള്‍ യാചിക്കുകയാണോ. സങ്കടത്തോടെ അയാള്‍ പറഞ്ഞു, ഞാന്‍ അക്കാര്യം അറിഞ്ഞിരുന്നില്ല. ദിവസവും നിങ്ങള്‍ നല്കിയ കോഴി ഞാന്‍ രണ്ട് ദീനാറിന് എന്റെ സുഹൃത്തിന് വില്‍ക്കുകയാണ് ചെയ്തത്.

ഇത് കേട്ട സുബൈദ കൂടെയുള്ളവരോട് പറഞ്ഞു,  ഇയാള്‍ ചോദിച്ചത് എന്റെ ഔദാര്യമാണ്, ഒന്നാമന്‍ ചോദിച്ചത് അല്ലാഹുവിന്റെ ഔദാര്യമാണ്. അത് കൊണ്ട്, ഞാന്‍ നല്കിയത് പോലും അല്ലാഹു അവന് നല്കി അവനെ സമ്പന്നനാക്കി, എന്റെ ഔദാര്യം ചോദിച്ചവന്‍ ഇപ്പോഴും ദരിദ്രനായി തുടരുന്നു. 
ചോദിക്കുന്നതും സഹായം തേടുന്നതുമെല്ലാം അല്ലാഹുവിനോട് ആയിരിക്കട്ടെ. അവന് മാത്രമേ നമ്മെ സഹായിക്കാനാവൂ. സൃഷ്ടികള്‍ക്ക് പകരം, സ്രഷ്ടാവിനെ ഭരമേല്‍പിക്കാം. അവന് മാത്രമേ നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കാനാവൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter