സയ്യിദ് ഖുതുബ്: സാഹിത്യവും സമരവും ഒരുമിച്ച ജീവിതം

അറബ് സാഹിത്യ ലോകത്തെ നിറസാനിധ്യമായിരുന്ന സയ്യിദ് ഖുതുബ് 1906 ഒക്ടോബർ എട്ടിന് അസ്യൂത്ത് പ്രവിശ്യയിലെ കാഹ പട്ടണത്തിന് സമീപമുള്ള മുശാ ഗ്രാമത്തിലെ പണ്ഡിത കുടുംബത്തിലേക്കാണ് പിറന്നു വീണത്. പ്രദേശത്തെ സർവ്വാദരണീയനായ പണ്ഡിത പ്രഭ ഹാജ് ഖുതുബിന്റെയും മാതാവിന്റെയും ശിക്ഷണത്തിലാണ് സയ്യിദും അനുജൻ മുഹമ്മദും സഹോദരിമാരായ അമീനയും ഹമീദയും വളർന്നത്. 10 വയസ്സുള്ളപ്പോൾ തന്നെ പരിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കി. 1919ൽ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഈജിപ്തിൽ നടന്ന വിപ്ലവത്തെ തുടർന്ന് രണ്ടു വർഷത്തെ പഠനം തടസ്സപ്പെട്ടു.

പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം സയ്യിദ് ഖുതുബ് 1920 ൽ കയ്റോയിൽ പോയി അവിടെ അമ്മാവൻ അഹമ്മദ് ഹുസൈൻ ഉസ്മാന്റെ കൂടെ താമസിച്ചായിരുന്നു ഉപരിപഠനം. പതിനാലാം വയസ്സിൽ കയ്റോയിൽ പഠിക്കുന്ന സമയത്താണ് പിതാവ് വിട പറയുന്നത്. 1940 ൽ മാതാവും മരണപ്പെട്ടതോടെ ഏകനായി തീർന്ന സയ്യിദ് വിരഹത്തിന്റെ നൊമ്പരം മുഴുവനും അക്ഷരത്തിലേക്ക് പകർത്തുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ പല രചനകളിലും അത് പ്രകടമാവുകയും ചെയ്തു.

ഔദ്യോഗിക ജീവിതം

കയ്റോവിലെ ഹൈസ്കൂൾ പഠനം പൂർത്തിയാക്കി 1929 ൽ ടീച്ചേഴ്സ് കോളേജിൽ ചേർന്നു. 1931ൽ ബിരുദം നേടി കൊണ്ട് അറബി അധ്യാപകനാവാനുളള പൂർണ്ണ യോഗ്യത നേടി. എന്നാൽ ആറു വർഷത്തിനുശേഷം അധ്യാപക വൃത്തി അവസാനിപ്പിച്ച് രചനാ മേഖലയിലേക്ക് തിരിഞ്ഞു. അന്ന് ഈജിപ്തിലെ നിലവിൽ ഉണ്ടായിരുന്ന വിദ്യാഭ്യാസ ദർശനത്തോടും ഭാഷാ വിഷയങ്ങളുടെ അധ്യാപന രീതിയോടുമുള്ള മൗലിക വിയോജിപ്പ് ആയിരുന്നു രാജിയിലേക്ക് എത്തിച്ചത്.

1931-51 കാലയളവിൽ ഇസ്‍ലാമിക രചനയിലേക്ക് തിരിഞ്ഞ അദ്ദേഹം ഖുർആന്റെ സൗന്ദര്യശാസ്ത്രം അടിസ്ഥാനപ്പെടുത്തി കൊണ്ട് നിരവധി ലേഖനങ്ങൾ എഴുതി. 1948 ൽ العدالة الاجتماعية في الإسلام (ഇസ്‍ലാമിക സാമൂഹിക നീതി) എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടു. യഥാർത്ഥ സാമൂഹിക നീതി ഇസ്‍ലാമിലൂടെ മാത്രമേ സാധ്യമാവൂയെന്ന് അദ്ദേഹം അതിലൂടെ സമർത്ഥിച്ചു. 1948 കരിക്കുല പഠനത്തിനായി അമേരിക്കയിലെ കാലിഫോർണിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ കഴിച്ചുകൂട്ടിയ കാലത്ത് കലാസാഹിത്യ മേഖല ഭൗതിക വൽക്കരണത്തിന് അഥവാ Modernity ക്ക് വിധേയമായിരിക്കുന്നുവെന്നും അവിടം ആത്മീയ വെളിച്ചം നിഷ്പ്രഭമായിരുക്കുന്നുവെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. 1950 ൽ ഈജിപ്തിലേക്ക് മടങ്ങിയ അദ്ദേഹം അധ്യാപന വൃത്തിയിൽ താൽപരനായി കടന്ന് വന്നപ്പോൾ വിദ്യാഭ്യാസ ഇൻസ്പെക്ടറായി നിയമിക്കപ്പെട്ടു. എന്നാൽ 1952 ൽ ജോലിയും സഹപ്രവർത്തകരുമായി പല അസ്വാരസ്യങ്ങളും ഉടലെടുതത്തോടെ രാജിവെച്ചു മാറി നിന്നു.

തുടർന്ന് മുസ്‍ലിം ബ്രദർഹുഡിൽ (إخوان المسلمون) ചേർന്ന അദ്ദേഹം സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അസമത്വങ്ങളുടെ കാരണങ്ങളും ഇസ്‍ലാമിക പരിഷ്കരണശ്രമങ്ങളുടെ അനിവാര്യതയും സംബന്ധിച്ച്‌ വലിയ രീതിയിലുള്ള പഠനങ്ങൾ സമർപ്പിച്ചു. അതോടെ അദ്ദേഹം ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. 1954ൽ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്ത അദ്ദേഹത്തെ 15 വർഷത്തെ കഠിനതടവിനാണ്‌ ശിക്ഷിച്ചത്‌. കൈറോയിലെ ജറാഹ്‌ ജയിലിൽ പത്തു വർഷം കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അക്കാലത്തെ ഇറാഖ്‌ പ്രസിഡൻറ് ആയിരുന്ന അബ്ദുസ്സലാം ആരിഫ്‌ ഇടപെട്ട്‌ മോചിപ്പിക്കുകയായിരുന്നു.

1954ൽ അദ്ദേഹത്തിന്റെ പ്രശസ്തമായ معالم في الطريق (വഴിയടയാളങ്ങൾ) എന്ന ഗ്രന്ഥം പുറത്തിറങ്ങി. അതേ തുടർന്ന് പ്രസിഡൻറ് അബ്ദുനാസറിനെ വധിക്കാൻ പ്രേരണ നൽകി എന്ന കുറ്റമാരോപിച്ച്‌ അദ്ദേഹം വീണ്ടും അറസ്റ്റ്‌ ചെയ്യപ്പെട്ടു. ഗ്രന്ഥത്തിലെ പല ഭാഗങ്ങളും തെളിവായുദ്ധരിച്ച്‌ ഭരണകൂടം അദ്ദേഹത്തിന് വധശിക്ഷയാണ്‌ വിധിച്ചത്‌. വിവിധ മുസ്‍ലിം നാടുകളിൽ നാസറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നു. എന്നാൽ ഖുതുബിന്റെ വധശിക്ഷ റദ്ദ്‌ ചെയ്യാനുള്ള ആവശ്യങ്ങളൊന്നും വക വെക്കാതിരുന്ന അബ്ദു നാസറിന്റെ ഭരണകൂടം 1966 ഓഗസ്റ്റ്‌ 29ന് അദ്ദേഹത്തെ തൂക്കിലേറ്റി. മുസ്‍ലിം ലോകത്തിനായി അനേകം രചനകള്‍ ബാക്കി വെച്ചാണ് ആ മഹദ് ജീവിതം വിട വാങ്ങിയത്. 

സയ്യിദിന്റെ കുറിപ്പ്:

വധശിക്ഷ നടപ്പാക്കുന്നതിന്‌ തൊട്ടു മുമ്പ്, തൂക്കുകയറിന്‌ മുന്നിൽ വെച്ച് തന്റെ നിലപാടുകളെ തള്ളിപ്പറയാൻ തയ്യാറായാൽ മാപ്പ് നൽകാമെന്ന് ഈജിപ്ഷ്യൻ ഗവൺമെൻറ്‌ വാഗ്ദാനം നൽകുകയുണ്ടായി. എന്നാൽ സയ്യിദിന്റെ പ്രതികരണം "ദൈവത്തിന്റെ ഏകത്വം പ്രഖ്യാപിക്കുന്ന എന്റെ ചൂണ്ടുവിരൽ ഭരണകൂട അതിക്രമത്തെ സാധൂകരിക്കുന്ന ഒരക്ഷരം പോലും എഴുതാൻ വിസമ്മതിക്കും" എന്നായിരുന്നു.

മുസ്‍ലിം ബ്രദര്‍ഹുഡ് എന്ന സംഘടന മുന്നോട്ട് വെക്കുന്ന ആശയാദര്‍ശങ്ങളോട് നമുക്ക് പൂര്‍ണ്ണമായി യോജിക്കാനാവില്ലെങ്കിലും ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെയും ചൂഷണങ്ങള്‍ക്കെതിരെയും സന്ധിയില്ലാ സമരം നടത്തിയ ഇത്തരം നേതാക്കളെ വിസ്മരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter