കേരളമുസ്‌ലിം നവോത്ഥാനവും പരിഷ്‌കരണ വാദവും

യൂറോപ്പ് ഒരു അധിനിവേശ ശക്തിയായി, ശാസ്ത്ര ശക്തിയായി കുതിച്ച നൂറ്റാണ്ടുകളാണ്  കഴിഞ്ഞുപോയത്. കൊളോണിയല്‍ ശക്തികളുടെ ഈ മുന്നേറ്റം, ഏറെയും അതിശയിപ്പിച്ചത് മുസ്‌ലിം നാടുകളെയായിരുന്നു. അടിക്കടിയുണ്ടായ തകര്‍ച്ചകളും ഖിലാഫത്തിന്റെ പതനവുംകൊണ്ട് പരിതാപകരമായ അവസ്ഥയില്‍ കഴിഞ്ഞുകൂടിയ അവര്‍ക്കിടയില്‍ ജേതാവിനോടുള്ള അന്ധമായ വിധേയത്വം വളര്‍ന്നുവന്നു. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി മുസ്‌ലിം നാടുകളില്‍ ഉയര്‍ന്നുവന്ന പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിന് അങ്ങനെയൊരു പാശ്ചാത്തലമുണ്ട്. തങ്ങളുടെ സംസ്‌കാരത്തിനും വിശ്വാസത്തിനും മേലുള്ള കൊളോണിയല്‍ അധിനിവേശം അവര്‍ക്ക് വിമോചന ബോധം നല്‍കുകയും ചെയ്തു.

ഖിലാഫത്തിന്റെ ആസ്ഥാനഭൂമിയായിരുന്ന തുര്‍ക്കിയില്‍ നിന്ന് തന്നെയായിരുന്നു യൂറോപ്യന്‍ മാതൃകകളുടെ അനുകരണാഹ്വാനം കൂടുതല്‍ കേട്ടത്. ഈജിപ്തില്‍നിന്നും മത പരിഷ്‌കരണത്തിന്റെ പാശ്ചാത്യാധിഷ്ഠിത അജണ്ടകള്‍ വന്നു. ഇന്ത്യയില്‍ സര്‍ സയ്യിദ് അഹ്മദ് ഖാന്റെ നേതൃത്വത്തില്‍ ഉയര്‍ത്തിയ വാദഗതികളും അതിന്റെ തുടര്‍ച്ചയായിരുന്നു. നമ്മള്‍ എവിടെയും എത്തിയില്ല. ഒന്നിനും കൊള്ളത്തവരാണ്, എന്ന അപകര്‍ഷ ബോധത്താല്‍ ഉണ്ടായ അപക്വവും അപകടകരവുമായ തീരുമാനങ്ങള്‍ പക്ഷേ, ഇസ്‌ലാമിന്റെ മൗലികതയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു.

സാമൂഹിക ചുറ്റുപാടിന്റെ താല്‍കാലിക പ്രതിസന്ധികള്‍ക്കു മധെ്യ, ആത്മീയമായ അകം വെളിച്ചത്തിന്റെ അഭാവത്തില്‍ ഉണ്ടായ പ്രസ്ഥാനങ്ങളും വാദങ്ങളും അധികം വൈകാ തെ കേരളത്തിലും ആലോചനക്ക് വന്നു. ഈജിപ്ത്യന്‍ യുക്തിവാദത്തിന്റെ വായനയിലൂടെയാണ് കേരളത്തില്‍ മതപരിഷ്‌കരണവാദം കാര്യമായും ചര്‍ച്ചക്കു വരുന്നത്. യൂറോ കേന്ദ്രീകൃത പ്രത്യയ ശാസ്ത്രം തന്നെയാണ് ഇവിടെയും അവതരിപ്പിക്കപ്പെട്ടത്.

1922ല്‍ കൊടുങ്ങല്ലൂരല്‍ രൂപം കൊണ്ട കേരള മുസ്‌ലിം ഐക്യ സംഘമാണ് അതിന് പ്രായേഗിക നേതൃത്വം ല്‍കിയത്. സമ്പന്നരായ മധ്യവര്‍ഗത്തിന്റെയും പാശ്ചാത്യ വിദ്യാഭ്യാസം നേടിയവരുടെയും പിന്തുണയില്‍ പ്രവര്‍ത്തിച്ച ഐക്യസംഘം കേരള മുസ്‌ലിം നവോത്ഥാനത്തിന് ബീജാവാപം നല്‍കിയ സംഘടനയാണെന്ന് പറയുന്നവര്‍ നേരിന്റെ വെളിച്ചമുള്ള യഥാര്‍ത്ഥ ചരിത്രത്തെ തമസ്‌കരിക്കുകയാണ് ചെയ്യുന്നത്.

ബ്രിട്ടീഷ് വിധേയത്വവും ആധുനിക വിദ്യാഭ്യാസവും അധിനിവേശ ശക്തികള്‍ കടന്നുകയറിയ നാടുകളിലൊക്കെ തങ്ങളുടെ ഇരകളെ രണ്ടു രീതിയിലാണ് മുഖ്യമായും അവര്‍ നേരിട്ടിട്ടുള്ളത്. ശാരീരികമായി ഉന്മൂലനം സാധ്യമാകുന്നിടന്നത്ത് അങ്ങനെ നടത്താനും പ്രതിരോധിക്കുന്ന വിഭാഗങ്ങളെ സാംസ്‌കാരികവും ധാര്‍മികവുമായി ദുര്‍ബലപ്പെടുത്താനും അധിനിവേശ ശക്തികള്‍ തുനിഞ്ഞു. പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും ഏതറ്റംവരെ പോകാനും തയ്യാറായ കേരള മുസ്‌ലിംകളെ കടല്‍ കടന്നുവന്നവര്‍ നേരിട്ടത് രണ്ടാമത്തെ ആയുധം കൊണ്ടായിരുന്നു. മാപ്പിള പോരാട്ടത്തിന് ഊര്‍ജ്ജം ലഭിക്കുന്നത് മതകീയ നിലപാടിന്റെ പശ്ചാത്തലത്തില്‍ നിന്നാണെന്ന് വിദേശികള്‍ തിരിച്ചറിഞ്ഞു.

1899 ഒക്‌ടോബര്‍ 23-ന് ഗവണ്‍മെന്റ് സെക്രട്ടറി ജെ.സി.ബോര്‍ഡിലെ, മലബാര്‍ രജിസ്റ്റ്രാറായിരുന്ന ടി. ക്ലാര്‍ക്കിന് എഴുതി: ''മാപ്പിളമാര്‍ ഏതു കൃത്യം ചെയ്യുന്നതിനു മുമ്പും തറമ്മല്‍ ജാറത്തില്‍ പ്രാര്‍ത്ഥന നടത്താറുണ്ട്. ഈ ജാറം അങ്ങനെ ഏതു കലാപത്തിനും മുന്നോടിയായി വര്‍ത്തിക്കാറുണ്ട്. തന്‍മൂലം ഈ ജാറം നശിപ്പിക്കുകയും അവിടെ അടക്കം ചെയ്തിട്ടുള്ള സയ്യിദ് അലവി തങ്ങളുടെ ഭൗതികാവശിഷ്ടങ്ങള്‍ അവിടെ നിന്നും നീക്കം ചെയ്ത് അറേബ്യയിലേക്ക് കൊണ്ടുപോയി അവിടെ സംസ്‌കരിക്കുകയും വേണം.'' (കേരള മുസ്‌ലിം ഡയറക്ടറി ഡോ.സി.കെ.കരിം) സമരങ്ങളുടെ ഉള്ളടക്കങ്ങളായ മതത്തിന്റെ ആത്മീയതയെ തകര്‍ക്കാന്‍ ഉള്ളില്‍ കയറി പണിയെടുക്കണമെന്ന് അവ ര്‍ക്ക് മനസ്സിലായി.

സവിശേഷമായ ജ്ഞാനബോധത്തിന്റെയും സാംസ്‌കാരിക ജീവിതത്തിന്റെയും ഉടമകളായ പാരമ്പര്യ മുസ്‌ലിം വിഭാഗത്തിനിടയില്‍ ഒരു തരം അപകര്‍ഷത സൃഷ്ടിക്കുകയായിരുന്നു അവര്‍ ആദ്യം ചെയ്തത്. ഇതിന് ഒരു അനുകൂല ഭൂമിക ഒരുക്കുന്നതിനുവേണ്ടി വ്യാപകമായ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇംഗ്ലീഷുകാരന്റെ ഭാഷ ഹറാമാക്കി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിരുന്ന മാപ്പിളയുടെ മുന്നില്‍ ആധുനിക പാഠശാലകള്‍ തുറന്നുകൊടുത്തു. മാപ്പിളയെ ഷണ്ഡീകരിക്കാന്‍ സാമ്രാജ്യത്വം നിര്‍മിച്ചു നല്‍കിയ പാഠശാലകള്‍ മലബാറിന്റെ പലയിടങ്ങളിലും ''ഗവണ്‍മെന്റ് മാപ്പിള സ്‌ക്കൂള്‍'' എന്ന പേരില്‍ ഇന്നും കാണാനാകും. കൊളോണിയല്‍ മൂല്യമണ്ഡലത്തില്‍ അധ:പതിച്ച സമുദായത്തിലെ ചില ആളുകള്‍ തന്നെയാണ് മുസ്‌ലിംകള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസം നടപ്പാക്കാന്‍ നേതൃത്വം കൊടുത്തിരുന്നത്.

ഇംഗ്ലീഷ് ഭാഷയും ആധുനിക വിദ്യാഭ്യാസവും നേടാതെ സമുദായത്തിന് രക്ഷയില്ലെന്ന് അവര്‍ പ്രബോധനം നടത്തി. 1917-ല്‍ അലിഗഡ് മാതൃകയില്‍ ഒരു കോളേജ് സ്ഥാപിക്കാന്‍ ഹമദാനി തങ്ങളുടെയും മുസ്‌ലിം കള്‍ച്ചറല്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ശ്രമം നടന്നു. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ രാജഗോപാചാരി ഈ ആവശ്യത്തിന് ആലുവായില്‍ എട്ട് ഏക്കര്‍ സ്ഥലം നല്‍കിയെങ്കിലും സമുദായ പിന്തുണ കിട്ടാതെ അത് നടക്കാതെ പോയി. 1924 മെയ് 10 മുതല്‍ പന്ത്രണ്ടുവരെ ആലുവായില്‍ നടന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാം സമ്മേളനത്തില്‍ ഇംഗ്ലീഷ് പഠനത്തിന്റെ ആവശ്യകത സമുദായത്തിന് അവതരിപ്പിച്ചു. ഈ സമ്മേളനത്തില്‍ വെച്ച് തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അപലപിക്കുന്ന പ്രമേയം മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ് അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ എതിര്‍പ്പിന്റെ ശക്തിയും അനുബന്ധ സംഭവങ്ങളും 'മുഹമ്മദ് അബ്ദു റഹ്മാന്‍ സാഹിബ്' എന്ന പുസ്തകത്തില്‍ എം.റഷീദ് എഴുതുന്നുണ്ട്. ബ്രിട്ടീഷ് പദ്ധതികളുടെ പ്രായോഗിക രീതികളാണ് മുസ്‌ലിം ഐക്യസംഘത്തിന്റെ ഓരോ നടപടികളികലൂടെയും ഇവിടെ കാണാനായത്.

സ്വാതന്ത്ര്യസമരത്തിന്റെ ഒരു വേളയില്‍വെച്ച് മാപ്പിളയെ ഷണ്ഡീകരിക്കുന്നതിന് ഉത്പതിഷ്ണു നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഹേതുവായി. ബ്രിട്ടീഷ് രാഷ്ട്രീയത്തോട് ചായ്‌വ് കാട്ടുന്ന പ്രബന്ധമെഴുത്തും പ്രഭാഷണങ്ങളും ഇവിടെ തുടര്‍ന്നു. 'മുസ്‌ലിം ജനങ്ങളും വിദ്യാഭ്യാസവും', 'രാജഭക്തിയും ദേശാഭിമാനവും' പോലുള്ള കൃതികളിലൂടെ മക്തിതങ്ങള്‍ നടത്തിയ ബ്രിട്ടീഷ് അനുകൂല സൈദ്ധാന്തിക വിശദീകരണങ്ങള്‍ ഒരു ജനതയോട് കാട്ടിയ അപരാധമാണ്.

മലബാര്‍ സമരകാലത്ത്  മാപ്പിള തന്റെ മുഴുവന്‍ ശക്തിയും പുറത്തെടുക്കുമ്പോള്‍ മാറിനിന്ന നേതാക്കള്‍ ചരിത്രത്തിന് അജ്ഞാതമല്ല. 1922-ല്‍ കൊടുങ്ങല്ലൂരിലായിരുന്ന എം.സി.സി. അബ്ദു റഹ്മാന്‍ മൗലവി അവിടേക്ക് ക്ഷണിച്ച് കെ.എം.മൗലവിക്ക് കത്തെഴുതിയ സന്ദര്‍ഭം 'എം.സി.സി.' സമരണികയില്‍ മൗലവി ഓര്‍ക്കുന്നുണ്ട്. എല്ലാ കാര്യവും അല്ലാഹുവില്‍ ഭരമേല്‍പിച്ച് ഉടനെ കൊടുങ്ങല്ലൂരിലെത്തണമെന്നും നാട്ടുരാജ്യമാകയാല്‍ ബ്രിട്ടീഷുകാരുടെ ഉപദ്രവം ഭയപ്പെടേണ്ടതില്ല എന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. പുരോഗതിയുടെ മാനദണ്ഡം ഭൗതികത മാത്രമായപ്പോള്‍ 'മുസ്‌ലിം ബാങ്ക്' എന്ന എല്ലാ നിലക്കും അനിസ്‌ലാമികമായ പലിശ സംവിധാനത്തിലൂടെ മുതലാളിത്തബോധം പുറത്തുകാട്ടി 'ഐക്യസംഘം.' എറണാകുളത്ത് ഒരു 'മുസ്‌ലിം ബാങ്ക്' സ്ഥാപിച്ച് കുറച്ചൊക്കെ പലിശ തരപ്പെടുത്തി സമുദായത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാമെന്ന ബുദ്ധി മാത്രമേ കെ.എം. സീതി സാഹിബിനും കൂട്ടുകാര്‍ക്കും ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയവും സാംസ്‌കാരികവുമായ അധിനിവേശത്തിനെതിരെ വീറോടെ ഉലമാക്കളുടെ നേതൃത്വത്തില്‍ സമുദായം നില കൊണ്ടിരുന്ന ഒരു ഘട്ടത്തില്‍ ബ്രിട്ടീഷ് രാജഭക്തി പ്രകടിപ്പിക്കുകയും മുതലാളിത്ത നിലപാടുകളെടുക്കുകയും ചെയ്തവര്‍ ഒരു ജനതയോട് കടുത്ത അപരാധമാണ് കാട്ടിയതെന്ന് വകതിരിവുള്ള ചരിത്രമെഴുത്തുകാര്‍ രേഖപ്പെടുത്തും.

മതയുക്തിവാദത്തിന്റെ വഴി മനുഷ്യന്റെ അടിസ്ഥാന തേട്ടമായ ദൈവികത അട്ടിമറിക്കപ്പെടുന്നത് യൂറോപ്യന്‍ നവോത്ഥാനത്തോടെയാണ്. പ്രപഞ്ചത്തേയും മനുഷ്യന്റെ ഭാഗദേയങ്ങളെയുമെല്ലാം യുക്ത്യാധിഷ്ഠിതമായി പഠിക്കുന്ന ശീലം യൂറോപ്പില്‍ വളര്‍ന്നു. 'പരിണാമ സിദ്ധാന്തം' ഇങ്ങനെയൊരു മാനദണ്ഡത്തിന്റെ പശ്ചാത്തലത്തില്‍ നിന്നാണ് നിര്‍മിക്കപ്പെടുന്നത്. നീഷേ  ദൈവം മരിച്ചുവെന്ന് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. മുഴുവന്‍ മാനുഷിക വ്യവഹാരങ്ങളെയും ഇതേ രീതിയില്‍ സമീപിക്കുന്ന യൂറോപ്യന്‍ ജ്ഞാനവ്യവസ്ഥിതിയുടെയും ഈജിപ്ത്യന്‍ യുക്ത വാദത്തിന്റെയും മലയാള മൊഴിമാറ്റമാണ് കേരളത്തില്‍ നിര്‍വഹിക്കപ്പെട്ടത്. ഖുര്‍ആനിന്റെയും ഹദീസിന്റെയും പാരമ്പര്യ വ്യാഖ്യാനങ്ങളില്‍ അവര്‍ തൃപ്തിപ്പെട്ടില്ല. സി.എന്‍. അഹ്മദ് മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ യൂറോപ്യന്‍ ശാസ്ത്ര ബോധം ദൈവികതയെക്കാള്‍ മികച്ചു നിന്നതിന്റെ ഉദാഹരണമാണ്. മൂസ നബി(അ)യെയും ബനു ഇസ്രാഈല്യരെയും ഫിര്‍ഔനില്‍ നിന്നും രക്ഷിക്കുന്ന സന്ദര്‍ഭം ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. അല്ലാഹുവിന്റെ നിര്‍ദ്ദേശ പ്രകാരം മൂസാ നബി(അ) വടികൊണ്ട് സമുദ്രത്തില്‍ അടിക്കുകയും സമുദ്രം പിളരുകയും പിളര്‍പ്പുകള്‍ക്കിടയില്‍ വഴി പ്രത്യക്ഷപ്പെടുകയും അതിലൂടെ മൂസാനബിയും ബനു ഇസ്രാഈല്യരും രക്ഷപ്പെടുകയും ചെയ്തു. ഇത് ശുഅറാഅ്, ത്വാഹാ സൂറത്തുകളിലെ ആയത്തുകളെകൊണ്ട് വ്യക്തമാണ്. വെള്ളം ഖരവസ്തുവിനെപ്പോലെ രണ്ടായി നില്‍ക്കുകയോ?

യൂറോപ്യന്‍ ശാസ്ത്ര പഠനങ്ങള്‍ അങ്ങനെയൊന്ന് തെളിയിച്ചിട്ടില്ല. സി.എന്‍.മൗലവിയും ആ വഴിക്കുപോയി. അവിടെ സമുദ്രത്തില്‍ ഇന്നത്തെപ്പോലെ  ആഴമുണ്ടായിരുന്നില്ലെന്നും ഇടക്കിടക്ക് മണല്‍തിട്ടകളും കുറഞ്ഞ വെള്ളവും ഇടകലര്‍ന്നാണ് നിന്നിരുന്നതെന്നും വളഞ്ഞും തിരിഞ്ഞുമുള്ള വഴിയിലൂടെ സൂക്ഷിച്ചുപോകുന്നവര്‍ക്ക് രക്ഷപ്പെടാമായിരുന്നുവെന്നും ഇസ്രാഈല്യര്‍ക്ക് പ്രതേ്യകിച്ച് മൂസാനബിക്ക് ആ വഴി പരിചയമുണ്ടായിരുന്നുവെന്നും അങ്ങനെയാണ് അവര്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. യുക്തിവാദത്തിനു മുമ്പില്‍ വ്യക്തമായ ഒരു മുഅ്ജിസത്ത് ഇതോടെ അവമതിക്കപ്പെട്ടു.

ഇസ്‌ലാമിക ജീവിതത്തിന്റെ രണ്ടാം പ്രമാണമായ ഹദീസുകളും സി.എന്നിന്റെ യുക്തി ബോധത്തിനുമുന്നില്‍ തോറ്റുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ 'സഹീഹുല്‍ ബുഖാരി' മലയാളം പരിഭാഷയിലാണ് നിരവധി ഹദീസുകള്‍ യുക്തി തേടി മാറ്റി നിര്‍ത്തിയിരിക്കുന്നത്. സകാത്ത് ധനത്തിന് അബുഹുറൈറ കാവല്‍ നിന്നപ്പോള്‍ പിശാച് വന്ന സംഭവം, അല്ലാ ഹു എല്ലാ രാത്രിയുടെയും അന്ത്യയാമത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത ആകാശത്തില്‍ ഇറങ്ങി വരും, മൂന്ന് സന്താനങ്ങള്‍ പ്രായപൂര്‍ത്തിക്കുമുമ്പേ മരണമടഞ്ഞാല്‍ പിതാവിന് സ്വര്‍ഗം ലഭിക്കുമെന്ന വാഗ്ദാനം, യമനികളുടെ ഈമാനിനെ നബി(സ) പ്രശംസിച്ചത്, ഈച്ച പാനീയത്തില്‍ വീണാല്‍ അതിന്റെ വെള്ളത്തില്‍ മുങ്ങാത്ത ഭാഗവും അതില്‍ മുക്കിയെടുക്കണം, ഇബ്രാഹിം നബിയുടെ ചേലാകര്‍മ്മം നടന്നത് എണ്‍പതാം വയസ്സിലാണെന്ന പ്രസ്താവം, നബി(സ) രോഗശയ്യിലായിരുന്നപ്പോള്‍ പുത്രി ഫാത്വിമയെ വിളിച്ച് തന്റെ മരണശേഷം തന്നോട് ആദ്യം ചേരുക നീയായിരിക്കുമെന്ന് പറഞ്ഞത്, തുടങ്ങിയ ഹദീസുകള്‍ സാധുത ചോദ്യം ചെയ്യപ്പെട്ടതില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ വര്‍ത്തമാന വായനയാണ് എ. അബ്ദുല്‍ സലാം സുല്ലമിയുടെ ഹദീസ് സമീപനം. ബുഖാരിയിലും മുസ്‌ലിമിലും വിമര്‍ശനവിധേയമായ ഹദീസുകള്‍ ഉണ്ടെന്ന് ചില ഉദ്ധരണികള്‍ നല്‍കി അദ്ദേഹം ''വിമര്‍ശന വിധേയമായ ഹദീസുകള്‍ ബുഖാരിയിലും മുസ്‌ലിമിലും'' (പ്രബോധനം ഹദീസ് പതിപ്പ്) എന്ന ലേഖനത്തില്‍ എഴുതുന്നു. വിമര്‍ശനങ്ങള്‍ ഈ ലേഖകന്‍ അംഗീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യുന്നില്ലെന്ന് പറയുന്നുണ്ട്. ഹദീസ് സ്വീകരണത്തില്‍ എല്ലാത്തിനുമപ്പുറമുള്ള സൂക്ഷ്മത കാണിച്ച പണ്ഡിത ക്രോഡീകരണങ്ങളെ അംഗീകരിക്കാന്‍ കഴിയാത്തത് ജ്ഞാനവ്യവസ്ഥിതിയുടെ ആധുനിക മാനദണ്ഡങ്ങളില്‍ നിലയുറപ്പിച്ചതുകൊണ്ട് മാത്രമാണ്.

അല്ലാഹുവിലും യുക്തിവാദത്തിലും ഒരേ സമയം വിശ്വസിക്കുകയായിരുന്നു മത പരിഷ്‌കരണവാദികള്‍. കേരളീയ ഇസ്‌ലാമിക പരിസരത്ത് യുക്തികൊണ്ട് മതത്തിന്റെ മുഴുവന്‍ അടയാളങ്ങളും നിരാകരിച്ച ചേകന്നൂര്‍ മൗലവിയുടെ വാദങ്ങള്‍ വന്ന വഴി ശ്രദ്ധിച്ചാല്‍ മനസ്സിലാകും മത പരിഷ്‌കരണവാദികളുടെ യുക്തി മണ്ഡലത്തിന്റെ ദുരന്തം. ബാഖിയാത്തു സ്വാലിഹാത്തില്‍ പഠിച്ച് പാരമ്പര്യ നിലപാടുകളില്‍ കഴിഞ്ഞു കൂടുന്നതിനിടെയാണ് ചില തിരുത്തല്‍ വാദങ്ങള്‍ ഉയര്‍ത്തി ചേകന്നൂര്‍, ജമാഅത്ത് പ്ലാറ്റുഫോമിലെത്തുന്നത്. കുറച്ചുകാലം ശാന്തപുരം ഇസ്‌ലാമിയ്യ കോളേജില്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു. ജമാഅത്ത് ആശയങ്ങളോട് പൊരുത്തപ്പെടാനാകാതെ കൂടുതല്‍ യുക്തിവാദവുമായി മുജാഹിദ് പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്നു. 1965 മുതല്‍ ജാമിഅ നദ്‌വിയ്യ എടവണ്ണയില്‍ അദ്ധ്യാപകനായി ജോലി നോക്കുകയും ചെയ്തു. പിന്നീട് 'മോഡേണ്‍ എയ്ജ് സൊസൈറ്റി'യുണ്ടാക്കി. അള്‍ട്രാ സെക്കുലറിസ്റ്റുകളുടെ ഈ പുതിയ വേദിയില്‍ ചേകന്നൂരിനോടുകൂടെയുള്ള പല മുഖങ്ങളില്‍ ഒന്ന് മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കെ അന്തരിച്ച പ്രൊഫ: മങ്കട അബ്ദുല്‍ അസീസ് മൗലവിയുടേതായിരുന്നു. ഒടുവില്‍ മതത്തിന്റെ പുറത്തേക്കുള്ള വഴി തേടേണ്ടിവന്ന ചേകന്നൂരിന് കിട്ടിയ പ്രചോദനങ്ങള്‍ വന്ന വഴിയില്‍ നിന്നാകുമ്പോള്‍ മതത്തിലെ യുക്തി വാദത്തിന്റെ സങ്കീര്‍ണത നാം തിരിച്ചറിയുന്നു.

കറാമത്തിന്റെ  നിഷേധം ഖുര്‍ആനിന്റെയും ഹദീസിന്റെയും നിഷേധമാണ്. മദ്ഹബുകളുടെ തിരസ്‌കാരവും അങ്ങനെതന്നെ. ജിന്നിനെയും പിശാചിനെയും യുക്തിയില്‍ ഒതുങ്ങാത്ത കാലത്ത് നിഷേധിക്കുകയും അനുഭവങ്ങളില്‍ അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു. തവസ്സുലും ഇസ്തിഗാസയും ശിര്‍ക്കെന്ന് പറയേണ്ടി വരുന്നത് യുക്തി പ്രമാണങ്ങളെ കീഴടക്കിയപ്പോഴാണ്. ഖുര്‍ആന്‍ ഓതി ചികിത്സിച്ചാല്‍ രോഗം ഭേദമാകില്ലെന്നും അമേരിക്കയുണ്ടാക്കിയ ഗുളിക കഴിച്ചാല്‍ പെട്ടെന്ന് മാറുമെന്നുമുള്ള സിദ്ധാന്തം മുസ്‌ലിമിന് പറഞ്ഞുകൊടുത്തത് യുക്തി കൊണ്ടാണ്. ലോകത്തെ പടക്കാന്‍ തന്നെ കാരണക്കാരനായ മൂത്ത് നബി വെറും സാധാരണ മനുഷ്യനാണെന്ന് പറയുന്നതിന്റെ അതേ യുക്തി. മുസ്‌ലിം ലോകം കാലങ്ങളായി ജീവിതം കൊണ്ടെഴുതിയ മുഴുവന്‍ കൃത്യങ്ങളെയും മത പരിഷ്‌കരണവാദികള്‍ക്ക് നിഷേധിക്കേണ്ടിവന്നത് പ്രമാണങ്ങള്‍ക്കപ്പുറം യുക്തി വിചാരം മാനദണ്ഡമായപ്പോഴാണെന്നു ചുരുക്കം.

പാരമ്പര്യ തിരസ്‌കരണവും ആഘാതങ്ങളും

''ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യം ആധുനിക വഹാബിസത്തിനു മുന്നില്‍ നിരന്തരമായ വര്‍ത്തമാനമേയുള്ളൂ എന്നാണ്. ഭൂതകാലമോ, ഭാവിയെ കുറിച്ചുള്ള സങ്കല്‍പ്പമോ ഇല്ല. എന്നാല്‍ ഭൂത കാലത്തിന്റെ സത്യശാസ്ത്രമായ നിഴലിലാണ് വര്‍ത്തമാന കാലം നിലനില്‍ക്കുന്നത്. തെളിച്ചു പറഞ്ഞാല്‍ മുഹമ്മദ് നബിയുടെ കാലത്ത് മുസ്‌ലിം സംസ്‌കാരത്തിന് അതിന്റേതായ ഗഹനതയും മഹത്വവും  ബഹുസ്വാരതയുമുണ്ട്. വഹാബിസത്തില്‍ ഈ ചരിത്രവും സംസ്‌കാരവും അപ്രസക്തമാവുകയും വ്യതിയാനവും ജീര്‍ണതയുമായി അവ നിരാകരിക്കപ്പെടുകയും ചെയ്യുന്നു.'' പരിശുദ്ധ ഹറമിലേക്ക് നടത്തിയ യാത്രയുടെ സുദീര്‍ഘമായ വിവരണത്തിലാണ് സിയാവുദ്ധീന്‍ സര്‍ദാര്‍ ഇങ്ങനെ കുറിച്ചിടുന്നത്.

ഒരു ജനതയുടെ ഭാവി വഴിയിലേക്ക് ആവേശമായി ജ്വലിക്കുന്ന ഇന്നലെകളുടെ ഓര്‍മകള്‍ കെടുത്തിക്കളയുകയെന്നത് അവരെ തകര്‍ക്കാനുള്ള മുഖ്യ ഘടകമാണ്. ഭൂതമില്ലാത്ത തലമുറയെ ശത്രുവിന് പെട്ടെന്ന് കീഴടക്കാനാകും. സാമ്രാജ്യത്വം കടന്നുചെന്നിടങ്ങളിലൊക്കെ ആദ്യം ചെയ്തതായിരുന്നു. പാരമ്പര്യ ചിഹ്നങ്ങളേയും അടയാളങ്ങളെയും നിഷേധിക്കുകയോ സംശയിക്കുകയോ ചെയ്ത സാമ്രാജ്യത്വ നടപടികളുടെ തുടര്‍ച്ചയായിരുന്നു മതപരിഷ്‌കരണവാദികളില്‍നിന്നും ഉണ്ടായത്. മുസ്‌ലിം നാടുകളില്‍ അവര്‍ നടത്തിയ തേരോട്ടങ്ങളുടെ ചരിത്രം ഇവിടെ തരിച്ച് നില്‍ക്കുന്നു.

കേരളത്തില്‍ കല്പിച്ചുണ്ടാക്കിയ പ്രതികങ്ങള്‍കൊണ്ടാണ് അവര്‍ മാപ്പിളയുടെ സ്വത്വ നിര്‍മ്മിതിയില്‍ മുഖ്യ പങ്കു വഹിച്ച അവലംബങ്ങളെയും സൂക്ഷിപ്പുകളെയും ആരോപിക്കുകയോ നിരാകരിക്കുകയോ ചെയ്തത്. ഇസ്‌ലാമിനെ ശുദ്ധീകരിക്കാനെന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചിലര്‍ ഉയര്‍ത്തിയ അനാവശ്യ ചോദ്യങ്ങളുടെ തുടര്‍ച്ച മാത്രമാണ് ഇവിടെയും കേട്ടത്. മുഹിയിദ്ദീന്‍ മാല മുതല്‍ ഇങ്ങോട്ടുള്ള ആത്മാവു തൊട്ടെഴുതിയ മാലകളെയും മൗലിദുകളെയും ബൈത്തുകളെയും തിരുനബിയുടെ കാലത്തില്ലാത്തതാണെന്നു പറഞ്ഞ് തള്ളിപ്പറഞ്ഞു ആദ്യം. മാലകളിലെയും മൗലിദുകളിലെയും ഓരോ വരിയും വായിച്ച് അത് ഖുര്‍ആനിലുണ്ടോ ഹദീസിലുണ്ടോ എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചു പിന്നീട്. ''ആകാശത്തിന്മേലും ഭൂമിക്കു താഴെയും അവരെ കൊടി നീളം അത്തിരെ ഉള്ളോവര്‍'' എന്ന് ഖാളി മുഹമ്മദ് പാടിയപ്പോള്‍ എവിടെ കൊടിയെന്ന് ചോദിച്ചു. ഒരു ജനതയുടെ വിശ്വാസ ദൃഢതയില്‍ ഉതിര്‍ത്തെടുത്ത സര്‍ഗസാഹിത്യത്തിന്റെ തേജസ് ഇക്കൂട്ടര്‍ക്ക് അറിയാത്തതുകൊണ്ടല്ല. പക്ഷെ, കൊളോണിയല്‍ ബോധം വിപരീതം പറയിപ്പിക്കുകയായിരുന്നു.

ഒരു കാലഘട്ടത്തിന്റെ ഔസ്യത്തായിരുന്നു മുഹിയിദ്ദീന്‍ മാലയും ഇതരകൃതികളും. വീടുകളില്‍ കുന്തിരിക്കത്തിന്റെ മണത്തോടൊപ്പം ഉയര്‍ന്നിരുന്ന നീട്ടിവിളിച്ചുള്ള ബൈത്തുകള്‍ സമരകാലത്തെ ആയുധം കൂടിയായിരുന്നു. മലബാര്‍ ജില്ലാ കലക്ടറായിരുന്ന കൊനോലി സായിപ്പിനെ 1865-ല്‍ മാപ്പിള പോരാളികള്‍ വധിക്കുന്നതിന്റെ തലേന്ന് രാത്രി മുഹിയിദ്ദീന്‍മാല പാടിയിരുന്നുവെന്ന് വില്യം ലോഗണ്‍ തന്റെ മലബാര്‍ മാന്വലില്‍ (പേജ് 629) എഴുതുന്നുണ്ട്. ഇതേ ദിവസംതന്നെ വൈകുന്നേരം പോരാളികള്‍ തറമ്മല്‍ കുഞ്ഞിക്കോയ തങ്ങളോടൊപ്പം മമ്പുറം തങ്ങളുടെ ഖബറിടത്തില്‍ സിയാറത്ത് നടത്തിയിരുന്നുവെന്നും ലോഗണ്‍ ഇവിടെ തന്നെ കുറിച്ചിടുന്നു. ചരിത്രത്തിന് മായിക്കാന്‍ കഴിയാത്ത ഒരു കാലഘട്ടത്തിന്റെ സന്ദേശമാണിത്.

മാലപ്പാട്ടുകളില്‍ ശിര്‍ക്ക് പറയുന്നവര്‍ ഒ.ആബു സാഹിബിനെ ഒന്നു വായിക്കണം. ''മാലപ്പാട്ടുകള്‍ പാടുകയെന്ന ആചാരത്തിനു കേരളത്തില്‍ ഏതാണ്ട് നാലു നൂറ്റാണ്ടുകാലത്തെ വ്യക്തമായ പഴക്കമുണ്ട്. ഇസ്‌ലാം ദീനിനെ നേരായ നിലയില്‍ പഠിച്ചറിഞ്ഞ ഭക്തശിരോമണികളായ പണ്ഡിതവരേണ്യന്മാര്‍ വളര്‍ത്തിയെടുത്ത ഭക്തി പ്രസ്ഥാനമാണത്. മൂന്നു നൂറ്റാണ്ടുകാലം മുസ്‌ലിം സമുദായത്തില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ഭക്തി പ്രസ്ഥാനത്തെ, ഈ നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ആഞ്ഞടിച്ച ''ആദര്‍ശ കൊടുങ്കാറ്റ്'' നിര്‍ജ്ജീവമാക്കിക്കളഞ്ഞു.........മാലപ്പാട്ടുകളില്‍ ദീനിനെതിരായ വല്ലതും ഉണ്ടായിരുന്നുവെങ്കില്‍ ഒരു തരത്തിലുള്ള എതിര്‍പ്പും കൂടാതെ മൂന്നു നൂറ്റാണ്ടുകാലം ഒരു പ്രസ്ഥാനമെന്ന നിലക്ക് കേരളത്തില്‍ മുസ്‌ലിം സമുദായത്തില്‍ പടര്‍ന്നു പന്തലിക്കുവാന്‍ അതിന് അവസരം നല്‍കപ്പെടുമായിരുന്നില്ല. ദീനിന്റെ അകവും പുറവും പഠിച്ചറിഞ്ഞ ഭക്തന്മാരായ പണ്ഡിതന്മാരുടെ മുമ്പില്‍ വെച്ച് അവരുടെ അനുമതിയോടെയും അനുഗ്രഹത്തോടെയും കൂടി തഴച്ചു വളര്‍ന്ന ഒരു ഭക്തിപ്രസ്ഥാനം ഇന്നത്തെ ചുറ്റുപാടില്‍ അധികപ്പറ്റാണെന്ന് വല്ലവര്‍ക്കും അഭിപ്രായമുണ്ടെങ്കില്‍ അവര്‍ക്ക് അതിനെ കയ്യൊഴിയാവുന്നതാണ്. പക്ഷെ, അങ്ങെന കയ്യൊഴിയുമ്പോള്‍ അവയ്ക്ക് ഇല്ലാത്ത ദോഷങ്ങള്‍ ആരോപിച്ച് അവയെ മതപരിധിയില്‍നിന്നു നിഷ്‌കാസനം ചെയ്യുവാന്‍ ഒരുങ്ങുന്നത് നീതിയാവുകയില്ല. ഇസ്‌ലാമിന്റെതല്ലാത്ത ഒരു വിശ്വാസ പ്രമാണമോ ആചാര സമ്പ്രദായമോ ആണ് മാലപ്പാട്ടുകള്‍ പ്രചരിപ്പിക്കുന്നത് എന്നു പറയുമ്പോള്‍ ഈ കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകള്‍ കേരളത്തില്‍ ജീവിച്ച പ്രശസ്തരും സര്‍വ്വാദരണീയരുമായ പണ്ഡിതന്മാര്‍ ഒരു ഇസ്‌ലാമിതര പ്രവണത ഇവിടെ വളര്‍ത്തിയെടുത്തു എന്നായിരിക്കും അര്‍ത്ഥം.'' (അറബി മലയാള സാഹിത്യ ചരിത്രം)

മാപ്പിളയുടെ സ്വന്തം സംസ്‌കാരത്തില്‍ വളര്‍ത്തിയെടുത്ത അറബി-മലയാളത്തിന്റെ ഖബറടക്കത്തിന് ആവേളം ചെയ്ത് അതില്‍ അഭിമാനിക്കുന്നു മതപരിഷ്‌കരണ വാദികള്‍. ആയിരക്കണക്കിന് കൃതികള്‍ക്ക് ജന്മം കൊടുക്കുകയും പോരാട്ട കാലത്ത് മുന്നില്‍നിന്ന് സമരസാഹിത്യമൊരുക്കുകയും ചെയ്ത ഒരു ഭാഷാലിപിയെ ആര്‍ക്കുവേണ്ടിയാണ് ബലികൊടുക്കുന്നത്? പണ്ട് തുര്‍ക്കിയില്‍ അത്താതുര്‍ക്ക് മുഴുവന്‍ പരിഷ്‌ക്കരിച്ച കൂട്ടത്തില്‍ അറബി-തുര്‍ക്കി ലിപിയും നിരോധിച്ചതിന്റെ പിന്‍ഗാമിത്വം തന്നെയാണ് ഇവിടെയും നിര്‍വ്വഹിക്കപ്പെട്ടത്. ഒരു ജനത, ഒരു ഭാഷാലിപി ഉണ്ടാക്കുകയെന്നത് ചില്ലറ കാര്യമല്ലെ ന്ന കെ.കെ. അബ്ദുല്‍ കരീം മാഷ് നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ''കേരള നദ്‌വത്തും കേരള ജംഇയ്യത്തുല്‍ ഉലമയും കേരള ജമാഅത്തെ ഇസ്‌ലാമിയയും അറബി-മലയാള പഠനത്തെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. കൂടുതല്‍ ഭാഷാപഠനത്തിന് ഊന്നല്‍ നല്‍കാനാണ് ആ മാര്‍ഗം അംഗീകരിച്ചത് എന്ന് പറയുന്നു. എന്നാല്‍ കേരള മുസ്‌ലിംകളുടെ ചിരപുരാതനമായൊരു സാഹിത്യ സമ്പത്തിനെ അഗണ്യകോടിയിലേക്ക് തള്ളി നശിപ്പിക്കാന്‍ ആ നയം വഴി തെളിയിച്ചുവെന്ന വസ്തുത മറന്നുകൂടാ. നമ്മുടെ പണ്ഡിത സംഘടനകള്‍ അവരുടെ മദ്രസാ പാഠപുസ്തകങ്ങളില്‍ ചിലതെങ്കിലും അറബി-മലയാളത്തില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്. അക്കാര്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അഭിനന്ദനമര്‍ഹിക്കുന്നു.'' (പ്രബോധനം-നവോത്ഥാനം സ്‌പെഷല്‍ 1998). കേരള മുസ്‌ലിംകളുടെ നവോത്ഥാനത്തില്‍ ജമാഅത്തെ ഇസ്‌ലാമി തങ്ങളുടെ അവകാശം നിരത്താന്‍ ഇറക്കിയ പതിപ്പിലാണ് ഇങ്ങനെയുള്ളതെന്ന സംഗതി ഇതിനെ ശ്രദ്ധേയമാക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടുവരെയുള്ള കേരള മുസ്‌ലിംകളുടെ സകല മത-സാംസ്‌ക്കാരിക-ജീവിതങ്ങളേയും നിരാകരിക്കുകയായിരുന്നു പരിഷ്‌കരണ വാദികള്‍. ഇസ്‌ലാമിക നവോത്ഥാനത്തിന്റെ കാറ്റും വെളിച്ചവും കടത്തിവിട്ട പൈതൃക കേന്ദ്രങ്ങളായ പള്ളിദര്‍സുകളെ തെല്ലൊന്നുമല്ല കളിയാക്കുകയും അവഗണിക്കുകയും ചെയ്തത്. പള്ളി ദര്‍സുകളില്‍ പഠിച്ചവര്‍ ലോകം തിരിയാത്തവരും മണ്ടന്മാരുമാണെന്നാണ് മുറി മൗലവിമാരുടെ സ്ഥിരം പറച്ചില്‍. ഭേദപ്പെട്ട അറബി കവിയും ജമാഅത്ത് നേതാവുമായിരുന്ന കെ.മൊയ്തു മൗലവിയുടെ 'ഓര്‍മകുറിപ്പു'കളില്‍ കേരളത്തിലെ ഇല്‍മിന്റെ ഗര്‍ഭഗേഹമായ പൊന്നാനി ദര്‍സിനെ പരിഹസിച്ച് എഴുതുന്നു. ''അഞ്ചുറുപ്പിക അടച്ച് ഒരു തലപ്പാവ് തലയില്‍ കെട്ടലാണത്രെ ബിരുധദാന ചടങ്ങ്. പഠനം പല രൂപത്തിലാണ്. ചുരുങ്ങിയത് ഫാതിഹ സൂറത്ത്, യാസിന്‍, നമസ്‌കരിച്ചാലും ഒജീനിച്ചാലും മറ്റുമുള്ള ദുആ, തൗബ മന:പ്പാഠമാക്കല്‍, ഇമാമത്ത് നില്‍ക്കല്‍ മുതലായ  പള്ളിച്ചട്ടങ്ങള്‍ ശീലിക്കുകയും വേണം.'' എന്ന് എഴുതിയ മൗലവി കേരളത്തില്‍നിന്നും ഒരു ലോകപ്രശസ്ത പണ്ഡിതന്‍ ഉണ്ടായിട്ടില്ലെന്നും അവിടെ നക്ഷത്രം നല്‍കി താഴെ ഒരു കുറിപ്പായി ഇതിനൊരപവാദം മഖ്ദൂമുമാരാണെന്നും എഴുതി വെക്കുന്നുണ്ട്.

ഒരു ദേശത്തിന്റെയും ഒരു ജനതയുടെയും മുഴുവന്‍ ജിവിത നിര്‍വ്വഹണങ്ങള്‍ക്കുമൊപ്പം നിലകൊണ്ട കാലഘട്ടത്തിന്റെ ഉലമാക്കളുടെ ആവാസകേന്ദ്രങ്ങളെ അവഗണിക്കുന്നത് അധിനിവേശ മൂല്യം ബോധത്തിലുള്ളതുകൊണ്ടാണ്. നൂറുക്കണക്കിന് എഴുത്തുകാരെയും പോരാളികളെയും പുറത്തുവിട്ട ചരിത്രമാണ് കേരളത്തിലെ പള്ളിദര്‍സുകള്‍ക്ക് അയവിറക്കാനുള്ളത്. ഇരുനൂറ്റമ്പതോളം പേജുകള്‍ വരുന്ന ഇരുനൂറിലേറെ അറബികൃതികള്‍ മാത്രം കേരളീയ ഉലമാക്കളുടേതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാട്ടെഴുത്തിന്റെയും പാട്ടാലാപനത്തിന്റെയും സുവര്‍ണഘട്ടമായിരുന്നു അത്. മമ്പുറത്തെ തങ്ങളുപ്പാപ്പ ഔക്കോയ മുസ്‌ലിയാരോട് പള്ളി മിമ്പറില്‍ കുറിച്ചിടാന്‍ പറഞ്ഞ വരികളിലെ ഐഡിയോളജിയും ഫിലോസഫിയും ഇന്നും സജീവ ചര്‍ച്ചക്ക് വകയുള്ളതാണ്. കോഴിക്കോട് ജില്ലയിലെ കടമേരിയില്‍ പുരാതനമായ ഒരു ചെറിയ സ്രാമ്പിയുണ്ട്. അതിന്റെ ചുമരുകള്‍ നിറയെ മനോഹരമായ കയ്യക്ഷരത്തില്‍ അറബി കവിതകള്‍ എഴുതി വെച്ചത് കാണാനാകും. ഭാവനകളുടെയും നാട്ടു മസ്അലകളുടെയും ഒരു വലിയ ആശയതലം വരികള്‍ക്കിടയില്‍ ഒഴുകി വരുന്നു.

മുടക്കം വരാതെ കുട്ടികള്‍ക്ക് ദര്‍സ് നടത്തി കൊടുക്കുകയും അതുപോലെ ജനങ്ങളോടൊപ്പം ജീവിക്കുകയും ചെയ്തു അന്നത്തെ ഉലമാക്കള്‍. പ്രധാനപ്പെട്ട മുസ്‌ലിം ആവാസ കേന്ദ്രങ്ങളില്‍ കാണുന്ന 'ഖാളിയാരകം' തറവാടുകള്‍ നാടിന്റെ ഐശ്വര്യത്തിനായി പാടുപെട്ട സാത്വികരായ ഉലമാക്കള്‍ക്ക് ജനം നല്‍കിയ ആദരവിന്റെ മഹനീയ തെളിവുകളാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനത്തിന് പള്ളിച്ചെരുവുകളും ഖാളിയാരകങ്ങളുമായിരുന്നു ആശ്വാസകേന്ദ്രങ്ങള്‍. മാറാവ്യാധികള്‍, തീരദേശവാസികളുടെ വിവിധങ്ങളായ ബുദ്ധിമുട്ടുകള്‍ തുടങ്ങിയ സമൂഹത്തിലെ നാനാ തുറകളിലുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അവര്‍ ഉലമാക്കളുടെ ഹള്‌റത്തിലെത്തി.

പൗരോഹിത്യം വിളികളുടെ വക്താക്കള്‍ക്ക് എന്തു സ്വീകാര്യതയാണ് ജനം നല്‍കിയതെന്ന കാര്യം അനേ്വഷിക്കേണ്ടതില്ല. അവരുടെ മുദ്രാവാക്യം വിളികള്‍ ഒരുതലമുറയെ സമുദായത്തോട് വിരോധമുള്ളവരാക്കി മാറ്റാനാണ് ഉപകരിച്ചത്.

പതിമൂന്നു നൂറ്റാണ്ടുകാലം കേരള മുസ്‌ലിംകള്‍ കൊണ്ടുനടന്നിരുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും 'ശിര്‍ക്കും ഖുറാഫാത്തും' വിളിച്ച് കലാപക്കൊടി ഉയര്‍ത്താന്‍ മാത്രം ഇവിടെ ഇസ്‌ലാമില്‍ എന്തു മായമാണ് ചേര്‍ന്നതെന്ന് മനസ്സിലാകുന്നില്ല. ഇസ്‌ലാമിന്റെ പേരില്‍ വ്യാജമായെന്തെങ്കിലും പഠിപ്പിക്കുകയോ നടപ്പാക്കുകയോ ചെയ്യാന്‍ സാത്വികരായ ഉലമാക്കള്‍ മുതിരുമെന്ന് വിചാരിക്കാന്‍ കഴിയില്ല. (ഒ. ആബു സാഹിബ് പറഞ്ഞതുപോലെ). ഹിജ്‌റയുടെ തുടക്കകാലം മുതല്‍ തന്നെ ഇസ്‌ലാം ഇവിടെ എത്തിയിട്ടുണ്ട്. തിരു നബിയില്‍നിന്ന് ദീന്‍ കേട്ടു പഠിച്ചവരും അവരുടെ ശിഷ്യന്മാരുമാണ് ഇവിടെ മതപ്രബോധനം നടത്തിയത്. മാലിക് ദിനാറിന്റെയും പിന്‍ഗാമികളുടെയും കൈകളില്‍ ദീന്‍ കളങ്കപ്പെട്ടുവെന്നോ?

കേരളത്തിലെ മുസ്‌ലിംകള്‍ ദീനീ നേതൃത്വമില്ലാതെ ഒറ്റപ്പെട്ട ഒരു വേള ചരിത്രത്തില്‍ കാണാനാകുന്നില്ല. മഖ്ദൂമുമാര്‍, ജിഫ്രി തങ്ങന്മാര്‍, ഓടക്കല്‍ പണ്ഡിതന്മാര്‍, മമ്പുറം തങ്ങന്മാര്‍, ഇങ്ങനെ ചെറുതും വലുതുമായ നിരവധി ഉല്‍കൃഷ്ട പരമ്പരകള്‍ ഇവിടെ ധന്യ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഒരു കാലഘട്ടം മഖ്ദൂമി പണ്ഡിതന്മാരുടെ കയ്യിലായിരുന്നു കേരളം. മലബാറിലെ മുസ്‌ലിം ജനതയുടെ ജീവിത വഴികള്‍ നിര്‍വ്വഹിച്ചിരുന്നത് അവരായിരുന്നു. മഖ്ദൂം തങ്ങളെഴുതിയ 'ഫത്ഹുല്‍ മുഈനില്‍ പറയുന്ന കര്‍മശാസ്ത്രം സുന്നികളുടെത് മാത്രമാവുന്നതെങ്ങനെ? സുബഹിയിലെ ഖുനൂത്തിനെ കുറിച്ചും തറാവീഹിന്റെ ഇരുപത് റക്അത്തിനെ കുറിച്ചും അതില്‍ പ്രതിപാദിക്കുന്നു. ഖുത്വുബ അറബിഭാഷയിലായിരിക്കണമെന്ന് വിവരിക്കുന്നു.തഹ്‌ലീലും തല്‍ഖിനും സുന്നത്താണെന്ന് പറയുന്നു. ഔലിയാക്കളുടെ മഖ്ബറ സന്ദര്‍ശനം സ്ത്രീകള്‍ക്കുവരെ സുന്നത്താണെന്ന് പറയുന്നു. ഇതെല്ലാം മഖ്ദൂം തങ്ങള്‍ കളവു പറഞ്ഞതാണെന്ന് വിശ്വസിക്കാന്‍ കഴിയുമോ?

മുസ്‌ലിം സമുദായത്തില്‍ അനാചാരങ്ങള്‍ കണ്ടപ്പോള്‍ അതിനെതിരെ ജനകീയ ബോധവല്‍ക്കരണം നടത്താന്‍ ആദ്യം മുന്നോട്ടു വന്നത് ഉലമാക്കള്‍ തന്നെയായിരുന്നു. കൊണ്ടോട്ടി തങ്ങന്മാരുടെ വഴിവിട്ട ത്വരീഖത്ത് വന്നപ്പോള്‍, അതിനെതിരെ അവിരാമം ഫത്‌വയിറക്കിയത് കോഴിക്കോട്ടെ ജിഫ്രി തങ്ങളും മഖ്ദൂമുമാരുമാണ്. പൊന്നാനി-കൊണ്ടോട്ടി കൈ തര്‍ക്കം ചരിത്രത്തില്‍ പ്രസിദ്ധമാണല്ലോ.

പതിമൂന്നു നൂറ്റാണ്ടുകാലം അല്ലാഹുവിന്റെ സാത്വികരായ ഉലമാക്കളുടെയും ഔലിയാക്കളുടെയും സയ്യിദന്മാരുടെയും തണലില്‍ വളര്‍ന്ന ജനതയെ ഒരുവേള മുശ്‌രിക്കുകളെന്നു വിളിക്കാന്‍ ഈ കെ.എം.മൗലവിയും ഉമര്‍ മൗലവിയുമൊക്കെ ആരാണ്? ഇവരുടെ യോഗ്യത എന്താണ്? ഇവര്‍ ആധുനിക വിദ്യാഭ്യാസം  നേടിയിരിക്കാം. മലയാളത്തില്‍ എഴുതാനും പ്രസംഗിക്കാനും അറിഞ്ഞിരിക്കാം. പക്ഷേ, ഉമ്മത്തിന്റെ സ്പന്ദനമറിയാന്‍ ഉഖ്‌റവിയ്യായ ഉലമാക്കള്‍ക്കു മാത്രമേ കഴിയൂ.

പരിഷ്‌കരണത്തിന്റെ ആഘാതങ്ങള്‍ മതത്തിന്റെ മൗലികമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെടുമ്പോഴാണ് അത് സജീവമാകുന്നത്. മറിച്ച്, വേണ്ടുന്നവ തിരഞ്ഞെടുത്തും ബാക്കി മാറ്റിവെച്ചും പൊളിച്ചെഴുതാന്‍ തുനിഞ്ഞാല്‍, നിഷ്‌ക്രിയമായ ഒരു മതമായിരിക്കും അവശേഷിക്കുക. മുസ്‌ലിംകളില്‍ നവോത്ഥാനമെന്ന പേരില്‍ ഇസ്‌ലാമില്‍ പരിഷ്‌കരണം നടപ്പാക്കിയതിന്റെ ഫലം വര്‍ത്തമാന സമുദായ പരിസരത്ത് തിരിച്ചറിവ് നല്‍കുന്നു. താത്ത്വികമായി പാരമ്പര്യ നിലപാടുകളാണ് ബഹുഭൂരിപക്ഷം മുസ്‌ലിംകള്‍ക്കെങ്കിലും പ്രായോഗിക ജീവിതത്തില്‍ അവര്‍ മുതലാളിത്തവും ആധുനികവുമായ വിധേയത്വം പുലര്‍ത്തുന്നു. പരിഷ്‌കരണ മൂല്യങ്ങള്‍ സമുദായ മണ്ഡലത്തില്‍ സൃഷ്ടിച്ച ആ ഘാതമതാണ്.

മെക്കാളോയുടെ പദ്ധതി നടപ്പാക്കി പിന്നാക്കം മാറ്റിയതിന്റെ  സംഭാവനയാണ് ദീനില്ലാത്ത പുതിയ തലമുറ. ഇംഗ്ലീഷ് വിദ്യാഭ്യാസം ആര്‍ത്തി തരുന്നതോടെ മത കലാലയങ്ങളുടെ ഇരിപ്പിടങ്ങള്‍ അനാഥമാകുന്നു. പള്ളി ദര്‍സുകള്‍ തകര്‍ക്കുന്നതോടെ നാടുകളില്‍ ദീനിന്റെ ഒരു അടയാളം ഇല്ലാതാകുന്നു. ഇശാ-മഗ്‌രിബിന്റെ നേരത്ത് നാട്ടിലെ കുട്ടികള്‍ക്കും ചെറുപ്പക്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter