തേനിന്‍റെയും പാലിന്‍റെയും ഉറവകൾ

(സൂഫീ കഥ - 29)

അബൂ ഹാതിം ഹബീബ് ബ്നു സലീം റാഈ (റ) ആടുകളുടെ ഉടമയായിരുന്നു. യൂപ്രട്ടീസിന്‍റെ തീരത്തായിരുന്നു താമസം. പൊതു ജനങ്ങളിൽ നിന്ന് അകന്നു കഴിയുകയായിരുന്നു.

ഒരിക്കൽ ഒരാൾ അതുവഴി നടന്നുപോയപ്പോൾ അദ്ദേഹം നിസ്കരിക്കുന്നതായി കണ്ടു. അദ്ദേഹത്തിന്‍റെ ആട്ടിൻപറ്റത്തിനു ഒരു ചെന്നായ കാവൽ നിൽകുന്നു. അദ്ദേഹം ഈ ശൈഖിനെ ഒന്നു കണ്ടു സംസാരിക്കാമെന്നു തീരുമാനിച്ചു. വേറെയെന്തെങ്കിലും ദൃഷ്ടാന്തങ്ങൾ കണ്ടാലോ. ആഗതൻ ശൈഖിന്‍റെ നിസ്കാരം കഴിയുന്നതു വരെ കാത്തിരുന്നു. ശൈഖിനോടദ്ദേഹം സലാം പറഞ്ഞു.

അബൂഹാതിം: “എന്തിനാണ് മകനേ ഇവിടെ വന്നത്?”

ആഗതൻ: “നിങ്ങളെയൊന്ന് സന്ദർശിക്കാൻ”

അബൂഹാതിം: “നിങ്ങൾക്കല്ലാഹു ഗുണം ചെയ്യട്ടേ”

ആഗതൻ: “ശൈഖവർകളേ, ഇവിടെ ചെന്നായ ആട്ടിൻപറ്റത്തിനോട് സഹകരിക്കുന്നതായി ഞാൻ കാണുന്നല്ലോ”

അബൂഹാതിം: “കാരണം ആട്ടിടയൻ അല്ലാഹുവിനോടു സഹകരിക്കുന്നു.”

ഇതും പറഞ്ഞ് അദ്ദേഹം ഒരു മരചഷകമെടുത്ത് ഒരു പാറക്കെട്ടിന്‍റെ താഴെ കാണിച്ചു. അതിലേക്ക് ഒരു ഉറവയിലൂടെ പാലും മറ്റൊന്നിലൂടെ തേനും ഒഴുകി. ഇത് കണ്ട ആഗതൻ അബൂഹാതിമിനോടു ചോദിച്ചു:

“നിങ്ങളെങ്ങനെ ഇത്രയും വലിയ സ്ഥാനത്തെത്തി?”

അബൂ ഹാതിം: “അത് മുഹമ്മദ് നബി(സ)യെ പിന്തുടർന്നതു കൊണ്ട്. മകനേ, മൂസാ നബി(അ)യുടെ ജനത അദ്ദേഹത്തിനു എതിരു പ്രവർത്തിക്കുമായിരുന്നു. എന്നിട്ടും അവർക്ക് പാറക്കെട്ടിൽ നിന്ന് ജലം ഉറവയായി ലഭിച്ചു. ഞാനാണെങ്കിലോ മുഹമ്മദ് നബി (സ) യെ അനുസരിക്കുന്നു. അപ്പോഴെനിക്ക് പാലും തേനും ലഭിച്ചു. അതിലെന്തു അത്ഭുതപ്പെടാനാണ്.”

ആഗതൻ: “എന്തെങ്കിലും ഉപദേശം തന്നാലും”

അബൂ ഹാതിം: “നിന്‍റെ ഹൃദയത്തെ അത്യാഗ്രഹങ്ങളുടെ ഭണ്ഡാരമാക്കരുത്. വയറിനെ ഹറാം നിറക്കാനുള്ള പാത്രവുമാക്കരുത്.”

kashf-300

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter