മരണം, ഉയിര്‍ത്തെഴുന്നേല്‌പ്‌

മരണം ഇഹലോക ജീവിതത്തേയും പരലോക ജീവിതത്തേയും വേര്‍തിരിക്കുന്നത്‌ മരണമാണ്‌. ഒരു മനുഷ്യന്‌ അല്ലാഹു നിര്‍ണയിച്ചിട്ടുളള ഒരു നിശ്ചിത അവധി അവസാനിക്കുമ്പോള്‍ മരണ മാലാഖയായ അസ്‌റാഈലിനോട്‌ അവന്റെ ആത്മാവിനെ പിടിക്കാന്‍ ആവശ്യപ്പെടുന്നു. മരണത്തോടെ പരീക്ഷണ ജീവിതത്തിന്റെ ഫലങ്ങള്‍ ഓരോരുത്തരും അറിഞ്ഞ്‌ തുടങ്ങുന്നു. നല്ല മനുഷ്യരുടെ ആത്മാക്കള്‍ സ്വര്‍ഗീയ സുഖങ്ങളാല്‍ പരിപാലിക്കപ്പെടുകയും ചീത്ത മനുഷ്യരുടെ ആത്മക്കള്‍ യാതനകള്‍ ഏറ്റ്‌ വാങ്ങുകയും ചെയ്യുന്നു. ഇസ്‌ലാമിക നിയമ പ്രകാരം മരണപ്പെടുന്ന മുസ്‌ലിമിനെ കുളിപ്പിക്കുകയും മൂന്ന്‌ വെളുത്ത വസ്‌ത്രങ്ങള്‍ കൊണ്ട്‌ പുതപ്പിക്കുകയും വേണം. ശേഷം അവന്റെ മേല്‍ മരണാനന്തരമുളള പ്രത്യേക നിസ്‌കാരം (മയ്യിത്ത്‌ നിസ്‌കാരം) നിര്‍വഹിച്ച്‌ മുസ്‌ലിംകള്‍ക്ക്‌ വേണ്ടി തയ്യാറാക്കപ്പെട്ട ശ്‌മശാനത്തില്‍ മറവ്‌ ചെയ്യുകയാണ്‌ വേണ്ടത്‌. സംസ്‌കാര യാത്ര (ജനാസ) യെ അനുഗമിച്ചെത്തുന്ന ആളുകള്‍ കുഴിമാട(ഖബര്‍) ത്തിനടുത്ത്‌ നിന്ന്‌ നിന്നെ മണ്ണില്‍ നിന്ന്‌ സൃഷ്‌ടിച്ചു, മണ്ണിലേക്ക്‌ തന്നെ മടക്കുന്നു, ഇനിയൊരിക്കല്‍ നിന്നെ മണ്ണില്‍ നിന്ന്‌ തിരിച്ച്‌ കൊണ്ട്‌ വരും� എന്ന പ്രാര്‍ത്ഥന ഉരുവിട്ട്‌ കൊണ്ട്‌ മുകളിലേക്ക്‌ മണ്ണ്‌ വാരിയിട്ട്‌ തിരിച്ച്‌ വരുന്നു. അതോടെ മരണാനന്തര ജീവിതം (ബര്‍സഖ്‌) ആരംഭിക്കുകയായി

ഉയിര്‍ത്തെഴുന്നേല്‌പ്‌

ലോകാവസാനം സംഭവിച്ചാല്‍ ആത്മാവുകളെ പുനഃസ്ഥാപിച്ച്‌ ജഡങ്ങള്‍ക്ക്‌ അല്ലാഹു പുനര്‍ജന്മം നല്‍കുന്നു. തുടര്‍ന്ന്‌ യഥാര്‍ത്ഥ വിചാരണക്ക്‌ വേണ്ടി മനുഷ്യരെല്ലാം ഒരു വലിയ മൈതാനി (മഹ്‌ശറ) യില്‍ ഒരുമിച്ച്‌ കൂട്ടപ്പെടുന്നു. ഓരോ മനുഷ്യന്റെയും ഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താനായി അല്ലാഹു രണ്ട്‌ മാലാഖമാരെ നിയമിച്ചിട്ടുണ്ട്‌. റഖീബും അതീദും. അവര്‍ മനുഷ്യന്റെ സല്‍പ്രവര്‍ത്തനങ്ങളും ദുഷ്‌പ്രവര്‍ത്തനങ്ങളും കുറിച്ച്‌ വെക്കുന്നു. ഇപ്രകാരം പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തപ്പെടുന്ന ഗ്രന്ഥങ്ങള്‍ അവിടെ വെച്ച്‌ നല്‍കപ്പെടുകയും അത്‌ വായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അതിലുളള കാര്യങ്ങള്‍ നിഷേധിക്കുന്ന പക്ഷം അവന്റെ അവയവങ്ങള്‍ സംസാരിക്കുകയും അവയെ ശരി വെക്കുകയും ചെയ്യും. തുടര്‍ന്ന്‌ ഓരോരുത്തരുടേയും കര്‍മ്മഫലങ്ങള്‍ക്കനുസരിച്ച്‌ നരകവും സ്വര്‍ഗവും നല്‍കപ്പെടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter