തുര്‍ക്കി : മതേതര രാജ്യത്ത് യാഥാസ്ഥിക ഭരണകൂടത്തിന്റെ ഒരു പതിറ്റാണ്ട്
തുര്‍ക്കിയില്‍ റജബ് ത്വയ്യബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള എ.കെ.പാര്‍ട്ടി ഭരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. പത്തുവര്‍ഷം മുമ്പ് ഭരണത്തിലേറിയ പാര്‍ട്ടിയുടെ ഇതുവരെയുള്ള പ്രകടനങ്ങളെയും മുന്നോട്ടുള്ള പ്രയാണത്തെയും വിലയിരുത്തുകയാണ് ലേഖകന്‍. ഇന്റര്‍നാഷണല്‍ ബിസിനസ്സ് ടൈംസില്‍ ജാസി ഫോര്‍ട്ടിന്‍ എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം.  width=പത്തുവര്‍ഷം മുമ്പാണ് എ.കെ. പാര്‍ട്ടി തുര്‍ക്കിയില്‍ അധികാരത്തിലെത്തുന്നത്. 2002ല് നവംബറിന്റെ തുടക്കത്തില്‍ അതുവരെ ഒന്നുമല്ലാതിരുന്ന ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി ഭരണത്തിന്റെ സിരാകേന്ദ്രം തെരഞ്ഞെടുപ്പിലൂടെ പിടിച്ചെടുക്കുകയായിരുന്നു. ഒരു ദശകം തുടര്‍ച്ചയായി ഭരണത്തില് തുടര്‍ന്നിട്ടും തുര്‍ക്കിയിലെ മഹാഭൂരിപക്ഷത്തിന്റെയും പിന്തുണ ഇപ്പോഴും പാര്‍ട്ടിക്കുണ്ടെന്നത് ഒരു അത്ഭുതമായി തോന്നുന്നു. പ്രധാനമന്ത്രി ഉര്‍ദുഗാന്റെയും പ്രസിഡണ്ട് അബദുല്ല ഗുല്ലിന്റെയും ഭരണനയങ്ങള്‍ തുര്‍ക്കിയിലെ ജനങ്ങള്‍ മാത്രമില്ലിന്ന് ഉറ്റുനോക്കുന്നത്. മിഡിലീസ്റ്റിലെ മുഴുവന്‍ ജനങ്ങളും തങ്ങളുടെ രാജ്യങ്ങള്‍ക്ക് ഒരു മാതൃകയായി കാണുന്നത് തുര്‍ക്കിയെയാണ്, അവിടത്തെ ഭരണത്തെയും. ഭരണാരോഹണത്തിന്റെ പത്താം വാര്‍ഷികമെത്തിയ സാഹചര്യത്തില്‍ തുര്‍ക്കിയെ സംബന്ധിച്ചുള്ള ചിന്തകള്‍ പ്രസക്തമാണെന്നു തോന്നുന്നു. 2002 ന് മുമ്പ് എ.കെ.പിക്ക് പാര്‍‌ലിമെന്റില്‍ സീറ്റുണ്ടായിരുന്നില്ല. എന്തിന്, 2001 ല്‍ മാത്രമാണ് പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത് തന്നെ. എന്നാല്‍ 2002 ലെ തെരഞ്ഞെടുപ്പില്‍ മൃഗിയമായ ഭൂരിപക്ഷത്തോടെയാണ് പാര്‍ട്ടി തെരഞ്ഞെടുക്കപ്പെടുന്നത്. അതുവരെ പാര്‍ലമെന്റില്‍ സാന്നിധ്യമറിയിച്ചിരുന്ന എല്ലാ പാര്‍ട്ടികളും അതോടെ പിന്നെ രാഷ്ര്ടീയ ചിത്രത്തില്‍ തന്നെ ഇല്ലാതായി. ഒരു സീറ്റ് നേടാന്‍ പോലും അവയ്ക്കൊന്നുമായില്ലെന്ന് തന്നെ ഈ പാര്‍ട്ടിയുടെ സ്വീകാര്യത വെളിപ്പെടുത്തുന്നുണ്ട്. 550 ല്‍ 363 സീറ്റും നേടിയത് എ.കെ.പി തന്നെ. അത്താതുര്‍ക്കിന്റെ കാലത്ത് ആധുനിക തുര്‍ക്കിയുടെ രൂപീകരണം തൊട്ട് രംഗത്തുള്ള ആര്‍.പി.പിക്ക് 178 സീറ്റുകള്‍ കൊണ്ട് തൃപ്തിയടയേണ്ടി വന്നു. ശേഷിച്ച 9 സീറ്റുകളും നേടിയത് സ്വതന്ത്രസ്ഥാനാര്‍ഥികളായിരുന്നു. അതിനുമുമ്പുള്ള ഭരണകൂടങ്ങളില് ജനങ്ങള്‍ സംതൃപ്തരായിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. 1995 ല്‍ വെല്‍ഫയര്‍ പാര്‍ട്ടി എന്ന പേരില്‍ ഒരു ഇസ്‌ലാമിസ്റ്റ് പാര്‍ട്ടിയും തുര്‍ക്കി ഭരിച്ചിരുന്നു. 1997 ലെ പട്ടാള അട്ടിമറിയെ തുടര്‍ന്നാണ് അതൊരു  മതേതര മുന്നണിയായി മാറിയത്. പുതിയ നൂറ്റാണ്ട് പിറന്നതോടെ പിന്നെ രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമായി. കോഴയും കൈക്കൂലിയും ഭരണരംഗത്തെ പിടിച്ചുലച്ചു. മതേതരത്വത്തില്‍ നിന്ന് രാജ്യത്തിന് കാര്യമായൊന്നും പ്രതീക്ഷിക്കാനില്ലെന്ന ചിന്ത യാഥാസ്ഥികരായ വോട്ടര്‍മാരിലുണ്ടാകുന്നത് അതു വഴിയാണ്. യാഥാസ്ഥികരായ എ.കെ.പിക്ക് ഭരണത്തിലേക്ക് വഴി തുറന്നതില്‍ അവരുടെ ഇസ്‌ലാമിക പ്രതിനിധാനവും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. അധികാരത്തിന്റെ നടുത്തളത്തില്‍ പുതിയ കാലൊച്ച കേട്ടുതുടങ്ങിയതോടെ പിന്നെ രാജ്യം കുതിക്കുകായിരുന്നു. സാമ്പത്തിക രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്ന ശക്തിയായി തുര്‍ക്കി വളര്‍ന്നു. 2010 ലും 2011ലും യൂറോപ്പിലെ ഇതര രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യം നേരിട്ടപ്പോഴും തുര്‍ക്കിയുടെ സാമ്പത്തിക രംഗത്തിന് ചെറിയ പരിക്കു പോലുമേറ്റില്ല. കാലങ്ങളായി തൊഴിലില്ലായ്മ രാജ്യത്തെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്. അത് 8 ശതമാനം മാത്രമായി കുറക്കാന്‍ ഭരണകൂടത്തിനായി. രാജ്യത്തിലേക്കുള്ള ഇറക്കുമതികള്‍ കഴിഞ്ഞ പത്തുവര്‍ഷത്തനിടെ കാര്യമയി കൂടിയിട്ടുണ്ട്. അഭ്യന്തര ഉത്പാദനങ്ങളുടെ മാര്‍ക്കറ്റും കാര്യമായി കൂടിയിട്ടുണ്ടെന്ന് വിദഗ്ധ കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യത്തില് ഉപഭോഗാവശ്യങ്ങള്‍ കുറഞ്ഞുവരുന്നുന്നത് രാജ്യത്തിന് പുതിയ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. എ.കെ.പി ഇതുവരെ കാണിച്ച വഴക്കം ഇവിടെയും പരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. രാജ്യത്തെ സാമൂഹിക രംഗം പരിശോധിച്ചാല്‍ എ.കെ.പി വിവാദങ്ങള്ക്കു നടുവിലിണെന്ന് പറയാതെ വയ്യ. മതമാണ് ഈ വിവാദങ്ങളുടെ മൂലകാരണമെന്ന് വ്യക്തം. 1923 ല്‍ അതാത്തുര്‍ക്ക് അധികാരത്തില് വന്നതു മുതല്‍ രാജ്യത്തിന് ഔദ്യോഗികമായി ഒരു മതമില്ല. അന്ന് മുതല്‍ തന്നെ തുര്‍ക്കിയുടെ പട്ടാളമാണ് ഈ മതേതരത്വത്തിന് കാവല്‍ നിന്നത്. 1995 ല്‍ വെല്‍ഫയര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള് സൈന്യം അതിനെ അട്ടിമറിച്ച് ഭരണം കീഴടക്കിയതിന്റെ കാരണവും അതു തന്നെ. അതാത്തുര്‍ക്കിനെ ഇന്നും രാജ്യം ബഹുമാനിക്കുന്നുണ്ടെന്നത് ശരി തന്നെ, അതു പക്ഷേ, തുര്‍ക്കിയുടെ നഗരങ്ങള്‍ മാത്രം. നഗരത്തിന് വെളിയിലെ പ്രാന്തപ്രദേശങ്ങള്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്കൊപ്പമാണ്, പാര്‍ട്ടിക്കും. എ.കെ പാര്‍ട്ടിയുടെ പുരഗോമനപരമായ നിലപാടുകളാണ് ഇനിയും ഒരു അട്ടിമറി നടത്തി ഭരണം കീഴ്പ്പെടുത്തുന്നതില്‍ നിന്ന് രാജ്യത്തെ സൈന്യത്തെ തടയുന്നത്. മാത്രമല്ല, സൈന്യവും നീതിന്യായ വ്യവസ്ഥയും തങ്ങളുടെ പിടിയില്‍ തന്നെയാണെന്ന് ഉറപ്പുവരുത്താന്‍ പാര്‍ട്ടി എന്നും ശ്രദ്ധിക്കുന്നുമുണ്ട്. യാഥാസ്ഥിക മതബോധത്തോടൊപ്പം രാജ്യത്തിന്റെ പ്രഖ്യാപിത മതേതരത്വത്തെ കൂടി പ്രതിനിധീകരിക്കുന്ന നിലപാടാണ് ഭരണകൂടത്തേന്റേത്. ആശയപരമായ ഭിന്നതകള്‍ അപ്പോഴും സാമൂഹികരംഗത്ത് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു കൊണ്ടേയിരിക്കുന്നു. രാജ്യത്തെ പബ്ലിക് സ്കൂളുകളിലും ഖുര്‍ആന്‍ പാഠ്യവിഷയമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട് ഈ കൊല്ലം. മതേതരവാദികള്‍ പ്രസ്തുത തീരുമാനത്തിനെതിരില് ശക്തമായി രംഗത്തു വന്നിരുന്നു. ഗര്‍ഭഛിദ്രം നടത്തുക പതിറ്റാണ്ടുകളായി നിയമപരമാണിവിടെ. എന്നാലും അത് നിരോധിക്കണമെന്ന് രാജ്യത്തെ പ്രധാനമന്ത്രി ഉര്‍ദുഗാന് താത്പര്യപ്പെടുന്നു. പൊതുഇടങ്ങളില്‍ ശിരോവസ്ത്രം പാടില്ലെന്നാണ് രാജ്യത്തെ പൊതുനിയമം. അത് പക്ഷേ, തീരെ നടപ്പാക്കപ്പെടുന്നല്ലെന്ന് തന്നെ പറയാം. പ്രസിഡണ്ട് അബുദുല്ല ഗുലിന്റെ ഭാര്യ തന്നെ മുഴുസമയവും ശരോവസ്ത്രം ധരിച്ചാണ് പൊതുഇടങ്ങളില്‍ വരെ പ്രത്യക്ഷപ്പെടുന്നത്. രാജ്യത്തെ മതേതരവാദികള്‍ക്ക് ദൈവശാസ്ത്രത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ചൊറിച്ചിലുണ്ടാക്കുന്നുണ്ടാകാം. എന്നാല്‍ ഇസ്‌ലാമിക സാമൂഹിക നിയമങ്ങള്‍ക്കൊത്ത ധാര്‍മികതയുടെ പക്ഷം നില്‍ക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന വിശ്വാസികളും. സിറയയടക്കമുള്ള അയല്‍പ്രദേശങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ തീര്‍ത്തും അഭ്യന്തരമായ ഈ ഭിന്നതകള്‍ കൂടുതല്‍ പ്രകടമായി തുടരുന്നു. അറബ് വസന്തം സാധ്യമായതിന് ശേഷം തുര്‍ക്കിയുടെ നിലനില്‍പ് എന്നത്തേതിനേക്കാളും പ്രധാനമാണിപ്പോള്‍. അയല്‍രജ്യങ്ങളുമായി പ്രശ്നമുണ്ടാകരുതെന്നാണ് അതാത്തുര്‍ക്ക് സ്വീകരിച്ചിരുന്ന വിദേശനയം. കാലപം തുടര്‍ന്നുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍ അതപ്പടി തുടരുക നിലവിലെ ഭരണാധികാരികള്ക്ക് സാധിച്ചുകൊള്ളണമെന്നില്ല. പാശ്ചാത്യലോകവുമായും തുര്ക്കി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു. നേരത്തെ തന്നെ നാറ്റോയില്‍ അംഗമായ രാജ്യം യൂറോപ്യന് യൂനിയനിലെ അംഗത്വം പ്രതീക്ഷിച്ചിരിക്കുകയാണിപ്പോള്‍. എന്നാലും മതപരമായ സംഘര്‍ഷങ്ങളെ അതിജയിക്കുക രാജ്യത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായി തുടരും. ചുറ്റിലുമുള്ള രാജ്യങ്ങളില്‍ ശിയാ-സുന്നി തര്‍ക്കം മൂര്‍ഛിച്ചു കൊണ്ടിരിക്കുമ്പോള്‍ വിശേഷിച്ചും. മതവാദി- മതേതര സംഘര്‍ഷവും രാജ്യത്ത് ശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവിയെ കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന മാര്‍ച്ച് തന്നെ ഒരുദാഹരണമാണ്. അതാത്തുര്‍ക്കിന് കീഴില്‍ സ്ഥാപിതമായ ആധുനിക തുര്ക്കിയുടെ തൊണ്ണൂറാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് മതേതരത്തിന്റെ വക്താക്കള്‍ അങ്കാറയിലെ അതാത്തുര്‍ക്ക് മ്യൂസിയത്തിലേക്ക് മാര്‍ച്ച് നടത്തിയത്. ഒരു ഭാഗത്ത് എ.കെ.പിയുടെ അധികാര വാഴ്ചയുടെ പത്താം വാര്‍ഷികം ആഘോഷിച്ചു കൊണ്ടിരിക്കുമ്പോഴാണിത്. സ്വാഭാവികമായും നിയമപാലകരുമായി സംഘര്‍ഷമുണ്ടായി. ടിയര്‍ഗ്യാസ് വരെ ഉപയോഗിക്കേണ്ടി വന്നു പോലീസിന്. കാര്യമായ അപകടങ്ങളൊന്നുമില്ലാതെ പ്രശ്നം അവസാനിച്ചുവെങ്കിലും എ.കെ.പിക്ക് ഭരണത്തില്‍ ഏറ്റവും സമ്മര്ദമേറിയ ദിനങ്ങളാണ് വരാനിരിക്കുന്നതെന്നതിന്റെ സൂചനയായിരുന്നു ഇത്. പത്തുവര്‍ഷത്തെ ഭരണവിജയം മൂലം വരും തെരഞ്ഞെടുപ്പുകളിലും എ.കെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമായിരിക്കും. പക്ഷേ, ഭാവി അത്ര എളുപ്പമായിരിക്കില്ല, തീര്‍ച്ച. 2014 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പു അത് കൊണ്ടുതന്നെ തുര്‍ക്കിയെ പോലെ പരിസര രാജ്യങ്ങള്‍ക്കും ഏറെ പ്രധാനമാണ്. പ്രസിഡണ്ട് ഗുലിന് പകരം ആ സ്ഥാനത്തേക്ക് ഉര്‍ദുഗാന് വരുമായിരിക്കും. അതിലൊട്ടും അത്ഭുതവുമില്ല. എന്നാലും കഴിഞ്ഞ പത്തു വര്‍ഷക്കാലം തുര്‍ക്കി നല്‍കുന്ന ഒരു പാഠമുണ്ട്. നേതൃത്വത്തിന് ഇഷ്ടമുളള പോലെ തുര്‍ക്കി ജനതയെ നയിക്കാമെന്നതാണത്.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter