ഇനി നാം പടിഞ്ഞാറിനെ കുറ്റപ്പെടുത്തരുത്
മുസ്‌ലിം ലോകത്ത് നടക്കുന്ന പ്രശ്നങ്ങള്‍ക്ക് സാധാരണയായി ആദ്യമായി പഴി കേള്‍ക്കെണ്ടിവരുന്നത് അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളുമാണ്. അതിനു പലപ്പോഴും ന്യായമായ കാരണങ്ങളുണ്ട് താനും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി മധ്യപൂര്‍വ്വ ദേശത്ത് നടക്കുന്ന മാറ്റങ്ങളിലും ഇരുഭാഗത്തും പടിഞ്ഞാറിനെ കുറ്റപ്പെടുത്തുന്ന കാഴ്ചയുണ്ടായിരുന്നു. അറബ് വസന്തമെന്നു വിളിക്കപ്പെട്ട രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പിന്നില്‍ പടിഞ്ഞാറാണെന്ന വിലയിരുത്തലും കേട്ടിരുന്നു ചില കോണുകളില്‍ നിന്നെങ്കിലും. തങ്ങള്‍ക്കു ഇഷ്ടപ്പെടാത്ത പ്രവൃത്തികളെ വിദേശശക്തികളുടെ കറുത്ത കരങ്ങള്‍ കണ്ടെത്തുന്നത് ലോകത്ത് പൊതുവേ കാണുന്ന ഒരു രാഷ്ട്രീയ പ്രതിഭാസമാണ്. അതില്‍ അമേരിക്കയും ഇറാനും ഈജ്പിതും സിറിയയും തമ്മില്‍ ഒരു വ്യതാസമില്ല.
നിലവില്‍ ഈജിപ്തിലെ ആഭ്യന്തര പ്രശ്നങ്ങളിലും ഇത് കാണാം. ഏറെ രസകരം സൈന്യത്തെ പിന്തുണക്കുന്നവരും മുര്സിയെ പിന്തുണക്കുന്നവരും വാളോങ്ങുന്നത് അമേരിക്കക്കും പടിഞ്ഞാറിഞ്ഞുമെതിരെ തന്നെയാണ്. പക്ഷെ ദിവസങ്ങള്‍ കഴിയുംതോറും ഈജ്പിതിലെ സംഭവങ്ങള്‍ പറഞ്ഞു തരുന്നത് കുറ്റംപ്പെടുത്തേണ്ടത് സ്വന്തത്തെയാണ്. ഈജിപ്ഷ്യന്‍ സൈന്യത്തെ, ജനതയെ, ഇഖ്വാനികളെ, മുസ്‌ലിം ലോകത്തെ.
ആശയപരമോ രാഷ്ട്രീയമോ ആയ വിയോജിപ്പുകള്‍ ആരോടും അനീതി കാണിക്കാനുള്ള കാരണമായിക്കൂടാ. ഒരു ജനതയോടുള്ള ശത്രുത അവരോടു അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ എന്നാണല്ലോ ഖുര്‍ആനിക അധ്യാപനം. സ്വന്തം ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പരാജയപ്പെട്ടിട്ടു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം?. അറബ് വസന്തത്തെ തുടര്‍ന്ന് നടന്ന സ്വത്രന്ത്ര തെരഞ്ഞെടുപ്പിലൂടെ ആദ്യമായിയാട്ടാണ് ഒരാള്‍ ഈജിപ്തില്‍ അധികാരത്തിലെത്തുന്നത്. ജനാധിപത്യത്തെ നിരാകരിചിരുന്നവര്‍ അതു പുല്‍കുന്നതു സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അങ്ങനെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്‍റ് ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രതിനിധിയായി അധികാരത്തിലേറിയ മുഹമ്മദ് മുര്‍സിയെ കേവലം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഒരു വിഭാഗം ജനങ്ങളും സൈന്യവും ചേര്‍ന്ന് പുറത്താക്കി ജയിലടക്കുമ്പോള്‍ ജാനാധിപത്യത്തിന്റെ അളവുകോലിലും ഇസ്‌ലാമിന്റെ അളവുകോലിലും അംഗീകരിക്കപ്പെടാന്‍ ന്യായങ്ങളില്ല.
ഈജിപ്ത് ജനത ഇന്ന് പൂര്‍ണ്ണമായും ധ്രുവീകരണത്തിന് വിധേയാമായിരിക്കുന്നു. കൂട്ടിയോജിപ്പിക്കാന്‍ കഴിയാത്തത്ര അവര്‍ അകന്നിരിക്കുന്നു. സൈനിക പിന്തുണയുള്ള ഭരണകൂടത്തെ അനുകൂലിക്കുന്നവരും മുര്സി ഭരണം തിരിച്ചുവരണമെന്നു ആവശ്യപ്പെടുന്നവരും. മുര്സി അനുകൂലികള്‍ക്കെതിരെ ഈജിപ്ഷ്യന്‍ സൈന്യവും പോലീസും, ജൂഡിഷ്യറിയും മാധ്യമങ്ങളും ഇടപതു പക്ഷവും ഒരു വിഭാഗം ജനങ്ങളും ഒന്നിച്ചതിന്റെ പിന്നാമ്പുറങ്ങള്‍ തേടിപോകുമ്പോള്‍ പലതും നാം തിരിച്ചറിയേണ്ടിവരും. രണ്ടു വര്ഷം മുമ്പ് ജനങ്ങള്‍ ഒന്നിച്ചു അണിനിരന്നു പുറത്താക്കിയ മുബാറക് വൈകാതെ ജയിലില്‍ നിന്ന് പുറത്ത് വരുന്നതോടെ ആ അദ്ധ്യായം പൂര്‍ണ്ണമാകും.
മുസ്‌ലിംകളെ തീവ്രവാദികളെന്നു മുദ്രകുത്തുന്നതാണ് പടിഞ്ഞാരിനെതിരെ നാം ഉന്നയിക്കാറുള്ള വലിയ ആക്ഷേപമെങ്കില്‍ അതെ മുദ്ര ഉപയോഗിച്ചാണ് ഈജ്പ്തില്‍ ഒരു വിഭാഗത്തെ അടിച്ചമര്‍ത്തുന്നത്. ഇഖ്വാനിന്റെ നിലപാടുകളോട് നമുക്ക് വിയോജിക്കാം. പക്ഷേ അതിന്റെ പേരില്‍ എല്ലാവിധ അവകാശങ്ങളും നിഷേധിച്ചു അവരെ അടിച്ചമര്‍ത്തുന്നത് ഇസ്‌ലാമികമായോ ജനാധിപത്യമൂല്യങ്ങള്‍ വെച്ചോ ന്യായീകരിക്കവതല്ല.
ഇവിടെ മുസ്‌ലിം ലോകവും പാശ്ചാത്യലോകവും സ്വീകരിക്കുന്ന നിലപാടുകളാണ് ഏറെ ആശ്ചര്യകരം. ഈജ്പ്ഷ്യന്‍ ജനതയെപ്പോലെ മുസ്‌ലിം ലോകവും നെടുകെ പിളര്‍ന്നിരിക്കുന്നു വിഷയത്തില്‍. ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളും ജോര്‍ദാനും മറ്റും കൈക്കൊണ്ട നിലപാടുകള്‍ സൈന്യത്തിന്റെയും പോലീസിന്റെയും അതിക്രമങ്ങളെ ന്യായീകരിക്കുന്നതായിരുന്നു. അതിന്റെ രാഷ്ട്രീയം മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല.
മുര്സി അനുകൂലികള്‍ക്കെതിരെ സൈന്യവും പോലീസും സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ ഭാഗികമായി രംഗത്തുവന്ന അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും രക്തചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ഈജിഷ്യന്‍ നേതാക്കളോട് ആവശ്യപ്പെട്ടപ്പോള്‍ അവരുടെ നടപടികള്‍ ആവശ്യമാണെനായിരുന്നു ഗള്‍ഫ് രാഷ്ട്രങ്ങളുടെയും മറ്റും നിലപാട്. തുര്‍ക്കി, ഖത്തര്‍ തുടങ്ങിയവ മാത്രമാണ് സൈനിക നടപടിക്കെതിരെ രംഗത്ത് വന്ന മിഡിലീസ്റ്റ് രാജ്യങ്ങള്‍. ഏറെ കൌതുകകരം സഊദിക്കും യുഎഇക്കുമൊപ്പം ഇസ്രയേലും സൈന്യത്തിനു പിന്തുണയുമായി രംഗത്ത് വന്നു.
ഈജിപ്തിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ അറബ് –അന്താരാഷ്ട്ര നയന്ത്രരുടെ ഇടപെടലുകളെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് വിശദമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അതു വായിച്ചാല്‍ ഈജിപ്തില്‍ നടക്കുന്നതെന്തെന്നും വ്യക്‌തമാവും. അതിവിടെ വായിക്കാം
ഫൈസല്‍ നിയാസ്



Leave A Comment