ഗസ്സ: വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഹമാസ്

കെയ്‌റോയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാറിലെ നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചു. തീരുമാനം ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മാഈല്‍ ഹനിയ ചര്‍ച്ചയില്‍ മധ്യസ്ഥരായ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചു.ഈജിപ്തും ഖത്തറുമാണ് മുന്ന് ഘട്ടങ്ങളിലായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഇവ അംഗീകരിക്കുന്നതായി ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയെയും ഈജിപ്ഷ്യന്‍ ഇന്റലിജന്‍സ് മന്ത്രി അബ്ബാസ് കമാലിനെയും ഹനിയ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.അതേസമയം, നിര്‍ദേശം പഠിച്ചുവരികയാണെന്നാണ് ഇസ്രായേലിന്റെ പ്രതികരണം.

സ്ഥിരമായ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ മൂന്ന് ഘട്ടങ്ങളാണ് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നത്.ഓരോന്നും 42 ദിവസം വീതം ദൈര്‍ഘ്യമുണ്ടായിരിക്കുമെന്ന് ഹമാസ് നേതാവ് ഖലീല്‍ ഹയ്യ, 'അല്‍ ജസീറ' ചാനലിനോട് സ്ഥിരീകരിച്ചു
വടക്കന്‍ ഗസ്സയെയും തെക്കന്‍ ഗസ്സയെയും വിഭജിക്കുന്ന തരത്തില്‍ ഇസ്രായേല്‍ നിര്‍മിച്ച നെറ്റ്‌സാരിം ഇടനാഴിയില്‍നിന്ന് ഇസ്രായേല്‍ സേന പിന്‍വാങ്ങണമെന്നതാണ് ആദ്യ ഘട്ടം. 

കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ അവരവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതും ഗസ്സയിലേക്ക് മാനുഷിക സഹായവും ഇന്ധനവും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നതിനും ഈഘട്ടത്തില്‍ അനുമതി നല്‍കും. കൂടാതെ, ഹമാസ് തടവിലാക്കിയ ഇസ്രായേലി സ്ത്രീകളെ വിട്ടയക്കും. ഓരോ ബന്ദിക്കും പകരം 50 ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കും.

രണ്ടാം ഘട്ടത്തിലാണ് പുരുഷ ബന്ദികളെ മോചിപ്പിക്കുക. ഇവര്‍ക്ക് പകരം വിട്ടയക്കുന്ന ഫലസ്തീന്‍ തടവുകാരുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ ഇരുപക്ഷവും സൈനിക നടപടികള്‍ സ്ഥിരമായി അവസാനിപ്പിക്കും. ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ സേനയെ പൂര്‍ണമായി പിന്‍വലിക്കും.മൂന്നാം ഘട്ടത്തില്‍ ഗസ്സക്കെതിരായ ഉപരോധം അവസാനിപ്പിക്കുന്നതും പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നതും അടക്കമുള്ള വ്യവസ്ഥകളാണ് ഉള്‍പ്പെടുന്നത്.

വെടിനിര്‍ത്തല്‍ കരാറിലെ നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചതിന് പിന്നാലെ ഗസ്സയിലെ റഫയില്‍ ആഹ്ലാദത്തിലാണ് ഫലസ്തീനികള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter