ഗാസയില്‍ ഇസ്രയേല്‍ ക്രൂരത തുടരുന്നു, മരണസംഖ്യ 25 ആയി

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ക്രൂരമായ അധിനിവേശത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. ഗുരുതരമായ പരിക്കുകളുള്‍പ്പെടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 60 ലധികമായി. ഗാസയില്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയ അധിനിവേശത്തില്‍ ഇസ്‌ലാമിക് ജിഹാദ് മൂവ്‌മെന്റിന്റെ കമാന്‍ഡര്‍മാരെ കൊലപ്പെടുത്തിയിരുന്നു, 

ഇസ്‌ലാമിക് ജിഹാദ് മൂവ്‌മെന്റിന്റെ സൈനിക വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡിന്റെ കമാന്‍ഡര്‍ അലി ഗാലിയെ ഖാന്‍ യൂനിസ്ഖാന്‍ സിറ്റിയില്‍ വെച്ച് നടത്തിയ റെയ്ഡില്‍ വധിച്ചുവെന്ന് ഇസ്രയേല്‍ അധിനിവേശ സേനയും ജനറല്‍ സെക്യൂരിറ്റി സര്‍വീസും നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.എന്നാല്‍ ഇതിന് മറുപടിയെന്നോണം ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനം റോക്കറ്റാക്രമണത്തിന് ഒരുങ്ങുന്നതായി ഇസ്രയേല്‍ സൈന്യം വിലയിരുത്തിയിട്ടുണ്ടെന്ന് ഇസ്രയേല്‍ വെബ്‌സൈറ്റ് വാല റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിന് നേരയെുള്ള മിസൈല്‍ വിക്ഷേപണങ്ങളില്‍ ഗാലി പങ്കെടുത്തതായി ഇസ്രയേല്‍ പ്രസ്താവനയില്‍ പറയുന്നു. അല്‍ഖുദ്‌സ് ബ്രിഗേഡിലെ മിസൈല്‍ യൂണിറ്റിന്റെ കമാന്‍ഡറുടെ കൊലപാതകത്തിന് മേല്‍നോട്ടം വഹിച്ചത് ജനറല്‍ സെക്യൂരിറ്റി സര്‍വീസിന്റെ മേധാവിയാണെന്ന് ഇസ്രയേല്‍ സൈനിക പ്രസ്താവനയില്‍ സൂചിപ്പിച്ചു. 

സൈനിക കമാന്‍ഡറുടെ രക്തസാക്ഷിത്വത്തില്‍ അല്‍ഖുദ്‌സ് ബ്രിഗേഡ്‌സ് അനുശോചനമറിയിച്ചു. ഖാന്‍യൂനിസ് സിറ്റിയിലെ വഞ്ചനാപരമായ കൊലപാതകം എന്നാണ് അവര്‍ കമാന്‍ഡറുടെ രക്തസാക്ഷിത്വത്തെ വിശേഷിപ്പിച്ചത്. ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ സൈനിക നേതാക്കളെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ റിവഞ്ച് ഓഫ് ദ ഫ്രീ എന്ന പേരില്‍ ഫലസ്ഥീന്‍ വിഭാഗങ്ങള്‍ ഒന്നിലധികം ബാച്ചുകളിലായി ഇന്നലെ മുഴുവന്‍ നൂറുകണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter