ആത്മസംതൃപ്തി നല്കുന്ന പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥ ജീവിതം

ബീഹാറിലെ കിഷന്ഗഞ്ച് ജില്ലയും സീമാഞ്ചല്‍ മേഖലയും ഇന്ന് കേരളീയ മുസ്‍ലിംകള്‍ക്ക് ഏറെക്കുറെ പരിചിതമാണ്. നാല്‍പത് വര്‍ഷം മുമ്പ് മലപ്പുറം ജില്ലയിലെ ചെമ്മാട് മാണീപാടത്ത് ദാറുല്‍ഹുദാ എന്ന വിദ്യാഭ്യാസ വിപ്ലവത്തിന് പാകിയ വിത്ത്, ഇന്ന് പടര്‍ന്ന് പന്തലിച്ച് ഉത്തരേന്ത്യന്‍ മുസ്‍ലിംകളില്‍ പ്രതീക്ഷകള്‍ വിതറി, ഖുര്‍തുബ ഇന്‍സ്റ്റിറ്റ്യൂട്ടിന് ജന്മം നല്കിയിരിക്കുന്നത് ആ മേഖലയിലെ ബഡീജാന്‍ പഞ്ചായത്തിലെ റുവിയാ ഗ്രാമത്തിലാണ്, അതും അവിടത്തെ നാലാള്‍ താഴ്ചയുള്ള ചതുപ്പുനിലത്ത് തന്നെ.  ചരിത്രത്തിന്റെ അതിസുന്ദരമായ തനിയാവര്‍ത്തനമെന്നല്ലാതെ എന്ത് പറയാന്‍. ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്ന, മെട്രോ വിദ്യാഭ്യാസ അവാര്‍ഡ് ജേതാവ് കൂടിയായ ഡോ. സുബൈര്‍ ഹുദവിയുമായി നടത്തിയ പ്രത്യേക അഭിമുഖം

ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍/ അബ്ദുല്‍ഹഖ് മുളയങ്കാവ്

കേരളത്തില്‍ നിന്ന് ബീഹാറിലേക്ക് പ്രവര്‍ത്തനമേഖല പറിച്ചുനടാന്‍ എന്തായിരുന്നു പ്രചോദനം? ദാറുല്‍ ഹുദാ രജിസ്ട്രാര്‍, എം.ജി യൂണിവേഴ്‌സിറ്റിയില്‍ സി.എച്ച് ചെയറില്‍ അറബിക് വിഭാഗം രൂപീകരിക്കുക തുടങ്ങി വ്യത്യസ്ത അക്കാദമിക മേഖലയില്‍ നിന്നും ഉത്തരേന്ത്യന്‍ മുസ്‌ലിംകളിലേക്ക് മാറാനുള്ള സാഹചര്യം.?

കേരളത്തിനു പുറത്തേക്കുള്ള സഞ്ചാരങ്ങള്‍ പഠിക്കുന്നകാലത്ത് തന്നെ ദാറുല്‍ഹുദ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ നിന്ന് ആരംഭിച്ചിട്ടുണ്ട്. 1992 മുതല്‍ ദാറുല്‍ഹുദ തുടങ്ങിയ കേരളേതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയില്‍ ഞാനും പങ്കാളിയായിട്ടുണ്ട്. 2002 മുതല്‍ 2008 വരെ ഡല്‍ഹി ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിലായിരുന്നു ഉപരിപഠനം. ജെ.എന്‍യുവിലെ പഠനകാലത്തെ സ്ഥിരമായ യാത്രകളില്‍ ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഡല്‍ഹിയിലെ ഗല്ലികളിലെ ചിലപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധിച്ചു. 

ദാറുല്‍ഹുദയിലേക്ക് തിരികെ വന്ന് അവിടെ റെജിസ്ട്രാര്‍ ആയി ജോലി ചെയ്തത് പോലും, ഇത്തരം അവസരങ്ങള്‍ മനസ്സിലാക്കുക എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടായിരുന്നു. കേരളത്തിന് പുറത്ത് ദാറുല്‍ഹുദ നിര്‍മ്മിച്ച ബംഗാള്‍, ആസാം പോലോത്ത ഓഫ് കാമ്പസുകളിലെ പ്രവര്‍ത്തനത്തില്‍ അതിലൂടെ പങ്ക്‌വഹിക്കാന്‍ സാധിച്ചു. അതുപോലെ ദാറുല്‍ഹുദാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഹാദിയ നിര്‍മ്മിക്കുന്ന മദ്രസയുടെ തുടക്കത്തിലും പങ്കെടുക്കാന്‍ സാധിച്ചു. തുടക്കംതൊട്ട് ഈ ഉദ്ധേശത്തോടെ ഹാദിയക്ക് കീഴിലുള്ള സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സി (സി.എസ്.ഇ)ന്റെ പ്രവര്‍ത്തനങ്ങളിലും പങ്കുവഹിക്കാന്‍ കഴിഞ്ഞു.

അത്തരത്തിലുള്ള അന്വേഷണങ്ങളും നിരന്തരജീവിതങ്ങളും വിദേശയാത്രകളുമൊക്കെയാണ് ഇതിലേക്ക് നയിച്ചതെന്ന് പറയാം, ഉത്തരേന്ത്യയിലെ എഡ്യുക്കേഷന്‍ ഡെവലപ്‌മെന്റ് മേഖലയില്‍ നിരന്തരമായി വര്‍ക്ക്‌ചെയ്താല്‍ ഇന്നല്ലെങ്കില്‍ നാളെ വ്യവസ്ഥാപിതമായ പുരോഗതി സാധ്യമാണെന്ന തിരിച്ചറിവ് പലഭാഗത്ത് നിന്നും ഉണ്ടായി.

അതിന് പലഘടകങ്ങളുമുണ്ടായിരുന്നു, ഡല്‍ഹിയിലെ ഗല്ലികളില്‍ നേരിട്ടുകണ്ടതിന്റെ അനുഭവങ്ങള്‍, അവിടെയുള്ള മുസ്‌ലിംകളുടെ അവസ്ഥയെ പറ്റിയുള്ളവേദനകള്‍, രണ്ടാമതായി ചരിത്രപരമായ ഇത്രയും കാര്യങ്ങളൊക്കെയുണ്ടായിട്ടും പിന്നീട് പലസമുദായങ്ങളും ഉയിര്‍ത്തെഴുന്നേറ്റ് വന്നിട്ടുണ്ടെന്ന ചരിത്രബോധം പകര്‍ന്നുതന്ന ധൈര്യം, മുസ്‌ലിം ഉമ്മത്ത് മാത്രമല്ല പലസമൂഹങ്ങളും തളര്‍ച്ചയില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ടെന്ന തിരിച്ചറിവ്, ഇതെല്ലാം നാം പ്രവര്‍ത്തിച്ചാല്‍ എന്തെങ്കിലുമൊക്കെ ചെയ്യാനാവുമെന്ന ആത്മധൈര്യം പകര്‍ന്നു.

2014 ലാണ് അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നത്. ആ യാത്രവേളയില്‍ സ്‌കിള്‍ബാളെന്ന് പറയുന്ന ലോസ്ആഞ്ചലസിലെ ജ്യൂവിഷ് കമ്യൂണിറ്റിയുടെ ചരിത്രം പറയുന്ന വലിയ മ്യൂസിയം സന്ദര്‍ശിച്ചു. ലോകത്ത് ജൂതസമുദായത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ്പിന്റെ കഥ പറയുന്നതായിരുന്നു ആ മ്യൂസിയത്തില്‍ കാണാന്‍ കഴിഞ്ഞത്. അവരുടെ വിദ്യാഭ്യാസ പുരോഗതി, അധികാര വളര്‍ച്ച, വികസന ശൈലി,  ഇതെല്ലാം നോക്കികണ്ടപ്പോള്‍ ഏതവസ്ഥയിലും വിദ്യാഭ്യാസംകൊണ്ട് ഉയര്‍ച്ച സാധ്യമാണെന്ന് മനസ്സിലായി. ഇതൊക്കെ തിരിച്ചറിവിന്റെ ഓരോ ഘടകങ്ങളായിരുന്നു. 

വ്യക്തിപരമായി, 40 വയസ്സായാല്‍ ഉത്തരേന്ത്യ പോലുള്ള സംസ്ഥാനങ്ങളില്‍ പോയി പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം സുഹൃത്തുക്കളായ പലരോടും പങ്കുവെച്ചിരുന്നു. ഇങ്ങനെ വിവിധഘടങ്ങളെല്ലാം കൂടിചേര്‍ന്നതാണ് ബീഹാറിലേക്കുള്ള പറിച്ചുനടലിന് പിന്നിലെന്ന് പറയാം.

ബീഹാര്‍ തെരഞ്ഞെടുക്കാനുണ്ടായ കാരണം, ബീഹാറിലെ മുസ്‌ലിം ചരിത്രം?

ബീഹാറെന്നത് യാദൃശ്ചികമായി സംഭവിച്ചതാണ്. 2011 ല്‍ ബീഹാറിലൊരു സ്ഥാപനത്തിന്റെ സ്‌കൂള്‍ വാര്‍ഷിക പരിപാടിയില്‍ ഗസ്റ്റായി പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. വലിയ പ്രതാപത്തോടെ ഒരുപാടാളുകള്‍ക്ക് വിദ്യഭ്യാസം നല്‍കിയ ഹിസാന്‍ സ്‌കൂളെന്ന സ്ഥാപനമായിരുന്നു അത്. പക്ഷെ പ്രതാപമൊക്കൊ നഷ്ടപ്പെട്ട് അന്നത് ക്ഷയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതായിരുന്നു ആദ്യബീഹാര്‍ സന്ദര്‍ശനം.

ഇതിലേക്ക് നയിച്ചതെന്ന് പറയാവുന്ന മറ്റൊരുകാര്യം പഠനകാലത്ത് ഡല്‍ഹിയിലും മറ്റുപ്രദേശങ്ങളിലും സ്ഥിരമായിക്കണ്ടിരുന്ന തൊഴിലാളികള്‍ ബീഹാറിലെ കിഷന്‍ഗഞ്ച്, അറബിയ, കൂഡ്‌നിയ, ഉള്‍കൊള്ളുന്ന സീമാഞ്ചല്‍ മേഖലയില്‍ നിന്നുള്ളവരായിരുന്നു. അതിലപ്പുറം ഡല്‍ഹി പോലോത്ത സ്ഥലങ്ങളില്‍ വളരെ വലിയ അസൗകര്യങ്ങളില്‍ ഒരു രേഖകളുമില്ലാതെ പലരും മദ്രസകളും ഹിഫ്‌ള് കോളേജുകളും മറ്റു സ്ഥാപനങ്ങളും നടത്തിയിരുന്നു. അവിടെങ്ങളിലെല്ലാം പഠിച്ചിരുന്ന കുട്ടികള്‍ അര്‍വിയ, കിഷന്‍ഗഞ്ച് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. കര്‍ണാടകയിലും ആന്ധ്രയിലുമെല്ലാം ഇത്തരത്തിലുള്ള സ്ഥാപനങ്ങളുണ്ട്. അവിടെ ഇമാമത്തിന് നേതൃത്വം നല്‍കുന്നവരും ദര്‍സ് നടത്തുന്നവരും മുതഅല്ലിമീങ്ങളും എല്ലാം കൂടുതലും ബീഹാറില്‍ നിന്നുള്ളവരാണ്.

അത്യാവശ്യം മുസ്‌ലിം പോപ്പുലേഷനുണ്ടായിട്ടും ഇന്ത്യയിലേറ്റവും കൂടുതല്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനമാണ് ബീഹാര്‍. യു.പി പോലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് അല്‍പം ചേര്‍ന്നുനില്‍ക്കുന്നവരാണ് ബീഹാറുകാരുകാരെന്ന് ഡല്‍ഹി ജീവിതകാലത്തെ അനുഭവം പകര്‍ന്നു തന്നിരുന്നു. കേരളത്തില്‍ ഇസ്‌ലാമുണ്ടോ എന്നൊക്കൊ ചോദിക്കുന്ന അല്‍പംകൂടി അഭിമാനികളായ യു.പിക്കാരെയൊക്കൊ അന്ന് കാണാനിടയായിരുന്നു. എന്നാല്‍ ബീഹാറികള്‍ അങ്ങനെയായിരുന്നില്ല. അങ്ങനെ പലഘടകങ്ങളാണ് അതിന്റെ ഒരുവശം.

മറ്റൊന്ന് അതിന്റെ യാദൃശ്ചികതയാണ്. 2017 ല്‍ ദാറുല്‍ഹുദ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ വെച്ചുനടന്ന സമ്മേളനത്തില്‍ നാഷണല്‍ ഇന്റര്‍വെന്‍ഷന്‍ മീറ്റില്‍ പങ്കെടുക്കാന്‍ ബീഹാറില്‍നിന്ന് അബ്‌സാര്‍ബായി അടക്കം അഞ്ചാളുകള്‍ വന്നു. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുകയും അതുമായി ബന്ധപ്പെട്ട പലസ്ഥലങ്ങളും അവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്നവര്‍ നാട്ടിലേക്ക് തിരിച്ചുപോയി, അവിടെയും സമാനമായത് തുടങ്ങാനായി നമ്മെ ബന്ധപ്പെട്ടു. അങ്ങനെ 2018 ഫെബ്രുവരിയിലാണ് അവിടെ കാണാന്‍ പോവുന്നത്. 40 വയസ്സായാല്‍ ഉത്തരേന്ത്യയിലേക്ക് മാറണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവല്ലോ. അത് ബീഹാറാക്കാന്‍ ആ സന്ദര്‍ശനം നിമിത്തമാവുകയും ചെയ്തു. ഒരുവര്‍ഷത്തോളം അവിടെ ചുറ്റിക്കാണുകയും എന്തൊക്കെ ചെയ്യണമെന്ന് ആലോചിക്കുകയും അങ്ങനെ ബീഹാറിലുറക്കുകയും ചെയ്തു.

ബീഹാറിലെ 20 ശതമാനത്തോളമാണ് മുസ്‌ലിം ജനസംഖ്യ. എല്ലാതരത്തിലുള്ള ആളുകളെയും അവര്‍ക്കിടയില്‍ കാണാം. വലിയ പാരമ്പര്യമുള്ളവര്‍, പക്ഷേ വ്യവസ്ഥാപിത പ്രാഥമിക മതവിദ്യഭ്യാസമോ സ്‌കൂള്‍വിദ്യാഭ്യാസത്തിന് ഒരുതരത്തിലുള്ള പ്രോത്സാഹനമോ ലഭിക്കാത്തവര്‍, ഭരണകൂടത്തിന് കീഴില്‍ സര്‍ക്കാര്‍ (ഗവണ്‍മെന്റ്) സിസ്റ്റങ്ങളൊക്കൊ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലപ്രദമല്ല, സര്‍ക്കാറി മദ്രസയെന്ന പേരില്‍ ഒന്നാം ക്ലാസ് മുതല്‍ പി.ജി തലംവരെ പഠിക്കാന്‍ 60കളില്‍ തുടങ്ങിയ ഒരു ഇന്റഗ്രേറ്റഡ് സര്‍ക്കാര്‍ സംവിധാനമുണ്ട്. ഇത് തന്നെ കിഷന്‍ഗഞ്ചില്‍ മാത്രം 72 എണ്ണമുണ്ട് പക്ഷെ അതൊന്നുംവേണ്ട രീതിയലല്ല പ്രവര്‍ത്തിക്കുന്നത്. അത് ഉമ്മത്തിന്റെ പുരോഗതിക്ക് ഉപകാരപ്പെടുന്നില്ലെന്ന് മാത്രമല്ല, പിന്നിലേക്ക് വലിച്ച്‌കൊണ്ടുപോവുകയും ചെയ്യുന്നു എന്നാണ് എനിക്ക് മനസ്സിലായത്. ഒരുപാട് പണ്ഡിതന്മാാര്‍ക്ക് ജന്മംകൊടുത്ത നാടാണെങ്കിലും അതൊന്നും സാമൂഹിക പുരോഗതിയുടെ അടിസ്ഥാനമായി വര്‍ക്ക് ചെയ്തിട്ടില്ല. ഉലമാക്കളും ഉമറാക്കളും സാമൂഹിക നേതൃത്വവും യോജിച്ചുകൊണ്ടുള്ള ശ്രമങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കുന്നില്ല. ഇതൊക്കെയാണ് ബീഹാറിലെ ചിത്രം.

ഖുര്‍ത്വുബയുടെ പ്രവര്‍ത്തനങ്ങള്‍, സ്ഥാപനം, ചരിത്രം, അഡ്മിഷന്‍, ഖുര്‍ത്വബയുടെ അനുബന്ധമായ മറ്റു സ്ഥാപനങ്ങള്‍ എന്നിവയെ കുറിച്ച്?

ബീഹാറിന്റെ തെരഞ്ഞെടുപ്പ് യാദൃശ്ചികമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഖുര്‍തുബയും യാദൃശ്ചികമാണെന്ന് പറയാം. വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്നായിരുന്നു ആലോചന. അതില്‍ തന്നെ പ്രധാനമായും സ്‌കൂളുകള്‍ തുടങ്ങണമെന്നായിരുന്നു. നവോദയ പോലെ നല്ല വിദ്യാഭ്യാസം കൊടുക്കുന്ന സ്‌കൂള്‍. സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വരെ പ്രോപ്പറായ വിദ്യഭ്യാസം ലഭിച്ചാല്‍ ഹയര്‍ലെവലില്‍ പബ്ലിക്ക് സിസ്റ്റത്തില്‍ കോംപറ്റീറ്റ് ചെയ്‌തെത്തുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുകയെന്നതായിരുന്നു അടിസ്ഥാനപരമായ ചിന്ത. അതിന് ഒരുപാട് നല്ലസ്‌കൂളുകള്‍ തുടങ്ങണമെന്ന പ്രാഥമികമായ ചിന്തയിലാണ് കിഷന്‍ഗഞ്ചില്‍ വരുന്നത്. 
ഒരുവര്‍ഷത്തെ നിരന്തരമായ അന്വേഷണത്തില്‍ നിന്ന് മനസ്സിലായത് അത്തരം സ്‌കൂളുകള്‍ പോലെ തന്നെ അനുബന്ധമായ മറ്റു മേഖലകളിലും  ഡെവലപ്‌മെന്റ്  വേണമെന്നായിരുന്നു. സര്‍വീസ് ഓറിയന്റഡായ  താത്പര്യത്തോട്കൂടി കമ്യൂണിറ്റിക്കും സൊസൈറ്റിക്കും നേതൃത്വം നല്‍കാന്‍ പറ്റാവുന്ന, രാഷ്ട്രനിര്‍മ്മാണ പ്രക്രിയകളില്‍ മറ്റുള്ളവരെ സജീവ പങ്കാളിത്തത്തിലേക്ക് കൊണ്ടുവരാന്‍ കഴിവുള്ള ഒരുടീമിനെ വാര്‍ത്തെടുക്കണമെന്ന ചിന്തയിലാണ് ആദ്യമായി കൊര്‍ഡോവ ഇന്‍സിറ്റ്യൂട്ട് ഓഫ് എക്‌സലന്‍സ് എന്നപേരില്‍ സ്ഥാപനം തുടങ്ങുന്നത്. മതഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് വ്യത്യസ്ത മേഖലകളിലേക്ക് ആളുകളെ എത്തിക്കുന്ന ഒരുപദ്ധതിയാണത്. 

വൈകാതെ, സ്‌കൂളിന് പുറമെ ഒരുപാട് സ്ഥാപന സമുച്ചയങ്ങള്‍ വേണമെന്ന ചിന്തയുദിച്ചു. നമ്മുടെ കേരളത്തിലെ വിദ്യാഭ്യാസ പ്രക്രിയയെകുറിച്ച് പഠിച്ചൊരാളെന്ന നിലക്ക് കേരളത്തിലെ സ്ഥാപനസമുച്ചയങ്ങളുടെ സംഭാവനകളെകുറിച്ച് നേരത്തെ മനസ്സിലാക്കിയിരുന്നു. കേരളത്തില്‍ എല്‍.കെ.ജി മുതലുള്ള പഠന സംവിധാനങ്ങളില്‍ വിവിധ തരത്തിലുള്ള സൗകര്യങ്ങളുണ്ട്. മതപഠനവും അനാഥര്‍ക്കായി മാത്രമുള്ളതും തൊഴില്‍ പരിശീലനസ്ഥാപനങ്ങളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും അങ്ങനെ എല്ലാമുണ്ട്. അങ്ങനെത്തെ ഒരുപാട് തുരുത്തുകള്‍ ഉണ്ടാവണമെന്ന ചിന്തയില്‍ നിന്നാണ് ഖുര്‍ത്വുബ വെല്‍ഫയര്‍ ഫൗണ്ടേഷന്‍ വരുന്നത്. ഖുര്‍ത്വുബയുടെ കീഴില്‍ ഇത്രയും ക്വാളിറ്റിയുള്ള പലതരത്തില്‍ നേതൃത്വം നല്‍കാവുന്ന സോഷ്യല്‍ എഞ്ചിനിയറാവുക എന്ന കണ്‍സെപ്‌റ്റോടെ വാര്‍ത്തെടുക്കപ്പെടുന്ന ഒരു സംവിധാനമെന്നതായിരുന്നു ലക്ഷ്യം. അതിന്റെ ഒരു വനിതാപതിപ്പും ഉണ്ടാവണമെന്ന് ഇപ്പോള്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. 

സ്ഥാപനം ഇപ്പോള്‍ അഞ്ച് വര്‍ഷം പിന്നിടുന്നു, സ്വന്തമായ കെട്ടിടത്തിലേക്ക് മാറി, ഒരു കാമ്പസ് രൂപപ്പെട്ടു. അതിനോടനുബന്ധിച്ച് ഒരുപാടാളുകള്‍ പള്ളിയുണ്ടാക്കാന്‍ താത്പര്യപ്പെട്ട് വരുന്നുണ്ട്. പള്ളികളുണ്ടാക്കുന്നതിനേക്കാള്‍ മുന്‍ഗണന പഠനസൗകര്യങ്ങള്‍ ഉണ്ടാക്കുകയാണെന്ന ചിന്തയോടെ അതുകൂടി ഉള്‍കൊള്ളാനാവുന്ന ആളുകളുടെ പിന്തുണയോടെ ഉണ്ടാക്കിയ സ്ഥാപനങ്ങളിലൂടെ ആ ലക്ഷ്യത്തിലേക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇവിടുത്തെ സാധാരണ മതപഠന സംവിധാനങ്ങളില്‍ കുറച്ച് ഭൗതികവിദ്യഭ്യാസം കൊടുക്കുന്ന, മതവിദ്യഭ്യാസം തന്നെ കുറച്ച് ക്വാളിറ്റിയും നല്‍കുന്ന രീതിയാണ് ഈ സ്ഥാപനങ്ങളില്‍ നടത്തിവരുന്നത്. പള്ളികളിലും മതസ്ഥാപനങ്ങളിലും പ്രാഥമിക മക്തബുകളിലും മറ്റു മതവിദ്യഭ്യാസകേന്ദ്രങ്ങളിലുമെല്ലാം പഠിപ്പിക്കാനാവശ്യമായ ഹ്യൂമന്‍ റിസോഴ്‌സ് ഉണ്ടാക്കി എടുക്കുകയാണ് ലക്ഷ്യം. ഇമാമത് നില്ക്കാനും അടിസ്ഥാന മതകീയ ആവശ്യങ്ങളില്‍ നേതൃത്വം നല്കാനുമെല്ലാം ഇവര്‍ പ്രാപ്തരാകും. ഇതൊക്കൊ ഉമ്മത്ത് നിലനില്‍ക്കുന്ന കാലത്തോളം ആവശ്യമാണല്ലോ. അപ്പോള്‍ അത്തരം ആളുകള്‍ക്ക് സമൂഹത്തില്‍ ആക്‌സസ് കൊടുക്കുക, കുറച്ച്കൂടി വ്യവസ്ഥാപിതമായി ചെയ്യാന്‍കഴിയുന്ന ഒരു സംവിധാനത്തിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോട്കൂടിയാണ് ഫീല്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഈ കെട്ടിടങ്ങളോടൊപ്പം തുടങ്ങിയത്.

ഇതിലൂടെ, ഖുര്‍തുബ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സിനെ പോലെ അത്ര ആഴത്തില്‍ അല്ലെങ്കിലും, അത്യാവശ്യ വിവരങ്ങള്‍ ആര്‍ജ്ജിച്ച കുറെപേരെ ഇത്രയും മേഖലകളിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. നിലവില്‍ അവരുടെ അവസ്ഥയില്‍നിന്ന് എത്രയോ മികച്ചസൗകര്യങ്ങള്‍ കിട്ടുന്നരീതിയിലുള്ള സംവിധാനമാണ് ഫീല്‍ഡ്ഇന്‍സിറ്റിറ്റിയൂഷന്‍ കൊണ്ടുദ്ധേശിക്കുന്നത്. ഭാവിയില്‍ ഈ സ്ഥാപനങ്ങളില്‍ നിന്നും മറ്റുസമാന കോഴ്‌സുകള്‍ ചെയ്തുവരുന്നവര്‍ക്കും നാം ഉദ്ധേശിക്കുന്ന മാനദണ്ഡം പൂര്‍ത്തീകരിച്ച് വരുന്നവര്‍ക്കുമൊക്കെ പഠിക്കാവുന്ന ഒരു സ്ഥാപനം വരണമെന്ന ആഗ്രഹമാണുള്ളത്. അതിനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് നടത്തുന്നു ഇന്‍ഷാഅല്ലാഹ്.

ഖുര്‍ത്വുബയുടെ കീഴില്‍ സ്‌പെഷ്യല്‍ സ്‌കൂളിനുള്ള കെട്ടിട നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. അന്ധ-ബധിര-മൂകരായ, ഓട്ടിസമോ മെന്റല്‍ റിട്രഡേഷനോ സെറിബ്രള്‍പാഴ്‌സിയോ ഒക്കെ ബാധിച്ച ഏതെങ്കിലും തരത്തില്‍ ഡിസബിലിറ്റിയുള്ളവര്‍ക്ക് യാതൊരു വിധ പഠനസംവിധാനവും ഇവിടെയെവിടെയുമില്ല. ആ ഒരു ഗ്യാപ് ഫില്‍ ചെയ്യാനുള്ള വലിയ ശ്രമവും നടക്കുന്നുണ്ട്. വടകര തണലുമായി സഹകരിച്ച് സ്‌പെഷ്യല്‍സ്‌കൂള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ്. വളരെ പെട്ടെന്ന് നാം ചെയ്യേണ്ട ഒരു സംഗതി കൂടിയാണ് ഇത്. ഇവിടെവന്നതു തൊട്ട് ഏറ്റവും വലിയൊരു പ്രയാസം ഇത്തരമൊരു സ്ഥാപനമില്ല എന്നതായിരുന്നു. ഇപ്പോള്‍ ആ സ്വപ്‌നത്തിലേക്ക് കൂടി നടന്നടുക്കുകയാണ്, അല്‍ഹംദുലില്ലാഹ്.

ബീഹാര്‍ മാത്രമോ ഖുര്‍ത്വുബ വെല്‍ഫയര്‍ ഫൗണ്ടേഷന്റെ ലക്ഷ്യം, അതോ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമോ?

ഇപ്പോള്‍ ബീഹാറാണ് ഫോക്കസ്‌ചെയ്യുന്നത്. ഇന്ത്യയിലെ വിവിധമേഖലകളില്‍ നിന്നും വിദ്യഭ്യാസപരമായും മറ്റും ആളുകള്‍ നിരന്തരം ബന്ധപ്പെടാറുണ്ട്. ഈയടുത്ത് യൂത്ത്‌ലീഗിന്റെ ചിന്തന്‍ മിലനില്‍ പോയപ്പോഴും പലരും ബന്ധപ്പെട്ടിരുന്നു. ഹരിയാനയിലെ നൂഹ് ജില്ലയില്‍പെട്ട ആളുകള്‍, കാണ്‍പൂര്‍, മഹാരാഷ്ട്രയിലെ നാഗ്പൂര്‍, അതുപോലെ കാശ്മീര്‍, ജാര്‍ഖണ്ഡ്, ഇങ്ങനെ ഒരുപാട് സ്ഥലത്ത് നിന്ന് സ്ഥിരമായി പലപ്രൊജക്ടുകളും കാര്യങ്ങളും ചെയ്യാന്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. വരാണസി എയര്‍പോട്ടിനടുത്ത് 10 ഏക്കര്‍സ്ഥലത്ത് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ നടത്താന്‍ താത്പര്യമുള്ളവരുണ്ട്. ഇന്ത്യയില്‍ മൊത്തം 100 സ്‌കൂളുകള്‍ ഉണ്ടാക്കണമെന്ന സ്വപ്‌നം ആളുകളോട് പറഞ്ഞുകൊണ്ടിരിക്കുക, അതേറ്റെടുത്ത് നടത്താന്‍കഴിയുന്ന തരത്തിലേക്ക് ആളുകളെകൊണ്ടുവരുക എന്നുള്ള ആലോചനയിലാണ്. ഇതിനൊക്കെ ലീഡ് ചെയ്യാന്‍പറ്റുന്ന ഹ്യൂമന്‍ റിസോഴ്‌സുകള്‍ ഉണ്ടാക്കുകയെന്നതാണ് പ്രധാനം. എത്ര ലീഡിംഗ് കപ്പാസിറ്റിയുള്ള ആളുകളെ കണ്ടെത്താന്‍ കഴിയുന്നുവോ അത്രയും പ്രൊജക്ടുകള്‍ വികസിപ്പിച്ചെടുക്കാന്‍ പറ്റും. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരുപാട് സാധ്യതകളുണ്ട്.

കമ്യൂണിറ്റി ഡെവലപ്‌മെന്റാണ് സോഷ്യല്‍ ഡെവലപ്‌മെന്റിനും നാഷണല്‍ ഡെവലപ്‌മെന്റിനും ഹേതുകമാവുന്നത്. മിനിമം നാം കമ്യൂണിറ്റി ഡെവലപ്‌മെന്റിന്റെ ഭാഗമെങ്കിലുമാവണം, നാം പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യുന്നത് 90ലക്ഷം മുസ്‌ലിംകളുള്ള കേരളത്തിലാണ്. കേരളത്തിനുപുറത്ത് ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവസരങ്ങളുണ്ടെന്ന് മാത്രമല്ല, അവിടെ അത്യാവശ്യങ്ങളാണ് അവ. ആ അത്യാവശ്യങ്ങളിലേക്ക് ചെറിയ രീതിയിലെങ്കിലും സംഭാവനകള്‍ ചെയ്യാന്‍ ശ്രമിക്കുക എന്നതാണ് കമ്യൂണിറ്റി ഡെപലപ്‌മെന്റ്. അതിനുള്ള വഴികളൊരുക്കണമെന്നുണ്ട്, എപ്പോഴും പറയാറുള്ളത്, പ്രൊജക്ട് ലോങ്ങര്‍ ദാന്‍ അവര്‍ ലൈഫ്, (ജീവിതത്തേക്കാള്‍ നീണ്ട് കിടക്കുന്ന പദ്ധതികള്‍) എന്ന് ആണ്. ഒരുപാട് ആളുകളെ അതുമായി ബന്ധിപ്പിക്കുക, അതില്‍ നമ്മെക്കൊണ്ടാവുന്ന ചെറിയ ചെറിയ ഭാഗങ്ങള്‍ നാം ചെയ്യുക.

സാമ്പത്തികമായി പലരും സഹായിച്ചെന്ന് വരാം, എന്നാല്‍ സാമ്പത്തികത്തിന് പുറമെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ ഭാഗത്ത് ഇനിയും ഏത് തരത്തിലുള്ള പിന്തുണയാണ് പ്രതീക്ഷിക്കുന്നത്.

സാമ്പത്തികമായ വലിയപിന്തുണ തന്നെയാണ് ഒന്ന് ആവശ്യം. അതിനപ്പുറം വളരെ പ്രധാനമായി ആവശ്യമുള്ളത് ലീഡിംഗ് കപ്പാസിറ്റിയുള്ള ഒരുപാട് ആളുകളെയാണ്. മറ്റുള്ള കാര്യങ്ങളൊന്നും ആഗ്രഹിക്കാതെ ഇതിന് വേണ്ടി ഇറങ്ങിത്തിരിക്കുന്ന കുറെ ആളുകളെയാണാവശ്യം.
ഇതിനായി ഇറങ്ങിപ്പുറപ്പെടുന്നതിലൂടെ, ലൈഫ് സാക്രിഫൈസ് (ജീവിതത്യാഗം)  ചെയ്യേണ്ടിവരില്ലേ എന്നതാണ് പലരുടെയും ചിന്ത. അങ്ങനെയൊന്നുമില്ല, നമ്മളൊക്കൊ ആഗ്രഹിക്കുന്ന സ്ഥാനത്ത് എത്തിയതാണ്, ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ടാവുകയെന്നതാണല്ലോ പ്രധാനം, അതല്ലേ യഥാര്‍ത്ഥ ജീവിതം. അപ്പോള്‍ ഇത് പാഷനാവുന്നവര്‍ക്ക് ഇവിടെയെത്തിപ്പെടുന്നതിലൂടെ ജീവിതം ലഭിക്കുകയാണ് എന്നാണ് പറയേണ്ടത്. അത്തരത്തില്‍ ചിന്തിക്കുന്ന, സമുദായ പുരോഗതി പാഷനായി കാണുന്ന കുറെ ആളുകളെയാണ് വേണ്ടത്. സാമ്പത്തിക നഷ്ടമുണ്ടായാലും സമയനഷ്ടമുണ്ടായാലും മറ്റുവേദനകളും പ്രയാസങ്ങളുണ്ടായാലും അതൊരു പ്രശ്‌നമാക്കാതെ പാഷനായി കൊണ്ടുനടക്കുന്നവരെയാണ് ആവശ്യം. അങ്ങനെയുള്ളവരുണ്ടായാല്‍ ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കാം. അത്തരക്കാരെ ഡെവലെപ് ചെയ്‌തെടുക്കുക, അതിന് വേണ്ടി ഇറങ്ങിപ്പുറപ്പെടുകയെന്നതാണ്. സമ്പത്തുള്ള ആളുകളുണ്ടാവും, അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുന്നവരുണ്ടാകും. അതിനപ്പുറം അത്തരം ആളുകളെ ഉണ്ടാക്കാനുള്ള പ്രവര്‍ത്തനം കൂടെ നടത്തേണ്ടതുണ്ട്. ആ തരത്തിലുള്ള പിന്തുണയും ഏറെ ആവശ്യമാണ്. കിഷന്‍ഗഞ്ച് പദ്ധതിതന്നെ ഇത്ര വിജയകരമായി മുന്നോട്ട് പോവുന്നത്, അത്തരം കുറെ സഹപ്രവര്‍ത്തകരെ ലഭിച്ചത് കൊണ്ടാണ്. കുടുംബത്തെ പോലും ഇങ്ങോട്ട് പറിച്ചുനട്ട സി.ടി അബ്ദുല്‍ ഖാദിര്‍ ഹാജിയും ഖുര്‍തുബയുടെ ഓരോ ഘട്ടത്തിലും സസൂക്ഷ്മം കൂടെ നില്ക്കുന്ന സുഹൃത്ത് സഈദ് ഹുദവിയുമൊക്കെ ഇവിടെയെത്തി യഥാര്‍ത്ഥ ജീവിതം ആസ്വദിക്കുന്നവരാണ്.

കേരളത്തില്‍, വിശിഷ്യാ മലബാര്‍ മേഖലയില്‍ ഇനിയും സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നു

നമ്മുടെനാട്ടില്‍ പുതുതായി ഇനി മതസ്ഥാപനങ്ങള്‍ തുടങ്ങരുതെന്നാണ് എനിക്ക് പറയാനുള്ളത്. ഉള്ള സ്ഥാപനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക, പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് അവയില്‍ മാറ്റങ്ങള്‍ വരുത്തുക എന്നതൊക്കെയാണ് ഇനി ചെയ്യേണ്ടത്. കമ്യൂണിറ്റി ഫണ്ട് ഉപയോഗിച്ച് നാം പലതും കേരളത്തിലുണ്ടാക്കിയിട്ടുണ്ട്. യൂറോപ്പിനോട് പോലും കിടപിടിക്കാവുന്ന പൊതുജനാരോഗ്യ സംവിധാനമുള്ല നാടാണ് നമ്മുടേത്. എന്നിട്ടും ആ മേഖലയിലും നാം കുറെ ചെലവഴിക്കുന്നുണ്ട്, പല സ്ഥാപനങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ നാം നടത്തുന്നുണ്ട്. ഇവയില്‍ പലതും അധികം വൈകാതെ സമുദായത്തിന് ഒരു ഭാരമായി മാറുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാലിയേറ്റീവ് പോലെ ചെറിയ ചെലവില്‍ വലിയ ഒരു ഗുണഭോക്തൃശൃംഖലയിലേക്കെത്തുന്ന സംവിധാനങ്ങള്‍ ആവശ്യമാണെന്ന് പറയാം. അതേ സമയം, വലിയ ചെലവില്‍ ഏതാനും പേര്‍ക്ക് മാത്രമായി നടത്തുന്നതാണ് നമ്മുടെ പല സംവിധാനങ്ങളും. കേരളത്തിന് പുറത്തുള്ളവര്‍ നാല്പത് വര്‍ഷം പിന്നില്‍ നില്ക്കുമ്പോള്‍, നാം ഇനിയും അനാവശ്യമായി ചെലവഴിച്ച് കൂടാ.
പുതിയ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഇനിയും തുടങ്ങുന്ന  ആളുകളുണ്ടാവും. അത്തരം ആളുകളെ ഇങ്ങോട്ടെത്തിക്കുകയാണ് വേണ്ടത്. ഇന്‍സ്റ്റിറ്റ്യൂഷന്‍ ഡെവലപ്‌മെന്റ് ഇതിന്റെ പ്രധാനപ്പെട്ട ഒരുഘടകമാണ്. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ഗവണ്‍മെന്റ് പ്രൊജക്ടുകള്‍ താഴെക്കിടയിലേക്കെത്തിക്കുന്ന കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന തരത്തില്‍ നാഷണല്‍ ബില്‍ഡിംഗില്‍ ആളുകളെ സജീവമാക്കുന്ന പദ്ദതികള്‍, ഇങ്ങനെ അത്യാവശ്യമായത് തന്നെ പലതും ഇവിടങ്ങളില്‍ ചെയ്യാനുണ്ട്. ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായത് ചെയ്യുന്നവനാണല്ലോ ഏറ്റവും നല്ല വിശ്വാസി. ഈ തത്വം ഇവിടെയെല്ലാം നാം പരിഗണിക്കേണ്ടിയിരിക്കുന്നു. 

അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് ഓര്‍ഗനൈസേഷന്‍സ്, ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കേരളത്തിലുണ്ട്. ഉദാഹരണത്തിന് കേരളത്തില്‍ ഫണ്ടിംഗുള്ള ഒരുപാട് ഓര്‍ഫനേജുകളുണ്ട്. ഓരോ സ്‌റ്റേറ്റിലും അല്ലെങ്കില്‍ ഓരോ ഭൂരിപക്ഷ മേഖലകളിലും ഇത്തരം ഓര്‍ഫനേജുകള്‍ ഡെവലെപ് ചെയ്യാം. നിലവിലുള്ള സംവിധാനം വെച്ചോ അഡ്മിനിസ്‌ട്രേഷന്‍വെച്ചോ സാധിക്കില്ല. അതിനുവേണ്ടത് മനോധൈര്യവും തീരുമാനമെടുക്കാനുള്ള പ്രാപ്തിയുമുണ്ടാവണം. എന്നാല്‍ ഇതുപോലോത്ത ഹ്യൂമണ്‍ റിസോഴ്‌സിനെ റിലേറ്റേ് ചെയ്തുകൊടുക്കാനും അവര്‍ക്ക് ആശയങ്ങള്‍കൈമാറാനും അതിനുപറ്റിയ സ്ഥലങ്ങള്‍ കാണിച്ചുകൊടുക്കാനും പറ്റും. ഇത്തരം പിന്തുണകള്‍ ലഭിച്ചാല്‍ ബഹുമുഖമായ തരത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ പറ്റും.

പിന്നെ വളരെ പ്രധാനമായൊരു ഭാഗം ബിസിനസ് സംരഭമാണ്. വിദ്യക്ക് വലിയ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. അങ്ങനെ വലിയ സാധ്യതയുള്ള രാജ്യത്ത് കച്ചവടമെന്നത് വളരെ സമാധാനപൂര്‍ണ്ണമായ ഒരു സേവനാധിഷ്ഠിത കച്ചവടമാണ്. അത്തരം സാധ്യതകളും ബീഹാറിലും ബംഗാളിലും ആസാമിലും മഹാരാഷ്ട്രയിലുമെല്ലാം കണ്ടെത്താം. ഇവിടെയൊക്കെയുള്ള ഇത്തരം ബിസിനസ് സാധ്യതകളെ, സേവന മനസ്സ് കൂടി ചേര്‍ത്ത് ഉപയോഗപ്പെടുത്താനായാല്‍ അതും വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. 

കിഷന്‍ ഗഞ്ച് ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണല്ലോ. കൊര്‍ഡോവ സ്ഥാപനത്തോട് ചേര്‍ന്ന്‌നില്‍ക്കുന്ന പരിസര നിവാസികള്‍, അധികാര കേന്ദ്രങ്ങള്‍ തുടങ്ങിയവരുടെ സ്ഥാപനത്തോടുള്ള സമീപനം എങ്ങനെയാണ്.

അല്‍ഹംദുലില്ലാഹ്,  പ്രദേശത്തുള്ളവര്‍ സ്വാഭാവികമായും മാറ്റത്തെ ഉള്‍കൊള്ളുന്നുണ്ട്. തുടക്കത്തില്‍ വളരെ സംശയദൃഷ്ടിയോടെയായിരുന്നു ഭൂരിഭാഗം ആളുകളും നോക്കിക്കണ്ടിരുന്നത്. കാരണം ഇതുപോലെയൊരു സ്ഥലത്ത് രാഷ്ട്രീയത്തിന്റെ മേഖലയിലാണെങ്കിലും എന്‍.ജി.ഒ തരത്തിലാണെങ്കിലും സ്ഥാപന രംഗത്ത് പോലും ചൂഷണം ചെയ്യുന്നവരെ മാത്രമാണ് ഇവര്‍ കണ്ടുവളര്‍ന്നത്. അതുകൊണ്ടെല്ലാവരും സ്വന്തം ലാഭത്തിന് വേണ്ടിവരുന്നവരാണെന്നതാണ് പൊതുവെയുള്ള ചിന്ത. പെട്ടെന്നനുഭവപ്പെട്ട ഒരു ഉദാഹരണം പറയാം. കുട്ടികളെല്ലാവരും സ്ഥാപനത്തിലേക്ക്  വരുന്നസമയത്ത് ആധാര്‍ കാര്‍ഡിന്റെയും ജനനസര്‍ട്ടിഫിക്കറ്റിന്റെയും കോപ്പി ചോദിച്ചപ്പോള്‍ അവര് നമ്മെകുറിച്ചും അങ്ങനെ ചൂഷകരാണോ എന്ന് സംശയിച്ചിരുന്നുവെന്ന് അവര്‍തന്നെ പിന്നീട് നമ്മോട് ഷയര്‍ ചെയ്തിട്ടുണ്ട്. 

അഥവാ ഇവിടെ ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, മറ്റെന്തെങ്കിലും രേഖകളൊക്കൊ വാങ്ങുന്നത് ചൂഷണത്തിന് വേണ്ടിയാണ്. ഒരുസംഘടനയോ എന്‍ജിഒയോ ഇതുപയോഗിച്ച് ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വാങ്ങിച്ചെടുക്കുകയും ഇവര്‍ക്കെന്തെങ്കിലും അല്പം നല്‍കുകയും ചെയ്യുകയും. ഒരു രാഷ്ട്രീയക്കാരന് ഇതുപയോഗിച്ച്  ഇലക്ഷന് വോട്ടുചെയ്യും. ഇങ്ങനെയൊക്കെയുള്ള ഒരുപാട്തരത്തിലുള്ള ചൂഷണം നേരിട്ടവരായത്‌ കൊണ്ട് തുടക്കത്തില്‍ നമ്മെയും സ്വാഭാവികമായും സംശയദൃഷ്ടിയോടെയാണ് പലരും കണ്ടിരുന്നത്.

പിന്നെ മതവിദ്യഭ്യാസം കൂടി ഫോക്ക്‌സ്‌ചെയ്യുന്നത് കൊണ്ട് അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് എഡ്യുക്കേഷന്  പലപ്പോഴു മതത്തിന്റെ ഭാവഹാവങ്ങളുള്ളത് കൊണ്ടും വേഷത്തില്‍ മതത്തിന്റെ ആളായി നേരിട്ട് കാണുന്നത് കൊണ്ട് തന്നെ മുസ്‌ലിംകളായ ആളുകള്‍ പ്രത്യേകിച്ചും ഇത്തരം ആളുകളെ സംശയദൃഷ്ടിയോടെ കാണുന്നു. ഈസായിയാണെന്ന് പറഞ്ഞവരുണ്ട്, അഥവാ ക്രിസ്ത്യന്‍ മിഷണറിയുടെ വേഷംമാറി വന്നതാണെന്ന് പറഞ്ഞവരും പറയുന്നവരുമുണ്ട്. ഖാദിയാനികളാണെന്ന് ആരോപിക്കുന്നവരുണ്ട്, ദര്‍ബങ്ക പ്രദേശത്ത് മുമ്പൊരു കള്ളപ്രവാചകന്‍ വന്നിരുന്നു, അദ്ദേഹത്തിലേക്ക് ചേര്‍ത്തുകൊണ്ട് ഷിക്കീലിയാണെന്ന് ആരോപിക്കുന്നവരുണ്ട്.

മറ്റൊന്നു വഹാബി സലഫി ആരോപണമാണ്. 'ഫാതിഹയില്‍ ബിസ്മി ഉറക്കെചെല്ലുക, ആമീന്‍ ഉറക്കെപറയുക. ഇഅ്തിദാലില്‍ നിന്നുയരുമ്പോള്‍ കൈഉയര്‍ത്തുക, സലാം പറയുമ്പോള്‍ ഒറ്റക്കൈ കൊടുക്കുക'. ഇതൊക്കെ സലഫിസത്തിന്റെയും വഹാബിസത്തിന്റെ അടയാളമായിട്ടാണ് ഇവിടത്തുകാര്‍ കാണുന്നത്. ഇവിടെ അഹ്‍ലേ ഹദീസുകാരാണ് ഈ രീതി തുടരുന്നത്. അവര്‍ വഹാബികള്‍, സലഫികള്‍ എന്ന രീതിയിലാണ് അറിയപ്പെടാറ്. നാം ശാഫിഈ മദ്ഹബായത് കൊണ്ടാണെന്ന് ഇങ്ങനെ ചെയ്യുന്നതെന്ന് ഇവര്‍ക്കറിയില്ല, അത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
 
അതുപോലെ തീവ്രസുന്നിസത്തിന്റെ ഭാഗമായെന്നും സംശയത്തോടെ നോക്കുന്നവരുണ്ട്. സുല്‍ഹെ കുല്ല് -എല്ലാവരോടും അനുരജ്ഞത്തിലാണന്ന പറയുന്നവരെ, ഏറ്റവും കഠിനശത്രുവായി കാണണമെന്നാണ് ബറേല്‍വി സുന്നികളുടെ ഒരു രീതി. പിന്നെ ഏതൊരു സ്ഥലത്താണെങ്കിലും എല്ലാകാര്യങ്ങളും 100 ശതമാനം നമുക്കുള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയില്ല. നമ്മളുള്‍ക്കൊള്ളുന്ന ഒരാശയത്തോട് ചേര്‍ന്നുപൊകുന്നതാവണം, എല്ലാവരെയും 100 ശതമാനം നമ്മുടെ പക്ഷത്താക്കാന്‍ കഴിയില്ലല്ലോ. നമ്മളുദ്ധേശിക്കുന്ന തരത്തിലേക്ക് അവരെ കൊണ്ടുവരാവുന്ന ഒരു പ്രതലം ഉണ്ടെന്ന് തോന്നിയാല്‍ അവിടെനില്‍ക്കുകയെന്നതാണ് നമുക്ക് ചെയ്യാന്‍ പറ്റുക. ആ തരത്തിലാണിവിടെ ചെയ്തുകൊണ്ടിരിക്കുന്നതും.

അല്‍ഹംദുലില്ലാഹ്, കഴിഞ്ഞ അഞ്ചുവര്‍ഷമായി വലിയതരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. വിവിധ രീതികളിലുള്ള ഈ സംശയങ്ങളെല്ലാം നിലനില്‍ക്കുമ്പോഴും 250 ഓളം കുട്ടികള്‍ ആദ്യവര്‍ഷം തന്നെ പരീക്ഷക്ക്‌വന്നു. ആയിരത്തോളം കുട്ടികള്‍ ഈ വര്‍ഷം അപേക്ഷിക്കുകയും യോഗ്യരായ 70 കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുകയും ചെയ്തു. ബീഹാര്‍ കിഷന്‍ഗഞ്ച് കേന്ദ്രീകരിച്ചുകൊണ്ട് 300 ഗ്രാമങ്ങളില്‍ മതപഠന സൗകര്യം ചെയ്യാന്‍സാധിക്കുന്നു. 12 റൈഞ്ചുകളിലായി വര്‍ക്കുകള്‍ നടക്കുന്നുണ്ട്. 8 ഓളം ഫീല്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഉണ്ട്. ഹാദിയയുടെ പ്രവര്‍ത്തനങ്ങള്‍, പ്രയാണ്‍ ഫൗണ്ടേഷന്റെ കീഴില്‍ വലിയ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നമുക്ക് നല്ലസ്വീകര്യത ലഭിക്കുന്നു, ഗ്രാമത്തില്‍ വലിയഫണ്ട് ചെലവഴിച്ച് ബില്‍ഡിംഗും സൗകര്യങ്ങളുമായി വരുന്നു, നാമിവിടെ നില്‍ക്കാന്‍വന്നവരും ആത്മാര്‍ത്ഥമായി വര്‍ക്ക് ചെയ്യുന്നവരുമാണെന്ന് ഇവര്‍ക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്രയും മനോഹരമായി ഒരു കെട്ടിടം ഉണ്ടാക്കി, അതില്‍ നിന്ന് മറ്റുലാഭമോ ഫീസോ ഒന്നും പ്രതീക്ഷിക്കാതെ പ്രവര്‍ത്തിക്കുന്നത്‌കൊണ്ട്  പതുക്കെ സംശയങ്ങളെല്ലാം ദൂരീകൃതമാവുന്നുണ്ട്, നാട്ടുകാരും പരിസരവാസികളുമെല്ലാം  നമ്മുടെ ഉദ്ദേശ്യശുദ്ധി അംഗീകരിച്ചുവരുന്നുണ്ട്. ഭരണ-ഔദ്യോഗിക രംഗങ്ങളില്‍ വലിയ പ്രയാസങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല, മാത്രമല്ല, പലപ്പോഴും ബഹുമാനവും ആദരവുമാണ് കിട്ടിയിട്ടുള്ളത്.

സമീപകാലങ്ങളില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ വന്നിരുന്നു, അത്തരം വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.

ആദ്യമൊക്കെ ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമമുണ്ടായിരുന്നു. ആത്മാര്‍ത്ഥമായി സമുദായപുരോഗതി ആഗ്രഹിക്കുന്നവരുടെ ഉപദേശങ്ങളിലൂടെ, അതൊന്നും കാര്യമാക്കേണ്ടതില്ലെന്ന് പിന്നീട് സ്വയം ബോധ്യപ്പെട്ടു. തെറ്റുകള്‍ സംഭവിക്കുമ്പോള്‍ ഗുണകാംക്ഷികളായ ആളുകള്‍ പറഞ്ഞുതരാറുണ്ട്, അപ്പോള്‍ അത് തിരുത്താറുമുണ്ട്. എല്ലാവരെയും തൃപ്തിപ്പെടുത്തിയോ ബോധ്യപ്പെടുത്തിയോ നമുക്കൊരു കാര്യം ചെയ്യാനാവില്ലല്ലോ. അല്ലാഹുവിനോടാനല്ലോ മറുപടി പറയാനുള്ളത്, ആ ഭാഗം സുരക്ഷിതമാക്കിവെക്കുകയെന്നതാണ് പ്രധാനം.

ഇന്ത്യന്‍ മുസ്‍ലിംകളെ കുറിച്ച് പ്രചരിക്കുന്ന വിദ്വേഷപരവും അല്ലാത്തതുമായ നെഗറ്റീവ് ന്യൂസുകളോടും ഇതേ സമീപനം തന്നെയാണ് സ്വീകരിക്കാറുള്ളത്. നെഗറ്റീവായ ന്യൂസ്‌വരുമ്പോള്‍ ആകെ പ്രശ്‌നമാണെന്ന് കരുതി നിരാശരായി ഇരിക്കാതെ അതിനപ്പുറത്ത് ഒരുപാട് പ്രതീക്ഷകളുടെ തുരുത്തുകളുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. എല്ലാം നശിപ്പിക്കുകയോ എല്ലാരും നശിക്കുകയോ ചെയ്താലും നാം നശിക്കണമെന്ന് തീരുമാനിക്കേണ്ടതില്ലല്ലോ. നമ്മോട് കല്പിക്കപ്പെട്ടിരിക്കുന്നത് പണിയെടുക്കാനാണ്, നാം എപ്പോഴും എടുക്കേണ്ടത് പോസിറ്റീവായ അപ്രോച്ചാണ്.

മുസ്‍ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥക്ക് കാരണം മുസ്‍ലിംകള്‍ തന്നെയാണ് എന്ന് കരുതുന്നുണ്ടോ.

തീര്‍ച്ചയായും. ഏതൊരു സമൂഹവും അവര്‍ സ്വയം മാറാന്‍ തയ്യാറാവുകയാണ് ആദ്യം വേണ്ടത്. സാഹചര്യങ്ങളെയും പ്രതികൂല ചുറ്റുപാടുകളെയും പഴിച്ചിരിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. പ്രതികൂല സാഹചര്യങ്ങളിലൂടെ തന്നെയാണ് ഈ മതം വളര്‍ന്നതും എന്നും കടന്നുപോയതും. ഏറ്റവും അനുകൂലമായ സാഹചര്യങ്ങളിലെല്ലാം ആഭ്യന്തരപ്രശ്നങ്ങളിലേക്ക് നീങ്ങുന്നതും നാം ചരിത്രത്തില്‍ കാണുന്നതാണ്. മംഗോളിയരുടെ അക്രമങ്ങളെപോലും അതിജയിച്ചാണ് നാം ഇവിടെയെത്തിയത്. ഇത് മുസ്‍ലിംകളുടെ മാത്രം കാര്യമല്ല, എല്ലാ സമുദായങ്ങളും അങ്ങനെത്തന്നെയാണ്. രാഷ്ട്ര വിഭജനവും സര്‍ക്കാറിന്റെ അവഗണനകളുമെല്ലാം കാരണങ്ങളായി പറയാമെങ്കിലും അവയെല്ലാം താല്‍ക്കാലിക കാരണങ്ങളായേ കാണാനൊക്കൂ. 1857മുതല്‍ 1950 വരെയുള്ള ഏറ്റവും കലുശിതമായ കാലത്താണ്, അലിഗഡ് സര്‍വ്വകലാശാലയും ജാമിഅ മില്ലിയ്യയും ദയൂബന്ദ് കോളേജുമെല്ലാം നമ്മുടെ സമസ്തയുമെല്ലാം സ്ഥാപിക്കപ്പെടുന്നത് എന്ന് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. വേണമെന്ന് കരുതിയാല്‍ അവയെല്ലാം മറികടക്കാവുന്നതേയുള്ളൂ. അതിന് സമുദായം തന്നെ മനസ്സ് വെക്കണം. സച്ചാര്‍ കമ്മീഷന്‍ റിപ്പോട്ടിന് ശേഷം ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് അനേകം പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷെ, അവ വേണ്ട ഉപയോഗപ്പെടുത്തുന്നതില്‍ നാം പരാജയപ്പെടുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. സമുദായ നേതാക്കള്‍ പോലും ആ രംഗത്ത് പരാജയപ്പെടുകയാണ്. അവയെല്ലാം നേടിയെടുത്ത് രാഷ്ട്രനിര്‍മ്മാണ പ്രക്രിയയുടെ ഭാഗമാവാനാണ് നാം ശ്രിക്കേണ്ടത്.സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ നിര്‍മ്മാണത്തില്‍ മുസ്‍ലിം സമുദായത്തിന്റെ പങ്ക് കൃത്യമായി നാം വിലയിരുത്തുകയും ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഞങ്ങള്‍ ന്യൂനപക്ഷമാണെന്ന് പറഞ്ഞ് കരഞ്ഞ് മറ്റുള്ളവരുടെ സഹതാപത്തില്‍ കഴിയുന്നതിന് പകരം, അര്‍ഹമായതെല്ലാം ഉപയോഗപ്പെടുത്തി മുന്നേറി അഭിമാനകരമായ സാന്നിധ്യമായി മാറുകയാണ് നാം വേണ്ടത്. അതിന് തടയിടാന്‍ പലരും ശ്രമിക്കുന്നുണ്ട്. ആ കെണികളില്‍ വീഴാതെ നോക്കുകയാണ് നാം വേണ്ടത്. 

ഡോ. സുബൈര്‍ ഹുദവി തന്റെ ജീവിതസ്വപ്നങ്ങളും അതിനായുള്ള ശ്രമങ്ങളും വിശദമായി പറഞ്ഞുനിര്‍ത്തുമ്പോള്‍, അസ്തമയ സൂര്യന്റെ വെളിച്ചത്തില്‍ ഖുര്‍തുബ തിളങ്ങുന്നുണ്ടായിരുന്നു. ഇല്ലാതെയായിക്കൊണ്ടിരിക്കുന്ന വെളിച്ചങ്ങള്‍ക്ക് പകരം അതിശക്തമായ ദീപശിഖകള്‍ കത്തിച്ചുവെക്കുമെന്ന് വിളിച്ചുപറയുന്നപോലെ, പ്രതികൂല സാഹചര്യങ്ങളെ പഴി പറഞ്ഞിരിക്കാതെ, വരുംതലമുറകള്‍ക്ക് പ്രതീക്ഷയുടെ തുരുത്തുകളൊരുക്കൂ എന്ന് നമ്മോട് പറയുന്ന പോലെ... ആ കെട്ടിട സമുച്ചയത്തെയും അതിന് ചുറ്റും വിരിഞ്ഞ് നില്ക്കുന്ന ആമ്പല്‍ പൂക്കളെയും എല്ലാത്തിലുമുപരി ആ കെട്ടിടത്തില്‍ വളര്‍ന്നുവരുന്ന ഇന്ത്യയുടെയും വിശിഷ്യാ ഇന്ത്യന്‍ മുസ്‍ലിംകളുടെയും പ്രതീക്ഷകളായ കുരുന്നു മക്കളെയും ഒരിക്കല്‍ കൂടി കണ്‍നിറയെ കണ്ട് പതുക്കെ യാത്ര പറഞ്ഞ് പടികളിറങ്ങി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter