അധ്യായം 2. സൂറ ബഖറ- (Ayath 220-224) ആര്‍ത്തവം, ശാരീരിക ബന്ധം
മൂന്ന് വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും മറുപടികളുമാണ് നമ്മളിപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന ആയത്തുകളിലുള്ളത്. രണ്ടെണ്ണം പറഞ്ഞുകഴിഞ്ഞു – കള്ള്, ചൂതാട്ടം.
മൂന്നാമത്തെ ചോദ്യം അനാഥക്കുട്ടികളെക്കുറിച്ചാണ്.
യുദ്ധക്കെടുതികള്‍ കാരണം ഖുര്‍ആന്‍ അവതരിച്ചിരുന്ന കാലത്ത് പലരുടെയും കീഴില്‍ കുറെ അനാഥക്കുട്ടികളുണ്ടായിരുന്നു. വിശുദ്ധ ദീന്‍ സാമ്പത്തിക നീതി നടപ്പാക്കുന്നതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞപ്പോള്‍, അനാഥകളുടെ സംരക്ഷണമേറ്റെടുത്തിരുന്നവര്‍ ഉത്തരവാദിത്തം കൂടുതല്‍ കര്‍ക്കശമായിത്തന്നെ നിര്‍വഹിച്ചുതുടങ്ങി.
അതേസമയം, അനാഥകളുടെ സ്വത്ത് പിടുങ്ങുന്ന ചിലരും ഉണ്ടായിരുന്നു. അവരെ താക്കീത് ചെയ്ത് വീണ്ടും സൂറത്തുന്നിസാഅ് 10 ആം ആയത്ത് അവതരിച്ചപ്പോള്‍ പലര്‍ക്കും അനാഥസംരക്ഷണം വലിയ പ്രയാസകരമായിത്തോന്നി തിരുനബി صلى الله عليه وسلمയെ സമീപിച്ചു. അപ്പോഴാണ് ഇനി പറയുന്ന ആയത്തുകള്‍ അവതരിച്ചത്.
﴿إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا 10﴾ النساء 10
‘അനാഥകളുടെ സ്വത്ത് അക്രമമായി തിന്നുന്നവര്‍ വയറുകളില്‍ തീയാണ് നിറക്കുന്നത്’. (4: 10)
അനാഥകളെ സ്വന്തം വീട്ടില്‍ പാര്‍പ്പിച്ച്, കൂട്ടുജീവിതം നയിക്കുന്നതിനിടയില്‍ വല്ലപ്പോഴുമൊക്കെ അവരുടെ സ്വത്തിന്‍റെ അംശം മറ്റുള്ളവരുടെ ഭക്ഷണത്തില്‍ പെടാതിരിക്കുകയില്ലല്ലോ. മേല്‍പറഞ്ഞതുപോലെയുള്ള ആയത്തുകളിറങ്ങിയപ്പോള്‍ പലരും പേടിച്ചു.
ഭക്ഷണപാനീയങ്ങളില്‍പോലും അവരുടെ സമ്പത്തുമായി കൂടിക്കലരാതെ സൂക്ഷിക്കാന്‍ അവര്‍ കണിശത കാണിച്ചുതുടങ്ങി. യതീമുകള്‍ക്ക് ഭക്ഷണം വേറെത്തന്നെ പാകം ചെയ്തു. ഫലമോ, കുട്ടികള്‍ കഴിച്ച് ഭക്ഷണം മിച്ചം വന്നുതുടങ്ങി. അത് കേടുവന്നുപോകാനും തുടങ്ങി.
ഈ പശ്ചാത്തലത്തില്‍ തിരുനബി صلى الله عليه وسلم യോട് ചോദിച്ച ചോദിച്ചതിന് മറുപടിയായാണ് ഇനിയുള്ള 22 ആം വാക്യം അവതരിച്ചത്.
അല്ലാഹു നല്‍കുന്ന ഉത്തരത്തിന്‍റെ ചുരുക്കം: അവരുമായി കൂടിക്കഴിയുന്നതിന് വിരോധമില്ല. അവര്‍ക്ക് നന്മ കാംക്ഷിക്കലാണ് ആവശ്യം. സഹോദരങ്ങള്‍, സമ്പത്ത് അന്യോന്യം കൂട്ടായി ഉപയോഗിക്കുന്നതുപോലെ, നിങ്ങള്‍ക്കും ചെയ്യാവുന്നതാണ്. പക്ഷേ, അവര്‍ക്ക് ഉപദ്രവവും നഷ്ടവും വരുത്താനോ, അവരുടെ ധനം ചൂഷണം ചെയ്യാനോ പാടില്ല എന്നേയുള്ളൂ. ഉദ്ദേശ്യശുദ്ധിയാണ് പ്രധാനം. ഓരോരുത്തരുടെയും മനോഗതം അല്ലാഹുവിന്നറിയാം.
فِي الدُّنْيَا وَالْآخِرَةِ ۗ وَيَسْأَلُونَكَ عَنِ الْيَتَامَىٰ ۖ قُلْ إِصْلَاحٌ لَهُمْ خَيْرٌ ۖ وَإِنْ تُخَالِطُوهُمْ فَإِخْوَانُكُمْ ۚ وَاللَّهُ يَعْلَمُ الْمُفْسِدَ مِنَ الْمُصْلِحِ ۚ وَلَوْ شَاءَ اللَّهُ لَأَعْنَتَكُمْ ۚ إِنَّ اللَّهَ عَزِيزٌ حَكِيمٌ (220)
നിങ്ങള്‍ ഇഹലോകത്തെയും പരലോകത്തെയും കുറിച്ചു (ചിന്തിക്കുവാന്‍ വേണ്ടി) ഇപ്രകാരം അല്ലാഹു ദൃഷ്ടാന്തങ്ങള്‍ വിവരിച്ചു തരുന്നു. അനാഥകളെ സംബന്ധിച്ചും അവര്‍ ചോദിക്കും. താങ്കള്‍ പറയുക: അവരുടെ നന്മക്കായി പ്രവര്‍ത്തിക്കുന്നത് ഉല്‍കൃഷ്ടമത്രേ. അവരുമായി മിശ്രജീവിതം നയിക്കുകയാണെങ്കിലും തെറ്റില്ല, നിങ്ങളുടെ സഹോദരങ്ങളാണവര്‍. നാശവും നന്മയുമുണ്ടാക്കുന്നവരെ അല്ലാഹു വേര്‍തിരിച്ചറിയും. അവനുദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ക്കു പ്രയാസമുണ്ടാക്കിയിരുന്നേനെ. അവന്‍ പ്രതാപശാലിയും യുക്തിമാനും തന്നെയാകുന്നു.
സമുദായത്തിന്‍റെ സവിശേഷ ശ്രദ്ധ പതിയേണ്ട വിഭാഗമാണ് യതീമുകള്‍. പിതാവ് മരണപ്പെട്ട, പ്രായം തികയാത്ത കുട്ടികള്‍ക്കാണ് യതീമുകള്‍ എന്ന് പറയുന്നത്.
അനാഥക്കുട്ടികളോടുള്ള പെരുമാറ്റച്ചട്ടം വിവരിക്കുന്ന പല ആയത്തുകളും ഖുര്‍ആനിലുണ്ട്. സൂറത്തുന്നിസാഅ് 2, സൂറത്തുല്‍ അന്‍ആം 152, സൂറത്തുല്‍ ഇസ്റാഅ് 34 ഉദാഹരണങ്ങള്‍.
സ്വത്തിന്‍റെ കാര്യത്തിലാകട്ടെ, മറ്റു വിഷയങ്ങളിലാകട്ടെ, അനാഥകള്‍ക്ക് നന്മയും അഭിവൃദ്ധിയും ഉണ്ടാകുന്ന ഏത് കാര്യവും ചെയ്യുന്നത്, നിങ്ങള്‍ക്കും അവര്‍ക്കും വളരെ ഉത്തമമാണ്. അവര്‍ക്ക് ഈ ലോകത്തും നിങ്ങള്‍ക്ക് പരലോകത്തും അതുകൊണ്ട് വലിയ പ്രയോജനം ലഭിക്കും.
وَإِنْ تُخَالِطُوهُمْ فَإِخْوَانُكُمْ
ഇനി, നിങ്ങളും അവരും ഒന്നിച്ചാണ് ജീവിക്കുന്നതെങ്കില്‍, അതിന് വിരോധമൊന്നുമില്ല. അവര്‍ ദീനില്‍ നിങ്ങളുടെ സഹോദരങ്ങളാണ്. പലപ്പോഴും കുടുംബപരമായും സഹോദരങ്ങളാണ്. നിങ്ങളുടെ നേര്‍ സഹോദരങ്ങളെന്നപോലെ, സ്‌നേഹത്തോടെ പെരുമാറണം. അവരുടെ ഗുണത്തിനും നന്മക്കും വേണ്ടി പരിശ്രമിക്കണം, നഷ്ടമോ നാശമോ വരാതെ സൂക്ഷിക്കുകയും വേണം.
ഭക്ഷണപാനീയങ്ങള്‍ പോലെ നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, സഹോദരങ്ങള്‍ പരസ്പരം ചെയ്യാറുള്ളതുപോലെ, നിങ്ങള്‍ക്കും ആകാവുന്നതാണ്. പക്ഷേ, അവര്‍ക്ക് ഉപദ്രവമോ നഷ്ടമോ വരുത്താനോ, അവരുടെ സമ്പത്ത് ചൂഷണം ചെയ്യാനോ ഇടയാകരുത് എന്നേയുള്ളൂ.
وَاللَّهُ يَعْلَمُ الْمُفْسِدَ مِنَ الْمُصْلِحِ ۚ
നിങ്ങള്‍ ചെയ്യുന്നതും നിങ്ങളുടെ ഉദ്ദേശ്യങ്ങളുമെല്ലാം അല്ലാഹുവിന് നന്നായി അറിയാം. അത് നിങ്ങള്‍ക്ക് എപ്പോഴും ഓര്‍മ വേണം. നന്മ ചെയ്യുന്നവരെയും തിന്മ ചെയ്യുന്നവരെയും അല്ലാഹുവിന് വേര്‍തിരിച്ചറിയാം. ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്ന പ്രതിഫലം അവന്‍ നല്‍കുകയും ചെയ്യും.
وَلَوْ شَاءَ اللَّهُ لَأَعْنَتَكُمْ ۚ
ചെയ്യാന്‍ കഴിയാത്ത നിയമങ്ങളൊന്നും അടിച്ചേല്‍പിച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല.
അടുത്ത ആയത്ത്-221
ഇനിയുള്ള ചില ആയത്തുകളിലെ വിഷയം, വൈവാഹികവും ഗാര്‍ഹികവുമായ വിഷയങ്ങളിലെ ചില നടപടിച്ചട്ടങ്ങളാണ്.
സത്യവിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള വിവാഹബന്ധം പാടെ നിഷിദ്ധമാണെന്ന് പറഞ്ഞ് വിഷയം ആരംഭിക്കുകയാണ്. സത്യവിശ്വാസികളായ പുരുഷന്മാര്‍ മുശ്‌രിക്കുകളായ സ്ത്രീകളെ വിവാഹം ചെയ്യരുത്. മുസ്‌ലിം സ്ത്രീകളെ മുശ്‌രിക്കുകളായ പുരുഷന്‍മാര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്യരുത്. എന്തൊക്കെ പ്രലോഭനങ്ങളുണ്ടെങ്കിലും ഇത് പാടില്ല.
സൗന്ദര്യം, സമ്പത്ത്, തറവാട്, കുടുംബം, ആഭിജാത്യം, ആകര്‍ഷകമായ പെരുമാറ്റം, യോഗ്യത, മുതലായ ഏതെങ്കിലും കാരണത്താല്‍ മറുചേരിയില്‍ പെട്ട സ്ത്രീയോ പുരുഷനോ നിങ്ങളെ എത്ര തന്നെ ആകര്‍ഷിച്ചാലും അവരുമായി വിവാഹബന്ധം നടത്തരുത്. അതിലേറെ നല്ലത് സത്യവിശ്വാസികളായ അടിമകളെ വിവാഹം ചെയ്യലാണ്.
وَلَا تَنْكِحُوا الْمُشْرِكَاتِ حَتَّىٰ يُؤْمِنَّ ۚ وَلَأَمَةٌ مُؤْمِنَةٌ خَيْرٌ مِنْ مُشْرِكَةٍ وَلَوْ أَعْجَبَتْكُمْ ۗ وَلَا تُنْكِحُوا الْمُشْرِكِينَ حَتَّىٰ يُؤْمِنُوا ۚ وَلَعَبْدٌ مُؤْمِنٌ خَيْرٌ مِنْ مُشْرِكٍ وَلَوْ أَعْجَبَكُمْ ۗ
ബഹുദൈവാരാധികകളെ അവര്‍ സത്യവിശ്വാസം കൈക്കൊള്ളുന്നതുവരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. വിശ്വാസിനിയായ ഒരടിമസ്ത്രീയാണ് ബഹുദൈവാരാധികയെക്കാള്‍-നിങ്ങള്‍ക്കവള്‍ വശ്യയായിത്തോന്നിയാലും-ഉത്തമം. ബഹുദൈവാരാധകന്മാര്‍ക്ക്, അവര്‍ സത്യവിശ്വാസം വരിക്കുവോളം നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കരുത്. വിശ്വാസിയായ ഒരടിമയാണ് ബഹുദൈവാരാധകനെക്കാള്‍-നിങ്ങള്‍ക്കവന്‍ വശ്യനായനുഭവപ്പെട്ടാലും-ഉദാത്തം.
أُولَٰئِكَ يَدْعُونَ إِلَى النَّارِ ۖ وَاللَّهُ يَدْعُو إِلَى الْجَنَّةِ وَالْمَغْفِرَةِ بِإِذْنِهِ ۖ وَيُبَيِّنُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ (221)
അവര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ, തന്‍റെയനുമതി പ്രകാരം പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും ക്ഷണിക്കുകയും മാനവതക്കു തന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു-അവര്‍ ചിന്തിച്ചുവെങ്കിലോ!
രണ്ട് വ്യക്തികള്‍ തമ്മില്‍ ജീവിതം പങ്കിട്ടെടുത്ത്, വ്യത്യാസങ്ങള്‍ മറന്ന് പരസ്പരം സ്നേഹിച്ച് ജീവിക്കുമ്പോഴാണ് വൈവാഹിക ജീവിതം വിജയത്തിലെത്തുന്നത്. ഒരിക്കലും ചേരാത്ത, തീര്‍ത്തും വിപരീതങ്ങളായ രണ്ടാശയങ്ങള്‍ (തൗഹീദും ശിര്‍ക്കും) കൊണ്ടുനടക്കുന്ന രണ്ടുപേര്‍ തമ്മില്‍ ഇങ്ങനെ സഹകരിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലല്ലോ.
സത്യനിഷേധിയായ സ്ത്രീയുടെ സൗന്ദര്യമോ സ്വത്തോ ആകര്‍ഷകമായി തോന്നിയാലും അവളെ വിവാഹം കഴിക്കരുത്. സത്യനിഷേധിയായ പുരുഷന്‍റെ സൗന്ദര്യമോ സമ്പത്തോ കണ്ട് മുസ്‌ലിം സ്ത്രീയെ അവന് വിവാഹം ചെയ്തുകൊടുക്കുകയും അരുത്.
വിവാഹം മുഖേന ദമ്പതികള്‍ തമ്മില്‍ മാത്രമല്ല, അവരുടെ ബന്ധുക്കള്‍ തമ്മിലും ഒരു പ്രത്യേക ബന്ധം സ്ഥാപിതമാകുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ, ഇത്തരം വിവാങ്ങള്‍ നടന്നാല്‍, മുസ്‍ലിംപക്ഷത്തുള്ളവന്‍റെ വിശ്വാസാചരങ്ങള്‍ക്ക് ക്രമേണ ഉലച്ചില്‍ തട്ടാനുള്ള സാധ്യതയുണ്ട്.
ഇന്നിപ്പോള്‍ ഈ വിഷയങ്ങളെല്ലാം നിസ്സാരവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ആര്‍ക്കും ആര്‍ക്കുമായും എങ്ങനെയുമാകാം. അതൊക്കെയാണ് സ്വാന്ത്ര്യം. ലിബറിസം. മിശ്രവിവാഹങ്ങള്‍ സാധാരണ സംഭവമായി മാറിയിരിക്കുന്നു.
രക്ഷിതാക്കള്‍ തന്നെ മക്കളെ അവിശ്വാസികള്‍ക്ക്, അന്യമതസ്ഥര്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്നു! ചിലര്‍ സ്വയം ഇറങ്ങിയോടുന്നു. മതമില്ലാത്തവരെ അങ്ങോട്ട് ചെന്ന് വരിക്കുന്നു. മാതാപിതാക്കളെയും മറ്റുള്ളവരെയും കണ്ണീര് കുടിപ്പിക്കുന്നു.
എന്നിട്ടോ, കുറച്ച് കഴിഞ്ഞ് ആദ്യത്തെ ആവേശം ഒതുങ്ങിയാല്‍ പിന്നെ പൊട്ടലായി, ചീറ്റലായി, തൂങ്ങലായി, തീര്‍ന്നു. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ദുരിതം. ഇതൊന്നും ചാടിപ്പുറപ്പെടുന്ന സമയത്ത് ആര് പറഞ്ഞുകൊടുത്താലും തലയില്‍ കേറില്ല. പ്രായത്തിന്‍റെ തിളപ്പില്‍, കണ്ണും മൂക്കുമില്ലാത്ത പ്രേമമല്ലേ.
أُولَٰئِكَ يَدْعُونَ إِلَى النَّارِ
അവര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത് എന്ന് പറഞ്ഞതിന്‍റെ ഉദ്ദേശ്യം: ബഹുദൈവവിശ്വാസികളോടൊപ്പമുള്ള, അല്ലെങ്കില്‍ സത്യനിഷേധികളൊടൊപ്പമുള്ള ദാമ്പത്യജീവിതം പരലോകം തന്നെ നഷ്ടപ്പെടാന്‍ കാരണമായേക്കാം എന്നാണ്. സത്യവിശ്വാസിയുടെ വിശ്വാസം കളഞ്ഞുകുളിക്കുകയാണ് ഇത്തരം ബന്ധങ്ങളുടെ ഫലം. അനന്തരഫലമോ, നരകവും.
وَاللَّهُ يَدْعُو إِلَى الْجَنَّةِ وَالْمَغْفِرَةِ بِإِذْنِهِ
അല്ലാഹു, അവന്‍റെ നിയമനിര്‍ദ്ദേശങ്ങള്‍ വഴി സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കുമാണ് ക്ഷണിക്കുന്നത്.
കല്യാണം കഴിക്കുകയാണെങ്കിലും കഴിച്ചുകൊടുക്കുകയാണെങ്കിലും നന്നായി ശ്രദ്ധിക്കണമെന്നാണിവിടത്തെ പാഠം.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘നാല് കാര്യങ്ങള്‍ക്കുവേണ്ടി സ്ത്രീ വിവാഹം ചെയ്യപ്പെടാറുണ്ട്: ധനത്തിനുവേണ്ടി, കുലമഹിമക്കുവേണ്ടി, സൗന്ദര്യത്തിന് വേണ്ടി, മതത്തിന് വേണ്ടി. മതമുള്ളവളെ (വിവാഹം കഴിച്ചു)കൊണ്ടാണ് നിങ്ങള്‍ ഭാഗ്യം നേടേണ്ടത്. (അല്ലാത്ത പക്ഷം) നിന്‍റെ കൈകള്‍ മണ്‍പുരളട്ടെ.’ അതായത്, നിര്‍ഭാഗ്യമായിരിക്കുമെന്നര്‍ത്ഥം. (ബുഖാരി, മുസ്‍ലിം).
അടുത്ത ആയത്ത്-222
കഴിഞ്ഞ വചനത്തില്‍ വിവാഹത്തെക്കുറിച്ചായിരുന്നല്ലോ ചര്‍ച്ച. ഇനി വിവാഹവുമായും സ്ത്രീകളുമായും ബന്ധപ്പെട്ട മറ്റു ചില കാര്യങ്ങളാണ് പറയുന്നത്.
ആര്‍ത്തവത്തെക്കുറിച്ചാണ് ആദ്യം പറയുന്നത്. പണ്ടുകാലത്ത് ആര്‍ത്തവകാരികളോട് പല സമുദായങ്ങളും പല രീതികളാണ് സ്വീകരിച്ചുപോന്നിരുന്നത്.
യഹൂദികളും മജൂസികളും മറ്റു ചില വിഭാഗങ്ങളും ആര്‍ത്തവമുള്ള സ്ത്രീകളുമായി പൂര്‍ണമായും അകന്നുനില്‍ക്കുകയായിരുന്നു ചെയ്തിരുന്നത്.
യഹൂദികള്‍ അവരോടൊപ്പം ഭക്ഷണം കഴിക്കുകയോ, വീട്ടില്‍ ഒന്നിച്ച് പെരുമാറുകയോ ചെയ്തിരുന്നില്ല. നസ്വാറാക്കള്‍, അത് തീരെ കാര്യമാക്കുകയും ചെയ്തിരുന്നില്ല.
അറബികള്‍ ആര്‍ത്തവകാരികളുമായി ഒരുമിച്ചിരിക്കുകയോ ഭക്ഷിക്കുകയോ ചെയ്തിരുന്നില്ല. എന്നു മാത്രമല്ല, സാധാരണ താമസിക്കുന്ന വീടുകളില്‍ തന്നെ താമസിപ്പിച്ചിരുന്നുമില്ല.
ഇത്തരം രീതികള്‍ പല പ്രയാസങ്ങളുമുണ്ടാക്കുമല്ലോ. അതുകൊണ്ടാണ് ഈ വിഷയം മുസ്‍ലിംകള്‍ തിരുനബി صلى الله عليه وسلم യോട് ചോദിച്ചത്. അതിന് മറുപടിയായാണ് ഇനിയുള്ള ആയത്ത് അവതരിച്ചത്.
എല്ലാ കാര്യത്തിലുമെന്നപോലെ, വസ്തുനിഷ്ഠമായ ഒരു സമീപനമാണ് ഈ കാര്യത്തിലും വിശുദ്ധ ദീനിനുള്ളത്.
ഏതു കാര്യവും പരിശുദ്ധമായിരിക്കണമെന്നാണ് ദീനിന്‍റെ കാഴ്ചപ്പാട്. സ്ത്രീ-പുരുഷ സംസര്‍ഗം പ്രകൃതിപരമായ ഒരാവശ്യമാണ്. അതിന്‍റെ ഉദ്ദേശ്യം സന്താനോല്‍പാദനവുമാണ്. ആര്‍ത്തവകാലം അതിന് പറ്റിയതല്ല.
മാത്രമല്ല, അതൊരു അശുദ്ധിയാണ്. ആ രക്തമൊരു മ്ലേച്ഛവസ്തുവാണ്. അതുകൊണ്ട് ആര്‍ത്തവകാലത്ത് ഭാര്യമാരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാതെ വിട്ടു നില്‍ക്കണം.
അവരെ സമീപിക്കരുതെന്ന് അല്ലാഹു പറഞ്ഞതിന്‍റെ ഉദ്ദേശ്യം, അവരുടെ അടുത്തൊന്നും ചെന്നുകൂടാ എന്നോ, അവര്‍ക്ക് ആരെയും തൊട്ടുതീണ്ടാന്‍ പാടില്ലെന്നോ അല്ല. മറിച്ച്, സംയോഗം പാടില്ല എന്നേയുള്ളൂ. നേരത്തെ പറഞ്ഞതുപോലെയുള്ള സമ്പര്‍ക്കങ്ങള്‍ക്കുമൊന്നും ഒരു വിരോധവുമില്ലെന്ന് ഹദീസുകളുടെ അടിസ്ഥാനത്തില്‍ മഹാന്മാരായ ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
وَيَسْأَلُونَكَ عَنِ الْمَحِيضِ ۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ ۚ إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ (222)
ആര്‍ത്തവത്തെക്കുറിച്ചവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അതൊരു മ്ലേച്ഛവസ്തുവാണ്. അതുകൊണ്ട് ആര്‍ത്തവഘട്ടം സ്ത്രീകളില്‍ നിന്നകന്നു നില്‍ക്കുക, ശുദ്ധരാകും വരെ സമീപിക്കരുത്; ശുദ്ധിയായാല്‍ അല്ലാഹു ശാസിച്ചവിധം അവരുടെയടുത്തു ചെല്ലാം. പശ്ചാത്തപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുകതന്നെ ചെയ്യുന്നു.
ആര്‍ത്തവരക്തം മാലിന്യമാണെന്നാണ് അല്ലാഹു പറഞ്ഞത്. അല്ലാതെ, ആര്‍ത്തവകാരികള്‍ മാലിന്യവതികളാണ് എന്നല്ല. അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
فَإِذَا تَطَهَّرْنَ
‘ശുദ്ധിയാകുക’ എന്ന് പറഞ്ഞാല്‍ കുളിച്ചു ശുദ്ധിയാകുക എന്നര്‍ത്ഥം. ഈ കുളി നിര്‍ബന്ധമാണ്. രക്തം വരുന്നത് നിന്നാലും കുളിക്കാതെ ശാരീരികമായി ബന്ധപ്പെടരുത്.
فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ ۚ
‘അല്ലാഹു കല്‍പിച്ച വിധത്തിലൂടെ ചെല്ലുക’
കുളിച്ചോ തയമ്മും ചെയ്‌തോ ശുദ്ധിയായാല്‍, പ്രകൃതിദത്തമായ മാര്‍ഗത്തിലൂടെ അവരുമായി ബന്ധപ്പെടാം.
مِنْ حَيْثُ أَمَرَكُمُ اللَّهُ
ദാമ്പത്യജീവിതത്തില്‍ എപ്പോഴം പാലിക്കേണ്ട ഒരു കല്‍പനയാണിത്. ആര്‍ത്തവ ശുദ്ധിക്കുശേഷമുള്ള സംസര്‍ഗത്തെ മാത്രം ഉദ്ദേശിച്ചുള്ളതല്ല.
ആര്‍ത്തവകാലത്തായാലും അല്ലാതെയായാലും പ്രകൃതിവിരുദ്ധമായി ബന്ധപ്പെടല്‍ കുറ്റകരമാണ്. ശരിയായ തൌബ ചെയ്യണം. തൗബ ചെയ്യുന്നവരെയും അശുദ്ധിയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുന്നു.
ആര്‍ത്തവ സംബന്ധമായ വിവിധ മസ്അലകള്‍ കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
അടുത്ത ആയത്ത് 223
വിവാഹത്തിന്‍റെയും ദാമ്പത്യത്തിന്‍റെയും ശാരീരിക ബന്ധത്തിന്‍റെയുമൊക്കെ പവിത്രതയെപ്പറ്റിയാണ് ഇനി പറയുന്നത്.
സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ പ്രകൃതിപരമായിത്തന്നെ ഒരാകര്‍ഷണശക്തി അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. ഈയൊരു ആകര്‍ഷണം കേവലം ശാരീരികമായ സുഖസന്തോഷങ്ങള്‍ക്കു വേണ്ടിയല്ല നല്‍കിയിട്ടുള്ളത്. അതിലേറെ ഉത്തമമായ, വലിയൊരു ധര്‍മം സംരക്ഷിക്കാനുള്ള പ്രേരണയായിട്ടു കൂടിയാണ്. അതായത്, മനുഷ്യവംശം നിലനിറുത്തുക എന്ന ധര്‍മം.
ഈ ആകര്‍ഷണശക്തി തോന്നിയപോലെ ഉപയോഗിച്ച് അസാന്മാര്‍മാഗികമായ വഴികളിലൂടെ സ്വന്തം ജീവിതം നശിക്കാതിരിക്കാനും, സമൂഹത്തിന്‍റെ ഭദ്രത തകരാതിരിക്കാനും, വിവാഹം എന്ന പവിത്രമായ ധര്‍മമുപയോഗിച്ച് അല്ലാഹു നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ്.
വിവാഹം ചെയ്തുകഴിഞ്ഞാല്‍, പിന്നെയുള്ള ശാരീരികമായ ബന്ധപ്പെടലടക്കം എല്ലാറ്റിനും കൃത്യമായ പെരുമാറ്റച്ചട്ടങ്ങളും അറിയിച്ചുതന്നു. അവിടെയും തോന്നിയതുപോലെ ആകരുത്. നല്ലൊരു ഉദാഹരണത്തിലൂടെ അത് കൃത്യമായി മനസ്സിലാക്കത്തരികയാണിനി ചെയ്യുന്നത്.
نِسَاؤُكُمْ حَرْثٌ لَّكُمْ (നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാണ്).
കൃഷി ചെയ്യുമ്പോള്‍ നിലം ഉഴുതുമറിച്ച് ശരിയാക്കും, വിത്ത് പാകും, വിത്ത് മുളച്ചു ഉല്‍പന്നങ്ങള്‍ വിളയും. ഈ ഉല്പന്നങ്ങളാണ് ഒരു കര്‍ഷകന്‍റെ പ്രധാന ലക്ഷ്യം. കൃഷിയുടെ മേന്മ, അനുകൂല സാഹചര്യങ്ങള്‍, ഇതൊക്കെ പൊതുവെ കര്‍ഷകന് സന്തോഷമുണ്ടാക്കുന്നതാണ്. എന്നാലും വിളവാണ് പ്രധാന ലക്ഷ്യം. അതുപോലെ നല്ല മക്കളാണ് ദാമ്പത്യത്തിന്‍റെ സാക്ഷാല്‍ ലക്ഷ്യം.
മനുഷ്യവര്‍ഗം ഈ ലോകത്ത് നിലനില്‍ക്കുന്നതും വളരുന്നതും ഈ കൃഷിയിലൂടെയാണ്. അല്ലാഹു നിശ്ചയിച്ച ഒരു പ്രകൃതി നിയമമാണത്. കേവലം സുഖാദ്വാസനത്തിനോ വികാരശമനത്തിനോ ഉള്ള ഉപാധിയല്ല അത്. വേറെ പല ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും ഇത് വ്യക്തമാകുന്നതാണ്.
نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا لِأَنْفُسِكُمْ ۚ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ مُلَاقُوهُ ۗ وَبَشِّرِ الْمُؤْمِنِينَ (223)
നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിസ്ഥലമാണ്. അതുകൊണ്ട് യഥേഷ്ടം നിങ്ങള്‍ കൃഷിയിടത്തില്‍ ചെല്ലുക. സ്വന്തത്തിനു വേണ്ടി നന്മ മുന്‍കൂട്ടി ചെയ്തുവെക്കണം. അല്ലാഹുവിനെ സൂക്ഷിക്കുകയും അവനുമായി നിങ്ങള്‍ കണ്ടുമുട്ടുമെന്നറിയുകയും സത്യവിശ്വാസികള്‍ക്ക് ശുഭവാര്‍ത്തയറിയിക്കുകയും ചെയ്യുക.
فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ ‘. ഭാര്യമാരെ സമീപിക്കുമ്പോള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട വിധമെല്ലാം സ്വീകരിക്കാം. പ്രകൃതിവിരുദ്ധമല്ലാത്ത ഏത് വഴിയിലൂടെയും ആകാം.
ഒരു കര്‍ഷകന്‍ ചെയ്യുന്നതുപോലെ, ഉല്‍പാദനത്തിനു പറ്റുന്ന മാര്‍ഗങ്ങളിലൂടെയായിരിക്കണം കൃഷിയിടങ്ങളില്‍ പ്രവേശിക്കേണ്ടത്. അല്ലാത്ത പ്രവേശങ്ങള്‍ ശരിയല്ല.
സ്നേഹനിധിയായ അല്ലാഹു, മനുഷ്യര്‍ക്ക് ദാമ്പത്യപാഠങ്ങളും അത് പഠിപ്പിക്കാനുപയോഗിച്ച വാക്കുകളും പ്രയോഗങ്ങളും എത്ര ലളിതവും മാന്യവും ഹൃദ്യമാവുണല്ലേ!
ഈ ആയത്തിലെ അടുത്ത വാക്യങ്ങള്‍ നോക്കാം:
وَقَدِّمُوا لِأَنْفُسِكُمْ ۚ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ مُلَاقُوهُ ۗ وَبَشِّرِ الْمُؤْمِنِينَ
‘നിങ്ങള്‍ നിങ്ങള്‍ക്കുതന്നെവേണ്ടി മുന്നൊരുക്കം ചെയ്യണം. അല്ലാഹുവിനെ സൂക്ഷിക്കണം, അവനെ കണ്ടുമുട്ടേണ്ടി വരുമെന്ന് അറിഞ്ഞിരിക്കുകയും വേണം.’
വൈവാഹിക ജീവിതത്തിലും മറ്റുമായി മാത്രം ശ്രദ്ധിച്ച്, അതില്‍ മുഴുകിയങ്ങനെ ജീവിച്ച്, ഭാവിജീവിതം മറന്നു പോകരുത്. സല്‍ക്കര്‍മങ്ങള്‍ ചെയ്തും അല്ലാഹുവിനെ പൂര്‍ണമായും അനുസരിച്ചും ഭാവിവിജയം ഉറപ്പാക്കണം. മരണാനന്തരം അല്ലാഹുവിന്‍റെ മുമ്പില്‍ വിചാരണ നേരിടേണ്ടി വരുമെന്ന ഓര്‍മയും എപ്പോഴും വേണം.
وَقَدِّمُوا لِأَنفُسِكُمْ (സ്വന്തത്തിന്നു വേണ്ടി നന്മ മുന്‍കൂട്ടി ചെയ്യുക, മുന്നൊരുക്കം നടത്തുക) എന്ന വാക്യത്തിന് മുകളില്‍ പറഞ്ഞ വ്യാഖ്യാനമാണ് മിക്ക മുഫസ്സിറുകളും നല്‍കിയിരിക്കുന്നത്. അതിനുശേഷ മുള്ള രണ്ടുവാക്യങ്ങളും- അല്ലാഹുവിനെ സൂക്ഷിക്കണമെന്നും, അവനുമായി കണ്ടുമുട്ടുമെന്നത് ഓര്‍ത്തിരിക്കണമെന്നുമുള്ള വാക്യങ്ങള്‍- ഈ വ്യാഖ്യാനത്തിന് പിന്‍ബലം നല്‍കുകയും ചെയ്യുന്നുണ്ട്. ഇബ്‌നു കസീര്‍ (رحمه الله) ഇത് സൂചിപ്പിച്ചിട്ടുണ്ട്.
ഇവിടെ മറ്റു വ്യാഖ്യാനം നല്കിയ മുഫസ്സിറുകളുമുണ്ട്. ഭാര്യ-ഭര്‍തൃ ബന്ധത്തെക്കുറിച്ച് പറയുന്ന സന്ദര്‍ഭമാണെന്ന് പരിഗണിച്ചാണ് ആ വ്യാഖ്യാനം.
മക്കളെ ഇസ്‌ലാമികമായി വളര്‍ത്തണം, ഭാര്യമാരെ സമീപിക്കുമ്പോള്‍, ഇരുലോകത്തും ഉപകാരപ്പെടുന്ന നല്ല മക്കള്‍ ജനിക്കാനും, അവരിലൂടെ വംശപരമ്പര നിലനില്‍ക്കാനും ആഗ്രിക്കണം. പ്രാര്‍ത്ഥിക്കണം. അതിനനുസരിച്ച് അവരെ വളര്‍ത്തണം. ശാരീരിക ബന്ധത്തിനു മുമ്പ് പരസ്പരം പ്രാരംഭ തയ്യാറെടുപ്പുകള്‍ നടത്തി ഒരുങ്ങുകയും വേണം.
മരണശേഷവും മുറിഞ്ഞുപോകാത്ത സല്‍കര്‍മമാണല്ലോ നല്ല മക്കള്‍. അതിനുവേണ്ടി ആഗ്രഹിക്കുന്നതും, പ്രാര്‍ത്ഥിക്കുന്നതും സല്‍കര്‍മം തന്നെയാണ്.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘മനുഷ്യന്‍ മരണമടഞ്ഞാല്‍, മൂന്നെണ്ണമല്ലാത്ത കാര്യങ്ങളെല്ലാം മുറിഞ്ഞുപോകും. ജാരിയായ ദാനധര്‍മം, ഉപകാരപ്രദമായ ജ്ഞാനം, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സദ്‌വൃത്തനായ സന്താനം.’ (മുസ്‍ലിം)
وَقَدِّمُوا لِأَنْفُسِكُمْ ۚ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّكُمْ مُلَاقُوهُ ۗ وَبَشِّرِ الْمُؤْمِنِينَ
ശാരീരികബന്ധം പോലും അല്ലാഹുവിനെ മറന്നുകൊണ്ടാകരുത്. അതിന് മുതിരുമ്പോള്‍ മതിമറന്ന് അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുവാന്‍-ബിസ്മി ചൊല്ലുവാന്‍-വിട്ടുപോകരുത്.
ശാരീരിക ബന്ധത്തിന്‍റെ ആരംഭത്തില്‍بِسْمِ اللَّهِ ، اللَّهُمَّ جَنِّبْنَا الشَّيْطَانَ ، وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا (അല്ലാഹുവിന്‍റെ പുണ്യനാമത്തോടെ, അല്ലാഹുവേ, ഞങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ നല്‍കുന്നതില്‍ നിന്നും പിശാചിനെ ദൂരീകരിക്കേണമേ) എന്ന് ചൊല്ലിയാല്‍ അതില്‍ സന്താനം ജനിച്ചെങ്കില്‍, പിശാചിനെ ഉപദ്രവമുണ്ടാകില്ല എന്ന് തിരുനബി صلى الله عليه وسلم യുടെ ഹദീസിലുണ്ട് (ബുഖാരി).
ഇണയുമായുള്ള ശാരീരികബന്ധവും ഒരു ഇബാദത്താണ്, നല്ല നിയ്യത്ത് ഉണ്ടായാല്‍ മതി. താഴെ പറയുംപോലെയുള്ള നിയ്യത്തുകളാവാം:
ഭാര്യയോടുള്ള കടമ നിര്‍വഹണം
റബ്ബ് കല്‍പിച്ചപോലെ അവളോടുള്ള നല്ല പെരുമാറ്റം
സ്വാലിഹായ കുട്ടിക്കു വേണ്ടി
സ്വന്തം ചാരിത്ര്യസംരക്ഷണം
ഭാര്യയുടെ ചാരിത്ര്യസംരക്ഷണം
ഹറാമിലേക്ക് രണ്ടുപേരും പോകാതിരിക്കാന്‍
ഹറാമിനെക്കുറിച്ച് ആലോചിക്കാതിരിക്കാന്‍
അടുത്ത ആയത്ത് 224
സത്യം ചെയ്യുന്നതിനെക്കുറിച്ചാണിനി പറയുന്നത്. തൊട്ടതിനൊക്കെ സത്യം ചെയ്യുകയെന്നത് അറബികളുടെ പതിവായിരുന്നു.
പല കാര്യങ്ങള്‍ക്കും നമ്മള്‍ സത്യം ചെയ്യാറുണ്ട്. ഗൌരവമുള്ള വിഷയമാണെങ്കില്‍ അല്ലാഹുവിന്‍റെ പേരിലും സത്യം ചെയ്യാറുണ്ട്.
ഏത് സത്യവും ലംഘിക്കാന്‍ പാടില്ല. അല്ലാഹുവിന്‍റെ പേരില്‍ ചെയ്ത സത്യങ്ങള്‍ എന്തായാലും ലംഘിക്കാന്‍ പാടില്ല.
അതേസമയം, ഒരു കാര്യം ചെയ്യുമെന്നോ ചെയ്യില്ല എന്നോ അല്ലാഹുവിനെ പിടിച്ച് സത്യം ചെയ്തു- പിന്നീട് അത് ചെയ്യലാണ് നന്മ എന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നെ ആ നന്മ ചെയ്യുകയാണ് വേണ്ടത്. ഞാന്‍ അല്ലാഹുവിനെ പിടിച്ച് സത്യം ചെയ്തതാണല്ലോ, എതിര് ചെയ്തുകൂടല്ലോ എന്ന് കരുതേണ്ടതില്ല.
മറിച്ച് ആ സത്യം ലംഘിച്ച്, ഗുണകരമായ കാര്യം ചെയ്യണം. ചെയ്തുപോയ സത്യത്തിന് പ്രായശ്ചിത്തം കൊടുക്കുകയും വേണം. പ്രായശ്ചിത്തം എന്താണെന്ന് സൂറ മാഇദ 92 ല്‍ പറയുന്നുണ്ട്:
പത്ത് സാധുക്കള്‍ക്ക് ഭക്ഷണമോ വസ്ത്രമോ കൊടുക്കുക. അല്ലെങ്കില്‍ ഒരു അടിമയെ സ്വതന്ത്രമാക്കി വിടുക, അതിന് കഴിയാത്തപക്ഷം മൂന്ന് ദിവസം നോമ്പ് നോല്‍ക്കുക.
അസ്ഥാനത്തും അനാവശ്യമായും അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്യുന്ന പ്രവണ ഒഴിവാക്കണം എന്ന് ചുരുക്കം.
وَلَا تَجْعَلُوا اللَّهَ عُرْضَةً لِأَيْمَانِكُمْ أَنْ تَبَرُّوا وَتَتَّقُوا وَتُصْلِحُوا بَيْنَ النَّاسِ ۗ وَاللَّهُ سَمِيعٌ عَلِيمٌ (224)
അല്ലാഹുവിനെ-അവന്‍റെ പേരില്‍ ശപഥം ചെയ്തതിനാല്‍-പുണ്യമനുവര്‍ത്തിക്കുന്നതിനോ നാഥനെപ്പേടിച്ചു ജീവിക്കുന്നതിനോ ജനമദ്ധ്യേ സൗഹൃദമുണ്ടാക്കുന്നതിനോ നിങ്ങള്‍ തടസ്സമായിക്കാണരുത്.
വിശുദ്ധ ദീന്‍ വളരെ പ്രായോഗികമാണെന്നും, എപ്പോഴും നന്മ ചെയ്യാനാണ് അത് നിര്‍ദ്ദേശിക്കുന്നതെന്നും ഇവിടെ നിന്ന് പ്രത്യേകം മനസ്സിലാക്കാം.
തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഒരു കാര്യം സത്യം ചെയ്തിട്ട്, അതിനെക്കാള്‍ ഉത്തമം മറ്റൊന്നാണെന്ന് കണ്ടാല്‍, ആ സത്യത്തിന് അയാള്‍ പ്രായശ്ചിത്തം ചെയ്യുകയും, ഉത്തമമായ കാര്യം ചെയ്യുകയും ചെയ്യട്ടെ.’ (ബുഖാരി, മുസ്‍ലിം)
മറ്റൊരു ഹദീസിലിങ്ങനെയുണ്ട്; ‘സാധിക്കാത്ത വിഷയത്തിലോ, അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന വിഷയത്തിലോ, കുടുംബ ബന്ധം മുറിക്കുന്നതിലോ, സത്യവും നേര്‍ച്ചയും പാടില്ല. ഒരു കാര്യത്തില്‍ ശപഥം ചെയ്തിട്ട് അതിനേക്കാള്‍ ഉത്തമം മറ്റൊന്നായിരുന്നുവെന്ന് കാണുന്നപക്ഷം, അതൊഴിവാക്കി ഉത്തമമായത് ചെയ്തുകൊള്ളട്ടെ. സത്യം ഒഴിവാക്കേണ്ടിവന്നതിന് പ്രായശ്ചിത്തം നല്‍കുകയും ചെയ്യട്ടെ.’
നല്ല ഒരു കാര്യം ചെയ്യില്ലെന്ന് സത്യം ചെയ്യാന് പാടില്ല. ഉദാഹരണമായി, തഹിയ്യത്ത് നമസ്‌കാരം അനുഷ്ഠിക്കുകയില്ലെന്നോ സാധുക്കള്‍ക്ക് ദാനം ചെയ്യുകയില്ലെന്നോ ശപഥം ചെയ്യുക. ഇങ്ങനെ വല്ല സത്യവും ചെയ്തുപോയാല്‍ തന്നെ അത് ലംഘിക്കണമെന്നാണിവിടെ പറഞ്ഞത്. ആ ലംഘനത്തിന് പ്രായശ്ചിത്തം ചെയ്യുകയും വേണം.
وَلَا تَجْعَلُوا اللَّهَ عُرْضَةً മറ്റൊരു രൂപത്തിലും വ്യാഖ്യാനമുണ്ട്:
അതായത് - അത്യാവശ്യഘട്ടത്തിലല്ലാതെ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കണം. നന്മ ചെയ്യുക, സൂക്ഷ്മത പാലിക്കുക, ജനങ്ങള്‍ക്കിടയില്‍ മസ്‍ലഹത്താക്കുക മുതലായ കാര്യങ്ങളൊക്കെ നിങ്ങള്‍ ചെയ്യേണ്ടതുതന്നെയല്ലേ, അതിനെന്തിനാ പ്രത്യേകിച്ചൊരു സത്യത്തിന്‍റെ ആവശ്യം? അല്ലാഹുവിനെ നാട്ടക്കുറിപോലെ ആക്കി സത്യം ചെയ്യുന്നതെന്തിനാണ്?. നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് അവന്‍റെ പേരില്‍ സത്യം ചെയ്ത ആ പേരിന്‍റെ വില കെടുത്തരുത്. നല്ല കാര്യങ്ങള്‍ എന്തായാലും നിങ്ങള്‍ ചെയ്യേണ്ടതുതന്നെയല്ലേ.
തൊട്ടതിനും പിടിച്ചതിനുമൊക്കെ അല്ലാഹുവിനെപിടിച്ച് സത്യം ചെയ്യുന്നവന്‍റെ മനസ്സില്‍ നിന്ന് റബ്ബിനെക്കുറിച്ചുള്ള ഭക്തിയും മഹത്ത്വവും ഇല്ലാതെയാകും. മാത്രമല്ല, ജനങ്ങള്‍ക്ക് അത്തരക്കാരെക്കുറിച്ചുള്ള മതിപ്പും വിശ്വാസവും ഇല്ലാതെയാവുകയും ചെയ്യും.
--------------------
ക്രോഡീകരണം: സി എം സലീം ഹുദവി മുണ്ടേക്കരാട്
കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ
Leave A Comment