വിഷയം: ഭാര്യക്ക് ചെയ്ത് കൊടുക്കേണ്ട സൌകര്യങ്ങൾ
എന്റെ ഭാര്യ വീട്ടുജോലികൾ ചെയ്യാൻ തീരെ താല്പര്യം കാണിക്കുന്നില്ല. വിവാഹത്തിനു മുമ്പ് സ്വന്തം വീട്ടിൽ ജോലിയൊന്നും ചെയ്തിരുന്നില്ലെന്നും തൽസ്ഥിതി ഇവിടെയും തുടരണമെന്നുമാണ് പറയുന്നത്. തന്നെയുമല്ല,ഇസ്ലാമിക നിയമ പ്രകാരം, ഭാര്യയുടെ വീട്ടിൽ അവളനുഭവിച്ച സൗകര്യമത്രയും വിവാഹ ശേഷം ഭർത്താവ് ഒരുക്കി കൊടുക്കാൻ ബാധ്യസ്ഥനാണുമത്രെ. മത വിധി ഇതുപ്രകാരം തന്നെയാണോ? ഒന്നു വിശദീകരിച്ചാലും.
ചോദ്യകർത്താവ്
Muhammed Roshan
Aug 3, 2024
CODE :Par13991
സൃഷ്ടാവായ നാഥന് സർവ്വ സ്തുതികളർപ്പിക്കുന്നു. പ്രവാചകൻ മുഹമ്മദ് (സ്വ) യുടെ മേൽ എല്ലാ വിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെ.
മനുഷ്യരുടെ സന്തോഷപൂർണമായ ജീവിതത്തിനു നാഥൻ വിതാനിച്ച ഇലാഹി വ്യവസ്ഥിതിയാണ് കുടുംബം. വ്യത്യസ്ത ഇഷ്ടാനിഷ്ടങ്ങളും സ്വാഭാവ സവിശേഷതകളുമുള്ള രണ്ടാളുകൾ നികാഹെന്ന ഉഭയ സമ്മതത്തോടെ ഒരുമിക്കാൻ ധാരണയാവുകയും പരസ്പര സ്നേഹ ബഹുമാനത്തോടെ ജീവിതമാരംഭിക്കുകയും ചെയ്യുന്നു. രണ്ടു വ്യത്യസ്ത വ്യക്തികളായത് കൊണ്ട് തന്നെ ചില സമയങ്ങളിൽ അസ്വാരസങ്ങൾ സ്വാഭാവികമാണ്. പക്ഷെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ സഹജമായ വികാരം ഏറ്റവും ഫലപ്രദമായി പൂർത്തീകരിക്കാനുള്ള കുടുംബത്തിനകത്ത്, സന്തോഷത്തിനും സംതൃപ്തിക്കുമായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്. അതു നിലനിർത്താൻ ഓരോ അംഗങ്ങളും തുല്യ പ്രാധാന്യത്തോടെ ശ്രമിക്കുകയുംവേണം. പരസ്പര സഹകരണത്തിലൂടെയും മനപ്പൊരുത്തിലൂടെയും മാത്രമേ അത് സാധ്യമാകൂ.
ഖുർആൻ പറയുന്നു:
{وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ}
(സൂറത്തുൽ ബഖറ 2:228)
"അവർക്ക് (ഭാര്യമാർക്ക്) ബാധ്യതകൾ ഉള്ളതുപോലെത്തന്നെ, മര്യാദപ്രകാരം (നന്മയിൽ) അവകാശങ്ങളുമുണ്ട്."
ഈ വചനം ഭാര്യാഭർത്താക്കന്മാർക്ക് പരസ്പരം അവകാശങ്ങളും കടമകളുമുണ്ട് എന്ന് സ്ഥാപിക്കുന്നു.
ഇസ്ലാമിക നിയമപ്രകാരം, ഒരു സ്ത്രീക്ക് ഭർത്താവിൻ്റെ വീട്ടിലെ വീട്ടുജോലികൾ ചെയ്യണമെന്ന് നിർബന്ധമില്ല. ഭക്ഷണം പാചകം ചെയ്യൽ, വസ്ത്രം അലക്കൽ എന്നിവ ഭർത്താവിനുള്ള ഭാര്യയുടെ നിർബന്ധ ബാധ്യതകളിൽ പെടുന്നില്ല എന്നാണ് ശാഫീഈ മദ്ഹബിന്റെ നിലപാട്.
ഭാര്യയുടെ നിലവാരത്തിനനുസരിച്ചുള്ള മിതമായ ഭക്ഷണം, വർഷത്തിൽ ആവശ്യമായ വസ്ത്രങ്ങൾ, സുരക്ഷിതവും സൗകര്യപ്രദവുമായ താമസസ്ഥലം എന്നിവ ഭർത്താവിന്റെ ഉത്തരവാദിത്തമാണ്. ഭാര്യക്ക് കല്യാണത്തിന് മുമ്പ് അവളുടെ വീട്ടിൽ ഭക്ഷണം പാകൽ ചെയ്യൽ പതിവില്ലെങ്കിൽ അതിന് വേണ്ടി മറ്റൊരാളെ വേതനം നൽകി ഏൽപ്പിക്കണമെന്നും സാധാരണയായ സ്ത്രീക്ക് അവളുടെ സഹായത്തിനായി പരിചാരകർ (വേലക്കാരികൾ) ഉണ്ടെങ്കിൽ കല്യാണ ശേഷവും ഭർത്താവ് അവൾക്ക് വേലക്കാരിയെ നൽകണമെന്നും ദീൻ നമ്മെ ഉണർത്തുന്നുണ്ട്.
ഇസ്‌ലാം നിർദേശിക്കുന്നതനുസരിച്ചു, വൈവാഹിക ജീവിതത്തിൽ സ്ത്രീയും പുരുഷനും അനുവർത്തിക്കേണ്ട പരസ്പര ഉത്തരവാദിത്തങ്ങളുണ്ട്.
പക്ഷേ അതൊന്നും ഇണകൾ തമ്മിലുള്ള സഹകരണത്തിന് അന്യം നില്കുന്നവയല്ല. പ്രത്യുതാ സ്നേഹം,ആദരവ്, അംഗീകാരം എന്നിവയിലൂടെ ബന്ധത്തെ കൂടുതൽ സദൃഢപ്പെടുത്തുകയാണ് ചെയ്യുന്നത്.
വീട്ടിലെ സമാധാനന്തരീക്ഷം നിലനിറുത്തേണ്ടത് രണ്ടാളുടെയും കൂട്ടുത്തരവാദിത്തമാണ്. വീട്ടിലെ ജോലികളും മറ്റും ഭാര്യയിൽ മാത്രം നിക്ഷിപ്തമാണെന്ന് ഇസ്‌ലാം പറയുന്നില്ല തന്നെ. വീട്ടു ജോലിയിൽ വ്യാപൃതനായിരുന്ന പ്രവാചക (സ്വ) രെ കുറിച്ചുള്ള അനവധി ചരിത്രങ്ങൾ സീറകളിൽ കാണാവുന്നതാണ്. ഭർത്താവ് ജോലിയാവശ്യാർത്ഥവും മറ്റും പുറത്ത് പോകുന്ന സാഹചര്യത്തിൽ, സഹകരണ മനോഭാവത്തോടെ ഭാര്യ ചെയ്ത് പോരുന്നതാണ് വീട്ടുജോലിയും മക്കളുടെ പരിലാലനകളും. സന്തുഷ്ടമായ കുടുംബ ജീവിതത്തിനും ഉദാത്തമായ സാമൂഹിക സുഭദ്രതക്കും ഇങ്ങനെയുള്ള പരസ്പര ധാരണകളും ക്രമീകരണങ്ങളും പലപ്പോഴും വേണ്ടി വന്നേക്കും. അതുവഴിയേ വീടകങ്ങൾ സന്തോഷത്തിന്റെ വിള നിലകേന്ദ്രങ്ങളായി മാറുകയുള്ളു.
വിശുദ്ധ ഖുർആൻ പറയുന്നു:
)وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ(
(സൂറത്തു റൂം 30:21)
"നിങ്ങൾക്ക് സമാധാനത്തോടെ വസിക്കാൻ വേണ്ടി നിങ്ങളിൽ നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ചു തന്നു എന്നതും, നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കി എന്നതും അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. ചിന്തിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്."
പുരുഷന്റെ താൽപര്യങ്ങൾക്കു സ്ത്രീയും സ്ത്രീയുടെ താൽപര്യങ്ങൾക്കു പുരുഷനും വിലകൽപ്പിക്കാതിരുന്നാൽ തമ്മിലുള്ള പ്രശ്നങ്ങളും കശപിശകളും വളർന്നേക്കാം. എന്നാൽ പരസ്പര താൽപര്യങ്ങൾ പരിഗണിച്ച് പരസ്പര ബഹുമാനവും സ്നേഹവും മുൻനിർത്തി ജീവിക്കുമ്പോൾ ഇതിലേറെ ഇണക്കവും ഇമ്പവും മറ്റൊന്നില്ലെന്ന് പറയാം.
ഒരു കഥ പറഞ്ഞ് അവസാനിപ്പിക്കാം. പത്ത് അടി നീളവും എട്ട് അടി വീതിയുമുള്ള ഈന്തപ്പനകൊണ്ട് മേഞ്ഞ ചെറു കുടിലിൽ ഒരു ഭർത്താവും ഭാര്യയും ജീവിച്ചിരുന്നു.
ഒരു ദിവസം ഭർത്താവ് വീട്ടിൽ വന്ന്, “എനിക്ക് കഴിക്കാൻ എന്തെങ്കിലും തരൂ” എന്ന് ചോദിച്ചു.
ഭാര്യ സങ്കടത്തോടെ പറഞ്ഞു: “ഇവിടെ കഴിക്കാൻ തരാൻ ഒന്നുമില്ല.”
അത് കേട്ട് ഭർത്താവ് പറഞ്ഞു: “സാരമില്ല, ഞാൻ വ്രതമനുഷ്ഠിക്കാം,” എന്ന് പറഞ്ഞ് വീടിന്റെ ഒരു മൂലയിൽ പോയി വിശപ്പ് കാരണം രണ്ടു കാലുകളും വയറ്റിലേയ്ക്ക് വലിച്ചുകെട്ടി ചുരുണ്ടുകിടന്നു.
ഈ കാഴ്ച കണ്ട ഭാര്യയുടെ മനസ്സ് വേദനിച്ചു. അവൾ ഭർത്താവിന്റെ അടുത്തേക്ക് ചെന്നു സ്നേഹത്തോടെ തലോടി.
ഭർത്താവ് ഞെട്ടി ഉണർന്നപ്പോൾ ഭാര്യ പറഞ്ഞു:
“ഭക്ഷണം ഞാൻ നൽകാൻ കഴിഞ്ഞില്ല, പക്ഷേ നിങ്ങൾക്ക് മതി വരോളം സ്നേഹം വാരിക്കോരി തരാൻ എന്നെക്കൊണ്ടാവും.”
വർഷങ്ങൾക്ക് ശേഷം ആ ഭർത്താവ് മരണപ്പെട്ടപ്പോൾ, ഭാര്യയുടെ സുഹൃത്തുക്കൾ ചോദിച്ചു:
“നിന്റെ ഭർത്താവ് എങ്ങനെയായിരുന്നുവെന്ന് പറയാമോ?”
ഭാര്യ മറുപടി നൽകി:
خاموشی کر رہی تو خدا کی کتاب ہے
مگر بول رہی تو رسالت کا خطاب ہے
(നിശ്ശബ്ദമായിരിക്കുമ്പോൾ ഖുർആൻ പോലെയും, സംസാരിക്കുമ്പോൾ പ്രവാചകന്റെ വാക്കുപോലും.)
അവൾ പറഞ്ഞത് ചുരുക്കി പറഞ്ഞാൽ ഖുർആൻ പറഞ്ഞ ഭർത്താവായിരുന്നു എന്റെ ഭർത്താവ് എന്നാണ് ആ ഭാര്യമറുപടി പറഞ്ഞത്.
ഇത്തരത്തിൽ സ്‌നേഹവും സന്തോഷവും പരസ്പരം കൈമാറി ഉത്തമ കുടുംബ ജീവിതം നയിക്കാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ _ ആമീൻ


