സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളില്‍ ആരാധനകള്‍ക്ക് അനുമതി നല്‍കണം-സുന്നി മഹല്ല് ഫെഡറേഷൻ
മലപ്പുറം: പൊതുഗതാഗതവും, എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും, മൂല്യനിര്‍ണ്ണയ ക്യാമ്പുകളും, 50 പേര്‍ പങ്കെടുക്കുന്ന വിവാഹവും വ്യാപാര സ്ഥാപനങ്ങളും നടത്താന്‍ ഇളവുകൾ നൽകപ്പെട്ടതിനാൽ നിബന്ധനകള്‍ക്ക് വിധേയമായി പള്ളികളില്‍ ആരാധനകള്‍ക്ക് അനുമതി നല്‍കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പള്ളികള്‍ തുറക്കാൻ അനുമതി നല്‍കുന്ന പക്ഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ മഹല്ല് കമ്മിറ്റികളെ അറിയിക്കുവാന്‍ വ്യക്തമായ പദ്ധതി യോഗം അംഗീകരിക്കുകയും ചെയ്തു.

ടൗണുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മാത്രം പള്ളികള്‍ തുറക്കുക, രോഗികള്‍, കുട്ടികള്‍ മുതലായവരെ ഒഴിവാക്കി ആരോഗ്യവാന്മാര്‍ക്ക് മാത്രം പ്രവേശനം നല്‍കുക. തെര്‍മ്മല്‍ സ്‌ക്രീനിംഗ്, സാനിറ്റൈസര്‍ ഉപയോഗം, മാസ്‌ക്ക് ധരിക്കല്‍ മുതലായവ ഉറപ്പുവരുത്തി മാത്രം പ്രവേശനം അനുവദിക്കുക. ഹൗള് ഉപയോഗിക്കാതെ ടാപ് മാത്രം ഉപയോഗിക്കുക, പരമാവധി വീട്ടില്‍നിന്ന് അംഗശുദ്ധിവരുത്തി പള്ളിയിലെത്തുക, ബാങ്കിന് അഞ്ച് മിനിട്ട് മുമ്പ് മാത്രം തുറക്കുകയും തുടര്‍ന്ന് 10 മിനിട്ടിനകം ആരാധനാകര്‍മ്മം നിര്‍വ്വഹിച്ച് പള്ളി അടച്ച് കൂട്ടം കൂടാതെ ഉടന്‍ പിരിഞ്ഞ് പോവുക, അതാത് മഹല്ലിലെ സ്ഥിരതാമസക്കാരായ പരിചയമുള്ളവരെ മാത്രം പ്രവേശിപ്പിക്കുക, പള്ളിക്കകത്ത് സാമൂഹ്യ അകലം പാലിക്കുക, സമയാസമയങ്ങളില്‍ അണുമുക്തമാക്കുക, വിസ്തൃതിക്കനുസരിച്ച് പ്രവേശിക്കാവുന്നവരുടെ എണ്ണം നിര്‍ണ്ണയിക്കുക, മാനദണ്ഡങ്ങള്‍ പാലിക്കുവാനും പരിശോധിക്കുവാനും അതാത് മഹല്ലിലെ മുസ്‌ലിം ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സമിതി രൂപീകരിക്കുക, നിബന്ധനകള്‍ അംഗീകരിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറുള്ള മഹല്ല് കമ്മിറ്റികള്‍ക്കും നിസ്‌കാര പള്ളികള്‍ക്കും മാത്രം അനുമതി നല്‍കുക തുടങ്ങിയവയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter