ഡൽഹി കലാപബാധിതരെ ബലമായി ക്യാമ്പുകളിൽ നിന്ന് ഒഴിപ്പിക്കുന്നതായി പരാതി
സര്‍ക്കാറില്‍നിന്ന് ഒരു നഷ്ടപരിഹാരവും ഇതുവരെ ലഭിക്കാത്തതിനാല്‍ വാടകക്ക് വീട് കണ്ടെത്താന്‍ കഴിയില്ലെന്നും കലാപബാധിതരിൽ ഒരാളായ ഇംറാൻ പറഞ്ഞു. കോവിഡ് ഭീതിയില്‍ ബന്ധുവീടുകളില്‍ പോകാന്‍ പോലും വയ്യ- ഇംറാൻ പറഞ്ഞു. രോഗം പടരുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ നിശ്ചിത അകലത്തിൽ കിടക്കുകയായിരുന്നെന്നും എന്നാല്‍, ബലം പ്രയോഗിച്ച് മൂന്ന് ടെന്റുകള്‍ ഒഴിപ്പിച്ചതിനാല്‍ അവിടെ കിടന്നവരും മറ്റു ടെന്റുകളിലേക്ക് മാറിയത് വീണ്ടും തിരക്കുണ്ടാക്കിയതായും ക്യാമ്പിലുള്ള ഖമറുദ്ദീന് പറഞ്ഞു.
എന്നാല്‍, ക്യാമ്പ് വിട്ടുപോകാന്‍ താല്പര്യമുള്ളവരോടാണ് തങ്ങള്‍ പോകാന്‍ പറയുന്നതെന്നാണ് ക്യാമ്പ് നടത്തിപ്പുകാരായ ഡല്‍ഹി വഖഫ് ബോബോർഡ് വക്താവ് മുഹമ്മദ് ഇംറാന്‍ പറയുന്നത്. മുസ്തഫാബാദ് ക്യാമ്പില്‍നിന്ന് മാറിത്താമസിക്കാനുള്ള സാമ്പത്തിക സഹായം തങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ഹാജി യൂനുസ് പറഞ്ഞു.
എന്നാൽ ആക്രമണത്തിനിരയായി ഡല്‍ഹി മുസ്തഫാബാദിലെ ക്യാമ്പുകളില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കിട്ടിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ കിട്ടിയിരുന്നെങ്കില്‍ വീടുകള്‍ പുനര്‍നിര്‍മിച്ച് തിരിച്ചുപോകാമായിരുന്നന്നാണ് ക്യാമ്പിലെ പല ഇരകളും പറയുന്നത്. 25,000 രൂപയാണ് സര്‍ക്കാര്‍ ഇതുവരെയായി നല്‍കിയതെന്നാണ് നഷ്ടപരിഹാരം കിട്ടിയവര്‍ പറയുന്നത്. മാര്‍ച്ച് ഒന്നിന് ബാങ്ക് അക്കൗണ്ടുകളില്‍ 4.75 ലക്ഷം നിക്ഷേപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും നിക്ഷേപിച്ചിട്ടില്ലെന്നാണ് മിക്കവരുടെയും പരാതി.
Leave A Comment