മരിച്ചവര്‍ക്കുവേണ്ടിയുള്ള സല്‍കര്‍മങ്ങള്‍: മദ്ഹബുകള്‍ എന്തു പറയുന്നു?

ചോദ്യം: സമുദായത്തിലെ പ്രാമാണികരായ കര്‍മശാത്ര പണ്ഡിതരില്‍ ആരെങ്കിലും ഖബറിങ്ങല്‍ ഓതുന്നതിനെയോ, അല്ലെങ്കില്‍ മയ്യിത്തിന്റെ മേല്‍ ഓതുന്നതിനെയോ അംഗീകരിച്ചിട്ടുണ്ടോ?


ഉത്തരം: ഉണ്ട്, ബഹുഭൂരിഭാഗം കര്‍മശാസ്ത്ര പണ്ഡിതരും ഇത് അംഗീകരിച്ചിട്ടുണ്ട്. ഉദാഹരണങ്ങള്‍ നോക്കുക:


ഹനഫി മദ്ഹബ്
ഹനഫി മദ്ഹബിലെ പ്രാമാണിക ഗ്രന്ഥമായ ‘ഹാശിയതു ഇബ്‌നി ആബിദീനില്‍’ എഴുതിയതു കാണുക: ”ഒരാള്‍ ചെയ്ത അമലിന്റെ പ്രതിഫലം -അതു നിസ്‌കാരമോ, നോമ്പോ സ്വദഖയോ മറ്റെന്തെങ്കിലുമോ ആകട്ടെ- മറ്റൊരാള്‍ക്കു ഹദ്‌യ നല്‍കല്‍ അനുവദനീയമാണെന്ന്, മറ്റൊരാള്‍ക്കുവേണ്ടി ഹജ്ജ് ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന അധ്യായത്തില്‍ നമ്മുടെ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. ‘ഹിദായ’യില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു.” (ഹാശിയതു ഇബ്‌നി ആബിദീന്‍ 2: 243).


”സിയാറത്ത് ചെയ്യുന്നവര്‍ സൂറതു യാസീന്‍ ഓതല്‍ സുന്നത്താണ്. ഖുര്‍ആനിനെ അടക്കത്തോടെയും, അര്‍ത്ഥം ചിന്തിച്ചും, പാഠമുള്‍ക്കൊണ്ടും പാരായണം ചെയ്യാന്‍ വേണ്ടി ഇരുന്നുകൊണ്ടാണ് യാസീന്‍ ഓതേണ്ടത്. മറവ് ചെയ്തതിനുശേഷം ഖബറിങ്ങല്‍ വെച്ച് സൂറതുല്‍ ബഖറയുടെ തുടക്കവും അവസാനവും ഓതല്‍ സുന്നത്താണെന്ന് ”സിറാജ്” എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു.” (ഹാശിയതു ത്വഹ്ത്വാവി 1:413)


മാലികി മദ്ഹബ്
മാലികി മദ്ഹബിലെ പ്രാമാണിക ഗ്രന്ഥമായ ‘മവാഹിബുല്‍ ജലീലി’ലെ വരികള്‍ ശ്രദ്ധിക്കുക: ”ഖബര്‍ സിയാറത്ത് ചെയ്യാന്‍ തീരുമാനിച്ചവന്‍ അതിന്റെ അദബുകള്‍ പാലിക്കുകയും, മനഃസാന്നിധ്യം വരുത്തുകയും ചെയ്യേണ്ടതാണ്. അവന്റെ സിയാറത്ത് കേവലം, ഖബറുകള്‍ക്കു ചുറ്റുമുള്ള നടത്തം മാത്രമാകരുത്. അതു മൃഗങ്ങളും ചെയ്യുന്നതാണ്. പ്രത്യുത, അവന്റെ സിയാറത്ത് കൊണ്ട് അല്ലാഹുവിന്റെ വജ്ഹിനെയും, ഹൃദയശുദ്ധിയെയും, മയ്യിത്തിന്റെ അടുക്കല്‍ വെച്ച് ഓതുന്ന ഖുര്‍ആന്‍ കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും മയ്യിത്തിന് ഗുണം ലഭിക്കലിനെയുമാണ് അവന്‍ ഉദ്ദേശിക്കേണ്ടത്.” (മവാഹിബുല്‍ ജലീല്‍ 2:237)


ശാഫിഈ മദ്ഹബ്
ഹസനുസ്സ്വബാഹ് അസ്സഅ്ഫറാനി(റ) പറഞ്ഞു: ശാഫിഈ(റ)വിനോട് ഖബറിങ്ങല്‍ ഓതുന്നതിനെ കുറിച്ച് ഞാന്‍ ചോദിച്ചു: അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”അതിന് വിരോധമില്ല.” (അര്‍റൂഹ്:13)


ഇമാം നവവി(റ) മിന്‍ഹാജില്‍ എഴുതുന്നു: ”സിയാറത്ത് ചെയ്യുന്നവന്‍ സലാം പറയുകയും ഖുര്‍ആന്‍ ഓതുകയും ദുആ ചെയ്യുകയും വേണം.” (മിന്‍ഹാജ് 29)


ഇമാം ഖത്വീബ് അശ്ശര്‍ബീനി(റ)യുടെ ‘ഇഖ്‌നാഇ’ല്‍ നിന്നുള്ള വരികള്‍ ശ്രദ്ധിക്കുക: ”മുസ്‌ലിംകളുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നവന്‍ മയ്യിത്തിന്റെ മുഖത്തിന് അഭിമുഖമായി നിന്ന് സലാം പറയല്‍ സുന്നത്താണ്. അവിടെ വെച്ച് ഖുര്‍ആനില്‍നിന്ന് സൗകര്യമുള്ളതു ഓതുകയും ചെയ്യണം. നിശ്ചയം ഖുര്‍ആന്‍ ഓതുന്ന സ്ഥലത്ത് റഹ്മത്ത് ഇറങ്ങും. മയ്യിത്ത് സ്ഥലത്ത് സന്നിഹിതനായവനെ പോലെയാണ്. അതിനാല്‍ അവനും റഹ്മത്ത് പ്രതീക്ഷിക്കാം. ഖുര്‍ആന്‍ ഓതിയ ഉടനെ മയ്യിത്തിന് വേണ്ടി ദുആ ചെയ്യണം. കാരണം ദുആ മയ്യിത്തിന് ഗുണം ചെയ്യും. അതു ഖുര്‍ആന്‍ പാരായണത്തിന്റെ ഉടനെയാകുമ്പോള്‍ ഉത്തരംലഭിക്കാന്‍ സാധ്യത കൂടുതലാണ്. സിയാറത്ത് ചെയ്യുന്നവന്‍ ജീവിത കാലത്ത് സന്ദര്‍ശിക്കുമ്പോള്‍ അടുത്തുനിന്നിരുന്ന പോലെ അടുത്തുനില്‍ക്കലും സുന്നത്താണെന്ന് ഇമാം നവവി(റ) പറഞ്ഞിരിക്കുന്നു. സിയാറത്ത് അധികരിപ്പിക്കലും ശ്രേഷ്ഠ വ്യക്തികളുടെ ഖബറിന്റെ അടുക്കല്‍ നില്‍ക്കുന്നതു അധികരിപ്പിക്കലും സുന്നത്താണ്.” (ഇഖ്‌റാഅ് 1:28)


മാലികി മദ്ഹബിലെയും ശാഫിഈ മദ്ഹബിലെയും ചില പണ്ഡിതര്‍ ഖുര്‍ആന്‍ പാരായണത്തിന്റെ കൂലി മയ്യിത്തിന് ലഭിക്കുകയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. പക്ഷേ, ഖബറിങ്ങല്‍ വെച്ച് ഓതിയാല്‍ മയ്യിത്ത് ഖുര്‍ആന്‍ പാരായണം കേള്‍ക്കുന്നതുകൊണ്ട് അതിന്റെ ഗുണം അവനു ലഭിക്കുമെന്ന് അവരും പറഞ്ഞിരിക്കുന്നു.


ഹമ്പലി മദ്ഹബ്
ഇബ്‌നു മുഫ്‌ലിഹ്(റ) ‘മുബ്ദിഇ’ല്‍ എഴുതുന്നു: അഹ്മദുബ്‌നു ഹമ്പര്‍(റ) പറഞ്ഞു: ”എല്ലാ നന്മയുടെയും പ്രതിഫലം മയ്യിത്തിലേക്കു എത്തിച്ചേരും. അതിനു നിരവധി തെളിവുകളുണ്ട്. മുസ്‌ലിംകള്‍ എല്ലാ നാട്ടിലും ഒരുമിച്ചുകൂടുകയും, ഖുര്‍ആന്‍ ഓതുകയും, അതിനെ മരണപ്പെട്ടവര്‍ക്കുവേണ്ടി ഹദ്‌യ ചെയ്യുകയും ചെയ്യുന്ന ഒരു സമ്പ്രദായം നിരാക്ഷേപം നടന്നുവരുന്നതിനാല്‍ അതു ഇജ്മാഅ് ആയി മാറിയിരിക്കുന്നു. അതു മയ്യിത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പൊറുക്കലിനെ തേടുകയും ചെയ്യുന്നതുപോലെ തന്നെയാണ്. ഖുര്‍ആന്‍ ഓതി നബി(സ)ക്ക് ഹദ്‌യ ചെയ്താലും അതു അനുവദനീയമാണ്. അതിന്റെ പ്രതിഫലം നബി(സ)ക്കു ലഭിക്കുകയും ചെയ്യും.” (അല്‍മുബ്ദിഅ് 2:281)


ഇബ്‌നു ഖുദാമ(റ) ‘മുഗ്‌നി’യില്‍ എഴുതുന്നു: ഖബറിങ്ങല്‍ ഓതുന്നതിനു വിരോധമില്ല. ”്‌നിങ്ങള്‍ മഖ്ബറയില്‍ ചെന്നാല്‍ ആയത്തുല്‍ കുര്‍സിയും, 3 പ്രാവശ്യം സൂറതുല്‍ ഇഖ്‌ലാസും ഓതുകയും, അല്ലാഹുവേ, ഇതിന്റെ കൂലി ഖബറാളികള്‍ക്കാണെന്ന് പറയുകയും ചെയ്യുക.” എന്ന് അഹ്മദ്(റ) പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്…. ”ആരെങ്കിലും മഖ്ബറിയില്‍ ചെന്ന് സൂറതു യാസീന്‍ ഓതിയാല്‍ ഖബറാളികള്‍ക്കു അന്നു ആശ്വാസം ലഭിക്കുമെന്നും, അവരുടെ എണ്ണത്തിനനുസരിച്ച് അവന് നന്‍മ ലഭിക്കുമെന്നും” നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ”ആരെങ്കിലും തന്റെ മാതാപിതാക്കളുടെ ഖബര്‍ സിയാറത്ത് ചെയ്ത് അവിടെവെച്ച് യാസീന്‍ ഓതിയാല്‍ അവര്‍ക്കു പാപമോചനം ലഭിക്കുമെന്ന” ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (അല്‍ മുഗ്‌നി 2:224)


ഇനി ഇബ്‌നു തീമിയ്യ തന്റെ ‘ഫതാവ’യില്‍ പറഞ്ഞത് കാണുക: ”സ്വദഖ, അടിമയെ മോചിപ്പിക്കല്‍ പോലുള്ള ധനപരമായ ഇബാദത്തുകളുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നതില്‍ സുന്നത്ത് ജമാഅത്തിലെ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. അതുപോലെ ദുആ, പൊറുക്കലിനെ തേടല്‍, മയ്യിത്ത് നിസ്‌കാരം, ഖബറിങ്ങല്‍ വെച്ചുള്ള ദുആ എന്നിവയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നതിലും അഭിപ്രായ ഭിന്നതയില്ല.


എന്നാല്‍ നിസ്‌കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം പോലോത്ത ശാരീരികമായ അമലുകളുടെ പ്രതിഫലം മയ്യിത്തിലേക്ക് എത്തിച്ചേരുമോ എന്ന വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. മുഴുവന്‍ അമലുകളുടെയും കൂലി മയ്യിത്തിലേക്കു എത്തിച്ചേരുമെന്നതാണ് ശരി. ”നോമ്പ് നിര്‍ബന്ധമുള്ള നിലയില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അവന്റെ വലിയ്യ് അവനുവേണ്ടി നോമ്പ് നോല്‍ക്കണം.” എന്ന ഹദീസ് സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും സ്ഥിരപ്പെട്ടതാണ്. ”നോമ്പ് നിര്‍ബന്ധമുള്ള ഒരു സ്ത്രീ മരണപ്പെട്ടപ്പോള്‍ അവളുടെ മകളോട് ഉമ്മാക്കു വേണ്ടി നോമ്പ് നോല്‍ക്കാന്‍ നബി(സ) കല്‍പിച്ചു.” എന്നും ഹദീസില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. നബി(സ) ഒരിക്കല്‍ അംറുബ്‌നുല്‍ ആസ്വി(റ)നോട് പറഞ്ഞു: ”നിന്റെ പിതാവ് മുസ്‌ലിമായിരുന്നെങ്കില്‍ നീ അദ്ദേഹത്തിനുവേണ്ടി സ്വദഖ ചെയ്യുന്നതും നോമ്പ് നോല്‍ക്കുന്നതും അടിമയെ മോചിപ്പിക്കുന്നതുമെല്ലാം അദ്ദേഹത്തിന് ഗുണം ചെയ്യുമായിരുന്നു.” ഈ ഹദീസ് മുസ്‌നദിലുണ്ട്. ഇമാം അഹ്മദ്(റ), അബൂഹനീഫ(റ), ഇമാം മാലിക്(റ)വിന്റെയും ഇമാം ശാഫിഈ(റ)ന്റെയും അസ്ഹാബില്‍ ഒരുവിഭാഗം എന്നിവരുടെ വീക്ഷണം ഇതുതന്നെയാണ്. (ഫതാവാ ഇബ്‌നു തീമിയ്യ 24:366)


ചോദ്യം: എങ്കില്‍ തെളിവുകള്‍ കൊണ്ടും പണ്ഡിതരുടെ വീക്ഷണങ്ങള്‍കൊണ്ടും കാര്യം സ്ഥിരപ്പെട്ടിട്ടും, മരിച്ചവരുടെമേല്‍ ഖുര്‍ആന്‍ ഓതുന്നവര്‍ക്കെതിരെ ചിലര്‍ ബിദ്അത്ത് ആരോപിക്കുന്നതായി കേള്‍ക്കുന്നുണ്ടല്ലോ? ചിലര്‍ കൂടുതല്‍ അതിരുകടന്ന് പറയുകയും ചെയ്യുന്നു?
ഉത്തരം: ഇവര്‍ക്കു തെളിവുകളും, പണ്ഡിതരുടെ വചനങ്ങളും അറിയേണ്ടിവരും. ചോദിക്കുകയും കാര്യം ഉള്‍കൊള്ളുകയും ചെയ്യുന്നതിന് മുമ്പ് വിമര്‍ശനം ഒഴിവാക്കുകയും, പണ്ഡിതരുടെ മാര്‍ഗം സ്വീകരിക്കുകയുമാണ് ഇവര്‍ ചെയ്യേണ്ടത്. ഫിഖ്ഹിലെ രണ്ട് അടിസ്ഥാന നിയമങ്ങള്‍ പ്രകാരം അവര്‍ പ്രവര്‍ത്തിക്കണം.


ഒന്ന്, പരിഗണനീയമായ അഭിപ്രായ ഭിന്നതയുള്ള ഒരു വിഷയത്തില്‍ വിമര്‍ശനം പാടില്ല.
രണ്ട്, അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യം ഇമാം തന്റെ ഇജ്തിഹാദ് പ്രകാരം നടപ്പാക്കിയാല്‍ അതു അഭിപ്രായ ഭിന്നതയില്ലാത്ത വിഷയം പോലെയാകും.


(സര്‍കശി(റ)യുടെ അല്‍മന്‍സൂര്‍, സ്വുയൂത്വി(റ)യുടെ അല്‍അശ്ബാഹു വന്നളാഇര്‍, സുബ്കി(റ)യുടെ അല്‍ ഇബ്ഹാജ്, മുജദ്ദിദിയുടെ ഖവാഇദുല്‍ ഫിഖ്ഹ് എന്നിവ നോക്കുക.
പറയുന്നതു ശ്രദ്ധിച്ചു കേട്ട് നല്ലതിനോട് പിന്‍പറ്റുകയും, സത്യം ബോധ്യമായാല്‍ അതിലേക്കു മടങ്ങുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടേ. നമ്മില്‍ ആരെയും അല്ലാഹു പക്ഷപാതിയോ സ്വേച്ഛപ്രകാരം പ്രവര്‍ത്തിക്കുന്നവനോ ആക്കാതിരിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter