റാബിഅത്തുല്‍ അദവിയ്യ: ദൈവാനുരാഗത്തിന്റെ ദീപ്ത മുഖം

”ഏകാന്തതയിലാണ് എന്റെ സമാധാനം
ഞാന്‍ സ്‌നേഹിക്കുന്നവന്‍ എപ്പോഴും എന്നോടൊപ്പമുണ്ട്
ആ സ്‌നേഹത്തിനു മുമ്പില്‍ ഭൗതികസ്‌നേഹങ്ങളത്രയും നിഷ് പ്രഭമാണ്
എങ്ങും അവന്റെ പ്രഭ മാത്രം ദര്‍ശിക്കുന്നു,
അവങ്കലേക്ക് മാത്രം ഞാന്‍ തിരിയുന്നു
അവന്റെ തൃപ്തിയില്ലെങ്കില്‍ ഞാന്‍ തന്നെയാണ് പരാജിത
എന്റെ സര്‍വസ്വമേ, നിന്നിലൂടെയാണ് എന്റെ വളര്‍ച്ച
നിന്നെ പുല്‍കാനാണ് സഹജീവികളെ മുഴുവനും
ഞാന്‍ ഉപേക്ഷിച്ചത്” (റാബിഅത്തുല്‍ അദവിയ്യ).

ഏഴു ദിവസം തുടര്‍ച്ചയായി ഭക്ഷണം ഒഴിവാക്കുകയും രാവ് മുഴുവന്‍ ഒരു നിമിഷം പോലും ഉറങ്ങാതെ നിസ്‌കരിക്കുകയും ചെയ്തു. വിശപ്പും ദാഹവും കഠിനമായപ്പോള്‍ ഒരാള്‍ വെള്ളം നിറച്ച പാത്രം കൊടുത്തു. ഇരുട്ടായിരുന്നത് കാരണം വെള്ളപ്പാത്രം അവിടെ വച്ച് വിളക്ക് കത്തിച്ചുകൊണ്ട് വരാനായി അകത്തേക്ക് പോയി. വിളക്ക് കത്തിച്ചു വന്നപ്പോഴേക്കും പൂച്ച വെള്ളം തട്ടിമറിച്ചിരുന്നു. വിളക്ക് അവിടെവച്ച് പാത്രത്തില്‍ വെള്ളം നിറച്ചുകൊണ്ട് വരാന്‍ പോയി. മടങ്ങി വന്നപ്പോഴേക്കും വിളക്ക് കെട്ടുപോയിരുന്നു.  ഇരുട്ടത്ത് വെള്ളം കുടിക്കാന്‍ തീരുമാനിച്ചു. പക്ഷേ, കുടിക്കാന്‍ വേണ്ടി പാത്രം ഉയര്‍ത്തിയ പ്പോഴേക്കും കൈയില്‍നിന്ന് വീണ് പൊട്ടിപ്പോവുകയും ചെയ്തു. ഒരു ചെറിയ വിഷയത്തില്‍ ഇത്രയേറെ പരീക്ഷണങ്ങള്‍ അനുഭവിക്കേണ്ടി വന്നപ്പോള്‍ ആ മഹതി ഇരു കരങ്ങളും ആകാശത്തേക്ക് ഉയര്‍ത്തി പരിഭവപ്പെട്ടു: ”അല്ലാഹുവേ, ഈ സാധുവായ എന്നെക്കൊണ്ട് എന്തെല്ലാമാണ് നീ ചെയ്യിക്കുന്നത്?!” ഉടന്‍ തന്നെ ഒരു വിളിയാളം: ”റാബിആ, ഒന്നുകില്‍ നിന്റെ തീരുമാനം, അല്ലെങ്കില്‍ എന്റെ തീരുമാനം. രണ്ടും ഒപ്പം അനുഭവിക്കാന്‍ സാധ്യമല്ല.” ഈ വിളിയാളം ആ മഹതിയുടെ ജീവിതത്തെ പരിവര്‍ത്തിപ്പിച്ചു. ഭൗതികഭ്രമം ഒഴിവാക്കി. ഇലാഹീ അനുരാഗത്തിന്റെ പടവുകള്‍ കയറിത്തുടങ്ങി. ആത്മാവും ശരീരവും അല്ലാഹുവിനു മാത്രം സമര്‍പ്പിച്ചു. ആത്മസുഖമാണ് മറ്റെല്ലാ സുഖത്തേക്കാളും വലുതെന്ന് തിരിച്ചറിയുകയും സമൂഹത്തോട് പറഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്തു. ഞങ്ങള്‍ അനുഭവിക്കുന്ന സുഖം രാജാക്കന്മാര്‍ അറിഞ്ഞിരുന്നെങ്കില്‍ അതു ലഭിക്കാന്‍ അവര്‍ ഞങ്ങളോട് യുദ്ധം ചെയ്യുമായിരുന്നു എന്ന സ്വൂഫി വചനം അന്വര്‍ത്ഥമാക്കിയുള്ള ജീവിതം. അങ്ങനെ ഇലാഹീ അനുരാഗത്തിന്റെ തീവ്രതയില്‍ ആ ജീവിതം ഉരുകിത്തീര്‍ന്നു.
ഫരീദുദ്ദീന്‍ അത്ത്വാര്‍ രചിച്ച ‘തദ്കിറത്തുല്‍ ഔലിയാഅ്’ എന്ന ഗ്രന്ഥത്തിലാണ് റാബിഅത്തുല്‍ അദവിയ്യ(റ)യെക്കുറിച്ച ഏറെക്കുറെ വിശദമായ പരാമര്‍ശമുള്ളത്. പക്ഷേ, അതിലുള്ളതത്രയും വിശ്വാസയോഗ്യമാണെന്നതിന് കൃത്യമായ അവലംബങ്ങളൊന്നും നല്‍കിയിട്ടില്ല. ജീവചരിത്രം എഴുതുന്ന മിക്ക ചരിത്രകാരന്മാരും പുരുഷന്മാരെ വേറെയും സ്ത്രീകളെ വേറെയും പരാമര്‍ശിക്കലാണ് പതിവ്. അത്ത്വാര്‍ റാബിഅത്തുല്‍ അദവിയ്യയെ പുരുഷന്മാര്‍ക്കിടയിലാണ് പരാമര്‍ശിച്ചത്. കാരണം, പുരുഷന്മാര്‍ക്ക്  കീഴടക്കാനാവാത്ത ആത്മീയ മേഖലകള്‍ കീഴടക്കിയ ധീര വനിതയായിരുന്നു അവര്‍. അഥവാ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യാസമില്ലാത്ത മികച്ച മാതൃക. ഇതിന് ഉപോല്‍ബലകമായി ‘അബ്ബാസത്തു ത്ത്വൂസിയ്യ’ എന്നവരെ ഉദ്ധരിക്കുന്നു: ”അന്ത്യനാളില്‍ മഹ്ശര്‍ ഭൂമിയില്‍ വച്ച് ‘യാ രിജാല്‍’ (പുരുഷന്മാരേ) എന്ന് വിളിക്കപ്പെടുമ്പോള്‍ ആദ്യമായി വിളി കേള്‍ക്കുന്നവര്‍ മര്‍യം ബീബിയായിരിക്കും.” മര്‍യം ബീബി സ്ത്രീയാണെങ്കിലും പുരുഷന്മാരുടെ സ്ഥാനത്താണെന്നര്‍ത്ഥം.
കൃത്യമായ രേഖകള്‍ ലഭ്യമല്ലെങ്കിലും ഹി. 90കള്‍ക്ക് ശേഷമാണ് ഉമ്മുല്‍ ഖൈര്‍ റാബിഅത്തുല്‍ അദവിയ്യ അല്‍ ഖൈസിയ്യ(റ) ജനിക്കുന്നത്. സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ ബസറയിലായിരുന്നു ജനനം. റാബിഅത്തുല്‍ ബസരിയ്യ എന്നും അറിയപ്പെടുന്നു. പരമ ദരിദ്ര കുടുംബത്തില്‍ പിറന്ന അവര്‍ക്ക് മൂത്ത മൂന്നു സഹോദരികളുണ്ടായിരുന്നു. നാലാമത്തെയാളായതു കൊണ്ടാണ് റാബിഅ എന്ന് പേര് വന്നത്. പിതാവിന്റെ പേരു വ്യക്തമല്ല. ‘റാബിഅ ബിന്‍ത് ഇസ്മാഈല്‍’ എന്ന് ചില രേഖകളില്‍ കാണുന്നുണ്ടെങ്കിലും അതു നാം ചര്‍ച്ച ചെയ്യുന്ന റാബിഅയല്ലെന്നതാണ് സൂക്ഷ്മനിരീക്ഷകരുടെ വിലയിരുത്തല്‍.
ജനനവുമായി ബന്ധപ്പെട്ട് ചില സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. പ്രസവസമയത്ത് വിളക്ക് കത്തിക്കാനുള്ള എണ്ണ പോലും വീട്ടിലില്ലായിരുന്നുവത്രെ! റാബിഅ(റ)യുടെ മാതാവ് ഭര്‍ത്താവിനോട് പറഞ്ഞു: ”നിങ്ങള്‍ അയല്‍ വാസിയുടെ വീട്ടില്‍ ചെന്ന് അല്‍പം എണ്ണ വാങ്ങിക്കൊണ്ട് വരിക”. ഒരാളോടും ഒരു കാര്യവും ഒരിക്കലും ചോദിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ആളായിരുന്നു അദ്ദേഹം. ഭാര്യയുടെ നിര്‍ബന്ധപ്രകാരം അയല്‍വാസിയുടെ വീട്ടില്‍ ചെന്നു. പക്ഷേ, വാതില്‍ തുറക്കപ്പെടുന്നില്ല. നിരാശയോടെ മടങ്ങിപ്പോന്നു. അതറിഞ്ഞു ഭാര്യ കരയാന്‍ തുടങ്ങി. ഭര്‍ത്താവ് പ്രാര്‍ത്ഥനാ നിരതനായി. പതുക്കെ ഉറക്കിലേക്ക് വഴുതി വീണു. നബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ)പറഞ്ഞു: ”വിഷമിക്കേണ്ട, താങ്കള്‍ക്ക് ജനിച്ചിരിക്കുന്ന ഈ പെണ്‍കുട്ടി വലിയ നേതാവാകും. എന്റെ സമുദായത്തില്‍ പെട്ട എഴുപതിനായിരം ആളുകള്‍ അവളുടെ ശഫാഅത്ത് പ്രതീക്ഷിക്കുന്നുണ്ട്.”
ശേഷം നബി(സ്വ) പറഞ്ഞു: ”നാളെ നീ ബസറയുടെ അമീറായ ഈസബ്‌നു സാദാന്റെ അടുക്കല്‍ പോവുക. അദ്ദേഹം എന്റെ പേരില്‍ എല്ലാ രാത്രിയും 100 സ്വലാത്തും വെള്ളിയാഴ്ച രാവില്‍ 400 സ്വലാത്തും ചൊല്ലാറുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവില്‍ ചൊല്ലാന്‍ മറന്നുപോയിട്ടുണ്ട്. അതിനു പ്രായശ്ചിത്തമായി താങ്കള്‍ക്ക് 400 ദീനാര്‍ ദാനമായി നല്‍കാന്‍ ആവശ്യപ്പെടുക.” രാജാവ് 400 ദീനാര്‍ അദ്ദേഹത്തിനു നല്‍കാന്‍ ഭൃത്യരോട് കല്‍പിച്ചു.
റാബിഅ യുവത്വത്തിലെത്തി. അതിനിടയില്‍ മാതാവും പിതാവും മരണപ്പെട്ടു. സഹോദരികള്‍ക്കൊപ്പം ജീവിതം നയിക്കുന്നതിനിടയില്‍ ബസറയെ ശക്തമായ വരള്‍ച്ച ബാധിച്ചു. ഭക്ഷണം തേടി റാബിഅയും സഹോദരിമാരും പല ഭാഗങ്ങളിലേക്കു പോയി. അവര്‍ തമ്മിലുള്ള ബന്ധം അതോടെ അവസാനിച്ചു. റാബിഅ തനിച്ചായി. സഞ്ചാരത്തിനിടയില്‍ അക്രമിയായ ഒരാള്‍ അവളെ പിടികൂടി ബന്ധിയാക്കുകയും ആറു ദിര്‍ഹമിനു മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തു. റാബിഅ അങ്ങനെ അടിമസ്ത്രീയായി മാറി. യജമാനന്‍ ഭാരമുള്ള ജോലികള്‍ ഏല്‍പിക്കുമായിരുന്നു. ഒരിക്കല്‍ യജമാനന്റെ അടുക്കല്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചു. ഏകാന്തമായ യാത്ര! സഹായത്തിന് ആരുമില്ല. അല്ലാഹുവിലേക്ക് കൈ ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: ”അല്ലാഹുവേ, ഞാന്‍ പാപിയാണ്, അനാഥയാണ്, അശക്തയാണ്. നിന്റെ തൃപ്തിയില്‍ മാത്രമാണ് എന്റെ പ്രതീക്ഷ. നീ എന്നെ തൃപ്തിപ്പെടുന്നുണ്ടോ എന്നറിയലാണ് എന്റെ ആവശ്യം.” അപ്പോള്‍ ഒരു വിളിയാളം: ”റാബിആ, ദുഃഖിക്കേണ്ട, വാനലോകത്തുള്ള മലക്കുകള്‍ നിന്നെക്കൊണ്ട് അഭിമാനിക്കുന്ന തലത്തിലേക്ക് നീ ഉയരും”. അവര്‍ക്ക് സമാധാനമായി. യജമാനന്റെ അടുത്തേക്ക് തന്നെ മടങ്ങിപ്പോന്നു. പകല്‍ നോമ്പനുഷ്ഠിച്ചും രാത്രി നിസ്‌കരിച്ചും ജീവിക്കുന്നതിനിടയിലും യജമാനനെ സേവിക്കാന്‍ മറന്നില്ല.
ഒരു രാത്രി യജമാനന്‍ ഉറക്കില്‍നിന്ന് എഴുന്നേറ്റ് നോക്കുമ്പോള്‍ റാബിഅ സുജൂദിലായിരുന്നു. അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു: ”അല്ലാഹുവേ, നിന്നെ പുണരാനാണ് ഞാന്‍ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത് എന്ന് നിനക്കറിയാമല്ലോ. നിനയ്ക്ക് സേവനം ചെയ്യുന്നതിലാണ് എന്റെ കണ്‍കുളിര്‍മ. ഞാന്‍ മറ്റൊരാളുടെ കീഴിലായിരുന്നില്ലെങ്കില്‍ ഒരു സെക്കന്റ് പോലും നിനക്ക് സേവനം ചെയ്യുന്നതില്‍നിന്ന് പിന്തിരിയുമായിരുന്നില്ല”.
ഇതു കണ്ടപ്പോള്‍ യജമാനന് അലിവ് തോന്നി. റാബിഅയെ മോചിപ്പിച്ചു. അവര്‍ യജമാനന്റെ വീട് വിട്ടിറങ്ങി. പിന്നീട് സാഹചര്യത്തിന്റെ സമ്മര്‍ദങ്ങളില്‍ പെട്ട് അല്‍പ കാലം അവര്‍ ഭൗതികതയിലേക്ക് തിരിഞ്ഞുവെന്നും കളി വിനോദങ്ങളിലേര്‍പ്പെട്ടുവെന്നും ഫരീദുദ്ദീന്‍ അത്ത്വാര്‍ പറയുന്നുണ്ട്. പിന്നീട് ബസറയിലെ ജ്ഞാനീവര്യരുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടയായും അടിമത്തത്തിന്റെ സമയത്ത് നേടിയെടുത്ത ആത്മീയതയുടെയും ഇലാഹീചിന്തയുടെയും പിന്‍ബലത്തിലും അവര്‍ പശ്ചാത്തപിച്ചു മടങ്ങി.
അങ്ങനെ റാബിഅ(റ) പശ്ചാത്തപിച്ചു മടങ്ങി. മാലികു ബ്‌നു ദീനാര്‍(റ) (ഹി. 131), റബാഹുബ്‌നു അംറില്‍ ഖൈസി(റ) (ഹി.150), ഹയ്യൂന(റ) തുടങ്ങിയ ത്യാഗിവര്യന്മാര്‍ റാബിഅ(റ) യുടെ കാലക്കാരായിരുന്നു. ഹസനുല്‍ ബസരി(റ)യും റാബിഅയുടെ ജീവിതത്തിന്റെ തുടക്കത്തില്‍ വഫാത്തായ പണ്ഡിതനാണ്. ഇവരുടെ ഉപദേശങ്ങളില്‍നിന്നും ജീവിത രീതികളില്‍ നിന്നും റാബിഅ(റ) പാഠമുള്‍കൊണ്ടിട്ടു ണ്ടാകുമെന്നാണ് ചരിത്രനിഗമനം. റബാഹ് ബിന്‍ അംറ്(റ) ബസറയിലെ അറിയപ്പെട്ട ഭക്തനും റാബിഅയെ കൂടുതല്‍ സ്വാധീനിച്ച മഹല്‍വ്യക്തിയുമാണ്. ഹയ്യൂന എന്നവര്‍ റാബിഅ(റ)യെ സ്വാധീനിച്ച സ്ത്രീരത്‌നമാണ്. റബാഹും ഹയ്യൂനയും അബ്ദുല്‍ വാഹിദ് ബിന്‍ സൈദ് എന്ന സ്വൂഫിവര്യന്റെ ശിഷ്യന്മാരായിരുന്നു. ”ബസറയിലുള്ള മുഴുവന്‍ വസ്തുക്കളും രണ്ടു രൂപക്ക് ലഭിച്ചാല്‍ പോലും ഞാന്‍ വാങ്ങുകയില്ല” എന്ന് പറഞ്ഞവരാണ് അബ്ദുല്‍ വാഹിദ്. (സിയറു അഅ്‌ലാമിന്നുബലാഅ്). ഈ ഗുരുശ്രേഷ്ഠരുടെ സ്വഭാവഗുണങ്ങളത്രയും റാബിഅ(റ)യില്‍ സമ്മേളിച്ചിരുന്നു.
പശ്ചാത്താപം എന്നത് നിമിഷ നേരം കൊണ്ട് നടക്കുന്ന ഒരു കാര്യമായിരുന്നില്ല അവരുടെ ജീവിതത്തില്‍. നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന, കൊണ്ടിരിക്കേണ്ട ഒന്നായിരുന്നു. ‘അസ്തഗ്ഫിറുല്ലാഹ്’ എന്നു പറയല്‍ കൊണ്ട് മാത്രം പശ്ചാത്താപം നടക്കുമെന്ന് റാബിഅ വിശ്വസിക്കുന്നില്ല. ഇമാം ഖുശൈരി (റ) ഉദ്ധരിക്കുന്നു:” ഒരാള്‍ റാബിഅത്തുല്‍ അദവിയ്യയോട് ചോദിച്ചു: ‘ഞാന്‍ പശ്ചാത്തപിച്ചാല്‍ അല്ലാഹു സ്വീകരിക്കുമോ?’. റാബിഅ പറഞ്ഞു: അങ്ങനെയല്ല പറയേണ്ടത്; അല്ലാഹു നിന്നെ സ്വീകരിച്ചാല്‍ നീ പശ്ചാത്തപിക്കു മായിരുന്നുവെന്നാണ്.”  തൗബ അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള തൗഫീഖാണെന്ന് ചുരുക്കം.
തന്റെ പ്രവര്‍ത്തനങ്ങളൊക്കെ സ്വീകരിക്കപ്പെടുമോ എന്ന ഭയമായിരുന്നു റാബിഅ(റ)യെ ഭരിച്ചിരുന്നത്. അവര്‍ പറയുന്നു: ‘അസ്തഗ്ഫിറുല്ലാഹ്’ എന്ന് പറഞ്ഞാല്‍ ആ പറഞ്ഞതിനെത്തൊട്ട് ഞാന്‍  അല്ലാഹുവിനോട് കാവല്‍ തേടും. കാരണം ‘അസ്തഗ്ഫിറുല്ലാഹ്’ എന്ന് പറയുന്നതില്‍ ഞാന്‍ എത്രമാത്രം സത്യസന്ധത പുലര്‍ത്തിയിട്ടുണ്ടെന്ന് എനിക്കറിയില്ലല്ലോ!
റാബിഅ(റ)യുടെ ജീവിതം മുഴുവനും തൗബയായിരുന്നു. ഏതൊരാള്‍ക്കും അവന്റെ സ്ഥാനത്തിനനുസരിച്ചുള്ള തൗബയുണ്ടെന്നാണ് സ്വൂഫികള്‍ പറയുന്നത്. അത് അല്ലാഹുവിലേക്കുള്ള മടക്കമാണ്. കാഫിറുകള്‍ കുഫ്‌റില്‍നിന്ന് മടങ്ങുന്നു; പാപികള്‍ പാപത്തില്‍നിന്ന് മടങ്ങുന്നു; നന്മ ചെയ്യുന്നവര്‍ കൂടുതല്‍ നന്മകള്‍ ചെയ്ത് ഉയര്‍ന്ന പദവികളിലേക്ക് മടങ്ങുന്നു; സ്വൂഫികള്‍ സ്വശരീരത്തില്‍ നിന്നും ഭൗതിക ലോകത്തുനിന്നും അനന്തവും അനിര്‍വചനീയവുമായ ഇലാഹീ അനുഭൂതിയിലേക്കു മടങ്ങി ഇലാഹീ അനുരാഗത്തിന്റെ തീവ്രതയില്‍ അലിഞ്ഞില്ലാതാകുന്നു. ഇങ്ങനെ മനുഷ്യ ജീവിതത്തില്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കേണ്ട ഗുണമാണ് തൗബ.
ഇശാഅ് നിസ്‌കരിക്കാന്‍ ഉദ്ദേശിച്ചാല്‍ ഏകാന്തയായി ഒരു സ്ഥലത്ത് നിന്നു കൊണ്ട് മഹതി പറയുമായിരുന്നു: ”അല്ലാഹുവേ, നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു; കണ്ണുകള്‍ ഉറങ്ങിക്കഴിഞ്ഞു. രാജാക്കള്‍ പോലും വാതിലുകളടച്ച് സുഖനിദ്രയില്‍ ആണ്ട് കഴിഞ്ഞു. ഓരോ പ്രണയിതാവും പ്രണയിയുമായി സന്ധിക്കുന്ന നേരമാണിത്. ഞാനിതാ നിന്റെ മുമ്പില്‍ നില്‍ക്കുന്നു.” ശേഷം നിസ്‌കാരം തുടങ്ങും. പുലര്‍ച്ചയായാല്‍ പറയും: ”അല്ലാഹുവേ, രാത്രി അവസാനിച്ചു. പകല്‍ വരാനിരിക്കുന്നു. എന്റെ ഈ രാത്രി നീ എന്നില്‍നിന്ന് സ്വീകരിച്ചെങ്കില്‍ എനിക്ക് സന്തോഷിക്കാം. അല്ലെങ്കില്‍ എന്റെ കഷ്ടം. നിന്റെ മഹത്വമാണ് സത്യം, നീ എന്നെ ജീവിപ്പിക്കുന്ന കാലത്തോളം ഇതുതന്നെയായിരിക്കും എന്റെ പതിവ്. നിന്നെയാണ് സത്യം, നിന്റെ ദര്‍ബാറില്‍നിന്ന് എന്നെ ആട്ടിയോടിച്ചാലും ഞാന്‍ പോവുകയില്ല. കാരണം, നിന്നോടുള്ള സ്‌നേഹം എന്റെ മനസ്സില്‍ രൂഢ മൂലമായിരിക്കുന്നു.”
അവര്‍ പാടിക്കൊണ്ടിരുന്നു:
”എന്റെ സന്തോഷമേ, എന്റെ അവലംബമേ
നീ എന്റെ ആത്മാവാണ്; പ്രതീക്ഷയാണ്
നിന്നോടുള്ള സ്‌നേഹമാണ് എന്റെ പാഥേയം
നീ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ മരുഭൂവുകള്‍ താണ്ടുമായിരുന്നില്ല
നിന്റെ അനുഗ്രഹങ്ങള്‍ എന്നില്‍ നിറഞ്ഞിരിക്കുന്നു
നിന്റെ സ്‌നേഹമാണ് തുരുമ്പ് പിടിച്ച എന്റെ ഹൃദയത്തെ
പരിശുദ്ധമാക്കുന്നത്
നീ എന്റെ ഹൃദയത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു
നീ തൃപ്തിപ്പെട്ടാല്‍ എന്റെ വിജയത്തിനു തുടക്കമായി”.
പശ്ചാത്താപത്തോടെ ജീവിതത്തിന്റെ പുതിയ മേഖലകളിലേക്ക് റാബിഅ(റ) കാലെടുത്ത് വച്ചു. ദീര്‍ഘ നേരം നിസ്‌കരിക്കലും മരണസ്മരണ വര്‍ധിപ്പിക്കലുമാണ് റാബിഅ(റ) യുടെ ജീവിതത്തിലെ എടുത്തു പറയേണ്ട രണ്ടു പ്രധാന കാര്യങ്ങള്‍. അവരുടെ സേവകയായിരുന്ന അബ്ദ ബിന്‍ത് അബീ ശവ്വാല്‍ എന്നവര്‍ പറയുന്നു: ”റാബിഅ(റ) രാത്രി പുലരുവോളം നിസ്‌കരിക്കു മായിരുന്നു. പുലര്‍ന്നാല്‍ ചെറുതായൊന്ന് മയങ്ങും. അല്‍പം കഴിയുമ്പോഴേക്കും മയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് സ്വന്തം ശരീരത്തോട് പറയും: ശരീരമേ, നീ എത്രയാണ് ഉറങ്ങുന്നത്. അന്ത്യ നാളില്‍ മാത്രം ഉണരുന്ന അവസാനത്തെ ഉറക്കായിപ്പോകും ഇതെന്നു നീ ഭയക്കുന്നില്ലേ?!. മരിക്കുവോളം ഇങ്ങനെ തന്നെയായിരുന്നു അവരുടെ അവസ്ഥ.”
എപ്പോഴും കഫന്‍പുട കൂടെ കൊണ്ടു നടക്കുമായിരുന്നു. സുജൂദ് ചെയ്ത സ്ഥലം കരച്ചില്‍ കാരണം നനഞ്ഞ് കുതിരുമായിരുന്നു. സ്ഥിരമായി തഹജ്ജുദ് നിസ്‌കരിച്ചത് കാരണം ശരീരം മെലിയുകയും കൂടുതല്‍ നേരം ഉറക്കമൊഴിക്കാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടാവുകയും ചെയ്തു.

ഹജ്ജ് ചെയ്ത പുണ്യം
ഹജ്ജ് ചെയ്തവരോ ചെയ്യാന്‍ ആഗ്രഹിക്കുന്നവരോ ആണ് നമ്മില്‍ ഭൂരിഭാഗവും. മക്കയില്‍ പോയി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സന്തോഷത്തോടെ തിരിച്ചു മടങ്ങുക. യാത്രയ്ക്കിടയില്‍ കണ്ട അത്ഭുതങ്ങളും ഭൗതിക കാഴ്ചകളും സുഹൃത്തുക്കള്‍ക്ക് വിവരിച്ചുകൊടുത്ത് നിര്‍വൃതിയടയുക. ഇത്രയുമായാല്‍ നമ്മുടെ സങ്കല്‍പത്തിലുള്ള ഹജ്ജായി. എന്നാല്‍, നമ്മുടെ ചിന്തക്കപ്പുറം ആത്മാവിനെ സ്ഫുടം ചെയ്‌തെടുക്കുന്ന ഒരു ഹജ്ജിനെക്കുറിച്ച് നാം വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ?
ഹജ്ജ് കഴിഞ്ഞ് ഒരാള്‍ ജുനൈദുല്‍ ബഗ്ദാദി(റ)യുടെ അടുക്കല്‍ വന്നു. അവര്‍ തമ്മില്‍ നടന്ന സംഭാഷണം നമ്മെ ഏറെ ചിന്തിപ്പിക്കുന്നതാണ്:
”താങ്കള്‍ എവിടെനിന്നു വരുന്നു?”
ആഗതന്‍: ”ഞാന്‍ ഹജ്ജ് കഴിഞ്ഞ് മടങ്ങിവരികയാണ്.”
”നിങ്ങള്‍ വീടു വിട്ട് മക്കയിലേക്ക് യാത്ര തിരിച്ചതു പോലെ പാപങ്ങള്‍ ഒഴിവാക്കി നന്മയിലേക്ക് യാത്ര തിരിച്ചിട്ടുണ്ടോ?”
ആഗതന്‍: ”ഇല്ല.”
”എങ്കില്‍ നിങ്ങള്‍ ഇപ്പോഴും ഹജ്ജിന്റെ മാര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ല.
താങ്കള്‍ അറഫയില്‍ നിന്നപ്പോള്‍ ഒരു നിമിഷമെങ്കിലും അല്ലാഹുവിനെ ഓര്‍ത്തിട്ടുണ്ടോ?”
ആഗതന്‍: ”ഇല്ല.”
”എങ്കില്‍ നിങ്ങള്‍ അറഫയില്‍ നിന്നിട്ടില്ല.
നിങ്ങള്‍ മുസ്ദലിഫയില്‍ പോയപ്പോള്‍ സ്വന്തം ശരീരത്തിന്റെ താല്‍പര്യങ്ങള്‍ വലിച്ചെറിഞ്ഞിട്ടുണ്ടോ?”
ആഗതന്‍: ”ഇല്ല.”
”എങ്കില്‍ നിങ്ങള്‍ മുസ്ദലിഫയില്‍ പോയിട്ടില്ല.
നിങ്ങള്‍ കഅ്ബ ത്വവാഫ് ചെയ്തപ്പോള്‍ ഇലാഹീപ്രകാശം ദര്‍ശിച്ചിട്ടുണ്ടോ?”
ആഗതന്‍: ”ഇല്ല.”
”എങ്കില്‍ നിങ്ങള്‍ ത്വവാഫ് ചെയ്തിട്ടില്ല.
നിങ്ങള്‍ മിനയില്‍ പോയപ്പോള്‍ എല്ലാ ആഗ്രഹങ്ങളും വലിച്ചെറിഞ്ഞിട്ടുണ്ടോ?”
ആഗതന്‍: ”ഇല്ല.”
”എങ്കില്‍ നിങ്ങള്‍ മിനയില്‍ പോയിട്ടില്ല.
നിങ്ങള്‍ ബലിയറുക്കാന്‍ പോയപ്പോള്‍ ശരീരേച്ഛകളെ മുഴുവന്‍ ബലിയറുത്തിട്ടുണ്ടോ?”
ആഗതന്‍: ”ഇല്ല.”
”എങ്കില്‍ നിങ്ങള്‍ ബലിയറുത്തിട്ടില്ല.
നിങ്ങള്‍ ജംറയിലേക്ക് കല്ലെറിഞ്ഞപ്പോള്‍ ഭൗതിക താല്‍പര്യങ്ങളെ മുഴുവന്‍ എറിഞ്ഞുകളഞ്ഞിട്ടുണ്ടോ?”
ആഗതന്‍: ”ഇല്ല.”
”എങ്കില്‍ നിങ്ങള്‍ കല്ലെറിഞ്ഞിട്ടില്ല. നിങ്ങളുടെ ഹജ്ജ് സമ്പൂര്‍ണമായിട്ടില്ല. ഞാന്‍ പറഞ്ഞ രീതിയില്‍ ഹജ്ജ് ചെയ്താലേ ഇബ്‌റാഹീമീ മഖാമിലേക്ക് എത്താന്‍ സാധിക്കൂ.”
അബൂ യസീദല്‍ ബിസ്ഥാമി(റ) പറയുന്നു: ”ഞാന്‍ ഹജ്ജിനു പോയി. കഅ്ബ കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചു: ഇതുപോലെ എത്ര വീടുകള്‍ വേറെയുമുണ്ട്. കേവലം ഒരു വീട് കാണാന്‍ ഇങ്ങോട്ട് വരണമായിരുന്നോ? അക്കൊല്ലം ഹജ്ജ് ചെയ്യാതെ തിരിച്ചുപോയി. അടുത്ത വര്‍ഷം വന്നപ്പോള്‍ കഅ്ബയെയും കഅ്ബയുടെ നാഥനായ അല്ലാഹുവിനെയും കണ്ടു. ഞാന്‍ ചിന്തിച്ചു. അല്ലാഹുവിനു പുറമെ മറ്റൊരു വസ്തുവിനെ ദര്‍ശിക്കല്‍ ശിര്‍ക്കാണ്. അക്കൊല്ലവും ഹജ്ജ് ചെയ്യാതെ മടങ്ങിപ്പോന്നു. പിറ്റേ വര്‍ഷം പോയപ്പോള്‍ കഅ്ബയെ കാണുന്നതിനു പകരം അതിന്റെ നാഥനായ അല്ലാഹുവിനെ മാത്രം കണ്ടു. ആ വര്‍ഷമാണ് ശരിയായ ഹജ്ജ് നിര്‍വഹിക്കാന്‍ സാധിച്ചത്.
മഹാന്മാരുടെ ഹജ്ജനുഭവം ഇങ്ങനെ നീണ്ടുപോവുന്നു…. റാബിഅത്തുല്‍ അദവിയ്യ(റ) ഒന്നില്‍ കൂടുതല്‍ തവണ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിലൊക്കെ സാധാ ഹജ്ജായിരുന്നു. ആത്മീയ പുരോഗതി കൈവരിക്കു ന്നതിനനുസരിച്ച് ഹജ്ജിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുതുടങ്ങി. ഒരു യാത്ര കഴുതപ്പുറത്തായിരുന്നു. വഴിയില്‍ വച്ച് കഴുത ചത്തുപോയി. പലരും മഹതിയുടെ ഭാണ്ഡം ചുമക്കാന്‍ തയാറായി. പക്ഷേ, മഹതി പറഞ്ഞു:  ”്‌നിങ്ങളുടെ സഹായം പ്രതീക്ഷിച്ചു കൊണ്ടല്ല ഞാന്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്. അല്ലാഹുവില്‍ മാത്രമാണ് എന്റെ പ്രതീക്ഷ.” ശേഷം കരളുരുകി ദുആ ചെയ്തു: ”അല്ലാഹുവേ, ബലഹീനയായ ഒരു അടിമയെ രാജാവ് ഇങ്ങനെ ഉപേക്ഷിക്കില്ലല്ലോ. ഈ മരുഭൂമിയില്‍ ഞാന്‍ ഏകാന്തയാണ്.” ഇതു പറയേണ്ട താമസം, അല്ലാഹു കഴുതയെ ജീവിപ്പിച്ച് കൊടുത്തു. അങ്ങനെ ഹജ്ജ് നിര്‍വഹിച്ചു മടങ്ങി വന്നു.
അല്ലാഹുവിനെ അന്വേഷിച്ചുള്ളവയായിരുന്നു പിന്നീടങ്ങോട്ടുള്ള ഹജ്ജ് യാത്രകള്‍. ഒരു യാത്രയ്ക്കിടയില്‍ തളര്‍ന്നിരിക്കുകയായിരുന്ന റാബിഅ (റ) പറഞ്ഞു: ”അല്ലാഹുവേ, കഅ്ബ കേവലം കല്ല് കൊണ്ടുള്ള ഒരു ഗേഹമാണ്. അത് കാണുവാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. അതിന്റെ സ്രഷ്ടാവായ നിന്റെ തിരുവദനം കാണുവാനാണ് ഞാന്‍ കൊതിക്കുന്നത്.” ഉടനെ ഒരു വിളിയാളം: ”റാബിആ, എളുപ്പമുള്ള കാര്യമല്ല നീ ആഗ്രഹിക്കുന്നത്. മൂസാ നബി എന്റെ പ്രകാശത്തിന്റെ ചെറു അംശം കാണുമ്പോഴേക്കും ബോധരഹിതനായി വീണു പോയിട്ടുണ്ട്.”
ഒരവസരം റാബിഅ(റ)യെ സ്വീകരിക്കാന്‍ കഅ്ബ നേരിട്ട് വന്നതായി മഹതിയുടെ കറാമത്തുകളില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. അപ്പോഴും മഹതി പറഞ്ഞു: ”കഅ്ബയല്ല; അതിന്റെ നാഥനാണ് എനിക്ക് വേണ്ടത്.”
അടുത്ത വര്‍ഷം അവര്‍ പ്രതിജ്ഞയെടുത്തു: ”കഴിഞ്ഞ വര്‍ഷം കഅ്ബ എന്റെ അടുത്തേക്കാണ് വന്നതെങ്കില്‍ ഈ വര്‍ഷം ഞാന്‍ കഅ്ബയുടെ അടുത്തേക്ക് പോവുകയാണ്. നടക്കാന്‍ കഴിയാത്തതു കൊണ്ട് നിരങ്ങി നിരങ്ങിയാണ് ആ വര്‍ഷം പോയത്. ഏഴു വര്‍ഷം വേണ്ടിവന്നു കഅ്ബയുടെ അടുത്തെത്താന്‍. ക്ലേശ നിര്‍ഭരമായ ആ യാത്രക്കൊടുവില്‍ കഅ്ബയിലെത്തിയപ്പോള്‍ ഒരു വിളിയാളം: ”റാബിആ, എന്താണ് നിനക്കാവശ്യം?” അല്ലാഹുവിനെയാണ് നീ തേടുന്നതെങ്കില്‍ അവന്റെ ഇലാഹീ പ്രകാശം നിന്റെമേല്‍ വര്‍ഷിക്കാം. പക്ഷേ, ആ ഇലാഹീ ദീപ്തിയില്‍ നീ ഉരുകിയില്ലാതാകും.” റാബിഅ പറഞ്ഞു: ”ആ പ്രകാശം ഉള്‍ക്കൊള്ളാന്‍ മാത്രം ശക്തി എനിക്കില്ല. ഇലാഹീ അനുരാഗത്തി ലേക്കുള്ള ആത്മ ദാഹത്തിന്റെ ഒരു ചെറിയ അംശം മാത്രം ആഗ്രഹിച്ചാണ് ഞാന്‍ വന്നിരിക്കുന്നത്.” ഇത് പറഞ്ഞപ്പോള്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഒരു വിളിയാളം: ”റാബിആ, ഭക്തരായ മുഴുവന്‍ ഔലിയാക്കളും ഇതു തന്നെയാണ് ആഗ്രഹിച്ചത്. എന്നിലേക്ക് എത്തുക എളുപ്പമുള്ള കാര്യമല്ല. പലരും കാതങ്ങള്‍ താണ്ടി എന്റെ സമീപത്തെത്താന്‍ ശ്രമിക്കും. ഏതാനും വഴിദൂരം മാത്രം ബാക്കി നില്‍ക്കെ വല്ല തടസ്സത്തിലും പെട്ട് യാത്ര അവസാനിപ്പിച്ച് നിരാശരായി അവര്‍ക്ക് മടങ്ങേണ്ടിവരുന്നു. നീ ഇപ്പോള്‍ 70 മറകള്‍ക്ക് പിന്നിലാണുള്ളത്. അത് വിട്ടു കടന്നാല്‍ മാത്രമേ ഇലാഹീ അനുരാഗത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും നിനക്ക് അര്‍ഹതയുള്ളൂ.” ശേഷം മഹതിയോട് മേല്‍പ്പോട്ട് നോക്കാന്‍ ആജ്ഞാപിക്കപ്പെട്ടു. അപ്പോള്‍ രക്തത്താലുള്ള ഒരു സമുദ്രം കാണാന്‍ സാധിച്ചു. അവരോട് പറയപ്പെട്ടു: ”റാബിആ, കാലങ്ങളായി എന്നെ സ്‌നേഹിച്ച് എന്നിലേക്കെത്താന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരുടെ നയനങ്ങളില്‍ നിന്നൊഴുകിയ രക്തത്തില്‍ ചാലിച്ച കണ്ണ് നീരാണിത്.” ഇത് കേട്ടപ്പോള്‍ അവരുടെ മനസ്സില്‍ ഇശ്ഖ് തീ പോലെ കത്തിപ്പടരാന്‍ തുടങ്ങി. ഇത്തരം മഹത്തുക്കളുടെ അവസ്ഥകള്‍ വിവരിച്ചു കൊടുക്കാന്‍ അല്ലാഹുവിനോട് പറഞ്ഞു. അതിനിടയില്‍ മഹതിക്ക് അശുദ്ധി തുടങ്ങി. അല്ലാഹു പറഞ്ഞു: ”റാബിആ, എന്നെ സമീപിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഉപമയാണ് നീ. ഏഴു വര്‍ഷം യാത്ര ചെയ്ത് എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ നോക്കുമ്പോഴേക്ക് നിനക്ക് അശുദ്ധി ഉണ്ടായി എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. ഇതു പോലെ എന്നെ പുല്‍കാന്‍ പലരും ശ്രമിക്കും. എന്റെ അടുത്തെത്താന്‍ ഏതാനും ദൂരം മാത്രം ബാക്കിയുണ്ടാകുമ്പോള്‍ അവരുടെ യാത്ര തടസ്സപ്പെടും.” റാബിഅ(റ) പറഞ്ഞു: ”അല്ലാഹുവേ, നിന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ എനിക്കിപ്പോള്‍ സാധ്യമല്ല; നിന്റെ ഭവനമല്ല. എനിക്ക് വേണ്ടത്, നിന്നെയാണ്”. ശേഷം നാട്ടിലേക്ക് മടങ്ങി ശിഷ്ട കാലം ആരാധനാ നിരതയായി കഴിച്ചു കൂട്ടി.
 
വിശുദ്ധിയുടെ സ്തുതികള്‍
എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് റാബിഅ(റ) ആരാധനയില്‍ മുഴുകി ജീവിതം നയിച്ചു. ഒരിക്കല്‍ രണ്ടു മഹാന്മാര്‍ മഹതിയെ സന്ദര്‍ശിക്കാന്‍ വന്നു. മഹതിയുടെ കൈയില്‍ രണ്ടു പത്തിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് അവര്‍ക്ക് കൊടുക്കാന്‍ തീരുമാനിക്കുമ്പോഴേക്ക് ഒരു യാചകന്‍ വന്നു. രണ്ട് പത്തിരിയും അവന് കൊടുത്തു. നേരത്തേ വന്ന രണ്ടു മഹാന്മാര്‍ക്ക് പ്രയാസം തോന്നി. അതിനിടയില്‍ ഒരു പരിചാരക എവിടെനിന്നോ പത്തിരികളുടെ ഒരു കെട്ടുമായി വന്നു. മഹതി അവ എണ്ണിനോക്കി. പതിനെട്ടെണ്ണം ഉണ്ടായിരുന്നു. അതു തനിക്കുള്ളതല്ലെന്നു പറഞ്ഞ് തിരിച്ചയച്ചു. രണ്ടാമതും പരിചാരക പത്തിരിക്കെട്ടുമായി വന്നു. അത് ഇരുപതെണ്ണം ഉണ്ടായിരുന്നു. അതു തനിക്കുള്ളതാണെന്ന് പറഞ്ഞ് മഹതി സ്വീകരിച്ചു. പതിനെട്ടെണ്ണം വന്നപ്പോള്‍ മടക്കിയയച്ചതിന്റെ കാരണം തിരക്കിയപ്പോള്‍ മഹതി പറഞ്ഞു: ”നേരത്തെ യാചകന്‍ വന്നപ്പോള്‍ ഞാന്‍ രണ്ടു പത്തിരി ധര്‍മം ചെയ്തിരുന്നു. ഒരു നന്മയ്ക്ക് പത്തിരട്ടി പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. അപ്പോള്‍ രണ്ടു പത്തിരിക്കു പകരം ഇരുപതെണ്ണം എനിക്കു ലഭിക്കണം!”.
ഒരു നിസ്‌കാരത്തിനിടയില്‍ പായയുടെ അഗ്രം കണ്ണില്‍ കയറി രക്തമൊലിക്കാന്‍ തുടങ്ങി. പക്ഷേ, നിസ്‌കാരത്തിന്റെ ലഹരിയില്‍ മഹതി അതൊന്നും അറിഞ്ഞതേയില്ല.
ഒരിക്കല്‍ വീട്ടില്‍ കള്ളന്‍ കയറി. മഹതിയുടെ പുതപ്പ് മോഷ്ടിക്കാന്‍ ശ്രമിച്ചു. പുതപ്പുമായി പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോള്‍ വാതില്‍ കാണുന്നില്ല. പുതപ്പ് യഥാസ്ഥാനത്തുവച്ച് മടങ്ങി വന്നപ്പോള്‍ വാതില്‍ ദൃശ്യമായി. വീണ്ടും പുതപ്പെടുത്തു. പക്ഷേ, അപ്പോഴേക്ക് വാതില്‍ അപ്രത്യക്ഷമായി. ഇങ്ങനെ ഏഴു പ്രാവശ്യം ചെയ്തു. പുതപ്പെടുക്കുമ്പോഴൊക്കെ വാതില്‍ അപ്രത്യക്ഷമാകുന്നു. യഥാസ്ഥാനത്ത് വെക്കുമ്പോള്‍ വാതില്‍ ദൃശ്യമാവുന്നു. അതിനിടയില്‍ ഒരു വിളിയാളം: ”മനുഷ്യാ, അവളെ പിഴപ്പിക്കാന്‍ നോക്കണ്ട; കാലങ്ങളായി അവള്‍ സ്വന്തം കാര്യം എന്നെ ഏല്‍പിച്ചിരിക്കുകയാണ്. അതു കൊണ്ട് ഇബ്‌ലീസിനു പോലും അവളെ പിഴപ്പിക്കാന്‍ സാധ്യമല്ല. പിന്നെങ്ങനെയാണ് നിനക്ക് സാധിക്കുന്നത്?! അറിയുക, ഒരു സുഹൃത്ത് ഉറങ്ങുമ്പോള്‍ മറ്റൊരു സുഹൃത്ത് ഉണര്‍ന്നിരുന്ന് എല്ലാം  നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.”
ഒരിക്കല്‍ പരിചാരക ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉള്ളിയുണ്ടായിരുന്നില്ല. അയല്‍വാസിനിയുടെ അടുത്തുനിന്ന് ഉള്ളി വാങ്ങാന്‍ സമ്മതം ചോദിച്ചപ്പോള്‍ മഹതി പറഞ്ഞു: ”40 വര്‍ഷമായി അല്ലാഹുവല്ലാത്ത മറ്റാരോടും ഒരു കാര്യവും ചോദിക്കില്ലെന്നു ഞാന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട.്” അല്‍പം കഴിഞ്ഞപ്പോള്‍ മുകളില്‍നിന്ന് ഒരു പക്ഷി തൊലിച്ച ഉള്ളി താഴേക്കിട്ടു കൊടുത്തു. പക്ഷേ, അത് ഭക്ഷിക്കാനും മഹതി കൂട്ടാക്കിയില്ല. കാരണം, പിശാചിന്റെ ഭാഗത്തു നിന്നുള്ളതാകാനും സാധ്യതയുണ്ടല്ലോ!.
ഒരിക്കല്‍ മലമുകളില്‍ കയറി ആരാധനാനിമഗ്നയായി. മാന്‍കൂട്ടങ്ങള്‍ മഹതിക്ക് ചുറ്റുമുണ്ട്. മഹതിയെ കണ്ടിട്ടും അവ പേടിച്ചോടുന്നില്ല. അതിനിടയില്‍ ഹസനുല്‍ ബസ്വ്‌രി(റ) അവിടേക്ക് കയറിവന്നു. മാന്‍കൂട്ടങ്ങള്‍ പേടിച്ചോടി. അദ്ദേഹം ചോദിച്ചു: ”റാബിആ, മാന്‍കൂട്ടങ്ങള്‍ എന്നെ കാണുമ്പോള്‍ പേടിച്ചോടുന്നല്ലോ?!; നിങ്ങളെ കാണുമ്പോള്‍ ഓടുന്നുമില്ല!” റാബിഅ(റ) ചോദിച്ചു: ”നിങ്ങള്‍ ഇന്ന് എന്താണ് ഭക്ഷിച്ചത്?” ഹസന്‍(റ) പറഞ്ഞു: ”എണ്ണ പുരട്ടിയ ഭക്ഷണമാണ് കഴിച്ചത്.” റാബിഅ(റ) പറഞ്ഞു: ”അവയുടെ എണ്ണ ഭക്ഷിക്കുന്ന നിങ്ങളെ കാണുമ്പോള്‍ അവ എങ്ങനെ ഓടാതിരിക്കും?!”
ഹസനുല്‍ ബസ്വ്‌രി(റ)യും റാബിഅ(റ)യും തമ്മിലുള്ള സംഭാഷണങ്ങള്‍ അര്‍ത്ഥഗര്‍ഭവും തത്ത്വാധിഷ്ഠിതവുമാണ്. ഒരിക്കല്‍ ഹസന്‍(റ)ന്റെ വീടിനരികിലൂടെ റാബിഅ(റ) സഞ്ചരിക്കാനിടയായി. ഹസന്‍(റ) കരഞ്ഞുകൊണ്ട് ഇബാദത്തെടുത്ത് കൊണ്ടിരിക്കുകയായിരുന്നു. കണ്ണ് നീര് താഴേക്ക് ഉറ്റി വീഴുന്നു. റാബിഅ(റ) പറഞ്ഞു: ”ഹസന്‍, ഈ കണ്ണ് നീരുകളൊക്കെ ശരീരത്തിന്റെ ചതിക്കുഴികളാണ്. അവ പുറത്തേക്ക് കളയാതെ ഹൃദയത്തിനുള്ളില്‍ സൂക്ഷിക്കുക. ഹൃദയം കണ്ണു നീരിന്റെ ഒരു സമുദ്രമായി മാറട്ടെ. അങ്ങനെ ആത്മജ്ഞാനത്തിന്റെ അനന്തതയിലേക്ക് പറന്നുയര്‍ന്ന് ഇലാഹീ സാമീപ്യം കരസ്ഥമാക്കാന്‍ സാധിക്കും.”
നിസ്‌കാരപ്പായ നദിയുടെ മുകളില്‍ വിരിച്ചതിനു ശേഷം ഹസനുല്‍ ബസ്വ്‌രി (റ) റാബിഅ(റ) യെ വിളിച്ചു. ”നമുക്ക് ഇതിനു മുകളില്‍ രണ്ടു റക്അത്ത് നിസ്‌കരിക്കാം.” അതിനു പകരം വായുവില്‍ നിസ്‌കാരപ്പായ വിരിച്ച് റാബിഅ(റ) പറഞ്ഞു: ”ഹസന്‍, നമുക്ക് ഇതിനു മുകളില്‍ വച്ച് നിസ്‌കരിക്കാം.” പക്ഷേ, ആ പദവിയിലേക്ക് ഹസന്‍(റ) ഉയര്‍ന്നിരുന്നില്ല. റാബിഅ(റ) വലിയ ഒരു തത്ത്വം ഹസന്‍ (റ)നു വിശദീകരിച്ചുകൊടുത്തു: ”ഹസന്‍, താങ്കള്‍ ചെയ്ത കാര്യം ഒരു മത്സ്യത്തിനു ചെയ്യാന്‍ കഴിയുന്നതാണ്; ഞാന്‍ ചെയ്ത കാര്യമാകട്ടെ ഒര് ഈച്ചക്ക് പോലും ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനപ്പുറമുള്ള പദവിയിലേക്ക് എത്താനാണ് നാം ശ്രമിക്കേണ്ടത്.”
റാബിഅ(റ) ഹസന്‍(റ)നു മൂന്ന് വസ്തുക്കള്‍ കൊടുത്തയച്ചു; മെഴുകുതിരി, സൂചി, മുടിക്കഷ്ണം. മനുഷ്യന്‍ മെഴുകു തിരി പോലെയാവണം. സ്വയം ഉരുകിത്തീരുമ്പോഴും മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കാന്‍ മറക്കരുത്. സ്വാര്‍ത്ഥത വെടിഞ്ഞ് മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുക. മനുഷ്യന്‍ സൂചി പോലെയുമായിരിക്കണം. ബന്ധങ്ങള്‍ വേര്‍പ്പെടുത്തുന്നതിനു പകരം വേര്‍പ്പെട്ട ബന്ധങ്ങള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയണം. ഇങ്ങനെ ചെയ്യുന്ന പക്ഷം ഒരു രോമക്കീറു കൊണ്ട് പോലും ആയിരം വര്‍ഷത്തെ ഉപകാരം ലഭിക്കും.
നിരന്തരം കരഞ്ഞുകൊണ്ടിരിക്കാറുണ്ടായിരുന്നു മഹതി. പലരും കാരണം അന്വേഷിച്ചപ്പോള്‍ പറഞ്ഞു: ”ഞാന്‍ മരിക്കുന്ന നേരത്ത് ‘നിന്നെ നമുക്ക് ആവശ്യമില്ലെന്ന്’ എന്നോട് പറയപ്പെടുമോ എന്ന ഭയത്താലാണ് ഞാന്‍ കരയുന്നത്. ലോകത്ത് ഒരു വൈദ്യനും ചികില്‍സിച്ച് മാറ്റാന്‍ കഴിയാത്ത രോഗമാണ് എനിക്കുള്ളത്. അല്ലാഹുവിനെ പ്രാപിക്കുമ്പോള്‍ മാത്രമേ അത് മാറുകയുള്ളൂ.”
”നീ ആരാധിക്കുന്നവനെ നീ കാണുന്നുണ്ടോ?” എന്ന് ചോദിക്കപ്പെട്ടപ്പോള്‍ മഹതി പറഞ്ഞു: ”കണ്ടത് കൊണ്ടല്ലേ അവനെ ഞാന്‍ ആരാധിക്കുന്നത്!.”
ഒരു മനുഷ്യന്‍ വേദന കൊണ്ട് പുളയുന്നത് കണ്ടപ്പോള്‍ മഹതി അദ്ദേഹത്തിന്റെ വയസ് ചോദിച്ചു. 30  വയസ്സാണെന്ന് പറഞ്ഞപ്പോള്‍ മഹതി ചോദിച്ചു: ”നിങ്ങളുടെ ജീവിതത്തിലെ സിംഹഭാഗം സുഖമായിരുന്നോ അതോ പ്രയാസമായിരുന്നോ?” സുഖമായിരുന്നുവെന്ന് മറുപടി പറഞ്ഞപ്പോള്‍ മഹതി ചോദിച്ചു: ”ആ സുഖത്തിന്റെ ലക്ഷണം നിങ്ങള്‍ വല്ലപ്പോഴും പുറത്ത് കാണിച്ചിരുന്നോ? ഇല്ലെങ്കില്‍ പിന്നെന്തിനാണ് പ്രയാസ നേരത്ത് മാത്രം ലക്ഷണം പുറത്ത് കാണിക്കുന്നത്!?” ഐശ്വര്യമുള്ളപ്പോള്‍ സന്തോഷിക്കുന്നത് പോലെത്തന്നെ ദുഃഖ നേരത്തും സന്തോഷിക്കുന്നവനാണ് ശരിയായ അടിമ. അബ്ദുല്‍ വാഹിദുബ്‌നു സൈദ്(റ)ഉം സുഫ്‌യാനുസ്സൗരി(റ)യും മഹതിയെ സന്ദര്‍ശിച്ചു. മഹതി അനുഭവിക്കുന്ന വേദനകള്‍ കണ്ട് അവര്‍ക്ക് പ്രയാസം തോന്നി. അതു മാറ്റിത്തരാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൂടേ? എന്ന് ചോദിച്ചപ്പോള്‍ മഹതി പറഞ്ഞു: ”വേദനകള്‍ തന്നവന്‍ അല്ലാഹുവല്ലേ, പിന്നെങ്ങനെയാണ് അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനു വിരുദ്ധമായത് ഞാന്‍ ചോദിക്കുക?!”
നിരവധി സജ്ജനങ്ങള്‍ മഹതിയെ സന്ദര്‍ശിക്കാന്‍ വരാറുണ്ടായിരുന്നു. അവര്‍ പരസ്പരം ആത്മീയ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. അക്കൂട്ടത്തില്‍ മഹതി ഒരു ചോദ്യമിട്ടു: ”നിങ്ങള്‍ എന്തിനാണ് അല്ലാഹുവിനെ ആരാധിക്കുന്നത്?” നരകം ഭയന്നുകൊണ്ടാണെന്ന് ചിലര്‍ മറുപടി പറഞ്ഞു. നരകം ഭയന്നും സ്വര്‍ഗം കാംക്ഷിച്ചുമാണെന്ന് മറ്റുചിലരും പറഞ്ഞു. റാബിഅ പറഞ്ഞു: ”ഞാന്‍ അല്ലാഹുവിനെ അവന്‍ എന്ന നിലയില്‍ മാത്രമാണ് ആരാധിക്കുന്നത്. സ്വര്‍ഗവും നരകവും ഇല്ലായിരുന്നെങ്കില്‍ അവന്‍ ആരാധിക്കപ്പെടേണ്ടതില്ലയോ?!. ആരാധിക്കാന്‍ നമ്മോട് കല്‍പിച്ചു എന്നത് തന്നെ അല്ലാഹു ചെയ്ത വലിയ അനുഗ്രഹമാണ്.”
ചിലര്‍ മഹതിയെ സന്ദര്‍ശിക്കാന്‍ പോയി. മുഷിഞ്ഞ വസ്ത്രത്തിലായിരുന്നു അപ്പോള്‍ അവരുള്ളത്.  ഏതെങ്കിലും ഒരാളോട് ആവശ്യപ്പെട്ടാല്‍ നല്ല വസ്ത്രം ലഭിക്കുമല്ലോ എന്ന് ആഗതര്‍ ചോദിച്ചപ്പോള്‍ മഹതിയുടെ പ്രതികരണം: ”ദുന്‍യാവിന്റെ ഉടമസ്ഥനായ അല്ലാഹുവിനോട് ഞാന്‍ ദുന്‍യാവ് ചോദിക്കാറില്ല. പിന്നെങ്ങനെയാണ് അതിന്റെ ഉടമസ്ഥാവകാശം ഇല്ലാത്തവരോട് ചോദിക്കുക!?”

അല്ലാഹുവില്‍ അലിഞ്ഞ ത്യാഗസ്പര്‍ശം
വിവാഹം ഒരു വിശുദ്ധ ബന്ധമാണ്. അല്ലാഹുവിനു വഴിപ്പെടുന്ന സന്താനങ്ങളെ ഉല്‍പാദിപ്പിക്കലാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. പക്ഷേ, ഭാര്യയും മക്കളും മനുഷ്യനെ തന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യ ബോധത്തില്‍നിന്ന് പിന്തിരിക്കുന്നതായാല്‍ വിവാഹത്തെക്കാളും ഏകാന്ത ജീവിതത്തിന് പ്രസക്തിയും പ്രാധാന്യവും വര്‍ധിക്കുന്നു. സ്വൂഫി വര്യന്മാരില്‍ ചിലര്‍ അങ്ങനെ ജീവിച്ചവരായിരുന്നു. ഇസ്‌ലാം ബ്രഹ്മചര്യത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ഈ ചരിത്രങ്ങളില്‍നിന്ന് മനസ്സിലാക്കിക്കൂടാ. അല്ലാഹുവിനെ അല്ലാതെ മറ്റാരെയും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത രീതിയില്‍ മനസ്സില്‍ മുഴുവനും അല്ലാഹുവിനോടുള്ള സ്‌നേഹം നിറഞ്ഞുനില്‍ക്കുമ്പോള്‍ ചിലര്‍ക്ക് ദാമ്പത്യ ജീവിതം ഒഴിവാക്കേണ്ടി വരും. റാബിഅത്തുല്‍ അദവിയ്യ(റ) യുടെ ജീവിതം അങ്ങനെയായിരുന്നു.  അല്ലാഹുവിനോടുള്ള സ്‌നേഹമായിരുന്നു മനസ് നിറയെ. സുഫ്‌യാനുസ്സൗരി(റ) മഹതിയോട് ചോദിച്ചു: ”നിങ്ങളുടെ ഈമാനിന്റെ അന്തസ്സത്തയെന്താണ്?” മഹതി മറുപടി പറഞ്ഞു: ”നരകത്തെ ഭയന്നു കൊണ്ടോ സ്വര്‍ഗത്തെ ആഗ്രഹിച്ചു കൊണ്ടോ ഞാന്‍ അല്ലാഹുവിനെ ആരാധിച്ചിട്ടില്ല. കാരണം, അങ്ങനെ ആരാധിക്കുന്നപക്ഷം ഞാന്‍ വെറുമൊരു കൂലിത്തൊഴിലാളിയായി മാറിപ്പോകും. അല്ലാഹുവിനോടുള്ള അതിയായ സ്‌നേഹം കൊണ്ടും അവനെ കാണാനുള്ള ഉല്‍ക്കടമായ ആഗ്രഹം കൊണ്ടുമാണു ഞാന്‍ അവനെ ആരാധിക്കുന്നത്. ”ഇലാഹീ സ്‌നേഹത്തെ ക്കുറിച്ച് മഹതി ഇങ്ങനെ പാടാറുണ്ടായിരുന്നു:
ഉഹിബ്ബുക്ക ഹുബ്ബൈനി ഹുബ്ബല്‍ ഹവാ
വ ഹുബ്ബുന്‍ ലി അന്നക്ക അഹ്‌ലുന്‍ ലി ദാകാ
ഫ അമ്മല്ലദീ ഹുവ ഹുബ്ബുല്‍ ഹവാ
ഫ ശുഗ്‌ലീ ബി ദിക്‌രിക അമ്മന്‍ സിവാകാ
വ അമ്മല്ലദീ അന്ത അഹ്‌ലുന്‍ ലഹൂ
ഫ കശ്ഫുക ലില്‍ ഹുജുബി ഹത്താ അറാകാ
(രണ്ടു തരത്തിലുള്ള പ്രേമം ഞാന്‍ നിന്നെ പ്രേമിക്കുന്നു; നിന്നോടുള്ള  പ്രതിപത്തി കൊണ്ടുള്ളതും, നീയാണ് അതിന് അര്‍ഹന്‍ എന്ന നിലയിലുള്ളതും. നിന്നോടുള്ള പ്രതിപത്തിയാലുള്ള സ്‌നേഹമെന്നാല്‍ നിന്റെ സ്മരണ മറ്റെല്ലാ വസ്തുക്കളില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുന്നു എന്നതാണ്. അര്‍ഹതക്കുള്ള സ്‌നേഹമെന്നാല്‍ നിന്റെ തിരു വദനം കാണത്തക്ക വിധം എനിക്കു നീ മറകള്‍ നീക്കിത്തന്നു എന്നതുമാണ്.)
ഇവ്വിഷയകമായി ഇമാം ഗസ്സാലി (റ) ഇഹ്‌യാഉ ഉലൂമിദ്ദീനില്‍ മനോഹരമായി ഉപന്യസിക്കുന്നുണ്ട്. എല്ലാ ആരിഫുകളും ലക്ഷ്യം വയ്ക്കുന്നത് അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയാണ്. അതുണ്ടാകുമ്പോള്‍ സുഖദുഃഖങ്ങള്‍ മാഞ്ഞുപോവുകയും ഹൃദയം അനുഭൂതിയുടെ അനന്തവും അനിര്‍വചനീയവുമായ ലോകത്തേക്ക് പറന്നുയരുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ നരകത്തില്‍ വലിച്ചെറിയപ്പെട്ടാല്‍ പോലും അതിന്റെ ചൂട് അവന്‍ അറിയുന്നില്ല. സ്വര്‍ഗത്തിന്റെ സുഖങ്ങള്‍ ഗൗനിക്കുന്നുമില്ല. അല്ലാഹുവിനെ കാണുന്നതോടു കൂടി മനസ്സിന്റെ ചിതറിക്കിടക്കുന്ന ആഗ്രഹങ്ങള്‍ മുഴുവന്‍ ആ ഇലാഹീ ദര്‍ശനത്തില്‍ ഒത്തിണങ്ങിയതായി അവര്‍ക്ക് അനുഭവപ്പെടുന്നു.
അല്ലാഹുവിന്റെ ചില അനുരാഗികള്‍ ഇങ്ങനെ പാടുന്നു:
കാനത്ത് ലി ഖല്‍ബിയ അഹ്‌വാഉന്‍ മുഫര്‍റഖത്തുന്‍
ഫസ്തജ്മഅത്ത് മുദ് റഅത്ത്കല്‍ ഐനു അഹ്‌വാഈ
ഫ സ്വാറ യഹ്‌സുദുനീ മന്‍ കുന്തു അഹ്‌സുദുഹൂ
വ സ്വിര്‍ത്തു മൗലല്‍ വറാ മുദ് സ്വിര്‍ത്ത മൗലാഈ
തറക്ത്തു ലിന്നാസി ദുന്‍യാഹും വ ദീനഹുമൂ
ശുഗ്‌ലന്‍ ബി ദിക്‌രിക്ക യാ ദീനീ വ ദുന്‍യാഈ
എന്റെ ഹൃദയത്തില്‍ വിവിധ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, നിന്നെ കണ്ടപ്പോള്‍ എല്ലാ ആശകളും നീ മാത്രമായി മാറിയിരിക്കുന്നു. എന്നെ അതിശയിപ്പിച്ചിരുന്ന ആളുകള്‍ പോലും ഇന്ന് എന്നെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്നു. നീ എന്റെ യജമാനനായപ്പോള്‍ ഞാന്‍ ജനങ്ങളുടെ മുഴുവന്‍ യജമാനനായി മാറി. ദീനും ദുന്‍യാവുമൊക്കെ ഞാന്‍ ജനങ്ങള്‍ക്ക് വിടുന്നു. എനിക്കു നീ മാത്രം മതി.
അല്ലാഹുവിന്റെ പിണക്കം നരകത്തേക്കാള്‍ കഠിനവും അവന്റെ ഇണക്കം സ്വര്‍ഗത്തേക്കാള്‍ നല്ലതുമായിരിക്കുമെന്ന് സ്വൂഫികള്‍ പറയുന്നുണ്ട്.
റാബിഅത്തുല്‍ അദവിയ്യ(റ) ഏകാന്ത ജീവിതം ഇഷ്ടപ്പെട്ടതും വൈവാഹിക ജീവിതം വേണ്ടെന്നു വച്ചതും ഇതുകൊണ്ടായിരുന്നു.
സ്വൂഫി വര്യനായ അബ്ദുല്‍ വാഹിദ് ബിന്‍ സൈദ്(റ) മഹതിയെ വിവാഹാലോചന നടത്തിയിരുന്നു. വൈകാരിക ചിന്ത തൊട്ടു തീണ്ടാത്ത തന്നെ വിവാഹാലോചന നടത്തേണ്ടെന്നും അത്തരം ചിന്തയുള്ള മറ്റാരെയെങ്കിലും തിരഞ്ഞാല്‍ മതിയെന്നുമായിരുന്നു മഹതിയുടെ മറുപടി.
ബസ്വ്‌റയിലെ അമീറായിരുന്ന മുഹമ്മദുബ്‌നു സുലൈമാന്‍ അല്‍ ഹാശിമി പ്രതിമാസം പതിനായിരം രൂപ വാഗ്ദാനം ചെയ്തുകൊണ്ട് മഹതിയെ വിവാഹാലോചന നടത്തി. അതിനുള്ള പ്രതികരണം അവര്‍ ഇങ്ങനെ എഴുതി അറിയിച്ചു: ”പരിത്യാഗമാണ് മനസ്സിനു സമാധാനം നല്‍കുന്നത്. ഭൗതിക ചിന്ത ദുഃഖവും സന്താപവും വര്‍ധിപ്പിക്കും. നിങ്ങളുടെ അനന്തരഗാമി നിങ്ങള്‍ തന്നെയാവുക. മറ്റാരെയെങ്കിലും അനന്തരഗാമിയാക്കിയാല്‍ നിങ്ങളുടെ മുതലുകള്‍ അവര്‍ വീതിച്ചെടുക്കും. കാലം മുഴുവന്‍ നോമ്പുകാരനാവുക. മരണമായിരിക്കട്ടെ ആ നോമ്പിന്റെ അന്ത്യം. നിങ്ങളുടെ കൈയിലുള്ളതും അതിന്റെ ഇരട്ടിയും സമ്പത്തുക്കള്‍ എനിക്ക് ലഭിച്ചാലും ഒരു നിമിഷം പോലും അല്ലാഹുവിനെ തൊട്ട് അശ്രദ്ധയാകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല”.
റാബിഅത്തുല്‍ അദവിയ്യ ആദ്യം വിവാഹം കഴിച്ചിരുന്നുവെന്നും ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ ഹസനുല്‍ ബസ്വ്‌രി(റ) വിവാഹാലോചന നടത്തിയെന്നും ‘റൗളുല്‍ ഫാഇഖ്’ പോലുള്ള ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ട്. സംഭവം ഇങ്ങനെയാണ്:
ഹസനുല്‍ ബസ്വ്‌രി(റ)വും സംഘവും റാബിഅ(റ)യുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: ”നിങ്ങളുടെ ഭര്‍ത്താവ് മരണപ്പെട്ടിരിക്കുകയാണല്ലോ. പുതിയ ഒരു ഭര്‍ത്താവ് നിങ്ങള്‍ക്ക് ആവശ്യമാണ്. ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഇഷ്ടമുള്ളവരെ നിങ്ങള്‍ തിരഞ്ഞെടുക്കുക.” അവരുടെ കൂട്ടത്തില്‍ ഏറ്റവും വിവരമുള്ളവനെ മഹതി തിരക്കി. എല്ലാവരും ഹസനുല്‍ ബസ്വ്‌രി(റ)യെ അഭിപ്രായപ്പെട്ടു. മഹതി ഹസനുല്‍ ബസ്വ്‌രി(റ)യോട് പറഞ്ഞു: ”നാല് ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കാം. അവയ്ക്ക് കൃത്യമായ മറുപടി പറഞ്ഞാല്‍ എന്നെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാം.” ഹസന്‍(റ) പറഞ്ഞു: ”അല്ലാഹു അനുഗ്രഹിച്ചാല്‍ ഞാന്‍ മറുപടി പറയാം.”
ഒന്നാമത്തെ ചോദ്യം:
”ഞാന്‍ മരിക്കുമ്പോള്‍ മുഅ്മിനായാണോ കാഫിറായാണോ മരിക്കുക?”
മറുപടി: ”അതു മറഞ്ഞ കാര്യമാണ്; അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂ.”
രണ്ടാമത്തെ ചോദ്യം: ”ഞാന്‍ ഖബ്‌റില്‍ വയ്ക്കപ്പെട്ടാല്‍ മുന്‍കര്‍, നകീര്‍ എന്നീ മലക്കുകളുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്ക് കഴിയുമോ?”
മറുപടി: ”അതും മറഞ്ഞ കാര്യമാണ്.”
മൂന്നാമത്തെ ചോദ്യം: ”അന്ത്യ നാളില്‍ ഏടുകള്‍ നല്‍കപ്പെടുമ്പോള്‍ എന്റെ വലതു കൈയലോ ഇടതു കൈയിലോ ഏടുകള്‍ നല്‍കപ്പെടുക?”
മറുപടി: ”അതും മറഞ്ഞ കാര്യമാണ.്”
നാലാമത്തെ ചോദ്യം: ”ഒരു വിഭാഗം സ്വര്‍ഗത്തിലേക്കും മറ്റൊരു വിഭാഗം നരകത്തിലേക്കും എന്ന് പറയപ്പെടുമ്പോള്‍ ഏതു വിഭാഗത്തിലാണ് ഞാന്‍ ഉള്‍പ്പെടുക?”.
മറുപടി: ”അതും മറഞ്ഞ കാര്യമാണ്”
നാലു ചോദ്യങ്ങള്‍ക്കും മറുപടി കിട്ടാതെ വന്നപ്പോള്‍ മഹതി പറഞ്ഞു: ”ഈ നാലു കാര്യങ്ങളെ കുറിച്ച് ചിന്തിച്ചാണ് ഞാന്‍ പേടിച്ച് കൊണ്ടിരിക്കുന്നത്. എനിക്ക് എങ്ങനെ ഒരു വരനെ സ്വീകരിക്കാന്‍ കഴിയും?!” (റൗളുല്‍ ഫാഇഖ്: 117, 118).
റാബിഅത്തുല്‍ അദവിയ്യ(റ) യുമായി ബന്ധപ്പെട്ടുള്ളതല്ല; റാബിഅ എന്നു പേരുള്ള മറ്റൊരു സ്വൂഫി വനിതയുമായി ബന്ധപ്പെട്ടുള്ളതാണ് ഈ സംഭവം എന്നു ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter