മതങ്ങളുടെ ലക്ഷ്യം

മനുഷ്യന്‍ ഇതര ജീവവര്‍ഗങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്‌തനാണ്‌. അവന്‌ നല്‍കപ്പെട്ട ബുദ്ധിയും വിവേവകവും ജീവിതത്തിന്‌ ഒരു ലക്ഷ്യമുണ്ട്‌ എന്ന വസ്‌തുത സൂചിപ്പിക്കുന്നതാണ്‌. അവന്റെ മുമ്പില്‍ അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ എപ്പോഴുമുണ്ട്‌. മനുഷ്യനെവിടെ നിന്ന്‌ വന്നു, എന്തിന്‌ വന്നു, എവിടേക്ക്‌ പോവുന്നു. ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ലഭിക്കുമ്പോള്‍ മാത്രമാണ്‌ മനുഷ്യ ജീവിതത്തിന്‌ അര്‍ത്ഥവും ലക്ഷ്യവുമുണ്ടാവുന്നത്‌. മനുഷ്യ ബുദ്ധിക്കതീതമായ ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌ എല്ലാ മതങ്ങളും ചെയ്യുന്നത്‌. ഇനിയൊരവസരം ലഭിക്കാനിടയില്ലാത്ത സ്ഥിതിക്ക്‌ ഈ ജീവിതം യഥേഷ്‌ടം സുഖിച്ച്‌ ജീവിക്കേണ്ടതാണെന്ന അതിഭൗതികവാദ നിലപാട്‌ ശരിയല്ല. അത്‌ സമൂഹത്തില്‍ ദൂരവ്യാപകമായ പ്രശ്‌നങ്ങളുണ്ടാക്കും. കാരണം ഒരു മനുഷ്യനെടുക്കുന്ന സ്വാതന്ത്ര്യം സമൂഹജീവി എന്ന നിലക്ക്‌ മറ്റൊരാള്‍ക്ക്‌ പ്രയാസങ്ങളുണ്ടാക്കിയെന്ന്‌ വരും. ഓരോരുത്തര്‍ക്കും തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യാമെന്ന്‌ വരുമ്പോള്‍ അവിടെ കലഹങ്ങളും രക്തച്ചൊരിച്ചിലുകളുമുണ്ടാവും. അങ്ങനെ സാമൂഹികക്രമം അവതാളത്തിലാവുന്ന സ്ഥിതിവിശേഷമുണ്ടാവും. അത്‌കൊണ്ട്‌ തന്നെ മനുഷ്യന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക്‌ പരിധി നിശ്ചയിക്കുകയും മനുഷ്യന്‌ ദിശാബോധം നല്‍കുകയും ചെയ്യുന്ന സമഗ്രമായ ജീവിതപദ്ധതി ആവശ്യമാണ്‌. ഇനി ആ ജീവിതപദ്ധതി ആരുണ്ടാക്കുമെന്നതാണ്‌ പ്രശ്‌നം. മനുഷ്യ ജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ എല്ലാവശങ്ങളെക്കുറിച്ചും പൂര്‍ണ ബോധമുളളവനായിരിക്കണം അതിന്റെ നിര്‍മാതാവ്‌. അങ്ങനെവരുമ്പോള്‍ മനുഷ്യന്‍ മനുഷ്യന്‌ വേണ്ടി നിര്‍മ്മിക്കുന്ന ജീവിത പദ്ധതിയില്‍ അവന്റെ ബുദ്ധിയുടെ പരിമിതികളും ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനങ്ങളും കാര്യമായി നിഴലിക്കാനിടയുണ്ട്‌. മാത്രമല്ല അത്‌ നടപ്പാക്കുന്നിടത്ത്‌ സ്വാധീനവും സ്വജനപക്ഷപാതവും കുറ്റവാളികള്‍ക്ക്‌ രക്ഷപ്പെടാനുളള പഴുതുകളായി മാറുന്നു.

ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത പ്രസ്ഥാനമായ കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയും മനുഷ്യന്റെ കുറ്റവാസനകളെ ഇല്ലാതാക്കുന്ന നിയമങ്ങള്‍ കൊണ്ട്‌ വരുന്നതിലും പഴുതുകളില്ലാതെ അവ നടപ്പിലാക്കുന്നതിലും ലോക രാഷ്‌ട്രങ്ങള്‍ നേരിടുന്ന വെല്ലുവിളികളും അതാണ്‌ സൂചിപ്പിക്കുന്നത്‌. ഇവിടെ മനുഷ്യനെക്കുറിച്ച്‌ പൂര്‍ണമായും അറിയുന്ന മനുഷ്യനല്ലാത്ത ഒരാള്‍ അത്‌ നിര്‍മ്മിക്കുക എന്ന വശമാണ്‌ ഉരുത്തിരിഞ്ഞ്‌ വരുന്നത്‌. അങ്ങനെ വരുമ്പോള്‍ മനുഷ്യനെ സൃഷ്‌ടിച്ച സര്‍വജ്‌ഞനായ ദൈവം തന്നെ അത്‌ നിര്‍വഹിക്കേണ്ടതാണ്‌ . പക്ഷേ, ദൈവം മനുഷ്യന്‌ അത്തരമൊരു ജീവിത പദ്ധതി എങ്ങനെ നല്‍കുമെന്ന സംശയം ബാക്കിയുണ്ട്‌. നാം മുമ്പ്‌ പറഞ്ഞത്‌ പോലെ അത്‌ നല്‍കാനായി ദൈവം മനുഷ്യനായി ഭൂമിയില്‍ ജനിക്കുന്നു എന്ന വിശ്വാസം ശരിയല്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം ഒരു മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വളരുക, പ്രസവിക്കപ്പെടുക, മനുഷ്യനെ ആശ്രയിക്കേണ്ടി വരിക എന്നതൊക്കെ മഹത്വത്തിന്‌ നിരക്കാത്തതാണ്‌. ഇനി രണ്ടാമത്തെ വശം ഈയൊരു ദൗത്യം തന്റെ സൃഷ്‌ടികളില്‍ ആരെയെങ്കിലും ഏല്‍പ്പിക്കുക എന്നതാണ്‌. അവിടെത്തന്നെ മനുഷ്യരല്ലാത്ത ദേവന്‍മാര്‍, ഭൂത വര്‍ഗ്ഗം തുടങ്ങിയ സൃഷ്‌ടികളെ ഏല്‍പ്പിക്കുക എന്നതും യുക്തിസഹമല്ല. കാരണം മനുഷ്യന്‌ നല്‌കപ്പെടുന്ന ജീവിതപദ്ധതി മനുഷ്യരുടെ പ്രകൃതിക്കും സ്വഭാവത്തിനും അനുയോജ്യമാണെന്ന്‌ ജീവിച്ച്‌ കാണിക്കാന്‍ കഴിവുളളവരായിരിക്കണം അവര്‍. അങ്ങനെ നോക്കുമ്പോള്‍ മനുഷ്യ പ്രകൃതിയില്‍ നിന്നു തികച്ചും വിത്യസ്‌തരായ ദേവന്‍മാരോ, ഭൂത വിഭാഗമോ, സാക്ഷാല്‍ ദൈവം തന്നെയോ ഇറങ്ങിവന്നിട്ട്‌ കാര്യമില്ല. മറിച്ച്‌ മനുഷ്യരുടെ കൂട്ടത്തില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്ന ചിലര്‍ തന്നെയായിരിക്കണം ഇതിന്‌ വേണ്ടി നിയോഗിക്കപ്പെടുന്നവര്‍. മനുഷ്യരുടെ കൂട്ടത്തില്‍ നിന്നുളള ഇത്തരം ഒരു ലക്ഷത്തിലധികം വിശുദ്ധ പുരുഷന്‍മാര്‍ ലോകാരംഭം മുതല്‍ വിവിധ കാലഘട്ടങ്ങളിലും വിവിധ സമൂഹങ്ങളിലുമായി ഭൂമിയില്‍ വന്നതായി കരുതപ്പെടുന്നു.

അതില്‍ പലരുടെയും പേരുകള്‍ ബൈബിള്‍, ഖുര്‍ആന്‍ തുടങ്ങിയ മതഗ്രന്ഥങ്ങളിലും മറ്റു ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. അതേസമയം അറിയപ്പെടാതെ കിടക്കുന്ന പലരും ഇക്കൂട്ടത്തിലുണ്ട്‌. ദൈവീക വെളിപാടുകള്‍ക്കനുസരിച്ച്‌ ജീവിതം നയിക്കുകയും സ്ഥാനമാനങ്ങള്‍ ഒന്നും പ്രതീക്ഷിക്കാതെ മനുഷ്യരെ ധര്‍മ്മത്തിലേക്ക്‌ നയിക്കുകയും ചെയ്‌ത ഇത്തരം ആളുകള്‍ ഇന്ന്‌ പല മതവിഭാഗങ്ങളും ആരാധ്യരായി കാണുന്ന വിശുദ്ധ വ്യക്തിത്വങ്ങളോട്‌ സ്വഭാവത്തിലും നിയോഗത്തിലും സാദൃശ്യം പുലര്‍ത്തുന്നവരാണ്‌. പക്ഷേ, അതില്‍ പലരും ആദരിക്കപ്പെടുന്നതിന്‌ പകരം ദൈവ-ദൈവപുത്ര-ദൈവാവതാര പരിവേഷങ്ങള്‍ നല്‍കപ്പെട്ട്‌ ആരാധിക്കപ്പെടുന്നുവെന്നത്‌ ദുഃഖകരമാണ്‌. ഇവിടെ, ദൈവം മാത്രമാണ്‌ ആരാധിക്കപ്പെടേണ്ടത്‌, മനുഷ്യര്‍ എത്ര വളര്‍ന്നാലും ദൈവീക പരിവേഷമോ ആരാധനയോ അര്‍ഹിക്കുന്നില്ല എന്ന ഉറച്ച നിലപാടാണ്‌ മുസ്‌ലിംകള്‍ സ്വീകരിക്കുന്നത്‌. മുസ്‌ലിംകള്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന മുഹമ്മദ്‌ നബി കേവലം ദൈവദൂതനായ മനുഷ്യന്‍ മാത്രമാണെന്നും അവരെ ആദരിക്കുന്നതിന്‌ പകരം ആരാധിക്കുന്നത്‌ പൊറുക്കപ്പെടാത്ത പാപമാണെന്നും അവര്‍ വിശ്വസിക്കുന്നു.

മുഹമ്മദ്‌ നബിയെപ്പോലെ ധര്‍മ്മ സംസ്ഥാപനത്തിന്‌ വേണ്ടി ഭൂമിയില്‍ വന്ന പ്രവാചകന്‍മാര്‍ മാത്രമാണ്‌ മോശയും യേശുവും മറ്റെല്ലാ പ്രവാചകന്‍മാരും. മുഹമ്മദ്‌ നബിയെപ്പോലെ അവരേയും ആദരിക്കേണ്ടത്‌ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ്‌. എന്നാല്‍ ദൈവത്തെയല്ലാതെ മറ്റൊരാളേയും ആരാധിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. പ്രവാചകന്‍മാരടക്കമുളള വിശുദ്ധപുരുഷന്‍മാരെക്കുറിച്ച്‌ പില്‍ക്കാലത്തുണ്ടായ അതിര്‌ കവിഞ്ഞ ആദരവില്‍ നിന്നും ദൈവത്തെ പദാര്‍ത്ഥ ലോകത്ത്‌ കാണാന്‍ കഴിയാത്തതിലുളള നിരാശയില്‍ നിന്നുമാണ്‌ മനുഷ്യാരാധനയും വിഗ്രഹാരാധനയും ഉണ്ടായതെന്ന്‌ അനുമാനിക്കാവുന്നതാണ്‌. കാലാകാലങ്ങളിലായി ഇത്തരം പ്രവാചകന്‍മാര്‍ മുഖേന ദൈവം മനുഷ്യന്‌ നല്‍കിയ വെളിപാടുകളാണ്‌ മതഗ്രന്ഥങ്ങളായി രൂപം പ്രാപിച്ചത്‌. മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചെടുത്ത ചില പ്രത്യേക വിശ്വാസങ്ങളുടെയും അനുഷ്‌ഠാനകര്‍മ്മങ്ങളുടെയും ആചാരോപചാരങ്ങളുടെയും സമാഹാരമാണ്‌ എല്ലാ മതങ്ങളും. മനുഷ്യര്‍ക്ക്‌ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിലും സാമൂഹിക ക്രമം അവതാളത്തിലാവാതെ സൂക്ഷിക്കുന്നതിലും മതങ്ങള്‍ കാര്യമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. നന്‍മകള്‍ ചെയ്‌താല്‍ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയും തിന്മ ചെയ്‌താല്‍ ദൈവത്തിന്റെ ശിക്ഷ ലഭിക്കുമെന്ന പേടിയുമാണ്‌ ലോകത്തിന്റെ സാമൂഹിക ഭദ്രത ഇത്രത്തോളം കാത്തുസൂക്ഷിക്കാന്‍ വലിയൊരളവോളം സഹായിച്ചത്‌. ഈയൊരു ചിന്തയുളള മനുഷ്യരില്ലായിരുന്നുവെങ്കില്‍ ലോകത്തിന്റെ അവസ്ഥ മറ്റൊന്നാവുമായിരുന്നു. (നാഥന്റെ മാര്‍ഗം)

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter