ദി സര്‍ക്കാരി മുസല്‍മാന്‍: ഗുജറാത്ത് കലാപത്തിന്റെ ചുരുളഴിക്കുന്ന പുസ്തകം

ഒടുവില്‍ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മോദി സര്‍ക്കാരിന്റെ പങ്ക് വ്യക്തമാക്കുന്ന പുസ്തകം ഔദ്യോഗിക വൃത്തത്തില്‍നിന്നുതന്നെ പുറത്തുവന്നിരിക്കുന്നു. സൈനിക നടപടിക്ക് നേതൃത്വം വഹിച്ച മുന്‍ ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ യാണ് ഇക്കാര്യം തന്റെ പുതിയ പുസ്തകത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ദി സര്‍ക്കാരി മുസല്‍മാന്‍ എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ ഗുജറാത്ത് സര്‍ക്കാരിന് കലാപത്തെ നിയന്ത്രിക്കുന്നതില്‍ വന്‍ വീഴ്ച്ച പറ്റിയെന്നും സമയോചിതമായി ഇടപ്പെട്ടിരുന്നുവെങ്കില്‍ 300 ഓളം ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കലാപം തടയാനായി സംസ്ഥാനത്തെത്തിയ പട്ടാളം സര്‍ക്കാര്‍ വാഹന സൗകര്യം ഒരുക്കാത്തതു മൂലം 34 മണിക്കൂര്‍ വൈകിയാണ് കലാപബാധിത പ്രദേശങ്ങളിലെത്തിയത്. കലാപം ആരംഭിച്ചതിന്റെ അടുത്ത ദിവസം മാര്‍ച്ച് ഒന്ന് രാവിലെ ഏഴിനു തന്നെ 3,000 പട്ടാളക്കാര്‍ അഹമ്മദാബാദില്‍ എത്തിയിരുന്നു.

എന്നാല്‍ ഇവര്‍ക്ക് കലാപബാധിത പ്രദേശങ്ങളില്‍ എത്താന്‍ സര്‍ക്കാര്‍ വാഹനം ഒരുക്കിയിരുന്നില്ല. ഇവരെ എവിടെ വിന്യസിക്കണം എന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നില്ല.

മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ രണ്ടു മണിക്ക് പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് സേന എത്തുന്ന വിവരം അറിയിച്ചിരുന്നു. കേന്ദ്രത്തില്‍നിന്നും സംസ്ഥാനത്തുനിന്നും എല്ലാ വിധ സഹായങ്ങളും എല്ലാ വിധ സഹായങ്ങളും ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് രാവിലെത്തന്നെ പട്ടാളം അഹമ്മദാബാദില്‍ എത്തിയത്. 

എന്നിട്ടും, കലാപം ശക്തിപ്രാപിക്കുമ്പോള്‍ പട്ടാളം വെറുതെയിരിക്കുകയായിരുന്നു. വാഹന സൗകര്യത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു എന്നായിരുന്നു സര്‍ക്കാരില്‍നിന്നും ലഭിച്ചിരുന്ന പ്രതികരണം. മനുഷ്യര്‍ കൂട്ടക്കൊലക്കിരയാവുന്നത് തടയേണ്ട വിലപ്പെട്ട സമയമാണ് ഇതുവഴി നഷ്ടമായത്.

യഥാസമയം പട്ടാളത്തെ ഇറക്കിയിരുന്നുവെങ്കില്‍ 3000 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്നും പുസ്തകം പറയുന്നു. പട്ടാളത്തെ വിന്യസിക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നും പുസ്തകം അഭിപ്രായപ്പെടുന്നു.

അക്രമികള്‍ തീ വെയ്പ്പും കൊള്ളയും നടത്തുമ്പോള്‍ ഗുജറാത്ത് പോലീസ് നോക്കി നില്‍ക്കുകയായിരുന്നു. ഭൂരിപക്ഷ മതത്തില്‍ പെട്ട എം.എല്‍.എ മാര്‍ പോലീസ് സ്‌റ്റേഷനുകളില്‍ കൂടിയിരിക്കുന്നതും കണ്ടു. കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മുസ്‌ലിം ഭൂരിപക്ഷ മേഖലയെ മാറ്റിനിര്‍ത്തിയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. കലാപകാരികള്‍ക്ക് മുസ്‌ലിം പ്രദേശങ്ങളില്‍ അഴിഞ്ഞാടാന്‍ ഇത് കാരണമായി. 

തീര്‍ത്തും വിവേചന പരമായ നീക്കങ്ങളാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. തത്സമയം തങ്ങള്‍ക്ക് വാഹനം നല്‍കാന്‍ തയ്യാറായിരുന്നുവെങ്കില്‍ കലാപത്തിന്റെ രൂക്ഷത കുറയ്ക്കാന്‍ കഴിയുമായിരുന്നു.

അയോധ്യയില്‍നിന്നുള്ള കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസിന്റെ രണ്ട് ബോഗികള്‍ 2002 ഫെബ്രുവരി 28 ന് ഫെബ്രുവരി 28 ന് ഗോധ്രയില്‍വെച്ച് അഗ്നിക്കിരയാക്കിയതിനു പിന്നാലെയാണ് ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നത്. 

ഇതിനു പിന്നില്‍ ഗുജറാത്ത് സര്‍ക്കാറിന്റെ പങ്ക് തുറന്നുകാട്ടുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങുന്ന പുസ്തകത്തില്‍ അന്നത്തെ സൈനിക മേധാവി വ്യക്തമാക്കിയിരിക്കുന്നത്. ഒരു സംഘ്പരിവാര്‍ അജണ്ടയായിരുന്നു ഈ കലാപമെന്ന് അദ്ദേഹം വരികള്‍ക്കിടയിലൂടെ പറയുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter