ഫാസിസത്തിന്റെ ഇന്ത്യന്‍ മുഖമാണ് ആര്‍.എസ്.എസ്

ഇന്ത്യന്‍ പൊളിറ്റിക്‌സിനെക്കുറിച്ച് റിസര്‍ച്ച് നടത്തിയ ഇറ്റാലിയന്‍ ഗവേഷകന്‍ മാര്‍സിയ കസൊലാരി ആര്‍.എസ്.എസ് സ്ഥാപകര്‍ക്കും ഫാസിസത്തിന്റെയും നാസിസത്തിന്റെയും സ്ഥാപകര്‍ക്കുമിടയിലെ സൗഹൃദ ബന്ധത്തെക്കുറിച്ച് ശ്രദ്ധേയമായമായൊരു പഠനം നടത്തിയിട്ടുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിവിധ ആര്‍ക്കെവ്‌സുകളിലൂടെ ശ്രമകരമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇറ്റാലിയന്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രതിനിധികള്‍ക്കും ഹിന്ദു ദേശീയവാദികള്‍ക്കുമിടയില്‍ നേരിട്ടുള്ള ബന്ധം നിലനിന്നിരുന്നതായി അദ്ദേഹം തെളിയിക്കുന്നു. ആശയത്തിലും പ്രയോഗത്തിലും ഹിന്ദു ദേശീയവാദം ഫാസിസവുമായി വളരെ അടുത്തുനില്‍ക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ശേഷം വരുന്ന വിശദീകരണങ്ങളില്‍നിന്നും ഇക്കാര്യം കൂടുതല്‍ വ്യക്തമാകുന്നതാണ്. അദ്ദേഹം പറയുന്നത് കാണുക:

‘ഫാസിസത്തിലും മുസ്സോലിനിയിലും ഇന്ത്യന്‍ ദേശീയവാദികള്‍ക്കുള്ള താല്‍പര്യം കേവലം യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല. ചില വ്യക്തികള്‍ക്കിടയില്‍ മാത്രം ഒതുങ്ങിനിന്ന ഒരു കാര്യവുമല്ല. മറിച്ച്, അവര്‍ നല്‍കിയ ഊന്നലുകളുടെ ആത്യന്തിക ഫലമായി രൂപപ്പെട്ടതായിരുന്നു ഇത്. ഹിന്ദു ദേശീയവാദികള്‍ വിശിഷ്യാ മഹാരാഷ്ട്രയിലുള്ളവര്‍ ഇറ്റാലിയന്‍ സ്വേച്ഛാധിപത്യത്തെയും അതിന്റെ നേതാവിനെയുമാണ് മനസ്സില്‍ കണ്ടിരുന്നത്. അവരെ സംബന്ധിച്ചിടത്തോളം, ഫാസിസം ഒരു യാഥാസ്ഥിക വിപ്ലവത്തിന്റെ ഉദാഹരണം മാത്രമായിരുന്നു.’27

ധാരാളം ആര്‍ക്കിവല്‍ തെളിവുകള്‍ നിരത്തിയ ശേഷം ഇങ്ങനെയൊരു ഉപസംഹാരത്തിലേക്ക് ഗവേഷക എത്തുന്നത് കാണാം:

‘1920 കളുടെ അവസാനത്തോടെ ഫാസിസ്റ്റ് ഭരണകൂടത്തിനും മുസോലിനിക്കും മഹാരാഷ്ട്രയില്‍ നിര്‍ണായകമായ ജനകീയതയുണ്ടായിരുന്നു. ജനങ്ങളുടെ പട്ടാളവല്‍കരണവും അവ്യവസ്ഥയില്‍നിന്നും വ്യവസ്ഥയിലേക്കുള്ള മാറ്റം സാധ്യമാക്കുന്ന സാമൂഹ്യ പരിവര്‍ത്തനവുമായിരുന്നു ഹിന്ദു ദേശീയവാദികളെ ആകര്‍ഷിച്ച ഫാസിസ്റ്റ് മുഖം. ബ്രിട്ടീഷ് ചിന്തയിലധിഷ്ഠിതമായജനാധിപത്യമെന്ന ആശയത്തിന് ബദലായി ജനാധിപത്യ വിരുദ്ധത (anti-democracy) എന്ന ആശയം പോസിറ്റീവ് ബദലായി പരിഗണിക്കപ്പെട്ടു.’

മൂഞ്ചെക്കും മുസോലിനിക്കുമിടയില്‍ ശക്തമായ ബന്ധങ്ങള്‍ നിലനിന്നിരുന്നതായി ഗവേഷക തന്റെ അന്വേഷണത്തിലൂടെ തെളിയിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടവുമായും സ്വേഛാധിപതിയായ അതിന്റെ തലവനുമായും ആദ്യമായി ബന്ധം സ്ഥാപിക്കുന്ന ഹിന്ദു ദേശീയവാദി ആര്‍.എസ്.എസ്സുമായി വളരെ അടുപ്പത്തിലായിരുന്ന ബി.എസ്. മൂഞ്ചെ എന്ന രാഷ്ട്രീയക്കാരനാണ് എന്നാണ് അവര്‍ പറയുന്നത്. സത്യത്തില്‍, ഹെഡ്ഗ്വാറിന്റെ തന്നെ വഴികാട്ടിയു ബൗദ്ധിക ഉപദേശകനുമായിരുന്നു മൂഞ്ചെ. ഇരുവരും വളരെ അടുപ്പത്തിലും സൗഹൃദത്തിലുമാണ് കഴിഞ്ഞിരുന്നത്. ആര്‍.എസ്.എസ്സിനെ ശക്തിപ്പെടുത്തുകയും അതിനെ രാജ്യവ്യാപകമായ ഒരു സംഘടനയായി വളര്‍ത്തുകയും ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഏവര്‍ക്കും അറിയാവുന്നതാണിത്. 1931 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍, വട്ടമേശ സമ്മേളനം കഴിഞ്ഞ് മടങ്ങവെ, മൂഞ്ചെ ഒരു യൂറോപ്യന്‍ യാത്ര സംഘടിപ്പിക്കുകയുണ്ടായി. ഈ യാത്രയില്‍ നാണ്ട ഒരു കാലം അദ്ദേഹം ഇറ്റലയില്‍ ചെലവഴിച്ചു. അവിടെ ചില പ്രത്യേക പട്ടാള സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. മുസോലിനിയുമായുള്ള മീറ്റിംഗായിരുന്നു സന്ദര്‍ശനത്തിന്റെ സുപ്രധാന ലക്ഷ്യം. ഈ യാത്രയെ കുറിച്ചും അവിടെവെച്ച് മുസോലിനിയുമായി നടന്ന ചര്‍ച്ചയെ കുറിച്ചും വിശദമായി മൂഞ്ചെ തന്റെ ഡയറിയില്‍ 13 പേജുകളിലായി എഴുതിവെച്ചിട്ടുണ്ട്.

fac3മാര്‍സിയയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ 1931 മാര്‍ച്ച് മാസം 15-24 കാലയളവില്‍ റോമില്‍ ഒരു ഇന്ത്യന്‍ ലീഡര്‍ ഉണ്ടായിരുന്നു. മാര്‍ച്ച് 19 ന് മറ്റുള്ളവരോടൊപ്പം അദ്ദേഹം മിലിറ്ററി കോളേജ്, സെന്‍ട്രല്‍ മിലിറ്ററി സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, ഫാസിസ്റ്റ് അക്കാദമി ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ തുടങ്ങിയവ സന്ദര്‍ശിച്ചു. കൂട്ടത്തില്‍, വളരെ പ്രധാനപ്പെട്ട ബാലില്ല (Balilla), അവന്‍ഗ്വര്‍ദിസ്തി (Avanguardisti) എന്നിങ്ങനെ പേരുള്ള രണ്ടു സംഘടനാ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. ഈ രണ്ടു സംഘടനകളെക്കുറിച്ച് വിവരിക്കാന്‍ മൂഞ്ചെ തന്റെ ഡയറിയില്‍ രണ്ടു പേജിലേറെ സ്ഥലം ചെലവഴിച്ചതായി കാണാം. വിദ്യാഭ്യാസത്തിലപ്പുറം യുവാക്കള്‍ക്കുവേണ്ടി ഫാസിസത്തിന്റെ സൈദ്ധാന്തിക പരിശീലനം നടക്കുന്ന പ്രധാന കേന്ദ്രങ്ങളാണിവ. അവയുടെ ഘടന അല്‍ഭുതകരമാംവിധം ആര്‍.എസ്.എസ്സിന്റെ ഘടനയോട് സമാനമാണ്. ആറു വയസ്സു മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികളെയാണ് അവര്‍ പരിശീലനത്തിനായി റിക്രൂട്ട് ചെയ്തിരുന്നത്. യുവാക്കള്‍ വാരാന്ത മീറ്റിംഗുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടിയിരുന്നു. അയോധന പരിശീലനങ്ങള്‍, പാരാമിലിറ്ററി ട്രൈനിംഗ് തുടങ്ങിയവയാണ് അവിടെ നല്‍കപ്പെട്ടിരുന്നത്. കൂടാതെ, ഡ്രില്ലുകളും പരേഡുകളും നടത്തപ്പെട്ടിരുന്നു.

തന്റെ പഠനത്തിന് വഴിത്തിരിവായ മൂഞ്ചെയുടെ ഡയറിക്കുറിപ്പിലൂടെ കടന്നുപോകുന്ന മാര്‍സിയ, ആര്‍.എസ്.എസിന്റെ ഘടന ഹെഡ്ഗ്വാറിന്റെ ചിന്തയുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമാണെന്ന അവകാശവാദത്തെ സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ല. ആര്‍.എസ്.എസ്സിനെ ഇറ്റാലിയന്‍ ഫാസിസ്റ്റ് വഴിയില്‍ വാര്‍ത്തെടുക്കുന്നതില്‍ മൂഞ്ചെ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഫാസിസ്റ്റ് സംഘടനകള്‍ അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചിരുന്നുവെന്നതിന് അദ്ദേഹത്തിന്റെ ഡയറിതന്നെ തെളിവാണ്.

മൂഞ്ചെയുടെ ഡയറിയുടെ ഉള്ളടക്കം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. അതില്‍നിന്നും ചില ഭാഗങ്ങള്‍ മാര്‍സിയ ഇങ്ങനെ എടുത്തുദ്ധരിക്കുന്നു:

‘ബാലില്ല സ്ഥാപനങ്ങളും അവയുടെ ആശയ ലോകവും എന്നെ വല്ലാതെ ആകര്‍ഷിച്ചു; വലിയൊരു ക്രമീകരണവും അച്ചടക്കവും അവിടെ ഇപ്പോഴും രൂപപ്പെട്ടുവന്നിട്ടില്ല എന്നിട്ടുപോലും. ഇറ്റലിയിലെ സൈനിക പരിഷ്‌കരണത്തിനായി മുസോലിനി ആവിഷ്‌കരിച്ചതാണ് ഈ ആശയ ലോകം. ഇറ്റലിക്കാര്‍ ഇന്ത്യക്കാരെ പോലെത്തന്നെ വേഗം സ്‌നേഹിക്കുന്നവരും അക്രമോത്സുകത ഇല്ലാത്തവരുമാണ്. ഇന്ത്യക്കാരെ പോലെ അവര്‍ സമാധാന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുദ്ധകലയെ അവഗണിക്കുകയും ചെയ്യുന്നു. തന്റെ രാജ്യത്തിന്റെ ബലക്ഷയം തിരിച്ചറിഞ്ഞ മുസോലിനി അത് പരിഹരിക്കാനായി ബാലില്ല സംഘടന (Balilla Organization) എന്ന ആശയം ആവിഷ്‌കരിക്കുകയായിരുന്നു. ഇറ്റലിയിലെ സൈനിക പരിഷ്‌കരണ മേഖലയില്‍ ഇതിനെക്കാള്‍ മെച്ചപ്പട്ട മറ്റൊരു രീതി ആവിഷ്‌കരിക്കുക സാധ്യമല്ല. ഫാസിസം എന്ന ആശയം ജനങ്ങള്‍ക്കിടയില്‍ ഐക്യം എന്ന സങ്കല്‍പത്തെ വിവിധ രൂപത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നുണ്ട്. ഇന്ത്യക്ക് പ്രത്യേകിച്ചും ഹിന്ദു ഇന്ത്യക്ക് അതിന്റെ സൈനിക പരിഷ്‌കരണത്തിനായി ഇതുപോലെയൊരു സ്ഥാപനം അനിവാര്യമാണ്. അതുവഴി ബ്രിട്ടീഷുകാര്‍ ഊന്നല്‍ നല്‍കിയ പല കൃത്രിമ വേര്‍തിരിവുകളും ഹിന്ദുക്കള്‍ക്കിടയിലെ മാര്‍ഷ്യല്‍-നണ്‍ മാര്‍ഷ്യല്‍ ക്ലാസുകളും അപ്രത്യക്ഷമായേക്കും. നാഗ്പൂരിനെ കേന്ദ്രീകരിച്ച് ഹെഡ്ഗ്വാറിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന നമ്മുടെ രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന സ്ഥാപനം ഈ ഇനത്തില്‍ പെട്ടതാണ്. തീര്‍ത്തും സ്വതന്ത്രമായിട്ടു തന്നെയാണ് അത് ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത് എന്നുമാത്രം. എന്റെ ശിഷ്ട കാലം ഹെഡ്ഗ്വാറിന്റെ ഈയൊരു സ്ഥാപനത്തെ മഹാരാഷ്ട്ര മുഴുക്കെയും അതിനു പുറത്തേക്കും വളര്‍ത്തി വികസിപ്പിക്കുന്നതിനായി മാറ്റിവെക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’

1931 മാര്‍ച്ച് 19 വൈകുന്നേരം മൂന്നു മണിക്ക് ഫാസിസ്റ്റ് സര്‍ക്കാരിന്റെ ആസ്ഥാന കേന്ദ്രമായ പ്ലാസോ വെന്‍സിയയില്‍ മൂഞ്ചെക്ക് മുസോലിനിയുമായി ഒരു കൂടിക്കാഴ്ചയുണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയില്‍ മുസോലിനിയുമായി നേരിട്ടു നടത്തിയ സംഭാഷണത്തെക്കുറിച്ച് മാര്‍ച്ച് 20 ന് മൂഞ്ചെ തന്റെ ഡയറിയില്‍ ഇങ്ങനെ കുറിക്കുന്നു:

fac2‘ഞാന്‍ ഡോ. മൂഞ്ചെ എന്ന ആമുഖ പരിചയപ്പെടുത്തലോടെ ഞാന്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചു. എന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അദ്ദേഹം മനസ്സിലാക്കി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടങ്ങളെ കുറിച്ച് അദ്ദേഹം വളരെ ബോധവാനായിരുന്നു. ഞാന്‍ യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ചിരുന്നെങ്കില്‍ എന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ പറഞ്ഞു: കുട്ടികളുടെ സൈനിക പരിശീലനത്തിലാണ് എന്റെ താല്‍പര്യം. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ മിലിറ്ററി സ്‌കൂളുകള്‍ സന്ദര്‍ശിച്ചുവരികയണിപ്പോള്‍. ഒടുവില്‍ ഇപ്പോള്‍ ഇറ്റലിയില്‍ വന്നതും അതേയൊരു ഉദ്ദേശ്യവുമായാണ്. ഫോറീന്‍ ഓഫീസും വാര്‍ ഓഫീസും ഇവിടത്തെ ഇത്തരം സ്‌കൂളുകള്‍ സന്ദര്‍ശിക്കാനായി എനിക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിത്തന്നതില്‍ ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്. ഇന്നു രാവിലെയും ഉച്ചക്കു ശേഷവുമാണ് ഞാന്‍ ബാലില്ലയും ഫാസിസ്റ്റ് സ്ഥാപനവും സന്ദര്‍ശിച്ചത്. വളരെ സന്തോഷിപ്പിക്കുന്നതായിരുന്നു ആ കാഴ്ചകള്‍. അഭിവൃദ്ധിയില്‍നിന്നും അഭിവൃദ്ധിയിലേക്കുള്ള വളര്‍ച്ചയില്‍ ഇറ്റലിക്ക് ഇതുപോലുള്ള സ്ഥാപനങ്ങള്‍ ആവശ്യമാണ്. ഞാന്‍ പത്രങ്ങളില്‍ അവയെക്കുറിച്ചും നിങ്ങളെക്കുറിച്ചും പല വിമര്‍ശന വാര്‍ത്തകളും വായിച്ചിട്ടുണ്ടെങ്കിലും ഇവ നേരിട്ടു കണ്ടപ്പോള്‍ അതില്‍ വിമര്‍ശനാത്മകമായിട്ട് എനിക്ക് യാതൊന്നുംതന്നെ കാണാന്‍ കഴിഞ്ഞിട്ടില്ല.
മുസോലിനി: ‘അവയെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?’
ഡോ. മൂഞ്ചെ: ‘എനിക്ക് വളരെ ഇഷ്ടമായി. വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് ഇതുപോലുള്ള സ്ഥാപനങ്ങള്‍ അത്യാവശ്യമാണ്.’
ഇതുകേട്ട് വളരെ സന്തുഷ്ടനായ മുസോലിനി ഇങ്ങനെ പ്രതികരിച്ചു: വളരെ നന്ദി. പക്ഷെ, ഇതുപോലൊന്ന് ഉണ്ടാക്കാന്‍ താങ്കള്‍ക്ക് നന്നായി അധ്വാനിക്കേണ്ടി വരും. ഏതായാലും, മടങ്ങിപ്പോയിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നല്ലൊരു വിജയം ഞാന്‍ ആശംസിക്കുന്നു.’ ഇതും പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു. ഞാനും അദ്ദേഹത്തോടൊപ്പം എഴുന്നേറ്റു.’

മാര്‍സിയ തന്റെ പഠനത്തില്‍ തുടര്‍ന്ന് ഇങ്ങനെ എഴുതുന്നു:
‘ഇന്ത്യയില്‍ തിരിച്ചെത്തിയതോടെ മൂഞ്ചെ സ്വന്തം ഡയറിയില്‍ കുറിച്ച വാഗ്ദത്തങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനെ കുറിച്ച് ചിന്തിച്ചു. താമസിയാതെ തന്റെ മിലിറ്ററി സ്‌കൂളിന്റെ പ്രാഥമിക പണികള്‍ തുടങ്ങി. മഹാരാഷ്ട്രയില്‍ ഹിന്ദു സമൂഹത്തിന്റെ സൈനിക പുനക്രമീകരണത്തിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. സമയം അദ്ദേഹം തീരെ പാഴാക്കിയില്ല. പൂനെയിലെത്തിയപാടെ ‘മറാട്ട’ പത്രത്തിന് വിശാലമായൊരു അഭിമുഖം നല്‍കി. ഹിന്ദു സമുദായത്തിന്റെ സൈനിക പുനക്രമീകരണവുമായി ബന്ധപ്പെട്ട് സൈന്യത്തെ ഇന്ത്യവല്‍കരിക്കണമെന്ന ആവശ്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. നിര്‍ബന്ധിത യുദ്ധസേവനം കൊണ്ടുവരണമെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവാദിത്വം ഒരു ഇന്ത്യക്കാരന്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം അതില്‍ ആഗ്രഹം പ്രകടിപ്പിച്ചു. ശേഷം, സ്വന്തം ഡയറിയില്‍ കുറിച്ചുവെച്ച ജര്‍മന്‍, ഇറ്റലി മാതൃകകളെ അദ്ദേഹം ഉദ്ധരിച്ചു: ‘സത്യത്തില്‍, നേതാക്കള്‍ ജര്‍മനിയിലെ യുവ പ്രസ്ഥാനങ്ങള അനുകരിച്ചേമതിയാവൂ. ഇറ്റലിയിലെ ബാലില്ല-ഫാസിസ്റ്റ് സ്ഥാപനങ്ങളെയും പിന്തുടരേണ്ടതുണ്ട്. ഇന്ത്യയില്‍ അവ കൊണ്ടുവരല്‍ വളരെ അനുയോജ്യമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ത്യയിലെ സവിശേഷ സാഹചര്യങ്ങളില്‍ അത് പ്രത്യകം ഗുണം ചെയ്യും. അവിടെ പോയി അവയുടെ പ്രവര്‍ത്തനങ്ങള്‍ എനിക്ക് നേരിട്ടു കാണാന്‍ സാധിച്ചു. ഏറെ സന്തോഷിപ്പിക്കുന്നതും മതിപ്പുളവാക്കുന്നതുമാണ് അവ.’

1934 മാര്‍ച്ച് 31 ലെ മൂഞ്ചെയുടെ ഡയറിക്കുറിപ്പില്‍ ഇങ്ങനെ കാണാം: അന്ന് അദ്ദേഹവും ഹെഡ്ഗ്വാറും ലാലൂ ഗോഖലെയും ഒരു മീറ്റിംഗ് ചേരുകയുണ്ടായി. ജര്‍മനി-ഇറ്റലി ശൈലിയില്‍ എങ്ങനെ ഹിന്ദു സൈനിക ക്രമീകരണം സാധ്യമാക്കാം എന്നതായിരുന്നു അതിലെ ചര്‍ച്ചാവിഷയം. യോഗത്തില്‍ മൂഞ്ചെ ഇങ്ങനെ പറഞ്ഞു:

‘ഇന്ത്യയിലൊന്നാകെ ഹിന്ദുയിസത്തെ ഹൈന്ദവ ധര്‍മശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കുന്ന ഒരു പദ്ധതി ഞാന്‍ ആലോചിക്കുന്നു. പക്ഷെ, സ്വേഛാധിപതിയായ ഒരു ഹിന്ദു ഭരണാധികാരിക്കു കീഴില്‍ ഇന്ത്യ നമ്മുടെ സ്വന്തം സ്വരാജ് ആകുന്നതുവരെ ഈ ആശയം ഒരിക്കലും യാഥാര്‍ത്ഥ്യമാകില്ല എന്നതാണ് പ്രശ്‌നം. ഇന്ന് ജര്‍മനിയില്‍ ഹിറ്റ്‌ലറും ഇറ്റലിയില്‍ മുസോലിനിയും മുമ്പ് ശിവജിയുമെല്ലാം ആയിരുന്നതുപോലെ നമ്മുടെ ഒരു ഏതാധിപതിക്കു കീഴില്‍ ഇന്ത്യ നമ്മുടെതായി വരണം. ഇന്ത്യയില്‍ അങ്ങനെയൊരു ഏകാധിപതി ഉയര്‍ന്നുവരുന്നതുവരെ നാം കൈയും കെട്ടി കുത്തിയിരിക്കണമെന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, നാം ശാസ്ത്രീയമായി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ആ പ്രോപഗണ്ടകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോവുകയും ചെയ്യേണ്ടതുണ്ട്….’

ഹിന്ദു സമൂഹത്തെ സൈനികമായി പുന:സംവിധാനിക്കണമെന്ന ആശയം ആവിഷ്‌കരിക്കാന്‍ തനിക്ക് പ്രചോദനമായത് ജര്‍മനി, ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളിലെ സൈനിക പരിശീലന സ്‌കൂളുകളാണെന്ന് മൂഞ്ചെ പബ്ലിക്കില്‍ തന്നെ സമ്മതിച്ചതായി മാര്‍സിയ വ്യക്തമാക്കുന്നു.

സെന്‍ട്രല്‍ ഹിന്ദു മിലിറ്ററി സൊസൈറ്റി ആന്റ് ഇറ്റ്‌സ് മിലിറ്ററി സ്‌കൂള്‍ എന്ന പദ്ധതി ആവിഷ്‌കരിച്ചത് മൂഞ്ചെയായിരുന്നു. പ്രമുഖ വ്യക്തികള്‍ക്കിടയില്‍ പ്രചരിപ്പിക്കാനായി തയ്യാറാക്കിയ ഇതിന്റെ തുടക്കത്തില്‍ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു:

‘ജനങ്ങളെ കൂട്ടക്കൊല നടത്താന്‍ നമ്മുടെ കുട്ടികളെ യോഗ്യരും പ്രാപ്തരുമാക്കുക എന്നതാണ് ഈ ട്രൈനിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊല നടത്തിയും മുറിവേല്‍പിച്ചും ശത്രുക്കള്‍ക്ക് പരമാവധി അത്യാഹിതങ്ങള്‍ വരുത്തുകവഴി അവരുടെ മേല്‍ വിജയം നേടുകയെന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം.’

ഇതാണ്, സത്യത്തില്‍, കഴിഞ്ഞ ഗുജറാത്ത് കലാപത്തില്‍ മൂസ്‌ലിംകളെ വംശഹത്യ നടത്തുകവഴി ആര്‍.എസ്.എസ് കേഡര്‍മാര്‍ സൂക്ഷ്മമായി പ്രയോഗവല്‍കരിച്ചത്.

ആര്‍.എസ്.എസ്സിന്റെ മറ്റൊരു നേതാവായ സവര്‍ക്കര്‍ക്കും ഇതുപോലെ ഹിറ്റ്‌ലറുടെ നാസിസവുമായും മുസ്സോലിനിയുടെ ഫാസിസവുമായും വലിയ ബന്ധമുണ്ടായിരുന്നതായി കാണാന്‍ കഴിയും. 1940 ല്‍ മധുരയില്‍ വെച്ചു നടന്ന ഹിന്ദു മഹാസഭയുടെ 22 ാമത് സമ്മേളനത്തില്‍ ആധ്യക്ഷ്യപ്രസംഗം നടത്തിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി:

‘ഒരു നാസിസ്റ്റായിട്ടാണ് മരിച്ചത് എന്നതിനാല്‍ ഹിറ്റ്‌ലറെ ഒരു മനുഷ്യ പിശാചായോ ഒരു ജനാധിപത്യവാദിയായിരുന്നതിനാല്‍ ചര്‍ച്ചിലിനെ മനുഷ്യദൈവമായോ കണക്കാക്കുക സാധ്യമല്ല. ജര്‍മനിയുടെ പശ്ചാത്തലത്തില്‍ അനുഷേധ്യമാംവിധം നാസിസം അതിന്റെ രക്ഷകനായി തെളിയിച്ചിട്ടുണ്ട്.’28

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter