ബലിദാനം (ഉള്ഹിയ്യത്ത്)

ബലിപെരുന്നാളിലെ ഏറ്റവും സവിശേഷമായൊരു ആരാധനയാണ് ഉള്ഹിയ്യത്ത് അഥവാ ബലിദാനം. പൊതുജനസമക്ഷം രണ്ട് പെരുന്നാളുകള്‍ക്കിടയിലെ വകതിരിവായി വര്‍ത്തിക്കുന്നതും ഈപേരിന് നിധാനമായി വര്‍ത്തിക്കുന്നതും എല്ലാം ഇത് തന്നെയാണ്. ചരിത്രത്തില്‍ കഴിഞ്ഞ്‌പോയ ഒരു മഹാ-ബലിയുടെ ആപവര്‍ത്തനവും പ്രതീകവുമായിട്ടാണ് ഇന്നത്തെ ബലികള്‍ നടത്തപ്പെടുന്നത്. എന്നാല്‍ കേവലം പ്രതീകാത്മകം എന്നതിലപ്പുറം അല്ലാഹുവിന്റെ ആഗ്രഹവും കല്‍പനയും ഒത്ത് വന്നതാണിത്.

ഹസ്‌റത്ത് ഇബ്‌റാഹീം നബി (അ) യുടെ പുത്രബലിയിലേക്ക് സൂജന നല്‍കിക്കൊണ്ട് വിശുദ്ധഖുര്‍ആന്‍ പറയുന്നു: ക്ഷമാശീലനായ ഒരുകുട്ടിയെ കുറിച്ച് നാം അദ്ദേഹത്തെ സന്തോഷവാര്‍ത്ത അറിയുച്ചു. അദ്ദേഹത്തോടൊപ്പം ഓടാനുള്ള പ്രായം അവനെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: മകനേ നിന്നെ ബലികഴിക്കുന്നതായി ഞാന്‍ സ്വപ്നത്തില്‍കാണുന്നു. നോക്കൂ നിന്റെ അഭിപ്രായമെന്താണ്? അദ്ദേഹം (പുത്രന്‍) പറഞ്ഞു. താങ്കളോട് കല്‍പിക്കപ്പെടുന്നതന്തോ അത് ചെയ്യുക. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നിങ്ങളെന്നെ ക്ഷമാ ശീലരില്‍ എത്തിക്കുന്നതാണ്. അവര്‍ രണ്ട്‌പേരും അനുസരണ കാണിക്കുകയും കവിളോട് കവിള്‍ ചേര്‍ത്ത് അവനെ(മകനെ)അദ്ദേഹം കുന്നിന്‍ പുറത്തേക്ക് കിടത്തുകയും ചെയ്തപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു:' ഓ ഇബ്‌റാഹീം! നീ സ്വപനത്തെ സാക്ഷാല്‍ കരിച്ചു. അപ്രകാരമാണ് നാം ഗുണവാന്‍മാര്‍ക്ക് പ്രതിഫലം നല്‍കുന്നത്. നിശ്ചയം ഇത് പ്രത്യക്ഷമയൊരു പരീക്ഷണമാണ്. അദ്ദേഹത്തിന് നാം മഹത്തായ മറ്റൊരു ബലി പകരം നല്‍കി. പിന്നീട് വരുന്നവര്‍ക്ക് അദ്ദേഹത്തിന്റെ (മഹത്തായ മാതൃക) അവശേഷിപ്പിച്ചു. ഇബ്‌റാഹീമിന് രക്ഷയുണ്ടാകട്ടെ''

ഇനി സാക്ഷാല്‍ ബലിയിലേക്ക് വിരല്‍ ചൂണ്ടിയും ഖുര്‍ആന്‍ സൂക്തങ്ങള്‍ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു: നിന്റെ രക്ഷിതാവിന് വേണ്ടി നിസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.(108.2)

''ഒട്ടകങ്ങളെയും -അവയെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അടയാളങ്ങളാക്കിയിരിക്കുന്നു''

മനുഷ്യന്റെ അര്‍പ്പണബോധവും തയ്യാറെടുപ്പും സൂചിപ്പിക്കുന്നതാണ് ബലികര്‍മ്മങ്ങള്‍. അല്ലാഹുവിന് മുമ്പിലെ വിധേയത്വമാണ് ഇത് കൂടുതല്‍ വ്യക്തമാക്കുന്നത്. പെരുന്നാള്‍ ദിവസം അറവുനടത്തുന്നതോടെ വിശ്വാസി പണത്തിന്റെയും ശരീരത്തിന്റെയും സമ്പൂര്‍ണ്ണ വണക്കം രേഖപ്പെടുത്തുകയാണ്. പ്രതിഫലമാകട്ടെ അതിരുകളില്ലാത്തതുമാണ്. വര്‍ഷത്തിലൊരിക്കല്‍ അല്ലാഹു തന്റെ ദാസന്‍മാര്‍ക്ക് ഒരുക്കിയ വലിയൊരു സദ്യയാണ് ഉളുഹിയ്യത്ത്. തൗഹീദിന്റെ മൊഴിമന്ത്രങ്ങള്‍ ഉരുവിട്ട് ക്ഷീണിച്ചവര്‍ക്കുള്ള സല്‍ക്കാരമാണ് ഇവിടെ നടക്കുന്നത്. ഈ ദിവ്യ സല്‍ക്കാരത്തിന് സാക്ഷികളാകുമ്പോള്‍ മനുഷ്യന്‍ മനസ്സാ വാചാ കര്‍മ്മണാ അതിന് വേണ്ടി തയ്യാറാകേണ്ടതുണ്ട് . ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നിവകൊണ്ട് സ്ഥിരപ്പെട്ടതായത് കൊണ്ട് തന്നെ ഓരോരുത്തരും ഈ രംഗത്തേക്ക് അഹ മഹ മികയാ മുന്നോട്ട് വരേണ്ടതുണ്ട്.

ബലിദാനത്തിന്റെ പ്രസക്തിയും പ്രതിഫലവും വിവരിക്കുന്ന ധാരാളം ഹദീസുകള്‍ കണ്ടെത്താനാകുന്നു. അവയില്‍ ചിലത് ഇവയാണ്:

ആയിശ ബീവിയില്‍ നിന്നും നിവേദനം തിരുമേനി പറഞ്ഞു: പെരുന്നാള്‍ ദിനത്തില്‍ രക്തം ഒലിപ്പിക്കുന്നതിനേക്കാള്‍ അല്ലാഹുവിന് ഇഷ്ടമുള്ളതായി മറ്റൊരു കര്‍മ്മവും മനുഷ്യ പുത്രന് ചെയ്യാനില്ല. കൊമ്പുകളോടും കുളമ്പുകളോടും കൂടി അവ ഖിയാമത്ത് നാളില്‍      വരുന്നതാണ്. അതിന്റെ രക്തം ഭൂമിയില്‍ വീഴുന്നതിന് മുമ്പ് തന്നെ അല്ലാഹുവിന്റെ അടുത്ത് അവ സ്ഥാനം പിടിക്കും. (തിര്‍മുദി)

തിരുമേനി പറയുന്നു: നിങ്ങള്‍ക്ക് അതിന്റെ തോലിലുള്ള ഓരോരോമത്തിനും രക്തത്തിന്റെ ഓരോതുള്ളിക്കും പ്രതിഫലമുണ്ട.്

ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ് ബലിദാനം ഇസ്‌ലാമില്‍ നിയമാകുന്നത്. പെരുന്നാള്‍ രാത്രിയിലും പകലിലും തന്റെയും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെയും ഭക്ഷണാദിചെലവുകള്‍ കഴിച്ച് ബാക്കിയുള്ളവനും സ്വതന്ത്രനും പ്രായപൂര്‍ത്തിയെത്തിയവനും ബുദ്ധിക്ക് സ്ഥിരതയുള്ളവനുമായ എല്ലാ മുസ്‌ലിമിനും ഇത് മുഅക്കതായ സുന്നത്താണ്. അറവ് നടത്താന്‍ കഴിവും ത്രാണിയുമുണ്ടായിട്ടും അതിനെ ഗൗനിക്കാതെ പിന്തിരിഞ്ഞ് കളയല്‍ കറാഹത്തായ കാര്യമാണ്. ഗൃഹനാഥന്‍ ബലിദാനം നടത്തിയാല്‍ അതിന്റെ പ്രതിഫലം വീട്ടുകാരിലേക്കും മടങ്ങുന്നു. വീട്ടില്‍ ഒരാള്‍ മാത്രമേ ഉള്ളുവെങ്കില്‍ കര്‍മ്മം സുന്നത്ത് ഐനും ഒന്നിലധികം പേരുണ്ടെങ്കില്‍ സുന്നത്ത് കിഫായയുമാണ്. വീട്ടിലെ ഒരാള്‍ അറുത്താള്‍ മറ്റുള്ളവരോടുള്ള ആജ്ഞമുറിയുമെന്നര്‍ത്ഥം.

പെരുന്നാള്‍ ദിവസം സൂര്യന്‍ ഉദിച്ചുയര്‍ന്ന് രണ്ട് റക്അത്തിനും രണ്ട് ഖുത്ബക്കുമുള്ള സമയം കഴിഞ്ഞത് മുതല്‍ ദുല്‍ഹിജ്ജ 13 ന്റെ സൂര്യാസ്തമയം വരെയാണ് ബലിയുടെ സമയം. നിസ്‌കാരം കഴിഞ്ഞതിന് ശേഷം പെരുന്നാള്‍ ദിനത്തില്‍ തന്നെ നടത്തലാണ് കൂടുതല്‍ ഉചിതം.

നിങ്ങളുടെ ബലിമൃഗങ്ങളെ നിങ്ങള്‍ ആദരിക്കുക, അത് സിറാത്ത് പാലം കടക്കാനുള്ള നിങ്ങളുടെ വാഹനമാകുന്നു എന്ന ഹദീസ് മൃഗബലിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ സ്വാതന്ത്യവും കഴിവുമുള്ളവര്‍ അനിവാര്യമായും ഉളുഹിയ്യത്ത് അറുക്കേണ്ടതാണ്. തിരുമേനി (സ) തങ്ങള്‍ക്കിത് നിര്‍ബന്ധമായിരുന്നു. നേര്‍ച്ചയാക്കിയാല്‍ നമുക്കും നിര്‍ബന്ധമാകുന്നതാണ്.

അറവുദ്ദേശിച്ചയാള്‍ ദുല്‍ഹിജ്ജ 1 മുതല്‍ അറുക്കുന്നത് വരെ ശരീരത്തിലെ നഖം, മുടി മുതലായവ നീക്കം ചെയ്യല്‍ കറാഹത്താണ്. മുസ്‌ലിം(റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇക്കാര്യം വ്യക്തമായി വന്നിട്ടുണ്ട്. ഹറാമാണെന്നാണ് ഇമാം അഹ്മദ് (റ) പറയുന്നത.

ആട്, മാട്, ഒട്ടകം എന്നിവയെ ഉളുഹിയ്യത്ത് അറുക്കാനാണ് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. മാട് എന്നാല്‍ പശു, മൂരി, പോത്ത്, എരുമ എന്നിവ ഉള്‍പ്പെടുന്നതാണ്. ഒട്ടകത്തിന് അഞ്ചും പശു, കോലാട് എന്നിവക്ക് രണ്ടും നെയ്യാടിന് ഒന്നും വയസ്സ് പൂര്‍ത്തിയാകേണ്ടതുണ്ട്.

പുരുഷന്‍ സ്വന്തം കൈകൊണ്ട് തന്നെ അറുക്കലാണ് ഉത്തമം .ആവശ്യത്തിന് വേണ്ടി മറ്റുള്ളവരെ ഏല്‍പിക്കല്‍കൊണ്ട് വിരോധമില്ല. എന്നാല്‍ സ്ത്രീ മറ്റുള്ളവരെ ഏല്‍പിക്കുകയാണ് വേണ്ടത്. അറവ് നടക്കുന്നത് കുടുംബത്തിന്റെ മദ്ധ്യത്തില്‍ വെച്ചാവലും സ്ത്രീ അറവ് നടക്കുമ്പോള്‍ അവിടെ സന്നിഹിതയാവലും സുന്നത്താണ്. മാടിനെയോ ഒട്ടകത്തെയോ അറുക്കുമ്പോള്‍ ഏഴ് പേര്‍ക്ക് വരെ ഓഹരി കൂടാവുന്നതാണ്. എന്നാല്‍ ഒരാടിനെ ഒരാള്‍ തന്നെ അറുക്കലാണ് ഉത്തമം. ഒരു ഒട്ടകത്തിനെയോ പശുവിനെയോ സ്വന്തമായി അറുക്കുന്നതിലും ഉത്തമം ഏഴ് ആടിനെ അറുക്കുന്നതാണ്. ഒരു ഒട്ടകത്തിലോ മാടിലോ പങ്കുചേരുന്ന്തിനേക്കാള്‍ പുണ്യം ഒരാടിനെ സ്വന്തമായി അറുക്കലാണ്.

ഇറച്ചി ചുരുങ്ങുന്ന ന്യൂനത ഇല്ലാതിരിക്കുക എന്നതാണ് ഉളുഹിയ്യത്തിന്റെ മൃഗത്തിനുള്ള നിബന്ധന. മെലിഞ്ഞ മജ്ജ നശിച്ചത,് കാഴ്ച നഷ്ടപ്പെട്ടത്, മുടന്തുള്ളത്, ചൊറിപിടിച്ചത്, വാലില്‍ നിന്നോ ചെവിയില്‍ നിന്നോ അല്‍പമെങ്കിലും മുറിഞ്ഞ് പോയത്, ഭ്രാന്ത് പിടിപെട്ടത്, പ്രകടമായ രോഗങ്ങളുള്ളത് തുടങ്ങിയവ ഉളുഹിയ്യത്തിന് പറ്റുന്നതല്ല. ഉടച്ചതിന് വിരോധമില്ല. കഷ്ണം മുറിഞ്ഞുപോകാത്തത വിധം ചെവികീറുകയോ, തുളക്കുകയോ ചെയ്തതിനും പ്രശ്‌നമില്ല. കൊമ്പില്ലാത്തത് വിരോധമില്ലെങ്കിലും കൊമ്പുള്ളതാണ് ഉത്തമം. ഇറച്ചിക്ക് കുഴപ്പമൊന്നും വരുത്തുകയില്ലെങ്കില്‍ കൊമ്പ്‌പൊട്ടിയതിനും  വിരോധമില്ല. വെളുത്ത മൃഗത്തെ അറുക്കലാണ് ഏറ്റവും ശ്രേഷ്ടത .വെളുത്ത രണ്ട് കൊറ്റനാടിനെ നബി (സ) തങ്ങള്‍ ബലിയറുത്തതായി ഹദീസില്‍ വന്നിട്ടുണ്ട്.

നിശ്ചിതസമയത്തില്‍ അറുത്താല്‍ മാത്രമെ അറവ് ഉളുഹിയ്യത്തായി പരിഗണിക്കുകയുള്ളൂ. സമയത്തിന് മുമ്പോ ശേഷമോ അറുത്താല്‍ അത് പരിഗണിക്കപ്പെടുന്നതല്ല. ഉളുഹിയ്യത്താകുന്നതുമല്ല. രാത്രി അറുക്കല്‍ കറാഹത്താണ്. നിര്‍ബന്ധമായ ഉളുഹിയ്യത്ത് യഥാസമയം തന്നെ അറുക്കേണ്ടതാണ്. അറുക്കാത്ത പക്ഷം സമയം കഴിഞ്ഞാലും അറുക്കാവുന്നതാണ്. അത് ഖളാആയിട്ടാണ് പരിഗണിക്കപ്പെടുക.

നിയ്യത്തുകള്‍ കൊണ്ടാണ് ഏതൊരുകാര്യവും പരിഗണിക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ ഉളുഹിയ്യത്തിനെ കരുതലും അനിവാര്യമാണ്. അറുക്കുമ്പോഴോ നിശ്ചിത മൃഗത്തെ ഉളുഹിയ്യത്തിന് നിര്‍ണ്ണയിക്കുമ്പോഴോ നിയ്യത്ത് ചെയ്യാവുന്നതാണ്. അറവ് ഏല്‍പ്പിച്ച യാളെ നിയ്യത്ത് ഏല്‍പ്പിക്കല്‍ കൊണ്ടും വിരോധമില്ല.

സുന്നത്തായ ഉളുഹിയ്യത്തിന്റെ മാംസം എത്രവേണമെങ്കിലും ഭക്ഷിക്കല്‍ കൊണ്ട് യാതൊരു വിരോധവുമില്ല. പക്ഷേ അല്‍പമെങ്കിലും പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യല്‍ അനിവാര്യമാണ്. എന്നാല്‍ കരള് പോലെയുള്ള അല്‍പം ഭാഗം മാത്രം എടുത്ത് വെച്ച് ബാക്കിയുള്ളതെല്ലാം പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യലാണ് ഏറെ പുണ്യകരം. മൂന്നില്‍ ഒന്നിനേക്കാള്‍ ഭക്ഷിക്കാതിരിക്കലും തോല്‍ ദാനം ചെയ്യലും പ്രത്യേകം സുന്നത്താണ്. സുന്നത്തായ ബലി മാംസം ധനികര്‍ക്ക് നല്‍കല്‍കൊണ്ടും വിരോധമില്ല. പക്ഷേ  അവരിത് വില്‍പനനടത്താന്‍ പാടില്ലെന്ന്മാത്രം. എന്നാല്‍ ഫഖീര്‍, മിസ്‌കീന്‍ പോലെയുള്ളവര്‍ക്ക് ഇതില്‍ വിനിമയം നടത്താവുന്നതാണ്.

എന്നാല്‍ നിര്‍ബന്ധമായ ഉളുഹിയ്യത്തില്‍നിന്ന് അറുത്തയാളോ അയാള്‍ ചെലവ് കൊടുക്കേണ്ടവരോ അല്‍പം പോലും ഭക്ഷിക്കാന്‍ പാടില്ല. സമ്പന്നര്‍ക്കിടയില്‍ വിതരണം ചെയ്യലും അനുവദനീയമല്ല. പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്‌തേമതിയാകൂ. നേര്‍ച്ചയാക്കല്‍ കൊണ്ടും സുന്നത്തിനെ കരുതാതിരിക്കല്‍ കൊണ്ടുമാണ് ഉളുഹിയ്യത്ത് നിര്‍ബന്ധമായി മാറുന്നത്. ഒരാള്‍ തന്റെ മൃഗത്തെ ചൂണ്ടിക്കൊണ്ട് ഇത് എന്റെ ഉളുഹിയ്യത്താണെന്ന് പറഞ്ഞാല്‍ നിര്‍ബന്ധ ഉളുഹിയ്യത്തായി പരിഗണിക്കപ്പെടുന്നതാണ്. അതില്‍ നിന്നും ഒരംശം പോലും അയാള്‍ക്ക് ഭക്ഷിക്കല്‍ അനുവദനീയമല്ല. സാധാരണ ഉളുഹിയ്യത്തുകള്‍ക്ക് സുന്നത്തായ ഉളുഹിയ്യത്ത് എന്ന് തന്നെ കരുതേണ്ടതുണ്ട്.

ബലിമാംസം അന്യമതസ്ഥര്‍ക്ക് നല്‍കല്‍ അനുവദനീയമല്ല. അത് അയല്‍വാസിയാണെങ്കിലും അല്ലെങ്കിലും ശരി. മുസ്‌ലിമല്ലാത്ത ഒരാള്‍ ഒരു കാരണവശാലും ഉളുഹിയ്യത്തിന്റെ ഇറച്ചി ഭക്ഷിച്ചുപോവരുത്. അതിന് നമ്മള്‍ അവസരമൊരുക്കാനും പാടില്ല. അത് വേവിച്ചതിന് ശേഷമാണെങ്കിലും ശരി. (തുഹ്ഫ 9/363)

ഉളുഹിയ്യത്തറുക്കാന്‍ തീരുമാനിച്ച മൃഗത്തിന് അപകടം പിണഞ്ഞാല്‍ അവനതിന് കാരണക്കാരനെങ്കില്‍ മറ്റൊരു മൃഗത്തെ വാങ്ങി അറുക്കേണ്ടതാണ്. ഇനി അയാള്‍ക്കതില്‍ യാതൊരു ബന്ധവുമില്ലാത്തപക്ഷം പകരമായി ഒന്നും ചെയ്യേണ്ടതില്ല.

ഉളുഹിയ്യത്ത് മൃഗത്തിന്റെ തോല്, കൊമ്പ്, എല്ല് തുടങ്ങിയവ വില്‍ക്കപ്പെടാനോ കൂലിയായി നല്‍കാനോ പാടില്ല. അറവിനും ഇറച്ചി ശരിയാക്കാനുമുള്ള കൂലി അറുക്കുന്ന ആള്‍ തന്നെയാണ് ചെലവഴിക്കേണ്ടത്. പകരം അവ ഫഖീര്‍, മിസ്‌കീന്‍ തുടങ്ങിയവര്‍ക്ക് ദാനമായി നല്‍കേണ്ടതാണ്.  എന്നാല്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കല്‍ കൊണ്ട് വിരോധമില്ല. മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കാനായി വായ്പ നല്‍കുകയാവാം. അറുത്തയാളോ അയാളുടെ അവകാളികളോ അത് വില്‍ക്കല്‍ ഹറാമാണ്. ഉളുഹിയ്യത്തിന്റെ തോല്‍ ഒരാള്‍ വിറ്റാല്‍ അയാള്‍ക്ക് ഉളുഹിയ്യത്തില്ലെന്നും സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട.് നിര്‍ബന്ധമായ ഉളുഹിയ്യത്താണെങ്കില്‍ അതിന്റെ തോലും മറ്റുഭാഗങ്ങളും സ്വദഖചെയ്യല്‍ നിര്‍ബന്ധമാണ്.  സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാവതല്ല. (തുഹ്ഫ 9/365)

പ്രായമാകാത്ത ഒരു നാല്‍ക്കാലിയെ നോക്കി ഇതെന്റെ ഉളുഹിയ്യത്താണ് എന്നൊരാള്‍ പറഞ്ഞാല്‍ അടുത്ത് വരുന്ന പെരുന്നാളില്‍ അതിനെ ഉളുഹിയ്യത്തറുക്കല്‍ നിര്‍ബന്ധമാണ്. അതിന് എന്ത് തന്നെ ന്യൂനതഉണ്ടെങ്കിലും ശരി. പിന്തിപ്പിക്കാന്‍ പാടില്ല. സാധാരണ ചെയ്യാറുള്ള പോലെ അറുക്കുകയും വിതരണം ചെയ്യുകയും വേണം. എങ്കിലും അത് ഉളുഹിയ്യത്തായി ഗണിക്കപ്പെടുന്നതല്ല.     (തുഹ്ഫ 9/351)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter