ജമാഅത്ത് നിസ്‌കാരത്തില്‍ ഓതേണ്ട സൂറത്തുകള്‍

വെള്ളിയാഴ്ച സുബ്ഹിക്കു സമയം ഏറെയുണ്ടെങ്കില്‍ ആദ്യത്തെ റക്അത്തില്‍ അലിഫ്‌ലാമീന്‍ സജദയും രണ്ടാമത്തേതില്‍ ഹല്‍അതായും പൂര്‍ണ്ണമായി ഓതല്‍ സുന്നത്തുണ്ട്. സമയം വിശാലമല്ലെങ്കില്‍ ചെറിയ സൂറത്തുകളാണു ഓതേണ്ടത്. ഒന്നാം റക്അത്തില്‍ ഓതേണ്ടത് ഓതാതെ റക്അത്തു പൂര്‍ത്തിയാക്കിയാല്‍ രണ്ടാം റക്അത്തില്‍ ഓതല്‍ സുന്നത്തായ സൂറത്തു ഓതലോടുകൂടി ഒന്നാം റക്അത്തില്‍ ഓതേണ്ടതും രണ്ടാം റക്അത്തില്‍ ഓതല്‍ സുന്നത്തുണ്ട്. ഈ അവസരത്തില്‍ രണ്ടാം റക്അത്തില്‍ രണ്ടു സൂറത്തുകള്‍ ഓതല്‍ വന്നു. (തുഹ്ഫ 2/56)

അഞ്ചു വഖ്ത് നിസ്‌കാരങ്ങളില്‍ ഓരോ നിസ്‌കാരത്തിലും നിശ്ചിത സൂറത്തുകള്‍ ഓതല്‍ സുന്നത്തുള്ളതായി നമ്മുടെ കര്‍ശശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണുന്നില്ല. ഹദീസുകളിലും അങ്ങനെ സ്ഥിരപ്പെട്ടിട്ടില്ലെന്ന് ബിഗ്‌യയില്‍ പറഞ്ഞിട്ടുണ്ട്. സയ്യിദ് അബ്ദുല്ലാ ബാ ഫഖീഹ്(റ) പ്രസ്താവിക്കുന്നു: നിസ്‌കാരത്തില്‍ സൂറത്തോതുന്ന വിഷയത്തില്‍ മുന്‍ഗാമികളായ ഇമാമുകൡ പലര്‍ക്കും അവര്‍ തെരഞ്ഞെടുത്തു പതിവാക്കിയ ചില ചര്യകള്‍ ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത് ക്ലിപ്തപ്പെടുത്താനാകാത്തവിധം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (ബിഗ്‌യ 45)

വെള്ളിയാഴ്ച രാവില്‍ മഗ്‌രിബിക്കു ഒന്നാം റക്അത്തില്‍ സൂറതുല്‍ കാഫിറൂനയും രണ്ടില്‍ ഇഖ്‌ലാസ് ഓതലും നമ്മുടെ മദ്ഹബില്‍ സ്ഥിരപ്പെട്ട സുന്നത്താണ്. ശനിയാഴ്ച രാവില്‍ മഗ്‌രിബിനു ഒന്നാം റക്അത്തില്‍ സൂറതുല്‍ ഫലഖും രണ്ടാമത്തേതില്‍ സൂറത്തുന്നാസും ഓതണമെന്നാണ് ഇമാം മഖ്ദൂം(റ) തന്റെ ഇര്‍ശാദില്‍ പറഞ്ഞിട്ടുള്ളത്.

വെള്ളിയാഴ്ച സുബ്ഹ് നിസ്‌കാരത്തില്‍ സൂറത്തുല്‍ അഅ്‌ലായും സൂറതുല്‍ ഗാശിയയും പ്രത്യേകം സുന്നത്തുള്ളതായി ഗ്രഹിക്കാവുന്ന രേഖ കാണുന്നില്ല. പക്ഷേ പ്രത്യേകം സുന്നത്തായി പറയപ്പെട്ട അലിഫ്‌ലാമീന്‍ സജദയും ഹല്‍അതായും രണ്ടു റക്അത്തിലും ഓതുന്നില്ലെങ്കില്‍ അതിനുപകരം സബ്ബിഹിസ്മയും ഹല്‍ അതാകയും ഓതണമെന്നും അതിെല്ലങ്കില്‍ കാഫിറൂനയും ഇഖ്‌ലാസും ഓതണമെന്നും ഒരു വാക്യം ഖല്‍യൂബി 1/154-ല്‍ കാണുന്നുണ്ട്. ഇതു മറ്റുചില ഗ്രന്ഥങ്ങളില്‍ എടുത്തുദ്ധരിക്കപ്പെട്ടിട്ടുണ്ട്.

നമ്മുടെ നാടുകളിലെ എല്ലാവരും എപ്പോഴും വന്നുകൊണ്ടിരിക്കുന്ന വഴിയോരങ്ങളിലും ടൗണുകളിലും കവലകളിലും മറ്റുമുള്ള സാധാരണ പള്ളി(മത്വ്‌റൂഖായ പള്ളി) കളില്‍ ഇമാമത്ത് നില്‍ക്കുന്നവര്‍ വള്ളുഹാക്കു മുകളിലുള്ള സൂറത്തുകള്‍ (ഓതല്‍ പ്രത്യേകം സുന്നത്തുള്ളതായി ഉദ്ധരിക്കപ്പെട്ട നിശ്ചിത സൂറത്തുകള്‍ ഒഴികെ) ഓതല്‍ കറാഹത്തും ഓതിയാല്‍ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുന്നതുമാണ്. ഇതു ശാഫിഈ മദ്ഹബിലെ ഖണ്ഡിത നിയമമാണ്. (തുഹ്ഫ 2/54, ശര്‍ഹു ബാഫളല്‍ 1/250, ശര്‍വാനി 2/54)

ജമാഅത്തു നിസ്‌കാരവുമായി ബന്ധപ്പെട്ട ഏതു കറാഹത്തു ചെയ്താലും (ജമാഅത്തു നിസ്‌കാരത്തില്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള കറാഹത്ത്) ജമാഅത്തു നിസ്‌കാരത്തിന്റെ ഇരുപത്തി ഏഴു പദവി പ്രതിഫലം നഷ്ടപ്പെടും. കറാഹത്തുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ ഇരുപത്തി ഏഴ് ഇരട്ടിയാണ് നഷ്ടപ്പെടുക. നിസ്‌കാരം മുഴുവനത്തിലുമല്ല.

മത്വറൂഖായ പള്ളിയില്‍ നിസ്‌കാരത്തിനു നേതൃത്വം നല്‍കുന്നവര്‍ ളുഹാ സൂറത്തിന്റെ മുകളിലുള്ള സൂറത്തുകള്‍ ഓതി ജനങ്ങള്‍ക്കിടയില്‍ ജാട നടിക്കുമ്പോള്‍ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുന്നതു അറിയുന്നില്ല. അല്ലെങ്കില്‍ അറിഞ്ഞതു നടിക്കുന്നില്ല. ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുംവിധം സൂറത്തുകള്‍ ഓതുന്ന ഇമാമുകളെക്കുറിച്ച് വിഡ്ഢികളായ ഇമാമുകള്‍ എന്നാണ് ഇമാം ഇബ്‌നു ഹജര്‍(റ) തന്റെ ശര്‍ഹു ബാഫള്‌ലില്‍ വിശേഷിപ്പിച്ചത്. (ശര്‍വാനി 2/54)

ജമാഅത്തു നിസ്‌കാരങ്ങള്‍ക്കു മാത്രം തുറക്കുകയും അതു കഴിഞ്ഞാല്‍ അടക്കുകയും ചെയ്യുന്ന പള്ളികൡ (മത്വറൂഖല്ലാത്ത പള്ളി) പരിമിതമായ മഅ്മൂമുകള്‍ മാത്രം പങ്കെടുക്കുകയും അപൂര്‍വ്വമായെങ്കിലും മറ്റാരും ആ ജമാഅത്തിലേക്ക് വരാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ ആ പരിമിത മഅ്മൂമുകളുടെ വാക്കാലുള്ള സമ്മതപ്രകാരം വള്ളുഹായുടെ മുകളിലുള്ള സൂറത്തുകള്‍ ഇമാമിനു ഓതാവുന്നതാണ്. ഒറ്റക്കു നിസ്‌കരിക്കുന്നവനും ഓതാം.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter