ഖൈബര്‍ യുദ്ധം

വടക്കന്‍ ഭാഗങ്ങളിലേക്ക്

ഹുദൈബിയ്യ സന്ധികൂടി കഴിഞ്ഞതോടെ അറേബ്യന്‍ ഉപദ്വീപില്‍ ഏകദേശം എല്ലാ ഭാഗങ്ങളിലും ഇസ്‌ലാമിന്റെ പ്രചരണം ആഴത്തില്‍ വേര് പിടിച്ചു. ജൂതന്മാര്‍ തമ്പടിച്ച ഖൈബര്‍ ഭാഗങ്ങളേ പിന്നീട് ശേഷിച്ചിരുന്നുള്ളൂ. ഇസ്‌ലാമിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളില്‍ അസൂയ പൂണ്ട അവര്‍ അതിനെ തടസ്സപ്പെടുത്താനും മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യാനും പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരുന്നു. അതിനിടെ ഹുദൈബിയ്യ കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രവാചകന് ഖൈബറില്‍ വരാനിരിക്കുന്ന ഒരു വന്‍വിജയത്തെക്കുറിച്ച് സന്ദേശം ലഭിച്ചു.

ഹിജ്‌റ വര്‍ഷം ഏഴ്. ഹുദൈബിയ്യയില്‍നിന്നും തിരിച്ചുവന്ന പ്രവാചകന്‍ ഒന്നു രണ്ട് മാസം മദീനയില്‍ തങ്ങി. മുഹര്‍റം അവസാനത്തില്‍ അനുചരന്മാരെയും കൂട്ടി ഖൈബറിലേക്കു പുറപ്പെട്ടു. ആയിരത്തി നാന്നൂറ് പേരടങ്ങുന്നതായിരുന്നു മുസ്‌ലിം സൈന്യം. ചികിത്സക്കും മറ്റുമായി ഇരുപത് സ്ത്രീകളും കൂടെയുണ്ടായിരുന്നു. ഗനീമത്ത് മോഹിച്ച് ആരും വരേണ്ടതില്ലെന്നും ഹുദൈബിയ്യ സന്ധിയില്‍ പങ്കെടുത്തവര്‍ വന്നാല്‍മതിയെന്നും പ്രവാചകന്‍ നേരത്തെ അറിയിച്ചിരുന്നു. മദീനയില്‍നിന്നും എഴുപത് മൈലുകള്‍ അകലെ വടക്ക് കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഖൈബര്‍. കുന്നും മലകളും താണ്ടി മുസ്‌ലിം സൈന്യം ഒരു പ്രഭാതത്തില്‍ ഖൈബറിലെത്തി.

മുസ്‌ലിംകള്‍ തങ്ങള്‍ക്കെതിരെ യുദ്ധത്തിന് വരുന്ന വിവരം ഖൈബര്‍ നിവാസികള്‍ നേരത്തെത്തന്നെ അറിഞ്ഞിരുന്നു. സന്നാഹങ്ങളൊരുക്കി ഓരോ ദിവസവും ഇതു പ്രതീക്ഷിച്ചിരുന്ന അവര്‍ ഒരു ദിവസം പ്രഭാതത്തില്‍ കൃഷിയിടങ്ങളിലേക്ക് പോയപ്പോഴാണ് മുസ്‌ലിം സൈന്യം കടന്നുവരുന്നത്. പേടിച്ചരണ്ട അവര്‍ ഓടിരക്ഷപ്പെടുകയും തങ്ങളുടെ കോട്ടകളില്‍ അഭയം പ്രാപിക്കുകയും ചെയ്തു.

ഇസ്‌ലാമിന്റെ പതാക അല്ലാഹുവിനെയും അവന്റെ റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് കൈമാറുമെന്ന് പ്രവാചകന്‍ തലേന്നു രാത്രി പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് പ്രഭാതത്തില്‍ അത് തങ്ങള്‍ക്കു ലഭിക്കണമെന്ന ആഗ്രഹത്തില്‍ മുന്നോട്ടുവന്നു. പ്രവാചകന്‍ അലി (റ) വിളിച്ചു. അദ്ദേഹം കണ്ണ് രോഗം പിടിച്ചിരിക്കുകയായിരുന്നു. പ്രവാചകന്‍ അല്‍പം ഉമനീരെടുത്ത് കണ്ണില്‍ പുരട്ടി. രോഗം ഭേദമായി. പതാക അദ്ദേഹത്തെ ഏല്‍പിച്ചുകൊണ്ട് യുദ്ധത്തിന് നേതൃത്വം നല്‍കാന്‍ പറഞ്ഞു.

കോട്ടകളുടെ ഉപരോധം

താമസിയാതെ യുദ്ധമാരംഭിച്ചു. മുറഹ്ഹിബായിരുന്നു ജൂതരുടെ നേതാവ്. കൂറ്റന്‍ കോട്ടകളെ കേന്ദ്രീകരിച്ചായിരുന്നു അരുടെ താവളങ്ങള്‍. മുസ്‌ലിംകള്‍ ആദ്യമായി നാഇം എന്നു പേരുള്ള അവരുടെ കോട്ട വളഞ്ഞു. മുറഹ്ഹിബ് പുറത്തുവന്നു. ധിക്കാരത്തോടെ യുദ്ധത്തിനുള്ള വിളിയാളം നടത്തി. ആമിര്‍ (റ) ദന്ദ്വയുദ്ധത്തിനു ചെന്നു. വെട്ട് പിഴച്ച് അദ്ദേഹം ശഹീദായി. ശേഷം, അലി (റ) രംഗത്തു വരികയും മുറഹ്ഹിബിന്റെ കഥകഴിക്കുകയും ചെയ്തു. ഉപരോധം ദിവസങ്ങളോളം നീണ്ടുനിന്നു. ഒടുവില്‍, പരാജയം സമ്മതിച്ച ജൂതന്മാര്‍ അടുത്ത കോട്ടയിലേക്കു പിന്മാറി. അങ്ങനെ, ശക്തമായ യുദ്ധത്തിനും ഉപരോധത്തിനുമൊടുവില്‍ ആദ്യനിരയിലെ അഞ്ചു കോട്ടയും മുസ്‌ലിംകളുടെ കീഴില്‍വന്നു. അതോടെ, ജൂതന്മാര്‍ രണ്ടാം നിരയില്‍ അഭയം തേടി. മുസ്‌ലിംസൈന്യം അവിടെയും ഉപരോധം ആരംഭിച്ചു. നാശനഷ്ടങ്ങള്‍ ഭയന്ന് പരാജയം സമ്മതിച്ച അവര്‍ സന്ധിസംഭാഷണത്തിനു തയ്യാറായി. ജൂതന്മാര്‍ നാടുവിട്ടുപോവണമെന്നായിരുന്നു പ്രവാചകരുടെ നിര്‍ദ്ദേശം. അവരത് സമ്മതിച്ചു. പക്ഷെ, ഖൈബറിലെ കൃഷിയിടങ്ങള്‍ കയ്യൊഴിയാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. 'ഞങ്ങള്‍ ഇവിടത്തെ ജോലിക്കാരായി നിന്നുകൊള്ളാം. നിങ്ങളെക്കാള്‍ ഞങ്ങള്‍ക്കാണല്ലോ ഇവിടത്തെ കൃഷിയെക്കുറിച്ച് കൂടുതല്‍ വിവരമുള്ളത്' അവര്‍ കെഞ്ചിയപ്പോള്‍ വിളവിന്റെ പുകുതി നല്‍കാമെന്ന വ്യവസ്ഥയില്‍ പ്രവാചകന്‍ സമ്മതിച്ചു. അബ്ദുല്ലാഹ് ബിന്‍ റവാഹയെ ഈ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതിന്റെ ചുമതല ഏല്‍പിക്കുകയും ചെയ്തു. ഖൈബറിലെ ഭൂമി പ്രവാചകന്‍ രണ്ടായി വിഭജിക്കുകയുണ്ടായി. ഒരു ഭാഗം മുസ്‌ലിംകള്‍ക്ക് പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങള്‍ പരിഹരിക്കാനായി നീക്കിവെച്ചു. പുതുതായി ഇസ്‌ലാമിലേക്ക് ഒഴുകിയെത്തിയ ആളുകളെ അവിടെ പാര്‍പ്പിച്ചു. രണ്ടാമത്തെ ഭാഗം ഹുദൈബിയ്യ സന്ധിയില്‍ പങ്കെടുത്തവര്‍ക്കിടയില്‍ വിഹിതിച്ചു നല്‍കി. ഖൈബര്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഒരു വന്‍ വിജയമായിരുന്നു. അനവധി ഗനീമത്ത് സ്വത്തുകള്‍ ഇതില്‍ ലഭിക്കുകയുണ്ടായി.

ആട്ടിറച്ചിയില്‍ വിഷം

 ഖൈബര്‍ യുദ്ധ വേളയില്‍ സൈനബ് ബിന്‍തു ഹാരിസ് എന്ന ജൂതപ്പെണ്ണ് ആട്ടിറച്ചിയില്‍ വിഷം കലര്‍ത്തി പ്രവാചകന് നല്‍കി. ഭക്ഷണം വായില്‍വെച്ച പ്രവാചകന് ഉടനെ ദൈവിക സന്ദേശം ലഭിക്കുകയും പ്രവാചകന്‍ അതില്‍നിന്ന് അല്‍ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. പെണ്ണിനെ വിളിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇത് യഥാര്‍ത്ഥ പ്രവാചകനാണോ എന്ന് പരീക്ഷിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു പ്രതികരണം. അതിനിടെ, ഭക്ഷണം അകത്തു ചെന്ന ഒരു സ്വഹാബി വര്യന്‍ മരണപ്പെടുകയുണ്ടായി.

ഖൈബറില്‍ മുസ്‌ലിം പക്ഷത്തുനിന്നും വധിക്കപ്പെട്ടവര്‍ പതിനെട്ടോളം ആളുകള്‍ മാത്രം. ജൂതപക്ഷത്തുനിന്നും തൊണ്ണൂറ്റി മൂന്നോളം ആളുകള്‍ വധിക്കപ്പെട്ടിരുന്നു.

മറ്റു ജൂത കേന്ദ്രങ്ങളിലേക്ക്

 ഫദക്, വാദില്‍ ഖുറാ, തൈമാഅ് എന്നിവയായിരുന്നു മറ്റു ജൂത കേന്ദ്രങ്ങള്‍. ഈ സ്ഥലങ്ങളിലേക്കു കൂടി കടന്നുചെല്ലാനും അവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്താനും പ്രവാചകന്‍ ഉദ്ദേശിച്ചു. പ്രവാചകന്‍ ഖൈബറില്‍ എത്തിയ ഉടനെത്തന്നെ ഫദകിലേക്ക് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരാളെ പറഞ്ഞയച്ചിരുന്നു. പക്ഷെ, അപ്പോള്‍ അവരതിന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, ഖൈബറില്‍ മുസ്‌ലിംകള്‍ ഉന്നത വിജയം വരിച്ചതുകണ്ട് പേടിച്ച അവര്‍ മുസ്‌ലിംകള്‍ക്ക് കീഴ്‌പ്പെടുകയും വിളവിന്റെ പാതി നല്‍കാമെന്ന വാഗ്ദാനത്തോടെ പ്രവാചകരുമായി സന്ധിയിലാവുകയും ചെയ്തു. യുദ്ധം നടക്കാത്തതിനാല്‍ പ്രവാചകന്‍ സ്വന്തമായാണ് ആ സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്നത്.

ഖൈബര്‍ യുദ്ധം കഴിഞ്ഞതോടെ പ്രവാചകന്‍ മദീനയിലെ മറ്റൊരു ജൂതകേന്ദ്രമായ വാദില്‍ ഖുറായിലെത്തി. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. പക്ഷെ, അമ്പു വര്‍ഷംകൊണ്ടാണ് അവര്‍ പ്രവാചകരെ വരവേറ്റത്. പ്രവാചകന്‍ സൈന്യത്തെ മൂന്നായി വിഭജിച്ച് അവര്‍ക്കെതിരെ യുദ്ധം നയിച്ചു. ഒരു ദിവസം ശക്തമായ യുദ്ധം നടന്നു. രണ്ടാം ദിവസമായപ്പോഴേക്കും അവര്‍ പരാജയം സമ്മതിക്കുകയും എല്ലാം പ്രവാചകനു മുമ്പില്‍ കൊണ്ടുവന്ന് നല്‍കി കീഴടങ്ങുകയും ചെയ്തു. ഖൈബറില്‍ ചെയ്തപോലെ  പ്രവാചകന്‍ അവരെ അവിടത്തെ ജോലിക്കാരായി നിയമിക്കുകയും ഗനീമത്തുകള്‍ അനുചരന്മാര്‍ക്കിടയില്‍ വിഹിതിക്കുകയും ചെയ്തു. നാലു ദിവസം അവിടെ തങ്ങിയ ശേഷം പ്രവാചകനും അനുയായികളും മദീനയിലേക്കു മടങ്ങി.

ഖൈബറും വാദില്‍ ഖുറായും മുസ്‌ലിംകള്‍ക്കു കീഴില്‍വന്ന വിവരമറിഞ്ഞതോടെ ഒരു ഏറ്റുമുട്ടലിന് തൈമാഅ് ഗോത്രം കാത്തുനിന്നില്ല. യുദ്ധമില്ലാതെ തന്നെ അവര്‍ പ്രവാചക സമക്ഷം വന്ന് കീഴടങ്ങി.

നഷ്ടപ്പെട്ട ഉംറക്കായി മക്കയിലേക്ക് പ്രവാചകരുടെ നഷ്ടപ്പെട്ട ഉംറയുടെ സമയം വന്നെത്തി. ഖൈബറില്‍നിന്നും തിരിച്ചെത്തിയ ശേഷം അതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഹുദൈബിയ്യ സന്ധിയില്‍ പങ്കെടുത്തവരെല്ലാം ഉംറക്കുവരണമെന്ന് പ്രവാചകന്‍ നിര്‍ന്ധിച്ചുപറഞ്ഞു. അതനുസരിച്ച് സ്ത്രീകളും കുട്ടികളുമടക്കം രണ്ടായിരത്തിലേറെ ആളുകള്‍ ഉംറ നിര്‍വഹിക്കാനായി മക്കയിലേക്കു പോകാന്‍ തയ്യാറായി. പ്രവാചകന്‍ തന്റെ ഖസ്‌വാഅ് എന്ന ഒട്ടകപ്പുറത്താണ് യാത്ര ചെയ്തിരുന്നത്. ബലി നല്‍കാനുള്ള അറുപത് ഒട്ടകങ്ങളുമായി മുസ്‌ലിംകള്‍ മക്കയില്‍ പ്രവേശിച്ചു. കഅബാലയത്തിനടുത്തു ചെന്നു ഥവാഫ് ചെയ്തു. ഉംറയുടെ മറ്റു കൃത്യങ്ങള്‍ പൂര്‍ത്തിയാക്കി. മൂന്നു ദിവസം പല അനുഷ്ഠാനങ്ങളുമായി അവിടെ തങ്ങിയ ശേഷം മദീനയിലേക്കുതന്നെ തിരിച്ചു. ഈ വേളയിലാണ് പ്രവാചകനും മൈമൂനാ ബീവിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഈ യാത്രയില്‍ ഖുറൈശികള്‍ മുസ്‌ലിംകളുടെ ശക്തി ശരിക്കും തിരിച്ചറിഞ്ഞു. അവരുടെ ഉള്ളകങ്ങളില്‍ ഭീതി സ്ഥാനമുറപ്പിച്ചു. പ്രമുഖരുടെ ഇസ്‌ലാമാശ്ലേഷണം പ്രവാചകരുടെ മക്കായാത്ര അവിശ്വാസികള്‍ക്കിടയില്‍ വന്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. ഇതുവഴി അവര്‍ ഇസ്‌ലാമിന്റെ അജയ്യത മനസ്സിലാക്കുകയും അതിലെ സത്യാംശങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ മാസ്മരികതയും അടിച്ചമര്‍ത്തപ്പെടുന്നതിനനുസരിച്ച് അത്യുന്നതി പ്രാപിക്കുന്ന അതിന്റെ അസാധാരണ കഴിവും അനുഭവിച്ചറിഞ്ഞ അവര്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. മക്കയിലെ പ്രമുഖരായിരുന്ന അംറ് ബ്‌നുല്‍ ആസ്, ഖാലിദ് ബ്‌നുല്‍ വലീദ്, ഉസ്മാന്‍ ബിന്‍ അബീ ഥല്‍ഹ തുടങ്ങിയവര്‍ ഈ പാത പിന്‍പറ്റിയവരാണ്. പ്രവാചകന്‍ ഉംറ നിര്‍വഹിച്ചു മദീനയിലേക്കു മടങ്ങിയ ശേഷം അവര്‍ പ്രവാചകരെ തേടി മദീനയിലെത്തി ഇസ്‌ലാംമതം വിശ്വസിക്കുകയായിരുന്നു. ഹുദൈബിയ്യാ സന്ധി തീര്‍ത്ത അനുകൂല ചലനങ്ങളുടെ പ്രതിഫലനങ്ങളായിരുന്നു ഇവയെല്ലാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter