മുഹര്‍റം മാസത്തിലെ അനുഷ്ഠാനങ്ങള്‍

പവിത്രമാസങ്ങളില്‍ ഒന്നാണ് മുഹര്‍റം. ഹിജ്‌റ വര്‍ഷത്തിന്റെ പ്രാരംഭം, യുദ്ധം നിഷിദ്ധമാക്കപ്പെട്ട ചതുര്‍മാസങ്ങളില്‍ ഒന്നാമത്തേത് എന്നീ വിശേഷതകള്‍ മുഹര്‍റം മാസത്തിനുണ്ട്. ചരിത്രപരമായ വലിയ പ്രാധാന്യമുള്ളതാണ് മുഹര്‍റം പത്ത്. വിശ്വപ്രസിദ്ധ പണ്ഡിതന്‍ ഇമാം ഗസ്സാലി(റ) വിവരിക്കുന്നു: ''നിശ്ചയം ആശൂറാഅ് (മുഹര്‍റം പത്താം ദിവസം) സംബന്ധമായി ധാരാളം തിരുവാക്യങ്ങള്‍ വന്നിട്ടുണ്ട്. അവയില്‍ ചിലത്:  ആദം നബി(അ)യെ സൃഷ്ടിച്ചതും സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചതും അര്‍ശും കുര്‍സും സൃഷ്ടിച്ചതും ആകാശഭൂമികളെയും സൂര്യചന്ദ്ര താരങ്ങളെയും സൃഷ്ടിച്ചതും സ്വര്‍ഗത്തെ സൃഷ്ടിച്ചതും അന്നാണ്. ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ) ജനിച്ചതും അദ്ദേഹം നംറൂദിന്റെ അഗ്നികുണ്ഠത്തില്‍ നിന്ന് രക്ഷപ്പെട്ടതും മൂസാ നബി(അ)യും കൂടെയുള്ളവരും ധിക്കാരിയായ ഫറോവയുടെയും അനുയായികളുടെയും പീഡനങ്ങളില്‍നിന്ന് മോചിതരായതും ഫറോവയെയും കൂട്ടരെയും സമുദ്രത്തില്‍ മുക്കിനശിപ്പിച്ചതും അന്നുതന്നെ.

ഈസാ നബി(അ) ജനിച്ചതും അദ്ദേഹത്തെ വാനത്തേക്കുയര്‍ത്തപ്പെട്ടതും ഇദ്‌രീസ് നബിയെ ഉന്നതസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടതും നൂഹ് നബി(അ)യുടെ കപ്പല്‍ ജൂദിയ്യ് പര്‍വ്വതത്തില്‍ നങ്കൂരമിട്ടതും സുലൈമാന്‍ നബി(അ)ക്ക് രാജകീയ പദവി നല്‍കപ്പെട്ടതും യൂനുസ് നബി(അ) മത്സ്യോദരത്തില്‍ നിന്ന് പുറത്തുവന്നതും യഅ്ഖൂബ് നബി(അ)യുടെ കാഴ്ച തിരിച്ചുകിട്ടിയതും യൂസുഫ് നബിക്ക് ആഴക്കിണറ്റില്‍നിന്ന് മോചനം ലഭിച്ചതും അയ്യൂബ് നബി(അ)ക്ക് രോഗമുക്തി ഉണ്ടായതും അന്നായിരുന്നു. ആദ്യമായി മഴ വര്‍ഷിച്ചതും മുഹര്‍റം പത്തിനായിരുന്നു.'' (മുകാശഫതുല്‍ ഖുലൂബ്-422)

ഫിര്‍ഔനിന്റെ നാശത്തിലൂടെ മൂസാ നബി(അ)ക്ക് ലഭിച്ച ആശ്വാസത്തിന് നന്ദിയായി മൂസാ നബിയും തുടര്‍ന്ന് യഹൂദികളും ആശൂറാ ദിവസം നോമ്പനുഷ്ഠിച്ചുവന്നു. യഹൂദികള്‍ പ്രസ്തുത ദിനത്തെ ആദരിക്കുകയും അതൊരു സുദിനമായി ആഘോഷിക്കുകയും ചെയ്തു. ബുഖാരിയുടെയും മുസ്‌ലിമിന്റെയും ഹദീസ് ഇതു പറയുന്നുണ്ട്.
ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്:  അദ്ദേഹം വിവരിക്കുന്നു: നബി(സ) മദീനയില്‍ വരികയും അവിടെ യഹൂദികള്‍ ആശൂറാ ദിവസം വ്രതം അനുഷ്ഠിക്കുന്നത് കാണുകയും ചെയ്തപ്പോള്‍ ഈ നോമ്പ് എന്താണെന്ന് അവരോട് നബി(സ) ചോദിച്ചു. അവര്‍  മറുപടി നല്‍കി: ''ഇതൊരു മഹത്തായ സുദിനമാണ്. അല്ലാഹു തആല മൂസാ നബി(അ)യെയും അദ്ദേഹത്തിന്റെ അനുയായികളായ ഇസ്രായീല്‍ മക്കളെയും രക്ഷപ്പെടുത്തുകയും അവരുടെ ശത്രുവായിരുന്ന ഫറോവയെയും കൂട്ടരെയും വെള്ളത്തില്‍ മുക്കി നശിപ്പിച്ചതും അന്നായിരുന്നു. അപ്പോള്‍ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുവാനായി മൂസാ നബി(അ) നോമ്പനുഷ്ഠിച്ചു. അതിനാല്‍ ഞങ്ങളും അന്ന് നോമ്പനുഷ്ഠിക്കുന്നു. ഇതു കേട്ടപ്പോള്‍ നബി(സ) പറഞ്ഞു: ''മൂസാ നബിയുമായി നിങ്ങളേക്കാള്‍ ബന്ധപ്പെട്ടവന്‍ ഞാനാണ്. അങ്ങനെ നബി(സ) ആശൂറാഇല്‍ നോമ്പ് അനുഷ്ഠിക്കുകയും മറ്റുള്ളവരോട് നോമ്പ് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു.

ആശൂറാഅ്: അനുഗ്രഹം പെയ്യുന്ന ദിനം

ഇവിടെ ഒരു കാര്യം നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. നബി(സ) നോമ്പനുഷ്ഠിച്ചത് യഹൂദികളെ അനുകരിച്ചു (തഖ്‌ലീദ്) കൊണ്ടല്ലേ എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. അത് ശരിയല്ല. മറ്റുചില കാരണങ്ങള്‍ കൊണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ''ഇസ്‌ലാമിനു മുമ്പ്-ജാഹിലിയ്യത്തില്‍-ഖുറൈശികള്‍ ആശൂറാ ദിവസം നോമ്പെടുക്കുകയും ആ ദിവസത്തെ ആദരിക്കുകയും ചെയ്തുപോന്നിരുന്നുവെന്നും നബി(സ)യും മക്കയില്‍ വെച്ച് പ്രസ്തുത ദിവസം നോമ്പെടുത്തിരുന്നുവെന്നും ആയിശബീവി(റ)യില്‍ നിന്ന് ഇമാം ബുഖാരി(റ)യും മുസ്‌ലിം(റ)യും മറ്റും ഉദ്ധരിച്ച ഹദീസുകളില്‍ കാണാവുന്നതാണ്.
ഖുറൈശികള്‍ കഅ്ബയെ വസ്ത്രം ധരിപ്പിച്ചിരുന്നത് (ഖില്ല മാറ്റിയിരുന്നത്) ആശൂറാ ദിനത്തിലായിരുന്നു. ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാന്‍ മാസത്തിലായിരുന്നു റമളാന്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. ആ സന്ദര്‍ഭത്തില്‍ നബി(സ) പറഞ്ഞു: ആശൂറാഇല്‍ ആരെങ്കിലും നോമ്പനുഷ്ഠിക്കുന്നുവെങ്കില്‍ അപ്രകാരം ചെയ്തുകൊള്ളട്ടെ. അനുഷ്ഠിക്കാതിരിക്കുന്നുവെങ്കില്‍ അങ്ങനെയും ചെയ്തുകൊള്ളട്ടെ.''(ബുഖാരി)

സ്വഹാബി വനിതകള്‍ ചെറിയ കുട്ടികളെ കൊണ്ട് ആശൂറാഅ് നോമ്പ് അനുഷ്ഠിപ്പിക്കാറുണ്ടായിരുന്നു. കുട്ടികള്‍ ഭക്ഷണം ചോദിക്കുമ്പോള്‍ കളിക്കോപ്പുകള്‍ കൊടുത്ത് അവരുടെ ശ്രദ്ധ മറ്റു വഴിക്ക് തിരിച്ചുവിട്ട് നോമ്പ് പൂര്‍ത്തിയാക്കുമായിരുന്നുവെന്നും ദുബയ്യിഅ്(റ) എന്ന സ്വഹാബി വനിതയുടെ വാക്ക് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്.  ആശൂറാഇന്റെ മഹത്വവും അന്ന് നോമ്പ് അനുഷ്ഠിക്കുന്നതിന്റെ പുണ്യവും ആവശ്യകതയും ഇതില്‍നിന്ന് ബോധ്യമാണല്ലോ?
ആശൂറാ നോമ്പ് പ്രബലമായ സുന്നത്താണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപം അതു മുഖേന പൊറുക്കപ്പെടുന്നു. നബി(സ) പറഞ്ഞു: ''ആശൂറാ ദിവസത്തെക്കുറിച്ച് അല്ലാഹുവിനെ   ഞാന്‍ വിചാരിക്കുന്നത് ഈ നോമ്പിന്റെ മുമ്പുള്ള ഒരു വര്‍ഷത്തെ ദോഷം പൊറുക്കുമെന്നാണ.്''(മുസ്‌ലിം)

തന്റെ ചെലവില്‍ നിലകൊള്ളുന്നവരുടെ ഭക്ഷണത്തിലും മറ്റും ആശൂറാദിവസം ആരെങ്കിലും വിശാലമാക്കി കൊടുത്താല്‍ ആ വര്‍ഷം മുഴുവന്‍ അല്ലാഹു അവന് വിശാലമാക്കി കൊടുക്കുമെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. അബൂഹുറൈറ(റ), ജാബിര്‍(റ), ഇബ്‌നുമസ്ഊദ്(റ), അബൂസഈദില്‍ ഖുദ്‌രി(റ) മുതലായ പ്രമുഖ സ്വഹാബികളില്‍ നിന്ന് ഇമാം ബൈഹഖി(റ)യും മറ്റും ഇക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്. സ്വന്തം അസ്വ്‌ലില്ലാത്ത ചിലയാളുകള്‍ ഈ ഹദീസിന് അസ്വ്‌ലില്ലെന്ന് ആരോപിച്ചിട്ടുണ്ട്. അത് ശരിയല്ല. അബൂഹുറൈറ(റ)യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഈ ഹദീസിനെക്കുറിച്ച് ഹദീസ് നിരൂപണ രംഗത്തെ പ്രഗത്ഭനായ പണ്ഡിതന്‍ അല്‍ഹാഫിളുല്‍ ഇറാഖി(റ) പറയുന്നു: ഈ ഹദീസിന് പല പരമ്പരകളുമുണ്ട്. അതില്‍ ചിലത്, അല്‍ഹാഫിളു മുഹമ്മദ് ബിന്‍ നാസ്വിര്‍ അല്‍ ബഗ്ദാദി(റ) പ്രബലമാക്കിയിട്ടുണ്ട്. കൂടാതെ, ഇമാം മുസ്‌ലിമിന്റെ നിബന്ധനകളുളള ഒരു പരമ്പര-സനദ്-ജാബിര്‍(റ)ന്റെ ഹദീസിനുണ്ട്. ഇക്കാര്യം ഇബ്‌നുഅബ്ദില്‍ ബര്‍റ്(റ) തന്റെ 'അല്‍ഇസ്തിദ്കാര്‍' എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ടെന്ന് അല്‍ഹാഫിളുല്‍ ഇറാഖി പറയുന്നു.

ഇമാം തുര്‍മുദി(റ) പറയുന്നു: അല്ലാഹു നൂഹ് നബിയുടെ കാലത്തെ പ്രളയം മൂലം ഭൂമി മുഴുവനും വെള്ളത്തില്‍ മുക്കി. അന്ന് നൂഹ് നബി(അ)യുടെ കപ്പലില്‍ കയറിയവര്‍ മാത്രമാണ് അപകടം കൂടാതെ ബാക്കിയായത്. വെള്ളം താഴ്ന്ന് അവര്‍ ഭൂമിയില്‍ ഇറങ്ങിയത് ആശൂറാ ദിവസത്തിലായിരുന്നുവത്രെ. സലാമോടുകൂടി ഭൂമിയില്‍ ഇറങ്ങി ജീവിതമാര്‍ഗത്തിനുവേണ്ടി തയ്യാറെടുക്കുവാന്‍ അവരോട് നിര്‍ദേശിക്കപ്പെട്ടു. അതിനാല്‍ പ്രസ്തുത ദിനം വിശാലതയുടെയും ജീവിതവിഭവങ്ങളുടെ വര്‍ധനവിന്റെയും ദിവസമായി. അതിനാല്‍ എല്ലാ വര്‍ഷവും പ്രസ്തുത ദിവസം ജീവിതസൗകര്യങ്ങള്‍ കൂട്ടിക്കൊടുക്കല്‍ സുന്നത്താക്കപ്പെട്ടു.
ഈ ഹദീസ് തങ്ങള്‍ക്ക് അനുഭവത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പ്രമുഖ സ്വഹാബി വര്യന്‍ ജാബിര്‍(റ) പറയുന്നുണ്ട്. അറുപതു കൊല്ലം ഞങ്ങള്‍ പരീക്ഷിച്ചു. അപ്പോഴെല്ലാം അത് ശരിയായി അനുഭവപ്പെട്ടുവെന്ന് സുഫ്‌യാനുബ്‌നു ഉയെയ്‌ന(റ)യും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ആശൂറാദിനത്തില്‍ പല അനാചാരങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രധാനകാരണം ആ ദിനത്തില്‍ കര്‍ബലായില്‍ വെച്ച് ഹസ്രത്ത് ഇമാം ഹുസൈന്‍(റ) ശത്രുക്കളാല്‍ വധിക്കപ്പെട്ടു എന്നതാണ്. പ്രസ്തുത ദിവസം പുതുവസ്ത്രങ്ങളണിഞ്ഞും സല്‍കാരങ്ങളുണ്ടാക്കിയും മറ്റും ഒരു ആഘോഷദിവസമായി ആചരിക്കുന്നത് ശിയാക്കള്‍ മനസ്സിലാക്കിയപ്പോള്‍ ആ മഹത്തായ ദിവസത്തെ അവര്‍ ദുഃഖദിനമായി ആചരിച്ചുതുടങ്ങി.
മഹാനായ ഹുസൈന്‍(റ) അന്ത്യനിമിഷം വരെ നിലനിര്‍ത്തിപ്പോന്ന ആദര്‍ശത്തിന് കടകവിരുദ്ധമായ പല തോന്നിവാസങ്ങളും അവര്‍ നടപ്പില്‍വരുത്തി. ഇന്നും അവരത് നിലനിര്‍ത്തുന്നു. എന്നാല്‍, ഇമാം ഹുസൈന്‍(റ)വിനെ വധിച്ചവര്‍ വെറുതെയിരുന്നില്ല. വധിക്കപ്പെട്ട ദിവസമായ ആശൂറാഇല്‍ കുളിക്കുക, എണ്ണയിടുക, മൈലാഞ്ചിയിടുക, സുറുമയിടുക, നഖം മുറിക്കുക തുടങ്ങി പല കാര്യങ്ങളും ചെയ്യുന്നതിന് വലിയ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ചില വാക്യങ്ങള്‍ ഹദീസുകളെന്ന പേരില്‍ അവരും കെട്ടിച്ചമച്ചുണ്ടാക്കി.

ഇവിടെ പ്രമാണങ്ങള്‍ മുഖേന സ്ഥിരപ്പെട്ടവ നിലനിര്‍ത്തുകയും അല്ലാത്തവ നിരാകരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ബാധ്യത.മുഹര്‍റം പത്തിനെന്ന പോലെ തലേദിവസവും-മുഹര്‍റം ഒമ്പതിന്-നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. ആശൂറാദിനം നബി(സ) നോമ്പനുഷ്ഠിക്കുകയും ജനങ്ങളോട് നോമ്പനുഷ്ഠിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തപ്പോള്‍, സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അത് ജൂതരും ക്രിസ്ത്യാനികളും ആദരിക്കുന്ന ദിനമാണല്ലോ? അപ്പോള്‍ നബി(സ) പറഞ്ഞു: ''ഇന്‍ശാഅല്ലാഹ്, അടുത്ത വര്‍ഷം ഒമ്പതിന്-താസൂആഅ്-ഞാന്‍ നോമ്പനുഷ്ഠിക്കും.'' എന്നാല്‍ ആ വര്‍ഷത്തെ മുഹര്‍റമിന് മുമ്പ് നബി(സ) വഫാത്തായി. ഇവിടെ താസൂആഅ് നോമ്പ് നബി(സ) അനുഷ്ഠിക്കാന്‍ തീരുമാനിച്ചതിനാല്‍ നമുക്കതും സുന്നത്തായി. ജൂതരോട് തുല്യമാവാതിരിക്കാനാണ് താസൂആഇന് നോമ്പനുഷ്ഠിക്കുന്നതെന്ന് ഹദീസ് മുഖേന വ്യക്തമായതാണ്.

മുസ്‌ലിംകള്‍ എപ്പോഴും ഇസ്‌ലാമിക സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കണമെന്നും മറ്റുള്ളവരുടെ സംസ്‌കാരങ്ങളുടെ പിന്നാലെ നാം പോകരുതെന്നും ഈ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നു.ഒമ്പതിന് നോമ്പെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പതിനൊന്നിന് നോമ്പെടുത്ത് ഈ സാംസ്‌കാരികത്തനിമ നാം നിലനിര്‍ത്തേണ്ടതുണ്ട്. നബി(സ)യില്‍ നിന്ന് ഇതുസംബന്ധമായ വ്യക്തമായ നിര്‍ദേശമുണ്ട്.
നബി(സ) പറഞ്ഞു: ''ആശുറാഇന് നോമ്പനുഷ്ഠിക്കുക. ആ കാര്യത്തില്‍ നിങ്ങള്‍ യഹൂദികളോട് എതിരാവുകയും ചെയ്യുക. അതിനുവേണ്ടി ആശൂറാഇന് മുമ്പും ശേഷവും ഓരോ ദിവസം നിങ്ങള്‍ നോമ്പനുഷ്ഠിക്കുക.'' (ബസ്സാര്‍)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter