എന്ത് കൊണ്ട് ഇസ്‍ലാമും പാശ്ചാത്യമാവുന്നു ?
പാരീസിലെ ഷാര്‍ലി എബ്ദോ ആക്രമണാനന്തരം ഇസ്‍ലാമും പടിഞ്ഞാറുമുള്ള സംഘര്‍ഷം ശക്തിപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് സംബന്ധമായ ചര്‍ച്ചകളും സജീവം. ഇസ്‍ലാം മുന്നോട്ടുവെക്കുന്ന സാമൂഹിക സാമ്പത്തിക കാഴ്ചപ്പാടുകള്‍ എങ്ങനെ പാശ്ചാത്യന്‍ രീതികളുമായി ഒത്തു പോകുന്നുവെന്ന ചിന്ത മുന്നോട്ട് വെക്കുകയാണ് ഇറാന്‍-യു.എസ് ഗവേഷകര്‍. ജര്‍മന്‍ പത്രമായ ഡച്ചസ് വാലെ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ മൊഴിമാറ്റം. islam and west   കഴിഞ്ഞ ജൂണില്‍ ഒരു ഐറിഷ് ജേണല്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തിന്റെ തലവാചകം ഇങ്ങനെ ‘സൌദി അറേബ്യക്കാരേക്കാള്‍ അയര്‍ലന്റുകാ‍ര്‍ ഖുര്‍ആന്‍ വിശ്വസിക്കുന്നു’. മുമ്പ് ഇസ്‍ലാം തിന്മയാണ് പ്രചരിപ്പിക്കുന്നതെന്ന പ്രസ്താവന നടത്തി മാപ്പു ചോദിക്കേണ്ടി വന്ന വടക്കന്‍ അയര്‍ലന്റ് മന്ത്രി പീറ്റര്‍ റോബിന്‍സണെ പോലുള്ളവര്‍ക്ക് ഇത് ഒരുപക്ഷെ അമ്പരപ്പുണ്ടാക്കിയേക്കാം. യു.എസിലെ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ശഹ്റസാദ് റഹ്മാന്‍, ഹുസൈന്‍ അസ്കരി എന്നീ ഇറാനി വംശജരായ രണ്ട് അക്കാദമിക്കുകള്‍ നടത്തിയ ഒരു പഠനത്തെ കുറിച്ചായിരുന്നു പ്രസ്തുത ലേഖനം. ഇതില്‍ പറയുന്ന പ്രകാരം മിക്ക പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളിലെയും സാമ്പത്തിക, സാമൂഹിക വ്യവസ്ഥ മറ്റേത് മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളേക്കാളും ഖുര്‍ആന്‍ അനുശാസിക്കുന്ന വ്യവസ്ഥയോട് അടുപ്പം പുലര്‍ത്തുന്നന്നതാണ് എന്നായിരുന്നു. സത്യത്തില്‍, നിലവിലെ പാശ്ചാത്യ വ്യവസ്ഥ പൂര്‍ണമായും ക്രിസ്തീയവും ഏതാണ്ട് അഞ്ഞൂര്‍ വര്‍ഷം മുമ്പ് തുടങ്ങിയതുമാണ്. ഖുര്‍ആന്‍ ദര്‍ശനങ്ങളും പ്രവാചക രീതികളും അടിസ്ഥാനപ്പെടുത്തി പ്രസ്തുത അക്കാദമിക്കുകള്‍ ഇസ്‍ലാമിക മൂല്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളുടെ ഒരു പട്ടിക രൂപപ്പെടുത്തുകയായിരുന്നു. ഇതില്‍ അയര്‍ലാന്റ്, ഡെന്മാര്‍ക്ക്, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില് ഇടംകണ്ടെത്തിയത്. അതേസമയം പ്രത്യക്ഷത്തില്‍ പൂര്‍ണമായും ഇസ്‍ലാമിക രീതിയില്‍ നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന സൌദി അറേബ്യയുടെ സ്ഥാനം പട്ടികയില്‍ 93 ആയിരുന്നു. 33ാം സ്ഥാനത്ത് നില്ക്കുന്ന മലേഷ്യയാണ് പട്ടികയില്‍ ആദ്യത്തെ മുസ്‍ലിം ഭൂരിപക്ഷ രാജ്യം. ഏകദൈവ വിശ്വാസം പോലെയുള്ള അടിസ്ഥാന കാര്യങ്ങള്‍ ഒഴിവാക്കി നടത്തിയ പ്രസ്തുത പഠനം, ഖുര്‍ആന്‍ അനുശാസിക്കുന്ന നിയമ വ്യവസ്ഥ, ഭരണരീതികള്‍, മനുഷ്യാവകാശം, സാമ്പത്തിക ശാസ്ത്രം, അന്താരാഷ്ട്രം ബന്ധങ്ങള്‍ എന്നീ മേഖലകളെയാണ് ഉള്‍പ്പെടുത്തിയത്. ഇസ്‍ലാമിലെ സാമ്പത്തിക രീതി അസ്കരി വിവരിക്കുന്ന പ്രകാരം ഖുര്‍ആന്‍ ഒരേ സമയം ഐഡിയോളജിയും (സിദ്ധാന്തം) അത് പ്രയോഗവല്ക്കരിക്കാനുള്ള ഗൈഡുമാണ്. ഇസ്‍ലാം നിയമ വ്യവസ്ഥമായ ഒരു മതമാണ്, മനുഷ്യജീവിതവുമായി ബന്ധപ്പെട്ടു നില്ക്കുന്ന എല്ലാത്തിനും ഖുര്‍ആനില്‍ അനുയോജ്യമായ നിയമങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ഈ നിയമ രീതികള്‍ വ്യക്തിഗതമായ നിയമങ്ങള്‍ക്കപ്പുറം ഭരണ വ്യവസ്ഥിതി, സാമ്പത്തികം എന്നീ രംഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. അസ്കരിയുടെ പട്ടിക പ്രകാരം ഖുര്‍ആന്‍ വിവരിക്കുന്ന സാമ്പത്തിക, ഭരണ രീതികള്‍ മുസ്‍ലിം എന്ന നാമം പ്രതിനിധീകരിക്കുന്നതും അതേസമയം തികച്ചും അടിച്ചമര്‍ത്തല്‍ രീതികള്‍ നിലനില്‍ക്കുകയും ചെയ്യുന്ന മുസ്‍ലിം രാജ്യങ്ങളേക്കാള്‍ ജനാധിപത്യമോ കാപ്പിറ്റലിസമോ നിലനില്ക്കുന്ന പാശ്ചാത്യന്‍ രാജ്യങ്ങളോടാണ് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നത്. അസ്കരി പറയുന്നു, ‘തീര്ച്ചയായും മാര്‍ക്കറ്റ് അടിസ്ഥാനത്തില്‍ ജീവിക്കുന്നവനാണ് മുസ്‍ലിം, മുഹമ്മദ് നബി(സ) മദീനയില്‍ മാര്‍ക്കറ്റ് സ്ഥാപിക്കുകയും അതില്‍ നിശ്ചിത നിയമ വ്യവസ്ഥകള്‍ സ്ഥാപിക്കുകയും അതിന്റെ കാര്യക്ഷമതക്ക് വേണ്ടി വാദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാ‍ല് സമൂഹ നന്മകൂടി ആഗ്രഹിച്ചതു കൊണ്ടാവണം പ്രവാചകന്‍ നിശ്ചിത നിയന്ത്രണങ്ങള്‍ കൂടി മുന്നോട്ടു വെച്ചത്. ധനികര്‍ക്കും ദരിദ്രര്‍ക്കുമിടയില്‍ വിടവ് നികത്താനാണ് ഇസ്‍ലാം ധനികരോട് ദരിദ്രര്‍ക്കു നല്‍കാന്‍ കല്പ്പിക്കുന്നതും. ഇസ്‍ലാമിക ഭരണ വ്യവസ്ഥ അനുശാസിക്കുന്ന നികുതിക്കു പുറമെയാണ് ഈ സകാത്ത് വ്യവസ്ഥ. മുഹമ്മദ് നബി സ ഒരു സോഷ്യലിസ്റ്റായിരുന്നില്ല. എന്നാല്‍ ദരിദ്രരെ സഹായിക്കുക എന്നത് ഒരു നിയമമെന്നതിനപ്പുറം ഒരു ഉത്തരവാദിത്വമാണ് ഇസ്‍ലാമില്‍. അതേസമയം, ഖുര്‍ആന്‍‍ അനുശാസിക്കുന്ന സമൂഹം വടക്കന്‍ യൂറോപ്പിലെ ക്രിസ്ത്രീയ, ജനാധിപത്യ രീതികള്‍ക്ക് വിരുദ്ധമായി നിശ്ചിത നിയമങ്ങളുള്‍ക്കൊള്ളുന്ന ഒരു സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയാണ്’ എന്നും അദ്ദേഹം സമ്മതിക്കുന്നു. അന്ധമായി ഇസ്‍ലാമിനെ അവിശ്വസിക്കരുത് മിക്ക യൂറോപ്യരും ഇസ്‍ലാമിനെ കുറിച്ച് ധരിച്ചു വെച്ചിരിക്കുന്ന തെറ്റായ ധാരണകളില്‍ നിന്ന് വ്യത്യസ്തമാണീ പഠനം. പ്രത്യേകിച്ച് ‘എഗെയിന്‍സ്റ്റ് ഇസ്‍ലാമൈസേഷന്‍ ഓഫ് വെസ്റ്റ്’ എന്ന ലാബലില്‍ പ്രതിഷേധം നടന്നുന്ന ജര്‍മനി പോലോത്ത രാജ്യങ്ങളില്‍. ഫ്രാന്‍സില്‍ ഷാര്‍ലി ഹെബ്ദോ സംഭവത്തിനു തൊട്ടുടനെ നടന്ന സര്‍വേ പ്രകാരം ജര്‍മനിയിലെ വലിയൊരു വിഭാഗം ഇസ്‍ലാമിനെ സംശയത്തോടെയാണ് കാണുന്നത്. ബെര്‍ടെല്‍സ്മാന്‍ ഫൌണ്ടേഷന്റെ പഠനമനുസരിച്ച് ജര്‍മനിയിലെ 57 ശതമാനം പേരും ഇസ്‍ലാമിനെ ഒരു ഭീഷണിയായിട്ടാണ് കാണുന്നത്. 24 ശതമാനം പേരും മുസ്‍ലിംകളെ രാജ്യത്തേക്ക് കുടിയേറുന്നതില്‍ നിന്ന് തടയണമെന്നാവശ്യപ്പെടുന്നു. 2012-ല്‍ 52 ശതമാനം ജര്‍മന്‍ പൌരന്മാര്‍ ഇസ്‍ലാം വെസ്റ്റിനനയുയോജ്യമല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നെങ്കില്‍ 2014-ല്‍ ഇത് 61 ശതമാനമായുയര്‍ന്നു. വെസ്റ്റില്‍ ഇസ്‍ലാമിനെകുറിച്ച് വളരെ തെറ്റായ കാഴ്ച്ചപ്പാടുകളാണ് നിലനില്ക്കുന്നതെന്ന് അസ്കരി സാക്ഷ്യപ്പെടുത്തുന്നു. ഇസ്‍ലാം ഒരു വിശ്വാസമായാണ് പാശ്ചാത്യര്‍ കണക്കാക്കുന്നത്, എന്നാല് ഈ രാജ്യങ്ങളില്‍ അവര്‍ കാണുന്ന ഇസ്‍ലാം യഥാര്‍ഥ ഇസ്‍ലാം അല്ല. മുസ്‍ലിം രാജ്യങ്ങളില്‍ തന്നെ യഥാര്‍ഥ ഇസ്‍ലാം കാണപ്പെടുന്നില്ല എന്നതാണ് സത്യം. മുസ്‍ലിം രാജ്യത്ത് പോയാല്‍ ആറ് വയസ്സുള്ള കുട്ടി പോലും ഖുര്‍ആനോതുന്നത് കാണാം, എന്നാല്‍ അതിന്റെ അര്‍‌ഥം എന്താണെന്ന് അവര്ക്കറിയില്ല. മുസ്‍ലിം രാജ്യങ്ങള്‍ പോലും യഥാര്‍ഥ ഇസ്‍ലാം തിരിച്ചറിയുന്നില്ല എന്ന വസ്തുതയാണ് എന്നെ ഈ വഴിക്ക് ചിന്തിപ്പിച്ചത്. ഇസ്‍ലാം എന്നാല്‍ കേവലം അഞ്ച് തവണ നിസ്കരിക്കരിക്കലോ മക്കയിലേക്ക് ഹജ്ജിന് പോവലോ മാത്രമല്ല, മറിച്ച് ഇസ്‍ലാം ലക്ഷ്യം വെക്കുന്ന സാമൂഹിക സാമ്പത്തിക സമത്വം കൂടിയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പ് സന്ദര്‍ശിച്ച ഈജിപ്ഷ്യന്‍ രേഖപ്പെടുത്തിയതിങ്ങനെ: "ഞാന് പടിഞ്ഞാറന് രാജ്യങ്ങളിലേക്ക് പോയി, അവിടെ ഞാന് ഇസ്‍ലാം കണ്ടു, പക്ഷെ മുസ്‍ലിംകളെ കണ്ടില്ല, ഞാന് തിരിച്ച് കിഴക്കോട്ട് പോന്നു, അവിടെ മുസ്‍ലിംകളെ കണ്ടു, ഇസ്‍ലാം കണ്ടില്ല.” പ്രവാചക മരണാനന്തരം ഇസ്‍ലാം പൂര്‍ണമായും ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നതാണ് വസ്തുത. കാരണം പ്രവാചകന്‍ കല്‍പിച്ച കാര്യങ്ങള്‍ ഈ രാജ്യങ്ങളില്‍ പാലിക്കപ്പെടുന്നില്ല. പകരം സ്വന്തമായ പുതിയ വ്യവസ്ഥിതികള്‍ രൂപപ്പെടുത്താനാണ് മുസ്‍ലിം രാജ്യങ്ങള്‍ ശ്രമിക്കുന്നത്.   കടപ്പാട്: http://www.dw.de/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter