അലീഗഢ് മുസ് ലിം സര്‍വ്വകലാശാലക്കെതിരെ വര്‍ഗീയ പ്രസ്താവനയുമായി സൃമിതി ഇറാനി
ന്യൂഡല്‍ഹി: മാനവ വിഭവ ശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനി അലീഗഡ് മുസ്‌ലിംസര്‍വകലാശാലാ വി.സി ലഫ്. കേണല്‍ സമീറുദ്ദീന്‍ ഷായെ അപമാനിച്ചെന്ന്് റിപ്പോര്‍ട്ടുകള്‍. ജനുവരി ഒമ്പതിന് മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അലീഗഡ് ഓഫ് ക്യാമ്പസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇറാനി വി.സിയെ ഇകഴ്ത്തി സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ട്.
'ഈ കേന്ദ്രവും (മലപ്പുറം ഓഫ് ക്യാമ്പസ്) മറ്റു കേന്ദ്രങ്ങളും നിയമപരമായല്ല സ്ഥാപിക്കപ്പെട്ടത്. എല്ലാം അടച്ചുപൂട്ടണം. എങ്ങനെയാണ് ഇത്തരമൊരു കേന്ദ്രം സ്ഥാപിക്കുക? ഇതിനുള്ള നടപടിയെടുക്കാന്‍ വി.സിക്ക് എന്താണ് അധികാരം? ഞങ്ങള്‍ പണം നല്‍കാന്‍ പോകുന്നില്ല. സര്‍വകലാശാലയുടെ മറ്റു കേന്ദ്രങ്ങള്‍ ആവശ്യമില്ല. ഞാന്‍ എല്ലാം അടക്കാന്‍ പോകുകയാണ്. ഇയാവശ്യത്തിനായി ഒരു സഹായവും ഞാന്‍ നല്‍കില്ല' എന്നായിരുന്നത്രെ സ്മൃതിയുടെ വാക്കുകള്‍. കേരളത്തിലെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ സെന്ററിനായി 345 ഏക്കര്‍ സ്ഥലം അനുവദിച്ചു എന്ന് അറിയിച്ചപ്പോള്‍ 'അത് തിരിച്ചെടുത്തു കൊള്ളൂ' എന്നായിരുന്നു മന്ത്രിയുടെ മറുപടിന്നെും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തെ കുറിച്ച് മില്ലി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം, സ്മൃതി ഇറാനിയും മുഖ്യന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘവും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് സമീറുദ്ദീന്‍ ഷാ മുറിയിലേക്ക് വന്നത്. ഷായെ കണ്ട മന്ത്രി പരുക്കന്‍ സ്വരത്തില്‍ 'എന്തിനു വന്നെന്നു' ചോദിച്ചു.
' മാഡം, കേരത്തിന്റെ ക്ഷണ പ്രകാരമാണ് വന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ആരാണ് നിങ്ങള്‍ക്ക് ശമ്പളം തരുന്നത്? കേരളമോ മാനവവിഭവ ശേഷി മന്ത്രാലയമോ? പോയി നിങ്ങളുടെ മുറിയിലിരിക്കൂ' എന്ന് ദേഷ്യത്തോടെ മന്ത്രി പറഞ്ഞതായാണ് മില്ലി ഗസറ്റ് പറയുന്നത്. അതേസമയം, ദേശീയമാധ്യമമായ ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തി്ല്‍ സമീറുദ്ദീന്‍ ഷാ റിപ്പോര്‍ട്ട് നിഷേധിച്ചു. ഈ യോഗത്തില്‍ താന്‍ സന്നിഹിതനായിരുന്നില്ല. പക്ഷേ, ഓഫ് സെന്ററുകള്‍ നിയമവിധേയമല്ലെന്നും അവ പൂട്ടുമെന്നും മന്ത്രി ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ മുന്നോട്ടു പോകാന്‍ തന്നെയാണ് തന്റെ തീരുമാനം. അലീഗറിലെ മുസ്്‌ലിംകള്‍ക്കു വേണ്ടിയല്ല സര്‍ സയ്യിദ് അഹ്്മദ് ഖാന്‍ സര്‍വകലാശാല സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്്‌ലിംകള്‍ക്കു വേണ്ടിയാണ് അദ്ദേഹം വ്യക്തമാക്കി.
സംഭവം വി.സി നിഷേധിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ കൂടിക്കാഴ്ച ചര്‍ച്ചയായി. ഒരു മുന്‍ സൈനികനോട് ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ട്വിറ്ററില്‍ ചോദിച്ചു. ലഫ്.ജനറല്‍ ഷാ മുന്‍ സൈനിക ഉപമേധാവിയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2006ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍്ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്്‌ലിംകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനായി മലപ്പുറം, മുര്‍ഷിദാബാദ്, കിഷന്‍ഗഞ്ച്, ഭോപ്പാല്‍, പൂനെ എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങള്‍ തുടങ്ങാന്‍ 2010ലാണ് സര്‍വകലാശാല തീരുമാനിച്ചത്. 2010 മെയില്‍ സര്‍വകലാശാലാ വിസിറ്റര്‍ കൂടിയായ രാഷ്ട്രപതി ഇതിന് അംഗീകാരം നല്‍കിയിരുന്നു. ഇതേ വര്‍ഷമാണ് മലപ്പുറം ഓഫ് ക്യാമ്പസ് സ്ഥാപിക്കപ്പെട്ടത്. 2011 ഡിസംബര്‍ 24ന് അന്നത്തെ മാനവവിഭവ ശേഷി വകുപ്പു മന്ത്രി കപില്‍ സിബലാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
അലീഗറിന്റെ ന്യൂനപക്ഷ പദവി എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് പുതിയ വിവാദം. ന്യൂനപക്ഷ പദവിക്കു വേണ്ടി കോടതിയില്‍ സൗജന്യമായി കേസ് വാദിക്കാമെന്ന് നേരത്തെ വിഖ്യാത അഭിഭാഷകന്‍ രാം ജഠ്മലാനി വ്യക്തമാക്കിയിരുന്നു. ജെ.എന്‍.യു വിഷയത്തിലുള്‍പ്പെടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ നിലപാടുകള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റില്‍ മന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് പ്രതിപക്ഷം നല്‍കിയിരുന്നു



Leave A Comment