മാഡ്‍ലീന്‍: ഇസ്റാഈലിന്റെ മുഖം വീണ്ടും വികൃതമാവുകയാണ്

ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട 'മഡ്‌ലീൻ' കപ്പലിനെ ഇസ്രായേൽ തടഞ്ഞതും പിടികൂടിയവരിൽ ചിലരെ നാടുകടത്തിയതുമായ വാർത്തകൾ ഞെട്ടലോടെയാണ് ലോകം കേട്ടത്.  ആഗോളതലത്തിൽ ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഗസ്സയിലെ ജനങ്ങൾക്ക് അടിയന്തര മാനുഷിക സഹായങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ, ലോകപ്രശസ്ത കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബർഗ് ഉൾപ്പെടെ പന്ത്രണ്ട് അന്താരാഷ്ട്ര പ്രവർത്തകരുമായി യാത്ര തിരിച്ചതായിരുന്നു 'മഡ്‌ലീൻ'. ഇസ്രായേലിന്റെ ഗസ്സ ഉപരോധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2010ൽ സ്ഥാപിതമായ ഫ്രീഡം ഫ്ലോട്ടില്ലാ കോളിഷനാണ് (FFC) ഈ നിർണായക ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചത്. 

കാറ്റാനിയയിൽ നിന്ന് ഗാസയിലേക്ക്

2025 ജൂൺ 1ന് ഇറ്റലിയിലെ കാറ്റാനിയയിൽ നിന്നാണ് 'മഡ്‌ലീൻ' കപ്പൽ ഗാസ ലക്ഷ്യമാക്കി യാത്ര തിരിച്ചത്. കുഞ്ഞുങ്ങൾക്കുള്ള പാൽപ്പൊടി, മാവ്, അരി, ഡയപ്പറുകൾ, സ്ത്രീകൾക്കുള്ള ശുചിത്വ ഉൽപ്പന്നങ്ങൾ, ജലം ശുദ്ധീകരിക്കുന്നതിനുള്ള കിറ്റുകൾ, മെഡിക്കൽ സാമഗ്രികൾ, ഊന്നുവടികൾ, കുട്ടികൾക്കുള്ള കൃത്രിമ അവയവങ്ങൾ തുടങ്ങിയ അടിയന്തിരമായി ആവശ്യമുള്ള സാധനങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത്.  സഹായങ്ങളുടെ അളവ് താരതമ്യേന പരിമിതമാണെങ്കിലും, ഗാസയിലെ അതീവ രൂക്ഷമായ മാനുഷിക സാഹചര്യങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ കൊണ്ടുവരിക എന്നതായിരുന്നു ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. കേവലം ഒരു സഹായവിതരണം എന്നതിലുപരി, ഗാസയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള ഒരു സമാധാനപരമായ പ്രക്ഷോഭമായി ഇത് മാറുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്.

Israel orders military to block aid flotilla carrying Greta Thunberg from  reaching Gaza

പന്ത്രണ്ട് അന്താരാഷ്ട്ര പ്രവർത്തകരായിരുന്നു മാഡ്‍ലീൻ കപ്പലിലുണ്ടായിരുന്നത്. സ്വീഡനിൽ നിന്നുള്ള ഗ്രെറ്റ തൻബർഗും ഫ്രാൻസിൽ നിന്നുള്ള യൂറോപ്യൻ പാർലമെന്റ് അംഗം റിമ ഹസനുമാണ് ഇതിൽ പ്രമുഖർ. ഫലസ്തീൻ വംശജയായ റിമ ഹസന്‍ സിറിയയിലെ അഭയാർത്ഥി ക്യാമ്പിലായിരുന്നു ജനിച്ചത്. 18 വയസുവരെ പൗരത്വമില്ലാതെ വളർന്ന റിമ 2010ൽ ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. ഫലസ്തീൻ അവകാശപോരാളിയെന്ന നിലയിൽ അതിവേഗം ശ്രദ്ധേയയായ റിമ, ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് പരസ്യമായി വിളിച്ച് പറഞ്ഞിരുന്നു. ഫലസ്തീൻ കഫിയ ധരിച്ച് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാറുള്ള റിമ 2024ലാണ് യൂറോപ്യൻ പാർലമെന്റംഗമാകുന്നത്. ആദ്യത്തെ ഫലസ്തീൻ വംശജയായ ഫ്രഞ്ച് യൂറോപ്യൻ പാർലമെന്റംഗം എന്ന നിലയിൽ ഗാസയിലെ വെടിനിർത്തലിനായി അവർ ശക്തമായി ശബ്ദമുയർത്തിയിരുന്നു. ഇവരോടൊപ്പം ജർമനിയിൽ നിന്നുള്ള യാസെമിൻ അക്കാർ, ഫ്രാൻസ് സ്വദേശികളായ ബാപ്റ്റിസ്റ്റ് ആൻഡ്രെ, യാനിസ് മഹ്ദി, റേവ വിയാർഡ്, ബ്രസീലിൽ നിന്നുള്ള തിയാഗോ അവില, ഫ്രഞ്ചുകാരനും അൽ ജസീറ മുബാഷർ ലേഖകനുമായ ഒമർ ഫയാദ്, തുർക്കിക്കാരനായ സുഐബ് ഒർദു, സ്പെയിൻ സ്വദേശി സെർജിയോ ടോറിബിയോ നെതർലാൻഡുക്കാരൻ മാർക്കോ വാൻ റെന്നസ് എന്നിവരാണ് ബോട്ടിലെ സഞ്ചാരികള്‍.

ഗസ്സയിലെ ഉപരോധം: ഒരു ദശാബ്ദത്തിലേറെ നീണ്ട ദുരിതം

2007ൽ ഹമാസ് ഗസ്സയിൽ അധികാരം പിടിച്ചെടുത്തതു മുതലാണ് ഇസ്രായേൽ ഗസ്സയിൽ കര, വ്യോമ, കടൽ മാർഗ്ഗങ്ങളിലൂടെ കർശനമായ ഉപരോധം ഏർപ്പെടുത്തുന്നത്. ഈ ഉപരോധം അവിടത്തെ 2.3 ദശലക്ഷം ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കി. 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ അക്രമണത്തിനു ശേഷം ഇസ്രായേൽ ഈ ഉപരോധം കൂടുതൽ ശക്തമാക്കി. വൈദ്യുതി, ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവക്ക് പൂർണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഗസ്സയെ ഒരു വലിയ തടങ്കൽപ്പാളയം പോലെയാക്കി.

2023 ഒക്ടോബർ 7 ന് ഗസ്സയ്‌ക്കെതിരായ പുതിയ യുദ്ധം ആരംഭിച്ചതിന് ശേഷം, ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ കുറഞ്ഞത് 54,880 ഫലസ്തീനികൾ കൊല്ലപ്പെടുകയും 126,227 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 2024 മാർച്ച് 2 മുതൽ ഫലസ്തീൻ എൻക്ലേവിൽ ഇസ്രായേൽ നടത്തുന്ന സമ്പൂർണ്ണ സഹായ ഉപരോധത്തിന് മറുപടിയായാണ് 'മഡ്‌ലീൻ' കപ്പൽ യാത്ര തിരിച്ചത്. ഈ ഉപരോധം മൂലമുള്ള പട്ടിണി കാരണം ഡസൻ കണക്കിന് കുട്ടികൾ ഇതിനോടകം തന്നെ മരണമടഞ്ഞിട്ടുണ്ട്. എൻക്ലേവിലെ തൊണ്ണൂറ് ശതമാനത്തിലധികം ജനങ്ങളും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്ന് വിവിധ സഹായ സംഘടനകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് 'മഡ്‌ലീൻ' കപ്പലിന്റെ ദൗത്യം കൂടുതൽ പ്രസക്തമാകുന്നത്.

മഡ്‌ലീൻ: പേരു വന്നതിനു പിന്നിൽ

ഗസ്സയിലെ ഏക വനിതാ മത്സ്യത്തൊഴിലാളിയായ മഡ്‌ലീൻ കുലാബിന്റെ പേരിലാണ് കപ്പലിന് 'മഡ്‌ലീൻ' എന്ന് പേരിട്ടിരിക്കുന്നത്. ഉപരോധത്തിന്റെ പരിമിതികൾക്കുള്ളിൽ ധൈര്യപൂർവ്വം മീൻ പിടിച്ച് സ്വന്തം കുടുംബത്തെ പോറ്റിയ ധീരയായ വനിതയാണ് മഡ്‌ലീൻ കുലാബ്. പതിനഞ്ച് വയസ്സു മുതൽ തന്നെ മാഡ്‍ലീൻ മത്സ്യബന്ധനം നടത്തുന്നുണ്ട്. തൻ്റെ പതിമൂന്നാം വയസ്സിൽ പിതാവിന് അസുഖം ബാധിക്കുകയും മത്സ്യബന്ധനം തുടരാൻ കഴിയാതെ വരികയും ചെയ്തതോടെ, കുടുംബം പോറ്റാനുള്ള ഉത്തരവാദിത്തം മാഡ്ലീൻ ഏറ്റെടുക്കുകയായിരുന്നു. അവരുടെ പിതാവിന്റെ ബോട്ടിൽ യാത്ര ചെയ്തുകൊണ്ടാണ് അവർ ഈ രംഗത്തേക്ക് വന്നത്. പുരുഷന്മാർ മാത്രം ആധിപത്യം പുലർത്തിയിരുന്ന ഒരു മേഖലയിൽ മത്സ്യബന്ധനം നടത്തുന്നത് സ്ത്രീ എന്ന നിലയില്‍ മാഡ്ലീന് തുടക്കത്തിൽ വലിയ വെല്ലുവിളിയായിരുന്നു. സമൂഹത്തിൽ നിന്നും മറ്റ് മത്സ്യത്തൊഴിലാളികളിൽ നിന്നും എതിർപ്പുകൾ നേരിട്ടെങ്കിലും, അവരുടെ ധൈര്യവും നിശ്ചയദാർഢ്യവും കാരണം വളരെ പെട്ടെന്ന് തന്നെ അവര്‍ അംഗീകരിക്കപ്പെടുകയായിരുന്നു. ഇസ്രായേലിന്റെ ഗസ്സയിലെ കടൽ ഉപരോധം മാഡ്ലീന്റെ മത്സ്യബന്ധനത്തെയും ജീവിതത്തെയും സാരമായി ബാധിച്ചു. അവരുടെ ബോട്ടുകൾ ആക്രമിക്കപ്പെടുകയും വലകൾ മോഷ്ടിക്കപ്പെടുകയും ചെയ്തു. ഗസ്സയിലെ മത്സ്യത്തൊഴിലാളികളുടെയും, പൊതുവെ ഗസ്സയിലെ ജനതയുടെയും അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും ഒരു പ്രതീകമായി അതോടെ മാഡ്ലിൻ മാറി. അവരുടെ ധൈര്യത്തെ ആദരിക്കുകയും ഗസ്സയിലെ ജനങ്ങൾക്ക് പ്രതീക്ഷയുടെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായി വർത്തിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പേര് നൽകിയതിന് പിന്നിലെ ഉദ്ദേശ്യം.

ഇസ്രയേൽ നിയമലംഘനം ആവർത്തിക്കുമ്പോൾ

ആദ്യമായിട്ടല്ല ഇസ്രയേൽ ഒരു കപ്പൽ തടയുന്നത്. 2025 മെയ് മാസത്തിൽ, "കോൺഷ്യൻസ്" (Conscience) എന്ന മറ്റൊരു FFC സഹായ കപ്പലിനെ ഇസ്രായേൽ ഡ്രോൺ വെച്ച് ആക്രമിച്ചിരുന്നു. ഈ ആക്രമണം ഇസ്രായേൽ പരസ്യമായി അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. 'മഡ്‌ലീൻ' കപ്പൽ തടയാൻ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സൈന്യത്തിന് നേരിട്ട് നിർദ്ദേശം നൽകിയിരുന്നതായാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. 

അത്തരം ദുരന്തങ്ങള്‍ ഇല്ലാതിരിക്കാനും സുതാര്യതയ്ക്കും സുരക്ഷയ്ക്കുമായി 'മഡ്‌ലീൻ' കപ്പൽ തത്സമയ സ്ഥാന പ്രക്ഷേപണം (ലൈവ് ലൊകേഷനിംഗ്) നടത്തുകയും ഫോറൻസിക് ആർക്കിടെക്ചർ ഇത് കൃത്യമായി നിരീക്ഷിച്ചു വരികയും ചെയ്യുന്നുണ്ടായിരുന്നു. ലിബിയൻ തീരദേശ സേനയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് കടലിൽ ചാടിയ നാല് അഭയാർത്ഥികളെ കൂടി ഈ സംഘം, പോകുന്ന വഴിയില്‍ രക്ഷപ്പെടുത്തിയിരുന്നു. ജൂൺ 4-ന്, പ്രാദേശിക സമയം പുലർച്ചെ 3 മണിയോടെ (GMT 01:00), 'മഡ്‌ലീൻ' കപ്പലിനെ ഇസ്രായേലി ഡ്രോണുകൾ വളയുകയും ആക്രമിക്കുകയും ചെയ്തു. കമാൻഡോകൾ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് ഡ്രോണുകൾ വെളുത്ത പെയിന്റ് പോലുള്ള ഒരു വസ്തു കപ്പലിൽ തളിക്കുകയുണ്ടായി. സ്പ്രേ ചെയ്ത പദാർത്ഥത്തിന്റെ സ്വഭാവം വ്യക്തമായിട്ടില്ല.

Rumbo a Gaza Archives - Freedom Flotilla

കപ്പൽ തടയുമ്പോൾ അത് ഗസ്സയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ (185 കിലോമീറ്റർ) അകലെ അന്താരാഷ്ട്ര ജലാശയത്തിലായിരുന്നു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ഉപരോധം മിക്ക അന്താരാഷ്ട്ര സർക്കാരുകളും നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം, രാജ്യങ്ങൾക്കും അവരുടെ സൈന്യങ്ങൾക്കും അവരുടെ പ്രാദേശിക ജലാശയങ്ങളിൽ മാത്രമേ പരമാധികാരമുള്ളൂ, അന്താരാഷ്ട്ര ജലാശയങ്ങൾക്ക് മേലില്ല. ഇത് പ്രകാരം അന്താരാഷ്ട്ര ജലാശയത്തിൽ ഒരു സിവിലിയൻ കപ്പലിനെ തടഞ്ഞതിലൂടെ അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് ഇസ്രയേൽ നടത്തിയത്. 

ഫ്രീഡം ഫ്ലോട്ടില്ലാ കോളിഷൻ ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത് ‘സമാധാനപരമായ സിവിൽ പ്രതിരോധ പ്രവർത്തനം’ എന്നാണ്. കപ്പലിലെ ജീവനക്കാരും സന്നദ്ധപ്രവർത്തകരും നിരായുധരായ സാധാരണക്കാരായിരുന്നു എന്നതും ഈ നിയമലംഘനത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ട്. 

അറസ്റ്റും അന്താരാഷ്ട്ര പ്രതിഷേധവും

'മഡ്‌ലീൻ' കപ്പലിനെയും അതിലെ ജീവനക്കാരെയും ഇസ്രായേലി തുറമുഖ നഗരമായ അഷ്ഡോഡിലേക്ക് കൊണ്ടുപോയതായാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ആദ്യമേ  'എക്സി'ൽ കുറിച്ചിരുന്നു. അതേസമയം, ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഗ്രെറ്റ തൻബർഗിനെ രൂക്ഷമായി വിമർശിക്കുകയും, “ഹമാസ് ഭീകര സംഘടനയെ പിന്തുണയ്ക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്ത സെമിറ്റിക് വിരുദ്ധ ഗ്രേറ്റയും അവരുടെ ഹമാസ് പിന്തുണയ്ക്കുന്ന സുഹൃത്തുക്കളും യഥാർത്ഥത്തിൽ എന്താണെന്ന് കൃത്യമായി മനസ്സിലാക്കണം" എന്ന് എക്സിൽ കുറിക്കുകയും ചെയ്തു. കൂടാതെ, ഹമാസ് നയിച്ച ഒക്ടോബർ 7 ലെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രചാരണ ചിത്രം 'മഡ്‌ലീൻ' സംഘത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായും കാറ്റ്സ് പറഞ്ഞു.

ഈ സംഭവത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ശക്തമായ പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. മാഡ്ലീൻ തടഞ്ഞതുമായി ബന്ധപ്പെട്ട് സ്പെയിനിന്റെ വിദേശകാര്യ മന്ത്രാലയം മാഡ്രിഡിലെ ഇസ്രായേലി ചാർജ് ഡി അഫയേഴ്സ് ഡാൻ പൊറാസിനെ വിളിച്ചുവരുത്തുകയുണ്ടായി. കപ്പൽ ഗസ്സയിൽ നങ്കൂരമിടാൻ ഇസ്രായേൽ വിസമ്മതിച്ചതിനെ തുർക്കി ശക്തമായി അപലപിച്ചു. ഇസ്രായേലിന്റെ നടപടികളെ "അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനം" എന്നാണ് അവർ വിശേഷിപ്പിച്ചത്. "നാവിഗേഷൻ സ്വാതന്ത്ര്യത്തിനും സമുദ്ര സുരക്ഷയ്ക്കും ഭീഷണിയായ നെതന്യാഹു സർക്കാരിന്റെ ഈ ഹീനമായ പ്രവൃത്തി, ഇസ്രായേൽ ഒരു ഭീകര രാഷ്ട്രമായി പ്രവർത്തിക്കുന്നുവെന്ന് വീണ്ടും തെളിയിക്കുന്നു," എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പരാമർശിച്ച് തുർക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ലെഫ്റ്റിസ്റ്റ് ഫ്രാൻസ് അൺബോവ്ഡ് (എൽഎഫ്ഐ) പാർട്ടിയിലെ ഫ്രഞ്ച് നിയമനിർമാതാക്കൾ ഇസ്രായേൽ കപ്പൽ തടഞ്ഞതിനെ "അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനം" എന്ന് വിശേഷിപ്പിക്കുകയുണ്ടായി.  ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് എസ്മയിൽ ബഗായി ഇതിനെ കുറിച്ചു പറയുന്നത്: "അന്താരാഷ്ട്ര ജലാശയത്തിൽ നടന്നതിനാൽ ഈ ഫ്ലോട്ടില്ലയ്‌ക്കെതിരായ ആക്രമണം അന്താരാഷ്ട്ര നിയമപ്രകാരം ഒരുതരം കടൽക്കൊള്ളയായി കണക്കാക്കപ്പെടുന്നു," എന്നാണ്. അതേസമയം, ആറ് ഫ്രഞ്ച് പൗരന്മാരെ എത്രയും വേഗം ഫ്രാൻസിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടിട്ടുണ്ട്.

തടവിലാക്കപ്പെട്ട ക്രൂ അംഗങ്ങളെ മോചിപ്പിക്കാനും "ഫലസ്തീൻ പ്രദേശത്തേക്ക് മാനുഷിക സഹായം പ്രവേശിക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ഉടൻ പിൻവലിക്കാനും" ബ്രസീൽ വിദേശകാര്യ മന്ത്രാലയം ഇസ്രായേലിനോട് ആവശ്യപ്പെട്ടു. മാനുഷിക ഐക്യദാർഢ്യത്തിന്റെ "ശക്തമായ പ്രതീകം" എന്നാണ് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് മാഡ്ലീനെ വിശേഷിപ്പിച്ചത്. അതോടൊപ്പം ഇസ്രായേലിന്റെ നടപടികളെ അദ്ദേഹം അപലപിക്കുകയും ചെയ്തു. 

ഗസ്സ ഫ്രീഡം ഫ്ലോട്ടില്ലയിലെ ആക്ടിവിസ്റ്റുകളുടെ കാര്യത്തിൽ ജൂത കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ "ഗുരുതരമായ ആശങ്കകൾ" പ്രകടിപ്പിക്കുകയും "കപ്പലിന്റെ അടിയന്തര മോചനവും ജീവനക്കാരുടെ സുരക്ഷയും ഉറപ്പാക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന്" ആവശ്യപ്പെടുകയും ചെയ്തു. "അത്യാവശ്യമായ മാനുഷിക സഹായങ്ങളുമായി ഗാസയെ സമീപിച്ച മാഡ്ലീനിനെതിരായ ഭീരുവും നിയമവിരുദ്ധവുമായ ഇസ്രായേലി ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു," എന്നാണ് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് പറഞ്ഞത്. ഗാസയിലെ പട്ടിണി കിടക്കുന്ന ജനങ്ങളെ സഹായിക്കാൻ തങ്ങളുടെ സുരക്ഷയും സ്വാതന്ത്ര്യവും പണയപ്പെടുത്തിയ ഗ്രേറ്റ തുൻബെർഗിനെയും മാഡ്ലീനിലെ മറ്റ് പ്രവർത്തകരെയും അഭിനന്ദിക്കാനും അവർ തയ്യാറായി. ഇസ്രായേലിന്റെ സമുദ്രാതിർത്തിക്ക് പുറത്ത് നിന്നും പിടിച്ചെടുത്തത് "അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണ്" എന്ന് ഹസ്സൻ ഉൾപ്പെടുന്ന യൂറോപ്യൻ പാർലമെന്റ് വിഭാഗമായ ഇടതുപക്ഷം പറഞ്ഞത്. "കപ്പൽ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നതും അടിയന്തര മാനുഷിക ദുരിതത്തിലായ ഒരു ജനതയ്ക്ക് ഉദ്ദേശിച്ചുള്ള സഹായം കണ്ടുകെട്ടുന്നതും അസ്വീകാര്യമാണ്, കൂടാതെ ഇസ്രായേലിന്റെ യുദ്ധക്കുറ്റകൃത്യങ്ങൾ ലോകത്തിന് മുന്നിൽ മറച്ചുവെച്ചുകൊണ്ട് ഗസ്സയിലെ ഫലസ്തീനികളെ പട്ടിണികിടത്തി കൂട്ടക്കൊല ചെയ്യുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് അവർ കൂട്ടിച്ചേർക്കുകയുണ്ടായി. "മാഡ്ലീനെ ഉടൻ മോചിപ്പിക്കണം," എന്ന് അധിനിവേശ പലസ്തീൻ പ്രദേശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ് പറഞ്ഞു. 

നിലവിലെ സ്ഥിതി എന്ത്

നിലവിൽ ഇസ്രയേൽ പിടികൂടിയ സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ തൻബർഗിനെയും മറ്റ് മൂന്ന് പേരെയും ഇസ്രായേൽ നാടുകടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച്ച പുലർച്ചെ ടെൽ അവീവിൽ നിന്ന് ഫ്രാൻസ് വഴി സ്വീഡനിലേക്ക് പറന്ന തൻബർഗ് വിമാനത്തിലെ തന്റെ ഫോട്ടോകൾ പുറത്തുവിട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാരീസിലെ റോയിസി-ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ, താനും കൂട്ടാളികളും "അന്താരാഷ്ട്ര ജലാശയത്തിൽ തട്ടിക്കൊണ്ടുപോയതായാണ് തൻബർഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. "സുഖമാണെന്ന്" തൻബർഗ് പറഞ്ഞെങ്കിലും, ഇസ്രായേൽ അധികാരികൾ തന്നോട് "മനുഷ്യത്വമില്ലാത്ത രീതിയിൽ" പെരുമാറിയതായി അവർ വിശേഷിപ്പിച്ചതായി പാരീസ് വിമാനത്താവളത്തിൽ തുൻബെർഗിനെ അഭിമുഖം നടത്തുന്ന മാധ്യമപ്രവർത്തകരിൽ ഒരാളായ അൽജസീറയിലെ നതാച്ച ബട്‌ലർ പറഞ്ഞു. എന്നിരുന്നാലും, ഇസ്രായേൽ അധിനിവേശത്തിന് കീഴിൽ ഫലസ്തീനികൾ പതിവായി അനുഭവിക്കുന്ന കാര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തന്റെ ഹ്രസ്വകാല തടങ്കൽ ഒന്നുമല്ലെന്ന് അവർ ഊന്നിപ്പറഞ്ഞുവെന്നും, ബട്‌ലർ കൂട്ടിച്ചേർത്തു. ഇസ്രായേൽ നാടുകടത്തിയ, മാഡ്ലീനിലുണ്ടായിരുന്ന അൽജസീറ മുബാഷർ റിപ്പോർട്ടർ ഒമർ ഫയാദ് പാരീസിൽ എത്തിയ ശേഷം തന്റെ അനുഭവങ്ങള്‍ വിവരിക്കുകയുണ്ടായി. തടവിലാക്കിയും ആളുകളെ ബന്ധപ്പെടുന്നത് തടഞ്ഞും ഉള്ളടക്കമറിയാത്ത പല രേഖകളിലും ഒപ്പിടാൻ നിർബന്ധിച്ചതും ഒമർ ഫയാദ് പറയുന്നുണ്ട്. 

Climate Activist Greta Thunberg Joins Aid Ship Sailing To Gaza Aimed At  Breaking Israel's Blockade

തുൻബെർഗിനെയും മറ്റ് ആക്ടിവിസ്റ്റുകളെയും മാഡ്ലീൻ കപ്പലിൽ ഗാസയിലേക്ക് യാത്ര ചെയ്ത ഒരു പത്രപ്രവർത്തകനെയും പ്രതിനിധീകരിക്കുന്ന നിയമ അവകാശ സംഘടനയായ അദാലയുടെ റിപ്പോർട്ട് പ്രകാരം, കസ്റ്റഡിയിലെടുത്ത എട്ട് ആക്ടിവിസ്റ്റുകളെ റാംലേ തടങ്കൽ കേന്ദ്രത്തിലെ ഇസ്രായേലി തടങ്കൽ അവലോകന ട്രൈബ്യൂണലിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം അവർക്കെതിരെ പുറപ്പെടുവിച്ച കസ്റ്റഡി ഉത്തരവുകൾ ട്രൈബ്യൂണൽ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ജലാശയങ്ങളിൽ ബലമായി തടഞ്ഞുവെക്കുകയും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഇസ്രായേൽ പ്രദേശത്തേക്ക് മാറ്റുകയും ചെയ്തിട്ടും, 12 വ്യക്തികളെയും ഇസ്രായേൽ "നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതുപോലെയാണ്" പെരുമാറുന്നതെന്നാണ് അദാല പറയുന്നത്. ഇസ്രായേൽ 12 പേർക്കും 100 വർഷത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൂടി തിങ്കളാഴ്ച അവർ അറിയിക്കുകയുണ്ടായി. നിർബന്ധിത നാടുകടത്തൽ നടപടികൾക്ക് വിധേയരായവരിൽ അഞ്ച് പേർ കോൺസുലാർ പിന്തുണ ലഭിച്ച ഫ്രഞ്ച് പൗരന്മാരാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ് പറഞ്ഞു. അവരിൽ ഒരാൾ ഫ്രഞ്ച് പാർലമെന്റ് അംഗം റിമ ഹസ്സനാണ്, അവർ നിയമവിരുദ്ധമായി ഇസ്രായേൽ പ്രദേശത്ത് പ്രവേശിച്ചതായി വ്യക്തമാക്കുന്ന രേഖയിൽ ഒപ്പിടാൻ വിസമ്മതിച്ചുവെന്ന് ഫ്രഞ്ച് നിയമനിർമ്മാതാവ് ക്ലെമൻസ് ഗ്വെറ്റ് പറഞ്ഞു.

അതേസമയം ഇസ്രയേൽ വിദേശകാര്യമന്ത്രാലയം മാഡ്ലീൻ യാത്രയെ ഒരു പബ്ലിക് റിലേഷൻസ് സ്റ്റണ്ടായി ചിത്രീകരിച്ചു. കപ്പലിനെ സെൽഫി യാച്ച് എന്നാണ് പരിഹസിച്ചത്. ഇതിനു മറുപടി എന്നോണം ഇസ്രായേൽ യുദ്ധത്തെ എതിർക്കുന്ന പലരും ഗസ്സയിലെ തകർന്ന വീടുകളിലും തകർന്ന ഭൂപ്രകൃതിയിലും സെൽഫി എടുക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.  

ചുരുക്കത്തിൽ, സമാധാനപരമായ ഈ ദൗത്യം തടഞ്ഞ ഇസ്രായേലിന്റെ നടപടി ഗാസയിലെ മാനുഷിക പ്രതിസന്ധി എത്രത്തോളം രൂക്ഷമാണെന്നും, അന്താരാഷ്ട്ര നിയമങ്ങളെ അവർ എത്രത്തോളം അവഗണിക്കുന്നുവെന്നും വീണ്ടും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നുണ്ട്. ഗ്രെറ്റ തൻബർഗ് അടക്കമുള്ള ഈ ധീരരായ സമാധാനപ്രചാരകരുടെയും മനുഷ്യസ്നേഹികളുടെയും പ്രവർത്തനം ഗസ്സയിലെ ജനങ്ങൾക്ക് പ്രതീക്ഷയും ഐക്യദാർഢ്യവും നൽകുന്നു. അതിന് തുടർച്ചയാകട്ടെ ഈ യാത്ര എന്ന് പ്രത്യാശിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter