ജർമ്മനിയിലെ മസ്ജിദിന് നേരെ  ഭീഷണി കത്തയച്ച് നവ നാസികൾ 

ജർമ്മനിയിലെ സെൻട്രൽ ഗോട്ടിംഗൻ നഗരത്തിലെ ഒരു പള്ളിക്ക് നേരെ വ്യാഴാഴ്ച നവ-നാസി ചിഹ്നങ്ങളോടെ, ഒരു ഭീഷണിക്കത്ത് ലഭിച്ചതായി വാര്‍ത്ത. വംശീയവും ഇസ്‍ലാംഫോബിക് വിവരങ്ങളും നിയോ-നാസി അപരനാമമായ "NSU 2.0" പരാമര്‍ശവും ഉള്ളതായി മസ്ജിദ് അസോസിയേഷൻ ചെയർമാൻ മെഹ്മെത് ഇബ്രാഹിംബാസ് മാധ്യമങ്ങളോട് പറഞ്ഞു.

തുടർച്ചയായ അക്രമ ഭീഷണികൾ കാരണം ഞങ്ങളുടെ പള്ളി നേതാക്കളും ഗോട്ടിംഗനിലെ മുസ്‌ലിംകളും ആശങ്കാകുലരാണ്. മാസങ്ങൾക്കുള്ളിൽ തങ്ങൾക്ക് ലഭിക്കുന്ന രണ്ടാമത്തെ ഭീഷണി കത്താണിതെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടർക്കിഷ്-മുസ്‍ലിം ഗ്രൂപ്പായ DITIB നടത്തുന്ന പള്ളിയുടെ ചുവരിൽ അജ്ഞാതർ സ്വസ്തിക ചിഹ്നം വരച്ചിരുന്നു. 

"NSU 2.0" എന്നത് നാഷണൽ സോഷ്യലിസ്റ്റ് പ്രസ്ഥാനമാണ്. 2011-ൽ കണ്ടെത്തിയ നവ-നാസി ഭീകരസംഘം 10 പേരെ കൊലപ്പെടുത്തുകയും കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ബോംബ് ആക്രമണം നടത്തുകയും ചെയ്തു. അഭയാർത്ഥി പ്രതിസന്ധിയെ ചൂഷണം ചെയ്യുകയും കുടിയേറ്റക്കാരെ ഭയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രചാരണത്തിന് ആക്കം കൂട്ടിയ വർണ്ണവിവേചനത്തിനും ഇസ്‍ലാമോഫോബിയയ്ക്കും സമീപ വർഷങ്ങളിൽ ജർമ്മനി സാക്ഷ്യം വഹിച്ചിരുന്നു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2022ൽ രാജ്യത്തുടനീളം 610 ഇസ്‍ലാമോഫോബിക് വിദ്വേഷ കുറ്റകൃത്യങ്ങളെങ്കിലും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 62 മുസ്‍ലിം പള്ളികൾ ആക്രമിക്കപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുസ്‌ലിംകൾക്കെതിരായ ഡസൻ കണക്കിന് വിദ്വേഷ കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ, നശീകരണ പ്രവർത്തനങ്ങൾ, സ്വത്ത് നാശനഷ്ടങ്ങൾ എന്നിവയും കണക്കുകളിൽ ഉൾപ്പെടുന്നു.

84 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യമായ ജർമ്മനി ഫ്രാൻസിന് ശേഷം പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ മുസ്‍ലിം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 5 ദശലക്ഷം മുസ്‍ലിംകൾ ഇവിടെ താമസിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter