റാബിയ അവസാനത്തെ ഇരയോ?

കാലത്തിന്റെ കുത്തൊഴുക്കിൽ പിടഞ്ഞു തീർന്ന ജീവനുകളിൽ ഇന്ന് ഒരു നാമം കൂടി കൂട്ടിച്ചേർക്കപ്പെട്ടു 'റാബിയ സൈഫി'. അതെ, അഴിമതിയുടെ അഹന്തതയിൽ വാഴുന്ന ഇന്ത്യൻ മഹാരാജ്യത്ത് അവളുടെ നിലവിളികൾക്കു മുന്നിൽ നീതിന്യായം പോലും കണ്ണടച്ച് മൗനം കൈകൊണ്ടു. കാരണം അധർമ്മത്തിനെതിരെ അവൾ ഉയർത്തിയ ശബ്ദം ഉയർന്നു പൊങ്ങിയത് ജനാധിപത്യ രാജ്യത്ത് ആയിരുന്നില്ല മറിച്ച് ധനാധിപത്യ രാജ്യത്തായിരുന്നു.

എന്നാൽ ഇന്ന് ഇത്തരം ഓരോ ദാരുണ അന്ത്യങ്ങൾക്കൊടുവിലും "ഇത് ഇന്ത്യയാണെന്നും ഇവിടെ ഇങ്ങനെയാണെന്നും "പുച്ഛിച്ചു വിളിച്ചു കൂവുന്ന ഭാരതീയർ ഒന്നോർക്കണം, അധികാരത്തിന്റെ മൂക്കുകയർ പിടിക്കുന്നവരുടെ ഹുങ്കിൽ കെട്ടിപ്പടുത്ത അനീതിയുടെ  കോട്ടകൾ തന്നെയാണ് ഇത്തരം അക്രമങ്ങളഴിച്ചുവിടുന്ന അധർമ്മന്മാർക്ക് സംരക്ഷണത്തിന്റെ താവളമൊരുക്കുന്നതെന്ന്.
പൊലിഞ്ഞു പോയ ഒരു ജീവനും മടങ്ങി വരില്ലെന്ന ഉറപ്പുണ്ടെങ്കിൽ പൊരുതേണ്ടത് ഒരു ജീവഹാനിക്ക് ശേഷമല്ല, ഒരുവൾ മറ്റൊരുവന്റെ ഇരയായ ശേഷമല്ല ഇനി ഒരിക്കലും ഒരു മനുഷ്യജന്മവും മറ്റൊരു ഇരയാവാതിരിക്കാൻ ആവണം.

ഓരോ ജീവനും പിടഞ്ഞു തീരുമ്പോൾ മാത്രം കാണിക്കുന്ന ഒരാഴ്ചത്തെ പ്രകടനമല്ല ഈ രാജ്യത്തെ അധർമ്മത്തിനും അനീതിക്കും അരാജകത്വത്തിനും അക്രമവാഴ്ചകൾക്കും അഴിമതിക്കും എതിരെയുള്ള പ്രതിഷേധ വിപ്ലവങ്ങൾ. മറിച്ച് ജനനേതാക്കളുടെ ആധിപത്യമല്ല ജനങ്ങളുടെ ആധിപത്യമാണ് ജനാധിപത്യം എന്ന ബോധം അധികാരത്തിന്റെ സിംഹാസനങ്ങളിൽ നിലയുറപ്പിച്ച  അധർമ്മമുതലാളികളിൽ അശക്തിയുടെ വേര്മുളപ്പിക്കാൻ ഈ രാജ്യത്തെ ഓരോ പൗരനും സാധിക്കണം.
പക്ഷേ ഇന്നിവിടെ ഒരു തിന്മ കണ്ടാൽ പ്രതികരിക്കാൻ നമ്മൾ 100 പേരിൽ 10 പേർ മാത്രമേയുള്ളൂ എന്നതാണ് സത്യം. എല്ലാവർക്കും ഭയമാണ് അതെ, ആ ഭയം  തന്നെയാണ് നമ്മുടെ പരാജയം. അല്ല , ഈ രാജ്യത്തിന്റെ തന്നെ ദുരവസ്ഥയുടെ അടിത്തറ.ഭയക്കേണ്ടത് നാമല്ല, നമ്മെയാവണം നമ്മുടെ രാജ്യത്തെ നിയമസംഹിതയേയാവണം. 

നാൾക്കുനാൾ പെരുകി വരുന്ന ഇത്തരം ദുഷ്കൃത്യങ്ങൾക്ക് മുന്നിൽ ഇനിയും മൗനം പാലിച്ചാൽ ഒടുവിൽ ആ മൗനം പോലും നിലവിളിക്കുന്ന ഒരു കാലം നമുക്ക് മുന്നിൽ എത്തും. സ്വജീവൻപോലും ത്യജിച്ചു മഹാന്മാർ അടരാടി നേടിത്തന്ന ഈ രാജ്യവും സ്വാതന്ത്ര്യവും നേരിന്റെ ചരിത്രങ്ങളായി വായിച്ച് കൈയ്യും കെട്ടി ഇരിക്കാനുള്ളതല്ല  മറിച്ച് ആവർത്തിക്കപ്പെടാനുള്ളതും ഉൾകൊളളാനുള്ളതുമാണ്. 

ലോകത്തിന്റെ അഷ്ടദിക്കുകളിൽ ഏത് മൂലയിലാണെങ്കിലും ഒരു ഇരയും ഇനി കാമ മുനകളാൽ റാഞ്ചപ്പെടരുത് .നീതിയുടെ നിലനിൽപ്പിനായി പതറാത്ത പാദത്തോടെ നാം പൊരുതണം. പ്രത്യാശയുടെ കവിത തെരുവീഥികളിൽ അലയടിച്ചുയരണം. പ്രതിയോഗികളെ നിഷ്പ്രഭമാക്കി നന്മയുടെ വിഹായസ്സിലേക്ക് ചടുലമായ ചുവടുവെക്കണം. തൂലിക കൊണ്ടെങ്കിലും അധാർമികതക്കെതിരെ ഗർജ്ജിക്കുന്ന ഒരു യുവ തലമുറയെ നാം വാർത്തെടുക്കണം. 
നാട് ഉണരട്ടെ നീതിയുടെ ശബ്ദം ഉയരട്ടെ നമുക്ക് കൈകോർക്കാം. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter