വീട്ടിൽ വെച്ച് പുരുഷന്മാരും സ്ത്രീകളും ജമാഅത്തായി നിസ്ക്കരിക്കുമ്പോൾ സ്വഫ് നില്‍ക്കേണ്ട രൂപം വിവരിക്കാമോ?

ചോദ്യകർത്താവ്

അബ്ദുല്ല

Mar 25, 2020

CODE :Fiq9650

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ജമാഅത്തായി നിസ്കരിക്കുമ്പോള്‍ സ്വഫ് ശരിപ്പെടുത്തുന്നതിലെ ക്രമം പണ്ഡിതന്മാര്‍ കിതാബുകളില്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ജമാഅത്തായി നിസ്കരിക്കുമ്പോള്‍ സ്ത്രീകള്‍ എപ്പോഴും പുരുഷന്മാരെക്കാള്‍ ഒരു സ്വഫ് പിന്തിയാണ് നില്‍ക്കേണ്ടത്. ഈ വിഷയത്തില്‍ സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ മഹ്റമുകളായാലും ഇങ്ങനെതന്നെയാണ് നില്‍ക്കേണ്ടത് എന്നാണ് പ്രബലമായ വീക്ഷണം. ആയതിനാല്‍ ഇവിടെ പിതാവ്, മാതാവ്, ഭര്‍ത്താവ്, ഭാര്യ, മകന്‍, മകള്‍, മരുമകള്‍ തുടങ്ങിയ ബന്ധങ്ങളൊന്നും പരിഗണിക്കേണ്ടതില്ല. പുരുഷനാണോ അതോ സ്ത്രീയാണോ എന്ന് മാത്രം നോക്കിയാല്‍ മതി.

ജമാഅത്ത് തുടങ്ങുമ്പോള്‍ രണ്ട് പുരുഷന്മാര്‍ മാത്രമേ ഉള്ളൂ എങ്കില്‍, ഒരാള്‍ ഇമാമും രണ്ടാമത്തവന്‍ തന്‍റെ കാല്‍വിരലുകള്‍ ഇമാമിന്‍റെ കാലിന്‍റെ മടമ്പുകളേക്കാള്‍ പിന്തുന്ന രൂപത്തില്‍ ഇമാമിന്‍റെ വലതു ഭാഗത്ത് നില്‍ക്കുകയുമാണ് വേണ്ടത്. ഒറ്റക്ക് നിസ്കരിക്കുന്ന ഒരാളെ തുടരാനായി ഒരാള്‍ മാത്രം വന്നാലും ഇങ്ങനെതന്നെയാണ് ചെയ്യേണ്ടത്. (ചിത്രം-1)

ഇനി രണ്ടാമതൊരാള്‍ വന്നാല്‍ വലതുഭാഗത്ത് നിന്ന മഅ്മൂമിനെ പോലെ ഇയാള്‍ ഇമാമിന്‍റെ ഇടതുഭാഗത്ത് നിന്ന് തക്ബീര്‍ കെട്ടുകയും ശേഷം രണ്ടുപേരും ഒന്നിച്ച് നിറുത്തത്തിലോ റുകൂഇലോ പിന്നിലേക്ക് നീങ്ങി ഒരു സ്വഫായി നില്ക്കകുയും ചെയ്യുകയാണ് വേണ്ടത്. ഇമാമിന്‍റെയും ഒന്നാം സ്വഫിന്‍റെയും ഇടയിലും പിന്നീടുള്ള സ്വഫുകള്‍ക്കിടയിലും മൂന്നുമുഴത്തില്‍ കൂടുതല്‍ അകലം ഇല്ലാതിരിക്കേണ്ടതാണ്. എന്നാല്‍ പുരുഷന്മാരുടെ പിന്നില്‍ നിസ്കരിക്കുന്ന സ്ത്രീകള്‍ക്ക് മൂന്നുമുഴത്തേക്കാള്‍ കൂടുതല്‍ അകലത്തില്‍ നില്‍ക്കലാണ് നല്ലത്.

ഒരു ഇമാമും കുറേ പുരുഷന്മാരായ മഅ്മൂമുകളും നിസ്കരിക്കുമ്പോള്‍ മഅ്മൂമുകള്‍ എല്ലാവരും ഒറ്റ സ്വഫായി നില്‍ക്കണം. ഒറ്റക്ക് നിസ്കരിക്കുന്ന ഒരാളെ തുടരാന്‍ ഒന്നില്‍കൂടുതല്‍ പുരുഷന്മാര്‍് ഒന്നിച്ചുവന്നാലും ഇങ്ങനെത്തന്നെ. ഒരു സ്വഫ് പൂര്‍ത്തിയായ ശേഷമാണ് രണ്ടാമത്തെ സ്വഫ് തുടങ്ങേണ്ടത്. (ചിത്രം-2)

പുരുഷനായ ഇമാമിന്‍റെ പിന്നില്‍ ഒരു സ്ത്രീ മാത്രം നിസ്കരിക്കുമ്പോള്‍ ഇമാമിന്‍റെ നേരെ പിന്നിലായി അകലം പാലിച്ചാണ് അവള്‍ നില്‍ക്കേണ്ടത് (ചിത്രം-3). ഒരു പുരുഷന്‍റെ പിന്നില്‍ (പുരുഷന്മാരില്ലാതെ) കുറേ സ്ത്രീകള്‍ തുടര്‍ന്ന് നിസ്കരിക്കുമ്പോള്‍ അവരെല്ലാവരും ഒന്നിച്ച് ഒറ്റസ്വഫായി നില്‍ക്കണം (ചിത്രം-7).

ഇനി ഒരു പുരുഷന്‍റെ പിന്നില്‍ ഒരു പുരുഷനും ഒരു സ്ത്രീയും മാത്രമാണ് നിസ്കരിക്കുന്നതെങ്കില്‍ ഇമാമിന്‍റെ വലതുഭാഗത്ത് അല്‍പം പിന്നിലായി പുരുഷനായ മഅ്മൂമും ആ പുരുഷനായ മഅ്മൂമിന്‍റെ നേരെപിന്നില്‍ അകലം പാലിച്ച് സ്ത്രീയും നില്‍ക്കുകയാണ് വേണ്ടത്(ചിത്രം-4).

കുറേ പുരുഷന്മാരും ഒരു സ്ത്രീയുമാകുമ്പോള്‍ പുരുഷന്മാര്‍ ഇമാമിന്‍റെ പിന്നില്‍ സ്വഫായി നില്‍ക്കുകയും സ്ത്രീ പുരുഷന്മാരുടെ പിന്നില്‍ മറ്റൊരു സ്വഫിലായി നില്‍ക്കുകയുമാണ് വേണ്ടത്(ചിത്രം-5). കുറേ പുരുഷന്മാരും കുറേ സ്ത്രീകളും ഉണ്ടാകുമ്പോഴും പുരുഷന്മാര്‍ ഇമാമിന്‍റെ പിന്നില്‍ സ്വഫായി നില്‍ക്കുകയും അവരുടെ പിന്നില്‍ സ്ത്രീകള്‍ വേറെ സ്വഫ് കെട്ടുകയുമാണ് വേണ്ടത് (ചിത്രം-6)

മേല്‍പറഞ്ഞതൊക്കെ ഇമാമായി പുരഷന്‍ ഉണ്ടാകുമ്പോഴാണ്. എന്നാല്‍ സ്ത്രീകള്‍ മാത്രമായി നിസ്കരിക്കുമ്പോള്‍ അവര്‍ക്കും ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്താണ്.

രണ്ടു സ്ത്രീകള്‍ മാത്രം നിസ്കരിക്കുമ്പോള്‍ രണ്ടു പുരുഷന്മാര്‍ നിസ്കരിക്കുന്നത് പോലെ തന്നെ ഇമാമിന്‍റെ വലതുവശത്താണ് മഅ്മൂമതായ സത്രീ നില്‍ക്കേണ്ടത്. ഒന്നില്‍ കൂടുതല്‍ സ്ത്രീകള്‍ തുടരാനുണ്ടാകുമ്പോള്‍ അവര്‍ ഒറ്റ സ്വഫ് കെട്ടി ഇമാമായി നില്‍ക്കുന്നവളുടെ ഒപ്പമോ അല്‍പം മാത്രം പിന്തിയോ ആണ് നില്‍ക്കേണ്ടത് (ശര്‍വാനി 2-310)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter