റമളാൻ ഡ്രൈവ് - നവൈതു 18
ബദ്റ് യുദ്ധം കഴിഞ്ഞ് പ്രവാചകരും അനുയായികളും മദീനയില്‍ തിരിച്ചെത്തിയ അവസരം. യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരെ, മുസ്‍ലിംകളില്‍ ഓരോരുത്തര്‍ക്കായി നല്കിക്കൊണ്ട് പ്രവാചകര്‍ അവരോട് നല്കിയ ഉപദേശം ഇങ്ങനെയായിരുന്നു, ഇവരോട് നിങ്ങള്‍ വളരെ നല്ല നിലയില്‍ വേണം പെരുമാറേണ്ടത്. 
ശേഷം സംഭവിച്ചതിനെ കുറിച്ച്, ബന്ദികളില്‍ ഒരാളായിരുന്ന, അബൂ അസീസ് ബിന്‍ ഉമൈര്‍ ഇങ്ങനെ പറയുന്നു, പ്രവാചകരുടെ ഈ ഉപദേശം വളരെ അല്‍ഭുതത്തോടെയാണ് ഞങ്ങള്‍ ശ്രവിച്ചത്. അന്‍സ്വാരികളില്‍ പെട്ട ഒരു സംഘത്തിലേക്കായിരുന്നു എന്നെ ഏല്‍പിക്കപ്പെട്ടത്. അതോടെ, അവരെല്ലാം ഞങ്ങളോട് പെരുമാറിയത് ഏറെ സ്നേഹത്തോടെയായിരുന്നു. 
സമയമാകുമ്പോള്‍ ഭക്ഷണം കൊണ്ട് വരുകയും അവര്‍ ഞങ്ങളെയും കൂടെ ഇരുത്തുകയും ചെയ്യുമായിരുന്നു. മദീനയില്‍ ഈത്തപ്പഴം വേണ്ടത്രയുണ്ടാവുമെങ്കിലും ഗോതമ്പ് വിഭവങ്ങള്‍ വളരെ വിരളമായിരുന്നു. പ്രവാചകരുടെ ആ ഉപേദശം നെഞ്ചേറ്റിയ അന്‍സ്വാറുകള്‍, ഗോതമ്പ് വിഭവങ്ങള്‍ ഞങ്ങള്‍ക്ക് നല്കുി, അവര്‍ ഈത്തപ്പഴം കഴിക്കുന്നത് ഞങ്ങളെ വല്ലാതെ അല്‍ഭുതപ്പെടുത്തിയിരുന്നു.
തന്റെ കീഴിലുള്ളവരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിന്റെ ഉദാത്തമായ മാതൃക കൂടിയാണ് ബദ്റ്. ജോലിക്കാരോ ആശ്രിതരോ ആയി പലരും നമ്മുടെ കീഴിലുമുണ്ടാവാം. നമ്മുടെ ഒരു നല്ല വാക്കിനും ആശ്വാസത്തിനുമായി കാത്തിരിക്കുന്നവര്‍ അനേകമുണ്ടാവാം. അവരോടെല്ലാം നല്ല നിലയില്‍ പെരുമാറാനും ആവശ്യമായ സഹായസഹകരണങ്ങളോടെ കൂടെ നില്ക്കാനും ആവുമ്പോഴാണ്, പ്രാവാചക മാതൃകയാവുന്നത്. 
മറ്റുള്ളവരെ നമ്മുടെ ആശ്രിതരാക്കി മാറ്റിയ തമ്പുരാന്, നേരെ തിരിച്ചും ആക്കാവുന്നതേയുള്ളൂ. മറ്റുള്ളവരെ ആശ്രയിച്ചും അവരുടെ കാരുണ്യത്തിനായി കാത്തിരിക്കുകയും ആവശ്യ നിര്‍വ്വഹണത്തിന് ഇതരരെ സമീപിക്കുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. 
അല്ലാഹു നമുക്ക് നല്കിയത് വലിയ അനുഗ്രഹമാണ്. അതിന് നന്ദി ചെയ്യേണ്ടത് നാം കൂടെയുള്ളവരോടും നമ്മുടെ കീഴിലുള്ളവരോടും വളരെ മാന്യമായി, അതിലേറെ സ്നേഹത്തോടെ പെരുമാറിയാവണം. ബദ്റ് ദിനത്തിന്റെ ഓര്‍മ്മകള്‍ അലയടിക്കുന്ന ഈ വേളയില്‍, നമ്മുടെ ഒരു നവൈതു അതിനുമായിരിക്കട്ടെ, എന്റെ കീഴിലുള്ളവരോടെല്ലാം വളരെ സ്നേഹത്തോടെ മാത്രമേ ഇനി മേല്‍ ഞാന്‍ പെരുമാറൂ എന്ന കരുത്ത്. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter