ഡൽഹി കലാപത്തിലെ പോലീസ് അന്വേഷണം പക്ഷപാതപരം,  പുനരന്വേഷണത്തിനായി  തുറന്ന കത്തുമായി 9 മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥർ
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്ക് നേരെ നടന്ന കലാപത്തിൽ പൊലീസ് നടത്തുന്ന അന്വേഷണം പക്ഷപാതപരമാണെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി പൊലിസ് കമ്മിഷണര്‍ എസ്.എന്‍ ശ്രീവാസ്തവക്ക് തുറന്ന കത്തെഴുതി 9 മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥർ. റോ മുന്‍ മേധാവി എ.എസ് ദുലാത്ത്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ മുന്‍ ഡയരക്ടര്‍ ജനറല്‍ ശാഫി ആലം, പഞ്ചാബ് മുന്‍ ഡി.ജി.പി മൊഹീന്ദര്‍ ഔലാഖ്, സി.ബി.ഐ മുന്‍ സ്‌പെഷ്യല്‍ ഡയരക്ടര്‍ കെ.സലീം അലി, ഉത്തരാഖണ്ഡ് മുന്‍ ഡി.ജി.പി അലോക് ബി. ലാല്‍, ഏവിയേഷന്‍ റിസര്‍ച്ച്‌ സെന്റര്‍ മുന്‍ ഡയരക്ടര്‍ അമിതാബ് മാത്തൂര്‍, സിക്കിം മുന്‍ ഡി.ജി.പി അവിനാഷ് മൊഹാനാനയ്, ഗുജറാത്ത് മുന്‍ ഡി.ജി.പി പി.ജി.ജെ നമ്ബൂതിരി, പശ്ചിമബംഗാള്‍ ഇന്റലിജന്‍സ് മുന്‍ ഡി.ജി.പി എ.കെ സാമന്ദ എന്നിവരാണ് കത്തെഴുതിയിരിക്കുന്നത്.

"വംശഹത്യയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലിസ് സമര്‍പ്പിച്ച രേഖകളും അന്വേഷണങ്ങളും രാഷ്ട്രീയതാല്‍പര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതും പക്ഷപാതപരവുമാണ്. നിയമവാഴ്ചയിലും ഭരണഘടനയിലും വിശ്വസിക്കുന്ന സര്‍വിസിലിരിക്കുന്നവരും വിരമിച്ചവരുമായ എല്ലാ പൊലിസുകാരിലും ഇത് വേദനയുണ്ടാക്കുന്നുണ്ട്. വംശഹത്യയുമായി ബന്ധപ്പെട്ട് ഹിന്ദുക്കളില്‍ ചിലരെ അറസ്റ്റ് ചെയ്തതില്‍ നീരസം പ്രകടിപ്പിച്ച്‌ പൊലിസ് കമ്മിഷണര്‍മാരില്‍ ഒരാള്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പൊലിസ് നേതൃത്വത്തില്‍ നിന്നുള്ളവരുടെ ഇത്തരം ഭൂരിപക്ഷ മനോഭാവം കലാപത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നീതി നിഷേധിക്കുന്നതിലേക്ക് നയിക്കും. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനും ഇത് സഹായിക്കും'. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവരെ പ്രതിചേര്‍ത്തതും തെറ്റായ നടപടിയാണെന്ന് കത്തില്‍ പറയുന്നു. ഭരണഘടന നല്‍കുന്ന മൗലികാവകാശമായ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും അഭിപ്രായസ്വാതന്ത്ര്യവും നടപ്പാക്കുകയായിരുന്നു പ്രതിഷേധക്കാര്‍. പക്ഷപാതപരമായ അന്വേഷണങ്ങള്‍ നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter