ഔലിയാക്കളും കറാമത്തും

ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഔലിയാക്കളും കറാമത്തും എന്നത്. വലിയ്യ്, കറാമത്ത് എന്നീ പദങ്ങള്‍ കേവല സങ്കല്‍മാണെന്നും ഇസ്‌ലാമിക പ്രമാണങ്ങളില്‍ അവക്ക് യാതൊരു  അടിസ്ഥാനവുമില്ലെന്നും പുത്തന്‍വാദികള്‍ പറഞ്ഞുപരത്തുന്നു. ഔലിയാക്കളെയും യോഗാസനങ്ങളിലൂടെ അല്‍ഭുതം സൃഷ്ടിക്കുന്ന വ്യാജസിദ്ധന്മാരെയും സമന്മാരാക്കാനാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ആരാണ് വലിയ്യ്, എന്താണ് കറാമത്ത്, ഔലിയാക്കളും വ്യാജന്മാരും തമ്മില്‍ എങ്ങനെ വ്യതിരിക്തമാകുന്നു തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.ആരാണ് വലിയ്യ്?
ഔലിയാഅ് എന്നത് വലിയ്യ് എന്ന അറബീ പദത്തിന്റെ ബഹുവചനമാണ്. മലയാളത്തില്‍ പൊതുവെ ഇത് ഏകവചനമായി ഉപയോഗിക്കപ്പെട്ടുകാണുന്നു. വലിയ്യ് എന്നതിന് മഹാന്മാര്‍ നല്‍കിയ നിര്‍വചനം ഇപ്രകാരമാണ്:
”കഴിവിന്റെ പരമാവധി അല്ലാഹുവിനെക്കുറിച്ചും അവന്റെ വിശേഷണങ്ങളെക്കുറിച്ചും അറിയുന്ന, സര്‍കര്‍മങ്ങള്‍ നിത്യമായി ചെയ്യുന്ന, പാപങ്ങളില്‍നിന്ന് വെടിഞ്ഞുനില്‍ക്കുന്ന, സുഖാഢംബരങ്ങളിലും ശരീരേച്ഛകളിലും മുഴുകുന്നതില്‍നിന്നും തിരിഞ്ഞു കളയുന്ന വ്യക്തിയാണ് വലിയ്യ്” (ശറഹുല്‍ അഖാഇദ്, നിബ്‌റാസ് സഹിതം: 295, ജംഉല്‍ ജവാമി: 2/420). കൂടാതെ മറ്റു ഗ്രന്ഥങ്ങളിലും ഇതേ നിര്‍വചനം കാണാവുന്നതാണ്. പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം ഫഖ്‌റുദ്ദീനുര്‍റാസി (റ) പറയുന്നു: വലിയ്യ് എന്നാല്‍ അടുത്തവന്‍ എന്നാണ് അര്‍ത്ഥം. സല്‍കര്‍മങ്ങളും നിഷ്‌കളങ്ക പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കുക മൂലം ഒരാള്‍ അല്ലാഹുവുമായി അടുക്കുകയും കാരുണ്യവും ഔദാര്യവും വഴി അല്ലാഹു അടിമയിലേക്ക് ഇങ്ങോട്ട് അടുക്കുകയും ചെയ്താല്‍ അവിടെ വിലായത്ത് പദവി ജനിക്കുന്നു (റാസി:21/72). ചുരുക്കത്തില്‍, അല്ലാഹുവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നവനാണ് വലിയ്യ് എന്ന് മനസ്സിലാക്കാം.എന്താണ് കറാമത്ത്?
ഔലിയാക്കളില്‍ കണ്ടുവരുന്ന അല്‍ഭുത സിദ്ധികളാണ് കറാമത്ത് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇമാം തഫ്താസാനി (റ) പറയുന്നു:
”മുന്‍ചൊന്ന വ്യക്തിയില്‍നിന്ന് നുബുവ്വത്ത് വാദവുമായി ബന്ധപ്പെടാത്ത രൂപത്തില്‍ അസാധാരണ സംഭവം വെളിപ്പെടുന്നതിന് കറാമത്ത് എന്ന് പറയുന്നു.”
നുബുവ്വത്ത് വാദവുമായി ബന്ധപ്പെട്ടതാണെങ്കില്‍ അതിന് മുഅ്ജിസത്ത് എന്നാണ് പേര്. ‘മുന്‍ ചൊന്ന വ്യക്തി’ എന്ന് നിര്‍വചനത്തില്‍ ഉപയോഗിച്ചതില്‍നിന്നും മുന്‍ചൊന്ന വിശേഷണങ്ങള്‍ അടങ്ങിയിട്ടില്ലാത്ത വ്യക്തിയില്‍നിന്നും അല്‍ഭുതങ്ങള്‍ സംഭവിച്ചാല്‍ അതിന് കറാമത്ത് എന്നു പറയില്ലായെന്ന് മനസ്സിലായി. അപ്പോള്‍ അമുസ്‌ലിംകളില്‍നിന്നും ദുര്‍ജനങ്ങളില്‍നിന്നുമൊക്കെ അല്‍ഭുതങ്ങള്‍ സംഭവിക്കാവുന്നതാണ്. പക്ഷെ, അതൊരിക്കലും കറാമത്തല്ല. മറിച്ച്, കേവലം കണ്‍കെട്ടു സിദ്ധികള്‍ മാത്രമാണ്. അല്‍ഭുത സിദ്ധികള്‍ വിവിധ തരമുണ്ട്. അതേക്കുറിച്ച് ഇവിടെ വിവരിക്കാം.

 

വിവിധയിനം അല്‍ഭുത സിദ്ധികള്‍
ശറഹുല്‍ അഖായിദിന് വ്യാഖ്യാനമെഴുതിയ പണ്ഡിതന്‍ അബ്ദുല്‍ അസീസ് മുല്‍ത്താനി ‘നിബ്‌റാസ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു:
അസാധാരണ സംഭവങ്ങള്‍ ഏഴു തരത്തിലാണ്:
1. മുഅ്ജിസത്ത് അഥവാ അമ്പിയാക്കളില്‍നിന്നുണ്ടാകുന്ന അസാധാരണ സംഭവം.
2. കറാമത്ത് അഥവാ ഔലിയാക്കളില്‍നിന്നുണ്ടാകുന്ന അസാധാരണ സംഭവം
3. മഊനത്ത് അഥവാ വലിയ്യുമല്ല അതേസമയം തെമ്മാടിയുമല്ല അത്തരത്തിലുള്ള സാധാരണ വിശ്വാസികളില്‍നിന്നും ഉണ്ടാകുന്നവ.
4. ഇര്‍ഹാസ്വ്: പ്രവാചകത്വ ലബ്ധിക്കു മുമ്പു പ്രവാചകന്മാരില്‍നിന്നുണ്ടാകുന്നവ. പുണ്യതിരുമേനിയോട് കല്ലുകള്‍ സലാം പറഞ്ഞത് ഇതിന് ഉദാഹരണമാണ്.
5. ഇസ്തിദ്‌റാജ്: പരസ്യമായി ദോഷം ചെയ്യുന്ന അവിശ്വാസിയില്‍നിന്ന് തന്റെ ലക്ഷ്യത്തിന് അനുയോജ്യമായി ഉണ്ടാകുന്ന അല്‍ഭുത സംഭവം. ക്രമേണ അവനെ നരകത്തിലേക്ക് നയിക്കുന്നതിനാലാണ് ഇതിന് ഇസ്തിദ്‌റാജ് എന്നു പേര് വന്നത്.
6. ഇഹാനത്ത്: തെമ്മാടിയായ അവിശ്വാസിയില്‍നിന്ന് തന്റെ ലക്ഷ്യത്തിന് എതിരായി സംഭവിക്കുന്നവ. മുസൈലിമത്തുല്‍ കദ്ദാബ് വെള്ളത്തില്‍ തുപ്പിയപ്പോള്‍ ഉപ്പുജലമായി മാറിയതും കോങ്കണ്ണനെ തടവിയപ്പോല്‍ അന്ധനായി മാറിയതും ഇതിനു ഉദാഹരണങ്ങളാണ്.
7. സിഹ്‌റ് (മാരണം): പിശാചിന്റെ സഹായത്തോടെ ചില പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ചെയ്യുക വഴി ദുര്‍ശരീരങ്ങള്‍ക്കു നടത്താന്‍ കഴിയുന്നവ (നിബ്‌റാസ്: 272).
അപ്പോള്‍ അല്‍ഭുത സംഭവങ്ങള്‍ ഏതു തെമ്മാടിയില്‍നിന്നും ഉണ്ടാവാം എന്നു മനസ്സിലായി. അവ ഒരാള്‍ ഉന്നതനാണ് എന്നതിന്റെ മാനദണ്ഡമല്ല. മുല്‍താനി എഴുതുന്നു:
ശക്തമായ യോഗാസനങ്ങള്‍ നിത്യമായി നടത്തുന്ന വ്യക്തിയില്‍ അവിശ്വാസിയാണെങ്കില്‍പോലും അസാധാരണ സംഭവങ്ങള്‍ പ്രകടമാകും. വിശ്വാസം കുറഞ്ഞ മുസ്‌ലിമീങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വന്‍ പരീക്ഷണമാണ്. അവര്‍ വഴി പിഴക്കാനും വിശ്വാസത്തില്‍ ഇടര്‍ച്ച വരാനും ഇതു കാരണമായേക്കും. ഈ വന്‍ പാപത്തില്‍നിന്ന് വിശ്വാസി സ്വന്തത്തെ രക്ഷിച്ചുകൊള്ളട്ടെ (നിബ്‌റാസ്: 295).
ആള്‍ദൈവങ്ങളും പിശാച് സേവകരും ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഓരോ മുസ്‌ലിമും കരുതിയിരിക്കേണ്ടതുണ്ട്.

കറാമത്ത്: ഖുര്‍ആന്‍ പറയുന്നത്
വിശ്വപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം ഫഖ്‌റുദ്ദീനുര്‍റാസി (റ) അല്‍ കഹ്ഫ് സൂറത്തിനെഴുതിയ വ്യാഖ്യാനത്തില്‍ കറാമത്തിനെ അധികരിച്ച് ദീര്‍ഘമായ ചര്‍ച്ച നടത്തുന്നുണ്ട്. വരികള്‍ അപര്യപ്തമായതിനാല്‍ അല്‍പം മാത്രം ഇവിടെ വിവരിക്കാം:
ഒന്നാമതായി അദ്ദേഹം എണ്ണുന്നത് സൂറത്തു ആലു ഇംറാനില്‍ മര്‍യം ബീവിയെക്കുറിച്ച് പറഞ്ഞ സംഭവമാണ്. അല്ലാഹു പറയുന്നു: സകരിയ്യാ നബി അവരുടെ (മര്‍യം) അടുക്കല്‍ മിഹ്‌റാബില്‍ പ്രവേശിക്കുമ്പോഴെല്ലാംതന്നെ അവരുടെ സമീപം ഭക്ഷണം കണ്ടെത്തി. അല്ലയോ മര്‍യം, ഇത് നിനക്ക് എവിടെനിന്നാണ് ലഭിക്കുന്നത് എന്നു ചോദിച്ചു. അത് അല്ലാഹുവില്‍നിന്ന് വരുന്നതാണെന്ന് അവര്‍ പറഞ്ഞു (ആലു ഇംറാന്‍: 37). ഇത് കറാമത്തിന് തെളിവാണെന്ന് ശക്തമായ തെളിവിന്റെ പിന്‍ബലത്തോടെ മഹാനവര്‍കള്‍ സ്ഥിരീകരിക്കുന്നുണ്ട് (വിശദ വിവരങ്ങള്‍ക്ക് റാസി: 8/27 നോക്കുക).
രണ്ടാമതായി ഇമാം റാസി പറയുന്നത് അസ്ഹാബുല്‍ കഹ്ഫിന്റെ ചരിത്രമാണ്. 309 വര്‍ഷത്തോളം യാതൊരു പോറലുമേല്‍ക്കാതെ സുഖനിദ്രയിലാണ്ടത് അവരുടെ കറാമത്ത് മൂലമായിരുന്നു. ഇങ്ങനെ ഒട്ടേറെ  ആയത്തുകള്‍ കറാമത്തിന് തെളിവായി കണ്ടെത്താന്‍ കഴിയും.

ഹദീസിന്റെ ഭാഷ്യം
കറാമത്ത് സംബന്ധമായി ഹദീസ് എന്തു പറയുന്നുവെന്ന് നോക്കാം: സഈദ് ബിന്‍ മുസ്വയ്യബ് (റ) അബൂ ഹുറൈറയില്‍നിന്ന് നിവേദനം ചെയ്യുന്നു: ഒരാള്‍ ഒരു പശുവിന്മേല്‍ ചുമട് കയറ്റി സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ പശു അദ്ദേഹത്തുനു നേരെ തിരിഞ്ഞുകൊണ്ടു പറഞ്ഞു: ഞാന്‍ ഇതിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. മറിച്ച്, കൃഷിയുടെ ആവശ്യാര്‍ത്ഥം സൃഷ്ടിക്കപ്പെട്ടതാണ്.  അപ്പോള്‍ കൂടെയുള്ളവര്‍ (സ്വഹാബത്ത്) പറഞ്ഞു: സുബ്ഹാനല്ലാഹ്, ഒരു പശു സംസാരിക്കുകയോ? പ്രവാചകന്‍ പറഞ്ഞു: ഞാനും അബൂ ബക്‌റും ഉമറും ഇതില്‍ വിശ്വസിച്ചിരിക്കുന്നു (റാസി: 21/74) (മുസ്‌ലിം)
മറ്റൊരു ഹദീസ് കാണുക:
”എത്രയെത്ര പൊടി പുരണ്ട, മുടി ജട കുത്തിയ ആളുകള്‍ തിരിഞ്ഞു നോക്കാത്ത രൂപത്തില്‍ രണ്ട് തുണ്ട് വസ്ത്രം മാത്രമുള്ള ആളുകളാണ്! അല്ലാഹുവിനെ മുന്‍നിറുത്തി അവര്‍ ഒരു സത്യം ചെയ്താല്‍ അല്ലാഹു അത് പൂര്‍ത്തിയാക്കിക്കൊടുക്കും.”
ഈ ഹദീസില്‍ ഏതു കാര്യം എന്ന് വ്യക്തമാക്കിയിട്ടില്ല. അപ്പോള്‍ അസാധാരണ സംഭവമായാലും അവര്‍ക്ക് അല്ലാഹു അത് നിറവേറ്റിക്കൊടുക്കും എന്നു മനസ്സിലായി.
ഇവ്വിഷയകമായി അനവധി അല്‍ഭുത സംഭവങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ വന്നിട്ടുണ്ട്. ജുറൈജ് (റ) വിന്റെ സംഭവം അതില്‍പെട്ടതാണ്. നിസ്‌കാര സമയത്ത് മാതാവ് വിളിച്ചപ്പോള്‍ അദ്ദേഹം വിളി കേട്ടില്ല. തന്മൂലം മാതാവ് പ്രാര്‍ത്ഥിച്ചു: അല്ലാഹുവെ, വേശ്യകളെ കാണിച്ചിട്ടല്ലാതെ അവനെ നീ മരിപ്പിക്കരുതേ. അങ്ങനെ ഒരു വേശ്യ അദ്ദേഹത്തെ പിഴപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, കാര്യം നടന്നില്ല. വേശ്യ ആട്ടിടയനുമായി ബന്ധപ്പെടുകയും ജുറൈജില്‍നിന്നാണ് താന്‍ ഗര്‍ഭം ധരിച്ചതെന്ന് നുണപ്രചാരണം നടത്തുകയും ചെയ്തു. വേശ്യ പ്രസവിച്ചപ്പോള്‍ ചോരപ്പൈതലിനോട് ജുറൈജ് ചോദിച്ചു: നിന്റെ മാതാവ് ആരാണ്? കുട്ടി പറഞ്ഞു: ആട്ടിടയനാണ്. ഇത് ജുറൈജ് (റ) വിന്റെ ഒരു കറാമത്തായിരുന്നു.
ഗുഹയില്‍ അകപ്പെട്ട മൂന്നു പേരുടെ സംഭവവും സ്വഹീഹായ ഹദീസില്‍ വന്നതാണ്. ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത രൂപത്തില്‍ വന്ന ഇത്തരം ഹദീസുകള്‍ കണ്ടില്ലെന്നു നടിക്കുന്ന എതിരാളികളോട് സഹതപിക്കുകയല്ലാതെ നിര്‍വാഹമില്ല.

ചരിത്രത്തിലൂടെ
ചരിത്രം കണ്ട ഒട്ടേറെ പുണ്യപുരുഷന്മാരില്‍നിന്ന് കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്. ഇമാം റാസി (റ) തന്റെ തഫ്‌സീറില്‍ വളരെ വിശദമായിത്തന്നെ ഇതേക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സച്ചരിതരായ ഭരണാധികാരികളില്‍ (ഖുലഫാഉര്‍റാശിദ്) പ്രകടമായ അല്‍ഭുത സംഭവങ്ങള്‍ ആദ്യം വിവരിക്കാം:
അബൂബക്ര്‍ (റ) വിന്റെ കറാമത്ത്
മഹാനവര്‍കളുടെ ജനാസ ഖബ്‌റിലേക്ക് കൊണ്ടുപോകപ്പെടുകയും അവിടെവെച്ചു വിളിച്ചുപറയപ്പെടുകയും ചെയ്തു: ”അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. അബൂ ബക്ര്‍ വന്നിരിക്കുന്നു.” തല്‍സമയം വാതിലുകള്‍ തുറക്കപ്പെടുകയും ഒരശരീരി മുഴങ്ങുകയും ചെയ്തു: ‘ചെങ്ങാതിയെ ചെങ്ങാതിയിലേക്ക് നിങ്ങള്‍ പ്രവേശിപ്പിക്കുക.’ മരണ ശേഷവും കറാമത്ത് സംഭവിക്കാം എന്നതിനുകൂടി തെളിവാണ് ഈ സംഭവം.

ഉമര്‍ (റ) വിന്റെ കറാമത്ത്
സാരിയ (റ) വിന്റെ നേതൃത്വത്തില്‍ മഹാനവര്‍കള്‍ ഒരു സൈന്യത്തെ നിയോഗിച്ചു. ഒരു വെള്ളിയാഴ്ച ഖുഥുബക്കിടെ മഹാനവര്‍കള്‍ വിളിച്ചു പറഞ്ഞു: സാരിയാ, പര്‍വതം! പര്‍വതം!
അലി (റ) പറയുന്നു: ആ വാക്ക് പറഞ്ഞ തിയ്യതി ഞാന്‍ എഴുതി വെച്ചു. സൈനിക തലവന്‍ തിരിച്ചുവന്നപ്പോള്‍ ഉമര്‍ (റ) വിനോട് പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, വെള്ളിയാഴ്ച ഖുഥുബയുടെ നേരം ഞങ്ങള്‍ യുദ്ധം ചെയ്തു. ശത്രുക്കള്‍ ഞങ്ങളെ പരാജയപ്പെടുത്തി. അതിനിടെ, സാരിയാ, പര്‍വതം, പര്‍വതം എന്ന് ആരോ വിളിച്ചു പറയുന്നതായി കേട്ടു. അങ്ങനെ ഞങ്ങള്‍ പര്‍വതത്തിന്റെ ഭാഗത്തേക്കായി തിരിഞ്ഞു. അല്ലാഹു സത്യനിഷേധികളെ പരാജയപ്പെടുത്തുകയും ചെയ്തു. ആ ശബ്ദത്തിന്റെ ബറകത്തു മൂലം അല്ലാഹു ഞങ്ങള്‍ക്ക് ധാരാളം ഗനീമത്ത് സ്വത്തുകള്‍ നല്‍കുകയും ചെയ്തു.
കിലോമീറ്റര്‍ ദൂരെ നില്‍ക്കുന്ന സൈന്യത്തെ കാണാന്‍ സാധിച്ചത് ഉമര്‍ (റ) വിന്റെ കറാമത്തായിരുന്നു. മറ്റൊരു കറാമത്ത് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്:
ഈജിപ്തിലെ നൈല്‍നദി ഓരോ വര്‍ഷവും ഒരു പ്രവശ്യം ഒഴുകാതെ നില്‍ക്കാറുണ്ടായിരുന്നു. സുന്ദരിയായ ഒരു പെണ്ണിനെ അതിലേക്കിട്ടാല്‍ മാത്രമേ ഒഴുകാറുണ്ടായിരുന്നുള്ളൂ. ഇസ്‌ലാമിക ഭരണം വന്നപ്പോള്‍ അംറുബ്‌നുല്‍ ആസ് (റ) ഈ സംഭവം ഉമര്‍ (റ) വിന് എഴുതി. തല്‍സമയം ഉമര്‍ (റ) ഒരു ഓട്ടിന്‍ കഷണത്തില്‍ ഇപ്രകാരം എഴുതി: അല്ലയോ നൈല്‍ നദീ, നീ അല്ലാഹുവിന്റെ കല്‍പന മാനിച്ചാണ് ഒഴുകുന്നതെങ്കില്‍ ഒഴുകുക. നിന്റെ ഇംഗിതം അനുസരിച്ചാണ് ഒഴുകുന്നതെങ്കില്‍ ഞങ്ങള്‍ക്ക് നിന്നെ ആവശ്യമില്ല. ശേഷം ആ ഓട്ടിന്‍ കഷ്ണം നൈല്‍ നദിയില്‍ ഇടപ്പെട്ടു. അതോടെ നൈല്‍നദി നിലക്കാതെ ഒഴുകാന്‍ തുടങ്ങി. ഉമര്‍ (റ) വിന് വേറെയും ഒട്ടേറെ കറാമത്തുകളുണ്ട് (റാസി: 21/75).

ഉസ്മാന്‍ (റ) വിന്റെ കറാമത്ത്
അനസ് (റ) വില്‍നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാനൊരു വഴിയിലൂടെ സഞ്ചരിക്കുന്നതിനിടെ എന്റെ കണ്ണ് ഒരു സ്ത്രീയുടെ മേല്‍ പതിഞ്ഞു. പിന്നീട് ഞാന്‍ ഉസ്മാന്‍ (റ) വിന്റെ അടുത്തുചെന്നു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: എന്ത്യേ, വ്യഭിചാരത്തിന്റെ അടയാളങ്ങള്‍ നിങ്ങളുടെമേല്‍ പ്രകടമായ രൂപത്തില്‍ നിങ്ങള്‍ എന്റെ അടുത്തേക്ക് വന്നിരിക്കുന്നത്? അപ്പോള്‍ ഞാന്‍ ചോദിച്ചു: പ്രവാചകര്‍ക്കു ശേഷം നിങ്ങള്‍ക്കു വഹ്‌യ് ഇറങ്ങുന്നോ? അദ്ദേഹം പറഞ്ഞു: ഇല്ല, മറിച്ച് ഇത് സത്യമായ ലക്ഷണം പറച്ചിലാണ്.
ഉസമാന്‍ (റ) വിന് വാളുകൊണ്ട് വെട്ടേറ്റപ്പോള്‍ അവിടുത്തെ തിരുശരീരത്തില്‍നിന്ന് തെറിച്ച ആദ്യരക്ത കണം വീണത്, ‘അവരുടെ ശല്യം അല്ലാഹു അങ്ങേക്കു മതിയാക്കിത്തരും. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്’ (അല്‍ ബഖറ: 137) എന്ന് സൂചിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വചനത്തിന്മേലായിരുന്നു.

അലി (റ) വിന്റെ കറാമത്ത്
അലി (റ) വിന്റെ സുഹൃത്തുക്കളില്‍ പെട്ട ഒരാള്‍ മോഷണം നടത്തി. അദ്ദേഹം ഒരു കറുത്ത അടിമയായിരുന്നു. അലി (റ) വിന്റെ അടുക്കലേക്ക് അദ്ദേഹം കൊണ്ടുവരപ്പെട്ടപ്പോള്‍ മഹാന്‍ ചോദിച്ചു: നീ കട്ടിട്ടുണ്ടോ? അടിമ ‘അതെ’ എന്നു പറഞ്ഞു. അപ്പോള്‍ മഹനവര്‍കള്‍ അടിമയുടെ കൈ മുറിച്ചു. അടിമ തിരിച്ചുപോയി. വഴിമധ്യെ, സല്‍മാനുല്‍ ഫാരിസിയെയും ഇബ്‌നുല്‍ കറായെയും കണ്ടുമുട്ടി. ഇബ്‌നുല്‍ കറാ ചോദിച്ചു:  ആരാണ് നിന്റെ കൈ മുറിച്ചത്? അദ്ദേഹം പറഞ്ഞു: അമീറുല്‍ മുഅ്മിനീനും തിരുമേനിയുടെ മരുമകനും പതിവ്രതയായ ഫാത്വിമയുടെ ഭര്‍ത്താവുമായ അലി (റ) വാണ് കൈ മുറിച്ചത്. ഇബ്‌നുല്‍ കറാ ചോദിച്ചു: അദ്ദേഹം നിങ്ങളുടെ കൈ മുറിച്ചിരിക്കെ എന്തിന് നിങ്ങള്‍ അദ്ദേഹത്തെ പുകഴ്ത്തുന്നു? അടിമ പറഞ്ഞു: എന്റെ കൈ മുറിക്കുക വഴി എന്നെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തിയ സ്ഥിതിക്ക് ഞാനെന്തിന് അദ്ദേഹത്തെ പുകഴ്ത്താതിരിക്കണം? അപ്പോള്‍ സല്‍മാന്‍ (റ) അത് കേള്‍ക്കുകയും അലി (റ) വിനെ അറിയിക്കുകയും ചെയ്തു. അലി (റ) അടിമയെ വിളിച്ച് തന്റെ കൈ അടിമയുടെ കൈയിന്‍മേല്‍ വെക്കുകയും ഒരു ടവ്വല്‍കൊണ്ട് മൂടുകയും കുറേ പ്രാര്‍ത്ഥിക്കുകയും ചെയ്തു. അപ്പോള്‍ ആകാശത്തുനിന്നും ഒരു ശബ്ദം കേട്ടു: കൈയില്‍നിന്നും ടവ്വല്‍ ഉയര്‍ത്തുക. അങ്ങനെചെയ്തപ്പോള്‍ അല്ലാഹുവിന്റെ സമ്മതപ്രകാരം അദ്ദേഹത്തിന്റെ കൈ സുഖം പ്രാപിച്ചിരുന്നു (റാസി: 21/75).

മറ്റു സ്വഹാബാക്കളുടെ കറാമത്തുകള്‍
സ്വഫീന (റ) വില്‍നിന്നു നിവേദനം: അദ്ദേഹം പറയുന്നു: ഞാന്‍ സമുദ്രത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. അതിനിടെ ഞാന്‍ സഞ്ചരിച്ച കപ്പല്‍ തകര്‍ന്നു. അങ്ങനെ ഞാന്‍ അതിന്റെ ഒരു പലകന്മേല്‍ കയറി.  പലക എന്നെ ഒരു കുറ്റിക്കാട്ടില്‍ കൊണ്ടുപോയിയിട്ടു. അതില്‍ ഒരു സിംഹമുണ്ടായിരുന്നു. എന്നെ ലക്ഷ്യം വെച്ചു സിംഹം മുന്നോട്ടുവന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഏ സിംഹമേ, ഞാന്‍ പ്രവാചകന്‍ മോചിപ്പിച്ച അടിമയാണ്. അപ്പോള്‍ സിംഹം മുന്നോട്ടു വരികയും എനിക്ക് വഴി കാണിച്ചുതരികയും ചെയ്തു. പിന്നെ, എന്തോ സംസാരിച്ചു. അത് എന്നെ യാത്രയയക്കുകയാണെന്ന് എനിക്കു തോന്നി. പിന്നീടത് മടങ്ങിപ്പോവുകയും ചെയ്തു.
ഖാലിദ് (റ) വിഷം കഴിച്ചപ്പോള്‍ യാതൊരു അപകടവും പിണയാതെ രക്ഷപ്പെട്ട സംഭവം അദ്ദേഹത്തിന്റെ കറാമത്തിലേക്കാണ് സൂചന നല്‍കുന്നത്.
ഇബ്‌നു ഉമര്‍ (റ) ഒരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ വന്യമൃഗത്തെ പേടിച്ച് മുന്നോട്ടു പോകാനാവാതെ ഒരിടത്തു നില്‍ക്കുന്ന ഒരു സംഘത്തെ കാണാനിടയായി. ഇബ്‌നു ഉമര്‍ (റ) ആ വന്യമൃഗത്തെ നീക്കിക്കൊടുത്തു. ശേഷം പറഞ്ഞു: അല്ലാഹു മനുഷ്യനു മേല്‍ അവന്‍ പേടിക്കുന്ന വസ്തുവിനെ മാത്രമേ ആധിപത്യം നല്‍കൂ. അല്ലാഹു അല്ലാത്ത മറ്റാരെയും അവന്‍ പേടിച്ചിട്ടില്ലെങ്കില്‍ ഒരു വസ്തുവിനും അവന്റെ മേല്‍ ആധിപത്യം ചെലുത്താന്‍ സാധ്യമല്ല (റാസി: 21/75, 76).

ബുദ്ധി അംഗീകരിക്കുന്നുണ്ടോ?
ഒരു മനുഷ്യനില്‍നിന്ന് അസാധാരണ സംഭവം നടക്കുന്നതിനെ ബുദ്ധിക്ക് അംഗീകരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാം. ഇമാം റാസി (റ) ഏഴോളം തെളിവുകള്‍ ഇവ്വിഷയകമായി അവതരിപ്പിച്ചിട്ടുണ്ട്. ചിലതു താഴെ ചേര്‍ക്കാം:
1. അടിമ അല്ലാഹുവിന്റെ വലിയ്യാണ് (യൂനുസ്: 62 അതിലേക്കു സൂചിപ്പിക്കുന്നു). അല്ലാഹു അടിമയുടെ വലിയ്യുമാണ് (അല്‍ ബഖറ:257, അഅ്‌റാഫ്: 196, മാഇദ: 55, അല്‍ ബഖറ: 286 മുതലായവ നോക്കുക).  അതോടൊപ്പം അല്ലാഹു അടിമയുടെ ചെങ്ങാതിയാണ്. അടിമ അല്ലാഹുവിന്റെയും ചെങ്ങാതിയാണ് (മാഇദ: 54, അല്‍ ബഖറ: 165, 222 എന്നിവ കാണുക).

മുന്‍പറഞ്ഞ കാര്യം ഖുര്‍ആന്‍കൊണ്ട് സ്ഥിരപ്പെട്ടിരിക്കെ ബുദ്ധിയുള്ളവന് ഇപ്രകാരം ചിന്തിക്കാന്‍ പറ്റും. ഒരടിമ അല്ലാഹു കല്‍പിച്ചതും അവന്റെ തൃപ്തിയുള്ളതുമായ എല്ലാ കാര്യങ്ങളും ചെയ്യത്തക്ക വിധത്തില്‍ അനുസരണയുള്ളവനാകുകയും അല്ലാഹു നിരോധിച്ചതും തടഞ്ഞതുമായ എല്ലാ കാര്യങ്ങളില്‍നിന്നും വെടിഞ്ഞുനില്‍ക്കുകയും ചെയ്താല്‍ അടിമ ഉദ്ദേശിക്കുന്ന കാര്യം ഒരു വട്ടമെങ്കിലും ചെയ്തുകൊടുക്കാന്‍ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം വിദൂരത്തല്ല. എന്നു മാത്രമല്ല, അങ്ങനെയാണ് അല്ലാഹു ചെയ്യേണ്ടതെന്ന് ബുദ്ധി പറയുന്നു. കാരണം, അടിമ തന്റെ എല്ലാ ന്യൂനതകളെയും തൃണവല്‍ഗണിച്ചുകൊണ്ട് അല്ലാഹു പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അംഗീകരിച്ചിരിക്കെ യാതൊരു ന്യൂനതയുമില്ലതെ അല്ലാഹു അടിമ ഉദ്ദേശിച്ച ഒരു കാര്യമെങ്കിലും നിറവേറ്റിക്കൊടുക്കുന്നതാണ് കൂടുതല്‍ യോജിച്ച മാര്‍ഗം. ‘നിങ്ങള്‍ എന്നോട് ചെയ്ത കരാര്‍ വീട്ടുക. എങ്കില്‍ ഞാന്‍ നിങ്ങളോടും ചെയ്ത കരാര്‍ വീട്ടിത്തരും'(അല്‍ ബഖറ: 40).

2. കറാമത്തുകള്‍ അനുവദനീയമല്ലെങ്കില്‍ അതിന് രണ്ട് കാരണങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒന്ന്, അല്ലാഹു അതിന് അര്‍ഹനല്ല. രണ്ട്, അല്ലെങ്കില്‍ മനുഷ്യന്‍ അത് ഏറ്റുവാങ്ങാന്‍ അര്‍ഹനല്ല.
ഒന്നാമത്തേത് സ്വീകരിക്കപ്പെടാവതല്ല. കാരണം അത് ന്യൂനതയാണ്. അല്ലാഹു എല്ലാ ന്യൂനതകളില്‍നിന്നും പരിശുദ്ധനാണ്.
രണ്ടാമത്തെ കാരണവും സ്വീകാര്യമല്ല. കാരണം അല്ലാഹു ഒരു മനുഷ്യന് അവനെക്കുറിച്ച അറിവും ദൈവ സ്‌നേഹവും സദാ സമയം ആരാധിക്കാനുള്ള തൗഫീഖും നല്‍കുന്നുവെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ഒരു സിംഹത്തെയോ പാമ്പിനെയോ കീഴടക്കുകയെന്നത് അതിലും എത്രയോ താഴ്ന്ന പദവിയാണ്. വലിയ പദവി ലഭിക്കുമെന്ന് എല്ലാവരും അംഗീകരിച്ചിരിക്കെ, താഴ്ന്ന പദവിയെ അംഗീകരിക്കുന്നതിന് എന്തിന് വൈമനസ്യം കാട്ടണം.
അടിമ സല്‍കര്‍മങ്ങള്‍ വര്‍ദ്ധിപ്പിച്ചാല്‍ അവന്‍ കണ്ണും കാതും കൈയും കാലുമൊക്കെ ആകുമെന്ന്  ഹദീസ്‌കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഒരു മനുഷ്യന്റെ അവയവങ്ങള്‍ അല്ലാഹു ആവുകയെന്നത് കറാമത്തുകളെക്കാളും എത്രയോ ഉന്നതമായ പദവിയാണ്. ആ പദവി സര്‍വ്വാംഗീകൃത ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടിരിക്കെ അതിലും താഴ്ന്നത് നടക്കുന്നതില്‍ എന്തു വിദൂരതകളാണ് ഉള്ളത്? (റാസി: 21/76, 77).

കറാമത്തും ഇസ്തിദ്‌റാജും
അവിശ്വാസികളില്‍നിന്ന് തങ്ങളുടെ ലക്ഷ്യത്തിന് അനുയോജ്യമായ രൂപത്തില്‍ പ്രകടമാകുന്ന അസാധാരണ സംഭവങ്ങളാണ് ഇസ്തിദ്‌റാജ് എന്നു നാം മുമ്പു വിവരിച്ചു. എങ്കില്‍ ഇസ്തിദ്‌റാജും കറാമത്തും തമ്മില്‍ എന്തു വ്യത്യാസമുണ്ട് എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. കറാമത്തുണ്ടാകുന്ന ഒരു മഹാന്‍ ഒരിക്കലും ആ കറാമത്ത് മൂലം അഹങ്കരിക്കുകയില്ല. മറിച്ച്, കറാമത്ത് വെളിവാകുന്നതിനനുസരിച്ച് അല്ലാഹുവിലുള്ള ഭയവും അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ശരീരത്തെ സൂക്ഷിക്കലും വര്‍ധിച്ചുവരും. എന്നാല്‍, ഇസ്തിദ്‌റാജ് ഉണ്ടാകുന്ന ഒരാള്‍ അതുമൂലം അഹങ്കരിക്കുകയും താന്‍ അതിന് അര്‍ഹനായതുകൊണ്ടു മാത്രമാണ്  ആ പദവി ലഭിച്ചത് എന്നു മനസ്സിലാക്കുകയും ചെയ്യും. അങ്ങനെ മറ്റുള്ളവരെ പുച്ഛിക്കാനും അഹന്ത നടിക്കാനും തുടുങ്ങും. അല്ലാഹുവിന്റെ ശിക്ഷയിലോ മോശപ്പെട്ട രൂപത്തില്‍ മരിക്കുന്നതിലോ അവന് ഭയമുണ്ടാവില്ല. അതുകൊണ്ടാണ്     ഔലിയാക്കള്‍ വിപത്തുകളെ ഭയപ്പെടുന്ന അതേ രൂപത്തില്‍ കറാമത്തുകളെ ഭയപ്പെടുമെന്ന് മഹാന്മാര്‍ പറഞ്ഞത്.

കറാമത്തിന്റെ ഉറവിടം: ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ വീക്ഷണം
അസാധാരണമായ ചില കഴിവുകളെയാണെല്ലോ നാം പൊതുവെ കറാമത്ത് എന്നു പറയുന്നത്. ഈ കഴിവുകള്‍ക്കു പിന്നില്‍ വല്ല ശക്തികളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു ചിന്തിച്ചുനോക്കാം. പന്ത്രണ്ടാം നൂറ്റാണണ്ടിന്റെ പരിഷ്‌കര്‍ത്താവും ഇന്ത്യ കണ്ട സുപ്രസിദ്ധ ചിന്തകനും ഗവേഷകനുമായ ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി തന്റെ വിശ്വോത്തര ഗ്രന്ഥമായ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ ഇവ്വിഷയകമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞത് നമുക്കിങ്ങനെ സംഗ്രഹിക്കാം:

നമ്മുടെ ബുദ്ധിക്കുമപ്പുറം നാം കാണാത്ത ലോകത്ത് പല സംഭവങ്ങളും നടക്കുന്നുണ്ട്. ഭൂമിലോകത്ത് മനുഷ്യന്‍ എന്തു പ്രവര്‍ത്തനം ചെയ്യുമ്പോഴും അതിന്റെ പ്രതിഫലനം വാനലോകത്തെ മലക്കുകളില്‍ ഉണ്ടാകുന്നു. ആ മലക്കുള്‍ വ്യത്യസ്ത സമയങ്ങളില്‍ ഒരു മലക്കിനു കീഴില്‍ യോഗം ചേരും. പ്രസ്തുത സ്ഥലം ഹദീറത്തുല്‍ ഖുദുസ് എന്ന പേരില്‍ അറിയപ്പെടുന്നു. ഈ ഹദീറത്തുല്‍ ഖുദുസില്‍ വെച്ചാണ് ഭൂമിയിലേക്ക് അമ്പിയാക്കളെ അയക്കുന്നതിനെക്കുറിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. ഹദീറത്തുല്‍ ഖുദുസിനു താഴെ ഹദീറത്തുല്‍ ഖുദുസിലുള്ള മലക്കുകളെക്കാള്‍ താഴ്ന്ന പദവിയിലുള്ള മലക്കുകള്‍ ഒരുമിച്ചുകൂടുന്ന സ്ഥലമുണ്ട്. ഹദീറത്തുല്‍ ഖുദുസില്‍നിന്ന് പ്രവഹിക്കുന്ന സന്ദേശവും കാത്തിരിക്കലാണ് അവരുടെ ജോലി. അങ്ങനെ മുകളില്‍നിന്ന് താഴേക്കു പ്രവഹിക്കുന്ന വസ്തു താഴെയുള്ള മലക്ക് സ്വീകരിക്കുകയും അതുപയോഗിച്ച് ഭൂമിയിലുള്ള മനുഷ്യനില്‍ സ്വാധീനമുണ്ടാക്കുകയും ചെയ്യുന്നു. പ്രസ്തുത സ്വാധീനംമൂലം ഒരു മീറ്റര്‍ മാത്രം സഞ്ചരിക്കുന്ന കല്ലിന് എത്രയോ മീറ്റര്‍ സഞ്ചരിക്കാനുള്ള ശക്തി ലഭിക്കുന്നു. അതിന്റെ സ്വാധീനം മൂലം ഒരു മനുഷ്യന്റെ വായില്‍നിന്നും പുറപ്പെടുന്ന ശബ്ദം കിലോമീറ്ററുകളകലെ പ്രതിധ്വനിക്കുന്നു. ഉമര്‍ (റ) സാരിയ (റ) വിന് സന്ദേശം നല്‍കിയപ്പോള്‍ സംഭവിച്ചത് ഇതുതന്നെയായിരുന്നു. ഇതേ മലക്കുകളെപ്പോളെ പിശാചുക്കളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവരുടെ സ്വാധീനംമൂലമാണ് അമുസ്‌ലിംകളില്‍നിന്നും അല്‍ഭുത സിദ്ധികള്‍ -ഇസ്തിദ്‌റാജ്- പ്രകടമാകുന്നത്. ചുരുക്കത്തില്‍ കറാമത്തിന്റെ ഉറവിടം മലക്കുകളാണ്. ഇസ്തിദ്‌റാജിന്റെത് പിശാചുക്കളും. ഇത്രയും മനസ്സിലാക്കിയാല്‍ നമ്മുടെ മനസ്സിലെ പല തെറ്റുദ്ധാരണകളും നീങ്ങിത്തുടങ്ങും (ഹുജ്ജ: 1/16, 17).

കറാമത്തു നിഷേധികള്‍
ചരിത്രത്തിന്റെ നീളത്തില്‍ എന്നും സത്യനിഷേധികള്‍ എന്നും വിഷംചീറ്റിയിട്ടുണ്ട്. ഖദ്‌റ് നിഷേധവാദവുമായി വന്ന ഖദ്‌രിയാക്കളും ഒട്ടേറെ പുത്തന്‍ വാദങ്ങളിലൂടെ ഖുര്‍ആനികാശയങ്ങളെ വളച്ചൊടിച്ച മുഅ്തസിലുകളുമാണ് കറാമത്ത് നിഷേധികള്‍. അവരുടെ ഓരം പറ്റി നടക്കുന്നവരാണ് ഇന്ന് നമ്മുടെ നാടുകളില്‍ ഇസ്‌ലാമിന്റെ ലേബലില്‍ മുതലെടുപ്പ് നടത്തുന്ന പുത്തന്‍വാദികള്‍. കറാമത്തു നിഷേധത്തെക്കുറിച്ചും അവര്‍ക്ക് മഹാന്മാര്‍ നല്‍കിയ മറുപടിയെക്കുറിച്ചുമൊക്കെ എഴുതാന്‍ ഈ വരികള്‍ പര്യാപ്തമല്ല. പ്രസിദ്ധ പണ്ഡിതന്‍ താജുദ്ദീന്‍ സുബുകി തന്റെ ഥബഖാത്ത് എന്ന ഗ്രന്ഥത്തിലും (2/314) ഇമാം റാസി തന്റെ തഫ്‌സീറിലും ഇതേക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ചില കാര്യങ്ങള്‍ മാത്രം താഴെ ചേര്‍ക്കുന്നു:

1. കറാമത്ത് നിഷേധികള്‍ പ്രധാനമായും അവലംബമാക്കുന്ന തെളിവ് അസാധാരണ സംഭവം എന്നത് അല്ലാഹു പ്രവാചകത്വത്തിന് തെളിവായി വെച്ചതാണ്. പ്രവാചകരല്ലാത്ത മറ്റൊരാളില്‍ അത് പ്രകടമായാല്‍ പ്രസ്തുത ലക്ഷ്യത്തിന് വിരുദ്ധമായെന്നു വരും.
ഇതിന് ഇമാമുര്‍ ഇപ്രകാരം മറുപടി നല്‍കിയിരിക്കുന്നു: പ്രവാചകത്വ വാദവുമായി ബന്ധപ്പെട്ടു അസാധാരണ സംഭവങ്ങള്‍ നടക്കുമ്പോള്‍ അത് പ്രവാചകത്വത്തിന് തെളിവാണ്. വിലായത്ത് വാദവുമായി ബന്ധപ്പെട്ട് നടക്കുമ്പോള്‍ അത് വിലായത്തിനും തെളിവാണ്. ഇങ്ങനെ ചിന്തിച്ചാല്‍ കറാമത്ത് ഒരിക്കലും പ്രവാചകത്വത്തിന് എതിരാവുന്നില്ല.

2. ഒരു വലിയ്യ് നിമിഷനേരം കൊണ്ട് കിലോമീറ്ററുകള്‍ താണ്ടിക്കടക്കും എന്നു വന്നാല്‍ പ്രവാചക ജീവിതത്തിലെ പല സംഭവത്തിനും എതിരായിരിക്കും. കാരണം അവടന്ന് ഹിജ്‌റ വേളയില്‍ വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചുകൊണ്ടാണ് മക്കയില്‍നിന്നും മദീനയിലെത്തിയത്.
ബുദ്ധിയുള്ള ആര്‍ക്കും ഇതിന്റെ മറുപടി എളുപ്പത്തില്‍ കണ്ടെത്താന്‍ പറ്റും. കറാമത്തും മുഅ്ജിസത്തും എല്ലാ സമയത്തും നടക്കണമെന്നില്ല. ഔലിയാക്കള്‍ക്കു കറാമത്ത് ഉണ്ടാകുന്നതോടൊപ്പം സദാ ജനങ്ങളെപോലെ വിഷമിച്ച് യാത്ര ചെയ്യേണ്ട സന്ദര്‍ഭവും നേരിടേണ്ടി വരും. പ്രവാചകന് ഹിജ്‌റ വേളയില്‍ നിമിഷനേരങ്ങള്‍കൊണ്ട് എത്താനുള്ള കഴിവ് അല്ലാഹു നല്‍കുകയായിരുന്നുവെങ്കില്‍ എത്താമായിരുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല.

3. മറ്റൊരു പ്രധാന വാദം ഇപ്രകാരമാണ്. ഒരു മനുഷ്യനില്‍ അസാധാരണ സംഭവം നടക്കാന്‍ പറ്റും എന്നു വന്നാല്‍ എല്ലാ അസാധാരണ സംഭവങ്ങളും നടക്കാന്‍ പറ്റുമെന്ന് സമ്മതിക്കേണ്ടി വരും. അങ്ങനെ സമ്മതിച്ചാല്‍ അസാധാരണ സംഭവങ്ങള്‍ പിന്നീട് സാധാരണ സംഭവങ്ങളായി മാറും. അതോടെ കറാമത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യും.

ഇതിനു മഹാന്മാര്‍ ഇപ്രകാരം മറുപടി നല്‍കിയിരിക്കുന്നു: എല്ലാ ആളുകളും കറാമത്ത് വെളിവാക്കുക എന്നത് ഖുര്‍ആനിന് എതിരാണ്. കാരണം അല്ലാഹു പറയുന്നു: എന്റെ അടിമകളില്‍നിന്ന് നന്ദിയുള്ളവര്‍ വളരെ കുറവാണ് (സബഅ്: 13). അപ്പോള്‍ ഈ വാദം കേവല പൊള്ളവാദമാണെന്ന് തെളിഞ്ഞു.
ഇങ്ങനെ എതിരാളികളുടെ വാദം കേള്‍ക്കുമ്പോള്‍ ഭയങ്കരമാണെന്നു തോന്നുമെങ്കിലും ക്രാന്തദര്‍ശികളായ പന്ധിതന്മാരുടെ മറുപടി ചേര്‍ത്തുവായിച്ചാല്‍ അതിന്റെ പൊള്ളത്തരം പ്രകടമാകും. പകല്‍വെളിച്ചം പോലെ പ്രകടമായ കാര്യം നിഷേധിക്കാന്‍ ആരു ശ്രമിച്ചിട്ടും കാര്യമില്ല.

കറാമത്തിന്റെ ഇനങ്ങള്‍
കറാമത്ത് ഏതൊക്കെ രൂപത്തില്‍ വരാം എന്നതിനെക്കുറിച്ച് ചിന്തിക്കാം. അമ്പിയാക്കള്‍ക്കു മുഅ്ജിസത്തായി നടക്കുന്നതൊക്കെ ഔലിയാക്കള്‍ക്ക് കറാമത്തായി സംഭവിക്കാം എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഇമാം നവവി (റ), അല്ലാമാ സര്‍കശി (റ) തുടങ്ങിയവര്‍ ഇതേ അഭിപ്രായക്കാരാണ് (ജംഉല്‍ ജവാമി, ബന്നാനി സഹിതം: 2/420). എന്നാല്‍, അല്ലാമാ താജുദ്ദീന്‍ സുബ്കി കറാമത്തിന്റെ ഇരപത്തഞ്ചോളം ഇനങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. മരിച്ചവരെ ജീവിപ്പിക്കുക, മരിച്ചവര്‍ സംസാരിക്കുക, വെള്ളത്തിന്മേല്‍ സഞ്ചരിക്കുക, തടികള്‍ രൂപം മാറുക, വഴിദൂരം ചുരുങ്ങുക, മൃഗങ്ങളും നിര്‍ജീവ വസ്തുക്കളും സംസാരിക്കുക, രോഗികളെ സുഖപ്പെടുത്തുക ഇങ്ങനെ നീളുന്നു ആ പട്ടിക (ഥബഖാത്ത്: 2/338, 344).

സുബ്കി എഴുതുന്നു: അബുല്‍ കാമില്‍ ഖുശൈരി രിസാലയില്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: സാധ്യമായ ഒട്ടേറെ കാര്യങ്ങള്‍ ഔലിയാക്കളിലൂടെ കറാമത്ത് രൂപത്തില്‍ പ്രകടമാകാന്‍ പാടില്ലെന്ന് ഇന്ന് സ്പഷ്ടമായി മനസ്സിലാക്കപ്പെടാം. മാതാപിതാക്കള്‍ കൂടാതെ കുട്ടിയുണ്ടാവുക, നിര്‍ജീവിയെ മൃഗമോ ജീവനുള്ള വസ്തുവോ ആയി മറിക്കുക മുതലായവ അതില്‍പെട്ടതാണ്.

സുബ്കി തുടരുന്നു: ഈ അഭിപ്രായം സംശയത്തിന് ഇട നല്‍കാത്ത രൂപത്തില്‍ സത്യമാണ്. അമ്പിയാക്കള്‍ക്കു മുഅ്ജിസത്തായി നടക്കുന്നതൊക്കെ ഔലിയാക്കള്‍ക്കു കറാമത്തായി നടക്കും എന്നു പറഞ്ഞതില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ ഒഴിച്ചുനിര്‍ത്തണമെന്നത് വളരെ വ്യക്തമാണ് (ഥബഖാത്ത്: 316). ചുരുക്കത്തില്‍ ഔലിയാക്കളിലൂടെ അസാധാരണ സംഭവങ്ങള്‍ ഉണ്ടാകാമെന്ന് എല്ലാ ഉലമാക്കളും സമ്മതിക്കുന്നു. അമ്പിയാക്കള്‍ക്കു സംഭവിച്ചത് മുഴുവനും സംഭവിക്കാമോ എന്നതില്‍ പക്ഷാന്തരമുണ്ട്. ഖുശൈരി (റ) പറ്റില്ല എന്ന പക്ഷക്കാരനാണ്. സുബ്കി (റ) ബലപ്പെടുത്തിയതും അതുതന്നെ.

ചുരുക്കത്തില്‍ ഖുര്‍ആനും ഹദീസും മഹാന്മാരുടെ ചരിത്രവും പരിശോധിച്ചാല്‍ ബുദ്ധിയുള്ള ആര്‍ക്കും  കറാമത്ത് നിഷേധിക്കുവാനോ ഔലിയാക്കളെ തള്ളിപ്പറയാനോ സാധ്യമല്ലയെന്നു വന്നു. ഔലിയാക്കളെ ബുദ്ധിമുട്ടിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അല്ലാഹു തുറന്ന യുദ്ധം പ്രഖ്യാപിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ഇതൊക്കെ കണ്ടിട്ടും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ദീനിനെ പൊളിച്ചെഴുതാന്‍ ചില തല്‍പര കക്ഷികള്‍ രംഗത്തുവന്നാല്‍ എന്തു ചെയ്യും? ഇമാം സുബ്കിയോടൊപ്പം നമുക്കും പരിതപിക്കാം: കറാമത്ത് നിഷേധിക്കുന്നവരുടെ കാര്യത്തില്‍ ഞാന്‍ അത്യധികം അല്‍ഭുതം കൂറുന്നു. അല്ലാഹുവിന്റെ കോപം ഞാന്‍ അവന്റെമേല്‍ പേടിക്കുകയും ചെയ്യുന്നു.

അവലംബം
1. തഫ്‌സീര്‍ റാസി: ഫഖ്‌റുദ്ദീനുര്‍റാസി (വഫാ. 604)
2. തഫ്‌സീറു റൂഹുല്‍ ബയാന്‍: ഇസ്മാഈല്‍ ഹഖ്ഖി (ഹി. 1137)
3. ശര്‍ഹുല്‍ അഖാഇദ്: സഅദുദ്ദീന്‍ തഫ്താസാനി (ഹി. 792)
4. ജംഉല്‍ ജവാമി: താജുദ്ദീന്‍ സുബ്കി (ഹി. 771)
5. ഹുജ്ജത്തുല്ലാഹില്‍ ബാലിഗ: ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി (ഹി. 1176)
6. നിബ്‌റാസ്: അബ്ദുല്‍ അസീസ് മുല്‍താനി (ഹി. 13 ാം നൂറ്റാണ്ട്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter