മതപ്രചാരണ സ്വാതന്ത്ര്യം ഹനിക്കപ്പെടരുത്

ഭരണഘടന പതിച്ചുനല്‍കുന്ന മതപ്രചരണ സ്വാതന്ത്ര്യമാണ് പരവൂരില്‍ ലഘുലേഖ വിതരണം ചെയ്തവരെ പിടികൂടുകവഴി പോലീസ് ചോദ്യം ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ കേസ് വരെ ചുമത്താന്‍ മാത്രം കേസ് ഭീകരമാണെന്നും ഇതിനു പിന്നിലെ സ്വകാര്യതകള്‍ ഐ.ജിയെ വെച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരിക്കുന്നു. ഒരു പൂച്ചയെ പേപ്പട്ടിയായി അവതരിപ്പിക്കുന്ന ഭരകൂട സങ്കീര്‍ണതകള്‍ക്കപ്പുറം ഇതില്‍ വസ്തുതയുണ്ടോ എന്നത് കാത്തുനിന്നു കാണേണ്ടതാണ്. ഇല്ലാത്ത പ്രശ്‌നങ്ങളെ സംശയത്തിന്റെ നിഴലില്‍നിര്‍ത്തി ഊതിവീര്‍പ്പിക്കുകവഴി ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് മതപ്രബോധന സ്വാതന്ത്ര്യമാണ്. അതൊരിക്കലും അനുവദിക്കപ്പെട്ടുകൂടാ.

ഏതു മതവും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും ഭരണഘടന രാജ്യത്തെ ഓരോ പൗരനും നല്‍കുന്നുണ്ട്. ഇത്രയും കാലം ഏറെ സൗഹാര്‍ദ്ദപരമായി അത് നടന്നുവന്നതുമാണ്. ഈ സ്വാതന്ത്ര്യമനുസരിച്ച് അനവധിയാളുകള്‍ തങ്ങള്‍ ഇഷ്ടപ്പെടുന്ന മതങ്ങള്‍ സത്യസന്ധമായി പഠിക്കുകയും അതിലേക്ക് ചേക്കേറുകയും ചെയ്യുന്നു. 

തനിക്ക് സത്യമായി ബോധ്യപ്പെട്ട മതം സഹലോകര്‍ക്കിടയില്‍ പരിചയപ്പെടുത്താനും ഭരണഘടന അനുവദിക്കുന്നു. ഓരോരുത്തര്‍ക്കും സത്യം അറിയാനുള്ള അവകാശമുണ്ട് എന്ന നിലക്കാണിത്. അന്യരുടെ സൈ്വര്യവും അവകാശവും തകര്‍ക്കപ്പെടാത്ത നിലയിലായിരിക്കണം അതെന്നുമാത്രം. മതപ്രഭാഷണങ്ങളായും സ്‌നേഹസംവാദങ്ങളായും ഇത് കാലങ്ങളായി നടന്നുവരുന്നു. പുസ്തകങ്ങളും ലഘുലേഖകളും നോട്ടീസുകളായും ഇത് വീടുകളിലും മാര്‍ക്കറ്റുകളിലും എത്തുന്നു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുകയോ സ്വകാര്യവിശ്വാസങ്ങളെ വെല്ലുവിളിക്കുകയോ ചെയ്യുന്നില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. 

തങ്ങള്‍ക്ക് പറയാനുള്ളത് പറയാം. വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. അല്ലെങ്കില്‍, പഠനം ആരംഭിക്കാം. ഇത് എല്ലാവരുടെയും ഇഷ്ടമാണ്. അവരുടെ അവകാശവുമാണ്. നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനം ഇസ്‌ലാം പോലും അംഗീകരിക്കുന്നില്ല. ഖുര്‍ആന്‍ ഇതിനെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. വിശ്വാസം ഹൃദയത്തില്‍നിന്നും ഉണ്ടാവേണ്ടതാണ് എന്നതിനാലാണിത്. അതിനെ അടിച്ചേല്‍പ്പിച്ചതുകൊണ്ടോ നിര്‍ബന്ധിച്ചതുകൊണ്ടോ ഫലം ചെയ്യില്ല. മതപ്രബോധനങ്ങളുടെ ലോക ചരിത്രം ഇതാണ് വ്യക്തമാക്കുന്നത്.

എന്നാല്‍, ജനങ്ങളുടെ സത്യാന്വേഷണ ത്വരയെ ഇല്ലാതാക്കുകയാണ് തീവ്രഹിന്ദുവാദികള്‍ ചെയ്യുന്നത്. ജനങ്ങള്‍ ചിന്തിക്കുന്നതിനെയും സത്യം അന്വേഷിക്കുന്നതിനെയും അവര്‍ പേടിക്കുന്നു. അതുകൊണ്ടുതന്നെ, മതംമാറ്റം വലിയ പാതകമായി ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ ശ്രമിക്കുന്നു. ഇതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 

മതംമാറ്റങ്ങളെയും മതപ്രബോധനങ്ങളെയും നിയമംകൊണ്ട് നിരോധിക്കുന്ന ഒരു അവസ്ഥ സംജാതമാക്കാനാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ സ്വപ്‌നം കാണുന്നത്. അതിനായി മതബ്രവര്‍ത്തനം ഒരു പ്രശ്‌നമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇത്തരം കടന്നാക്രമണങ്ങളിലൂടെ. പശുവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ ഉടനീളം അരങ്ങേറിയ അക്രമങ്ങളും കൊലകളും ഇതിന് ഉദാഹരണമാണ്. ഗോവധം നിയമംകൊണ്ട് നിരോധിക്കാനുള്ള ഒരു പശ്ചാത്തലം ഒരുക്കുകയായിരുന്നു അവര്‍ ഇതിലൂടെ. ഇതൊരു അജണ്ടയുടെ ഭാഗമാണ്. അതിന്റെ തുടര്‍ച്ച തന്നെയാണ് മതപ്രബോധനത്തിന്റെ പേരിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് തീവ്രഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നത്. മതേതര രാജ്യത്ത് അതൊരിക്കലും അനുവദിക്കപ്പെട്ടുകൂടാ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter