സംസം- അല്‍ഭുതങ്ങളവസാനിക്കാത്ത നീരുറവ

ഖലീലുള്ളാഹി ഇബ്‌റാഹിം നബി(അ)യുടെയും മകന്‍ ഇസ്മാഈല്‍ നബി (അ)യുടെയും രോമാഞ്ചജനകമായ ഓര്‍മകളുടെ ചെപ്പിലേക്കു കരുതി വെക്കാന്‍ ഒരില കൂടി… ഒരുബലിപെരുന്നാള്‍ കൂടി സന്തോഷപ്പെരുക്കങ്ങളുടെ അകമ്പടിയോടെ ചരിത്രത്തിലേക്കു അടര്‍ന്നു വീണിരിക്കുന്നു. ഇനിയൊരാഘോഷത്തിമര്‍പ്പിനായി അടുത്ത ഈദുല്‍ ഫിത്വര്‍ വരെ നമുക്ക് കാത്തിരിക്കാം.

ആഘോഷങ്ങളും, അനുഷ്ഠാനങ്ങളും നിര്‍വഹിക്കുകയും സായൂജ്യമടയുകയും ചെയ്യുമെങ്കിലും ഇസ്‌ലാമികമായ ചിഹ്‌നങ്ങളെക്കുറിച്ചും, അത് ലോകത്തിനു മുമ്പില്‍ പ്രതിഷ്ഠിക്കുകയും പ്രതിഷ്ഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ചില ജാജ്ജ്വല്യമാനമായ അടയാളങ്ങളെ കുറിച്ചും നാം പലപ്പോഴും ഗൗരവമായി ചിന്തിക്കുകയോ ഊറ്റം കൊള്ളുകയോ ചെയ്യാറില്ല. പുണ്യം തേടി മക്കയിലെത്തുന്ന ഹജ്ജാജിമാരും മറ്റു ലോകമുസ്‌ലിംകങ്ങളും നൂറ്റാണ്ടുകളായി ലോകത്തിന്‍റെ വിവിധഭാഗങ്ങളിലേക്ക് കൊണ്ടുപോവുകയും ഇപ്പോഴും ഒഴുക്ക് നിലക്കാതെ അക്ഷയഖനിയായി നിലകൊള്ളുകയും ചെയ്യുന്ന സംസം എന്ന പുണ്യതീര്‍ഥത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇബ്‌റാഹീമീ ഓര്‍മകളിലൂടെ കടന്നു പോകുന്ന ഓരോ മുസ്‌ലിമും സംസമിന്റെ ശ്രേഷ്ഠതകളെക്കുറിച്ച് അല്‍പമെങ്കിലും ബോധവാനായിരിക്കല്‍ അനിവാര്യമാണെന്ന ബോധ്യത്തില്‍ നിന്നാണ് ഈ കുറിപ്പിന്റെ ബാക്കി ഭാഗങ്ങള്‍ വായനക്കാര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നത്.

അല്‍പംചരിത്രം

മഹാനായ ഇബ്‌റാഹിം നബി (അ)യെ അല്ലാഹു പലതവണ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയിട്ടുണ്ട്. ഏകദേശം നാലായിരം വര്‍ഷം പഴക്കമുള്ള പൗരാണിക മക്കയുടെ ചുട്ടുപൊള്ളുന്ന വിജനതയിലേക്ക് ജന്മനാട്ടില്‍ നിന്നും പ്രിയ പത്‌നി ഹാജറിനെയും പുത്രന്‍ ഇസ്മാഈലി (അ)നെയും കൂട്ടി പലായനം ചെയ്യാനും അവരെ അവിടെ ഇട്ടേച്ചു പോവാനും അല്ലാഹുവിന്റെ കല്പനയുണ്ടായത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. അങ്ങനെ പുത്രന്‍ ഇസ്മാഈലി (അ) നെ തന്റെ പ്രാണപ്രേയസിയെ ഏല്പിച്ച് ഇബ്‌റാഹിം നബി (അ) യാത്രയായി. പോകുമ്പോള്‍ അദ്ദേഹം ഇങ്ങനെ പ്രാര്‍ഥിച്ചു: ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്താനങ്ങളെ കൃഷിയില്ലാത്ത താഴ്‌വരയില്‍ നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് (കഅ്ബ) ഞാനിതാ കുടിയിരുത്തിയിരിക്കുന്നു. രക്ഷിതാവേ, അവര്‍ നിസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കാനാണ് (ഞാനിത് ചെയ്തിരിക്കുത്.) അത് കൊണ്ട് മനുഷ്യരില്‍ ചിലരുടെ ഹൃദയങ്ങളെ അവരുടെ നേരെ സ്‌നേഹം കാണിക്കുന്നതാക്കുകയും നന്ദിയുള്ളവരായിരിക്കാന്‍ അവര്‍ക്കു പഴങ്ങള്‍ ആഹാരമായി നല്കുകയും ചെയ്യേണമേ. (സൂറ: ഇബ്‌റാഹിം 37). ഇബ്‌റാഹീം നബി (അ) യുടെ പ്രാര്‍ഥനാ ഫലമായി ഹാജര്‍ ബീവിയെ സമാശ്വസിപ്പിക്കാന്‍ വേണ്ടി അല്ലാഹു ഒരു മാലാഖയെ അയച്ചു. ഈ കുട്ടിയും ഇവന്റെ പിതാവും ഇവിടെ അല്ലാഹുവിന്റെ ഭവനം (കഅ്ബ) പണിയുന്നതാണ് എന്ന് ആ മാലാഖ ഹാജര്‍ ബീവിയെ സമാശ്വസിപ്പിച്ചുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. (തഫ്‌സീര്‍ ഖുര്‍ത്വുബി 9/369).

ഒരിലയനക്കം പോലുമില്ലാത്ത മരുഭൂമിയുടെ വിജനതയില്‍ ബീവി വ്യഥിത മനസോടെ അന്തിച്ചു നില്ക്കവേ പെട്ടെന്ന് അശരീരി പോലെ ഒരു ശബ്ദം കേട്ടു. അത് ജിബ്‌രീല്‍ ആയിരുന്നു. ഉടന്‍ തന്നെ ഉടയോന്റെ കല്പന പ്രകാരം ജിബ്‌രീല്‍ മരുഭൂമിയുടെ ഹൃദയത്തിലേക്ക് തന്റെ ചിറകുകളാഴ്ത്തി. പിന്നീട് സംഭവിച്ചതൊക്കെ വിസ്മയങ്ങളായിരുന്നു. താപമാവാഹിച്ചു കിടന്ന മണല്‍ത്തരികളെ ജലവാഹിനിയാക്കി മാറ്റിയ സംസം എന്ന മഹാത്ഭുതത്തിന്റെ പ്രളയം അവിടെ ആരംഭിക്കുകയായിരുന്നു. സംസം നിലക്കാതെ പ്രവഹിച്ചു കൊണ്ടിരുന്നു. അനുഗ്രഹത്തിന്റെ അമൃതധാരയായിരുന്നു അത്. മരുഭൂമില്‍ അങ്ങനെയൊരു തെളിനീര്‍ പ്രവാഹം സ്വാഭാവികമായിരുന്നില്ല. തീര്‍ത്തും അമാനുഷികമായിരുന്നു. വെള്ളച്ചാട്ടം പോലെ ഒഴുകി വന്ന ജലധാരയില്‍ നിന്നും ബീവി വാരിക്കോരിക്കുടിച്ചു. കുഞ്ഞ് ഇസ്മാഈലും. പിന്നീട് കോപ്റ്റിക്ക് ഭാഷയിലുള്ള സോം സോം (അടങ്ങൂ, ഒഴുക്ക് നിര്‍ത്തൂ) എന്ന കല്പനയിലൂടെ ബീവി ആ കുത്തൊഴുക്ക് നിയന്ത്രിക്കുകയായിരുന്നു എന്ന് ചരിത്രം പറയുന്നു. ആ കല്പനയാണ് പിന്നീട് സംസം എന്നായി പരിണമിച്ചത്.

സംസം കിണര്‍

1979-ല്‍ സഊദി രാജവംശത്തിലെ നാലാമത്തെ കണ്ണിയായ ഖാലിദ് ബിന്‍ അബ്ദില്‍ അസീസ് സംസം കിണറിനെ കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. കിണര്‍ ശുദ്ധീകരിക്കുകയും സംസമിന്റെ ജലനിരപ്പ് അടിത്തട്ടു വരെ താഴ്ത്തിയതിനു ശേഷം ചുവരുകളില്‍ നിരീക്ഷണം നടത്തുക, കിണര്‍ ശുദ്ധീകരിക്കുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ  മുഖ്യ ലക്ഷ്യം. യഹ്‌യാ കോശക് എന്ന പ്രശസ്തനായ എഞ്ചിനീയറായിരുന്നു അതിന്റെ ചുമതല ഏല്പിക്കപ്പെ’ത്. അതിനാല്‍ കിണറ്റിലെ സംസം മുഴുവന്‍ വറ്റിച്ചു കളയാനുതകുന്ന നാല് മോട്ടോര്‍ പമ്പുകള്‍ സജ്ജമാക്കി. മിനുട്ടില്‍ എണ്ണായിരം ലിറ്റര്‍ എന്ന തോതില്‍ നാലു മോട്ടോര്‍ പമ്പുകളും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു.  കിണറിന്റെ നിരപ്പില്‍ നിന്ന് 3.23 മീറ്റര്‍ മാത്രം താഴെ നിന്നിരുന്ന ജലനിരപ്പ് 13.39 മീറ്റര്‍ വരെ താഴ്ന്നു. കിണറിലേക്ക് ഉറവകള്‍ ഒഴുകിയെത്തുന്ന നിരപ്പായിരുന്നു അത്. എന്നാല്‍ ജലനിരപ്പ് താഴ്ന്ന് ഈ അളവിലെത്തിയപ്പോഴേക്കും ജലം ഉയര്‍ന്നു പൊങ്ങി. ആ ഭൂനിരപ്പില്‍ നിന്നും കിണറിന്റെ മുഖത്തോട് 3.29 മീറ്റര്‍ അടുത്തെത്തുന്നതു വരെ ഒരിഞ്ച് പോലും വെള്ളം താഴോട്ടിറങ്ങിയില്ല. കിണറിന്റെ വീതി നാലു മീറ്ററാണെന്നും ആഴം പതിനാലു മീറ്ററാണെന്നും കണ്ടെത്തിയെതൊഴിച്ചാല്‍ സംസം കിണര്‍ വറ്റിക്കാനുള്ള ശ്രമം അവിടെ വിഫലമാവുകയായിരുന്നു. സംസം കിണറിന്റെയും പുണ്യതീര്‍ഥത്തിന്റെയും അമാനുഷിക സ്പര്‍ശം അടയാളപ്പെടുത്തുന്ന ഒരു തെളിവായി ഈ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.

മൊത്തം മുപ്പത് മീറ്റര്‍ താഴ്ചയുള്ള സംസം കിണറിന്റെ താഴ് ഭാഗത്ത് 17.2 മീറ്ററോളം ഗ്രാനൈറ്റ് പാറകളാണ്. പാറകളില്ലാത്ത മുകള്‍ഭാഗം 12.8 മീറ്ററോളം പടുത്തുയര്‍ത്തപ്പെട്ട നിലയിലാണ്. കിണറിന്റെ ചുറ്റളവ് എല്ലാ ഭാഗങ്ങളിലും ഒരുപോലെയല്ല.

zamzam2

അമാനുഷികതക്ക് ശാസ്ത്രീയ പിന്‍ബലം

ജലചംക്രമണം വഴിയാണ്  (Hydrological cycle) ഭൂമിയില്‍ ജലസാന്നിധ്യം നിലനില്ക്കുന്നത്. എന്നാല്‍ മഴവെള്ളം ഒലിച്ചിറങ്ങാനുള്ള സാധ്യതയൊന്നും തന്നെ സംസം കിണര്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ ഹറമിലോ അതിന്റെ പരിസരങ്ങളിലോ ഇല്ല. കിണറിലേക്ക് വല്ല ജലപ്രവാഹ സാധ്യതയുമുണ്ടെങ്കില്‍ അത് വാദീ ഇബ്‌റാഹീമില്‍ നിന്ന് മാത്രമാണ്. എന്നാല്‍ വര്‍ധിച്ച തോതിലുള്ള കുടിയേറ്റം കാരണം ആ മാര്‍ഗവും അടഞ്ഞു പോയ നിലയിലാണ് ഇന്നുള്ളത്. സഊദി ഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന Saudi Geological Survey ക്കു കീഴില്‍ നടന്ന പഠനങ്ങള്‍ തെളിയിച്ച യാഥാര്‍ഥ്യമാണിത്. മാത്രമല്ല, സംസം കിണറിന്റെ അടിത്തട്ടില്‍ ഭൂരിഭാഗവും പാറകളാണ് (Bedr

ock). മണല്‍ തിട്ടകളുടെയും ബെഡ്‌റോക്കുകളുടെയും ഇടയില്‍ കല്ലുകള്‍ കൊണ്ട് ലൈന്‍ചെയ്യപ്പെട്ടിരിക്കുകയാണ്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ ഭാഗത്താണ് കിണറിലേക്ക് വെള്ളം വഹിച്ചു കൊണ്ട് വരുന്ന ഉറവിടം കാണാത്ത ഉറവകള്‍ നിലകൊള്ളുന്നത്. ഇന്നും ദിനം പ്രതി നിരവധിയാളുകളും വര്‍ഷം പ്രതി ലക്ഷക്കണക്കിന് ഹജ്ജാജിമാരും ഗ്യാലന്‍ കണക്കിന് സംസം ജലം മില്യന്‍ കണക്കിന് കാനുകളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി കൊണ്ടു പോകുന്നു. മക്കയുടെ പരിസരങ്ങളിലെ ഭീമന്‍ ഹോട്ടലുകളിലേക്കും മൈലുകള്‍ക്കപ്പുറമുള്ള മദീനാ മസ്ജിദിലേക്കും ജിദ്ദ അന്തര്‍ദേശീയ വിമാനത്താവളത്തിലേക്കും മറ്റു പ്രമുഖ സ്ഥാപനങ്ങളിലേക്കും സംസം കോടിക്കണക്കിന് ലിറ്റര്‍ പമ്പു ചെയ്യുന്നുണ്ട്. എന്നിട്ടും ഈ നീരുറവ വറ്റാതെ നിലനില്ക്കുന്നു എന്നത് ഓരോ വിശ്വാസിക്കും രോമാഞ്ചം പകരുന്ന കാര്യമാണ്.  സംസം ജലത്തിന്റെ ശ്രേഷ്ഠതകള്‍ വളരെയധികമാണ്. ധാരാളം ഹദീസുകളും ഗ്രന്ഥങ്ങളും സംഭവങ്ങളും നിരവധി മഹാന്മാരുടെ അനുഭവ സാക്ഷ്യങ്ങളും അതിലേക്ക് വെളിച്ചം വീശുന്നുണ്ട്.

ശാസ്ത്ര ജാലകത്തിലൂടെ

മനുഷ്യശരീരത്തിന് അനിതരസാധാരണമായ രോഗ പ്രതിരോധ ശക്തി പകര്‍ന്നു തരുന്ന മൂലകങ്ങളാണ് സംസം വെള്ളത്തിലുള്ളത്. വെള്ളം കെട്ടിനില്ക്കുന്ന എല്ലാ സ്രോതസ്സുകളിലും ജൈവപരിണാമങ്ങള്‍ ധാരാളം സംഭവിക്കുന്നു. സസ്യലതാദികള്‍ ധാരാളം വളരുന്നു. വെള്ളത്തിന്റെ ഗന്ധത്തെയും രുചിയെയും ബാധിക്കുന്ന ആള്‍ഗെ (Algae) പോലുള്ള സൂക്ഷ്മ സസ്യങ്ങള്‍ വളരുന്നതിനാല്‍ ഏറെ പഴക്കം ചെന്ന കിണറുകളില്‍ രുചിക്കും ഗന്ധത്തിനും സാരമായ മാറ്റം വരാറുണ്ട്. എന്നാല്‍ ഏകദേശം അയ്യായിരം വര്‍ഷം പഴക്കമുള്ള സംസം കിണറില്‍ ഇത്തരം ജൈവപരമായ യാതൊരു ഇടപെടലുകളും കാണാനില്ല. ഏറെ ഗുണകരമായ ഹാര്‍ഡ് വാട്ടര്‍ പോലുള്ള ധാതുലവണങ്ങളുടെ അപൂര്‍വ സാന്നിധ്യം സംസമിലുണ്ട്.  സാധാരണ വെള്ളത്തെ അപേക്ഷിച്ച് സംസം വെള്ളത്തില്‍ കാല്‍സ്യം, മെഗ്നീഷ്യം, ക്‌ളോറൈഡ്, ഇരുമ്പ്, ഈയം, സള്‍ഫൈറ്റ് എന്നിവയുടെ അളവ് കൂടുതലാണ്. സംസമില്‍ ഇതുവരെ യാതൊരു രോഗാണുവിനെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സോഡിയത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ അണുക്കള്‍ക്ക് സംസമില്‍ ജീവിക്കാന്‍ സാധ്യമല്ല. ആ പുണ്യതീര്‍ഥത്തിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ പലരും ഉന്നയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തെളിവിന്റെ പിന്‍ബലമില്ലാത്ത കേവലം ആരോപണങ്ങളായി ഭവിക്കുകയാണ് ചെയ്തത്.  ഇത്തരം ആരോഗ്യകരമായ ഘടകങ്ങളുടെ തോത് സംസമില്‍ എത്രമാത്രമുണ്ടെന്ന് നമുക്ക് പരിശോധിക്കാം. (ഒരു ലിറ്റര്‍ വെള്ളത്തില്‍ മില്ലിഗ്രാം എന്ന തോതിലാണ് താഴെ പറയുന്ന കണക്കുകള്‍ വായിക്കേണ്ടത്.)

സോഡിയം                      250

കാല്‍സ്യം                          200

പൊട്ടാസ്യം                     120

മെഗ്നീഷ്യം                        50

ക്‌ളോറൈഡ്                    372

ഫോസ്‌ഫൈറ്റ്                   0.25

സാധാരണ ജലത്തിനില്ലാത്ത നിരവധി ശാസ്ത്രീയ സവിശേഷതകള്‍ സംസമിനുണ്ടെന്ന് പ്രശസ്ത ജാപ്പനീസ് ശാസ്ത്രജ്ഞന്‍ മസാറു ഇമോട്ടോ പരീക്ഷിച്ചു തെളിയിച്ച വസ്തുതയാണ്. അദ്ദേഹത്തിന്റെ പരീക്ഷണ നിരീക്ഷണങ്ങളും അവയുടെ വിസ്മയകരമായ ഫലങ്ങളും ഇന്ന് ചിത്രങ്ങള്‍ സഹിതം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. വെള്ളം ഒരു നിശ്ചിത അളവില്‍ തണുപ്പിക്കുമ്പോള്‍ അതൊരു ഖരവസ്തുവായി രൂപാന്തരപ്പെടുന്നു. ഇതിനെയാണ്  പരല്‍ (Crystals) എന്ന് വിളിക്കുന്നത്. സംസമില്‍ ഇമോട്ടോ കണ്ട പരലുകള്‍ സാധാരണ ജലത്തിലെ പരല്‍ രൂപങ്ങളേക്കാള്‍ മനോഹരവും വ്യത്യസ്തവുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. സംസമിന്റെ ഒരു തുള്ളി വെള്ളം സാധാരണ വെള്ളത്തിന്റെ ആയിരം തുള്ളികള്‍ കൊണ്ട് നിര്‍വീര്യമാക്കിയപ്പോഴാണ് തനിക്ക് സംസം വെള്ളത്തില്‍ ക്രിസ്റ്റലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ഇമോട്ടോ സാക്ഷ്യപ്പെടുത്തുന്നു. അതായത് ഒരു തുള്ളി സംസം ആയിരം തുള്ളി സാധാരണ ജലത്തിന് സമാനമാണൊണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ജിദ്ദയിലെ ദാറുല്‍ഹിക്മ കോളേജ് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ഡോ. മസാറു ഇമോട്ടോ തന്റെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. വെള്ളത്തെക്കുറിച്ച് ഇമോട്ടോ വെളിപ്പെടുത്തിയ അവിശ്വസനീയമായ ശാസ്ത്രസത്യങ്ങള്‍ അദ്ദേഹം  തന്റെ അഞ്ചു വാള്യങ്ങളുള്ള Messages from the water എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter