വ്രതം വൃക്കകളോട് ചെയ്യുന്നത്

<img class="alignleft wp-image-8646" title="kidney" data-cke-saved-src="http://www.islamonweb.net/wp-content/uploads/2012/08/kidney.jpg" src="http://www.islamonweb.net/wp-content/uploads/2012/08/kidney.jpg" alt=" width=" 143"="" height="181">വീട്ടിനു പുറത്തു നിന്ന്‌ മനസ്സമാധാനത്തോടെ ഭക്ഷണം കഴിക്കാന്‍ മലയാളികള്‍ക്കിനി പറ്റില്ലെന്നതാണ്‌ ഏറ്റവും പുതിയ കേരള വാര്‍ത്തകളുടെ സാരം. അതിനു തൊട്ടു മുമ്പേ വന്ന വാര്‍ത്തകളാകട്ടെ വീട്ടിനകത്തു ഭക്ഷണമുണ്ടാക്കി കഴിക്കുന്നവരുടെ കാര്യവും കഷ്‌ടം തന്നെ എന്നാണു നമ്മെ ധരിപ്പിച്ചത്‌. ഭക്ഷ്യ വസ്‌തുക്കള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികളിലൊക്കെ അവയുടെ വളര്‍ത്തു സമയത്തു തളിക്കുന്ന കീടനാശിനികളുടെ ബാക്കി കഴിക്കുന്നവയിലുണ്ടെന്ന അറിവ്‌,

പഴങ്ങളും പച്ചക്കറികളും കേടു കൂടാതെ സൂക്ഷിക്കുക എന്ന വിപണിയാവശ്യത്തിന്‌ തളിക്കുന്ന പദാര്‍ത്ഥങ്ങളില്‍ മാരക വിഷങ്ങളടങ്ങിയിരിക്കുന്നു എന്ന സൂചന വീട്ടില്‍ കഴിയുന്നവരെ പോലും വല്ലാതെ ഭീതിപ്പെടുത്തുന്നതാണ്‌. കഴിക്കുന്ന ഭക്ഷണം തിരിഞ്ഞു കൊത്തുന്നു എന്നത്‌ നമ്മുടെ ആരോഗ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ചുള്ള വിപത്സൂചനയാണ്‌. ഒപ്പം മറ്റു ചില കേരള യാഥാര്‍ത്ഥ്യങ്ങളുമായി ഇതിനു പ്രത്യക്ഷ ബന്ധവുമുണ്ട്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ പരിസരത്ത്‌ നിര്‍ധനരായ രോഗികള്‍ക്ക്‌ സൗജന്യമായി മരുന്നും ഭക്ഷണവും വിതരണം ചെയ്‌തു കൊണ്ട്‌ ആരംഭിച്ച സി.എച്ച്‌ സെന്റര്‍ ഒരു ഡയാലിസിസ്‌ സെന്റര്‍ തുറക്കുന്നത്‌ ചികില്‍സ തോടി മെഡിക്കല്‍ കോളജിലെത്തുന്ന വൃക്ക രോഗികളുടെ എണ്ണം കൂടുകയും മെഡിക്കല്‍ കൊളജിലെ സൗകര്യങ്ങള്‍ മതിയാകാതെ വരികയും ചെയ്‌തപ്പോഴാണ്‌ എന്നിയ്യിടെ വാര്‍ത്തകളില്‍ കണ്ടു. രണ്ടു കൊല്ലം മുമ്പാണത്‌. കേരളമെങ്ങും ഇതേ കണക്കിന്‌ ഒട്ടേറെ സന്നദ്ധ സേവാ സംഘങ്ങള്‍ കിഡ്‌നി രോഗികളെ ശുശ്രൂഷിക്കുന്നതിനുള്ള പ്രത്യേക ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ചു കൊണ്ടിരിക്കുന്നു. മേല്‍ പറഞ്ഞ കേന്ദ്രത്തില്‍ നിന്നും 13500 ഡയാലിസിസുകളാണ്‌ മുന്‍ വര്‍ഷം നടന്നത്‌. ചികില്‍സ തേടുന്ന അഞ്ഞൂറിലേറെ വൃക്ക രോഗികളുടെ അപേക്ഷകള്‍ പരിഗണിക്കാനാകാതെ വന്നപ്പോള്‍ മേല്‍ യൂണിറ്റ്‌ പുതിയ മെഷീനുകള്‍ സ്ഥാപിച്ചു വിപുലീകരിച്ചതായാണ്‌ വാര്‍ത്ത. ഇതൊരു സന്നദ്ധ സേവന കേന്ദ്രത്തിന്റെ മാത്രം കണക്ക്‌. ആയിരക്കണക്കിനു വരും സര്‍ക്കാര്‍-സര്‍ക്കാറിതര ആശുപത്രികളിലെ കൂടി കണക്കെടുത്താല്‍ കേരളത്തിലെ ഡയാലിസിസ്‌ കേന്ദ്രങ്ങളുടെ എണ്ണം. അവയുടെ അനുപാതം നോക്കിയാല്‍ കേരളം വൃക്ക രോഗികളുടെ കൂടി സ്വന്തം നാടാവുകയാണെന്ന സത്യം തിരിച്ചറിയാനാകും. വടകരയില്‍ ഒരു സൗജന്യ ഡയാലിസിസ്‌ സെന്ററിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഇയ്യിടെ പറഞ്ഞത്‌ നാട്ടില്‍ പെട്രോള്‍ പമ്പുകളുടെ എണ്ണത്തിന്‌ ഡയാലിസിസ്‌ യൂനിറ്റുകള്‍ ആവശ്യമായി വരുമെന്നാണ്‌..

ഡയാലിസിസ്‌ സെന്ററുകള്‍ വൃക്ക രോഗികള്‍ക്ക്‌ ഉപകാരപ്പെടുന്നു എന്നത്‌ നേരു തന്നെ. അതിനായി സന്നദ്ധ സംഘടനകളും ആരോഗ്യ പ്രവര്‍ത്തകരും നടത്തുന്ന പരിശ്രമങ്ങളും മഹത്തായതു തന്നെ. പക്ഷേ, ഡയാലിസിസ്‌ കേന്ദ്രങ്ങള്‍ വൃക്ക രോഗികള്‍ക്ക്‌ ഉപകാരമേ ആകുന്നുള്ളൂ, വൃക്ക രോഗത്തിനെതിരെ അവ ഒന്നും ചെയ്യുന്നില്ല എന്ന കാര്യം നമ്മള്‍ എവിടെയോ മറന്നു പോകുന്നില്ലേ. വൃക്ക രോഗങ്ങള്‍ക്കെതിരെ, ഒരു പരിഹാരമാരായേണ്ട സാമൂഹിക സന്ദര്‍ഭമാണു കേരളത്തില്‍ നിലവിലുള്ളത്‌. സമീപ കാല കേരള വാര്‍ത്തകളുടെ വിവര വിഹിതം അനുസരിച്ച്‌ കേരളം വൃക്ക രോഗികളുടെ നാടായി മാറുന്നത്‌ മാറിയ ജീവിത ശൈലിയും ഭക്ഷണ രീതികളും കൊണ്ടു കൂടിയല്ലേ, ഭക്ഷ്യ ജന്യ രോഗങ്ങളല്ലേ കേരളീയരുടെ വൃക്കകളെ ബാധിച്ചു കൊണ്ടിരിക്കുന്നത്‌. കിഡ്‌നികള്‍ നിലക്കുകയോ, മന്ദഗതി പ്രാപിക്കുകയോ ചെയ്യുന്നതില്‍ കഴിക്കുന്ന ഭക്ഷണമാണു പ്രതി എന്ന കാര്യം ജനങ്ങളെ ബോധിപ്പിക്കേണ്ട സാംസ്‌കാരിക സന്ദര്‍ഭമാണിത്‌. റമാദാനോളം അതിനു പറ്റിയ ഒരു കാലയളവില്ല. റമദാന്‌ നമ്മുടെ കിഡ്‌നികളോട്‌ ചിലതു ചെയ്യാനുണ്ട്‌. ഭക്ഷണവും അതിന്റെ രുചിയും ഒരു സംസ്‌കാരമാണ്‌. പുതിയ കാലത്തേ സാസംസ്‌കാരിക പഠനങ്ങളുടെ സത്തയില്‍ അന്നം പ്രധാനമായിരിക്കുന്നു. സംസ്‌കാരത്തിന്റെ പ്രാഥമികമായ അനുഭവം ഭക്ഷണത്തിലൂടെ നമ്മില്‍ വന്നു ചേരുന്നു. ചവച്ചു തിന്നുമ്പോള്‍ ഭക്ഷണത്തിന്റെ മാത്രമല്ല, പൈതൃകത്തിന്റെ രുചി കൂടി നമ്മള്‍ അറിയുന്നു. രുചി അറിയുന്നു എന്നത്‌ പദാര്‍ഥത്തിന്റെ രുചിയും നമ്മുടെ രുചിയും നമ്മുടെ സാമൂഹിക സാഹചര്യങ്ങളുടെ രുചിയും നമ്മുടെ ടേസ്റ്റ്‌ ബഡ്ഡുകളുടെ സംവേദനക്ഷമതയും കൂടിച്ചേര്‍ന്നുള്ള ഒരു പ്രവര്‍ത്തനമാണെന്ന്‌ സംസ്‌കാര പഠിതാക്കള്‍ എഴുതുന്നു. രുചി എന്നത്‌ സാമുദായികപരവും വ്യക്തിപരവും ആണെന്നും അഭിരുചി ചരിത്രപരമാണെന്നും അന്യ രുചികളുടെ കടന്നു കയറ്റം ശക്തമായപ്പോള്‍ പലരും സൂചിപ്പിച്ചു തുടങ്ങിയിരിക്കുന്നു. നമുക്കും നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്‌. സംസ്‌കാരത്തിന്റെ മറ്റെല്ലാ വശങ്ങളും കൈമാറി വന്നതുപോലെ തീന്‍പണ്ടങ്ങളും രുചികളും അതിന്റെ രഹസ്യങ്ങളും തലമുറകള്‍ കൈമാറി ശീലിക്കുകയായിരുന്നു നമ്മളും. കാലം മാറി. സംസ്‌കാരത്തിന്റെ തനതുശീലങ്ങള്‍ മാറിയതോടൊപ്പം രുചി ശീലങ്ങളും നാടിന്റെ തനതു രുചികളും അന്യമായി.

സമൂഹത്തിന്‌ വന്നു പെട്ട നഷ്‌ടങ്ങളില്‍ ഒന്നാണിതും. തനതു രുചികളിലേക്കുള്ള മടക്കശ്രമം വ്യാപകമാണിന്ന്‌. നമുക്കു തിന്നാനുള്ളത്‌ നമ്മള്‍ തന്നെ പാകം ചെയ്യുന്ന ഒരു കാലം നമുക്കു നഷ്‌ടപ്പെട്ടു കൂടാ. അടുക്കള തിരിച്ചു പിടിച്ചും നഷ്‌ടപ്പെടുന്ന സംസ്‌കാരത്തനിമകളെ തിരികെ നേടാനാകും എന്നൊക്കെ പ്രബോധനം ചെയ്യുന്ന ചെറു സംഘങ്ങള്‍ ചുറ്റിലും അവയുടെ കേള്‍വി വലയം വലുതാക്കി വരുന്നുണ്ട്‌. നമുക്കും ചെയ്യാനാകും ഇത്തരം എതിര്‍ നടത്തങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളും. ഹോട്ടലുകള്‍ പൂട്ടിച്ച്‌ ശരീരത്തിന്റെ ആരോഗ്യമോ സമൂഹത്തിന്റെ ആരോഗ്യമോ നിലനിര്‍ത്താനാകും എന്നത്‌ പാഴ്‌ക്കിനാവാണ്‌. പകരം കമ്പോളമുണ്ടാക്കുന്ന കൃത്രിക കമ്പങ്ങളെ പൊട്ടിച്ചേ ആരോഗ്യത്തിന്റെ സംസ്‌കാരവും സംസ്‌കാരത്തിന്റെ ആരോഗ്യവും സംരക്ഷിക്കാനാകൂ. റമസാന്‍ അതിനും ഒരു നിമിത്തമാകണം. ഒരു സാസ്‌കാരിക വ്യക്തിത്വം വാക്കിലും പ്രവര്‍ത്തിയിലും നടപ്പിലും നമ്മളാര്‍ജ്ജിക്കണെമെന്നത്‌ റമസാന്റെ അഭ്യര്‍ത്ഥന കൂടിയാണ്‌. ഇതിലേക്ക്‌ ഭോജനത്തെ കൂടി ചേര്‍ത്തു വായിക്കേണ്ട സമയമാണിത്‌... ഭോജന-മൈഥുനങ്ങളെ വര്‍ജ്ജിക്കുന്നതിനും അപ്പുറമുള്ള നോമ്പിന്റെ യാഥാര്‍ത്ഥ്യത്തെ അന്വേഷിക്കുന്നവര്‍ ആരാധനകളില്‍ മാത്രമല്ല, ചിന്തയിലും വീക്ഷണങ്ങളിലും നോമ്പ്‌ പരിവര്‍ത്തനം ഉണ്ടാക്കേണ്ടതുണ്ടെന്ന്‌ നിരീക്ഷിച്ചിട്ടുണ്ട്‌. ആത്മപീഡനമല്ല വ്രതത്തിന്റെ ഉന്നം. ജീവിത സംയമനം ശീലിക്കാനുള്ള ഉപാധിയാണത്‌. സംയമനങ്ങളിലൂടെ സ്വന്തം ജീവിതത്തെ പുന:സംവിധാനം ചെയ്യാനാണ്‌ നോമ്പ്‌ നമ്മെ പ്രാപ്‌തരാക്കേണ്ടത്‌. വ്രതമനുഷ്‌ഠിക്കുന്ന നാളുകളില്‍ സ്വന്തം ജീവിതശീലങ്ങളെ അഴിച്ചുപണിയാന്‍ അവസരം കണ്ടെത്തുന്ന ധാരാളം വിശ്വാസി സഹോദരങ്ങളുണ്ട്‌. ജീവിതത്തില്‍ ശീലമായിപ്പോയതും ഒഴിവാക്കണമെന്ന്‌ ആഗ്രഹിക്കുന്നതുമായ ചെറിയ ചെറിയ ദു:ശ്ശീലങ്ങള്‍ വരെ ഇവയില്‍പ്പെടും. നോമ്പുകാലത്ത്‌ പുകവലി നിര്‍ത്തിയവര്‍ മുതല്‍ മാംസാഹാരം കഴിക്കുന്നത്‌ അവസാനിപ്പിച്ചവര്‍ വരേ എഴുതിയ കുറിപ്പുകള്‍ അന്യ സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന ചിലരെഴുതുന്ന റമദാന്‍ ബ്ലോഗുകളില്‍ വായിക്കാന്‍ കഴിയുന്നു. ജീവിതത്തെ അതിന്റെ പതിവൊഴുക്കുകളില്‍ നിന്നും അഴുക്കുകളില്‍ നിന്നും സ്വയം ശുദ്ധീകരിക്കാന്‍ റമദാന്‍ നല്ല സമയമാണ്‌.

നോമ്പുകാലം ഡയാലിസിസ്‌ സെന്ററുകള്‍ക്കുള്ള ധനസമാഹരണത്തിന്‌ സമയം കണ്ടെത്തുന്നതോടൊപ്പം ഭക്ഷ്യജന്യ രോഗങ്ങളുടെ ആക്രമണങ്ങളെ കുറിച്ചും നമ്മുടേതല്ലാത്ത തീറ്റസംസ്‌കാരം സാമൂഹികാരോഗ്യത്തെ ബാധിക്കുന്നതിനെ കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാനും സമയം കണ്ടെത്തേണ്ടതുണ്ട്‌ ഈ നോമ്പുകാലത്ത്‌. ധാരാളം ഡയാലിസിസ്‌ സെന്ററുകളുള്ള കേരളത്തേക്കാള്‍ മനോഹരമായിരിക്കും വൃക്ക രോഗികളുടെ എണ്ണം കുറഞ്ഞു വരുന്ന കേരളം.

നോമ്പ്‌ പരിചയാണെന്ന നബി തിരുമേനിയുടെ ഉപമയെയാണ്‌ നോമ്പുകാലത്ത്‌ ഇത്തരം സാമൂഹിക ദൗത്യങ്ങളേറ്റെടുക്കുന്നവര്‍ സ്വന്തം ജീവിതം കൊണ്ട്‌ സാര്‍ത്ഥകമാക്കുന്നത്‌. ആരോഗ്യത്തിന്റെ ഒരു സംസ്‌കാരത്തിന്‌ വേണ്ടിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നോമ്പിന്റെ പരിചക്കും പ്രയോഗങ്ങളുണ്ട്‌. സ്വന്തംജീവിതത്തില്‍ ഒരു നിയന്ത്രണം പുതിയകാലത്തെ മനുഷ്യന്റെ ആഗ്രഹമാണ്‌. നമ്മെ നിയന്ത്രിക്കാന്‍ നമുക്കാവുന്നില്ല എന്നതാണ്‌ ഇക്കാലത്ത്‌ മനുഷ്യരനുഭവിക്കുന്ന വലിയ ദു:ഖങ്ങളിലൊന്ന്‌. മനസ്സിലും ശരീരത്തിലും ആഗ്രഹങ്ങളും അഭിനിവേശങ്ങളും ജനിപ്പിക്കുന്ന പുറം ലോകമാണ്‌ നമ്മെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്‌. ചുറ്റുപാടുമുള്ള ഒട്ടേറെ ദൃശ്യങ്ങളും അനുഭവങ്ങളും ഗന്ധങ്ങളും പ്രലോഭിപ്പിക്കുന്നത്‌ അപചയങ്ങളിലേക്കാണ്‌. നോമ്പുകാലത്ത്‌ ഒരു മാനസാന്തരം സാധിക്കുന്ന ദൈവദാസന്‍മാരാണ്‌ നോമ്പിന്റെ കാതലായ തഖ്‌വ നേടുന്നത്‌. നല്ല ജീവിതം സ്വയം സ്വീകരിക്കുന്ന അവരാണ്‌ റമസാന്റെ വ്രതശുദ്ധികള്‍ നേടിയവര്‍. നോമ്പ്‌ സ്വന്തം ജീവിതത്തിലും സമൂഹ ജീവിതത്തിലും സമൂലമായ പരിവര്‍ത്തനങ്ങള്‍ക്കുള്ള ഒരസുലഭാവസരമാക്കുന്നവരാണ്‌ ഈ അനുഗൃഹീത നാളുകളില്‍ സാമൂഹിക ധര്‍മ്മത്തിന്റെ പ്രേരകശക്തികളാകുന്നത്‌..

-റഫീഖ് തിരുവള്ളൂര്‍--- http://ikkarappacha.blogspot.com/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter