പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇനിയും നാമെന്താണ് ഉണരാത്തത്
girlsssssssssssഡല്‍ഹിയില്‍ ഒരു വിദ്യാര്‍ത്ഥിനി തന്റെ സഹപാഠിയുമായി നടത്തിയ ലൈംഗിക വേഴ്ച സ്വന്തം മൊബൈലില്‍ പകര്‍ത്തുകയും സ്വന്തം കൂട്ടുകാര്‍ക്ക് കാഴ്ചവിരുന്നൊരുക്കുകയും ചെയ്തു. അവരില്‍ ചിലര്‍ ആ രംഗം കോപ്പി ചെയ്യുകയും അശ്ലീല സൈറ്റിലേക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു. സംഭവം പുറംലോകമറിഞ്ഞതോടെ ഈ രംഗം ചിത്രീകരിച്ച വിദ്യാര്‍ത്ഥിനിയെയും പുറത്തുവിട്ടവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത വാര്‍ത്ത വായിച്ചത് ഈയടുത്ത കാലത്താണ്. അശുഭകരമായ വാര്‍ത്തകളാണ് ഓരോ ദിവസവും നമ്മുടെ കാതുകളെ അലട്ടിക്കൊണ്ടിരിക്കുന്നത്. അത്തരം വാര്‍ത്തകള്‍ നമ്മെ തുറിച്ചുനോക്കുന്നു. സമൂഹവും സമുദായവും അസുഖബാധിതരാണെന്ന് ഓരോ സംഭവവും ഉച്ചത്തില്‍ വിളിച്ചുപറയുന്നു. സ്വന്തം വീട് പോലും തനിക്ക് സുരക്ഷിതമല്ലെന്ന തിരിച്ചറിവ് നമുക്കുണ്ടാവാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ആ ധാരണയ്ക്ക് ഉപോല്‍ബലകമായി നിരവധി സംഭവങ്ങള്‍ ദിനേന നമ്മുടെ കാതുകളിലെത്തുന്നുണ്ടെന്നതു തന്നെ കാരണം. നാം കേരളീയര്‍ കണ്ടും കേട്ടും അനുഭവിച്ചും തീര്‍ത്ത പീഡന-കടന്നുകയറ്റങ്ങള്‍ക്ക് എണ്ണവും തൂക്കവുമില്ലല്ലോ. സൂര്യനെല്ലി, വിതുര, പറവൂര്‍, പന്തിരിക്കര തുടങ്ങിയ സ്ത്രീ പീഡനങ്ങള്‍കൊണ്ട് മാത്രം ശ്രദ്ധനേടിയവയാണ്. ഡല്‍ഹീ പീഡനവും തഥൈവ. ഷൊര്‍ണൂരിലെ സൗമ്യയുടെ കാലനായി വന്ന ഗോവിന്ദഛമിയും ബോഗിയില്‍ നിറയെ പുരുഷന്‍മാരുണ്ടായിട്ടും പെണ്‍കുട്ടിയെ കടന്നുപിടിച്ച ജംബുലി ബിജുവും സമൂഹത്തിന്റെ രോഗാതുരമനസ് മാരകമാകുന്നതിന്റെ ഉദാഹരണങ്ങള്‍ മാത്രമാണ്. ഏതു സ്ത്രീയെയും എവിടെവച്ചും എപ്പോഴും കയറിപ്പിടിച്ച് കീഴ്‌പ്പെടുത്തുന്ന മനുഷ്യപ്പിശാച് ഏതു നിമിഷവും പ്രത്യക്ഷപ്പെടാം. അതാണ് ഇന്നത്തെ അവസ്ഥ. ഇതെഴുതുന്ന ദിവസത്തെ പത്രത്തില്‍ പോലും പതിനാലുകാരിയോട് അപമര്യാദയായി പെരുമാറിയതിന് ജവാനെ അറസ്റ്റ് ചെയ്ത വാര്‍ത്തയുണ്ട്. സദാചാരത്തിന്റെ സുരക്ഷിത വലയം ഭേദിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ നേരടയാളങ്ങളാണ് മേല്‍സൂചിപ്പിച്ചത്. ഇവിടെ നമ്മുടെ പെണ്‍കുട്ടികളുടെ ജീവിതരീതികളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. അവരുടെ സദാചാര വിരുദ്ധ പ്രവൃത്തികളെ കുറിച്ച് വിചാരപ്പെടേണ്ടതാണ്. ദുര്‍പ്രവര്‍ത്തികള്‍ക്ക് ശക്തി പകരുന്ന പ്രവൃത്തനങ്ങളാണ് പെണ്‍കുട്ടികളില്‍നിന്നും കാണാനാവുന്നത്. വിദ്യാഭ്യാസത്തിന്റെയും മറ്റും പേരില്‍ അവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ അപകടം ക്ഷണിച്ചുവരുത്തും വിധമാണ്. കൊഞ്ചിക്കുഴഞ്ഞും കിന്നരിച്ചും പുരുഷകേസരികളെ അസ്വസ്ഥരാക്കുകയാണവര്‍. ക്യാമ്പസിന്റെ നാല്‍ചുവരുകള്‍ക്കുള്ളിലും പുറത്തും പെണ്‍കുട്ടികള്‍ തീര്‍ക്കുന്ന വഴിവിട്ട സൗഹൃദങ്ങള്‍ അവര്‍ക്കു തന്നെ അപായമണി മുഴക്കുന്നുണ്ട്. വസ്ത്രധാരണയിലെ ലാഘവത്വവും വര്‍ത്തമാനങ്ങളിലെ ആകര്‍ഷണീയതയുമാണ് പലപ്പോഴും ചതിക്കുഴികളൊരുക്കുന്നത്. സാങ്കേതിക വിദ്യകള്‍ വര്‍ധിച്ചപ്പോള്‍ അപകടങ്ങളും പെരുകി എന്നതാണു സത്യം. ഇന്ന് ലോകത്ത് ഫെയ്‌സ്ബുക്ക്, ഗൂഗ്ള്‍, ഓര്‍ക്കൂട്ട്, ട്വിറ്റര്‍ എന്നിങ്ങനെയുള്ള 21ല്‍ പരം സെര്‍ച്ച് എഞ്ചിനുകള്‍ ഉണ്ട്. മൊബൈല്‍ ഫോണുകള്‍ തകര്‍ത്തുകളഞ്ഞത് ബന്ധപ്പെട്ടവരുടെ നിയന്ത്രണങ്ങളെയാണ്. ആരെയും ഭയപ്പെടാതെ ആരോടും ബന്ധപ്പെടാനും സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കാനും ഈ ഉപകരണം കൊണ്ട് സാധിക്കുന്നു. ഒരു മിസ്ഡ് കാള്‍ മതി ഒരു ജീവിതം തകര്‍ത്തെറിയപ്പെടാന്‍. സ്‌നേഹം കൊതിക്കുന്നവര്‍ക്കൊരു കച്ചിത്തുരുമ്പാണ്. സ്വപ്ന ലോകത്തെത്താന്‍ അതില്‍ എങ്ങനെയെങ്കിലും പിടിച്ചുകയറുമവര്‍. ഏകാന്തതയുടെ തടവറയില്‍ മോഹങ്ങള്‍ ചുരുട്ടിക്കെട്ടി കഴിയുന്ന പെണ്‍കൊടികള്‍ക്കും അതു മതി ഏതു കവാടവും തുറന്നുകിട്ടാന്‍. ഇത്തരക്കാരെ വലയില്‍ കുരുക്കാന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വ്യാപകമായി പിടിമുറുക്കിയിട്ടുണ്ടിന്ന്. ചാറ്റിങ്ങും ഡേറ്റിങ്ങും മുറക്കു നടക്കുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ട് എടുത്തവരില്‍ വലിയൊരു വിഭാഗം മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികളാണെന്ന് ആര്‍ക്കും പെട്ടെന്ന് ബോധ്യപ്പെടുന്ന വസ്തുതയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഫ്രണ്ട്‌സുകളെ സമ്പാദിക്കാനാവുന്നത് കാണാനഴകുള്ള പെണ്‍കൊടികള്‍ക്കാണെന്നത് സത്യം. ഫെയ്‌സ്ബുക്കില്‍ തങ്ങളുടെ കളര്‍ഫുള്‍ ഫോട്ടോ അപ്‌ലോഡ് ചെയ്ത് മാലോകരെ കാണിക്കുന്നതിലെ ചേതോവികാരമെന്താണെന്ന് അറിഞ്ഞുകൂടാ. പ്രദര്‍ശനപരതയുടെ പുതിയ അടയാളങ്ങളും പ്രതിനിധികളുമാണ് സമുദായത്തിലെ ഈ പെണ്‍കൊടികള്‍ എന്നത് മറച്ചുവയ്ക്കാനാവില്ല. സ്ഥലകാല ബോധമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കും സമുദായത്തിനും കനത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത്. അതു തിരിച്ചറിയാന്‍ ഇവര്‍ മുതിരുന്നില്ല. പാശ്ചാത്യന്‍ കുബുദ്ധികളുടെ ആശയാദര്‍ശങ്ങള്‍ക്കടിമപ്പെട്ട് നാണവും മാനവും പണയം വയ്ക്കുന്ന പ്രവൃത്തികള്‍ അംഗീകരിച്ചുകൂടാ. അടിവസ്ത്രം മാത്രം ധരിച്ചുള്ള ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഇസ്രാഈലി സൈനികയുടെ വാര്‍ത്ത ഈയിടെ പുറത്തുവരികയുണ്ടായി. എക്‌സിബിഷനിസം അഥവാ പ്രദര്‍ശനപരത അതിരുവിട്ടാല്‍ നാളെ നമ്മുടെ പെണ്‍കുട്ടികള്‍ എന്തിനും ഏതിനും തയ്യാറാവുകയില്ലെന്നാര് കണ്ടു? 20ാം നൂറ്റാണ്ടിന്റെ മനശ്ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡ് സമൂഹത്തെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. മനോരോഗം ബാധിച്ച് ലൈംഗികതയില്‍ ആറാടാന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന്റെ ചിത്രമാണ് ഫോയിഡ് പറഞ്ഞുതരുന്നത്. സ്വന്തം നഗ്നത മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുക, അന്യന്റെ നഗ്നത കാണാനാഗ്രഹിക്കുക തുടങ്ങി സാഡിസം, നൊക്രാഫീലി എന്നിങ്ങനെ അസാധാരണവും അപകടകരവുമായ മനോരോഗങ്ങള്‍ ഫ്രോയിഡ് അക്കമിട്ടു വിശദീകരിച്ചു. അവ ഇന്നത്തെ സാമൂഹികാവസ്ഥയോട് കൂട്ടിവായിച്ചാല്‍ 100ല്‍ 99 ശതമാനവും ശരിയായിരിക്കും. 'സെക്‌സ്വാലിസ്-95' എന്ന പേരില്‍ അസാംസ്‌കാരികതയുടെ ഒരു കരട് രേഖ 70കളില്‍ ലോകത്ത് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. അതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ: ''ലോകം ഒരു വലിയ കിടപ്പറയായി പരിണമിക്കും. മനുഷ്യര്‍ മൃഗങ്ങളെപ്പോലെ വഴിയോരങ്ങളിലും മറ്റും ഇണചേരും. ബന്ധങ്ങളുടെ കന നൂലുകള്‍ ഇതിന്റെ പേരില്‍ അറുത്തുമാറ്റപ്പെടും.'' ഇവ മിക്കവാറും ഇവിടെ പുലര്‍ന്നുകഴിഞ്ഞിരിക്കുന്നു. ലൈംഗിക കേളികളും അശ്ലീലതകളും ഇന്ന് കൊടികുത്തി വാഴുകയാണ്. രാഷ്ട്രീയ രംഗങ്ങളില്‍ പ്രസിദ്ധിയാര്‍ജിച്ചവര്‍ വരെ പീഡനങ്ങളില്‍ പ്രതികളും ഇരകളുമാവുന്നു. തനിക്കുനേരെ തെറിവിളിക്കുകയും ലൈംഗികച്ചുവയുള്ള സംസാരങ്ങളും അതിരുവിട്ടപ്പോഴാണല്ലോ മലയാളത്തിന്റെ പ്രിയ എഴുത്തുകാരിക്ക് കേരളത്തിന്റെ പടിയിറങ്ങേണ്ടിവന്നത്. ബില്‍ക്ലിന്റണും സര്‍ക്കോസിയും തുടങ്ങി ശ്രീശാന്ത് വരെ പ്രചരിപ്പിച്ച അപസര്‍പ്പക കഥകള്‍ ആരും അത്രപെട്ടെന്ന് മറക്കുകയില്ല. പരസ്യമായി അരുതായ്മകളെ പ്രോത്സാഹിപ്പിക്കുന്നവരും കുറവല്ല. ഖുശ്ബു, സാനിയ മിര്‍സ, സുഹാസിനി എന്നിവര്‍ വിവാഹപൂര്‍വ ലൈംഗികതയെ ന്യായീകരിച്ച പലരില്‍ ചിലര്‍ മാത്രമാണ്. സാമൂഹിക സാംസ്‌കാരിക നായകരും ബുദ്ധിജീവികളും വരെ അതേറ്റു പിടിക്കുന്നു. ''സമൂഹത്തില്‍ ഭംഗിയായി കുടുംബജീവിതം നയിക്കുന്നതോടൊപ്പം എതിര്‍ലിംഗത്തിലുള്ളവരുമായി സൗഹൃദങ്ങളും ബന്ധങ്ങളും നിലനിര്‍ത്തുന്നവര്‍ മാത്രമാണ് ജീവിതത്തില്‍ വിജയകരമായി മുന്നോട്ടുപോകുന്നത്.'' (എം.എ. ജോണ്‍-മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2005 ഡിസംബര്‍ 18) എന്ന വിചിത്ര വാദം വരെ എഴുന്നള്ളിക്കപ്പെട്ടു. സാഹിത്യമെന്നാല്‍ 'ലൈംഗികത' എന്ന അസ്ഥയും സൃഷ്ടിക്കപ്പെട്ടു. സെമ്പ്ഡിമോണയുടെ ഒളിച്ചോട്ടത്തെക്കുറിച്ച് പറയുന്ന ഷേക്‌സ്പിയറിന്റെ 'ഒഥല്ലോ' രണ്ടു വേശ്യകളുടെ നടുവില്‍ നിന്ന് നദിയിലേക്ക് വെള്ളാരം കല്ലെറിയുന്ന ഗെദേമുപ്പസാങ്ങിന്റെ നോവല്‍ എന്നിവയെല്ലാം വലിയ ക്ലാസിക്കുകളായാണറിയപ്പെടുന്നത്. ഒ.വി. വിജയന്റെ മാസ്റ്റര്‍ പീസ് 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിന്റെ ഇതിവൃത്തം അഛന്റെ രണ്ടാം ഭാര്യയെ സ്‌നേഹിക്കുന്ന പുത്രന്റെ കഥയാണ്. എം.ടിയുടെ അസുരവിത്ത്, തകഴിയുടെ ചെമ്മീന്‍ എല്ലാം തഥൈവ. പിന്നെ എവിടെനിന്നാണ് സമൂഹം സംസ്‌കാരം പഠിക്കുക? ചുരുക്കത്തില്‍, നമ്മുടെ ശ്രദ്ധയും ജാഗ്രതയും സജീവമാവേണ്ട സമയമാണിത്. അപകടങ്ങളിലേക്കുള്ള ദൂരം പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവണം. 'കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം' എന്നാണ് കവി വാക്യം. പ്രാപഞ്ചിക സത്യമാണ് കവി അനാവരണം ചെയ്യുന്നത്. എങ്കിലും, ഓരോരുത്തരും നില്‍ക്കേണ്ട സ്ഥാനത്തു നിന്നാല്‍ ഏറെക്കുറെ സുരക്ഷിതരാവാം. പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് രണ്ടു വിധേനയെന്നു പറയാം-കാര്യകാരണങ്ങളുമായി ബന്ധപ്പെട്ടും അല്ലാതെയും. ഒന്നാമത്തേതില്‍ പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നുണ്ടാവുന്ന പ്രലോഭനങ്ങള്‍, സാഹചര്യങ്ങളുടെ അനുകൂലാവസ്ഥ എന്നിവ പ്രധാനമാണ്. രണ്ടാമത്തേതിലാകട്ടെ പെണ്‍കുട്ടി തീര്‍ത്തും നിരപരാധിയാണ്. ഇവിടെ ഒന്നാമത്തേതിനെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാം. രണ്ടാമത്തേതാകട്ടെ, സമൂഹ മനോഗതിയെ ആശ്രയിച്ചിരിക്കും. പ്രലോഭനങ്ങളുണ്ടാക്കുന്നതില്‍ വസ്ത്രധാരണ, യാത്ര, പെരുമാറ്റം, സംസാരം തുടങ്ങിയവക്കൊക്കെ കാര്യമായ പങ്കുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''ഓ, നബിയേ, താങ്കളുടെ ഭാര്യമാരോടും പുത്രിമാരോടും സത്യവിശ്വാസിനികളോടും തങ്ങളുടെ മേല്‍വസ്ത്രങ്ങളില്‍ (ജില്‍ബാബ്) നിന്നും അല്‍പം അവര്‍ക്കുമീതെ താഴ്ത്തിയിട്ട് കൊള്ളണമെന്നു പറയുക. അതാണ് അവര്‍ തിരിച്ചറിയപ്പെടാന്‍ എളുപ്പം. അപ്പോള്‍ അവര്‍ക്ക് ശല്യമുണ്ടാവുകയില്ല. അല്ലാഹു പൊറുക്കുന്നവനും പരമകാരുണികനുമാണ്.'' (അഹ്‌സാബ്: 50) നബി(സ്വ) പറഞ്ഞു: ''സ്ത്രീ അന്യരില്‍നിന്നും തന്റെ ശരീരം മുഴുവന്‍ മറച്ചിരിക്കണം. അവള്‍ ശരീരലാവണ്യം വെളിവാക്കി നടന്നാല്‍ പിശാച് അവളെ എത്തിനോക്കും.'' (തുര്‍മുദി) സ്ത്രീ ബന്ധുക്കളോടൊപ്പമല്ലാതെ യാത്ര ചെയ്യരുത്.'' (ബുഖാരി, മുസ്‌ലിം) ''ഒരു സ്ത്രീയും പുരുഷനും മഹ്‌റമില്ലാതെ തനിച്ചാവരുത്.'' (ബുഖാരി, മുസ്‌ലിം) അന്യപുരുഷന്‍മാരുമായി കൂടിക്കലരുക, ബന്ധുക്കളായാല്‍ പോലും അവരോടൊപ്പം തനിച്ചിരിക്കുക, ആവശ്യത്തിനപ്പുറം സംസാരിക്കുക തുടങ്ങിയവ നിയന്ത്രിക്കപ്പെടേണ്ടതാണ്. സഹപാഠിയോടൊപ്പം കുറച്ചുനേരം ഒന്ന് തനിച്ചിരുന്നാല്‍ എന്താണു സംഭവിക്കാന്‍ പോകുന്നത്, അല്ലെങ്കില്‍ അന്യരോട് ഒന്ന് സംസാരിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ- ഇതുപോലുള്ള മുടന്തന്‍ ന്യായങ്ങളില്‍ കടിച്ചുതൂങ്ങി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ശ്രമമാണ് എല്ലാവരും നടത്തിക്കൊണ്ടിരിക്കുന്നത്. ''ഒരു പുരുഷനും ഒരു സ്ത്രീയുമായി തനിച്ചിരിക്കരുത്. കാരണം, അവനില്‍ മൂന്നാമന്‍ പിശാചായിരിക്കും.'' (അബൂദാവൂദ്) ഡോ. മരിയാന്‍ എന്ന സ്ത്രീ 'റീഡേഴ്‌സ് ഡജസ്റ്റ്' എന്ന മാഗസിനില്‍ എഴുതിയത് കാണുക: ''പരസ്പരം തനിച്ചിരിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും ഇടയില്‍ ദീര്‍ഘനേരം ശുദ്ധമായ ബന്ധം നിലനില്‍ക്കുകയില്ല എന്ന് ഒരു ഡോക്ടര്‍ എന്ന നിലയ്ക്ക് ഞാന്‍ വിശ്വസക്കുന്നു. വിവാഹം കഴിക്കാതെ തന്നെ അമ്മമാരാകാന്‍ പോകുന്ന പല സ്ത്രീകളെയും ഞാന്‍ കണ്ടുമുട്ടുകയും കാരണം അന്വേഷിക്കുകയും ചെയ്തപ്പോള്‍ അവരുടെ മറുപടി ഇതായിരുന്നു:. ''ഞങ്ങള്‍ക്ക് ശരീരത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല.'' പെണ്‍കുട്ടികള്‍ക്ക് ലജ്ജ നഷ്ടപ്പെടരുത്. അതാണവരുടെ ഏറ്റവും വലിയ ആയുധം. അതില്ലാതെ അവര്‍ ഒന്നുമല്ല. അപ്പോഴാണവര്‍ പീഡിപ്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുന്നത്. ലജ്ജ ഈമാന്റെ ഭാഗമാണ്. മുസ്‌ലിം പെണ്‍കൊടികള്‍ അതു ജീവിതഭാഗമാക്കണം. നബി(സ്വ) പറഞ്ഞതായി ഇംറാനുബ്‌നു ഹുസൈന്‍(റ)വില്‍നിന്ന് നിവേദനം: ''ലജ്ജ നന്മയല്ലാതെ ഒന്നും ഉണ്ടാക്കുന്നില്ല.'' (ബുഖാരി) നബി(സ്വ)യില്‍നിന്ന് ഇബ്‌നു ഉമര്‍(റ) നിവേദനം: ''വിശ്വാസവും ലജ്ജയും സഹോദരങ്ങളാകുന്നു. ഒന്നിനെ ഉയര്‍ത്തപ്പെട്ടാല്‍ മറ്റേതും ഉയര്‍ത്തപ്പെടും.'' (മിശ്കാത്ത്) സൈദുബ്‌നു ത്വല്‍ഹ(റ)വില്‍നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു:' ''എല്ലാ മതങ്ങള്‍ക്കും ഒരു സ്വഭാവവൈഷിഷ്ടമുണ്ട്. എന്റെ മതത്തിന്റെ സ്വഭാവവൈഷിഷ്ട്യം ലജ്ജയാകുന്നു.'' (ബൈഹഖി/ഇബ്‌നുമാജ) ഇസ്‌ലാമിന്റെ നല്ലതായ അധ്യാപനങ്ങളെയൊക്കെ പുറംകാലു കൊണ്ട് തട്ടിമാറ്റുന്നവര്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല. ലജ്ജയും സംസ്‌കാരവും അവര്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയും. ഈ സന്ദര്‍ഭത്തില്‍ നബി(സ്വ)യുടെ മഹത്തായ വാക്ക് നാം മറക്കരുത്. ''ലജ്ജയില്ലെങ്കില്‍ നീ തോന്നിയ പോലെ പ്രവര്‍ത്തിക്കുക.'' (ബുഖാരി) സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ആറുമാസത്തിനകം 19 പോലീസ് ജില്ലകളിലെ കണക്കനുസരിച്ച് 546 ബലാല്‍സംഗങ്ങളാണ് കൊച്ചുകേരളത്തില്‍ അരങ്ങേറിയത്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയ കേസുകളുടെ എണ്ണം 101ഉം കൊലപാതകങ്ങള്‍ 201മാണ്. 632 സ്ത്രീ പീഡനക്കേസുകളാണ് മലപ്പുറത്തുനിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി പീഡനത്തിനു ശേഷം സമാനമല്ലെങ്കിലും വലുതും ചെറുതുമായ പത്തോളം സംഭവങ്ങള്‍ നഗരത്തില്‍ നടന്നിട്ടുണ്ട് എന്നത് തെളിയിക്കുന്നത് രാജ്യത്തിലുള്ളവര്‍ ഇപ്പോഴും ഞരമ്പുരോഗികളാണെന്നാണ്. വല്ല സംഭവങ്ങള്‍ നടക്കുമ്പോള്‍ മാത്രം ചാടി യണീറ്റ് അട്ടഹസിക്കുകയും കുറച്ചുനാളത്തെ ഒച്ചപ്പാടുകള്‍ക്കു ശേഷം എല്ലാം പെട്ടെന്ന് കെട്ടടങ്ങുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണിവിടെ നിലനില്‍ക്കുന്നത്. ഇനി ഇവിടുന്ന് അങ്ങോട്ടുള്ള കാലം അതീവജാഗ്രതയും ശ്രദ്ധയും പെണ്‍കുട്ടികള്‍ കാണിക്കേണ്ടതുണ്ട്. സ്ത്രീയെന്നാല്‍ സൗന്ദര്യമാണ്. സൗന്ദര്യമോ, പ്രദര്‍ശിപ്പിക്കാനുള്ളതും എന്നാണ് ഈ അധമ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ത്രീ സൗന്ദര്യത്തെ ബിബവല്‍ക്കരിച്ച് വിപണന വിധേയമാക്കുന്നവരുടെ വാദഗതി. ഒളിക്യാമറകളിലൂടെയും സ്റ്റാന്റ് ബേസ്ഡ് പൂവാലന്‍മാരുടെ സെല്‍ഫോണുകളിലൂടെയും കോളേജ് ക്യാമ്പസുകളിലും ആഘോഷ സന്ദര്‍ഭങ്ങളിലും മറ്റും പകര്‍ത്തപ്പെടുന്ന ഫോട്ടോകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗ്ന ചിത്രം നീല നിറം നല്‍കുന്നതിന്റെയും ലേറ്റസ്റ്റ് ഉദാഹരണങ്ങള്‍ ഏറെയാണ്. തന്റെ ഫോട്ടോ പകര്‍ത്തുമ്പോള്‍ 'ഒരു ഫോട്ടോയല്ലെ' എന്ന നിസാര ഭാവം കാണിക്കുന്നവര്‍ പിന്നീട് വന്‍വിപത്തുകളില്‍ അകപ്പെട്ട വാര്‍ത്തയും ഇതിനോട് ചേര്‍ത്തുവായിക്കാം. ചുരുക്കത്തില്‍, ഇന്നു ലോകത്ത് അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന സകലമാന പേക്കൂത്തുകള്‍ക്കും പീഡന-കടന്നുകയറ്റക്കേസുകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പെണ്‍കുട്ടികളാണെന്നത് വാസ്തവം. അതിന്റെ പരിഹാര മാര്‍ഗമെന്നോണം പെണ്‍കുട്ടികള്‍ അവരുടെ വസ്ത്രധാരണയിലും സംസാരത്തിലും പെരുമാറ്റത്തിലും വലിയതോതിലുള്ള മാറ്റം തന്നെ വരുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ പെണ്‍കുട്ടികളുടെ അവസ്ഥയും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter