സ്വര്‍ഗസൂക്ഷിപ്പുകാരായി ഉയര്‍ത്തിയതാണ് ഇസ്‌ലാം മാതൃത്വത്തിനു നല്‍കിയ ഏറ്റവും വലിയ അംഗീകാരം
motherമാതൃത്വം അനുഗ്രഹമാണ്. അല്ലാഹു കടാക്ഷിച്ചാല്‍ മാത്രം കൈവരുന്ന അനുഗ്രഹം. ഈയൊരു ഭാഗ്യത്തിലൂടെ സ്ത്രീത്വം ആദരിക്കപ്പെട്ടു. ലോക ജനതയുടെ നിലനില്‍പ്പ് തന്നെ സ്ത്രീ സമൂഹത്തിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ആയതിനാല്‍, പ്രാപഞ്ചികാവസ്ഥയില്‍ സ്ത്രീയുടെ സ്ഥാനം അനിര്‍വചനീയമാണ്. മാതൃത്വമെന്ന വിശേഷണം ഒരു പടികൂടി മുന്നില്‍ നില്‍ക്കുന്നു. ഇസ്‌ലാം മാതൃത്വത്തെ അതിമഹത്തരമായാണ് കാണുന്നത്. ആദരിക്കപ്പെടേണ്ട വ്യക്തികളില്‍ ഏറ്റവും മുമ്പിലായി മാതാവിനെ ഇസ്‌ലാം എടുത്തുകാണിക്കുന്നു. താന്‍ ഏറ്റവുംകൂടുതല്‍ കടപ്പാട് പുലര്‍ത്തേണ്ടത് ആരോടാണെന്നു ചോദിച്ചുവന്ന അനുചരനോട് പ്രവാചകന്‍ മൂന്നു തവണ ആവര്‍ത്തിച്ചുപറഞ്ഞത് നിന്റെ മാതാവിനോട് എന്നാണ്. ശേഷമാണ് പിതാവിനെ എടുത്തുപറഞ്ഞത്. വിശുദ്ധ ഖുര്‍ആനിലും അല്ലാഹുവിനോടുള്ള കടപ്പാടുകളെ അനുസ്മരിച്ച ശേഷം മതാവിനോടും പിതാവിനോടുമുള്ള കടപ്പാടിനെയാണ് അല്ലാഹു ഉയര്‍ത്തിക്കാണിക്കുന്നത്. ഇതിനു കാരണമായി ഖുര്‍ആന്‍ വ്യക്തമാക്കുന്നത് പ്രയാസങ്ങള്‍ക്കു മേല്‍ പ്രയാസങ്ങള്‍ സഹിച്ചുകൊണ്ട് മാതാവ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നുവെന്നതാണ്. മാതൃത്വവുമായി ബന്ധപ്പെട്ട് വിശുദ്ധ ഇസ്‌ലാം സ്ത്രീക്ക് അതിമഹത്തരമായ പ്രതിഫലങ്ങളാണ് ഓഫര്‍ ചെയ്യുന്നത്. പല നിയമങ്ങളിലും അവര്‍ക്ക് ഇളവ് നല്‍കയും ചെയ്യുന്നു. പുതിയൊരു തലമുറയുടെ വേര് അവകാശപ്പെടാനുള്ള ക്രഡിറ്റ് തന്നെയാണ് അവര്‍ക്കുള്ള ഏറ്റവും വലിയ അംഗീകാരം. മാതൃത്വം അവഗണിക്കപ്പെടുകയും സ്ത്രീത്വംതന്നെ അവഹേളിക്കപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് മാതൃദിനങ്ങള്‍ക്ക് വലിയ അര്‍ത്ഥവും സന്ദേശവുമുണ്ട്. സത്യത്തില്‍, സ്ത്രീ അവകാശങ്ങളുടെ മഗ്നാകാര്‍ട്ടയാണ് വിശുദ്ധ ഖുര്‍ആനും തിരുഹദീസും. സ്ത്രീ അവഗണിക്കപ്പെട്ട കാലത്ത് അവര്‍ക്ക് അവകാശങ്ങള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു ഇവയുടെ അരങ്ങേറ്റം. മാതാക്കളുടെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്നുപോലും പ്രവാചകന്‍ പ്രഖ്യാപിച്ചു. വൃദ്ധസദനങ്ങള്‍ ധാരാളമായി ഉയര്‍ന്നുവരുന്ന ഇക്കാലത്ത് ഇത്തരം സന്ദേശങ്ങള്‍ ഒരിക്കലൂടെ വായിക്കപ്പെടേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആനിലൂടെ സ്ത്രീ സമൂഹത്തിന് മോചനം നല്‍കാന്‍ വര്‍ത്തമാനത്തിന് കഴിയേണ്ടതുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter