കാലിഗ്രഫിയുടെ ലാവണ്യം

  വിശുദ്ധ ഖുർആനിന്റെ കലാവിഷ്കാരമായ കാലിഗ്രഫികക്‌ അനേകം ആത്മികതലങ്ങളുണ്ട്‌. ഇത്‌ സ്വീകരിക്കുന്ന സ്വഭാവങ്ങളും അവതരിപ്പിക്കപ്പെടുന്ന പശ്ചാത്തലവുമാണ്‌ ഇവയെ പ്രസ്പഷ്ടമാക്കുന്നത്‌. അക്ഷരങ്ങളുടെ വടിവും വലുപ്പവും സൂചിപ്പിക്കുന്നതുപോലെ അവയുടെ ആഖ്യാന ശൈലിയും ദൈവികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുഞ്ചിരിക്കുന്ന മനുഷ്യരിൽ തരളിതമാവുന്ന വികാരങ്ങളെപ്പോലെ ഈ അലംകൃത രൂപത്തിലും മനുഷ്യാത്മാവിനെ മദിക്കുന്ന എന്തോ കുടിയിരിപ്പുണ്ട്‌. അക്ഷരങ്ങളുടെ മൂർത്തതയും പ്രകടനാത്മകതയും ചർച്ച ചെയ്യപ്പെടുന്നതിനു മുമ്പ്‌ ഈ അതിഭൗതിക വീക്ഷണങ്ങളാണ്‌ അനാവൃതമാകേണ്ടത്‌. സത്യത്തിൽ, പ്രപഞ്ച സൃഷ്ടിപ്പിലേറെ പഴക്കമുള്ളതാണ്‌ കാലിഗ്രഫി. മനുഷ്യോൽപത്തിക്കുമുമ്പുതന്നെ ദൈവിക കാൻവാസി(ലൗഹ്‌)ൽ ദൈവികപേന(ഖലം)യാൽ ആലേഖം ചെയ്യപ്പെട്ട ഖുർആൻ സൂക്തങ്ങളും മാനുഷ്യകത്തിന്റെ അവസാന കണ്ണിയും അസ്തമിക്കുന്നതുവരെയുള്ള സംഭവ വികാസങ്ങളുമാണിതിന്റെ ദൃഷ്ടാന്തം. നശ്വര പേനയും കാൻവാസിനെയും പ്രതിനിധീകരിക്കുന്ന ഈ ദൈവിക സാദൃശ്യം കാലിഗ്രഫിയുടെ മൗലിക ഘടകങ്ങളാണ്‌. ‘കുൻ’(1) എന്ന ശബ്ദത്തിന്റെ പ്രായോഗിക സാക്ഷാൽക്കാരത്തിനു മുമ്പ്‌ ഉടലെടുത്തതുതന്നെയാണ്‌ കാൻവാസും വിശുദ്ധ ഖുർആനും.(2) ദൃശ്യലോകത്തെ ദൈവിക വചനങ്ങളുടെ ഭൗതിക കഞ്ചുകമാണ്‌ കാലിഗ്രഫി. സാരവത്തായ ദൈവിക ഇടപെടലിന്റെ മൂലരൂപമാണ്‌ ഇതിൽ കുടികൊള്ളുന്നത്‌. ഇവയുടെ അന്തർലോകത്തേക്ക്‌ ഇറങ്ങിച്ചെല്ലുന്നതോടെ ദിവ്യവചനങ്ങളുടെ ആത്മാവ്‌ ഗ്രാഹ്യമാകുന്നു. അവനിലെ ആഴവും പരപ്പും സൃഷ്ടിലോകത്തെ അവന്റെ കരുണാകടാക്ഷവും മനസ്സിലാകുന്നു. അതുകൊണ്ടുതന്നെ ദിവ്യസന്ദേശങ്ങളുടെ മാനുഷിക പ്രതികരണമായാണ്‌ കാലിഗ്രഫി വിലയിരുത്തപ്പെടുന്നത്‌. മനുഷ്യജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഇത്‌ അവന്റെ ആത്മധാരയെ ശക്തിപ്പെടുത്തുന്നു. 1210 ൽ മജ്ദുൽ മുൽക്‌ അൽമുസഫറിനു വേണ്ടി കലാകാരൻ ശാസി രൂപകൽപന ചെയ്ത പേനപ്പെട്ടി ഇതിനുദാഹരണമാണ്‌. അതിമനോഹരമായി കാലിഗ്രഫി കൊണ്ടലങ്കരിച്ച നിത്യോപയോഗ വസ്തുവായ ഇത്‌ ദൈവസ്മരണയുടെ നിത്യതയെയാണ്‌ ലക്ഷീകരിക്കുന്നത്‌. പ്രഭാത നമസ്കാരം കഴിഞ്ഞ്‌ വീട്ടിൽ നിന്ന്‌ പുറത്തിറങ്ങുന്നവന്റെ പെട്ടിദർശനം എപ്പോഴും അവനിൽ ദൈവികബോധം വളർത്തിക്കൊണ്ടേയിരിക്കുന്നു. ഐഹികതയുമായി ഇഴുകിച്ചേരുമ്പോഴും ഈ പെട്ടി കാണുമ്പോൾ അവനിൽ അജയ്യനായ തമ്പുരാന്റെ ചിത്രമാണ്‌ തികട്ടിവരുന്നത്‌. പള്ളികളിലെയും വീടുകളിലെയും അങ്ങാടികളിലെയും കാലിഗ്രഫിയും ഇതേ ദൗത്യം തന്നെയാണ്‌ നിർവഹിച്ചുകൊണ്ടിരിക്കുന്നത്‌. ദൈവാരാധനക്കല്ലാതെ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടില്ലായെന്ന ഖുർആൻ സൂക്തം ഇവിടെ സാക്ഷാൽകൃതമാകുന്നു. 13-‍ാം നൂറ്റാണ്ടിൽ പേർഷ്യൻ പത്രങ്ങളിൽ പുറത്തുവന്ന കാലിഗ്രഫി അലങ്കാരവും ഇതിന്റെ പ്രതിരൂപം തന്നെയാണ്‌. സ്പെയ്നിലെ കൊർദോവ മുതൽ ഇന്ത്യയിലെ ആഗ്ര വരെ നീണ്ടുകിടക്കുന്ന പള്ളിരൂപങ്ങളിലെ അറബെസ്ഖും അക്ഷരാലങ്കാരവും ഖുർആൻ സൂക്തങ്ങൾക്ക്‌ ദൃശ്യഭംഗിയേകുന്നു. ഈ ഓരോ അക്ഷരങ്ങൾക്കും അതിന്റേതായ സ്വഭാവവും വ്യക്തിത്വവുമുണ്ട്‌. പ്രഥമാക്ഷരമായ അലിഫ്‌ ദിവ്യമാഹാത്മ്യത്തെ പ്രതിനിധീകരിക്കുന്നു. ദിവ്യപേന ഖുർആനിന്റെ ആദ്യാക്ഷരമായി കൊണ്ടുവന്ന രണ്ടാം അക്ഷരം (ബാഅ‍്‌) അവനുമായുള്ള സാമീപ്യത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. എങ്കിലും കാലിഗ്രഫിയെന്നത്‌ അക്ഷരങ്ങളുടെ സൗന്ദര്യവൽക്കരണത്തിൽ മാത്രമല്ല പ്രാധാന്യം കാണുന്നത്‌. മനുഷ്യാത്മാക്കളുടെ സ്ഫുടീകരണമാണ്‌ ഇവിടെ മർമ പ്രധാനം. വലത്തു നിന്ന്‌ ഇടത്തോട്ടുള്ള അറബി എഴുത്തു രീതി തന്നെ ഇതിന്‌ ശക്തി പകരുന്നു. അന്തരീക്ഷത്തിൽ ഛിന്നഭിന്നമായവയെ ഇടതു നെഞ്ചിനിടയിലെ ഹൃദയത്തിലേക്ക്‌ ഒരുക്കു കൂട്ടുകയാണിവിടെ.(3) മനുഷ്യന്റെ ആത്മിക ലോകവുമായി ബന്ധപ്പെട്ട ഈ കാലിഗ്രഫിക്ക്‌ മതാത്മകമായിത്തന്നെ ഒരു പാരമ്പര്യമുണ്ട്‌. എഴുത്തു രീതികളോ കാലിഗ്രഫിയോ ഏറെ ജനകീയവൽക്കരിക്കപ്പെടാത്ത കാലമായതുകൊണ്ടുതന്നെ പ്രവാചകരുടെ അമര വചസ്സുകൾ ഹൃദിസ്ഥമാക്കലായിരുന്നു അനുയായികളുടെ പതിവ്‌. കല്ലുകളിലും തോലുകളിലും കുറിച്ചിട്ടിരുന്നുവെങ്കിലും ഖുർആനിന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു. പിന്നീട്‌ യുദ്ധങ്ങളിൽ ഹാഫിളുകൾ വധിക്കപ്പെടാൻ തുടങ്ങിയതോടെയായിരുന്നു സ്വഹാബികൾ ഇവ്വിഷയകമായി ഗൗരവ ചർച്ചകൾ നടത്തിയത്‌. അങ്ങനെ ഉമർ(റ)വിന്റെ അഭിപ്രായ പ്രകാരം ഖലീഫയായിരുന്ന അബൂബക്ര് സ്വിദ്ദീഖ്‌(റ) രേഖകൾ ഒരുമിച്ചുകൂട്ടി. തിരുമേനി � യുടെ വഹ്‌യ്‌ എഴുത്തുകാരനായിരുന്ന സൈദുബ്നു ഹാരിസ(റ) അവർക്കു വേണ്ട സഹായ സഹകരണങ്ങൾ നൽകി. അങ്ങനെ, ഉമർ(റ) ഖലീഫയായി വന്നതോടെ പുതിയ കാലിഗ്രഫികൾ രംഗത്തെത്തി. ഇവ പുസ്തക രൂപങ്ങളായി പ്രസിദ്ധീകരിക്കപ്പെടുകയായിരുന്നു. ഇവിടെ നിന്നാണ്‌ കാലിഗ്രഫി പുരോഗതിയുടെ പുതിയ മേടുകൾ തേടി ഇറങ്ങുന്നത്‌.(4) (തിരുമേനി � യുടെ കാലത്തുതന്നെ രഹസ്യമായി ചില എഴുത്തുകുത്തുകൾ നടന്നിട്ടുണ്ട്‌. ആദ്യമായി ബിസ്മി അക്ഷരാലങ്കാരത്തിലേക്ക്‌ കൊണ്ടുവന്നിരുന്നത്‌ ഖാലിദുബ്നു സഈദിബ്നി അബിൽ അസ്വ(റ) ആയിരുന്നുവത്രെ. അന്ന്‌ മക്കയിൽ പ്രചാരത്തിലുണ്ടായിരുന്ന ഖിറാമൂസ്ലിപി(ഝൗലലൃമാ‍ൗ‍്വ ടരൃശു‍േ)യായിരുന്നു അവർ സ്വീകരിച്ചിരുന്നത്‌. അതേ സമയം മദീനയിൽ ഹീരീ ലിപി(ഒശൃശ ടരൃശു‍േ)യും ഓടിക്കൊണ്ടിരുന്നു. അവസാന കാലം തിരുമേനിയുടെ സദസ്സിൽ എഴുത്തും വായനയും അറിയുന്ന നാൽപതോളം പേരുണ്ടായിരുന്നു. കൂഫീ ലിപി (ഹീരി) അനുകരിച്ച ഇവരിൽ നിന്നുമാണ്‌ പിന്നീട്‌ വന്നവർ വിജ്ഞാനീയങ്ങളുടെ അനർഘ മുത്തുകൾ ശേഖരിച്ചിരുന്നത്‌.)(5) അമവീ ഭരണാധികാരികൾ പൊതുവെ പ്രബോധനപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയിരുന്നതിനാൽ കാലിഗ്രഫി അവിടെ അഭൂതപൂർവമായ വളർച്ച നേടി. വാസ്തുശിൽപങ്ങളിൽ പോലും ഇതിന്റെ സ്വാധീനം പ്രകടമായി. ഇക്കാലത്ത്‌ എഴുത്തുകലാരംഗത്ത്‌ ശ്രദ്ധേയമായ സാന്നിധ്യം പതിപ്പിച്ചത്‌ ഖുഥ്ബയെന്ന വ്യക്തിയായിരുന്നു. പരമ്പരാഗത ശൈലിയെ പരിരക്ഷിച്ചുപോന്ന അദ്ദേഹം കാലിഗ്രഫിക്ക്‌ നാല്‌ പുതിയ വഴികൾ കണ്ടെത്തി ജനങ്ങൾക്കിടയിൽ പ്രചാരം നൽകി. സ്വർണ ദ്രാവകം (ഏ‍ീഹറലി ണമൽ) കൊണ്ട്‌ ഖുർആൻ ആദ്യമായി അലങ്കരിക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ കാലത്താണ്‌. വലീദുബ്നു അബ്ദിൽ മലികിന്റെ കൊട്ടാര കാലിഗ്രഫറായി അറിയപ്പെട്ട ഖാലിദുബ്നു അബീതഹിയ്യജാണ്‌ മറ്റൊരാൾ. കൂഫി ലിപി പരിഷ്കരിച്ചായിരുന്നു അദ്ദേഹത്തിന്റെ അക്ഷരഭംഗി പുറത്തുവന്നത്‌. അബീതഹിയ്യജിന്റെ ഖുർആൻ അലങ്കാരം കണ്ട്‌ ഉമറുബ്നു അബ്ദിൽ അസീസ്‌(റ)വിന്റെ നിർമല നയനങ്ങളിൽ നിന്ന്‌ കണ്ണീർ കണങ്ങൾ ഒലിച്ചിറങ്ങിയിരുന്നുവത്രെ.(6) ഈ കാലങ്ങളിൽ മുസ്ലിം ലോകത്ത്‌ രൂപം കൊണ്ട അക്ഷരാലങ്കാര ശൈലികൾ ധാരാളമുണ്ട്‌. നൂറ്റാണ്ടുകളോളം പ്രതിഷ്ഠ നേടിയവരും പിടിച്ചുനിൽക്കാനാവാതെ അസ്തിമിച്ചുപോയവയും ഇതിൽ പെടുന്നു. ഇന്ന്‌ പൗരാണികവും നൂതനവുമായ അലങ്കാര രൂപങ്ങളിൽ കാണപ്പെടുന്നത്‌ പത്ത്‌ വ്യത്യസ്ത തരങ്ങളാണ്‌. ഥുലുഖ്‌, തഅ‍്ലീഫ്‌, രിഖ്‌അ, കൂഫി, റൈഹാൻ, മഗ്‌രിബി, നസ്ഖ്‌, ദീവാനി, തൗഖി, മുഹഖഖ്‌ എന്നിവയാണിവ.(7) ആകർഷണീയതയുടെ വിഷയത്തിൽ വിവിധ തലങ്ങളിൽ നിൽക്കുന്ന ഇവ മുസ്ലിം ലോകത്തുടനീളം ശക്തമായ പ്രചാരണത്തിന്‌ പാത്രമായിട്ടുണ്ട്‌. അബ്ബാസിയ്യ ഭരണാധികാരി മഅ‍്മൂനിന്റെ കീഴിൽ ജീവിച്ചിരുന്ന അർറൈഹാനി(834)യുടെ സംഭാവനകൾ വിസ്മരിക്കാവതല്ല. സൗന്ദര്യപ്പകർച്ചയുടെ കളരിയിൽ അതുല്യ മുദ്രകൾ പതിപ്പിച്ച അദ്ദേഹത്തെ വഴികൾ പിന്നീട്‌ റൈഹാനി ലിപി എന്ന പേരിൽ തന്നെ ശേഷിക്കുകയായിരുന്നു.(8) ഒമ്പതാം നൂറ്റാണ്ടിൽ കടന്നുവന്ന ഇബ്നു മുഖല്ലയാണ്‌ ഇസ്ലാമിക കാലിഗ്രഫി രംഗത്ത്‌ വൻ പരിവർത്തനങ്ങൾ ഉളവാക്കിയത്‌. നിലവിലുണ്ടായിരുന്ന കൂഫി ലിപി പരിഷ്കരിച്ച അദ്ദേഹം മനാസുബ്‌ എന്ന പുതിയൊരു ശൈലിക്ക്‌ തിരികൊളുത്തി.(9) തന്റെ അക്ഷരവൈഭവം മുൻനിറുത്തി നസ്ഖ്‌ ലിപി ക്രമീകരിക്കുകയും ചെയ്തു.(10) പിന്നീട്‌ ഇന്നേ വരെ മുസ്ലിം ലോകം ഈ ശൈലി അവലംബിച്ചുകൊണ്ടാണ്‌ അലങ്കാര വൃത്തികൾ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഒറ്റക്കയ്യനായിരുന്ന ഇബ്നു മുഖല്ലയുടെ ഇടതു കൈയിന്റെ ചിത്രണം ലോകത്തെ ഇത്രമാത്രം മദിപ്പിക്കുന്നതായിരുന്നു. റൈഹാനിയെ ശുദ്ധീകരിച്ച അദ്ദേഹത്തിന്റേതു തന്നെയാണത്രെ ഉപര്യുക്ത രൂപങ്ങളായ തൗഖിയും രിഖ്‌അയും പിന്നെ സലാസ്‌ ലിപിയും.(11) അക്ഷരങ്ങൾ എങ്ങനെ ഉൽപാദിപ്പിക്കപ്പെടണമെന്നും അവക്കേത്‌ രൂപം നൽകണമെന്നും അദ്ദേഹം പറയുന്നുണ്ട്‌. എഴുത്തു രൂപങ്ങളുടെ നിയമങ്ങൾ വിവരിക്കുന്നതിൽ അബൂഹയ്യാനുത്തൗഹീദി (1010) നിസ്തുലനാണ്‌. കാലിഗ്രഫിയുടെ നാനാർഥങ്ങൾ വിവരിക്കുന്ന രിസാല ഫീ ഇൽമിൽ കിതാബ (അ ‍്ലമശേലെ ‍ീളി വേല രെശലിരല ‍ീള ം‍ൃശശ്ഴ) എന്ന ഗ്രന്ഥമാണ്‌ ഈ സ്ഥാനം അദ്ദേഹത്തിന്‌ നേടിക്കൊടുത്തത്‌. കാലിഗ്രഫിയെ അക്ഷരങ്ങളുടെ കനകാവിഷ്കാരമെന്ന്‌ വിശേഷിപ്പിച്ച അദ്ദേഹം അക്ഷരങ്ങളെ എങ്ങനെ സമീപിക്കണമെന്നും അവയുടെ രൂപീക്‌അരണത്തിൽ എന്തൊക്കെ സൂക്ഷിക്കണമെന്നും തുറന്നു പറയുന്നു.(12) നിലവിലുള്ളതും കഴിഞ്ഞുപോയതുമായ എഴുത്തുരീതികളെ ക്രമാനുക്രമം മുന്നോട്ടുവെക്കുന്ന ഈ കൃതി ഇത്തരം വിഷയങ്ങളിൽ ഒരു വിജ്ഞാനകോശം തന്നെയാണ്‌. എഴുത്തുരൂപങ്ങൾ പലതായി വിഭജിക്കപ്പെടുന്ന ഇതിൽ ഏറ്റവും പ്രയാസമുള്ള ജാമിതീയ രൂപം (അ റശളളശരൗഹ‍േ ഴലീ‍ാല‍്‍്യ) എന്നാണ്‌ കൈയെഴുത്തിനെ പരിചയപ്പെടുത്തുന്നത്‌. ഇടക്കിടെ സംഗീതമായും അദ്ദേഹം അതിനെ അവതരിപ്പിക്കുന്നു. തൗഹീദിയുടെ സമകാലികനാണ്‌ ഇബ്നുൽ ബവ്വാബ്‌. ഒരു ഹൗസ്‌ പെയ്ന്ററായി തുടങ്ങിയ അദ്ദേഹം ക്രമേണ പുസ്തക പെയ്ന്ററായും അവസാനം കാലിഗ്രഫറായും കടന്നുവരികയായിരുന്നു. മുഖ്യമായും ഇബ്നുൽ മുഖല്ല തുടങ്ങിവെച്ച രീതികളുടെ പരിപോഷണത്തിലായിരുന്നു അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നത്‌. എങ്കിലും ഒരു വൈവിധ്യമെന്ന പോലെ കഴിഞ്ഞുപോയവരിൽ നിന്ന്‌ ഭിന്നമായി അക്ഷരങ്ങളുടെ ബാലൻസ്‌ (മുസാനബ), അളവുകൾ (മഖാദീർ), സ്പെയ്സിങ്‌ (ബയാളാത്ത്‌) എന്നിവയിൽ പ്രത്യേകം ഊന്നൽ നൽകിയിരുന്നു.(13) മുഹഖഖ്‌ ശൈ ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്‌. അവസാന കാല അബ്ബാസീ കാലിഗ്രഫേഴ്സിൽ പ്രമുഖനാണ്‌ യാഖൂതുൽ മുസ്തഅ‍്സ്വിമി (1299).(14) ജന്മനാ തുർക്കിക്കാരനായ ഇദ്ദേഹം നസ്ഖി ലിപിയിൽ അസാധാരണമായ പല സംഭാവനകളും നടത്തിയിട്ടുണ്ട്‌. 1258 ൽ വിജ്ഞാനീയങ്ങളുടെ മഹാഗേഹമായിരുന്ന ബഗ്ദാദ്‌ ശോഷിക്കാൻ തുടങ്ങിയതോടെ അദ്ദേഹം കാലിഗ്രഫിയുടെ വിളനിലമായ പൗരസ്ത്യ ഭൂമിയിൽ സ്ഥാനമുറപ്പിക്കുകയായിരുന്നു. അവസാനം തന്റെ പ്രസിദ്ധരായ ആറ്‌ ശിഷ്യന്മാരിലൂടെയാണ്‌ തന്റെ പ്രസിദ്ധ എഴുത്തുരീതികളെ അദ്ദേഹം ജനങ്ങൾക്ക്‌ പരിചയപ്പെടുത്തിയിരുന്നത്‌.(15) അലിയ്യുബ്നു അബീഥാലിബ്‌, അലി ബിൻ ഹിലാൽ, ഇബ്‌റാഹീമുബ്നു മുഹമ്മദ്‌ അശ്ശൈബാനി, ശൈഖ്‌, ശൈഖ്‌ സൈനുദ്ദീൻ ശഅ‍്ബാൻ തുടങ്ങിയവരാണ്‌ ഈ കലയിലെ മറ്റു ജ്ഞാനികൾ. കാലത്തിനും സ്ഥലത്തിനുമനുസരിച്ച്‌ വ്യത്യസ്ത എഴുത്തു രൂപങ്ങൾ പിറവി എടുക്കുകയായിരുന്നു. മാഇൽ, മുശ്ഖ്‌, നസ്ഖ്‌ എന്നിവ ഹിജാസിൽ പ്രചാരത്തിൽ വന്നപ്പോൾ കൂഫീ ലിപിയായിരുന്നു കൂഫയിൽ വികാസം പ്രാപിച്ചത്‌. ഋജു രേഖയിലുള്ളതും കുറുകിത്തടിച്ചതും കോണുകളുള്ളതുമായ ഇത്‌ പിന്നീടുള്ള അഞ്ച്‌ നൂറ്റാണ്ടോളം മുസ്വ്ഹഫ്‌ എഴുത്ത്‌ രീതിയായി അംഗീകരിക്കപ്പെട്ടു. പിന്നീട്‌ ടൈറ്റിലും മറ്റുമായി ഈ ശൈലി തുടർന്നുകൊണ്ടിരുന്നു. അലങ്കാരവും ആകർഷണീയതയുമായിരുന്നു ഇതിൽ മുഖ്യമായും കരുതപ്പെട്ടിരുന്നത്‌. അതിനാൽ അക്ഷരങ്ങളുടെ ലംബവരകളിൽ ഇലകളും പൂക്കളും വരച്ചെടുക്കുന്ന പുഷ്പാലംകൃത കൂഫീ ശൈലിക്ക്‌ അസാധാരണമായ സ്വീകാര്യത ലഭിച്ചു. അക്ഷരങ്ങൾ കൊണ്ടുള്ള മനുഷ്യ-മൃഗ രൂപങ്ങൾ നിരക്ഷരരെപ്പോലും ആകർഷിച്ചു. ഖൈറുവാനിലെ മരത്തടികളിലും മാർബിളിലും സാർവത്രികമായി പതിക്കപ്പെട്ട ഇവ പിന്നീട്‌ ശ്രദ്ധാകേന്ദ്രമായിത്തന്നെ കാലങ്ങളോളം ശേഷിക്കുകയായിരുന്നു. എന്നാൽ, പുസ്തകാലങ്കാരത്തിന്‌ പൊതുവെ അക്ഷരങ്ങൾ വളച്ചും പിണച്ചുമുള്ള ലേഖന കലയായിരുന്നു ഉപയോഗിക്കപ്പെട്ടത്‌. നീലപ്രതലത്തിൽ വെള്ള അക്ഷരങ്ങളായി തെളിയുന്ന ഇവ പുരാതന പേർഷ്യൻ കൈയെഴുത്തു പ്രതികളിൽ ഇന്നും ദൃശ്യമാണ്‌. ഇതേ സമയം സ്പെയ്നിലും ഉത്തരാഫ്രിക്കയിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും കാലിഗ്രഫിയുടെ ചില സരള രൂപങ്ങൾ സൃഷ്ടി പ്രാപിക്കാൻ തുടങ്ങിയിരുന്നു. അപ്രതീക്ഷിതവും അനുകരണീയവുമായ ഇവ വൻആവേശത്തിളപ്പാണ്‌ ജനങ്ങളിൽ ഉളവാക്കിയത്‌. വിശിഷ്യാ, ഇന്ത്യയുടെ ഗസ്നവി, ഗോറി, മുഗൾ ഭരണ കാലം ഈ സ്വാധീനത്തിന്റെ ഘടകമായിരുന്നു. ഇസ്ലാമിക കാലിഗ്രഫിയെ സംബന്ധിച്ചിടത്തോളം ശുദ്ധ കലാകാരന്മാരുടെ ഭാവനക്കിതിൽ അനന്യമായ സ്ഥാനമുണ്ട്‌. അമൂർത്തമായ ആശയങ്ങളുടെ സൗന്ദര്യശാസ്ത്രപരമായ ഈ ആധുനിക ആവിഷ്കാരത്തെ പ്രസിദ്ധ കലാനിരൂപകൻ ഡോ. ഇസ്മാഈൽ റാജി ഫാറൂഖി അഞ്ചായി പകുക്കുന്നു. പരമ്പരാഗതം, ചരിത്ര രൂപപരം, അഭിവൃജ്ഞകം, പ്രതീകാത്മകം, അമൂർത്തം എന്നിവയാണവ. കാലിഗ്രഫിയുടെ ആധുനിക രൂപങ്ങളായ ഇവ അവയുടെ മധ്യകാല തനിമയുമായി പല നിലക്കും ബന്ധപ്പെട്ടു കിടക്കുന്നു.(16) ഇങ്ങനെ വരുമ്പോൾ ഇസ്ലാമിക കലാരൂപങ്ങളിൽ ചാലിച്ചെടുത്ത ഒരു ഖുർആൻ പ്രതി നയനമനോഹരവും ആത്മഹാരിയുമാണ്‌. ഒമ്പതോളം കലാ സംഘങ്ങളുടെ അധ്വാനവും അണിയറയിൽ ആവശ്യമാകുന്നു; ദൈവപ്രീതിയുടെ സാക്ഷാൽക്കാരം തേടിക്കൊണ്ട്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter