അലിഗഢ് വിഷയത്തില്‍ ബി.ജെ.പിയെ തിരുത്തി രാഷ്ട്രപതി
  pranabന്യൂഡല്‍ഹി: ആര്‍.എസ്.എസുകാരെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ അലിഗഢ് സര്‍വകലാശാലയുടെ മുസ്്‌ലിം ഭരണസമിതിയുടെ പട്ടിക രാഷ്ട്രപതി തിരിച്ചയച്ചു. രണ്ടുപേരുള്‍പ്പെടുന്ന പട്ടിക തിരിച്ചയച്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പുതിയ പേരുകള്‍ സമര്‍പ്പിക്കാന്‍ മാനവവിഭവശേഷി മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. സര്‍വകലാശാലയുടെ 28 അംഗ ഭരണസമിതിയിലേയ്ക്കു മാനവവിഭവശേഷി മന്ത്രാലയത്തിനു മൂന്നുപേരെ നിര്‍ദേശിക്കാം. അതിനാല്‍ നിലവില്‍ ഒഴിവുള്ള സ്ഥാനത്തേക്ക് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രജത് ശര്‍മ, ആര്‍.എസ്.എസ്സിന്റെ വിദ്യാഭ്യാസ ശൃംഖലയായ വിജ്ഞാന്‍ ഭാരതി പ്രസിഡന്റ് വിജയ് പി ഭട്കര്‍ എന്നീ പേരുകളാണ് മന്ത്രാലയം നിര്‍ദേശിച്ചത്. സര്‍വകലാശാലയുടെ വിസിറ്റര്‍ കൂടിയായ രാഷ്ട്രപതിക്ക് ഇതില്‍ ഒരാളെ തെരഞ്ഞെടുക്കാം. എന്നാല്‍ പട്ടികയില്‍ അതൃപ്തി അറിയിച്ച രാഷ്ട്രപതി രണ്ടുപേരുകളും മടക്കി അയക്കുകയായിരുന്നു. കൂടുതല്‍ പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട രാഷ്ട്രപതി, ഇപ്പോഴത്തെ രണ്ടുപേരുകളും അംഗീകരിക്കാനാവില്ലെന്നുള്ള സന്ദേശവും സര്‍ക്കാരിനു നല്‍കി. ഹിന്ദി ന്യൂസ് ചാനലായ ഇന്ത്യാ ടി.വിയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് ആയ രജത് ശര്‍മ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി വളരെ അടുപ്പം പുലര്‍ത്തുന്നയാളും പ്രകടമായി സംഘ്പരിവാര ആഭിമുഖ്യം പ്രകടിപ്പിക്കുന്ന രാജ്യത്തെ മാധ്യമപ്രവര്‍ത്തകരിലൊരാളുമാണ്. അലിഗഢ് സര്‍വകലാശാലയുടെ ഭരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള നീക്കം സജീവമായി നടത്തുകയും ചെയ്യുന്നതിനിടെയാണ് രാഷ്ട്രപതിയുടെ നടപടി. റിപ്പോര്‍ട്ടിനോട് ഇതുവരെ മാനവവിഭവശേഷി മന്ത്രാലയം പരസ്യമായി പ്രതികരിച്ചിട്ടില്ല. പുതിയ പേരുകള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യുമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ സമയമെടുക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ പട്ടികയിലും ഇരുവരുടേയും പേരുകള്‍ സ്ഥാനംപിടിച്ചാലും അവയ്ക്ക് അംഗീകരം ലഭിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സര്‍വകലാശാലയ്‌ക്കെതിരേ സര്‍ക്കാര്‍ തുടര്‍ച്ചയായി നീക്കം നടത്തുന്ന പശ്ചാത്തലത്തില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അലിഗഢ് വി.സി സമീറുദ്ദീന്‍ ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി നിലനിര്‍ത്തണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രിക്കു മുന്നില്‍വച്ചതായാണ് സൂചന. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നടപടികളില്‍ ഇതാദ്യമായല്ല രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിക്കുന്നത്. അടുത്തിടെ വിശ്വഭാരതി സര്‍വകാശാലാ വൈസ്ചാന്‍സിലറെ പുറത്താക്കണമെന്നാവശ്യപ്പെടുന്ന മന്ത്രാലയത്തിന്റെ ശുപാര്‍ശയും രാഷ്ട്രപതി തിരിച്ചയച്ചിരുന്നു. എന്തിനാണ് പുറത്താക്കുന്നതെന്നു കാരണം ചോദിച്ചാണ് അന്ന് രാഷ്ട്രപതി മന്ത്രാലയത്തിന്റെ ഫയല്‍ തിരിച്ചയച്ചത്. അലിഗഡ് സര്‍വകലാശാല 2008ല്‍ തുടങ്ങിയ മലപ്പുറം ഉള്‍പ്പെടെയുള്ള അഞ്ച് ഓഫ് കാംപസുകള്‍ അടച്ചുപൂട്ടിക്കുമെന്നു മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി ഭീഷണിപ്പെടുത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മലപ്പുറം സെന്ററിന് പിന്തുണതേടി ജനുവരിയില്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും സംഘത്തോടുമാണ് പണംതരില്ലെന്നും സെന്റര്‍ പൂട്ടിക്കുമെന്നും കേന്ദ്രമന്ത്രി ഭീഷണിമുഴക്കിയത്. ചര്‍ച്ചയ്ക്കിടെ അലിഗഡ് വി.സി ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷായെ കേന്ദ്രമന്ത്രി ചീത്തവിളിച്ചു പുറത്താക്കിയെന്നും ആരോപണമുയര്‍ന്നിരുന്നു. രാജ്യത്തെ മുസ്‌ലിം വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തകര്‍ക്കാനും വിദ്യാഭ്യാസരംഗം കാവിവല്‍കരിക്കാനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടികളെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന്‍ എം.പി ആരോപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter