ശക്തമായ ആക്രമണങ്ങളുമായി ഹമാസ്

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ശക്തമായ ആക്രമണങ്ങള്‍ക്കാണ് ഗസ്സയും തല്‍വീവും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഹമാസിന് കീഴിലെ അല്‍ഖസ്സാം സൈനിക വിഭാഗമാണ് ആക്രമണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയത്. തൂഫാനുല്‍ അഖ്സാ എന്ന പേരിലാണ് അക്രമണപരമ്പര ആസൂത്രണം ചെയ്തിരിക്കുന്നത്.
ശനിയാഴ്ച രാവിലെ മക്കാസമയം 7.30ഓടെ ഹമാസ് ആരംഭിച്ച റോക്കറ്റാക്രമണത്തില്‍ ഇസ്‍റാഈല്‍ സൈന്യം ശരിക്കും പകച്ചുപോയിരുന്നു. വൈകാതെ പ്രതിരോധാക്രമണവുമായി ഇസ്‍റാഈല്‍ സൈന്യവും സജീവമായി രംഗത്തെത്തി. അതോടെ ഇരുഭാഗങ്ങളിലുമായി നൂറുക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് സാരമായി പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇരുഭാഗത്തുമുള്ള പല സൈനികരും ശത്രുസൈന്യത്തിന്റെ പിടിയിലുമാണ്.

ലോകരാഷ്ട്രങ്ങളെല്ലാം ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നു. അതേ സമയം, ഖുദ്സിന്റെ മോചനത്തിനായുള്ള ശ്രമമായാണ് ആഗോള മുസ്‍ലിം പണ്ഡിതസഭയും മുസ്‍ലിം ലോകത്തെ വിവിധ കൂട്ടായ്മകളും ഇതിനെ വിലയിരുത്തിയത്. ഇത് വരെ അനുഭവിച്ച അപമാനങ്ങള്‍ക്കെല്ലാമുള്ള തിരിച്ചടിയാണ് ഇതെന്നാണ് ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ മാധ്യമങ്ങളോട് പറഞ്ഞത്. ആക്രമണങ്ങളെ നേരിടാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.

രാത്രിവൈകിയും ഇരുഭാഗത്തും ശക്തമായ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഹമാസ് ഇതിനകം രണ്ടായിരത്തിലേറെ റോക്കറ്റുകള്‍ വിക്ഷേപിച്ചതായാണ് പറയപ്പെടുന്നത്. ഇസ്‍റാഈല്‍ സൈന്യത്തിന് കീഴിലായിരുന്ന പല തന്ത്രപ്രധാന സ്ഥലങ്ങളും ഹമാസിന്റെ നിയന്ത്രണത്തിലായതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter